പുറത്ത് വെയിലിന്റെ കാഠിന്യം കുറയാൻ തുടങ്ങിയിരുന്നു. കറങ്ങുന്ന സീലിങ്ങ് ഫാൻ നോക്കി കട്ടിലിൽ വെറുതെ കിടക്കുകയായിരുന്നു അനിത. എത്രയോ ദിവസങ്ങളായി കാണുന്നതാണെങ്കിലും ഒട്ടും മടുപ്പിക്കുന്നില്ലത്. മേശമേൽ അടച്ചുവെച്ച പാത്രങ്ങളിൽ ചോറും കറികളും തണുത്ത് കിടക്കുന്നു. ഒരു വറ്റ് പോലും കഴിക്കാൻ തോന്നുന്നില്ല. വല്ലാത്ത മടുപ്പ്. എപ്പോഴും ക്ഷീണം. അൽപ്പ സമയം നിൽക്കുമ്പോൾ തന്നെ കിടക്കാൻ തോന്നുന്നു. ശരീരമാകെ തളരുന്നത് പോലെ. ഒട്ടും ഉറക്കം കിട്ടാത്തതിനാൽ രാത്രി തീർന്നാലും തീരില്ല. അൽപ്പമൊന്ന് ഉറങ്ങിക്കിട്ടാനായി അവൾ കണ്ണുകൾ ഇറുക്കെ അടച്ച് അനങ്ങാതെ കിടന്നു. ആവുന്നില്ല. വയറിൽ എന്തോ അനക്കങ്ങൾ തോന്നുന്നത് പോലെ. എന്തൊക്കെയോ അടിമറയുന്നുവോ…? ഉണ്ട്… സാധാരണ പോലെയല്ല… എന്തോ പിടച്ച് തിളച്ചു മറിയുന്നത് പോലെ… അസ്വസ്ഥതകൾ കൂടുന്നു… സർവ്വാംഗം തളരുന്നു.. അവൾ തപ്പിപ്പിടിച്ചെഴുന്നേറ്റ് പേടിച്ചരണ്ട് നിലവിളിച്ചു. “അമ്മേ… അമ്മേ…”
താഴത്തെ മുറിയിൽ നിന്നും യശോദാമ്മ പടികൾ വലിയ ശബ്ദത്തോടെ ചവിട്ടി വന്നു. അവളുടെ വിയർത്ത് കുളിച്ച മുഖം കണ്ട് അവർ പരിഭ്രാന്തയായി ചോദിച്ചു. “എന്താ മോളേ…?”
“വയറിലെന്തോ പോലെ…”
“വേദനയുണ്ടോ…?”
“ഇല്ല. എന്തോ അടിമറയുന്നത് പോലെ…”
യശോദാമ്മ ഒന്നും പറയാതെ കട്ടിലിൽ ഇരുന്ന് അനിതയുടെ വീർത്ത വയറിൽ തടവാൻ തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ അവൾക്ക് ആശ്വാസം തോന്നി.
“അത് കുട്ടി അടിമറിയുന്നതാണ് മോളേ.. എട്ടാം മാസമായല്ലോ..” അവരുടെ മുഖം തീർത്തും നിർവ്വികാരമായിരുന്നു. രണ്ടു പേരും ഒന്നും പറയാതിരുന്നു.
“നീ എന്താ ചോറ് തിന്നാത്തേ..?” ഭക്ഷണ പാത്രങ്ങൾ കൊണ്ട് വെച്ചത് പോലെയിരിക്കുന്നത് കണ്ട് യശോദാമ്മ ചോദിച്ചു.
“വിശപ്പില്ലാമ്മേ…”
“മോളേ.. ഇപ്പോ പാട് ചോറ് തിന്നണ്ട സമയാ… ഞാൻ വാരി തരാം.. കുറച്ച് തിന്ന് മോളേ..”
അവർ തന്നെ അൽപ്പം ചോറ് ഒരു പ്ലേറ്റിലെടുത്ത് കുഴച്ച് അനിതയ്ക്ക് കൊടുത്തു. മൂന്നാല് ഉരുള കഴിച്ചപ്പോൾ അവൾ മതി എന്ന് പറഞ്ഞു. യശോദാമ്മ കുറേ നിർബ്ബന്ധിച്ചെങ്കിലും പിന്നെ ഒന്നും കഴിക്കാൻ സാധിച്ചില്ല. ബാത്ത് റൂമിൽ പോയി വായ കഴുകി വന്ന് വീണ്ടും കിടന്നു. യശോദാമ്മ പാത്രങ്ങളെടുത്ത് താഴേക്ക് പോയി.
