Monday, July 28, 2008

സാവോയിലെ ക്ളോസ് ഫ്രന്റ്

എന്റെ സുഹ്രുത്തായ സതീഷ് എന്ന മാര്‍ക്കറ്റിങ് എക്സിക്യുട്ടീവ് കാരണം ഞാന്‍ പിടിച്ച പുലിവാലിനെക്കുറിച്ച് മുന്‍പെഴുതിയതോര്‍ക്കുമല്ലോ. ആ സതീഷിന്റെ വിടുവായത്തം കൊണ്ട് അവനുണ്ടായ ഒരു അനുഭവം.


ഐഡിയ മൊബൈലിന്റെ പോസ്റ്റ് പെയിഡ് വിങ്ങിലാണു സതീഷ് ജോലി ചെയ്യുന്നത്. മാര്‍ക്കറ്റിങ്ങുകാരുടേതായ സകല ജാഡകളും, കാണാന്‍ മോശമില്ലാത്തതിന്റെ അഹങ്കാരവും ആവശ്യത്തിലധികമുണ്ട്. വെളുത്ത് മെലിഞ്ഞു അഞ്ചരയടി ഉയരം, ടാക്കീസില്‍ സെക്കന്റ് ഷോ കാണാന്‍ ആള്‍ക്കാരെന്ന പോലെ അഞ്ചാറു രോമങ്ങള് താടിമീശയുടെ സ്ഥാനത്തുണ്ട്. മാര്‍ക്കറ്റിംഗ് മീറ്റിംഗിനു പോകുമ്പോഴും മാര്‍ക്കറ്റില്‍ മീനിനു പോകുമ്പോഴും ഷര്‍ട്ട് ഇന്‍ ചെയ്ത് ഷൂ ഇട്ട് അടിപൊളി ഡ്രെസ്സിലായിരിക്കും. നാട്ടിലെ സകല അമ്പലത്തിലും പൂജിച്ച ചരടുകള്‍ കൈയ്യില്‍ ചുറ്റിക്കെട്ടിയിട്ടുണ്ട്. വിയര്‍പ്പും ചെളിയുമേറ്റ് ചരടിന്റെ നിറമൊക്കെ പോയി അഴുക്ക് കട്ടപിടിച്ചിരിക്കും. അതു പിഴിഞ്ഞു വാഴയുടെ മണ്ടക്കിട്ടാല് ഒരാള്‍ പൊക്കത്തിലുള്ള കുല വെട്ടിയെടുക്കാം.


ആണവകാര്യം മുതല്‍ ആട്ടിന്‍കാട്ടം വരെ എന്തിനെപറ്റിയും അഭിപ്രായം പറയും. നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടായാലുമില്ലെങ്കിലും അറ്റാക്ക് ചെയ്ത് വന്നു പരിചയപ്പെട്ടു വധിക്കും. ഈ ലോകം ഒറ്റക്ക് ചുമലിലേറ്റുന്നതിനാല്‍ എപ്പോഴും അതീവ ഗൌരവം. ഒരു പണിയുമില്ലെങ്കിലും എപ്പോഴും തിരക്കു തന്നെ, മിനിമം മൂന്നു മൊബൈലെങ്കിലും കൈയ്യിലുണ്ടാവും. ചെവിയില്‍ നിന്നും ശരീരത്തിന്റെ പല ഭാഗത്തേക്കും ‘വയറിങ് ’ നടത്തിയിരിക്കും, കൂളിങ്ഗ്ലാസ് എവിടെ വെക്കണമെന്നറിയാത്തത്കൊണ്ട് ഒന്നുകില്‍ അതു നെഞ്ചോട് ചേര്‍ന്നു ഷര്‍ട്ടിന്റെ മുകളിലായി കൊളുത്തിയിട്ടിരിക്കും, അല്ലെങ്കില്‍ അതു തലയില്‍ വെച്ചിരിക്കും. ഗര്‍ഭിണിയുടെ വയറു പോലെ തടിച്ചു വീര്‍ത്തൊരു പേഴ്സും അതില്‍ കുറേ എ.ടി.എം, ക്രെഡിറ്റ് കാര്‍ഡുകളും കാണും, ചുമലിലൂടെ ഒരു ബാഗുമുണ്ടാവും.


'ഹായ്, ടാ.., അവന്‍ വിളിച്ചാരുന്നു, ഞാന്‍ കാണത്തില്ല, കസ്റ്റമറെ കോണ്ടാക്റ്റ് ചെയ്തു, നാളെ ഞാന്‍ ട്രിവാന്‍ഡ്രത്താണു, ഫ്രൈഡെ ബാംഗ്ലൂരിലായിരിക്കും.. ' ഇങ്ങനെ പ്രിന്റ് ഭാഷയിലും ഒരു പ്രീഡിഗ്രി ഫെയില്‍ഡിനെക്കൊണ്ടാവുന്നത്ര ഇംഗ്ലീഷ് കലര്‍ത്തിയുമേ സംസാരിക്കു. മലയാളത്തോടും സ്വന്തം നാടിനോടും തീരാത്ത പുച്ഛം. ഒരു നേഴ്സിനെ കല്യാണം കഴിച്ചു അവളുടെ ‘ഭാര്യയായി’ അമേരിക്കയ്ക്കു പോകണമെന്നാണു അന്ത്യാഭിലാഷം. സ്വന്തം ടാര്‍ഗറ്റ് അച്ചീവ് ചെയ്യുക എന്ന ‘സദുദ്ദേശ്യ’ത്തിനു വേണ്ടി, ആരെയും വിളിച്ചില്ലെങ്കിലും ഞെട്ടിപ്പിക്കുന്നൊരു ബില്ല് മാസാമാസം വരുന്ന ഒരു കണക്ഷന്‍ അടുത്ത സുഹ്രുത്തുക്കളെപോലും പിടിപ്പിക്കുവാന്‍ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാത്തവന്‍. അച്ഛനുമമ്മയും പോലും ‘കസ്റ്റമറാ’യിരിക്കും.


കടം വാങ്ങിയാല്‍ പറഞ്ഞ തീയ്യതിക്ക് തിരിച്ചു കിട്ടുമെന്ന യാതൊരു ഭയവും വേണ്ട. കാരണം മൂപ്പര് പണം തിരിമറിയുടെ രാജാവാണു. മിക്ക ബാങ്കുകളിലും ലോണ്‍ ഉണ്ട്. പങ്ച്വാലിറ്റിയാണു മൂപ്പരുടെ ‘വീക്ക്നെസ്സ്’. എവിടെയെങ്കിലും പോകണമെങ്കില്‍ പറഞ്ഞ സമയം കഴിഞ്ഞു ഒരു മണിക്കൂര്‍ കഴിഞ്ഞാലേ അവനെത്തൂ. ടൌണിലെ എല്ലാ വി.ഐ.പി. കളേയുംപറ്റി പറയുമ്പോള്‍ ‘ഓ.. അതെന്റെ ക്ളോസ് ഫ്രന്റാ..’ എന്നു പറയും. യാതൊരുവിധ പരിചയമില്ലെങ്കിലും ഒരു വെയിറ്റിനു വേണ്ടി എല്ലാവരേയും അറിയുമെന്നു പറയുന്നതാണു. അവനെ നന്നായി അറിയുന്നത്കൊണ്ട് ഞങ്ങളതൊന്നും മെമറിയില്‍ സേവ് ചെയ്യാറില്ല. പൊങ്ങച്ചത്തിനു വേണ്ടി എന്തു കോലവും കെട്ടും. ആരെന്തു പറഞ്ഞാലും യാതൊരു ഉളുപ്പുമില്ല. മൂന്നു ബിഗ് 'ബി' കള്‍ക്കു വേണ്ടിയാണു ജീവിക്കുന്നതു തന്നെ. ബൈക്ക്, ബാര്‍, ബില്ല്.


ഇങ്ങനെയൊക്കെയാണെങ്കിലും ആളു വളരെ ഉപകാരിയാണു. കള്ളു കുടിക്കാനും കളറടിക്കാനും എന്നു വേണ്ട ഏതു കാര്യത്തിനും മുന്നിലുണ്ടാവും. വെറുതെ പൊക്കിവെച്ചാ മതി ആര്‍ക്കു വേണ്ടിയും എവിടെപ്പോകാനും ബൈക്കുമെടുത്ത് റെഡിയായിരിക്കും. അതുകൊണ്ട് തീരെ ഒഴിവാക്കാനും പറ്റില്ല.


