ടീച്ചര്‍ എപ്പോഴും ലേറ്റായി സ്കൂളില്‍ പോകുന്നത് നാട്ടുകാരുടേയും രക്ഷകര്‍ത്താക്കളുടെയും ഇടയില്‍ പലതവണ ചര്‍ച്ചാവിഷയമായിട്ടുണ്ട്. എങ്കിലും സ്വതവേ പാവങ്ങളായ നാട്ടുകാരായത് കൊണ്ട് ആരും തന്നെ ടീച്ചറെ ചോദ്യം ചെയ്തില്ല. ഹെഡ് മാസ്റ്ററായ അരവിന്ദാക്ഷന്‍ മാഷാണെങ്കില്‍, ഒന്നാം ക്ലാസ്സിലെ ടിന്റുമോന്‍ ''എന്തെടാ..?'' എന്നു ചോദിച്ചാല്‍ പോലും പേടിക്കുന്ന ഒരു 'നല്ല മനുഷ്യന്‍' ആയതിനാല്‍, ലേറ്റാവുന്നത് കൊണ്ട് സ്കൂളിലും പ്രശ്നമില്ല.
പക്ഷേ അപ്രതീക്ഷിതമായി ടീച്ചര്‍ക്ക് ടൈം പങ്ച്വാലിറ്റി കീപ്പ് ചെയ്യേണ്ടതായ ഒരു സംഭവമുണ്ടായി. നാട്ടിലെ വെല്‍നോണ്‍ കുടിയനായ കപ്പല്‍ വാസുവേട്ടനാണു ടീച്ചറെ വഴി തിരിച്ചുവിട്ട നല്ല ഇടയനായത്. ഒരു ദിവസം വാസുവേട്ടന്‍ രാവിലെ തന്നെ കള്ളുഷാപ്പില്‍ നിന്നും പുളിവെള്ളമടിച്ച് ഫിറ്റായി നടന്നു മമ്മദ്ക്കയുടെ അനാദികടയുടെ സമീപമെത്തി കള്ളു കുടിച്ച കാശു മുതലാക്കാന്‍ രാഷ്ട്രീയക്കാരെ തെറി വിളിക്കുകയായിരുന്നു. അപ്പോഴാണു സൌദാമിനി ടീച്ചര്‍ പതിവു പോലെ നേരം വൈകിയതില്‍ ഭയങ്കരമായി സങ്കടപ്പെട്ട് പട്ടാളക്കാരെ പോലെ സ്കൂളിലേക്ക് മാര്‍ച്ച് ചെയ്തു വരുന്നത് കണ്ടത്.
വാസുവേട്ടന്‍ ഉടനെ മമ്മദ്ക്കയുടെ കടയുടെ പിന്നിലേക്ക് ചെന്നു. എന്നിട്ട് അവിടെയുള്ള പറമ്പില്‍ കൊഴിഞ്ഞുവീണു കിടക്കുന്ന ഉണങ്ങിയ തെങ്ങോല പറിച്ചെടുത്ത് ഒരു ചൂട്ട് കെട്ടിയുണ്ടാക്കി. എന്നിട്ട് അത് കത്തിച്ച് ആഞ്ഞ് വീശി ടീച്ചറുടെ കൂടെ നടന്നുകൊണ്ട് പറഞ്ഞു.
''...ടീച്ചറേ, നേരം പുലര്‍ന്നില്ലല്ലോ.. ഇരുട്ടത്ത് പോണ്ടാ, ഈ വെളിച്ചത്ത് പോകാ.....''
എന്നിട്ട് ടീച്ചറുടെ കൂടെ സ്കൂളു വരെ ''ഹൊയ്…, ഹൊയ്…'' എന്നു ശബ്ദമുണ്ടാക്കി നടന്നു. ആകെ ചമ്മി നാശകോശമായ സൌദാമിനി ടീച്ചര്‍ പിന്നെയൊരിക്കല് പോലും സ്കൂളിലേക്ക് ലേറ്റായി പോയിട്ടില്ല.