അനിത വെറുതെ ജനലിലൂടെ പുറത്തേക്ക് നോക്കി. ചുറ്റും ഇരുളാൻ തുടങ്ങിയിരുന്നു. ആകാശത്ത് കറുത്ത മേഘങ്ങൾ തമ്പടിച്ചിട്ടുണ്ട്. തണുത്ത കാറ്റ് വീശുന്നു, മഴ പെയ്യുമെന്ന് തോന്നുന്നു. പക്ഷികളൊക്കെ ചിലച്ച് പറക്കുന്നു. ദൂരത്ത് നിന്നും നേർത്തൊരാരവം അടുത്ത് വരുന്നു. അതെ, മഴ വരുന്നുണ്ട്. ദൂരെ കുന്നിൻ മുകളിൽ കരഞ്ഞ് പെയ്യുന്നുണ്ടത്. ആദ്യം മഴയെത്തുന്നത് അവിടെയാണ്. നേർത്ത് തുടങ്ങി പതുക്കെ കനക്കുന്ന ഇരമ്പലുമായി ഇവിടെയുമെത്തും. നിന്നെ മറന്നില്ലെന്ന് പറഞ്ഞ് ഒരു കാമുക സാന്ത്വനം പോലെ മഴ അതിന്റെ എണ്ണമറ്റ കൈകളാൽ വിരഹിണിയായ ധരിണിയെ ആലിംഗനം ചെയ്യും. ഒരു കാലത്ത് മഴ അത്രമേൽ പ്രിയങ്കരമായിരുന്നു. മഴയെ കാണുന്ന വിധത്തിലായിരുന്നു കിടത്തം പോലും. പക്ഷേ, ഇന്നോ..? മുറിയിലേക്ക് തണുപ്പ് മെല്ലെ നിറഞ്ഞു. വേച്ച് വേച്ച് നടന്ന് ജനവാതിലുകൾ അടച്ച് ഒരു ബെഡ്ഷീറ്റെടുത്ത് പുതച്ച് കണ്ണടച്ച് കിടന്നു. വേണ്ടെന്ന് വിലക്കിയിട്ടും അവളുടെ ഓർമ്മകൾ പതുക്കെ പിറകിലേക്ക് പോയി. അപ്രതീക്ഷിതമായി വന്ന് ആർത്തലച്ച് പെയ്ത് സർവ്വവും നശിപ്പിച്ചൊരു മഴയിലേക്ക്…
അന്ന് കോളേജ് ഉണ്ടായിരുന്നില്ല. അമ്മയും അച്ഛനും ഒരു കല്യാണത്തിന് പോയിരുന്നു. ചേട്ടനും ഞാനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. അവർ ഇറങ്ങിയ ഉടനെ ചേട്ടൻ “അച്ചൻ പോയി.. ഞാമ്പോട്ടേ..” എന്ന് വന്ന് ചോദിച്ചപ്പോൾ പാവമല്ലേ എന്ന് കരുതി ഞാൻ സമ്മതം മൂളി. അച്ഛൻ ഉണ്ടെങ്കിൽ ചേട്ടനെ എവിടെയും പോകാൻ സമ്മതിക്കില്ല. വീട്ടിൽ തന്നെ അനങ്ങാതെ മിണ്ടാതെയിരിക്കണം. അച്ഛൻ കാന്റീനിൽ ക്വാട്ട വാങ്ങാനോ മറ്റോ പോയാൽ ചേട്ടൻ അമ്മയെ ശല്യപ്പെടുത്തി പുറത്ത് പോകും. ദൂരെ എവിടെയും പോകരുത്, പെട്ടെന്ന് വരണം എന്നൊക്കെ സമ്മതിപ്പിച്ച് അമ്മ വിടും. “സുഖമില്ലാണ്ടായിപ്പോയീന്ന് വെച്ച്.. എത്ര കാലമാണെന്ന് വെച്ചാ വീട്ടിൽ പിടിച്ചിരുത്തുക? ഒരാങ്കുട്ടിയല്ലേ..?“ അങ്ങനെയാണ് അമ്മയുടെ ന്യായം. പിന്നെ പിന്നെ അതൊരു ശീലമായി. അച്ഛൻ പുറത്ത് പോയാൽ “അച്ചമ്പോയ്യി.. അച്ചമ്പോയി..” എന്ന് പറഞ്ഞ് ചേട്ടൻ അങ്ങാടിയിലേക്ക് തിരിക്കും. അങ്ങാടിയിൽ വെറുതെ പണിയില്ലാതിരിക്കുന്ന ചെക്കന്മാർക്ക് ചേട്ടൻ ഒരു കളിപ്പാട്ടമായിരുന്നു. അൽപ്പം ബുദ്ധിമാന്ദ്യമുള്ള ചേട്ടനെ അവരൊക്കെ ദു:ശ്ശീലങ്ങൾ പഠിപ്പിച്ച് നശിപ്പിച്ചിരുന്നെന്ന് അറിഞ്ഞപ്പോൾ ഒരുപാട് വൈകിയിരുന്നു. ആ സ്വാതന്ത്ര്യത്തിന് കുരുതി കൊടുക്കേണ്ടി വന്നത് പല ജീവിതങ്ങളായിരുന്നു.