പുതിയ ഇരകളെ വലയിലാക്കുന്നതിനു വേണ്ടി ഇടക്കിടക്ക് അവന്‍ കാസര്‍ഗോഡ് പോകാറുണ്ട്. എല്ലാ പാസഞ്ചര്‍ ട്രെയിനുകളിലും സ്ഥിരമായി യാത്ര ചെയ്യുന്നവരുടെ ടീമുണ്ടാവുമല്ലോ. അതുപോലെ കണ്ണൂര്‍-കാസര്‍ഗോഡ് പാസഞ്ചറിലും നാലാം നമ്പര് കമ്പാര്‍ട്ട്മെന്റില്‍ സ്ഥിരം യാത്ര ചെയ്യുന്ന 10 പേരടങ്ങിയ ഒരു ടീമുണ്ട്. ഈ ടീമുമായി സതീഷ് നല്ല കമ്പനിയാണു. അവരുടെ രണ്ടുവരി സീറ്റില്‍ വേറെ ആരുമിരിക്കില്ല. പത്രം വായിച്ചും അതിലെ 'തമാശകള്‍' പറഞ്ഞു പൊട്ടിച്ചിരിച്ചും അവരുടെ കൂടെയുള്ള യാത്ര രസകരമായിരുന്നു. ഇടയ്ക്ക് ആരെങ്കിലും വീട്ടില് നിന്നും ഭക്ഷണം കൊണ്ടുവരും. എല്ലാവരും ഒന്നിച്ചിരുന്നു അതു കഴിക്കും. കുറേ മാസങ്ങള്‍ കൂടുമ്പോള്‍ ഏതെങ്കിലും ബാറില്‍ വെച്ച് പാര്‍ട്ടി നടത്തും. പലര്‍ക്കും നാട്ടിലേതിനേക്കാള്‍ അടുത്ത ഫ്രന്റ്സ് ട്രെയിനിലാണു. ഫിഷറീസില് വര്‍ക്ക് ചെയുന്ന ജോണേട്ടന്‍, കലക്റ്ററേറ്റിലെ രവീന്ദ്രന്‍, വാട്ടര് അതോറിറ്റിയിലെ രാജേഷ് എന്നിവരായിരുന്നു അവരുടെ കണ്‍വീനര്‍മാര്.


ഒരു ദിവസം സതീഷ് ചെവിയില്‍ ബ്ലൂടൂത്ത് ഫിറ്റ് ചെയ്താണു ട്രെയിനിലെത്തിയത്. ജോണേട്ടനു ബ്ലൂടൂത്ത് കണ്ട് ഇതെന്താണിവന്റെ ചെവിയില്‍ പിടിപ്പിച്ചതെന്നു മനസ്സിലായില്ല. അദ്ദേഹം ചോദിച്ചു. 'അല്ല സതീഷേ... നിനക്ക് കേള്‍വിശക്തി കുറവാണോ? ശ്രവണ സഹായി പിടിപ്പിച്ചല്ലൊ'. ജോണേട്ടനു ബ്ലൂടൂത്തിനെപ്പറ്റി അറിയാത്തത് കൊണ്ട് പറഞ്ഞതാണെങ്കിലും എല്ലാവരും പൊട്ടിച്ചിരിച്ചു. സതീഷ് കാറ്റഴിച്ചുവിട്ട ബലൂണ് പോലെയായി.


'അല്ല.. നമ്മുടെ പാര്‍ട്ടി എപ്പോഴാണു?' സതീഷ് വിഷയം മാറ്റാനായി ചോദിച്ചു.
'അതു ഈ വരുന്ന ഞായറാഴ്ച്ച രാവിലെ 11 മണിക്ക് സാവോയ് ബാറില്‍ വെച്ചു.' രവീന്ദ്രന്‍ പറഞ്ഞു.
' അയ്യോ സാറ്റര്‍ഡെ എനിക്കു എറണാകുളത്ത് മീറ്റിംഗാണു. അതും കഴിഞ്ഞു ഞാന്‍ സണ്‍ഡെ ഈവനിംഗിലേ എത്തുകയുള്ളു' സതീഷ് പറഞ്ഞു.
'എന്താ ചെയ്യുക, എല്ലാവര്‍ക്കും സൌകര്യമുള്ള ദിവസമാ അന്നു. പിന്നെ അടുത്തൊന്നും ആരും ഫ്രീയല്ല.' ജോണേട്ടന്‍ പറഞ്ഞു.
'അയ്യോ പ്ലീസ് മാറ്റിവെക്കു.. എനിക്കു മീറ്റിംഗുള്ളത് കൊണ്ടല്ലെ. അല്ലേല്‍ ഞാന്‍ വന്നേനെ..' താനില്ലെങ്കില്‍ പരിപാടി മാറ്റിവെക്കുമെന്നാണു സതീഷ് കരുതിയത്. പക്ഷേ അവര്‍ വഴങ്ങുന്നില്ല. ഒരു രക്ഷയും കാണാഞ്ഞ് അവന്‍ പറഞ്ഞു.

'സാവോയിലെ ഗുണ്ട, കുട്ടപ്പന്‍ എന്റെ ക്ലോസ് ഫ്രന്റാണു. അവന്റെ റൂം വേണമെങ്കില്‍ ഞാന്‍ അറേഞ്ച് ചെയ്തു തരാം. എന്നെയും കൂട്ടണം.' ബാറുകളിലുണ്ടാകുന്ന തല്ലുകള്‍ അടിച്ചും ഒതുക്കിയും തീര്‍ക്കുവാന്‍ ബാര് മുതലാളിമാര്‍ ഓരോ ഗുണ്ടകളെ കാശും കള്ളും പിന്നെന്തൊക്കെയോ കൊടുത്ത് വളര്‍ത്തും. അക്കൂട്ടത്തിലൊരാളായിരുന്നു സതീഷ് തന്റെ ക്ലോസ്ഫ്രന്റാണെന്നു പറയുന്ന കുട്ടപ്പന്‍. പറഞ്ഞ് കേട്ടിട്ടുണ്ടെന്നല്ലാതെ അവനിയാളെ കണ്ടിട്ടു പോലുമില്ല. പക്ഷേ പെണ്ണു കാണാന്‍ ചെറുക്കനെത്തുമെന്നു പറഞ്ഞ ദിവസത്തിനു വേണ്ടി കാത്തിരിക്കുന്ന പെണ്ണിനെപ്പോലെ കള്ളു കുടിക്കാന്‍ ആക്രാന്തം മൂത്തിരിക്കുന്ന അവന്‍മാരെയുണ്ടോ ഇളക്കാന്‍ പറ്റുന്നു. നാലാം നമ്പര്‍ ടീം ഒറ്റശബ്ദത്തില്‍ പറഞ്ഞു. 'നിന്റെ മീറ്റിംഗ് വേണേല്‍ മാറ്റിക്കോ'.

'എങ്കില്‍ നിങ്ങള്‍ പാര്‍ട്ടി നടത്തുന്നതൊന്നു കാണാമല്ലോ ഞാന്‍ കുട്ടപ്പനോട് പറഞ്ഞ് നിങ്ങളുടെ പാര്‍ട്ടി കലക്കും..' സതീഷ് ചിരിച്ചുകൊണ്ട് അവരെ വെറുതെ ചൂടാക്കാന്‍ വേണ്ടി പറഞ്ഞു.

നല്ല തണ്ടും തടിയുമുള്ള രാജേഷ് ഷര്‍ട്ടിന്റെ കൈ തെറുത്തുകയറ്റിക്കൊണ്ട് പറഞ്ഞു. 'നിന്റെ കുട്ടപ്പനേക്കാളും വലിയ ഗുണ്ടയാ ഞാന്‍. ആരെ വേണേലും കൂട്ടി വാ.'

'എന്നെ കൂട്ടാതെ പാര്‍ട്ടി നടത്താനോ… എന്നാലതൊന്ന് കാണണമല്ലോ.. എനിക്കിന്നു കാഞ്ഞങ്ങാടാണു ഡ്യൂട്ടി. അതുകൊണ്ട് ഞാനിവിടെ ഇറങ്ങുകയാണു. അപ്പോ നമുക്കു അടുത്തയാഴ്ച്ച കാണാം.. ' സതീഷ് അവരെ വെല്ലുവിളിച്ച് അവിടെയിറങ്ങി.


അവന്ന്‍ വെറുതെ വിടുവായത്തം പറയുന്നതായത്കൊണ്ട് ആരുമത് കാര്യമാക്കിയില്ല. മുന്‍നിശ്ചയമനുസരിച്ച് വീട്ടില്‍ ലൈസന്‍സുള്ള കുടിയന്‍മാര്‍ ഭാര്യമാരോടൊന്നും പറയാതെയും ആ മന്ദബുദ്ധികള്‍ ഞായറാഴ്ച്ചയായിട്ടും എവിടെയാ പോകുന്നതെന്നു ചോദിച്ചപ്പോ ഒന്നും മിണ്ടാതെ നോക്കിപ്പേടിപ്പിച്ചും, ലൈസന്‍സില്ലാത്ത കുടിയന്മാര് യൂനിയന്റെ മീറ്റിംഗുണ്ടെന്നു കള്ളം പറഞ്ഞും ഞായറാഴ്ച്ച 11 മണിക്കു തന്നെ ബാറില്‍ ഹാജരായി.


