രണ്ടാമത്തെ കൊച്ച് ചിന്നുമോളുടെ ഹാപ്പി ബേത്ത് മുതലാണ് മാധവേട്ടന് ഭാര്യ ശാന്തേച്ചിയുടെ 916 കാരറ്റ് പ്യൂരിറ്റിയെപ്പറ്റി ഡൌട്ട് തോന്നിത്തുടങ്ങിയത്.
ശാന്തേച്ചിയുടെ ഫിസിക്കൽ അപ്പിയറൻസ് കണ്ടാൽ ജൈവവളം മാത്രം ചേർത്ത നാടൻ നേന്ത്രവാഴക്കുല പോലെയും മാധവേട്ടനെ വയൽക്കരയിലെ തെങ്ങും പോലെയുണ്ടാകും. അത്രക്ക് നല്ല മാച്ചായത് കൊണ്ട് എല്ലാ ആണുങ്ങളേയും പോലെ ഭാര്യയുടെ സൌന്ദര്യത്തിൽ അഭിമാനിയും മറ്റുള്ളവർ അത് ആസ്വദിക്കുന്നുണ്ടോ എന്ന കാര്യത്തിൽ 24 അവർ അലർട്ടുമായിരുന്നെങ്കിലും സെക്കന്റ് ഡെലിവറി വരെ ശാന്തേച്ചിയുടെ പാതിവ്രത്യത്തിൽ യാതൊരു ഡൌട്ടും ഉണ്ടായിരുന്നില്ല.
ബേസിക്കലി പിതൃത്വ സംബന്ധമായ എല്ലാ സംശയങ്ങളും തുടങ്ങുന്നത് വർണ്ണവിവേചനം സംബന്ധിച്ചായിരിക്കുമല്ലോ. മാധവേട്ടൻ ടാറിൻ കറുപ്പും ശാന്തേച്ചി എള്ളിൻ കറുപ്പും മകൻ വിഷ്ണു അവരുടെ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോസ്റ്റാറ്റുമാണെങ്കിൽ ചിന്നുമോൾ മേഘക്കൂട്ടത്തിന്നിടയിലെ പൂർണ്ണ ചന്ദ്രിക പോലെയും. ആ കളർ ചേഞ്ചിൽ മാധവേട്ടൻ ഡൌട്ട് അറ്റ് ഫസ്റ്റ് സൈറ്റ് ആയിപ്പോയി. പിന്നങ്ങോട്ട് മോൾ വളരുന്നതനുസരിച്ച് കണ്ണ്, മൂക്ക്, പുരികം, ചെവി, മുടി, കൈ, കാൽ, നഖം ഇതൊക്കെ ഒത്ത് നോക്കി തന്നെപ്പോലെയല്ലെന്ന് പിറുപിറുക്കാൻ തുടങ്ങി. ഓരോ ദിവസവും കുറ്റപ്പെടുത്തലും വഴക്കും വാക്കുതർക്കവും ഏറ്റുപിടിയുമായി ജകപൊക. മാധവേട്ടന്റെ സ്നേഹം മുഴുവൻ പിന്നെ വിഷ്ണുവിനോടായിരുന്നു. മോളെ എടുക്കില്ല, കരയുന്നുണ്ടെങ്കിൽ തിരിഞ്ഞ് നോക്കില്ല, മിഠായി വാങ്ങിക്കൊടുക്കില്ല, അസുഖം വന്നാൽ ഡോൿടറെ പോലും കാണിക്കില്ല.
ആയിടക്ക് ശാന്തേച്ചിയുടെ ഗൾഫിലുള്ള അനിയൻ പെങ്ങളെ ഇടക്ക് വിളിച്ചോണ്ടിരിക്കാൻ എന്നും പറഞ്ഞ് ഒരു മൊബൈൽ ഫോണും കൊണ്ടു കൊടുത്തു. അവനൊരു ആനപ്പൊട്ടനായിരിക്കണം, ആരുടെയെങ്കിലും പെങ്ങളെ വിളിക്കുക എന്നല്ലാണ്ട് കോമൺസെൻസുള്ളവൻ ഇന്നത്തെ കാലത്ത് സ്വന്തം പെങ്ങളെ വിളിച്ച് ടൈം വേസ്റ്റാക്കുമോ. ഏതായാലും മൊബൈൽ കൂടി ആയപ്പോൾ സംശയത്തിന്റെ കാര്യത്തിൽ മാധവേട്ടൻ സമ്പൂർണ്ണ സാക്ഷരനായി. ഇന്നത്തെ കാലത്ത് സംശയ രോഗം ഉള്ളൊരാളുടെ ഭാര്യക്ക് മൊബൈൽ കിട്ടുകയെന്നത് വയറിളക്കമുള്ളവന് തുമ്മൽ പിടിപെട്ടത് പോലെയാണല്ലോ.