ചേട്ടൻ ഉച്ചയായിട്ടും തിരികെ വന്നില്ല. പെട്ടെന്ന് ആകാശമൊക്കെ ഇരുണ്ട് മഴ വരുന്ന ലക്ഷണം കണ്ടു. ഭക്ഷണം കഴിക്കാതെ കാത്ത് നിന്ന് ക്ഷീണിച്ചപ്പോൾ കുറച്ച് സമയം വായിക്കാമെന്ന് കരുതി ഞാൻ ഒരു പുസ്തകവുമെടുത്ത് വാതിൽ ചാരി മുറിയിൽ പോയി കിടന്നു. കീറ്റ്സിന്റെ ode on Grecian urn, സുരേഷ് സാറിന്റേതായിരുന്നു ആ സെലക്ഷൻ.
..Heard melodies are sweet, but those unheard
Are sweeter; therefore, ye soft pipes, play on;
Not to the sensual ear, but, more endeared,
Pipe to the spirit dities of no tone.
Fair youth, beneath the trees, thou canst not leave
Thy song, nor ever can those trees be bare;
Bold Lover, never, never canst thou kiss..
അത് വരെ എത്തിയപ്പോൾ പെട്ടെന്നുദിച്ച ചിരി കാരണം വായിക്കാൻ തോന്നിയില്ല. പുസ്തകം നെഞ്ചിൽ അമർത്തിപ്പിടിച്ച് വെറുതെ കിടന്നു. ജനവാതിലുകളുടെ തടസ്സ വാദങ്ങൾ കൂട്ടാക്കാതെ കുന്നിൻമുകളിൽ നിന്നൊരു തണുപ്പൻ കാറ്റ് മുറിയിലേക്കോടി വന്നു. ഒപ്പം സുരേഷ് സാറിന്റെ പുഞ്ചിരിക്കുന്ന മുഖവും. ലൈബ്രറിയുടെ ഒഴിഞ്ഞ മൂലയിൽ വെച്ച് അന്ന് മാഷ് പതിവിലേറെ സംസാരിച്ചു. വീട്ടിൽ അനിയെപ്പറ്റി പറഞ്ഞു, അവർക്കിഷ്ടമാണ്. കോഴ്സ് കഴിഞ്ഞയുടനെ വീട്ടിൽ വന്ന് പെണ്ണ് ചോദിക്കും. വെക്കേഷന് കല്യാണം. പിന്നെ… അതൊക്കെ കേട്ട് കണിക്കൊന്നപോലെ പൂത്തുലഞ്ഞ് നാണിച്ച് നിൽക്കെ, ആദ്യമായി അന്ന് മാഷിത്തിരി കൂടുതൽ സ്വാതന്ത്ര്യം എടുത്തു. പതുക്കെ അരയിലൂടെ ചുറ്റിപ്പിടിച്ച് കോരിയടുപ്പിച്ച് പാറിയ മുടിയിഴകൾ തഴുകി ചുണ്ടിൽ ആദ്യത്തെ മുദ്രകളർപ്പിച്ചു. ആ കുളിരനുഭൂതിയിൽ ഞാൻ സ്വയമേവ അടഞ്ഞ കണ്ണുകളുമായി ഒരു തൂവൽ പോലെ ഭാരമില്ലാതെ പാറി