പതിവുപോലെ 2 പെഗ് മാത്രം മതി, അര്‍ജന്റായി പോകാനുണ്ടെന്നു പറഞ്ഞ് തുടങ്ങുകയും 1 ഫുള്ള്, 2 ഫുള്ള്, 3 ഫുള്ള് എന്നിങ്ങനെ ബ്രാണ്ടിക്കുപ്പികള്‍ ഗള്‍ഫുകാര്‍ നാട്ടില്‍ വരുന്നത് പോലെ തടിച്ച് വീര്‍ത്ത് സുന്ദരക്കുട്ടപ്പന്‍മാരായി ടേബിളിലേക്ക് വരികയും കുറച്ച് നാള്‍ കഴിഞ്ഞ് വീട്ടിനും നാട്ടിനും ബാധ്യതയാവുന്നത് പോലെ ടേബിളിന്റെ മൂലയിലേക്കും പിന്നെ നിലത്തേക്കും വലിച്ചെറിയപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. കോഴിയുടെ ഭൌതിക ദേഹാവശിഷ്ടങ്ങള്‍, എന്റെ ദേഹത്ത് ഇനിയെന്തേലും ബാക്കിയുണ്ടോ ദുഷ്ടന്‍മാരേ എന്ന ആന്‍സ്വര്‍ലെസ്സ് ക്വസ്റ്റ്യനോടെ മേശമേല്‍ വിറകുകൊള്ളികള്‍ അട്ടിയിട്ടതുപോലെ കിടന്നു.


രണ്ടെണ്ണം അകത്ത് ചെന്നാല്‍ ആരോടെങ്കിലും ഒന്നു കൊളുത്തണമെന്നു ആണായി പിറന്ന ഏതൊരു കുടിയനും തോന്നുമല്ലോ. തികച്ചും നാച്വറല്‍! (തോന്നാത്ത സഹോദരന്‍മാരുണ്ടെങ്കില്‍ അത് ഡ്യൂപ് മദ്യമായിരിക്കും. ബാറോ ബ്രാന്റോ മാറ്റി നോക്കുക.) അതു പോലെയുള്ള ഒരു നല്ല മനുഷ്യനായിരുന്നു രാജേഷ്. വെരി നൈസ് ഫെലോ. ‘ഒരു ചില്ലിചിക്കന്‍ കൊണ്ടു വരാന്‍ പറഞ്ഞിട്ടു നേരമെത്രയായെടാ.. നമ്മളെന്താ കാശു തന്നെയല്ലേടാ എണ്ണിതരുന്നത്.. പുളിങ്കുരുവാണോ? നീ അപ്പുറത്തെ ടേബിളില് ശരിക്കു സര്‍വ്വ് ചെയ്യുന്നുണ്ടല്ലോ..’ എന്നു പറഞ്ഞ് രാജേഷ് സപ്ലയറോട് ചൂടായി. അവനത് കേട്ട് മിണ്ടാതിരുന്നാ പോരേ.. പക്ഷേ അവന്‍ എന്തോ പിറുപിറുത്തു. അതു കേട്ട രാജേഷ് വളരെ പതുക്കെ.. ടി.വി.യിലെ ക്രിക്കറ്റ് കമന്റടിക്കാരന്‍ പറയുന്നത് പോലെ ബാറ്റിന്റെ മിഡിലില്‍ തന്നെ പന്തു സ്വീകരിച്ചു… അവന്റെ ചെവിക്കുറ്റി നോക്കി ഒന്നു പൂശി. ആ പാവം ബാലന്‍സ് തെറ്റി അടുത്തുള്ള ടേബിളില് ചെന്നുവീണു. പിന്നെ അവിടെ കുടിച്ചു കൊണ്ടിരിക്കുന്നവന്‍മാരും രാജേഷുമായി ഉന്തും തള്ളുമായി. സോള്‍വ് ചെയ്യാന്‍ പോയ ജോണേട്ടനും രവിയുമായും അവന്‍മാര് വഴക്കായി.


അപ്പോള്‍ സൂര്യന്‍ തോറ്റുപോകുന്ന കറുപ്പുള്ള ഒരു തടിയന്‍ അജാനുബാഹു, കരിങ്കുറ്റിയാന്‍ അവരുടെ അടിപിടിയില്‍ ഇടപെടാനെത്തി. രാജേഷിനു തടിയന്റെ വരവ് ഒട്ടും പിടിച്ചില്ല. നമ്മള്‍ കള്ളുകുടിയന്‍മാര്‍ തമ്മില്‍ പല പ്രശ്നവുമുണ്ടാകും. നീ ഇതിലിടപെടേണ്ട എന്നും പറഞ്ഞു രാജേഷ് അവനിട്ടൊന്നു കൊടുത്തു. അത്രേള്ളു.. പിന്നെ……
…….കരിമരുന്നുപ്രകടനത്തില്‍ മാലപ്പടക്കത്തിനു തീ കൊളുത്തിയതു പോലെ അടിയുടെ പൂരമായിരുന്നു. രാജേഷിനും രവീന്ദ്രനും ടീമിനു മുഴുവനും ഡി.ഏ., അലവന്‍സ്, ബോണസ് അരിയേഴ്സ് അടക്കം മൊത്തമായി കിട്ടി.

തടിയന്റെ കൈയ്യില്‍ നിന്നും ‘സ്റ്റാന്റിങ്ങില്‍' രണ്ടെണ്ണം ഇരുകവിളുകളിലും ഈക്വലായി പടപടാന്നു വാങ്ങി, അവന്‍ മറ്റുള്ളവരില്‍ ‘കോണ്‍സന്‍ട്രൈറ്റ്’ ചെയ്ത സമയം ഓടി രക്ഷപ്പെട്ട് മൂലയിലുള്ള ഒരു മേശയുടെ അടിയില്‍ അഭയം പ്രാപിച്ച ജോണേട്ടന്‍ തനിക്കു മുന്‍പേ അവിടെ സ്ഥാനം പിടിച്ച ഒരുത്തനോട് ചോദിച്ചു. ‘അതാരാ.. ആ തടിയന്‍..?’ അവന്‍ പതുക്കെ ശബ്ദം താഴ്ത്തി പറഞ്ഞു..

'ശ്..ശ്..അതാണു കുട്ടപ്പന്‍…!!!'

* * * *
'ഹായ് ഡാ.. പറയെടാ.. ഞാനിന്നലെ രാത്രിയെത്തി... ആ കുഴപ്പമില്ല.. ഓക്കേടാ.. പിന്നെ വിളിക്കാം.. ബൈ..' സതീഷ് സംസാരം നിര്‍ത്തി നാലാം നമ്പര് ടീം ഇരിക്കുന്ന സീറ്റിന്റെ പാസ്സേജിലെത്തി. സാധാരണ സതീഷിനു സീറ്റ് കൊടുക്കാന്‍‍ എല്ലാവര്‍ക്കും ഇഷ്ടമാണു. ഇന്നെന്തോ ആരുമൊന്നും മിണ്ടുന്നില്ല. ഉറക്കക്ഷീണം പോലെ എല്ലാവരുടെയും മുഖം വീര്‍ത്തു കെട്ടിയിരിക്കുന്നു. ചിലര്‍ കൈയ്യിലും മുഖത്തും ബാന്‍ഡ് എയിഡ് ഒട്ടിച്ചിട്ടുമുണ്ട്.

സതീഷ് ചോദിച്ചു. 'എന്താ ആരുമൊന്നും മിണ്ടാത്തത്?'
'...................................................'
'പാര്‍ട്ടി എങ്ങനെയുണ്ടാരുന്നു...?'
'...................................................'
രാജേഷിന്റെ ഇടത് കൈയ്യില് ബാന്‍ഡേജിട്ടത് കണ്ട് സതീഷ് ചോദിച്ചു. 'അല്ല.. രാജേഷേ ഇതെന്താ പറ്റിയത്..?'

ആരുമൊന്നും സതീഷിനോട് മിണ്ടുന്നില്ല. എല്ലാവരും പുറത്തേക്ക് നോക്കിയിരിക്കുന്നു. കുറേ ചോദിച്ചിട്ടും ഇവന്‍മാരെന്താ ഒന്നും മിണ്ടാത്തതെന്നു സതീഷിനു മനസ്സിലായതുമില്ല.


കുറേ നേരം കഴിഞ്ഞിട്ടും ആരും മൈന്‍ഡാക്കാത്തത് കണ്ടപ്പോള്‍ സതീഷിനു എന്തോ ഒരു പന്തികേട് ഫീല്‍ ചെയ്തു. അവനും ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി അവിടെ തന്നെ നിന്നു. വണ്ടി കളനാട് സ്റ്റേഷന്‍ എത്താറായി. മൂന്നു മിനിട്ടു നേരം ഒരു തുരങ്കത്തിലൂടെയാണു വണ്ടി പോകേണ്ടത്. പെട്ടെന്നു രവീന്ദ്രന്‍ ജനലരികിലെ സീറ്റില്‍ നിന്നും എഴുന്നേറ്റ് കൈ കൊടുത്ത് സതീഷിനോട് പറഞ്ഞു. 'വാ സതീഷേ ഇരിക്കു..'
'കണ്ടോ.. എന്നോട് രവിയേട്ടനേ സ്നേഹമുള്ളു.. ഇറങ്ങാറായെങ്കിലും കുറച്ചു നേരമിരിക്കാം..' സതീഷ് വളരെ സന്തോഷത്തോടെ രവീന്ദ്രന്റെ കൈ പിടിച്ചു.

