ടൌണില്‍ കമ്പ്യുട്ടര്‍ കോഴ്സിനു പഠിക്കുകയാണു ജയകുമാര്‍. കാണാന്‍ വലിയ കുഴപ്പമില്ല. മെലിഞ്ഞു ഇരുനിറം. എപ്പോഴും നല്ല ഡ്രെസ്സിട്ട് വശീകരണ പൊട്ടും തൊട്ടു കുട്ടപ്പനായിരിക്കും. എല്ലാ പെണ്‍കുട്ടികള്‍ക്കും എപ്പോള്‍ വേണമെങ്കിലും കൊടുക്കാനായി ഒരു പുഞ്ചിരി റെഡിയാക്കി വെച്ചിരിക്കും. നാട്ടിലെ പൂട്ടിയിട്ട ചകിരി കമ്പനിയുടെ അടുത്താണു വീട്. ആ സ്ഥലം ചേരിക്കുണ്ട് എന്ന പേരിലാണു അറിയപ്പെടുന്നത്. അച്ഛനുമമ്മയും മൂന്നു പെങ്ങന്‍മാരുമാണു വീട്ടിലുള്ളത്. അച്ഛന്റേയും അമ്മയുടേതുമല്ലാതെ മറ്റാരുടേയും കല്ല്യാണം കഴിഞ്ഞിട്ടില്ല. അതിനാല്‍ വീട്ടില്‍ യാതൊരു ക്രമസമാധാന പ്രശ്നവുമില്ല.
പെണ്‍കുട്ടികളെ ലൈനാക്കാന്‍ അവനു ചില ട്രേഡ് സീക്രട്സ് ഒക്കെയുണ്ട്.
അതിലൊന്നു സ്വന്തം കാര്യമൊക്കെ മറച്ചു വെക്കുകയെന്നതാണു. അച്ഛന്‍ ഗള്‍ഫില്‍, അമ്മ ഹൌസ് വൈഫ്, പെങ്ങന്‍മാര് മൂന്നില്‍ നിന്നും ഒന്നായി ചുരുക്കും. ഗള്‍ഫിലേക്ക് പോകാന്‍ വിസ റെഡി. അതിനുമുന്‍പായി ഒരു കമ്പ്യുട്ടര്‍ കോഴ്സ് ചെയ്യുന്നു. ഇങ്ങനെയൊക്കെ പറഞ്ഞാലേ ഇപ്പോഴത്തെ പെണ്‍പിള്ളേര്‍ വീഴൂ എന്നവനറിയാം. വീട്ടിലെ ശരിക്കുള്ള സ്ഥിതിയൊക്കെ അറിഞ്ഞാല്‍ 'ചേട്ടനെനിക്ക് പിറക്കാതെ പോയ ചേട്ടനാണു ചേട്ടാ' എന്നും പറഞ്ഞു അവളുമാര്‍ മുങ്ങുമല്ലോ.
കമ്പ്യുട്ടര്‍ കോഴ്സിനു ചേരുമ്പോ നല്ല പെണ്‍പിള്ളേരുള്ള സ്ഥലത്തേ ചേരൂ എന്ന ഒറ്റ നിബന്ധനയേ അവനുണ്ടായിരുന്നുള്ളു. നല്ല അന്തരീക്ഷത്തില്‍ പഠിച്ചാല്‍ പഠിപ്പിക്കുന്നത് പെട്ടെന്നു തലയില്‍ കയറുമല്ലോ. അവിടെ കാണാന്‍ മോശമായ എത്രയോ കുട്ടികളുണ്ടെങ്കിലും അവനു കൂടുതല്‍ ഇഷ്ടം തോന്നിയത് സുന്ദരിയായ ഷീനയോട് മാത്രമാണു. അച്ഛനുമമ്മയ്ക്കും ഒറ്റ മകള്‍. വീട്ടില്‍ നല്ല സാമ്പത്തിക സ്ഥിതി. എല്ലാ സ്വത്തിനും ഒറ്റ അവകാശി. ഇതിലധികം പിന്നെയെന്തു വേണം. കുറച്ച് കഷ്ടപ്പെട്ടെങ്കിലും ജയന്റെ നയപരമായ ഇടപെടലിലും ട്രേഡ് സീക്രട്സിലും ഷീന വീണു. അവള്‍ക്കും ജയനെ വളരെ ഇഷ്ടമായി.
തനിക്കു കിട്ടിയതിലേക്ക് വെച്ച് ഏറ്റവും നല്ല കണക്ഷനായത് കൊണ്ട് എന്തു വിലകൊടുത്തും അവസാനം വരെ കൊണ്ട് പോകണമെന്നു അവന്‍ തീരുമാനിച്ചു.
