Tuesday, May 24, 2016

അസഹിഷ്ണുത


ഇരുട്ട് കട്ടപിടിച്ച അന്നേരത്ത് കരിമ്പാറകളും കുറ്റിക്കാടുകളും മരങ്ങളും നിറഞ്ഞ ആ കുന്നിൻമുകളിൽ അവർ ഏഴു പേർ മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ വട്ടമിട്ടിരുന്ന് ഒരു പദ്ധതി തയ്യാറാക്കുകയാണ്. നേതാവെന്ന് തോന്നിപ്പിക്കുന്ന ഒരാൾ മാത്രം സംസാരിക്കുകയും മറ്റുള്ളവർ സശ്രദ്ധം കേട്ടിരിക്കുകയുമാണ്.
“ഓൻ ഏകദേശം പതിനൊന്ന് മണിയോടെ പോകാൻ ഇറങ്ങും, സുരേശൻ കല്യാണവീടിന്റെ പുറത്ത് തന്നെ ഓനെ കണ്ണ് തെറ്റാതെ നോക്കി നിൽക്കണം.. ഗേറ്റ് കടന്നാൽ പങ്കന് മിസ്സ് അടിക്കുക.. അവിടന്ന് ഒരു അഞ്ച് മിനിറ്റ് നടക്കുമ്പോളേക്കും ചെമ്മരൻകുന്നിന്റടുത്തെ കപ്പാലത്തിന്റെ അടുത്തെത്തും.. പങ്കനും നിങ്ങൾ നാലും കപ്പാലത്തിന്റെ അടിയിൽ ഉണ്ടായിരിക്കണം.. മിസ്സ് കിട്ടിയാൽ പുറത്തിറങ്ങുക.. ഓന്റെ ഒപ്പരം ആരെങ്കിലുമുണ്ടെങ്കിൽ ഒരു ബോംബ് എറിഞ്ഞ് പേടിപ്പിക്കുക.. പിന്നെ തീർത്തേക്കുക.. ഇന്നത്തെ പോലത്തെ ചാൻസ് ഇനി കിട്ടില്ല്ല..” നേതാവ് ക്ലാസ്സ് കഴിഞ്ഞ് നിർത്തി.
“അല്ല.. ബാക്കി കാര്യമൊക്കെ..“ ആരോ ഒരു സംശയം പകുതി പറഞ്ഞ് നിർത്തി.
“ബാക്കി കാര്യമൊന്നും പേടിക്കാനില്ല.. ഒരോ ലക്ഷം എല്ലാരുടേയും വീട്ടിലെത്തിക്കും.. പണി കഴിഞ്ഞാൽ ഉടനെ നാട് വിടുക.. കേസ് നമ്മള് നോക്കിക്കോളും.. വേറെ എന്തെങ്കിലും പറയാനുണ്ടോ..?”
“ഇല്ല..”
“എന്നാ പോകാൻ റെഡിയായിക്കോ... ടൂൾസൊക്കെ എവിടെയാ വെച്ചത്..”
“അത് ആ ഉപ്പിലമരത്തിന്റെ മോളിലുണ്ട്.. ആടയൊരു കടന്നലിന്റെ കൂടുണ്ട്.. അതോണ്ട് ആരും അങ്ങോട്ട് അടുക്കൂല..”
“അത് കലക്കി.. അതിനൊരു പുരാണത്തിന്റെ ടച്ച് കൂടിയുണ്ടല്ലോടോ.. പണ്ട് പാണ്ഡവന്മാരും ഇത്പോലെ ടൂൾസ് ഒരു മരത്തിന്റെ മോളിലാണല്ലോ വെച്ചത്.. എന്നാ സമയം കളയണ്ടാ.. എല്ലാം എടുത്ത് പോയ്ക്കോളൂ..” മൊബൈൽ കെടുത്തി നേതാവും കൂടെയുള്ളവരും എഴുന്നേറ്റു.
പെട്ടെന്ന് എന്തോ ഓർത്തത് പോലെ നേതാവ് പറഞ്ഞു “നിൽക്ക്.. കഴിഞ്ഞ പ്രാവശ്യം നടത്തിയ പരിപാടീനേക്കാൾ ഒരു വെട്ട് കൂടുതൽ വെട്ടണം.. നമ്മളെ നാട്ടിൽ മറ്റേ പാർട്ടീന്റെ കൊടി കെട്ടാൻ മാത്രം ഓൻ വളർന്നോ..”

