Monday, September 9, 2013

കുഞ്ഞനന്തന്റെ പീടിക



കണ്ണൂരിലെ ഉൾ‌ഗ്രാമങ്ങളിൽ സ്ഥലനാമങ്ങൾ അടയാളപ്പെടുത്തുന്നത് ഏത് നാട്ടിലും ഒഴിവാക്കാനാവാത്ത ഘടകമായ അനാദിക്കടകൾ നടത്തുന്ന ആളുകളുടെ പേരിലാണ്.  കട എന്നതിന് പകരമായി പീടിക എന്നാണ് ഇത്തരം സ്ഥാപങ്ങളെ വിളിക്കുന്നത്.  ബാങ്കുകളോ വലിയ കെട്ടിടങ്ങളോ കൂണുകൾ പോലെ പാർട്ടിയാഫീസുകളോ ഇല്ലാതിരുന്ന പഴയ കാലത്ത് ആളുകൾ ദിക്കറിയാനും വഴിതിരിച്ചറിവുകൾ ഉണ്ടാകുവാനുമുള്ള എളുപ്പത്തിനായി അനാദിക്കടകൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളെ അത് നടത്തിയിരുന്ന ആളുകളുടെ പേരു ചേർത്ത് വിളിച്ചു.  ഇപ്പോഴും അങ്ങനെ അറിയപ്പെടുന്ന നിരവധി പ്രദേശങ്ങൾ ഉൾനാടുകളിലൂടെ ബസ്സിലോ മറ്റോ യാത്ര ചെയ്യുമ്പോൾ ഉച്ചരിക്കപ്പെടുന്നത് കേൾക്കാം.  സദ്ദാം മുക്ക്, ചെഗുവേര നഗർ, ഭാരതാംബാ നഗർ, രക്തസാക്ഷികളുടെ പേരുകളാൽ പല സ്ഥലരാശികളും ഇപ്പോൾ പുനർ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.  നിറയെ കണ്ണൂർ സംഭാഷണങ്ങളുമായി കണ്ണൂരിന്റെ ഭൂമികയിൽ കണ്ണൂർക്കാരനായ സലിം‌അഹമ്മദ് സൃഷ്ടിനിർമ്മാണങ്ങൾ നടത്തിയ കുഞ്ഞനന്തന്റെ കടക്ക് കുഞ്ഞനന്തന്റെ പീടിക എന്ന പേരായിരുന്നു കൂടുതൽ ചേരുന്നത്.

എന്റെ നാട്ടിൽ ഒരു അബ്ദുള്ളക്കാന്റെ അനാദിപീടിക ഉണ്ടായിരുന്നു.  സലിം അഹമ്മദിന്റെ കുഞ്ഞനന്തനെ പോലെ അബ്ദുള്ളക്കയും പല പ്രത്യേകതകളുമുള്ള ഒരാളായിരുന്നു.  ഭംഗിയായി കട കമീകരണം ചെയ്ത് താഴെ നിന്ന് ഉയരക്രമത്തിൽ ചാക്കുകൾ ഫുൾക്കൈ ഷർട്ട് മടക്കിയത് പോലെ ചുരുട്ടി വൃത്തിയായി ഒരുക്കിവെച്ച് കണ്ടാൽ തന്നെ ഒരു അട്രാക്ഷൻ ഉണ്ടായിരുന്നു.  വളരെ വൃത്തിയും വെടിപ്പിലുമാണ് അബ്ദുള്ളക്ക കടയിൽ പെരുമാറുന്നതും സാധനങ്ങൾ കൈകാര്യം ചെയ്യുന്നതും.  പുളിയോ ഉണക്കമത്സ്യമോ എടുത്താൽ കൈ കഴുകിയിട്ടേ മറ്റ് സാധനങ്ങൾ തൊടുകയുള്ളൂ,  ചീഞ്ഞതോ ഈച്ചയാർക്കുന്നതോ പഴകിയതോ ആയ ഒരു സാധനവും വിൽക്കുകയില്ല.  മറ്റുള്ള കടകളിൽ കിട്ടാത്ത സാധനം വാങ്ങാൻ വരുന്നവർക്ക് സാധനം കൊടുക്കുകയില്ല.  എല്ലാ കടക്കാരും സമചതുരം പോലെ സാധനങ്ങൾ ചാക്കു നൂലു കൊണ്ട് കെട്ടുമ്പോൾ അബ്ദുള്ളക്ക നിലക്കടല പൊതിയുന്നത് പോലെ കുമ്പിൾ കുത്തിയാണ് പഞ്ചസാരയൊക്കെ കെട്ടുന്നത്.  കുറച്ചധികം തിരക്കുള്ളപ്പോൾ പോയാൽ സാധനമില്ലാന്ന് പറഞ്ഞ് മടക്കിക്കളയും.  മൂപ്പരുടെ ഇമ്മാതിരി കിറുക്കുകൾ ഇഷ്ടമല്ലെങ്കിലും നല്ല സാധങ്ങൾ കിട്ടുന്നത് കൊണ്ട് മൂപ്പർക്ക് സ്ഥിരം കസ്റ്റമേഴ്സ് ഒരുപാടുണ്ടായിരുന്നു.

