Friday, August 29, 2008

അങ്ങനെ ഒരു കഥാകൃത്തുണ്ടായി

ഞങ്ങളുടെ നാട്ടിലെ ഒരു പ്രധാന റോമിയോ ആണു ജയകുമാര്‍. 15 മുതല്‍ 20 വരെ വയസ്സാണു അവന്റെ റെയ്ഞ്ച്. കല്ല്യാണ വീടുകളിലെ അടുക്കള ഭാഗവും പ്രൈവറ്റ് ബസ്സുകളിലെ മുന്‍ഭാഗവുമാണു ഇഷ്ട സ്ഥലങ്ങള്‍. എല്ലാ പെണ്‍കുട്ടികളുമായും അവന്‍ അഗാധമായ പ്രേമത്തിലാവുമെങ്കിലും ഒരെണ്ണം പോലും അധികകാലം നില്‍ക്കില്ല. എന്തെങ്കിലും കാരണത്താല്‍ ഒക്കെ തട്ടിമാറിപ്പോകും. അങ്ങനെ പാളിപോയ ഒരു പ്രേമത്തിനു ശേഷമാണു ജയകുമാറിലൊരു കഥാകൃത്തുണ്ടെന്നുള്ള കാര്യം ഞങ്ങള്‍ അറിഞ്ഞത്. പ്രണയ പരാജയത്തിന്റെ ദിവസമെഴുതിയ ആ കഥ എവിടെയും പ്രസിദ്ധീകരിച്ചില്ലെങ്കിലും കഥാകൃത്തെന്ന പേരില്‍ അവന്‍ നാട്ടില്‍ പ്രശസ്തനായി.


ടൌണില്‍ കമ്പ്യുട്ടര്‍ കോഴ്സിനു പഠിക്കുകയാണു ജയകുമാര്‍. കാണാന്‍ വലിയ കുഴപ്പമില്ല. മെലിഞ്ഞു ഇരുനിറം. എപ്പോഴും നല്ല ഡ്രെസ്സിട്ട് വശീകരണ പൊട്ടും തൊട്ടു കുട്ടപ്പനായിരിക്കും. എല്ലാ പെണ്‍കുട്ടികള്‍ക്കും എപ്പോള്‍ വേണമെങ്കിലും കൊടുക്കാനായി ഒരു പുഞ്ചിരി റെഡിയാക്കി വെച്ചിരിക്കും. നാട്ടിലെ പൂട്ടിയിട്ട ചകിരി കമ്പനിയുടെ അടുത്താണു വീട്. ആ സ്ഥലം ചേരിക്കുണ്ട് എന്ന പേരിലാണു അറിയപ്പെടുന്നത്. അച്ഛനുമമ്മയും മൂന്നു പെങ്ങന്‍മാരുമാണു വീട്ടിലുള്ളത്. അച്ഛന്റേയും അമ്മയുടേതുമല്ലാതെ മറ്റാരുടേയും കല്ല്യാണം കഴിഞ്ഞിട്ടില്ല. അതിനാല്‍ വീട്ടില്‍ യാതൊരു ക്രമസമാധാന പ്രശ്നവുമില്ല.


പെണ്‍കുട്ടികളെ ലൈനാക്കാന്‍ അവനു ചില ട്രേഡ് സീക്രട്സ് ഒക്കെയുണ്ട്.
അതിലൊന്നു സ്വന്തം കാര്യമൊക്കെ മറച്ചു വെക്കുകയെന്നതാണു. അച്ഛന്‍ ഗള്‍ഫില്‍, അമ്മ ഹൌസ് വൈഫ്, പെങ്ങന്‍മാര് മൂന്നില്‍ നിന്നും ഒന്നായി ചുരുക്കും. ഗള്‍ഫിലേക്ക് പോകാന്‍ വിസ റെഡി. അതിനുമുന്‍പായി ഒരു കമ്പ്യുട്ടര്‍ കോഴ്സ് ചെയ്യുന്നു. ഇങ്ങനെയൊക്കെ പറഞ്ഞാലേ ഇപ്പോഴത്തെ പെണ്‍പിള്ളേര്‍ വീഴൂ എന്നവനറിയാം. വീട്ടിലെ ശരിക്കുള്ള സ്ഥിതിയൊക്കെ അറിഞ്ഞാല്‍ 'ചേട്ടനെനിക്ക് പിറക്കാതെ പോയ ചേട്ടനാണു ചേട്ടാ' എന്നും പറഞ്ഞു അവളുമാര്‍ മുങ്ങുമല്ലോ.