ശാന്തേച്ചിക്ക് കാൾ വന്നാ ഓടിപ്പോയി എടുക്കുക, മിസ്സ് കാൾ വന്നാ തിരിച്ച് വിളിച്ച് വിളിച്ചവന്റെ മാതാപിതാക്കളുടെ ക്ഷേമാന്വേഷണം നടത്തുക, ആഫീസിൽ നിന്ന് മിനിറ്റിനു മിനിറ്റിനു വിളിച്ച് എൻഗേജാവുന്നുണ്ടോ എന്ന് ടെസ്റ്റ് ചെയ്യുക, ഓരോ ദിവസവും കാൾ ഡീറ്റെയിൽസ് നോക്കുക, സേവ് ചെയ്യാത്ത നമ്പർ ഉണ്ടെങ്കിൽ അതാരാ എന്തിനു വിളിച്ചു എന്ന് ചോദിക്കുക, തുടങ്ങി സർവ്വത്ര സംശയം. അത് മൂത്ത് മൂത്ത് പിരിവുകാരനും, പാൽക്കാരനും, പത്രക്കാരനും, കേബിളുകാരനും, ഗ്യാസുകാരനും ആ വീട്ടിന്നടുത്തൂടെ പോലും പോകാൻ പറ്റാണ്ടായി. മൂപ്പരുടെ ഭാഗ്യത്തിന് അവിടെ ഫേസ്ബുക്കോ, പ്ലസ്സോ, ബ്ലോഗോ, ഓർക്കൂട്ടോ ഉണ്ടായിരുന്നില്ല. ഉണ്ടെങ്കിൽ പാവം കൺട്രോൾ കിട്ടാതെ തട്ടിപ്പോയേനേ.
ആസ് യൂഷ്വൽ എല്ലാ ഭാര്യമാരെയും പോലെ മാധവേട്ടൻ പറയുന്നതിനു കൌണ്ടർ പറഞ്ഞ് അടി കൂടുമെങ്കിലും കുറേ നാൾ കഴിയുമ്പോൾ ഇതൊരു കോൾഡ് വാർ ആയി കെട്ടടങ്ങുമെന്ന് കരുതി ശാന്തേച്ചി സമാധാനിച്ചെങ്കിലും പ്രശ്നങ്ങൾ കൂടുന്നതല്ലാതെ ഒരിഞ്ച് പോയിറ്റ്, അരയിഞ്ച് പോലും കുറഞ്ഞില്ല. ക്ഷമിക്കുന്നതിന്റെ ബൌണ്ടറി റോപ്പും പരസ്യപ്പലകയും കഴിഞ്ഞപ്പോൾ ശാന്തേച്ചി അവരുടെ വീട്ടുകാരെയും ബന്ധുക്കളെയും കണ്ട് സംഭവ വികാസങ്ങൾ അറിയിക്കുകയും ഈ പ്രശ്നത്തിൽ ഇപ്പോൾ ഇടപെട്ടില്ലെങ്കിൽ പിന്നെ ഇടപെടേണ്ടി വരില്ലെന്ന് പറഞ്ഞു. അതോടെ കുടുംബത്തിനകത്തെ പ്രശ്നങ്ങൾ നീ നാട്ടിലറിയിച്ച് നാണക്കേടാക്കിയില്ലേ എന്ന് പറഞ്ഞ് അഭിമാൻ മാധവേട്ടൻ ശാന്തേച്ചിയെ എടുത്തിട്ട് പെരുമാറി. അവർ വലിയവായിൽ നിലവിളിച്ചു കൊണ്ട് ചിന്നുമോളേയും കൂട്ടി സ്വന്തം വീട്ടിലേക്ക് ഓട്ടോ പിടിച്ചു (ബജാജ്, പെട്രോൾ). വിഷ്ണുവിനെ കൂട്ടാൻ ആവത് ശ്രമിച്ചെങ്കിലും മാധവേട്ടൻ സമ്മതിച്ചില്ല.