അങ്ങനെ ആ പ്രണയ റിവര്‍ യാതൊരു അണക്കെട്ടിന്റെയും പാലത്തിന്റെയും തടസ്സമില്ലാതെ മുന്നോട്ട് പോകുമ്പോഴാണു വില്ലന്‍ കടന്നു വരുന്നത്. കമ്പ്യുട്ടര്‍ പഠിക്കാന്‍ വന്ന സുന്ദരനും സുമുഖനും സര്‍വ്വോപരി ബൈക്കും ഷൂവും മൊബൈല് ഫോണുമുള്ള വിനോദ്. വേറെ എത്ര പെണ്‍പിള്ളേര്‍ ഭൂമിയിലുണ്ട് പക്ഷേ വിനോദിനും ഷീനയെ തന്നെയാണിഷ്ടപ്പെട്ടത്. ഷീന പക്ഷേ ജയനുമായി ഫെവിക്കോളിട്ടപോലെ ഉറച്ചു പോയതിനാല്‍ വിനോദിനു സംഗതി എളുപ്പത്തില്‍ നടക്കില്ലെന്നു ബോധ്യമായി. അതിനു വേണ്ടി വിനോദ് ജയകുമാറിനേയും ഷീനയേയും അകറ്റാനുള്ള ശ്രമത്തിലേര്‍പ്പെട്ടു.
ജയകുമാര്‍ ഇല്ലാത്ത സമയങ്ങളില്‍ അവനെ കുറ്റം പറഞ്ഞു ചിരിക്കുക, അവന്റെ ഡ്രെസ്സിനെപറ്റിയും നടത്തത്തിനെ പറ്റിയും പരിഹസിക്കുക. ഷീനക്കും കൂട്ടുകാരികള്‍ക്കും മിഠായി വാങ്ങിക്കൊടുക്കുക, മൊബൈലിലെ എസ്.എം.എസ്, വിഡിയോ ക്ലിപ്പിങുകള് അവരെ കാണിക്കുക, എന്നിങ്ങനെ പല പല നമ്പര്‍ പയറ്റി വിനോദ് മുന്നോട്ട് പോയിക്കൊണ്ടിരുന്നു.
പാവം ജയനു വിനോദിനെ തീരെ സംശയമുണ്ടായിരുന്നില്ല. അവനു വിനോദ് എത്രവരെ പോകുമെന്നതിനെക്കുറിച്ച് ഒരു വിദൂര സങ്കല്‍പ്പം പോലുമുണ്ടായിരുന്നില്ല.
ഒരു ഞായറാഴ്ച്ച ഞങ്ങള്‍ വായനശാലയുടെ താഴത്തെ വരാന്തയിലുള്ള ഇബ്രായിയുടെ കടയില്‍ വെറുതെ തമാശ പറഞ്ഞിരിക്കുകയായിരുന്നു. നല്ല മഴയുണ്ടായിരുന്നു. അപ്പോള്‍ ഒരു ബൈക്ക് വന്നു നിര്‍ത്തി, മഴക്കോട്ടും ഹെല്‍മറ്റുമിട്ട ഒരാള്‍ താഴെയിറങ്ങി ചോദിച്ചു.
'ജയകുമാറിന്റെ വീടേതാ?'
'ഏതു ജയകുമാര്‍?'
'കമ്പ്യുട്ടര്‍ സെന്ററില്‍ പഠിക്കുന്ന...?'
'ഓ. അത് ദാ ഈ ഇടവഴി നേരെ പോയി അവസാനിക്കുന്നിടത്ത്. നിങ്ങളാരാ?'
'ഞാന്‍ ജയന്റെ കൂടെ പഠിക്കുന്നതാ… എന്നാ വരട്ടെ താങ്ക്സ്.'
അയാള്‍ ബൈക്കില്‍ കയറി ഇടവഴിയിലൂടെ ഓടിച്ചു പോയി. മഴ തോര്‍ന്നപ്പോള്‍ ഞങ്ങള്‍ അവരവരുടെ വീട്ടിലേക്കും.