കമ്പ്യുട്ടര്‍ കോഴ്സിനു ചേരുമ്പോ നല്ല പെണ്‍പിള്ളേരുള്ള സ്ഥലത്തേ ചേരൂ എന്ന ഒറ്റ നിബന്ധനയേ അവനുണ്ടായിരുന്നുള്ളു. നല്ല അന്തരീക്ഷത്തില്‍ പഠിച്ചാല്‍ പഠിപ്പിക്കുന്നത് പെട്ടെന്നു തലയില്‍ കയറുമല്ലോ. അവിടെ കാണാന്‍ മോശമായ എത്രയോ കുട്ടികളുണ്ടെങ്കിലും അവനു കൂടുതല്‍ ഇഷ്ടം തോന്നിയത് സുന്ദരിയായ ഷീനയോട് മാത്രമാണു. അച്ഛനുമമ്മയ്ക്കും ഒറ്റ മകള്‍. വീട്ടില്‍ നല്ല സാമ്പത്തിക സ്ഥിതി. എല്ലാ സ്വത്തിനും ഒറ്റ അവകാശി. ഇതിലധികം പിന്നെയെന്തു വേണം. കുറച്ച് കഷ്ടപ്പെട്ടെങ്കിലും ജയന്റെ നയപരമായ ഇടപെടലിലും ട്രേഡ് സീക്രട്സിലും ഷീന വീണു. അവള്‍ക്കും ജയനെ വളരെ ഇഷ്ടമായി.


തനിക്കു കിട്ടിയതിലേക്ക് വെച്ച് ഏറ്റവും നല്ല കണക്ഷനായത് കൊണ്ട് എന്തു വിലകൊടുത്തും അവസാനം വരെ കൊണ്ട് പോകണമെന്നു അവന്‍ തീരുമാനിച്ചു.


അങ്ങനെ ആ പ്രണയ റിവര്‍ യാതൊരു അണക്കെട്ടിന്റെയും പാലത്തിന്റെയും തടസ്സമില്ലാതെ മുന്നോട്ട് പോകുമ്പോഴാണു വില്ലന്‍ കടന്നു വരുന്നത്. കമ്പ്യുട്ടര്‍ പഠിക്കാന്‍ വന്ന സുന്ദരനും സുമുഖനും സര്‍വ്വോപരി ബൈക്കും ഷൂവും മൊബൈല് ഫോണുമുള്ള വിനോദ്. വേറെ എത്ര പെണ്‍പിള്ളേര്‍ ഭൂമിയിലുണ്ട് പക്ഷേ വിനോദിനും ഷീനയെ തന്നെയാണിഷ്ടപ്പെട്ടത്. ഷീന പക്ഷേ ജയനുമായി ഫെവിക്കോളിട്ടപോലെ ഉറച്ചു പോയതിനാല്‍ വിനോദിനു സംഗതി എളുപ്പത്തില്‍ നടക്കില്ലെന്നു ബോധ്യമായി. അതിനു വേണ്ടി വിനോദ് ജയകുമാറിനേയും ഷീനയേയും അകറ്റാനുള്ള ശ്രമത്തിലേര്‍പ്പെട്ടു.


ജയകുമാര്‍ ഇല്ലാത്ത സമയങ്ങളില്‍ അവനെ കുറ്റം പറഞ്ഞു ചിരിക്കുക, അവന്റെ ഡ്രെസ്സിനെപറ്റിയും നടത്തത്തിനെ പറ്റിയും പരിഹസിക്കുക. ഷീനക്കും കൂട്ടുകാരികള്‍ക്കും മിഠായി വാങ്ങിക്കൊടുക്കുക, മൊബൈലിലെ എസ്.എം.എസ്, വിഡിയോ ക്ലിപ്പിങുകള് അവരെ കാണിക്കുക, എന്നിങ്ങനെ പല പല നമ്പര്‍ പയറ്റി വിനോദ് മുന്നോട്ട് പോയിക്കൊണ്ടിരുന്നു.