അപ്പോഴേക്കും വണ്ടി തുരങ്കത്തില്‍ കടന്നു. കമ്പാര്‍ട്ട്മെന്റില്‍ ഇരുട്ടായി. രവീന്ദ്രന്‍ സതീഷിന്റെ കൈ പിടിച്ചു വലിച്ച് തല കുനിച്ച്പിടിച്ച് കാലുമടക്കി അവന്റെ അടിവയറിലൊന്നു കൊടുത്തു. അടുത്തത്.. രാജേഷ് തന്റെ വലതു കൈ കൊണ്ട് മുതുകില്‍.. പിന്നെ എല്ലാവരും അവരുടെ സങ്കടങ്ങള്‍ അവന്റെ ശരീരത്തില്‍ തടവിതീര്‍ത്തു. സതീഷ് അവരുടെ കാലുകള്‍ക്കിടയിലേക്കു മൂക്കു കുത്തി വീണു. 'ഏയ്.. എന്താ പ്രശ്നം.. അയ്യോ.... എന്റമ്മേ.. യ്യോ..' സതീഷിന്റെ കരച്ചില്‍ ട്രെയിനിന്റെ ഒച്ചപ്പാടിലമര്‍ന്നുപോയി.

വണ്ടി തുരങ്കം കഴിഞ്ഞു. വെളിച്ചം വന്നു. എല്ലാവരും ഇറങ്ങാനായി വാതില്‍ക്കലേക്കു നടന്നു. സതീഷ് മാത്രം കാലിയായ സീറ്റുകള്ക്കിടയില് ജനാലയുടെ കീഴെ ബോഗിയും ചാരി, ഉലഞ്ഞ മുടിയുമായി, തലയും കുമ്പിട്ടിരിക്കുന്നുണ്ടായിരുന്നു. അവനൊന്നും മനസ്സിലായില്ല. കുനിച്ചു നിര്‍ത്തി മുതുകത്ത് ഇടിക്കുമ്പോള്‍ രാജേഷ് പല്ലും കടിച്ചു പിടിച്ച് പറഞ്ഞത് അവന് ഓര്‍ത്തെടുക്കുകയായിരുന്നു.

'നായിന്റെ മോനേ.. നീ ഞങ്ങളെ കുട്ടപ്പനെക്കൊണ്ട് തല്ലിക്കും അല്ലേടാ..'

Tuesday, July 15, 2008

ഒരു പ്രവാസിയുടെ അമ്മ

ആരോ പിടിച്ചു വലിച്ചത് പോലെ തോന്നി ഞാന്‍ മയക്കത്തിന്റെ കയങ്ങളില്‍ നിന്നും ഞെട്ടിയുണര്‍ന്നു. അമ്മക്കു കാപ്പി കൊടുത്ത് 2 മണിക്കു കയറിക്കിടന്നതാണു. സമയം നോക്കി. 4.50 ഇന്നു റൈറ്റ് ടൈമാണല്ലോ. എല്ലാവരും ഇറങ്ങാനുള്ള പുറപ്പാടിലാണു. താഴത്തെ ബര്‍ത്തില്‍ അമ്മ നല്ല ഉറക്കത്തിലാണു. തലക്ക് ചുറ്റിയ വെള്ളത്തുണി മാറി മുടി കൊഴിഞ്ഞു പോയത് പുറത്തേക്ക് കാണുന്നു. ഞാന്‍ താഴെക്ക് ചാടിയിറങ്ങി. തുണി നേരെയാക്കി വെച്ചു. താഴെ എല്ലാവരും കൂറ്റന്‍ പെട്ടികളും ബാഗുകളുമെടുത്ത് ഇറങ്ങാനുള്ള ഒരുക്കത്തിലാണു. മലയാളിക്ക് ചെറിയ യാത്രയില്‍ പോലും കൈനിറയെ പെട്ടികളാണു. തിരക്കൊന്നൊഴിയട്ടെ മെല്ലെയിറങ്ങാം. ഷട്ടര്‍ പൊക്കി നോക്കിയപ്പോ പ്ലാറ്റുഫോമില്‍ ജനസമുദ്രം. അനൌണ്‍സ്മെന്റുകളുടെ ഘോഷയാത്ര കേള്‍ക്കാം. കമ്പാര്‍ട്ടുമെന്റിലെ തിരക്കൊന്നു കുറഞ്ഞപ്പോ അമ്മയെ മെല്ലെ വിളിച്ചു. 'എത്തിയോ മോനെ?' ക്ഷീണം വകവെക്കാതെ അമ്മ പെട്ടെന്നു എഴുന്നേറ്റു. ബാഗ് ചുമലിലിട്ട് അമ്മയെ താങ്ങിപ്പിടിച്ച് ഞാന്‍ പ്ലാറ്റ്ഫോമിലേക്കിറങ്ങി. തിരക്ക് ഒട്ടും കുറഞ്ഞിരുന്നില്ല. ഖദര്‍ ധാരികളും കണ്ണൂര്‍ മുണ്ടുടുത്ത കമ്മൂണിസ്റ്റുകാരും പരസ്പരം കൊമ്പ് കോര്‍ക്കാതെ ചിരിച്ച് കുഴഞ്ഞ് നടക്കുന്നത് കാണാമായിരുന്നു. പലരും ഉറക്കത്തിന്റെ ആലസ്യത്തിലാണു നടക്കുന്നത്.

റെയില്‍വേ പ്ലാറ്റുഫോം എപ്പോഴും അങ്ങനെയാണു. പുഴയില്‍ വേലിക്ക് വെള്ളം കേറുന്നതു പോലെ പെട്ടെന്നു നിറഞ്ഞൊഴുകും പിന്നെ കാണില്ല. ഞങ്ങളങ്ങനെ ഒരു വിധം മെല്ലെ എന്റ്രന്‍സ് കടന്നു. പുറത്താണെങ്കില്‍ വെട്ടുകിളികളെപ്പോലെ ഓട്ടോക്കൂട്ടം പാഞ്ഞടുക്കുന്നു. തിരുവനന്തപുരം നഗരമുണരുന്നത് കണ്ണൂര്‍ എക്സ്പ്രസ്സിന്റെ വരവോട് കൂടിയാണു. എല്ലാവരും ഓട്ടോ പിടിക്കാനുള്ള പരക്കംപാച്ചിലിലാണു. 'സമയം 5 മണി ആയിട്ടേയുള്ളു’ ഞാന്‍ അമ്മയോടു പറഞ്ഞു.

അമ്മയെ ഞാനവിടെ സീറ്റിലിരുത്തി. തിരക്കൊന്നു കുറഞ്ഞപ്പൊള്‍ ടാക്സി പിടിക്കാന്‍ താഴേക്കിറങ്ങി. സമയം നീളുന്നു. ഹോസ്പിറ്റലില്‍ രോഗികള്‍ നിറയുംമുമ്പേ അവിടെയെത്താനുള്ളതാണു. ഒരു വിധം ഒരു ടാക്സി തരപ്പെടുത്തി ഞാന്‍ മെല്ലെ അമ്മയെ അതില്‍ പിടിച്ചിരുത്തി.

നേരം വെളുത്തു തുടങ്ങിയിരിക്കുന്നു. പാതിരാവില്‍ പെയ്ത മഴയില്‍ റോഡില്‍ അങിങായി വെള്ളംകെട്ടിക്കിടക്കുന്നുണ്ട്. രാക്ഷസന്‍കോട്ട പോലെയുള്ള പുതിയ നിയമസഭാമന്ദിരത്തിനു മുകളിലായി കാളിയന്‍ പത്തി വിടര്‍ത്തിയതു പോലെ കരിമേഘം. സ്റ്റാച്യു ജംഗ്ഷന്‍ കഴിഞ്ഞു ചെറുതായി മഴ പെയ്തു തുടങ്ങി. ചാറല്‍ അടിക്കാതിരിക്കാന്‍ ഞാന്‍ വ്ണ്ടിയുടെ ഗ്ലാസ് പൊക്കിവെച്ചു‍. അമ്മയ്ക്ക് നല്ല ക്ഷീണമുണ്ട്. ഈ കീമോ കഴിഞ്ഞിട്ട് ബാക്കി റ്റ്രീറ്റ്മെന്റ് തുടങ്ങാമെന്നാണു ഡോക്റ്റര്‍ പറഞ്ഞത്. അമ്മയെ തിരിച്ചുകിട്ടിയാല്‍ മതിയായിരുന്നു. അമ്മ എന്റെ മടിയിലേക്കു ചാഞ്ഞുകിടന് അമ്മയുടെ തലയില്‍ ചുറ്റിയ വെള്ളത്തുണി പാറിപോകാതിരിക്കാന്‍ ഞാന്‍ പിടിച്ചു വെച്ചു. പാവം മരുന്നിന്റെ ചൂട് കൊണ്ട് അമ്മയുടെ മുടിയെല്ലാം കൊഴിഞ്ഞ്പൊയിരിക്കുന്നു വയസ്സ് എഴുപതുണ്ടെങ്കിലും അമ്മയുടെ മുടി അധികമൊന്നും നരച്ചിട്ടുണ്ടായിരുന്നില്ല. കാച്ചിയ എണ്ണയുടെ മണമാ അമ്മയുടെ മുടിക്ക്, നല്ല മുറ്റുമുണ്ടായിരുന്നു. ഇളയമ്മ വീട്ടില് വരുമ്പോള്‍ അമ്മ എപ്പോഴും മുടിയുടെ മേനിപറച്ചില്‍ നടത്തുമായിരുന്നു. കാട്ടുപടവലത്തിന്റെ വള്ളി ചതച്ച പ്രത്യേകതരം എണ്ണക്കൂട്ടായിരുന്നു അമ്മയുടെ മുടിയുടെ രഹസ്യം, നീരെറക്കത്തിന്നും തലവേദനയ്ക്കും അമ്മയുടെ കാണപ്പെട്ട ദൈവം. കുമാരന്‍ വൈദ്യരു പറഞ്ഞ്കൊടുത്ത എണ്ണയായിരുന്നു അത് , കാട്ടുപടുപടവലം എവിടെ കണ്ടാലും കുറ്റിയൊടെ അമ്മ പറിച്ചു കൊണ്ടുവരുമായിരുന്നു.