നടന്നു… കുറേ സമയം… പിന്നെ മാഷിന്റെ മുഖത്ത് നോക്കാനേ പറ്റിയില്ല.. എന്തോ അത് വരെ അറിയാത്തൊരു ഗന്ധമായിരുന്നു മാഷിന്. അതായിരിക്കും ആണിന്റെ മണം! അതൊക്കെ ഓർത്തപ്പോൾ മേലാകെ പൊട്ടിവിടർന്നു. ഇപ്പോൾ മാഷ് ഉണ്ടായിരുന്നെങ്കിൽ…! മാഷിന്റെ കട്ടിമീശ കവിളിൽ ഇക്കിളിയാക്കിയെങ്കിൽ… ഹോ…! ആ നിമിഷങ്ങളിലേക്ക് വീണ്ടും അലിഞ്ഞ് ചേരുകയായിരുന്നു മനസ്സും ശരീരവും…
പുറത്ത് മഴ കനത്ത് പെയ്യുകയായിരുന്നു. എവിടെയോ വാതിൽപ്പാളികൾ ശബ്ദത്തോടെ വന്നടയുന്നു. കെട്ടിപ്പുണരുകയായിരുന്നു ഞങ്ങൾ. മാഷിന്റെ കൈകൾക്കെന്ത് ശക്തിയാണ്..! അമർത്തി വാരി അടുപ്പിക്കുകയാണവ… സുഖമുള്ളൊരു വേദനയായിരു ശരീരത്തിലെ ഓരോ പരമാണുവും പൊട്ടിത്തരിക്കുകയായിരുന്നു… കണ്ണുകളിറുകെപ്പൂട്ടി തനുവിന്റെ ആഘോഷത്തിമിർപ്പിൽ മനസ്സിനേയും യഥേഷ്ടം വിട്ടു. മാഷിന്റെ ചുണ്ടുകളെവിടെ..? അതെന്തേ എന്റെ ദാഹിക്കുന്ന ചൊടികൾ കാണുന്നില്ല..! എവിടെ അത്..? ഹോ.. അതെന്നെ തേടി വന്നു... ഉമ്മ വെക്ക്… അമർത്തിയമർത്തി.. കടിച്ച് പിടിക്ക്.. മാഷിന്റെ ഗന്ധം അറിയണമെനിക്ക്.. ആ ചുണ്ടുകൾക്ക് സ്വാഗതമോതാനായ് മുഖമുയർത്തവെ…. എന്തോ വല്ലാത്തൊരു മണമാണല്ലോ ഇത്..! സിഗരറ്റും കള്ളുമൊക്കെ കൂടിക്കലർന്നൊരു മനംപിരട്ടുന്ന വൃത്തികെട്ട മണം..! മാഷ് വലിക്കാറില്ലല്ലോ…! കുറ്റിരോമങ്ങൾ കവിളിലുരുമ്മുന്നു…! മാഷ് ക്ലീൻ ഷേവാണല്ലോ.. ആരാണിത്..? അയ്യോ.. ചേട്ടാ… ചേട്ടാ… എന്നെ……
സ്വപ്നാവസ്ഥയിൽ നിന്നും ഞെട്ടിയുണർന്ന് പിന്നെ ഭൂമി പിളർന്ന് താണു പോകുന്നത് പോലൊരു നടുക്കത്തിൽ അവൾ നടുങ്ങി. പ്രതിഷേധിക്കാൻ ആവുന്നത് ശ്രമിച്ചിട്ടും, ആ ഭ്രാന്തൻ ആക്രമണത്തിന് മുന്നിൽ അവൾ നിസ്സഹായയായി കീഴടങ്ങി. പിന്നെ അബോധാവസ്ഥയിലേക്ക് വീണു.