Friday, May 20, 2016

ആത്മഹത്യക്ക് തൊട്ട് മുൻപ്



നിരാശ ഇനി പരിഹരിക്കാനാവാത്ത വിധം എവറെസ്റ്റ് കൊടുമുടി പുൽകിയപ്പോഴാണ് ഞാൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്.  മുൻപ് കൈ മുറിക്കൽ, തല റോഡിലിടിക്കൽ, അമിതമായി സേവിക്കൽ തുടങ്ങിയ വിനാശപ്രവൃത്തികൾ ചെയ്തത് വഴി അതിന്റെ പ്രാരംഭ നടപടികൾ തുടങ്ങിയിരുന്നു.  അതിനാൽ ഇതൊരു സഡൻ ഡെത്ത് പ്രോഗ്രാമ്മാണെന്ന് തെറ്റിദ്ധരിക്കണ്ട.  ഇനിയിപ്പോൾ എല്ലാരുടെയും ആകാംക്ഷ എന്തിനാണീ പൊട്ടൻ ചാകാൻ പോകുന്നത് എന്നായിരിക്കും.  ഒരാൾ ചത്തതിനേക്കാൾ വിഷമം ആളുകൾക്ക് അതിന്റെ കാരണം അറിയാഞ്ഞിട്ടായിരിക്കുമല്ലോ. 
ഇതൊരു പബ്ലിക് ന്യൂസാക്കി നാലാൾക്കാരെ അറിയിക്കാൻ എനിക്ക് താൽപ്പര്യമേയുണ്ടായിരുന്നില്ല.  ജീവിതത്തിൽ സുതാര്യത പുലർത്തിയൊരാൾക്ക് മരണത്തിലെങ്കിലും അൽപ്പം ദുരൂഹതക്ക് അർഹതയില്ലേ.  ആയതിനാൽ ഒരു കത്ത് പോലും എഴുതി ആരെയും ആശ്വസിപ്പിക്കാൻ തോന്നിയില്ല.  മായാമോഹിനിക്ക് മാത്രം ഒരു എസ്.എം.എസ്. അയച്ചു ഇന്നു രാത്രി പതിനൊന്നിന്റെ ട്രെയിനിനു തല സമർപ്പിക്കുന്നു എന്ന്.  അത് ഡെലിവേഡായോന്ന് പോലും നോക്കാതെ ഫോണിന്റെ കഴുത്ത് പിടിച്ച് ഞെക്കിക്കൊന്നു.  രാത്രി ഒൻപത് മണിക്കായിരുന്നു അത്.
റെയിൽപ്പാളത്തിന്റെ ഇരുവശത്താണ് ഞങ്ങളുടെ വീടുകൾ.  അന്നേക്ക് ഞങ്ങൾ പിണങ്ങി രണ്ടാഴ്ചയോളമായിരുന്നു.  ഓളം എന്നത് ഒരു ഒഴുക്കിന് പറഞ്ഞതാണ് ശരിക്കും രണ്ടാഴ്ച.  അബ്സ്ട്രാക്റ്റായിട്ട് പറയാൻ ഞാൻ ഉത്തരാധുനിക കാലത്തെ കഥാകൃത്തൊന്നുമല്ലല്ലോ.  മായയെന്നൊരു മോഹചിന്ത മാത്രല്ലാണ്ട് നാലഞ്ച് വർഷമായി എനിക്ക് വേറൊന്നുമില്ലായിരുന്നു.  (പിന്നേയും ഓളം അല്ലേ.. സാരമില്ല കറക്റ്റ് അഞ്ച് കൊല്ലം.)
ഒൻപത് മണിക്കും പതിനൊന്ന് മണിക്കുമിടയിൽ രണ്ട് മണിക്കൂറുള്ളതിനാൽ അപ്പോഴേക്കും വെറുപ്പും പിണക്കവും മാറി അവൾ എന്നെ പിന്തിരിപ്പിക്കാൻ വരുമെന്ന ചിന്ത കൊണ്ട് ജീവിതത്തിലേക്ക് ഒരു തിരിച്ച് വരവിനു ചാൻസുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.  വരില്ലാന്ന് ഏകദേശം ഉറപ്പായിരുന്നു.  രണ്ടാഴ്ച പലതവണ ഞാൻ വിളിച്ചിട്ടും കുന്നോളം മെസേജുകൾ അയച്ചിട്ടും സബ്സ്ക്രൈബർ പ്രതികരിച്ചില്ലായിരുന്നു. 
പത്തേമുക്കാൽ ആയിട്ടും മായയോ നിഴലോ കാണുന്നില്ല.  ഇനി ഒന്നും ആലോചിക്കാനില്ല.  അവൾ വരാനൊന്നും പോകുന്നില്ലെന്ന് ഉറപ്പായി.  മനസ്സിളകാതിരിക്കാൻ ഞാൻ അവളെന്നെ ചെയ്ത ദ്രോഹങ്ങൾ ചിന്തയുടെ മുന്നണിയിലെത്തിച്ചു.  അവൾ പാവം നിഷ്കളങ്ക, എന്തായാലും എന്നെ സ്നേഹിച്ചിരുന്നവളല്ലേ എന്നൊക്കെ ആലോചിച്ചാൽ ചിലപ്പോ പിന്നോക്കം പോകാനിടയുണ്ട്.
പാളത്തിന്റെ നടുക്ക് നിന്ന് വെറുതെ അങ്ങോട്ടുമിങ്ങോട്ടും നോക്കി കൈ ഒക്കെ ഒന്നു വിടർത്തി വിറ മാറ്റുമ്പോഴാണ് ആരോ ഓടി വരുന്നത് കണ്ടത്.  ഏത് മിഡ് നൈറ്റിലും സുപരിചിതമായ മായ തന്നെയായിരുന്നു ഓടിക്കുതിച്ച് വരുന്നത്. ഓട്ടത്തിന്നിടയിൽ അവൾ ഫോൺ ഞെക്കലും നോക്കലും ഓണാക്കലുമായി എന്തൊക്കെയോ ചെയ്യുന്നുണ്ട്, ആകെ ടെൻഷനടിച്ച് വിയർത്ത് വിളറിയിരിക്കുകയാണ്. ഇപ്പോഴെങ്കിലും വന്നല്ലോയെന്ന ആശ്വാസത്തോടൊപ്പം എനിക്കൊരു കുസൃതി ഒപ്പിക്കാനാണ് തോന്നിയത്.  അവളെന്നെ നോക്കി കൊറച്ച് കഷ്ടപ്പെടട്ടെ, ട്രെയിൻ വരാനാകുമ്പോ സിനിമയിലേതൊക്കെ പോലെ പിന്നോട്ട് വലിച്ച് കെട്ടിപ്പിടിക്കാം.  അതൊരു ഉഗ്രൻ സീനായിരിക്കും..!
അവളെന്നെ കാണുന്നതിനു മുൻപ് ഞാൻ പിന്നിലെ കുറ്റിക്കാട്ടിലേക്ക് ഒളിച്ചു.  അവൾ കറക്റ്റ് ഞാൻ നിന്ന സ്ഥലത്ത് വന്ന് പിന്നോട്ട് നോക്കി പാളത്തിൽ മലർന്ന് കിടന്നു.  അയ്യോ പാവം,, എന്നെ കാണാഞ്ഞ് അവളും ചാകാൻ പോകുകയാണല്ലോ..  അതിനെ അധികം വിഷമിപ്പിക്കണ്ട എന്ന് ചിന്തിച്ച് എണീക്കാൻ തുടങ്ങുമ്പോഴാണ് ഒരുത്തൻ ഓടി വന്ന് അവളെ എണീപ്പിക്കുന്നത് കണ്ടത്.  ഞങ്ങൾക്ക് രണ്ടുപേർക്കും അറിയുന്ന ടാക്സിക്കാരൻ വിജയനായിരുന്നു അത്.  നശിപ്പിച്ചു... ഇവൻ ഇനി ഇതൊക്കെ നാട്ടിൽ പാട്ടാക്കുമല്ലോ..
എന്തെങ്കിലുമാകട്ടെ, ഇനിയും നിന്നാൽ പ്രശ്നമാകുമെന്ന് കരുതി ഞാൻ എണീക്കാൻ നോക്കുകയായിരുന്നു...

വിജയൻ അവളെ പിടിച്ച് പൊക്കിയതും അവൾ അവന്റെ നെഞ്ചത്ത് വീണ് കരയുകയും ഇടിക്കുകയും നിലവിളിക്കുകയും ചെയ്യാൻ തുടങ്ങി.  നീ ചാകല്ലേടാ.. എന്റെ മുത്തല്ലേ.. പൊന്നല്ലേ.. ഞാൻ നാളെതന്നെ വന്ന് നിന്നെ കെട്ടിച്ച് തരാൻ പറയാം....” വിജയൻ അവളെ ആശ്വസിപ്പിക്കുകയാണ്..!!!!
അവർ പരസ്പരം കെട്ടിപ്പിടിക്കുന്നതും ഉമ്മ വെക്കുന്നതും കൈ കോർത്ത് നടക്കുന്നതും ട്രെയിൻ പോകുന്നതും ഒന്നും ഞാൻ കണ്ടതേയില്ല..