“എന്തിനാ ഏടത്തീ ഈ വള്ളി “എന്നാരെങ്കിലും ചോദിച്ചാല്‍ അമ്മ അഭിമാനത്തൊടെ പറയും, “എന്റെ എണ്ണക്കാ മോളേ..”

പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ അമ്മയെ സോപ്പിടാന് ഏറ്റവും നല്ല പണി കാട്ടുപടവലത്തിന്റെ വള്ളി കൊണ്ട് വരലാണ് , തമ്പിയേട്ടന്റെ പറമ്പില്‍ നിന്നും ഞാന്‍ സ്ഥിരമായി കാട്ടുപടവലം പൊട്ടിച്ചുകൊണ്ടു വരും. വള്ളി കാണുമ്പോഴെക്കും അമ്മയുടെ കണ്ണുകള്‍ ചെറിയ കുട്ടികളുടെത് പോലെ വിടര്‍ന്ന്‌വരും. അതുകാണാന്‍ നല്ല രസമാ. അന്നത്തെ ദിവസം അമ്മയ്ക്ക് എന്നോട് കൂടുതല് വാത്സല്യമായിരിക്കും. അച്ഛനും ചേച്ചിയും കേള്‍ക്കെ പറയും 'എന്റെ മോന് കൊണ്ടുത്തന്ന വള്ളിയാ ഇത്'. ഏറ്റവും രസം രാത്രിയില്‍ വള്ളി ഉരലിട്ടിടിച്ച് പിഴിയാന്‍ സഹായിയായി കൂടാം, അന്നത്തെ ദിവസം പുസ്തകത്തോടു വിട. എന്റെ ചിന്തകള്‍ കാട്ടുപടവലത്തിന്റെ വള്ളിപോലെ പടര്‍ന്നുപോയി…

ഹൊ ഇന്ന് 21 ആയല്ലൊ ഈശ്വരാ..., രണ്ടാമത് അനുവദിച്ച ലീവും തീരാന്‍ ദിവസങള്‍ മാത്രം... മനസ്സില്‍ വല്ലാത്ത ഭയം. കരഞ്ഞ് പറഞ്ഞാണ് ഒരു മാസത്തെക്ക് ലീവ് അനുവദിച്ചത്‌. അമ്മയുടെ അസുഖത്തിന്റെ സീരിയസ്നെസ്സ്, ഞാന്‍ മാത്രമെ മകനായിട്ടുള്ളൂ.. ഇവയൊക്കെ പറഞ്ഞ് പറഞ്ഞാണു അവസാനം ഈജിപ്ത്കാരന്‍ GM 15 ദിവസത്തെക്ക് കൂടി നീട്ടിത്തന്നത്. ”do not extend your leave further.. this is last” അയാളുടെ വാക്കുകള്‍ കാതില്‍ മുഴങുന്നു ഇനി എന്താ മുന്നിലുള്ള വഴി ഒന്നിനും ഒരു രൂപവും ഇല്ല. അവിടെ ഫ്ളാറ്റില്‍ അനുവും മക്കളും തനിച്ചാണ് അവള്‍ ജോലിക്ക് പൊയി ത്തിരിച്ച് വരുമ്പോള്‍ മക്കള്‍ Day care-ല് ആയിരിക്കും എത്രദിവസമായി മക്കളെ കണ്ടിട്ട്……… ഇവിടെ രോഗിയായ അമ്മയെ ഒരു വലിയവീട്ടില്‍ ഹോംനേഴ്സിന്റെ അരികിലാക്കി എങിനെ തിരിച്ചു പോകും? ഒന്നിനും ഒരുപിടിയും കിട്ടുന്നില്ല. അമ്മ ഒരു കൊച്ചുകുട്ടിയെ പൊലെ മടിയില് തല ചായ്ച്ചു കിടക്കുന്നു പാവം ... എനിക്ക് നിയന്ത്രിക്കാന്‍ പറ്റുന്നില്ല കണ്ണുകള്‍ നിറഞ്ഞു കവിയുന്നു. പുറത്തുള്ള ഒന്നും കാണാന്‍ പറ്റുന്നില്ല. എല്ലാം നിറംമങിയ നിഴലുകള്. അമ്മ കാണാതിരിക്കാന്‍ ഞാന്‍ കര്‍ച്ചീഫ് എടുത്ത് കണ്ണു തുടച്ചു. പെട്ടെന്നു എതൊ ഒരു അദ്രുശ്യശക്തി എന്നില്‍ സന്നിവേശിച്ചതുപൊലെ തോന്നി...ആരൊ പകര്‍ന്ന് തന്നതുപോലെ ഒരു ധൈര്യം.. വരുന്നടുത്ത് വെച്ചുകാണാം. ജോലി പൊകുന്നങ്കില്‍ പോകട്ടെ. അവരെയൊക്കെ നാട്ടിലെക്ക് കൊണ്ടുവരാം. അമ്മയെ തനിച്ചാക്കി എവിടെക്കും ഇല്ല. ഞാന്‍ അമ്മയെ ഒന്നുകൂടി മുറുകെപ്പിടിച്ചു. ഇന്നത്തെ റിസള്‍ട്ട് കിട്ടിയാല്‍ എല്ലാം സധാരണ പോലെയാവണേ... ഞാന്‍ സകല ദൈവങ്ങളേയും പ്രാര്‍ഥിച്ചു...

വണ്ടി ഏതോ ഹംബില്‍ കയറി ഒന്നു ചാടി. ഹൊ മെഡിക്കല്‍ കൊളേജ് എത്തിയിരിക്കുന്നു.

ഹോസ്പിറ്റലിന്റെ അടുത്ത് തന്നെ ഞങ്ങള്‍ റൂമെടുത്തു. പെട്ടെന്നുതന്നെ കുളിച്ചു ഫ്രെഷായി. അവിടന്നു തന്നെ പ്രാതലും കഴിച്ചു. അപ്പോഴേക്കും സമയം ആറരയാവുന്നതേയുള്ളു. പേടിക്കാനില്ല സമയം ആവുന്നതേയുള്ളു. ആവശ്യത്തിനു സാധനങ്ങള്‍ മാത്രം ബാഗിലെടുത്ത് മുറിപൂട്ടി അമ്മയുടെ കൈപിടിച്ച് ഞാന്‍ പുറത്തിറങ്ങി. റോഡില്‍ ഓട്ടോയും മറ്റ് വാഹനങ്ങളും വരുന്നതേയുള്ളു.

മോനേ നമുക്ക് മെല്ലെ നടക്കാം അത്രയല്ലേയുള്ളൂ. അമ്മ പറഞ്ഞു. മാത്രമല്ല, അമ്മ എപ്പോഴും അങ്ങനെയാണു ഏതു നാട്ടില്‍ പോയാലും അവിടത്തെ ചെറിയ ചെറിയ കാഴ്ചകള്‍ അമ്മയ്ക്കു കൌതുകമാണു. ഇവിടുത്തെ തടിച്ച മാലിപ്പെണ്ണുങ്ങള്‍, സ്റ്റതസ്കോപ്പ് തൂക്കിയിട്ടു നടക്കുന്ന മെഡിക്കല്‍ സ്റ്റുഡെന്റ്സ്, വഴിയിലൂടെ പോകുന്ന കൊച്ചുകുട്ടികള്‍, കൊളെജ് ഗാര്‍ഡനിലെ പൂത്ത്നില്ക്കുന്ന ചെടികള്‍ അങ്ങനെ പോകുന്നു അമ്മയുടെ കാഴ്ച്ചകള്‍. ഓരോന്നിനും അമ്മയുടെ തന്നെ അഭിപ്രായവുമുണ്ടാവും. പണ്ടായിരുന്നെങ്കില്‍ കാക്കയോടും പൂച്ചയോടും സംസാരിക്കുന്ന ആളാ. ഞാന്‍ അമ്മയുടെ കൈപിടിച്ച് മെല്ലെ നടന്നു.