പാവം ജയനു വിനോദിനെ തീരെ സംശയമുണ്ടായിരുന്നില്ല. അവനു വിനോദ് എത്രവരെ പോകുമെന്നതിനെക്കുറിച്ച് ഒരു വിദൂര സങ്കല്‍പ്പം പോലുമുണ്ടായിരുന്നില്ല.


ഒരു ഞായറാഴ്ച്ച ഞങ്ങള്‍ വായനശാലയുടെ താഴത്തെ വരാന്തയിലുള്ള ഇബ്രായിയുടെ കടയില്‍ വെറുതെ തമാശ പറഞ്ഞിരിക്കുകയായിരുന്നു. നല്ല മഴയുണ്ടായിരുന്നു. അപ്പോള്‍ ഒരു ബൈക്ക് വന്നു നിര്‍ത്തി, മഴക്കോട്ടും ഹെല്‍മറ്റുമിട്ട ഒരാള്‍ താഴെയിറങ്ങി ചോദിച്ചു.

'ജയകുമാറിന്റെ വീടേതാ?'
'ഏതു ജയകുമാര്‍?'
'കമ്പ്യുട്ടര്‍ സെന്ററില്‍ പഠിക്കുന്ന...?'
'ഓ. അത് ദാ ഈ ഇടവഴി നേരെ പോയി അവസാനിക്കുന്നിടത്ത്. നിങ്ങളാരാ?'
'ഞാന്‍ ജയന്റെ കൂടെ പഠിക്കുന്നതാ… എന്നാ വരട്ടെ താങ്ക്സ്.'

അയാള്‍ ബൈക്കില്‍ കയറി ഇടവഴിയിലൂടെ ഓടിച്ചു പോയി. മഴ തോര്‍ന്നപ്പോള്‍ ഞങ്ങള്‍ അവരവരുടെ വീട്ടിലേക്കും.


പിന്നീടാണു ഞങ്ങള്‍ സംഭവങ്ങളറിഞ്ഞത്. അന്നു വഴി ചോദിച്ചത് വിനോദായിരുന്നെത്രെ. കാര്യങ്ങളൊന്നുമറിയാതിരുന്ന ഞങ്ങള്‍ ജയന്റെ വീട്ടിലേക്കുള്ള വഴി കിറുകത്യമായി പറഞ്ഞു കൊടുക്കുകയും ചെയ്തു. വിനോദ് അവിടെയെത്തിയപ്പോള്‍ പാവം ജയകുമാര്‍ ഒരു കൈലിയുമുടുത്ത് അവന്റെ കുടില്‍ പോലത്തെ വീട്ടിന്റെ അരമതിലിലിരുന്ന് മംഗളം വാരികയിലെ മാത്യുമറ്റത്തിന്റെ നോവല്‍ വായിച്ച് തണുപ്പകറ്റാന്‍ ശ്രമിക്കുകയായിരുന്നു. വിനോദ് ആ ഭാഗത്തുള്ള അവന്റെയൊരു ഫ്രന്റിനെ കാണാന്‍ വന്നതാണെന്നു പറഞ്ഞു. ജയകുമാറിന് പ്രത്യേകിച്ചൊന്നും തോന്നിയില്ല. തന്റെ വീട് ചെറിയതായതിന്റെ ഇത്തിരി ചമ്മലൊക്കെയുണ്ടായിരുന്നെങ്കിലും അവന്‍ പെങ്ങന്‍മാരോട് പറഞ്ഞ് ചായ ഇട്ട് വിനോദിനെ സല്‍ക്കരിച്ചു. ജയന്റെ അച്ഛനുമമ്മയേയുമൊക്കെ പരിചയപ്പെട്ട് കുറച്ച് സമയം ചുറ്റിപറ്റി നിന്ന ശേഷം വിനോദ് സ്ഥലം വിട്ടു.