കുഞ്ഞനന്തനും നിൽ‌പ്പിലും നടപ്പിലും പ്രവൃത്തിയിലും തന്റേതായ ഒരു ഐഡന്റിറ്റി സൂക്ഷിക്കുന്നയാളാണ്.  എപ്പോഴും ക്ലീൻഷേവ് ചന്ദനപ്പൊട്ട്, അലക്കിത്തേച്ച വസ്ത്രധാരണം, തണുത്ത ചായ കുടിക്കില്ല, കടയിൽ ഒരു സാധനം കാലിയാക്കില്ല, ഭരണികൾ ഉടഞ്ഞാൽ അപ്പോ തന്നെ ഓട്ടോ പിടിച്ച് പോയി വാങ്ങിക്കും, ബെഞ്ചിലെ പൊടി തട്ടി വൃത്തിയാക്കിയേ ഇരിക്കൂ, ഗ്ലാസ്സിന്റെ വക്ക് തുടച്ചേ ചായ കുടിക്കൂ അങ്ങനെ നാട്ടുകാർ കിറുക്ക് എന്ന് അടിവരയിടുന്ന ചില പ്രത്യേകതകൾ.  മൂപ്പർക്ക് സ്വന്തം മക്കളേക്കാളും സുന്ദരിയായ ഭാര്യയേക്കാളും വീടിന്റെ ലോൺ അടക്കുന്നതിനേക്കാളും ഇഷ്ടം പൈതൃകമായി കിട്ടിയ നിരപ്പലകളുള്ള ഓടിട്ട  പഴഞ്ചൻ കട നടത്തുന്നതിലാണ്.  അത് മൂപ്പർ ലാഭത്തിനു വേണ്ടി നടത്തുന്നൊരു കച്ചവടമല്ല.  ഒരു മുറിയിൽ രണ്ട് കട്ടിലുകളിലായി കിടക്കുന്ന പൊരുത്തക്കേടുകൾ മാത്രം നിറഞ്ഞ ദാമ്പത്യമാണ് അവരുടേത്. ഭാര്യ ഫേസ്ബുക്കിൽ കുത്തിക്കളിക്കുമ്പോൾ മൂപ്പർ രാത്രി പുറത്തിറങ്ങി ഉറങ്ങുന്ന കാമുകിയെ ജനലിലൂടെ നോക്കി നിൽക്കുന്ന കാമുകനെ പോലെ അങ്ങാടിയിൽ പോയി കട നോക്കി നിൽക്കുന്നതാണ്.  അത്തരത്തിലുള്ളൊരു വ്യതിരിക്തമായ പാത്ര സൃഷ്ടിയിൽ രചയിതാവ് അഭിനന്ദനമർഹിക്കുന്നു.  പക്ഷേ കുഞ്ഞനന്തനായി പകർച്ച നടത്തിയ മമൂട്ടിക്ക് എന്തെങ്കിലും ചെയ്യേണ്ടുന്ന വിധത്തിൽ കഥാപാത്രത്തെ ബിൽഡപ്പ് ചെയ്യാൻ സംവിധായകനു കഴിഞ്ഞില്ല.  തത്ഫലമായി കുഞ്ഞനന്തന്റെ കട മമ്മൂട്ടിയുടെ കടയായിപ്പോയി.  താര കേന്ദ്രീകൃതമായ സിനിമാ സംസ്കാരത്തിനെ മറികടന്ന് അവാർഡുകളും അംഗീകാരങ്ങളും വാരിയെടുത്ത് തന്റെ കഴിവ് തെളിയിച്ചയാളാണ് സംവിധായകൻ.  പക്ഷേ നിറയെ അഭിനയ സാധ്യതകൾ ഉണ്ടായിരുന്നിട്ടും മമ്മൂട്ടിയുടെ കഴിവിനെ കൊടുക്കുന്ന കാശിനു മുതലാക്കാൻ എന്തെങ്കിലും ചെയ്യിപ്പിക്കാൻ ആയിട്ടില്ല.
 