ഏറെ നേരം കഴിഞ്ഞ് കണ്ണ് തുറന്നപ്പോൾ നടന്നതൊക്കെ ഒരു ഭീകരസ്വപ്നമായിരിക്കണേ എന്നാണ് കൊതിച്ചത്. പക്ഷേ, പിച്ചിചീന്തപ്പെട്ട ശരീരവേദനകൾ അത് നിരാകരിച്ചു. ഒന്നനങ്ങാൻ പോലുമാവാതെ കിട്ടിയതെടുത്ത് വാരിപ്പുതച്ച് പൊട്ടിക്കരഞ്ഞ് കൊണ്ട് ഞാൻ അവിടെ വീണു. അച്ഛനും അമ്മയും വരുമ്പോഴും ഞാൻ ആ കിടപ്പ് തന്നെയായിരുന്നു. അമ്മ എന്താ മോളേ എന്ന് ചോദിച്ചപ്പോൾ ഒന്നും പറയാൻ കഴിഞ്ഞില്ല. കുറേ സമയം അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു. പാറിപ്പറന്ന മുടിയും കീറിയ വസ്ത്രങ്ങളും അതിലെ ചെഞ്ചായപ്പൊട്ടുകളുമൊക്കെ കണ്ട് അമ്മ പരിഭ്രമിച്ച് എന്താ.. എന്താ.. എന്ന് ചോദിച്ചു. എങ്ങനെ പറയണമെന്നോ എന്ത് പറയണമെന്നോ എനിക്കറിയില്ലായിരുന്നു. അമ്മ ചോദിച്ച് പിന്നെയും പിന്നെയും ചോദിച്ചപ്പോൾ “ചേട്ടൻ.. എന്നെ…” അത്രേ പറയാൻ കഴിഞ്ഞുള്ളൂ. അത് കേട്ടതും അമ്മ ഞെട്ടിത്തരിച്ചു പോയി. “എന്റെ മോളേ…” എന്നു പറഞ്ഞ് തലയിട്ടുരുട്ടി വീണു കരഞ്ഞു. കുറേ സമയം ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് കിടന്നു. പിന്നെ അമ്മ എഴുന്നേറ്റ് അച്ഛന്റെയടുത്ത് പോയി എന്തോ പറഞ്ഞു. അച്ഛൻ ഷോക്കടിച്ചത് പോലെയായി. ഒന്നും മിണ്ടാതെ കണ്ണിൽ നിന്നും ദു:ഖം ചാലിട്ടൊഴുകി. അപ്പോഴാണ് ചേട്ടൻ എവിടെയോ കറങ്ങിത്തളർന്നു വന്നത്. ഗേറ്റ് കടക്കുന്നത് കണ്ടപ്പോഴേ അച്ഛൻ ചാടിയെഴുന്നേറ്റ് അടുക്കളയിൽ നിന്നും തടിച്ചൊരു വിറകിൻ കഷണമെടുത്തു അവന്റെ നേർക്കോടി. അച്ഛന്റെ ദേഷ്യം പിടിച്ച മുഖവും കൈയ്യിലെ മരക്കഷണവും കണ്ട് അവൻ അവിടെ നിന്നു. അച്ഛൻ ഓടിച്ചെന്ന് അവനെ പൊതിരെത്തല്ലാൻ തുടങ്ങി. എന്തൊക്കെയോ നിലവിളിച്ചു കൊണ്ട് ചേട്ടൻ ഗേറ്റ് കടന്ന് ഓടി. അന്ന് മുതൽ വീടിന്റെ ഓരോ കോണുകളിൽ നിശബ്ദമായി ഞങ്ങൾ മൂന്ന് ശരീരങ്ങൾ കഴിഞ്ഞു കൂടി.
കുറച്ച് ദിവസം നിർവ്വികാരമായി കടന്നു പോയി. യാന്ത്രികമായി കോളേജിൽ പോയി. ഒന്നിലും ഒരു താൽപ്പര്യമുണ്ടായിരുന്നില്ല. ക്ലാസ്സിൽ വെറും കാഴ്ചക്കാരിയായിരുന്നു. എല്ലാവരും എന്താ പറ്റിയതെന്ന് ചോദിച്ചു. ഒന്നും പറയാൻ ആവുമായിരുന്നില്ലല്ലോ. ലൈബ്രറിയിൽ പോകാതെ സുരേഷ് സാറിനെ പൂർണ്ണമായും ഒഴിവാക്കി. അന്വേഷിച്ച് വന്നപ്പോൾ ചങ്ക്പൊട്ടുന്ന വേദന കടിച്ച് പിടിച്ച് എന്തൊക്കെയോ പറഞ്ഞൊഴിഞ്ഞു.
മുറിവിൽ തീരാവേദനയായി ഒരു ദുരന്തം കൂടി കാത്തിരിക്കുന്നുണ്ടായിരുന്നു. എല്ലാ മാസവും പതിവായി വരുന്ന അസ്വസ്ഥതകൾ അത്തവണ എത്താതിരുന്നപ്പോൾ മുതലായിരുന്നു എല്ലാം കീഴ്മേൽ മറിഞ്ഞത്. സംശയം പറഞ്ഞതും അമ്മ എന്റെ മുത്തപ്പാ എന്ന നിലവിളിയോടെ നിലത്ത് വീണു. വൈകുന്നേരം അടുക്കളയിൽ ചായക്ക് കാത്തിരിക്കുമ്പോഴാണ് അമ്മ അത് അച്ഛനോട് പറഞ്ഞത്. കടുത്ത വേദന കൊണ്ട് അച്ഛൻ പുളയുകയായിരുന്നു. തല കുനിച്ച് ഇടറുന്ന കാലുമായി ചുമരും പിടിച്ച് അച്ഛൻ മുറിയിൽ ചെന്ന് വീണു. അന്ന് വീട്ടിൽ അടുപ്പ് എരിഞ്ഞില്ല. ആരും ഉറങ്ങിയതുമില്ല.