പിറ്റേന്ന് ജയകുമാര്‍ കമ്പ്യുട്ടര്‍ സെന്‍റ്ററില്‍ ചെല്ലുമ്പോള്‍ ഷീനയും വിനോദും അടുത്തടുത്തിരുന്നു പൊട്ടിച്ചിരിക്കുന്ന കാഴ്ച്ചയാണു കണ്ടത്. വിനോദിന്റെ കൈയ്യിലെ മൊബൈലില്‍ നിന്നും അവരെല്ലാവരും ജയന്റെ വീടും വീട്ടുകാരെയുമൊക്കെ കണ്ടിരുന്നു. ഷീന ഒറ്റ നോട്ടമേ നോക്കിയുള്ളു. ജയകുമാറിന്റെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആ നിമിഷം ഇടിഞ്ഞു പൊളിഞ്ഞു തകര്‍ന്നു തരിപ്പണമായി.


അന്നു വൈകുന്നേരം ഞങ്ങള്‍ ക്ലബ്ബില്‍ കാരംസ് കളിച്ചു കൊണ്ടിരിക്കുമ്പോള്‍ ജയകുമാര്‍ ആകെ തളര്‍ന്ന് പരവശനായി കയറി വന്നു. അവന്‍ ഒരു കസേലയിലിരുന്നു സിഗരെറ്റെടുത്ത് വലിച്ച് ജനലിലൂടെ പുകയൂതി വിട്ട് ദൂരേക്ക് നോക്കിയിരുന്നു. പിന്നെ ഒരു വെള്ളക്കടലാസ്സെടുത്ത് എഴുതാന്‍ തുടങ്ങി. കുറേ കഴിഞ്ഞ് ഞങ്ങള്‍ പോയി നോക്കിയപ്പോള്‍ കണ്ടത് അവന്‍ കുത്തിയിരുന്നു കുനുകുനേ കഥയെഴുതുകയാണു. പേരു 'കൊഴിഞ്ഞു വീണ സ്വപ്നങ്ങള്‍' അതു എത്രയും പെട്ടെന്നു എഴുതി അയച്ച് അടുത്തയാഴ്ചത്തെ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചു വന്നാല്‍ ഷീനയ്ക്കു വീണ്ടും അവനോട് സഹതാപ പ്രേമം വരുമല്ലോ.


അവന്റെ പ്രേമം പിന്നെയും പൊട്ടിയല്ലോ എന്നതോര്‍ത്ത് ഞങ്ങള്‍ ചിരിച്ചു ചിരിച്ചു ഒരു വിധമായി. കൂട്ടത്തില്‍ രസികനായ ബാബൂട്ടി പറഞ്ഞു. കഥാകൃത്താവുമ്പോള്‍ വെയ്റ്റിനു ഒരു തൂലികാനാമം വേണം. ശരിയാണു ഞങ്ങളും അനുകൂലിച്ചു. ബാബൂട്ടി തന്നെ പേരുമിട്ടു. ജയകുമാര്‍ താമസിക്കുന്നത് ചേരിക്കുണ്ടിനടുത്താണല്ലോ. അതുകൊണ്ട് പേരിലെ ജയന്‍ മാറ്റി ഇങ്ങനെയാക്കി 'കുമാര്‍ ചേരിക്കുണ്ട്.'


അങ്ങനെയാണു ഞങ്ങളുടെ നാട്ടില്‍ ഒറ്റ കഥ പോലും പ്രസിദ്ധീകരിക്കാതെ പ്രശസ്തനായ കുമാര്‍ ചേരിക്കുണ്ടെന്ന കഥാകൃത്തുണ്ടായത്.

Wednesday, August 13, 2008

പറയാന്‍ മറന്നു പോയത്...

പത്തു പന്ത്രണ്ട് കൊല്ലം മുന്‍പൊരു ദിവസത്തിലെ നട്ടുച്ച നേരം. ഞാന്‍ കണക്കെഴുത്തുകാരനായി ജോലി ചെയ്യുന്ന കടയുടെ ഷട്ടര്‍ താഴ്ത്തി കൂട്ടുകാരനായ സജീവന്റെ വീട്ടില്‍ അക്ഷമനായി അവളേയും കാത്തിരിക്കുകയാണു.