പിന്നീടാണു ഞങ്ങള്‍ സംഭവങ്ങളറിഞ്ഞത്. അന്നു വഴി ചോദിച്ചത് വിനോദായിരുന്നെത്രെ. കാര്യങ്ങളൊന്നുമറിയാതിരുന്ന ഞങ്ങള്‍ ജയന്റെ വീട്ടിലേക്കുള്ള വഴി കിറുകത്യമായി പറഞ്ഞു കൊടുക്കുകയും ചെയ്തു. വിനോദ് അവിടെയെത്തിയപ്പോള്‍ പാവം ജയകുമാര്‍ ഒരു കൈലിയുമുടുത്ത് അവന്റെ കുടില്‍ പോലത്തെ വീട്ടിന്റെ അരമതിലിലിരുന്ന് മംഗളം വാരികയിലെ മാത്യുമറ്റത്തിന്റെ നോവല്‍ വായിച്ച് തണുപ്പകറ്റാന്‍ ശ്രമിക്കുകയായിരുന്നു. വിനോദ് ആ ഭാഗത്തുള്ള അവന്റെയൊരു ഫ്രന്റിനെ കാണാന്‍ വന്നതാണെന്നു പറഞ്ഞു. ജയകുമാറിന് പ്രത്യേകിച്ചൊന്നും തോന്നിയില്ല. തന്റെ വീട് ചെറിയതായതിന്റെ ഇത്തിരി ചമ്മലൊക്കെയുണ്ടായിരുന്നെങ്കിലും അവന്‍ പെങ്ങന്‍മാരോട് പറഞ്ഞ് ചായ ഇട്ട് വിനോദിനെ സല്‍ക്കരിച്ചു. ജയന്റെ അച്ഛനുമമ്മയേയുമൊക്കെ പരിചയപ്പെട്ട് കുറച്ച് സമയം ചുറ്റിപറ്റി നിന്ന ശേഷം വിനോദ് സ്ഥലം വിട്ടു.
പിറ്റേന്ന് ജയകുമാര്‍ കമ്പ്യുട്ടര്‍ സെന്‍റ്ററില്‍ ചെല്ലുമ്പോള്‍ ഷീനയും വിനോദും അടുത്തടുത്തിരുന്നു പൊട്ടിച്ചിരിക്കുന്ന കാഴ്ച്ചയാണു കണ്ടത്. വിനോദിന്റെ കൈയ്യിലെ മൊബൈലില്‍ നിന്നും അവരെല്ലാവരും ജയന്റെ വീടും വീട്ടുകാരെയുമൊക്കെ കണ്ടിരുന്നു. ഷീന ഒറ്റ നോട്ടമേ നോക്കിയുള്ളു. ജയകുമാറിന്റെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആ നിമിഷം ഇടിഞ്ഞു പൊളിഞ്ഞു തകര്‍ന്നു തരിപ്പണമായി.
അന്നു വൈകുന്നേരം ഞങ്ങള്‍ ക്ലബ്ബില്‍ കാരംസ് കളിച്ചു കൊണ്ടിരിക്കുമ്പോള്‍ ജയകുമാര്‍ ആകെ തളര്‍ന്ന് പരവശനായി കയറി വന്നു. അവന്‍ ഒരു കസേലയിലിരുന്നു സിഗരെറ്റെടുത്ത് വലിച്ച് ജനലിലൂടെ പുകയൂതി വിട്ട് ദൂരേക്ക് നോക്കിയിരുന്നു. പിന്നെ ഒരു വെള്ളക്കടലാസ്സെടുത്ത് എഴുതാന്‍ തുടങ്ങി. കുറേ കഴിഞ്ഞ് ഞങ്ങള്‍ പോയി നോക്കിയപ്പോള്‍ കണ്ടത് അവന്‍ കുത്തിയിരുന്നു കുനുകുനേ കഥയെഴുതുകയാണു. പേരു 'കൊഴിഞ്ഞു വീണ സ്വപ്നങ്ങള്‍' അതു എത്രയും പെട്ടെന്നു എഴുതി അയച്ച് അടുത്തയാഴ്ചത്തെ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചു വന്നാല്‍ ഷീനയ്ക്കു വീണ്ടും അവനോട് സഹതാപ പ്രേമം വരുമല്ലോ.
അവന്റെ പ്രേമം പിന്നെയും പൊട്ടിയല്ലോ എന്നതോര്‍ത്ത് ഞങ്ങള്‍ ചിരിച്ചു ചിരിച്ചു ഒരു വിധമായി. കൂട്ടത്തില്‍ രസികനായ ബാബൂട്ടി പറഞ്ഞു. കഥാകൃത്താവുമ്പോള്‍ വെയ്റ്റിനു ഒരു തൂലികാനാമം വേണം. ശരിയാണു ഞങ്ങളും അനുകൂലിച്ചു. ബാബൂട്ടി തന്നെ പേരുമിട്ടു. ജയകുമാര്‍ താമസിക്കുന്നത് ചേരിക്കുണ്ടിനടുത്താണല്ലോ. അതുകൊണ്ട് പേരിലെ ജയന്‍ മാറ്റി ഇങ്ങനെയാക്കി 'കുമാര്‍ ചേരിക്കുണ്ട്.'
അങ്ങനെയാണു ഞങ്ങളുടെ നാട്ടില്‍ ഒറ്റ കഥ പോലും പ്രസിദ്ധീകരിക്കാതെ പ്രശസ്തനായ കുമാര്‍ ചേരിക്കുണ്ടെന്ന കഥാകൃത്തുണ്ടായത്.