ഒന്നോർത്താൽ നമ്മൾ പ്ലാൻ ചെയ്ത സീനൊക്കെ നമുക്ക് മുൻപേ ആരൊക്കെയോ അഭിനയിക്കുന്നുണ്ടല്ലേ..

Saturday, April 30, 2016

പ്രതികാരം

കാദർക്ക-ആയിസത്ത ദമ്പതിമാരുടെ കടിഞ്ഞൂൽ കലാസൃഷ്ടിയാണ് ലത്തീഫ്. ഇവന്റെ താഴെയും നാലു കുഞ്ഞു താരകങ്ങൾ പ്രസ്തുത ദമ്പതിമാർക്ക് ഉണ്ടെങ്കിലും അവരെയൊന്നും ഇവിടെ പരിഗണിക്കുന്നില്ല. കാരണം ലത്തീഫ് എന്നത് കൂടെപ്പിറപ്പുകൾക്കും നാട്ടിലെ പിള്ളേർക്കും അടി ഇടി നുള്ളു ചവിട്ട് തെറി തുടങ്ങിയ സകല കുരുത്തക്കേടുകളും നിർലോഭം കൊടുക്കുന്ന മൊത്തക്കച്ചോട സ്ഥാപനമാണ്. കാദർക്കക്ക് വീട്ടു പറമ്പിൽ തന്നെ റോഡിനോട് ചേർന്ന് ഒരു അനാദിപ്പീടികയുണ്ട്. നന്നായി കടം പോകുമെങ്കിലും സ്വന്തം രണ്ട് മുറിപ്പീടീകയായതിനാൽ കച്ചോടം മോശമില്ലാണ്ട് ഒപ്പിച്ച് പോകാം. ഒരു മുറിയിൽ അനാദി സാധനങ്ങളും മറ്റേതിൽ സ്റ്റോക്കുമാണ്. രണ്ടാമത്തേതിന്റെ മുന്നിൽ വരാന്തയിൽ ഒരു വലിയെ ഉപ്പു പെട്ടിയുണ്ട്. ഉച്ചക്ക് ചോറു തിന്ന് വന്നിട്ട് കാദർക്ക അതിന്റെ മുകളിൽ റെസ്റ്റ് ഇൻ പീസ് ആയി കിടക്കും. അതിന്നിടക്ക് ആരെങ്കിലും സാധനം വാങ്ങാൻ വന്നാൽ ഉറക്കം തടസ്സപ്പെടുത്തിയ കോപത്തിൽ എടുത്തു കൊടുക്കും.
വരാന്തയുടെ അങ്ങേയറ്റത്ത് ഒരു ബക്കറ്റ് വെള്ളവും അടുത്ത് നായി കടിച്ച റൊട്ടി പോലെ ചുളുങ്ങിയ ഒരു ചെറിയ അലൂമിനിയം മൊന്തയും എപ്പോഴുമുണ്ടാകും. ഉപ്പ്, പുളി എന്നിവയൊക്കെ എടുത്ത് കൊടുത്താൽ കൈ കഴുകാനാണ് പ്രസ്തുത വാട്ടർ അതോറിറ്റി രൂപീകരിച്ച് വെച്ചിരിക്കുന്നത്. അങ്ങനെ കഴുകുന്ന വെള്ളം തിന്ന് തിന്ന് തടിച്ച് വലിയൊരു കാന്താരിച്ചെടി നിറഗർഭിണിയായി അവിടെ ഹാപ്പിയായി കഴിയുന്നുണ്ട്. ഈ മൊന്ത കൊണ്ട് വേറൊരു യൂസേജ് കൂടിയുണ്ട്. ഉറക്കമൊക്കെ കഴിഞ്ഞാൽ കാദർക്ക പീടീകയുടെ സൈഡിലെ കുറ്റിക്കാട്ടിൽ പോയി യൂറിൻ പാസ്സ് ചെയ്തതിനു ശേഷം ഹാൻഡ്പമ്പ് വൃത്തിയാക്കാനും കൂടിയാണ് മൊന്തയുടെ പ്രാധാന്യം.
പത്ത് പതിനാലു വയസ്സായിട്ടും ലത്തീഫിനെ കൊണ്ട് കാദർക്കക്ക് റേഷനരി തീർക്കുമെന്നല്ലാണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. പഠിക്കുന്ന കാര്യം പണ്ടേ കിട്ടാത്ത കടം പോലെ എഴുതി തള്ളിയതുമാണല്ലോ. ചെറിയ പിള്ളേരുടെ അടുത്ത് തന്റെ താരാധിപത്യം തെളിയിക്കാൻ ശ്രമിക്കുന്നത് വഴി ലത്തീഫിന്റെ പേരിൽ നാട്ടിലും വീട്ടിലും നിറയെ പരാതികൾ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു. അതിനൊക്കെ കോടതി ജഡ്ജിമാരെപ്പോലെ കാദർക്ക അന്നന്നത്തെ മൂഡിൽ പെറ്റിക്കേസിനുള്ള ശിക്ഷകൾ വിധിക്കുകയും ലത്തീഫ് അപ്പീൽ പോകാതെ ഏറ്റു വാങ്ങുകയും ചെയ്തിരുന്നു.