കുറേ നാളുകളായി എന്റെ ഉറക്കം കെടുത്തുന്ന ഒരു സുന്ദരിയേയാണു ഞങ്ങള്‍ കാത്തിരിക്കുന്നത്. പാരലല്‍ കോളേജില്‍ പ്രീഡിഗ്രിയ്ക്കു പഠിക്കുന്നു. സജീവന്റെ വീടിന്റെ അടുത്തൂടെയാണു അവളുടെ വീട്ടിലേക്ക് പോകേണ്ടത്. അവള്‍ ഇവന്റെ നാട്ടിലാണെന്നതു കൊണ്ട് മാത്രം ഈ തെണ്ടി കഴുവേറിയെ ഞാന്‍ പരിചയപ്പെട്ട് എന്റെ സുഹ്രുത്താക്കിയതാണു. അതു വഴി അവളുടെ നാട്ടിലേക്കൊരു പാലം തുറന്നു കിട്ടുമല്ലോ എന്നു കരുതി. അവനു പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്തതിലും, എന്റെ പ്രീമിയര്‍ ചെരിപ്പിന്റെ ദേഹകാന്തിക്കായി തേഞ്ഞു തീര്‍ന്ന സോപ്പുകളായും, പാറപ്പുറത്തെ പുരപ്പുല്ലു പോലെ കുത്തനെ നില്‍ക്കുന്ന എന്റെ തലമുടി ലെവല്‍ ചെയ്യാന്‍ ഒഴുക്കിത്തീര്‍ത്ത വെളിച്ചെണ്ണയായും, പുത്തന്‍ പാന്റ്സും ഷര്‍ട്ടുമായും അങ്ങനെ ഒരുപാടു ഇന്‍വെസ്റ്റ്മെന്റ്സ് ഈ പ്രഥമ പ്രണയ പ്രസ്ഥാനത്തില്‍ ഞാന്‍ മുതല്‍മുടക്കിയിട്ടുണ്ട്.


അവള്‍ക്ക് ഉച്ചയ്ക്കാണു ക്ലാസ്. എല്ലാ ദിവസവും ഒരു മണിക്കും ഒന്നരയ്ക്കുമിടയില്‍ അവളെന്റെ കടയുടെ മുന്നിലൂടെ കോളേജിലേക്ക് പോകും. ദിവസവും കണ്ട് കണ്ട് പിന്നെ എനിക്ക് സില്‍ക്ക് സ്മിതയുടെ സിനിമ പോലെ അവളെ കാണാതിരിക്കാന്‍ പറ്റില്ലെന്നായി. ഏതൊരു സുന്ദരിയേയും യാതൊരു ഉപാധിയും കൂടാതെ സ്നേഹിക്കാന്‍ മാത്രം തങ്കപ്പെട്ട മനസ്സുള്ളവനായിരുന്നല്ലോ ഞാന്‍. കണ്ണിലൂടെ അയക്കുന്ന ഇന്‍ഫ്രാറെഡ് സിഗ്നല്‍സൊക്കെ കറക്റ്റായത് കാരണം അവള്‍ക്കുമെന്നെ ഇഷ്ടമാണെന്ന കാര്യത്തില്‍ സംശയമില്ല. എപ്പോ കണ്ടാലും മധുരമനോഹരമായ ഒരു ചിരി അവളെനിക്കു തരുമെങ്കിലും എന്റെ പ്രണയവിവരം അവളെയൊന്ന് അറിയിക്കാനിതു വരെ പറ്റിയില്ല. അവളുടെ വീട്ടില്‍ ഫോണുമില്ല, മറ്റെവിടെയും അവളെ സൌകര്യത്തിനു ഒറ്റയ്ക്കു കിട്ടിയതുമില്ല. റോഡില്‍ നിന്ന് പറയാമെന്നു വെച്ചാ ഞാന്‍ തമിഴ് സിനിമയിലെ നായകനൊന്നുമല്ലല്ലോ. എന്റെ അനുരാഗ നദിയിലൂടെ അവള്‍ വേറെ വല്ല യമഹ എഞ്ചിന്‍ പിടിപ്പിച്ച വള്ളത്തില്‍ കയറി പോകുന്നതിനു മുന്‍പ് അവളോട് “ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍കിടാവേ..” എന്ന പാട്ടും പാടി എന്റെ പാണ്ടിച്ചങ്ങാടത്തില്‍ കയറ്റാന്‍ കുറേ നാളായി ഞാന്‍ കാത്തിരിക്കുന്നു. അങ്ങനെ ഇന്നു ഇന്നുച്ചയ്ക്കു അവള്‍ കോളേജില്‍ പോകുമ്പോള്‍ എങ്ങനെയെങ്കിലും സംസാരിക്കണം എന്നുറപ്പിച്ചു. സജീവന്റെ വീടിനടുത്താണു അതിനു പറ്റിയ സ്ഥലം കണ്ടെത്തിയത്.