ആര്‍സി.സി. എത്താറായി. എന്റെ ഹ്രിദയമിടിപ്പിന് വേഗം കൂടി. ഇനി മറ്റൊരു ലോകമാണു. ജീവന്റെ വഴിയില്‍ നിഴല്‍ വീണവരുടെ ലോകം. അവരുടെ ആര്‍ദ്രമായ കണ്ണുകള്‍ നമ്മുടെ മനസിനെ പിടിച്ചുലക്കും. പരിചയപ്പെട്ടവരില്‍ നല്ല ആത്മവിശ്വാസമായിരുന്നു തിരുവനന്തപുരതുകാരന്‍ പ്രകാശേട്ടനു. പക്ഷേ ദിവസങ്ങള്‍ കൊണ്ട് ആ പ്രകാശം അണഞ്ഞു പോയി. പക്ഷേ വളരെ സീരിയസ്സായിരുന്ന മനോഹരനും സേവിയര്‍ക്കും നല്ല മാറ്റമുണ്ട്. എല്ലാം ‘മുകളിലെ വലിയ വൈദ്യന്റെ’ തീരുമാനങ്ങള്‍.

രജിസ്റ്റ്രേഷന്‍ കൌണ്ടറില്‍ ആളുകള്‍ വന്നു തുടങ്ങിയിരിക്കുന്നു. ഇനിയെല്ലാം പടിപടിയായി ചെയ്യാനുള്ളതാണു. ആദ്യം രക്തപരിശോധന, ലാബ് തുറക്കുന്നതേയുള്ളു. രക്തം കൊടുത്തതിനു ശേഷം അമ്മയേയും കൂട്ടി കൌണ്ടറില്‍ വന്നിരുന്നു. റിസള്‍ട്ട് കിട്ടാന്‍ ഒരു മണിക്കൂറെങ്കിലും വൈകും. തിരക്കു കൂടിവരുന്നു. കുട്ടികള്‍, ചെറുപ്പക്കാരികള്‍ അങ്ങനെ പോകുന്നു. രോഗികളുടെ നീണ്ടനിര കണ്ട്‌ കണ്ട് കണ്ണിന് ശീലമായി. പിന്നെ എല്ലാം എല്ലാം യാന്ത്രികമാവുന്നു.

കിട്ടിയ റിസല്‍ട്ടുമായി നേരെ ഡോക്റ്ററുടെ ക്യാബിനിലേക്ക്. അത് ഡോക്ടറുടെ കൈയ്യില്‍ കൊടുക്കുമ്പോള്‍ എന്റെ കൈകള്‍ വിറച്ചിരുന്നു. എന്താണീശ്വരാ പറയാന്‍ പോകുന്നത്? അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു. ‘നല്ല കുറവുണ്ടല്ലൊ. നമുക്ക് ഈ പ്രാവശ്യം കൂടി കീമോ ചെയ്താല് മതി.

'സാരമില്ല ഞങളുടെ മരുന്നും അമ്മയുടെ ധൈര്യവും കൂടിയാവുമ്പോള്‍ എല്ലാം പെട്ടന്ന് ശരിയാവും.’ ഡോക്ടര്‍ അമ്മയുടെ പുറത്ത് തട്ടിക്കൊണ്ട് പറഞ്ഞു. അവിടുന്ന് ഇറങുമ്പോള്‍ മനസ്സിന്ന് നല്ല ആശ്വാസം. പെട്ടെന്നുതന്നെ മരുന്നു വാങ്ങി വന്നു. തിരക്ക് വര്‍ദ്ധിച്ചു വരുന്നു. സെക്യുരിറ്റിക്കാരന്റെ ഉച്ചത്തിലുള്ള് ആജ്ഞകള് കോറിഡോറിലൂടെ കേള്‍ക്കാമായിരുന്നു. ഇവര്‍ക്ക് എങിനെ കഴിയുന്നു ഇത്ര ക്രൂരമായി പെരുമാറാന്. വ്രിത്തികെട്ട ഇനം.

മരുന്നു സഞ്ചിയും ചാര്‍ട്ടും സിസ്റ്ററെ ഏല്‍പ്പിച്ചു. പെട്ടെന്നുതന്നെ അവര് ഡ്രിപ് സ്റ്റാര്‍ട്ട് ചെയ്തു. ഇനി മൌനത്തിന്റെ നിമിഷങ്ങളാണു. ഏകദേശം നാലു മണിക്കൂറെങ്കിലുമെടുക്കും ഇതു കഴിയാന്‍. വളരെ പതുക്കെയേ ഡ്രിപ് കൊടുക്കുകയുള്ളു. ഞെരമ്പിലൂടെ കയറുന്ന മരുന്നു നല്ലതും ചീത്തയുമായ മുഴുവന് കോശങ്ങളേയും നശിപ്പിക്കുന്നു. ഒരു തരം വാഷൌട്ട്. എലിയെപ്പിടിക്കാന്‍ ഇല്ലം ചുടുന്നത്പോലെ. ഇതാണു കീമോതെറാപ്പിയുടെ രസതന്ത്രം. ഏറ്റവും വിഷമം ഇതു കഴിഞ്ഞുള്ള ദിവസങ്ങളാണു. എല്ലാം മനക്കരുത്തു കൊണ്ട് അമ്മ സഹിക്കുന്നു. വേറെ വഴിയില്ലല്ലോ.

തൊട്ടടുത്ത ക്യാബിനുകളിലൊക്കെ പേഷ്യന്റ്സ് വന്നുകൊണ്ടിരിക്കുന്നു. . ഞാന്‍ അമ്മയുടെ നെറ്റിയിലെ വിയര്‍പ്പുതുള്ളികള്‍ ഒപ്പിക്കൊണ്ടിരുന്നു. വല്ലാത്ത അസ്വസ്ഥത. ഞാന്‍ അമ്മയുടെ കാല്‍പാദം തടവികൊടുത്തു അങനെ ചെയ്യുന്നത് അമ്മയെക്ക് പണ്ടേ ഇഷ്ടമാണു, പെട്ടെന്നു ഒരു ഞരക്കത്തോടെ അമ്മ മയക്കത്തില് നിന്നുണര്‍ന്നു. 'മോനേ കുറച്ചു കഞ്ഞി കിട്ടുമോ കിട്ടിയെങ്കില്‍ നന്നായേനെ?'

എന്റെയീശ്വരാ.. ഒരാളെ കൂടെ കൂട്ടാത്തതിന്റെ മണ്ടത്തരമോര്‍ത്ത് എനിക്കു കരച്ചില്‍ വന്നു.

അമ്മയുടെ അടുത്ത് ആരു നില്‍ക്കും? കഞ്ഞി കിട്ടണമെങ്കില്‍ ഹോസ്പിറ്റലിന്റെ വെളിയില്‍ പോകണം. ഈശ്വരാ എന്ത് ചെയ്യു? ഞാന് സിസ്റ്ററുടെ അടുത്തേക്കോടി. നിങ്ങളുടെ കൂടെ വേറാരുമില്ലേ? ഞാനൊന്നും പറയാതെ നിന്നു. എന്റെ നിസ്സഹായത കണ്ടിട്ടാവണം അവര് കൂടുതല്ലൊന്നും പറഞ്ഞില്ല. ശരി. വേഗം പോയി വരു.. അമ്മയെ ഞാന്‍ നോക്കിക്കൊള്ളാം. ഞാന് പാത്രവുമെടുത്ത് സിസ്റ്ററെ ദയനീയമായി നോക്കി താഴേക്കോടി. ഹോസ്പിറ്റലില്‍ നിന്നും കുറച്ച് ദൂരമുണ്ട് കഞ്ഞി കിട്ടുന്ന ഹോട്ടലിലേക്ക്.

റോഡിലൂടെയുള്ള എന്റെ ഓട്ടം ചിലരൊക്കെ നോക്കുന്നുണ്ട്. പെട്ടെന്നു തന്നെ അവിടെയെത്തി. കഞ്ഞി ഒഴിക്കുമ്പോള് അയാള്‍ പറഞ്ഞു. നിങ്ങളുടെ കൈയ്യില് ഈ പാത്രമേയുള്ളോ.. നല്ല ചൂടുണ്ട്. സൂക്ഷിക്കണം. ഞാന് പാത്രം കൈയ്യിലെടുത്തു. എന്റമ്മേ.. ഭയങ്കര ചൂട് ഈശ്വരാ.. ഇതു മറിഞ്ഞ് പോകുമോ? ഞാന്‍ പാത്രം കൈകള്‍ മാറ്റി മാറ്റി പിടിച്ചു . ചൂടുകൊണ്ട് ഞാന്‍ റോഡില് നിന്നും തുള്ളി പോകുന്നുന്ന്ട് എന്തുവന്നാലും ഇതു മറിക്കില്ല. ഞാന്‍ തീരുമാനിച്ചു അമ്മക്ക് ഇതു മ്രുതസഞ്ജീവനി പൊലെയാണ്. പെട്ടെന്നു മുന്നിലുടെ പൊയ ഒരു ഓട്ടോ ബ്രേക്കിട്ട് സൈഡില്‍ നിര്‍ത്തി. ഡ്രൈവറൊരു സഞ്ചിയുമായി വന്ന് ഏതോ അടുത്ത പരിചയക്കാരനെ പോലെ എന്നോട് ചോദിക്കാതെതന്നെ പാത്രം കൈയ്യില്‍നിന്നും വാങ്ങി സഞ്ചിയിലിട്ട് എന്റെ കൈയ്യില്‍ തിരിച്ചേല്‍പ്പിച്ചു.