എന്നും കാദർക്ക ഉച്ചക്ക് ചോറു തിന്നാൻ പോകുമ്പോൾ ലത്തീഫായിരിക്കും കടയുടെ കസ്റ്റോഡിയൻ. മൂപ്പർക്ക് വൈകിട്ട് പൊറോട്ടയും ഭാജിയും അടിക്കാനുള്ള കാശ് ഈ അദർ ഡ്യൂട്ടിയിലാണ് അടിച്ചുമാറ്റുന്നത്. കൂടാതെ മുട്ടായിയും പലഹാരങ്ങളും കട്ടുതിന്നലും അന്നേരമാണ്. അപ്പോൾ ആരെങ്കിലും സാധനം വാങ്ങാൻ വന്നാൽ മുന്നിൽ കാണുന്ന സാധനമായാലും ഇല്ലാന്നേ ലത്തീഫ് പറയൂ. ചുരുക്കി പറഞ്ഞാൽ കാദർക്കയുടെ ഒരു മണിക്കൂർ ലഞ്ച് ബ്രേക്ക് ആണ് ലത്തീഫിന്റെ പവർപ്ലേ ടൈം.
അന്നൊരു ദിവസം കാദർക്ക ചോറിനു മീനില്ലാണ്ട് ദേഷ്യം പിടിച്ച് കുറച്ച് നേരത്തെ ലഞ്ച് ബ്രേക്ക് കട്ട്ഷോർട്ട് ചെയ്ത് പീടികയിലേക്ക് വന്നു. ഒരിക്കലും ലത്തീഫ് അങ്ങനെയൊരു റിട്ടേൺ പ്രതീക്ഷിച്ചില്ലായിരുന്നു. കാദർക്ക വരുമ്പോ ലത്തീഫ് കസേരയിലിരുന്ന് അരിച്ചാക്കിന്റെ മോളിൽ കാലു വെച്ച് മംഗലശ്ശേരി ലത്തീഫായി ഒരു ദിനേശ് കത്തിച്ച് വലിച്ച് അർദ്ധനിലീമിത നേത്രനായിരുന്നു..! കാദർക്കക്ക് അരിച്ചാക്ക് പൊട്ടിയത് പോലെ ദേഷ്യം വന്നു. മൂപ്പർ മുറ്റത്തുണ്ടായിരുന്ന പഴം എടുത്ത് ബാക്കിയായ ഫേസ്ബുക്കിന്റെ എമ്പ്ലം പോലത്തെ വാഴക്കുലമാമ്പ് കൊണ്ട് ലത്തീഫിനെ അറിഞ്ഞ് പെരുമാറി. ചെറിയ കിക്കിൽ സ്വയം മറന്നിരുന്ന് എഞ്ജോയ്മെന്റിലായായിരുന്ന ലത്തീഫിന് പെട്ടെന്നുള്ള അറ്റാക്ക് ഭീകരാനുഭവമായിരുന്നു. ബോധം വന്നപ്പോൾ വേദനമറന്ന് അവൻ ഹർഡിൽസ് പോലത്തെ ചാക്കുകൾ ചാടിക്കടന്ന് പിന്നാമ്പുറത്തേക്കോടി. കാദർക്ക പിന്നെയും ലത്തീഫിനെ തെറി പറഞ്ഞ് കൊണ്ടിരുന്നു. കുറേ കഴിഞ്ഞ് ശാന്തമായി ഉപ്പ്പത്തായത്തിന്റെ മുകളിൽ അനന്തശയനനായി.
കാദർക്കയുടെ കണ്ണടയുന്നതും കാത്ത് പ്രതികാരലത്തീഫ് പിന്നിൽ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. ഉപ്പയായാലും മോനായാലും പ്രതികാരം ആർക്കുമാരോടും എപ്പോഴും എങ്ങനെയുമാകാമല്ലോ. ലത്തീഫ് ഒളിച്ച് വന്ന് ബക്കറ്റിന്റട്ത്ത് എന്തൊക്കെയോ ചുറ്റിക്കളി നടത്തി സ്ഥലം വിട്ടു.
പള്ളിയുറക്കം വിട്ടുണർന്ന കാദർക്ക പതിവ് മൂത്രാശയ ഭാരം കുറക്കാനായി നിറമൊന്തയുമായി കുറ്റിക്കാട്ടിലേക്ക് നടന്നു. യൂറിൻ ഫ്രീയായപ്പോൾ ശുചീകരണ പ്രവൃത്തിക്കായി മൂപ്പർ മൊന്ത ചെരിച്ചു. “എന്റുമ്മോ... “ എന്നൊരലർച്ചയുമായി കാദർക്ക തുണികൂട്ടിപ്പിടിച്ച് പീടികയിലേക്കോടി...
മീൻ മൊളീശനിട്ട കറി തിന്ന ശേഷം സോപ്പിടാണ്ട് ആ കൈ കൊണ്ട് ജസ്റ്റ് സ്പർശിച്ചാൽ പോലും പുകഞ്ഞ് പോകുന്നത്രക്ക് ഹൈ സെൻസിറ്റീവായ പാർട്സിനാണ് കാദർക്ക ഒരു മൊന്ത കാന്താരി മൊളകിന്റെ വെള്ളം ഒഴിച്ചത്...!