അവന്റെ വീട്ടില്‍ നിന്നും മെയിന്‍ റോഡിലേക്ക് ഇംഗ്ലീഷില്‍ 'C' എന്നെഴുതിയത് പോലെ വളവുകളുള്ള ഒന്നരയാള്‍ പൊക്കമുള്ള ഇടവഴിയാണു. ഒരു വളവു കഴിഞ്ഞു കുറേ ദൂരം നേരെ. പിന്നെ വീണ്ടും വളവ്, അതു കഴിഞ്ഞു മെയിന്‍ റോഡ്. മരച്ചില്ലകളും വള്ളിപ്പടര്‍പ്പുകളും അങ്ങിങ്ങായി മുകളില്‍ നിന്നും താഴെ നടവഴിയിലേക്ക് വീണു കിടന്നിരിക്കും. അതിന്റെ മറവില്‍ നിന്നാല്‍ ദൂരെ നിന്നും വരുന്നവരുടെ ശ്രദ്ധയില്‍പ്പെടില്ല. ഉച്ച സമയമായതിനാല്‍ ആരുമതുവഴി വരാനുമില്ല. ഒരു ചരിത്ര പ്രണയത്തിലെ അനശ്വര മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കാന് ഭാഗ്യം കിട്ടിയ ഇടവഴി!!


എന്റെ തൊട്ടടുത്ത കടയിലെ സെയില്‍സ്മാനായ ആദംകുട്ടിയോട് അവന്റെ ഇരുണ്ട മുഖം കണ്ടില്ലെന്നു നടിച്ച് കടം വാങ്ങിയ സൈക്കിളും ചവിട്ടിത്തളര്‍ന്നു ഇവിടെ വന്നു അവളെയും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് സമയം കുറേയായി. അവളെ ഇനിയും കാണുന്നില്ല. മുതലാളിയായ ഹാജീക്ക വരുന്നതിനു മുന്‍പ് എനിക്ക് കടയിലെത്തണം. ഇല്ലെങ്കില്‍ കട അടച്ചിട്ടതിനു അങ്ങേരെന്റെ അച്ഛനുമമ്മയേയുടേയും സ്നേഹാന്വേഷണം നടത്തും. അവളെയോര്‍ത്ത് കണക്കെഴുതി തെറ്റിപ്പോയതിനു ഇപ്പോള്‍തന്നെ എന്റെ പേരില്‍ തെറി ഡെബിറ്റ് ബാലന്‍സാണു. അവളോട് സംസാരിക്കുന്ന കാര്യം ആലോചിക്കുമ്പോള്‍ തന്നെ തല കറങ്ങുന്നു. എങ്ങനെ തുടങ്ങുമെന്ന യാതൊരു ഐഡിയയുമില്ല. വല്ല ലവ് കോച്ചിങ്ങ് സെന്ററുമുണ്ടെങ്കില്‍ പോകാമായിരുന്നു.

'അവളിന്നു ലീവാണോ സജീവാ.. കാണുന്നില്ലല്ലോ?' ഞാന്‍ ചോദിച്ചു.
'വരും സമയമാകുന്നതേയുള്ളല്ലോ' അവനെന്നെ ആശ്വസിപ്പിച്ചു. അവന്‍ എഴുന്നേറ്റ് വഴിയിലേക്ക് നോക്കി ആവേശത്തോടെ പറഞ്ഞു. 'എടാ വരുന്നുണ്ട്..'