തന്റെ ജീവനായ കട തലശ്ശേരി വളവുപാറ് റോഡ് വികസനത്തിൽ അക്വയർ ചെയ്യപ്പെടുമെന്നറിഞ്ഞപ്പോൾ മുതൽ അസ്വസ്ഥനും സമനില തെറ്റിയവനുമായ കുഞ്ഞനന്തന് ഏതൊരു മനുഷ്യനും ആ സമയത്തുണ്ടാകുന്ന ടെൻഷൻ ആകുലത ഇവയുടെ ഉപോൽ‌പ്പന്നങ്ങളായ അലസത, വൃത്തിയില്ലായ്മ എന്നിവയൊന്നും കാണാനേയില്ല.  പടത്തിൽ ആദ്യാവസാനം ക്ലീൻഷേവ് ചയ്ത മുഖം, വെട്ടിയൊതുക്കിയ ചെടികൾ പോലെ ഒരിഴ പോലും തെറ്റാത്ത തലമുടി, ചുളിവില്ലാത്ത വേഷധാരണം ഇവയെല്ലാം കഥാപാത്രത്തിന്റെ അന്തസ്സത്ത ചോർത്തിക്കളഞ്ഞു.  ഇത്രയും നീറ്റായൊരു കഥാപാത്രത്തിനു ഒരു റെയ്‌ബാൻ ഗ്ലാസ്സ് കൂടി വെക്കാമായിരുന്നു. മമ്മൂട്ടിയായത് കൊണ്ട് നന്നായി ചേരുകയും ചെയും.  കടയുടമ കാലുപിടിച്ച് പറഞ്ഞിട്ടും കട ഒഴിഞ്ഞ് കൊടുക്കാത്ത, എന്നാൽ ആദർശവാനായ കുഞ്ഞനന്തൻ അലട്ടില്ലാത്ത ജീവിതത്തെ ഉലച്ച് കളയുന്ന സംഭവമായിട്ടു കൂടി ഒന്ന് തകരുന്നതായോ മാനസിക വ്യഥകൾ പേറുന്നതായോ അവതരിപ്പിച്ച് ഫലിപ്പിക്കാനായിട്ടില്ല.  സാധാരണ ഇത്തരം സന്ദർഭങ്ങളിൽ ഒരു ഗാനത്തിൽ കൂടി എന്തെങ്കിലും കാട്ടിക്കൂട്ടി രക്ഷപ്പെടുകയെന്ന സ്ഥിരം പരിപാടിയും ഇവിടെ കണ്ടില്ല.