അന്നക്കുട്ടിയുടെ അവസാന സമ്മാനം

അന്നക്കുട്ടിയുടെ അവസാന സമ്മാനമാണിപ്പോ എന്നെ ബാധിച്ച പ്രധാന പ്രശ്നം. ഞങ്ങൾ കൊറച്ച് നാളായി പ്രേമത്തിലായിരുന്നല്ലോ. എന്ന് വെച്ചിറ്റ് അതൊരു തമാശപ്രേമമായിരുന്നില്ല കേട്ടൊ. എന്നിറ്റ് നിങ്ങളെന്താ കല്യാണം കഴിച്ചില്ലെന്നല്ലേ ചോയിക്കുന്നേ.. ഞാൻ പോയി പെണ്ണ് ചോയിച്ചില്ലെന്നേയുള്ളൂ. ഇപ്പം വന്ന ആലോചന ഉറപ്പിക്കുന്ന സമയത്ത് അന്നക്കുട്ടി ഓളുടെ വീട്ടിൽ എന്റെ കാര്യം പറഞ്ഞിരുന്നു. പക്ഷേ അവർക്കതിൽ ഇഷ്ടാകാത്തത് കൊണ്ടാ കെട്ടാൻ പറ്റാണ്ടിരുന്നേ. ജോലിയുണ്ടായിട്ടും കാണാൻ മോശമല്ലാതിരുന്നിട്ടും അവർക്ക് എന്താപ്പാ എന്നെ പിടിക്കാതിരുന്നത്..? ഒളിച്ചോടി കല്യാണം കഴിക്കാമെന്ന് ഞാൻ പറഞ്ഞിട്ടും അന്നക്കുട്ടി അതിനു ഒട്ടുമേ സമ്മതിച്ചില്ല. അപ്പനുമമ്മച്ചിയേം ഇട്ട് പോരാനാകില്ലെനാ ഓളുടെ അഭിപ്രായം. അതും ശരിയാപ്പാ.. ഇത്രയും കാലം പോറ്റി വളർത്തിയവരല്ലേ എന്നെക്കാളും വലുത്. അല്ലാതെ എന്റെ ചങ്ങാതിമാർ പറയുന്നത് പോലെ ഓളു പറ്റിച്ചതാണെന്ന് എനക്ക് തോന്നുന്നില്ല.
അവരു പറയുന്നത് ഞാൻ ഓളെ മുതലാക്കണമെന്നായിരുന്നു. വൃത്തികെട്ടവന്മാർ.. എനിക്ക് ഓളോട് ഒരിക്കലും അങ്ങനെ എന്തെങ്കിലും ചെയ്യാൻ തോന്നിയിറ്റില്ല. രാത്രി കുർബ്ബാനക്ക് പള്ളിയിൽ പോകാണ്ട് വീട്ടിലിരുന്ന് അന്നക്കുട്ടി എന്നെ അങ്ങോട്ടേക്ക് വിളിച്ചിട്ടുണ്ട്. അയ്യേ... ഞാൻ പോയില്ല. ആദ്യരാത്രി പരിശുദ്ധരാത്രിയായിരിക്കണം എന്നാണെന്റെ ഒരു വിശ്വാസം. പണ്ട് സിനിമക്ക് പോയപ്പോഴും ബീച്ചിൽ വെച്ചും പള്ളിപെരുന്നാളിന്റന്ന് കറന്റ് പോയപ്പോഴും ഞങ്ങൾക്കങ്ങനെ ചാൻസുണ്ടായിരുന്നു. അന്നക്കുട്ടിക്ക് ഇതിലൊക്കെ കൊറച്ച് ഇന്ററെസ്റ്റ് കൂടുതലാണെന്നാ എനിക്ക് തോന്നുന്നേ. ഇങ്ങോട്ട് തൊടാനും പിടിക്കാനുമൊക്കെ ഓളു നിക്കാറുണ്ട്. ഒരീസം ഓൾടെ വീട്ടുകാർ കല്യാണത്തിനു പോയി വെരാൻ ലേറ്റായ സമയത്ത് രാത്രി എന്നെ അങ്ങോട്ട് വിളിച്ചിരുന്നല്ലോ. വാതിൽ കടന്നതും ഓളു കേറി വന്നെന്നെ ഒറ്റക്കെട്ടിപ്പിടിക്കൽ.. ഞാനാകെ പേടിച്ച് വിറച്ച് ഓളെ ഉന്തിത്തള്ളി പൊറത്തേക്ക് ഒറ്റയോട്ടമായിരുന്നു. കല്യാണത്തിനു മുൻപ് അമ്മാതിരി പരിപാടിക്കൊന്നും എന്നെ കിട്ടില്ല.
ഇന്ന് രാവിലെയായിരുന്നു അന്നക്കുട്ടിയെ കണ്ട ലാസ്റ്റ് ദിവസം. പുലൂപ്പി പള്ളിയുടെ പിന്നിലെ അണ്ടിക്കാട്ടിൽ. ഓൾക്ക് കല്യാണത്തിനു എന്റെ വക രണ്ട് പവനാ ഞാൻ കൊടുത്തത്. കൊറഞ്ഞ് പോയോന്ന് അറിയില്ല. ചുരിദാറും സാരിയും ഇടക്കിടക്ക് മുട്ടുമ്പം പൈസയുമായി കൊറേ ഞാൻ കൊടുത്തിട്ടുണ്ട്. അങ്ങനെ ഞാനിപ്പം കൊറച്ച് കടത്തിലായോണ്ടാ അല്ലേൽ ഒരു രണ്ട് പവൻ കൂടി കൊടുക്കാരുന്നു. അത് വാങ്ങിയിറ്റ് പിന്നേം ഓളെന്നെ ഉമ്മ വെക്കാൻ നിന്നു. ഞാൻ പറഞ്ഞ് പോ.. അന്നക്കുട്ടീ.. പോ.. എന്തിനാപ്പാ വെർതെ.... ഓളന്നേരം എന്നെ നോക്കിയ നോട്ടം... ഹോ.. എന്തൊരു ദേഷ്യാരുന്നു ആ മുഖത്ത്.. ചൊകന്ന് ചൊകന്ന്..
ഓളിങ്ങോട്ട് ആദ്യായിറ്റാ ഒരു സമ്മാനം തെരുന്നേ.. പൊളിച്ചത് മൊതൽ എനിക്കൊരു കൺഫ്യൂഷ്യം... എന്താ ഓളുദ്ദേശിക്കുന്നേന്ന്..
ഇതിന്നകത്തുള്ളത് ഒരു സ്ലേറ്റും പെൻസിലും... എനിക്കൊന്നും തിരിയുന്നില്ലെന്റെ പുണ്യാളച്ചാ... എന്താ ഈന്റെയൊക്കെ അർഥം..!