കരഞ്ഞ് കൊണ്ട് വീട്ടിലെത്തിയ ശാന്തമ്മച്ചേച്ചിയുടെ ദുരവസ്ഥ ആഭ്യന്തര പ്രശ്നമെന്നതിൽ നിന്നും ഒരു അന്താരാഷ്ട്ര വിഷയമായി മാറിയെന്ന് മനസ്സിലാക്കിയ അവരുടെ അച്ഛൻ ബന്ധുക്കളെ വിളിച്ച് പ്രശ്നപരിഹാരത്തിനുള്ള സാധ്യതകൾ ആരാഞ്ഞു. മധ്യസ്ഥത്തിന് വന്നവരോട് മാധവേട്ടൻ ഒന്നേ പറഞ്ഞുള്ളൂ. മകനെ എനിക്കു വേണം, അവളുടെ മോളെ എനിക്ക് വേണ്ട, ബന്ധം പിരിയാനല്ല ഒടിയാനും തയ്യാറാണ്, ഇനി ഇതും പറഞ്ഞ് ഇങ്ങോട്ട് വരണ്ടാ ഞാൻ ഡൈവോഴ്സ് കേസ് കൊടുക്കാൻ പോകുകയാണ് എന്ന് പറഞ്ഞ് ഇടനിലക്കാരെ അപമാനിച്ച് മടക്കി.
അവർ ഇറങ്ങിയ ഉടനെ മാധവേട്ടൻ തന്റെ പഴയ ക്ലാസ്സ്‌മേറ്റായ സദാനന്ദൻ വക്കീലിന്റെയടുത്ത് പോയി ഡിവോഴ്സ് പെറ്റിഷൻ ഫയൽ ചെയ്യാൻ പറഞ്ഞു. അണ്ടിയാണോ മാങ്ങയാണോ ആദ്യമുണ്ടായത് എന്ന തർക്കമുണ്ടായാൽ പോലും അതിന്റെ വക്കാലത്ത് എടുത്ത് ഫീസ് കൃത്യമായി സംഘടിപ്പിക്കുന്നയാളായിരുന്നു പ്രസ്തുത വക്കീൽ. എല്ലാ തോറ്റമ്പി വക്കീലന്മാരെയും പോലെ അയാളും കേസു ജയിക്കും എന്നതിനു 101% ഗാരന്റി പറയുകയും ഒപ്പം താൻ മുമ്പ് വാദിച്ച കേസുകളുടെ റഫറന്‍സ് നിരത്തുകയും ചെയ്തു. ഒരു കുടുംബം തകർന്നാലെന്താ തന്റെ കുടുംബം രക്ഷപ്പെടുമെന്ന പോളിസിക്കാരനായ അങ്ങേർ കോംപ്രമൈസാക്കാൻ പോലും നോക്കാതെ നോട്ടീസ് റെഡിയാക്കി. ഉപഭോക്തൃ തർക്ക പരിഹാര കോടതിയിലല്ലേ ഈ കേസ് കൊടുക്കേണ്ടതെന്നൊരു ഡൌട്ട് മാധവേട്ടന്റെ മനസ്സിൽ ഉദിച്ചപ്പോൾ തലയിണക്ക് പകരം വെക്കുന്ന മരക്കുട്ട പോലത്തെ പുസ്തകം മറിച്ച് നോക്കി സദാനന്ദൻ വക്കീൽ അല്ലെന്ന് കൺഫേം ചെയ്തു.