എന്റെ തലയിലൊരു ബോംബ് സ്ഫോടനം നടന്നു. സര്‍വ്വാംഗം വിറയ്ക്കാന്‍ തുടങ്ങി. എന്റെ ദൈവമേ.. എങ്ങനെ ഈ പ്രതിസന്ധി തരണം ചെയ്യും? നെഞ്ചിനുള്ളിലെ മെഷീന്‍ ടപ് ടപ് എന്നു വര്‍ക്കു ചെയ്യാന്‍ തുടങ്ങി. വായിലെ വെള്ളം വറ്റി. വയറില്‍ സുനാമി രൂപംകൊള്ളുന്നു. കക്കൂസില്‍ പോകണമെന്നു വയറ്റില് നിന്നും ഹെഡ് ഓഫീസിലേക്ക് ഇ-മെയില്‍ പോയി.

അവളതാ പതുക്കെ നടന്നു വരുന്നു. എന്റെ കാഴ്ച്ചശക്തി കുറഞ്ഞു, എല്ലാം മങ്ങിത്തുടങ്ങി. കരളില്‍ തറിക്കുന്ന ഒരു നോട്ടവും കൂടെ ഏതു പടുവിനേയും പതിനെട്ടുകാരനാക്കുന്ന ഒരു ചിരി തികച്ചും സൌജന്യമായും തന്നു അവള്‍ ഇടവഴിയിലൂടെ നടന്നു.

'പിറകെ പോടാ..' സജീവന്‍ പറഞ്ഞു. എനിക്കു ഒരടി പോലും മുന്നോട്ട് വെക്കാനാവുന്നില്ല. കൈകാലുകള്‍ വിറയ്ക്കുന്നു. ജീവിതത്തിലാദ്യത്തെ അനുഭവമാണു. ഒന്നും വേണ്ടായിരുന്നു ദൈവമേ… വെറുതെ ചിരിച്ച് അങ്ങനെ കഴിഞ്ഞാല്‍ മതിയായിരുന്നു.

വറ്റിവരണ്ട തൊണ്ടയുമായി ഞാന്‍ വേച്ചു വേച്ച് സൈക്കിളില്‍ കയറി. അടികിട്ടിയ പാമ്പിനെപ്പോലെ അതു മുന്നോട്ട് വളഞ്ഞും പുളഞ്ഞും നീങ്ങി. തൊണ്ടിന്‍മേല്‍ തവളയെപ്പോലെ അതിന്റെ മുകളില്‍ ഞാനും.

ആദ്യത്തെ വളവു കഴിഞ്ഞു. എന്തൊരത്ഭുതം! അവളെവിടെപ്പോയി!! നീണ്ടു നിവര്‍ന്നു കിടക്കുന്ന വഴിയിലൊന്നുമാരുമില്ല. ഇത്ര പെട്ടെന്ന് ഇവളെവിടെപ്പൊയി? അത്ഭുതത്തോടെ ഞാന്‍ സൈക്കിള്‍ മുന്നോട്ട് ചവിട്ടി. കുറച്ചു കഴിഞ്ഞപ്പോള്‍ ഇടതുഭാഗത്തെ വള്ളിപ്പടര്‍പ്പിലൊരനക്കം. നോക്കിയപ്പോ എന്റെ കണക്കു മുഴുവന് തെറ്റിച്ച പ്രാണ പ്രിയേശ്വരി, മഹേശ്വരി, എല്ലാര്‍ ഈശ്വരി.. അതാ, ജപ്പാന്‍ ബ്ലാക്ക് പെയിന്റിന്റെ ബ്രാന്റ് അമ്പാസഡര്‍ പോലത്തെ ഒരു ചെക്കനുമായി സര്‍വ്വം മറന്നു മണ്‍തിട്ടയും ചാരി കെട്ടിപ്പിടിച്ച് ഉമ്മവെച്ചു നില്‍ക്കുന്നു...