ഒരു ദിവസം അച്ഛനുമമ്മയും ഒരു ഡോക്ടറെ കാണാൻ പോയി. ഡോക്ടറുടെ മുറിക്ക് പുറത്ത് കാത്തിരിക്കുമ്പോൾ ആരെങ്കിലും പരിചയമുള്ളവർ ഉണ്ടാകുമോ എന്ന ഭയമായിരുന്നു ഉള്ളിൽ നിറയെ. ഡോക്ടറുടെ മുന്നിൽ ഇരിക്കുമ്പോൾ ഭൂമി പിളർന്ന് പോയെങ്കിൽ എന്നാഗ്രഹിച്ചു പോയി. അച്ഛൻ കാര്യങ്ങൾ പറയുമ്പോൾ ഡോക്ടർ സഹതാപത്തോടെ നോക്കി. പരിശോധനക്ക് ശേഷം ഡോക്ടറുടെ മറുപടി ഞങ്ങളെ ഞെട്ടിപ്പിച്ചു. അന്ന് മുതൽ ഇന്ന് വരെ അച്ഛൻ ഒരക്ഷരം ആരോടും മിണ്ടുന്നത് കേട്ടിട്ടില്ല. മുഖത്ത് നോക്കാറുമില്ല. പിന്നെ വീട്ടിൽ വാക്കുകളില്ലാത്ത പരദേശികളെ പോലെ മൂന്നു പേർ.
ഹോസ്പിറ്റലിൽ പോയതിന് ശേഷം പിന്നെ കോളേജിൽ പോകുന്നത് നിർത്തിയിരുന്നു. വീടിന്റെ മുകളിലെ മുറിയിൽ തന്നെയായിരുന്നു എന്നും. പുറത്തിറങ്ങുന്നത് വളരെ അപൂർവ്വമായി. കൂട്ടുകാരികൾ കോളേജിൽ പോകുന്നത് മുകളിലെ മുറിയിൽ നിന്നും നോക്കി നിൽക്കാറുണ്ടായിരുന്നു. കൈവിരലിൽ നിന്നൂർന്ന് വീഴുന്ന ജലകണങ്ങൾ പോലെ ആ സന്തോഷം ഇനിയൊരിക്കലും കിട്ടില്ല എന്നോർത്തപ്പോൾ ഹൃദയം നുറുങ്ങി കണ്ണീർ ചാലുകളായൊഴുകി. ആദ്യമൊക്കെ കൂട്ടുകാരികൾ അന്വേഷിച്ച് വന്നിരുന്നു. ഞാൻ താഴെ ഇറങ്ങിയില്ല. പിന്നെ അവരൊന്നും വരാറില്ല. റോഡിൽ കൂടി പോകുമ്പോൾ പകച്ച നോട്ടങ്ങളുമായി അവരിങ്ങോട്ട് ഇടക്ക് ശ്രദ്ധിക്കാറുണ്ട്. സുരേഷ് സാർ ഒന്നു രണ്ട് തവണ വിളിച്ചിരുന്നു. ഇനി എന്നെ വിളിക്കണ്ട എന്ന് കനപ്പിച്ച് പറഞ്ഞു. പിന്നെ മാഷും വിളിക്കാതെയായി. അറിഞ്ഞിരിക്കും.. എല്ലാം… എല്ലാം.
ആ നാളുകളിൽ എപ്പോഴും തലകറക്കമായിരുന്നു. എന്ത് കഴിച്ചാലും മനംപിരട്ടൽ. കൂടെ കൂടെ ഛർദ്ദിയും ക്ഷീണവും. അടുക്കളയിലേക്ക് പോകാറേയില്ല. ഭക്ഷണമൊക്കെ അമ്മ മുകളിൽ കൊണ്ട് തരും. കഴിക്കാനൊന്നും തോന്നില്ല. വെറുതെ പാത്രത്തിൽ വിരലിട്ട് ചിത്രങ്ങളെഴുതി അടച്ച് വെച്ച് പോയി കൈകഴുകും. മറ്റു ചിലപ്പോൾ വല്ലാത്ത ആർത്തി തോന്നി കുറച്ച് കഴിക്കുകയും ചെയ്യും. അച്ചാർ, പപ്പടം, മോര് അതൊക്കെ തിന്നാൻ കൊതിയായിരുന്നു. പക്ഷേ, അമ്മയോട് അതൊന്നും പറയാൻ തോന്നില്ല. കരച്ചിലായിരുന്നു അമ്മയുടെ സ്ഥായിയായ ഭാവം. ചോറ് കൊണ്ടു വന്നാൽ കട്ടിലിലിരുന്ന് ഒച്ചയില്ലാതെ കരയും. തിന്നാൻ നിർബ്ബന്ധിക്കുമ്പോൾ അത് കാണാതിരിക്കാൻ എന്തെങ്കിലും കഴിക്കുന്നതായി ഭാവിക്കും. അക്കാലത്ത് പതുക്കെ വയറിൽ ചില അനക്കങ്ങളൊക്കെ രൂപപ്പെട്ടിരുന്നു. അപ്പോൾ സർവ്വാംഗം ഉളുത്ത് കയറുന്നത് പോലെ തോന്നും.