എ ലേറ്റ് മാൻ

മറ്റെല്ലാ ദിവസങ്ങളേയും പോലെയല്ലായിരുന്നു തായക്കണ്ടി ഒതാനേട്ടന്റെ മോൻ പ്രശാന്തന് അന്നേ ദിവസം. എന്നിട്ടും സാധാരണയിൽ നിന്നും ഒരു മണിക്കൂറോളം ലേറ്റായിട്ടാണ് തല പൊന്തിയത്. അതും പുറത്ത് ചങ്ങാതിമാർ കാറുമായി അന്വേഷിച്ച് വന്നപ്പോൾ അമ്മ പാറുവേച്ചി വാതിൽ അടിച്ച് പൊളിച്ചതിനാൽ മാത്രം. “എന്താമ്മേ..” ന്ന് പറഞ്ഞ് ചൂടായപ്പോളാണ് ഇന്ന് തന്റെ തട്ടിക്കൊണ്ട് വരൽ കല്യാണമാണല്ലോയെന്ന പകൽവെളിച്ചം പോലത്തെ ഞെട്ടിപ്പിക്കുന്ന ദു:ഖസത്യത്തിലേക്ക് പ്രശാന്തൻ കടന്നത്.
തലേന്നേ വീട്ടിൽ പറഞ്ഞ് പെർമിറ്റ് എടുത്തും താലിമാലബൊക്കെ വണ്ടിസാക്ഷികളെല്ലാം അറേഞ്ച് ചെയ്ത് വന്നപ്പോൾ പാതിരാവായിരുന്നു. ആയത് കൊണ്ടാണ് ഉറങ്ങിപ്പോയതെന്ന് തോന്നിയാൽ തെറ്റാണത്. ആളൊരു കുഴിമടിയനാണ്. അല്ലെങ്കിലും പ്രത്യേകിച്ച് ഒരു പണിക്കും പോകാതെ ഇരിക്കുന്നവർക്കാണല്ലോ പ്രേമിക്കാൻ സമയമുള്ളത്.
പത്തരക്കും പതിനൊന്ന് മണിക്കുമാണ് മുഹൂർത്തം. മുഹൂർത്തം ശുഭയാണൊ മഞ്ജുവാണോ ഗീതയാണോ എന്നൊക്കെ വരുന്ന പെണ്ണാണല്ലോ തീരുമാനിക്കേണ്ടത്.
പത്തര മണി ആയതേയുള്ളൂ, അമ്പലത്തിലേക്ക് എമ്പതിൽ പോയാൽ കാൽമണിക്കൂറേയുള്ളൂ, ടൈമുണ്ട് എന്നത് കൊണ്ട് മടിപിടിച്ചിരുന്നില്ല, ക്ലോസറ്റിലിരുന്ന് പല്ലുതേപ്പും കുളിയുമടക്കം ത്രീ ഇൻ ഒൺ രീതിയിൽ കേവലം അഞ്ച് മിനിട്ട് കൊണ്ട് ചെയ്ത് തീർത്തു. പുറത്തിറങ്ങിയപ്പോൾ ചങ്ങാതിമാർ ഇലക്ഷൻ ജയിച്ച സ്ഥാനാർത്ഥിയെപ്പോലെ പൊക്കി കൊണ്ട് കാറിലിരുത്തി. മെല്ലെപ്പോയാൽ മതിയെന്നിട്ടും ഡ്രൈവർ എമ്പതും കഴിഞ്ഞ് നൂറിലാണ് വിട്ടത്, പക്ഷേ തടസ്സം ഒരു ആക്സിഡന്റിന്റെ രൂപത്തിൽ കാട്ടാമ്പള്ളി റോഡിനു കുറുകെ കിടക്കുന്നുണ്ടായിരുന്നു. കുറച്ച് നേരം കഴിഞ്ഞിട്ടും ബ്ലോക്ക് തീരാൻ ചാൻസില്ലെന്നത് കൊണ്ട് സ്റ്റെപ്പ് റോഡ് വഴി പത്ത് കിലോമീറ്റർ വളഞ്ഞ് പിന്നെയും രാവിലത്തെ യാത്രാത്തിരക്കുകളിൽ പെട്ട് അമ്പലത്തിൽ എത്തിയപ്പോൾ ടൈം പതിനൊന്ന് പി.എം. ഓവർ.
താലിമാലബൊക്കെകളെടുത്ത് വരനും ചങ്ങാതിമാരും ഓടി അമ്പലത്തിലേക്ക് കേറാനൊരുങ്ങുമ്പോൾ പ്രതിശ്രുത വധു അതാ മറ്റൊരുത്തനൊത്ത് വിവാഹിതയായി ഇറങ്ങി വരുന്നു..!
പ്രശാന്തനെ കണ്ടതും അവൾ ആദ്യം പൊട്ടിത്തെറിച്ചും പിന്നെ ലജ്ജാവതിയുമായി ഇങ്ങനെ പറഞ്ഞു. “കാണാൻ പറയുമ്പോഴും സിനിമക്ക് പോകാനായാലും എവിടെ പോകാനായാലും എപ്പോഴെങ്കിലും നീ സമയത്തിന് വന്നിട്ടുണ്ടോ... ഇതും അങ്ങനെയാകുമെന്ന് എനിക്ക് തോന്നിയിരുന്നു. അത് കൊണ്ട് ഞാൻ രമേശാട്ടനോടും കൂടി വരാൻ പറഞ്ഞിരുന്നു.. നിന്നെ കാണാഞ്ഞപ്പോ ഞങ്ങൾ കല്യാണം കഴിച്ചു..”
മനുഷ്യർ ഉണ്ടാക്കിയ വണ്ടികൾക്ക് സ്റ്റെപ്പിനി ഉണ്ടെങ്കിൽ ന്യൂജനറേറ്റർ കാലത്ത് മനുഷ്യർക്കും അതുണ്ടാകുമെന്ന് പ്രശാന്തൻ അറിയേണ്ടതായിരുന്നു.