ശ്രീനിവാസൻ പടങ്ങളിലേത് പോലെ ചില മികച്ച സംഭാഷണങ്ങൾ സിനിമയുടെ ഹൈലൈറ്റാണ്.  അത് മാത്രമേ സിനിമ കഴിഞ്ഞിറങ്ങുമ്പോൾ ഓർമ്മയിൽ നിൽക്കുന്നുള്ളൂ.  വാക്കുകളെ വക്രീകരിച്ചും വെട്ടിച്ചുരുക്കിയും ഉപയോഗിക്കുന്ന കണ്ണൂർ സംഭാഷണ രീതി പടത്തിൽ നന്നായി ഉപയോഗിച്ചിട്ടുണ്ട്.  “പോയിറ്റ്, ബന്നിറ്റ്, ഓൻ, ഏട്യാ, നിങ്ങള്..” എന്നിങ്ങനെ കഥാ പശ്ചാത്തലത്തിന്റെ സ്വത്വഭംഗി സംഭാഷണത്തിൽ അതേപടി പിന്തുടരുന്നുണ്ട്.  കുഞ്ഞനന്തനും ഭാര്യയുമായുള്ള വഴക്കുകൾ ചുറ്റുവട്ടത്തെ ചില കുടുംബങ്ങളിൽ നിന്നും കട്ട് ആന്റ് പേസ്റ്റ് ചെയ്തെടുത്തവയാണെന്ന് നിസ്സംശയം പറയാം.  അവർ തമ്മിലുള്ള പിണക്കങ്ങളും വായ് തർക്കങ്ങളും, പരസ്പരം വെക്കലുകളും, പതം പറച്ചിലുകളും, “നിങ്ങളെ കഴിച്ചില്ലെങ്കിൽ ഞാൻ വല്യ നിലയിലെത്തുമായിരുന്നേനേ..” എന്നത് പോലെയുള്ള എവർഗ്രീൻ നൈരാശ്യ ഡയലോഗുകളും രചയിതാവിന്റെ നിരീക്ഷണബുദ്ധി തെളിയിക്കുന്നു.  ഫേസ്ബുക്ക് ഉപയോക്താക്കളെ നന്നായി തന്നെ കൈകാര്യം ചെയ്ത് വിട്ടിട്ടുണ്ട്.  ഇതൊക്കെ നല്ലൊരു പടമെന്ന തെറ്റിദ്ധാരണ തുടക്കതിൽ ഉണ്ടാക്കി.  സലിംകുമാറിന്റെ സർക്കാർ ഉദ്യോഗസ്ഥൻ കട അക്വയർ ചെയ്യാൻ വരുന്നത് മുതൽ കഥ കൈവിട്ട് പോവുകയും കാണികൾ ഉറക്കത്തിലേക്കും വീഴുകയും ചെയ്യുന്നു.  കട പൊളിക്കാതിരിക്കാൻ റോഡരികിൽ നാലഞ്ച് കല്ലു പെറുക്കി വെച്ച് ഒരു തിരി കൊളുത്തി അമ്പലമുണ്ടാക്കി മതവികാരമുണർത്താമെന്ന് കുഞ്ഞനന്തൻ കണ്ടു പിടിക്കുന്നതാണ് അപ്രതീക്ഷിതമായ ട്വിസ്റ്റ്.  അത് വരെ ചത്ത് കിടന്ന സിനിമക്ക് അല്പമെങ്കിലും ജീവൻ പകർന്നത് അത് മുതലാണ്.  റോഡരികിലെ പുറമ്പോക്കിൽ നാലഞ്ച് കല്ലെടുത്ത് വെച്ച് നിത്യം വിളക്ക് കൊളുത്തി അവിടെ മുത്തപ്പൻ കോട്ടം ഉണ്ടാക്കുന്നത് കണ്ണൂരിലെ സ്ഥിരം പരിപാടിയാണല്ലോ.

അവസാനം മകനു അപകടം പറ്റി ആശുപത്രിയിലേക്ക് ഓടുമ്പോൾ താൻ ഉണ്ടാക്കിയ കാവിലെ തിറയാഘോഷം തന്നെ കുഞ്ഞനന്തനു തടസ്സമാകുന്നു.  വീതി കുറഞ്ഞ പാലത്തിലൂടെയും, അവികസിതമായ റോഡിലൂടെയും പാർട്ടി പ്രസംഗക്കാർ കൈയ്യടക്കി തടസ്സപ്പെടുത്തിയ ഇടുങ്ങിയ റോഡിലൂടെയും കിലോമീറ്റർ താണ്ടി നഗരത്തിലെ ആശുപത്രിയിൽ മകനെ എത്തിക്കാനുള്ള ബദ്ധപ്പാടിന്റെ അവസാനം കുഞ്ഞനന്തനു റോഡ് വികസനത്തിന്റെ വില മനസ്സിലാക്കി മാനസാന്തരപ്പെടുന്നു.  ആശുപത്രിയിലെ ഇരുണ്ട ഇടനാഴിയിൽ നിന്നും കട പൊളിച്ചടുക്കി പുത്തൻ സൂപ്പർമാർക്കറ്റ് നടത്തുന്ന വികസന സ്നേഹിയായി മാറിയ കുഞ്ഞനന്തനിലേക്ക് സിനിമ അവസാനിക്കുന്നു.  ലോകത്ത് പത്ത് അടി വീതിയിൽ നാഷണൽ ഹൈവെയുള്ള തലശ്ശേരിയിൽ തന്നെയാണ് ഈ കഥയുടെ പശ്ചാത്തലം എന്നത് വികസനത്തിന്റെ ചർച്ചാ സാധ്യത തുറന്നിട്ടിട്ടുണ്ട്.  സർക്കാരുകളുടെ വികസനപ്രഘോഷണങ്ങളിൽ ഭൂമി ഏറ്റെടുക്കപ്പെടുന്നവരുടെ നിലവിളികൾ അലിഞ്ഞു ചേരുന്നതാണ് നിത്യകാഴ്ച.  മൂലമ്പിള്ളി മുതൽ മട്ടന്നൂർ വരെ ഇത് കാണാമായിരുന്നു, ഇന്നും ആവർത്തിക്കുന്നുണ്ടവ അതിവേഗ റെയിലിനായും  ഗ്യാസ്പൈപ്പ് ലൈൻ പദ്ധതിയിലായും. 