“മോളെ…. മോളേ… എഴുന്നേൽക്ക്…” പെട്ടെന്ന് ഓർമ്മകളിൽ നിന്നും അനിത ഞെട്ടിയുണർന്നു. അമ്മ ചായയും കൊണ്ട് വന്നതാണ്. മഴ പെയ്ത് തോർന്നിരുന്നു. ചുറ്റും നല്ല ഇരുട്ടായി നിശ്ശബ്ദത മൂടിക്കെട്ടിയിരുന്നു. പഴയതൊക്കെ ഓർത്ത് കിടന്നതിനാൽ സമയം പോയതറിഞ്ഞില്ല. യശോദാമ്മ നിർബ്ബന്ധിച്ചപ്പോൾ എഴുന്നേറ്റ് ഒരു പാവകണക്കെ കുളിച്ച് ചായ കുടിച്ചു.
പിന്നെയുള്ള ഓരോ ദിവസങ്ങളും അവൾക്ക് ദുസ്സഹമായിരുന്നു. ഭാരമുള്ള വയറും വലിച്ച് നടക്കാൻ അവൾ വളരെ കഷ്ടപ്പെട്ടു ഓരോ അനക്കങ്ങളിലും കുഞ്ഞിന്റെ ചവിട്ടലുകളിലും അവൾ നടുങ്ങി. നല്ല ഭക്ഷണമില്ല, മരുന്നില്ല, സാന്ത്വനമില്ല, കാത്തിരിക്കാനാരുമില്ല. വിധിയുടെ ക്രൂരതാണ്ഡവമേറ്റ് മരവിപ്പോടെ അവൾ ദിവസങ്ങൾ പിന്നിട്ടു.
കുറച്ച് നാളുകൾ കഴിഞ്ഞ് ഒരു സന്ധ്യയ്ക്ക് അടിവയറ്റിൽ കൊളുത്തിപ്പിടിക്കുന്നൊരു വേദനയുമായി ആ വരവ് അവൾക്ക് അനുഭവപ്പെട്ടു. ആദ്യം വയറു വേദനയാണെന്നാണ് കരുതിയത്. പക്ഷേ പൊക്കിളിനു തൊട്ട് താഴെ കുത്തിപ്പറിക്കുന്നത് പോലെ വേദനയുണ്ടായപ്പോൾ അതുറപ്പിച്ചു. എല്ലാം ഇതോടെ തീർന്ന് പോകുന്നുണ്ടെങ്കിൽ കഴിയട്ടെന്ന് കരുതി അമ്മയോട് ഒന്നും പറഞ്ഞില്ല. വേദന കൂടിക്കൂടി വന്നു. വയർ വീർക്കുകയും ചുരുങ്ങുകയും ചെയ്ത് കൊണ്ടിരുന്നു. ഓരോ നിമിഷം കഴിയുമ്പോഴും സഹിക്കാനാവാതെ കിടന്ന് പുളയാൻ തുടങ്ങി. രാത്രിയായപ്പോൾ അമ്മയെ വിളിച്ച് കൂവിപ്പോയി. യശോദാമ്മ വരുമ്പോൾ അവൾ കിടക്കയിൽ വിയർപ്പിൽ കുളിച്ച് പിടക്കുകയായിരുന്നു. യശോദാമ്മ അവളെ ആശ്വസിപ്പിച്ച ശേഷം ഓടിപ്പോയി അടുത്ത വീട്ടിലെ ജാനുവമ്മയെ വിളിച്ച് കൊണ്ടുവന്നു. ജാനുവമ്മ അവളുടെ ഉടുത്തതൊക്കെ അഴിപ്പിച്ച് വയറിൽ തടവിക്കൊടുത്ത് ആശ്വസിപ്പിച്ച് കൊണ്ടിരുന്നു. യശോദാമ്മ ഒരു പാത്രത്തിൽ ചൂട് വെള്ളവും തുണികളുമായി വന്നു. അപ്പോഴൊക്കെ അവൾ വേദന കൊണ്ട് അലറുകയായിരുന്നു. “മുക്ക്.. അമർത്തി മുക്ക്.. എന്ന് ജാനുവമ്മ പറഞ്ഞ് കൊണ്ടിരുന്നു. ഒന്നും