വിശുദ്ധ പത്രോസ് പുണ്യാളൻ

വയറ്റിലോട്ട് പോകേണ്ടുന്ന വസ്തുക്കൾ ഉണ്ടാക്കേണ്ട ദ്രവീകൃത പെട്രോളിയം ഉൽപ്പന്നത്തിന്റെ അഭാവമായിരുന്നു പുറം കേരളത്തിൽ ജോലി ചെയ്ത് ജീവിക്കുന്ന ജയരാജനെന്ന ഉത്തമ ഭർത്താവ് തന്റെ അടുത്ത സുഹൃത്തും നാട്ടുകാരനുമായ പത്രോസിനെ അർജന്റായി വിളിക്കാൻ കാരണം. ഒരു ഗ്യാസ് കുറ്റി എന്ത് വില കൊടുത്തും വീട്ടിലേക്ക് സംഘടിപ്പിച്ച് കൊടുക്കണമെന്ന ക്വട്ടേഷൻ മുൻപിൻ നോക്കാതെ പത്രോസ് ഏറ്റെടുക്കാൻ കാരണം സുഹൃത്തിന്റെ ഭാര്യയുടെ അംഗലാവണ്യമോ പ്രലോഭനചെറുകാറ്റിൽ എങ്ങോട്ടുമുലയാവുന്ന മെഴുകുതിരിനാളം പോലത്തെ സ്വഭാവമോ അല്ലായിരുന്നു. കുറേ കാലം കുടിപ്പള്ളിക്കൂടത്തിലും പിന്നെ കുറേ തവണ ബാർപള്ളിക്കൂടത്തിലും ഒന്നിച്ച് പെരങ്ങിയവർ എന്ന വറ്റിയ കിണറിന്റെ ആഴം പോലെ അത്യഗാധ ബന്ധം മാത്രം, അത്രേള്ളു.
ഗ്യാസ് വീട്ടിൽ കൊണ്ട്കൊടുക്കുന്ന നേരത്തും പത്രോസ് എന്ന വലിയ മനുഷ്യപ്പിറവി, സുഹൃത്തിന്റെ ഭാര്യ, സുഷമകുമാരിയെന്ന നിറയൌവനത്തിന്റെ മുഖത്തല്ലാണ്ട് നോക്കാതിരിക്കാൻ കാരണം അവൻ തേഡ് ജെൻഡർ ആയതോണ്ടൊന്നുമല്ല, നന്ദികേട് കാട്ടണ്ടല്ലോ എന്ന സദ്ചിന്ത കൊണ്ട് മാത്രം. പക്ഷേ പ്രസ്തുത കുമാരിക്ക് ഗണപതിക്ക് തേങ്ങയുടച്ച് വിട്ട ഇന്ത്യൻ റോക്കറ്റ് പോലെയായിരുന്നു ആ തുടക്കം. മരുന്ന് വാങ്ങാനും മൊബൈൽ വാങ്ങാനും മിക്സി നന്നാക്കാനും മഴവിൽ മനോരമക്ക് ചാർജ് ചെയ്യാനും പിന്നെ പിന്നെ മനസ്സ് പങ്ക് വെക്കുവാനുമൊക്കെയായി പത്രോസിന്റെ ഫോണിലേക്ക് അന്നു മുതൽ സുഷമ തുരുതുരാ തരംഗങ്ങളുണ്ടാക്കിവിട്ടു.
പത്രോസാണെങ്കിൽ ഇത്തരം വിളികൾക്കും മെസേജുകൾക്കും സ്വബോധമുള്ളപ്പോൾ ഹൃദയത്തിലിടം കൊടുത്തില്ലെങ്കിലും ചോരയിൽ മറ്റവൻ റിമിടോമി കളിക്കുമ്പോൾ ബിഗ് ക്ലാപ്പ് കൊടുക്കാറുണ്ടായിരുന്നു. പിറ്റേന്ന് വെറും പത്രോസ്സായിരിക്കുമ്പോൾ ഇന്നലെകളോർത്ത് പരിതപിച്ച് വീണ്ടും ഓട്ടോ തിരുനക്കരെ കൊണ്ട് വെക്കും. പക്ഷേ സുഷമകുമാരി ഇടക്കിടക്കിടക്ക് എസ്.എം.എസ്. പ്രണയ അമ്പുകൾ എയ്ത് പത്രോസിന്റെ തിരുഹൃദയത്തെ ചുട്ട് പൊള്ളിച്ച് കൊണ്ടിരുന്നു.
അന്നൊരു ദിവസം തൃസന്ധ്യയും ഒരു മണിക്കൂറും കഴിഞ്ഞ നേരത്ത് നന്നാക്കിയ മിക്സി കൊണ്ട് കൊടുത്ത് അരമതിലിൽ അടുത്തടുത്തിരുന്ന് സുഷമകുമാരിയുമായി ലോക്കൽ ചാറ്റിങ്ങ് നടത്തുന്ന നേരത്ത് കെ.എസ്.ഇ.ബി.ക്കാർ മാലോകർക്കും പത്രോസിനും കറന്റ് കട്ടാക്കി പണി കൊടുത്തു. കൂരിരുട്ട് അല്ലെങ്കിൽ അപ്പുറമിപ്പുറം പല്ലുകൾ കാണുന്ന സമയത്ത് സുഷമകുമാരിയുടെ മൃദുലകോമള പാണികൾ പത്രോസിന്റെ റൺവേ പോലത്തെ തൈസിൽ, സിഗ്നൽ ടവറിന്നടുത്തായി ക്രാഷ് ലാന്റിങ്ങ് നടത്തി. സിഗ്നൽ കിട്ടിയില്ലെങ്കിലും മൂവ് ചെയ്യാമെന്നിരിക്കെ പത്രോസ് തിരുമണ്ടൻ രണ്ടാമതൊന്ന് ചിന്തിക്കാതെ കൈ സ്ലോമോഷനിൽ എടുത്ത് മാറ്റി അൾട്രാ സ്ലോമോഷനിൽ പത്രോസ് നാഗവള്ളിയായി പുറത്തെ ഇരുട്ടിലൊരു ബിന്ദുവായലിഞ്ഞു. ആ സീനിനു അടൂർ പടങ്ങളോട് സാദൃശ്യം തോന്നാൻ മറ്റൊരു കാരണം രാത്രി സീനുകളിലെ ക്ലീഷേയായ ചീവീടുകളുടെ ഒച്ചപ്പാടായിരുന്നു.
ആ കറന്റ് കട്ടില്ലായിരുന്നെങ്കിൽ എന്ന് പിന്നീട് ഫീലിങ്ങ്സ് വരുന്ന സമയങ്ങളിലെല്ലാം പത്രോസ് ചിന്തിക്കാറുണ്ട്. പത്രോസിന്റെ സാമൂഹിക ജീവിതത്തിൽ അമ്മാതിരി ദ്രോഹമായിരുന്നു അതുണ്ടാക്കിയത്.
പിറ്റേന്ന് മുതൽ രാവിലെ വരുന്ന ഗുഡ് മോർണിങ്ങ്, ഫുഡിയോ ?, ഗുഡ് നൈറ്റ്സ്, ഉമ്മാസ് തുടങ്ങിയ കെയർ ആന്റ് കാതര മെസേജുകളും നീരു ചോരയാക്കുന്ന കാളുകൾ കിട്ടാത്തതിനാലും പത്രോസിന്റെ മൊബൈലിനു ഫുൾ റെസ്റ്റായിരുന്നു. ബാറ്ററി തൊണ്ണൂറിൽന്ന് ഒരിക്കലും താണില്ല. താൻ ചെയ്തതാണ് ശരിയെന്ന് പത്രോസ് ഹരിശ്ചന്ദ്രൻ വിശ്വസിച്ചു. പക്ഷേ ഇങ്ങോട്ട് വന്നൊരു സ്ത്രീ അഭയാർത്ഥിയെ പിണക്കിയത് വഴി മൂർഖന്റെ പകയെന്ന മിത്താണ് അനുഭവിക്കേണ്ടി വരുന്നതെന്ന് അറിയാൻ പത്രോസ് ജ്യോത്സ്യനല്ലെന്നു മാത്രമല്ല, അവനതിലൊരു വിശ്വാസവുമുണ്ടായിരുന്നില്ലെ.