സിനിമയിലെ പശ്ചാത്തല സംഗീതം ഓഡിയോ ഏതോ ഹൊറർ പടത്തിന്റേതുമായി മാറിപ്പോയത് പോലെയാണ്.  ഭും ഭും എന്ന ശബ്ദം ഇടക്കിടക്ക് പൊട്ടിവീഴുന്നത് കൊണ്ട് ഗാഢനിദ്രയിലായ പ്രേക്ഷകരെ ഞട്ടിയുണർത്താൻ കഴിയുമെന്ന ഉപകാരമുണ്ട്.  ഒരു പ്രാധാന്യമില്ലാത്ത സുകു എന്ന തെരുവ് ഗായകൻ ഇടക്കിടക്ക് വന്നു പോകുന്നുണ്ട്.  കക്ഷിയുടെ ഫിഡിൽ വായന കണ്ടാൽ ടൂത്ത്ബ്രഷ് കൊണ്ട് പല്ലു തേക്കുന്നത് പോലെയുണ്ട്.  റോഡ് വികസനത്തിൽ കട പൊളിക്കുന്നതിന് തെരുവിൽ ഉണ്ടുറങ്ങുന്ന ഒരുത്തനെ കൊണ്ട് തൂങ്ങിക്കൊല്ലിപ്പിച്ചത് ഒന്നാംതരം ബോറായി.  ബാലചന്ദ്രമേനോന്റെ വക്കീൽ കഥാപാത്രം അയാളുടെ പതിവ് ശൈലിയിൽ മടുപ്പിക്കുന്നു.  വലിയ പ്രാധാന്യമില്ലാത്ത വേഷമായിരുന്നിട്ടും സിദ്ധിക്ക് തന്റെ റോൾ ഭംഗിയാക്കി.  പുതുമുഖ നായിക ലെന ഉഷയും, ഒസ്സാൻ കഥാപാത്രം ചെയ്ത വൃദ്ധനും, വലിവ് രോഗിയും, ഹർത്താൽ ചെറുപ്പക്കാരും നന്നായി അഭിനയിച്ചു.  മുട്ടായി കൈയിട്ട് എടുക്കാൻ നോക്കുമ്പോൾ കുഞ്ഞനന്തൻ സ്പൂൺ കൊണ്ട് ചൊട്ടുന്ന കുട്ടിയുടെ മുഖത്തെ നൈമിഷിക ഭാവമാറ്റം പെരുമയുള്ള നടന്മാർ കണ്ട് പഠിക്കേണ്ടതാണ്.  

കഴിഞ്ഞ സിനിമ ഇറക്കാൻ സാമ്പത്തിക വിഷമത്താൽ പാടുപെട്ട സലിം അഹമ്മദ് വിപണന സാധ്യത കണ്ടായിരിക്കും ഇത്തവണ മെഗാസ്റ്റാറിന്റെ കൈ പിടിച്ചത്.  ശ്രീനിവാസനോ സലിംകുമാറോ ആയിരുന്നു കുഞ്ഞനന്തനെങ്കിൽ മലയാളത്തിന് നല്ലൊരു സിനിമ കൂടി കിട്ടുമായിരുന്നു.  സാറ്റലൈറ്റ് കാലത്തെ സിനിമാ പിടിത്തം ഇങ്ങനെയൊക്കെ അപൂർണമായ മോഹങ്ങളാണല്ലോ.