ചെയ്യാനാവുന്നില്ല. കാലുകൾ രണ്ടും പരമാവധി അകറ്റിപ്പിടിച്ച് കിടന്നു. കട്ടിലിലിൽ കൈകൾ പിടിച്ച് തലയിട്ടുരുട്ടി വേദനകൊണ്ട് പല്ലു കടിച്ച് പിടിച്ച് കിടന്നു പിടച്ചു. താനിപ്പോ മരിച്ച് പോകുമെന്ന് അവൾക്ക് തോന്നി. കൈകാലിട്ടടിച്ച് നിലവിളിച്ചു കൊണ്ട് അവൾ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. അൽപ്പസമയത്തിന് ശേഷം ഉപസ്ഥത്തെ കീറിമുറിച്ച് കൊണ്ട് കൊഴുത്ത ചോരച്ചാലുകളിലൂടെ തീരാവേദനകളിലേക്ക് പങ്കാളിയായി ആ കുഞ്ഞ് പുറത്തേക്ക് വന്നു. അനന്തരം അവൾ ചേതനയറ്റ് നിശബ്ദയായുറങ്ങി. ഏറെ നാളുകൾക്ക് ശേഷം.
കുറേക്കഴിഞ്ഞ് ബോധം വന്നപ്പോൾ അവൾ തളർന്ന് ക്ഷീണിതയായി കട്ടിലിൽ കിടക്കുകയായിരുന്നു. അടുത്ത് വെള്ള വിരിപ്പിൽ കുഞ്ഞ് കണ്ണുകളടച്ച് കിടന്ന് ഉറങ്ങുന്നുണ്ടായിരുന്നു. ചുവന്നിരുണ്ട് ചുക്കിച്ചുളിഞ്ഞ ശരീരവും ചെറിയ കൈകാലുകളും ചോര കട്ടപിടിച്ച വലിയ പൊക്കിളും കുറ്റിമുടിയുമായി അതിനെ കാണാൻ ഒരു ഭംഗിയുമുണ്ടായിരുന്നില്ല. ശ്വാസം വലിക്കുമ്പോൾ നെഞ്ചിൻ കൂട് ഉയർന്ന് താഴ്ന്ന് ഇപ്പോ നിലക്കുമെന്ന് തോന്നിച്ചു. അവൾക്കതിനോട് എന്തെന്നില്ലാത്ത വെറുപ്പ് തോന്നി. അമ്മയും ജാനുവമ്മയും ആരും അടുത്തില്ല. എന്തിനാ തന്നെ പോലെ ഇനിയൊരു പാഴ്ജന്മം..? വേണ്ടാ.. ഇത് ജീവിക്കണ്ടാ.. അവളുടെ കൈകൾ അതിന്റെ കഴുത്തിലേക്ക് നീങ്ങി. മനമൊന്ന് പിടഞ്ഞപ്പോൾ കൈകൾ തെല്ലൊന്ന് ബലഹീനമായി പിന്നെ വീണ്ടും ദൃഢമായി താഴ്ന്നു. ഉറക്കത്തിലെങ്ങനെയോ ആ കുഞ്ഞിളം കൈകൾ അവളുടെ വിരലുകളിൽ മുറുകെ പിടിച്ചു. ജന്മജന്മാന്തരങ്ങൾ താണ്ടി ഏതോ പുരാതന ഗിരിശൃംഗങ്ങളിൽ നിന്നും തന്നിലേക്കെന്തോ അദൃശ്യമായ തരംഗങ്ങൾ പ്രവഹിക്കുന്നത് പോലെ അവൾക്ക് തോന്നി. ശരീരത്തിന്റെ ഓരോ പരമാണുകണങ്ങളിലും ആ ജന്മബോധം പകർന്ന നിർവൃതിയിൽ ഒരു നിമിഷം അവൾ കോരിത്തരിച്ചുപോയി. പിന്നെ ആ കുഞ്ഞിളം നെറ്റിയിൽ പതുക്കെ ചുണ്ടുകളമർത്തി. രണ്ട് തുള്ളി കണ്ണീർ ചാലിച്ച്.