അപ്രകാരത്തിങ്കൽ, തന്റെ ഭാര്യയായ ശാന്തയെന്ന ഫെമിനയുടെ സ്വഭാവം തീരെ ശരിയല്ലെന്നും റൂട്ട് മാറിയ വാക്കിങ്ങുകാരിയാണെന്നും അവർക്ക് ഹൃദയവും ടൈമും പാസ്സ് ചെയ്യാൻ വേറാരോ ഉണ്ടെന്നും ഞാൻ അവളുടേതെന്നും അവൾ എന്റേത് കൂടിയെന്നും പറയുന്ന മക്കൾ രണ്ടും യഥാർത്ഥത്തിൽ എന്റേതല്ലെന്നും മറ്റാരുടേതോ ആണെന്നും ആ രക്തത്തിൽ എനിക്ക് പങ്കില്ലെന്നും തെളിയിക്കാൻ ഒരു ഡി.എൻ.എ.ടെസ്റ്റ് നടത്തി വിവാഹമോചനം തരണമെന്നും കോടതിയിൽ ഹരജി നൽകി. ജീവനാംശം കൊടുക്കാതിരിക്കാനും ഭാവിയിൽ അലിഗേഷൻസ് ഇല്ലാതിരിക്കാനും വിഷ്ണുവിന്റെ പരിശോധന കൂടി നടത്തണമെന്ന അപേക്ഷ സദാനന്ദൻ വക്കീൽ സ്‌പെഷ്യലായി ഉൾപ്പെടുത്തി. മൂപ്പർക്ക് കാഞ്ഞ ബുദ്ധിയാണല്ലോ. നോട്ടീസ് കിട്ടിയപ്പോൾ, അത്രക്ക് സംശയമുള്ളവനാണെങ്കിൽ പോട്ടെ, എന്റെ മോൾക്ക് ഒരു സർട്ടിഫിക്കറ്റിന്റെ ഉറപ്പിൽ അങ്ങനെ ഒരു ബന്ധം വേണ്ടേ വേണ്ട എന്ന് ശാന്തമ്മേച്ചിയുടെ അച്ഛൻ കട്ട് ആന്റ് ഡ്രൈ ആയി പറഞ്ഞെങ്കിലും ഏതൊരു മഹിളാമണിക്കും മൂല്യവത്തായ മണിയായ പാതിവ്രത്യത്തിനെ ചൊല്ലിയുള്ള അപമാനം ശാന്തേച്ചിക്ക് സഹിക്കാനായില്ല. അവർ എഴുന്നേറ്റ് നിന്ന് ചിന്നുമോളുടെ തലയിൽ വിരലുകളോടിച്ച് പറഞ്ഞു. “അച്ഛാ, അഗ്നിശുദ്ധി തെളിയിച്ച സീതാദേവിയെപ്പോലെ അയാളുടെ മുന്നിൽ ഞാൻ എന്റെ പാതിവ്രത്യം തെളിയിക്കും.. അച്ഛൻ അതിന് സമ്മതിക്കണം..” ആ ഡയലോഗ് കലാമണ്ഡലം വനജേടത്തിയുടെ നൃത്ത സംഗീത നാടകത്തിലായിരുന്നെങ്കിൽ അവരുടെ തലയിൽ അപ്പോൾ അന്തരീക്ഷത്തിൽ നിന്നും ഫ്ലവേഴ്സ് വീഴേണ്ടതായിരുന്നു. പകരം തട്ടിൻ പുറത്ത് നിന്നും കുറച്ച് ഇല്ല്‌ട്ടക്കരി വീണു. കാലത്തിനൊത്ത മാറ്റം, അല്ലാണ്ട് ആ സീനിന് ബോറുകേടൊന്നുമില്ലായിരുന്നു.
ശാന്തേച്ചി ഡി.എൻ.എ.ടെസ്റ്റിന് സമ്മതപത്രം നൽകിയതും കാര്യങ്ങൾ പിന്നെ പതിവ് ഇന്ത്യൻ കോടതി ശൈലിയിൽ കേസ്, ഹീയറിങ്ങ്, കൌൺസലിങ്ങ് അങ്ങനെ മുറക്ക് നടന്നു. കോടതിയിലും ഹൈദരാബാദിൽ ടെസ്റ്റിന് പോയപ്പോഴുമായി പലതവണ കണ്ടുമുട്ടിയെങ്കിലും ഒരക്ഷരം കക്ഷികൾ തമ്മിൽ മിണ്ടിയില്ല. വിഷ്ണുവിനാണെങ്കിൽ പാർട്ടി പിളരുമ്പോൾ ഭരണ കക്ഷിക്കൊപ്പം നിൽക്കുന്ന എം.എൽ.എ.യെ പോലെ നല്ല കോളായിരുന്നു. മാധവേട്ടൻ അവന്റെ മുഖ്യതാൽപ്പര്യങ്ങളായ പഠിക്കാതിരിക്കൽ സിനിമ കണ്ടുകൊണ്ടിരിക്കൽ ഏഴ് അപ്പ്, ഐസ്ക്രീം, ബിരിയാണി എന്നീ വസ്തുവകകൾ കഴിച്ചു കൊണ്ടിരിക്കൽ എന്നിവ സന്തോഷപൂർവ്വം ചെയ്തു. അവനെ എന്നും പുറത്ത് കൊണ്ട് പോകും, മാറുന്ന മാറുന്ന സിനിമ കാണിക്കും, പുതിയ കുപ്പായം, കളിപ്പാട്ടം, സൈക്കിൾ എന്ന് വേണ്ട പറയുന്നതെന്തും വാങ്ങിക്കൊടുത്ത് പുന്നാരിച്ച് കൊണ്ട് നടന്നു. കൊടുത്തില്ലെങ്കിൽ അവൻ അമ്മേ കാണണേന്നും പറഞ്ഞ് കരയും. അങ്ങനെ തിരികെ കൊണ്ടാക്കേണ്ടി വന്നാപ്പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ലല്ലോ. അത് കൊണ്ട് ചെക്കൻ പറഞ്ഞതെല്ലാം അനുസരിച്ചു. എല്ലാം കൂടി എൿസ്ട്രാക്റ്റ് ഫയലാക്കി പറഞ്ഞാൽ ലീഗിന്റെ അഞ്ചാംമന്ത്രി ട്യൂണിനനുസരിച്ച് പാടുന്ന സീയെമ്മിനെ പോലെയായി മാധവേട്ടൻ.