പിന്നീട് ഒരാവശ്യത്തിനും വിളിക്കാറില്ലെന്നു മാത്രമല്ല, പത്രോസിനെ നേരിൽ കണ്ടാൽ പോലും സുഷമ മൈൻഡാക്കാറില്ലെന്ന വിധത്തിൽ വേറെ പ്രശ്നമില്ലാതെ പോകുമ്പോഴാണ് ഒരു ട്വിസ്റ്റുണ്ടായത്. സുഷമയുടെ വീടിന്റെ പിന്നിലെ ഇടവഴിയിൽ വെച്ച് സുഷമയും ആട്ടോക്കാരൻ സുനിമോനും ഒരു ഫുൾബോട്ടിൽ തണുത്ത വെള്ളവും ഒരു ഫുൾലോഡ് ചൂട് പ്രണയവും കൈമാറുന്നത് പത്രോസിന്റെ ദിവ്യദൃഷ്ടിയിലല്ല, നേർക്കാഴ്ചയിൽ കണ്ടു. അപ്രതീക്ഷിതമായി എത്തിയ പത്രോസുറുമ്പിന്റെ മുന്നിൽ രണ്ടു പേരും കഷ്ടപ്പെട്ട് സാധാരണ മനുഷ്യരായെങ്കിലും അതൊരു റോങ്ങ് മീറ്റിങ്ങാണെന്ന് മനസ്സിലാകാൻ സദാചാരപോലീസൊന്നും ആകണ്ടായിരുന്നു.
ഒക്കത്തിരുന്ന കിളി പറന്നു പോയി വേറെ ഇളമരക്കൊമ്പിലിരുന്നത് പത്രോസിനെ ചെറുതായി അലട്ടാൻ തുടങ്ങി. അത് പിന്നെ അങ്ങനെയാണല്ലോ കണ്ണുള്ളപ്പോൾ ആൾക്കാർക്ക് കണ്ണിന്റെ വിലയറിയില്ലല്ലോ. തത്ഫലമായി തന്റെ സ്വഭാവത്തിലെ ഹരിശ്ചന്ദ്രനെ വീട്ടിലിട്ട് പൂട്ടിയാണ് പത്രോസ് അന്ന് പുറത്തേക്കിറങ്ങിയത്. സുഷമ എതിരെ വന്നപ്പോൾ കുറച്ച് കാലമായി മിണ്ടാതിരുന്നാൽ അങ്ങോട്ട് കയറി “സുഖമല്ലേ....” എന്ന് വെർതെ ലോഗ്യം പറഞ്ഞു. അതിലെ നാലാമത്തെ അക്ഷരത്തിന്റെ ടോൺ വാക്കിന്റെ ടോട്ടാലിറ്റിയെ ബാധിക്കുന്നില്ലല്ലോയെന്നും നീട്ടൽ കൊറേ നീണ്ടുപോയോന്നും അതിലെന്തോ സ്പെല്ലിങ്ങ് മിസ്റ്റേക്കില്ലേന്നും സുഷമക്ക് തോന്നിയത് മനസ്സിലെ കള്ളത്തരം കൊണ്ടായിരുന്നു. പാവം പത്രോസ്..!
ഒരു മണിക്കൂർ കഴിഞ്ഞില്ല, ജയരാജന്റെ ഫോൺ നമ്പർ പത്രോസിന്റെ മൊബൈലിലും വാക്കുകൾ തലയിലും മിന്നൽ പോലെ പതിച്ചു.
“എന്റെ ഓളോട് സുഖമല്ലേന്ന് ചോദിക്കാൻ നീയാരാടാ.. ഓളുടെ സുഖം നോക്കാൻ ഞാനുണ്ട്.. നീ നോക്കണ്ടാ കേട്ടോ..” ജയരാജൻ അലറി.
“എടാ.. ഞാൻ വെറുതെ ലോഗ്യം ചോദിച്ചതാ..” പത്രോസ് കുതറി.
“അന്ന് കറന്റ് പോയപ്പോൾ നീ ഓളെ കേറിപ്പിടിക്കാൻ നോക്കിയില്ലേടാ.. ഓളെല്ലാം എന്നോട് പറഞ്ഞിറ്റ്ണ്ട്... ഇന്നത്തോടെ നിർത്തിക്കോളണം... @#$%&...”
ഫോൺ കട്ടായിട്ട് കൊറേ നേരം കഴിഞ്ഞിട്ടാണ് പത്രോസിനു ബോധം വീണത്. നമ്മൾ മൂന്നു പേരും മാത്രം അറിയുന്ന ബിഗ് ഡിബേറ്റാണു മറന്നേക്കാം എന്ന് ആശ്വസിച്ച പത്രോസിനു തെറ്റി. സുഷമകുമാരിയുടെ കുടുംബശ്രീമീറ്റിങ്ങുകൾ പത്രോസിന്റെ പ്രലോഭനഗാഥകൾ ഒരു പേജിനു പത്ത് പേജായി കോപ്പി ചെയ്ത് കൊണ്ടിരുന്നു.
ഇവിടെ വെച്ചാണ് ഞങ്ങൾ സുഹൃത്തുക്കൾ കഥയിൽ ഇടപെടുന്നത്. രാത്രി കുന്നിൻപുറത്തെ അതിഥിയായി വസ്തുതാന്വേഷണത്തിനും വിശദീകരണത്തിനുമായി പത്രോസിനെ ഞങ്ങൾ ക്ഷണിച്ചു. രണ്ട് പെഗ് ബോഡിയിൽ ലയിച്ചപ്പോൾ പത്രോസ് എഴുന്നേറ്റ് നിന്ന് ഫോണെടുത്ത് പറഞ്ഞു. ഫിറ്റാകണ്ട തരത്തിലുണ്ടെങ്കിലും അവന്റെ ശബ്ദത്തിലതൊന്നും കണ്ടില്ല.
“ഓളെ പൂട്ടേണ്ട സകല തെളിവും ഇതിലുണ്ട്.... “
“പിന്നെന്തിനാടാ നീ അതൊന്നും ആരോടും പറയാത്തേ... ജയൻ വന്നാൽ ഇത് അവനു കാണിച്ച് കൊടുക്കണം..”
“വേണ്ടാ.. അത് ഞാൻ ചെയ്യില്ല...”
“എന്താ...”
“എത്ര സഹിച്ചും കഷ്ടപ്പെട്ടുമാണു ആളുകൾ ഒരു കുടുംബം കൊണ്ട് പോകുന്നതെന്ന് അറിയാമോ.. ഇപ്പോ എനിക്ക് വേണമെങ്കിൽ എന്റെ സൽപ്പേര് പുന:സ്ഥാപിക്കാം, പക്ഷേ അത് ഒരു കുടുംബം പിരിയാൻ കാരണമാകും.. അവരുടെ കുട്ടികൾ.. ജീവിതം.. ഒക്കെ പോകില്ലേ..”
പെട്ടെന്ന് ഞങ്ങൾക്കിടയിൽ വ്യാപിച്ച മൌനത്തെ വകഞ്ഞ് മാറ്റി ആരോ അശരീരീ പോലെ ഇങ്ങനെ ഉരുവിട്ടു..
“പത്രോസേ.. നീയാണു യഥാർത്ഥ മനുഷ്യൻ.. നീയാണു വാഴ്ത്തപ്പെടേണ്ടവൻ.. മരണ ശേഷമല്ല, ഇപ്പോൾ തന്നെ നീ വിശുദ്ധപദവി നേടിയിരിക്കുന്നു..”
അപ്പറഞ്ഞതിന്റെ ശരിയെന്നോണം പത്രോസിന്റെ തലക്ക് ചുറ്റും പൂർണചന്ദ്രൻ ഒരു കിർലിയൻ ഫോട്ടോചിത്രത്തിലേത് പോലെ ചേർന്നു വന്നു നിന്നു.