‘സാറേ കയറിക്കോളൂ. ഞാന് ഹോസ്പിറ്റലിറക്കിത്തരാം.’
‘അയ്യോ വേണ്ട നടക്കാനുള്ള ദൂരമല്ലേയുള്ളു. ഇതു തന്നെ വലിയ ഉപകാരം.’

‘പൈസ ഒന്നും വേണ്ടസാറേ നമ്മളൊക്കെ മനുഷ്യരല്ലേ’. അയാളെന്നെ നിര്‍ബ്ബന്ധിച്ച് വണ്ടിയില് കയറ്റി ഹോസ്പിറ്റലിന്റെ ഉള്ളിലിറക്കിത്തന്നു. ഞാന്‍ താങ്ക്സ് പറയുന്നതിനു മുമ്പ് അയാള്‍ തിരിഞ്ഞു നോക്കാതെ വണ്ടിയുമെടുത്ത് പോയ്ക്കഴിഞ്ഞിരുന്നു. ദൈവം ഓട്ടോക്കാരന്റെ രൂപത്തിലോ?

ഞാന്‍ പെട്ടന്ന്‌തന്നെ മുകളില്‍ എത്തി അശ്വാസം. അമ്മയുടെ തൊട്ടടുത്തു തന്നെ സിസ്സര്‍ നില്‍ക്കുന്നുണ്ട്. അമ്മ അവരൊട് എന്തോ പറഞു ചിരിക്കുന്നു. എത്ര പെട്ടന്നാ അമ്മ അവരെ കമ്പനി ആക്കിയത്! നിങള്‍ ഇത്ര പെട്ടന്ന്‌ പരിചയക്കരായൊ? അവര്‍ ചിരിച്ചു . കഞ്ഞി നന്നായി ആറ്റിയതിനു ശേഷമെ അമ്മയ്ക്ക് കൊടുക്കാവൂ എനിക്കുള്ള നിര്‍ദ്ധേശവും തന്ന്‌ അവര്‍ പൊയി. ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് നന്നായി തണുപ്പിച്ച് എന്റെ മടിയില്‍ കിടത്തി ഒന്നു രണ്ട് സ്പൂണ് കൊടുത്തപ്പോഴേക്കും അമ്മയുടെ കണ്ണുകള്‍ പ്രകാശമാനമായി.... പഴയ അമ്മയെ തിരിച്ചു കിട്ടിയ പോലെ തോന്നിയെനിക്ക്. അമ്മയ്ക്ക് നല്ല ആശ്വാസം തോന്നി. പിന്നെ അമ്മ ഒരു പാട് സംസാരിച്ചു അച്ഛനെ പറ്റിയും ചേച്ചിയെ പറ്റിയും.... അച്ഛന്‍ മരിക്കുമ്പോള്‍ എറ്റവും ദുഃഖം ചേച്ചിയെ ഓര്‍ത്തായിരുന്നു..... തറവാട്ട്മഹിമ നോക്കി അച്ചന്റെ നിര്‍ബന്ധത്തിനു വഴങിയായിരുന്നു അവളുടെ കല്ല്യാണം........... ഒക്കെ അവളുടെ വിധി എന്റെ മൊളെ ഒന്ന് കണ്ടാല്‍
മതിയായിരുന്നു അതിനും അവന്‍ അനുവദിക്കുന്നില്ലലോ ……. അമ്മയുടെ കണ്ണുകള്‍ നിറ്ഞ്ഞു. ഞാന്‍ അമ്മയെ ആശ്വസിപ്പിച്ചു ............ കുറച്ച് നേരത്തെ മൌനത്തിനു ശേഷം അമ്മ എന്നോട് ചോദിച്ചു. ‘നിന്റെ ലീവ് എപ്പഴാ കഴിയുന്നത് മോനെ?’

കുറച്ച് മുന്‍പ് എനിക്ക് കിട്ടിയ ധൈര്യം ചോര്‍ന്നു പോയോ. ഒരു നിമിഷം ഞാന്‍ ഒന്ന് പതറിയൊ?.....
‘അമ്മയുടെ അസുഖം മാറിയെ ഞാന്‍ പോകുന്നുള്ളൂ’

‘അതൊന്നും വെണ്ട മോനെ.. ഇപ്പോള്‍തന്നെ നിന്റെ ലീവ് ഒരുപാടായില്ലെ. അസുഖം കുറവുണ്ടെന്നല്ലെ ഡോക്ടര്‍ പറഞ്ഞത് പിന്നെ എന്തു പേടിക്കാനാ.... വീട്ടില്‍ ചുറ്റിലും എന്തു സഹായത്തിനും നമുക്ക് ആള്‍ക്കാരില്ലെ? പിന്നെ ഹൊംനേഴ്സില്ലെ.. മാത്രമല്ല അസുഖം മാറിയാലും അമ്മയൊക്കെ ഇനി എത്രകാലമാ ...? ഇത്രയും നല്ല ജോലി പോയാല്‍ പിന്നെ കിട്ടുമോ ? അനുവും മക്കളും അവിടെ തനിച്ചല്ലേ നീ വേഗം തിരിച്ചു പോകണം’ പിന്നെ ഏന്തങ്കിലും വിശേഷം അറിയാന്‍ ഒന്ന് വിളിച്ചാപ്പോരെ....പാറഞ്ഞ്‌തീരുമ്പോഴേക്കും അമ്മയുടെ വാക്കുകള്‍ ഇടറിയൊ..?

‘അമ്മ ഇപ്പോള്‍ ഇതൊന്നും ആലോചിക്കെണ്ട’ ഞാന്‍ അമ്മയെ തടഞ്ഞു അമ്മ നന്നായി ഒന്ന് ഉറങിയാട്ടെ’

ഞാന്‍ അമ്മയുടെ നെറ്റിയിലെ വിയര്‍പ്പുകള്‍ ഒപ്പിക്കളഞ്ഞു. വിശറി എടുത്ത് മെല്ലെ മെല്ലെ വീശിക്കൊടുത്തു...... അമ്മയുടെ കണ്ണുകള്‍ മയക്കത്തിലേക്ക് ആണ്ടാണ്ട് പോയി..................ഡ്രിപ്പില് നിന്നും നാഴികമണി പോലെ മരുന്നു തുള്ളിതുള്ളിയായി വീണു കൊണ്ടിരിക്കുന്നു……..

ആകാശത്ത് കരിമേഘം കൊണ്ട് വന്ന കാറ്റ് ഹൊസ്പിറ്റലിന്റെ ജനാലകള്‍ കൂട്ടത്തോടെ തച്ചടക്കുന്നു...

Tuesday, July 8, 2008

ഒരു പുലിവാല്‍ കഥ

അതൊരു മഴക്കാറുള്ള ദിവസമായിരുന്നു. ഞാനുമെന്റെ ഫ്രന്റായ പ്രദീപും വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു. ഓഫീസ് വിട്ടതിനു ശേഷം ടൌണില്‍ നിന്നും കുറച്ച് സാധനങ്ങള്‍ വാങ്ങിക്കാനുണ്ടായിരുന്നതിനാല്‍ കുറേ വൈകി. സമയം ഏകദേശം രാത്രി ഏഴു മണി ആയിരുന്നു. ടൌണ്‍ കഴിഞ്ഞു അധികം കെട്ടിടങ്ങളൊന്നുമില്ലാത്ത ഒരു സ്ഥലത്തെത്തിയപ്പോള്‍ കനത്ത മഴ പെയ്യാന്‍ തുടങ്ങി. റോഡരികിലുള്ള ഒരു കെട്ടിടത്തിന്റെ മുന്നില്‍ ബൈക്ക് നിര്‍ത്തി ഞങ്ങള്‍ വരാന്തയിലേക്ക് കയറി നിന്നു. അപ്പോഴേക്കും ഒന്നു രണ്ട് ബൈക്കുകാരും അവിടേക്കെത്തി. അടച്ചിട്ടിരുന്ന ആ കടയുടെ ചെറിയ വരാന്ത നിറയെ ആളുകളായി.

അടുത്തൊന്നും ചായ കുടിക്കാന്‍ ഒരു ഹോട്ടലു പോലുമില്ലാത്ത സ്ഥലത്തെത്തിയപ്പോഴാണു മഴ തുടങ്ങിയത്. മഴയെ ശപിച്ച് ഞങ്ങളോരോന്ന് സംസാരിച്ചുകൊണ്ട് നിന്നു. അക്കൂട്ടത്തില്‍ ഞങ്ങളുടെ ഫ്രന്റായ സതീഷിനെക്കുറിച്ചും സംസാരിക്കാനിടയായി. അവനിപ്പോ പഴയ ജോലി വിട്ട് ഐഡിയ മൊബൈലിലാണു ജോലി ചെയ്യുന്നത്.

പെട്ടെന്ന് ഞങ്ങള്‍ നില്‍ക്കുന്നതിനടുത്തേക്ക് ഒരാള് ഓടിക്കയറി വന്നു. ഏകദേശം 45 വയസ്സ് കാണും. അല്‍പ്പം കഷണ്ടിയുണ്ട്. നല്ല ഉയരവും ഒത്ത തടിയും. കണ്ടാല്‍ ഒരു ഗുണ്ടാ ലുക്ക്. ബനിയനും കാവി ലുങ്കിയുമാണു വേഷം.

അയാള്‍ ലുങ്കി കൊണ്ട് തല തുവര്‍ത്തി. അതിനുശേഷം ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
'എന്തൊരു മഴയാ അല്ലേ!' പ്രദീപ് ശരിയെന്നു തലകുലുക്കി.
മഴക്കാലത്ത് അപരിചിതരായ ആളുകള് പരസ്പരം പരിചയപ്പെടാന് തുടങ്ങുന്നത് മഴയെ കുറ്റപ്പെടുത്തിയാണല്ലോ.

അയാള്‍ മഴയെപറ്റി ഓരോന്നു പറയാന് തുടങ്ങി. കക്ഷി നല്ലവണ്ണം മദ്യപിച്ചിട്ടുണ്ട്. ഞങ്ങളുടെ തൊട്ടടുത്തു നിന്നാണു അയാള് സംസാരിക്കുന്നത്. രൂക്ഷമായ മദ്യഗന്ധം ഞങ്ങളുടെ മൂക്കിലേക്കടിച്ചു കയറി. പിന്നീടയാള് ചോദിക്കാതെ തന്നെ അയാളെപറ്റി പറയാന് തുടങ്ങി.

'ഞാന്‍ കെ.എസ്.ഇ.ബി.യില് എഞ്ചിനീയറാണു. ഇവിടെ എന്.ജി.ഒ. കോട്ടേഴ്സിലാണു താമസം. വൈഫ് എമ്പ്ലോയ്ഡാണു. ഈ കൈലി ഉടുത്തതൊന്നും കാര്യമാക്കണ്ട. പാന്റ്സൊക്കെ ഓഫീസില്‍ ‍പോകുമ്പോ മാത്രം. എന്റെത് വളരെ ലളിത ജീവിതമാണു. എനിക്ക് ചൊറിയാന്‍ തോന്നുമ്പോ ചൊറിയണം, മാടിക്കുത്തണം അതാണു കൈലി ഉടുക്കുന്നത്..'

തുടര്‍ന്ന് അയാളെന്നോട് ചോദിച്ചു. 'എവിടെയാണു വര്‍ക്ക് ചെയ്യുന്നത്?' പൊങ്ങച്ചക്കാരനണെന്ന് തോന്നിയതിനാലും നല്ല ‘വെള്ള’ത്തിലാണെന്നതിനാലും എനിക്കയാളോട് സംസാരിക്കുവാനേ താല്‍പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് അയാളെ ഒഴിവാക്കാന്‍ വേണ്ടി എന്റെ കമ്പനിയുടെ പേരിനു പകരം അല്‍പ്പം മുന്‍പ് സംസാരിച്ച ഓര്‍മ്മയില്‍ സതീഷിന്റേത് പറഞ്ഞു. ‘ഐഡിയേല്’.

അതു കേട്ടയുടന്‍ അയാള് വളരെ ആവേശത്തോടെ പറയാന്‍ തുടങ്ങി. 'ഹ. എന്തു കമ്പനിയാണു നിങ്ങളുടേത്. എനിക്കൊരു പോസ്റ്റ് പെയിഡ് കണക്ഷനുണ്ടായിരുന്നു. ഒരു എക്സിക്യുട്ടീവില്ലേ.. എന്താ അവന്റെ പേര്... ആ കിട്ടി.. സതീഷ്.. അവന്‍ വന്നു കാലു പിടിച്ച് പറഞ്ഞത് കൊണ്ട് മാത്രം എടുത്തതാ.. ഒരു ചെറുപ്പക്കാരന്റെ ജോലിയല്ലേന്ന് കരുതി.. ചേര്‍ക്കാന്‍ വരുമ്പോഴത്തെ പെരുമാറ്റമൊന്നുമല്ല ബില്ലു വരുമ്പോ.. എനിക്ക് നാലായിരത്തി അഞ്ഞൂറു രൂപേടെ ബില്ലു വന്നിന്.. ഞാനാണെങ്കില്‍ ഒരാളെപോലും വിളിക്കാറുമില്ല.. ഞാനവനെ വിളിച്ചു പറഞ്ഞി.. അവന് അതുമിതും പറയുന്നു.. ഞാന്‍ പറഞ്ഞു ബില്ലടക്കില്ലാന്നു.. അവന്‍ കേസ്സ് കൊടുക്കുംപോലും. കൊടുക്കട്ടെ. എന്നോടാ അവന്റെ കളി..’

അയാള്‍ നിര്‍ത്താതെ സംസാരിച്ചു കൊണ്ടേയിരുന്നു. പ്രദീപ് എന്നെ നോക്കി ചിരിക്കാനും തുടങ്ങി. വഴിയേ പോയ വയ്യാവേലി എടുത്ത് തലയില്‍ വെച്ചു എന്നു പറഞ്ഞ അവസ്ഥയിലായി ഞാന്‍. വെറുതെ പറഞ്ഞ ഒരു കള്ളം ഇത്രേം പ്രശ്നമുണ്ടാകുമെന്ന് ആരറിഞ്ഞു. എടാ സതീഷേ ഇമ്മാതിരി ആള്‍ക്കാര്‍ക്കൊന്നും നീ മേലാല്‍ കണക്ഷന്‍ കൊടുക്കരുത്. ഞാന്‍ സതീഷിനെ മനസ്സില്‍ ചീത്ത പറഞ്ഞു. ഇയാള്‍ കള്ളുംകുടിച്ചു കിട്ടിയ നമ്പരിലൊക്കെ വിളിച്ചു കത്തിവെച്ചിരിക്കും. പിന്നെങ്ങനെ ബില്ലു വരാതിരിക്കും.

എനിക്കാണെങ്കില്‍ മദ്യത്തിന്റെ മണമടിച്ച് വല്ലാത്ത ഒരു അസ്വസ്ഥത തോന്നാനും തുടങ്ങി. മനംപിരട്ടുന്നത് പോലെ. അയാളില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ഫോണ്‍ വന്നതു പോലെ ഞാനെന്റെ മൊബൈലെടുത്ത് ചെവിയില്‍ വച്ചു അല്‍പ്പം മാറിനിന്നു.

അയാള്‍ ഒരു സിഗരെറ്റെടുത്ത് കത്തിച്ച് ആടിയാടി എന്റെ അടുത്തു വന്നു വീണ്ടും സംസാരിക്കാന്‍ തുടങ്ങി.

' ഞാനത് അടക്കില്ല കേട്ടോ.. ഞാനിതെത്ര കണ്ടതാ.. എന്റെ അളിയന്‍ പോലീസിലാ.. എന്റെ ക്ലോസ് ഫ്രന്റാണു കോടിയേരീന്റെ ഗണ്‍മാന്‍.. എന്നെ എന്തു ചെയ്യാനാ നിങ്ങള്.. കാണിച്ചു തരാം ഞാനാരാണെന്നു..'

സിഗരറ്റിന്റെയും ബ്രാണ്ടിയുടേയും കൂടിക്കുഴഞ്ഞ രൂക്ഷഗന്ധം കാരണം ഞാനിപ്പോ ശര്‍ദ്ദിക്കുമെന്ന നിലയിലായി. ഒപ്പം അയാളെന്നെ കൈവെച്ചേക്കുമോ എന്ന പേടിയും തുടങ്ങി. പിറകില് കടയുടെ ഷട്ടറാണു ഇനിയും നീങ്ങിനില്‍ക്കാന് സ്ഥലമില്ല.

'എടാ പോകാം...മഴ കുറഞ്ഞു' എന്നും പറഞ്ഞു ഞാന്‍ പ്രദീപിനേയും പിടിച്ചു വലിച്ച് മഴയത്തേക്കിറങ്ങി. ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുമ്പോ അയാള്‍ എന്തോ വിളിച്ചു പറഞ്ഞ് മുന്നോട്ട് വരുന്നുണ്ടായിരുന്നു.

ഏറെയൊന്നും പോകാന്‍ കഴിഞ്ഞില്ല. ബൈക്കു റോഡരികില് നിര്‍ത്തി ഞാനതില് നിന്നു തന്നെ വാളു വെച്ചു.

ഒരാള്‍ ശര്‍ദ്ദിച്ചു കുഴയുമ്പോ ഒന്നു തടവിത്തരികപോലും ചെയ്യാതെ തലയറഞ്ഞു ചിരിക്കുന്ന ഒരു ദുഷ്ടനായ സ്നേഹിതനെ ഞാനന്നു കണ്ടു.