ടെസ്റ്റിന്റെ വിധി വരുന്ന ദിവസം കോടതിയിലേക്ക് പോകാൻ എല്ലാവർക്കും വലിയ ആകാംക്ഷയായിരുന്നു. സ്ഥിരമായി ടി.വിയിലെ ന്യൂസവർ പൈങ്കിളി ചര്‍ച്ചകൾ പരസ്യമടക്കം കാണുന്നതിനാൽ കേസ് ജയിച്ചാൽ എന്തു പറയണം എന്നൊക്കെ പ്രിപ്പയേഡായിരുന്നു. വിധി എതിരായിരുന്നാൽ സ്വന്തം വീട്ടിലും നാട്ടിലും അപമാനിതയാകുമല്ലോ എന്നോർത്ത് ടെൻഷനടിച്ച് നിക്കുകയായിരുന്നു ശാന്തേച്ചി. ഈ കേസും കൂടി തോറ്റാൽ അരി വാങ്ങാൻ വക്കീൽ പണി വിട്ട് വല്ല പൂഴിവണ്ടിക്കും എസ്‌കോർട്ട് പോകേണ്ടി വരുമെന്നായിരുന്നു സദാനന്ദൻ വക്കീലിന്റെ മനസ്സിൽ. അമ്മാതിരി കരിയർ റെക്കോർഡായിരുന്നു ചങ്ങാതിക്ക്. ഇതിലൊന്നും പ്രത്യേകിച്ച് യാതോരു കാര്യവുമില്ലെങ്കിലും ഡി.എൻ.എ. ടെസ്റ്റായത് കൊണ്ട് ഇക്കിളി കഥകൾ എന്തെങ്കിലും ഉണ്ടായേക്കുമെന്ന് പ്രതീക്ഷിച്ച് കണ്ടമാനം മലയാളികളും തടിച്ചു കൂടി. ടെസ്റ്റിൽ അച്ഛൻ വേറെയാളാണെന്നെങ്ങാനും വിധിച്ചാൽ അത് ആരായിരിക്കും, എപ്പോഴായിരിക്കും, എങ്ങനെ ആയിരിക്കും, എത്ര വട്ടം ആയിരിക്കും, എവിടെ വെച്ചായിരിക്കും, ശോ.. അദ് എന്തൊരു ഇദ് ആയിരിക്കും..! എന്നൊക്കെ ആലോചിച്ച് നീർവാണമടിക്കാനായ് അവരൊക്കെ കാത്തു നിന്നു.
സ്തുത്യർഹ സേവനത്തിന് അംഗീകാരപ്പൂച്ചെണ്ടുകൾ പ്രതീക്ഷിച്ച് സദാനന്ദൻ വക്കീൽ..!
വഞ്ചിക്കപ്പെടുന്ന ആണുങ്ങളുടെ മാനം കാക്കാൻ പോരാടുന്ന മാധവേട്ടൻ...!!
പാതിവ്രത്യത്തിനു നേരെയുള്ള ഭർത്താവെന്ന സാമ്രാജ്യത്വ അധിനിവേശ കൊടുങ്കാറ്റിന്റെ കടന്നു കയറ്റത്തിനെതിരെ പ്രതിഷേധ ജ്വാലാമുഖിയായ് ശാന്തേച്ചി….!!!
എല്ലാവരും എന്തായിരിക്കും വരാൻ പോകുന്നതെന്നോർത്ത് വെള്ളം പോലും ഇറക്കാതെ, സ്വരം വ്യഞ്ജനം ചില്ല് തുടങ്ങി ഒരക്ഷരം പോലും മിണ്ടാതെ, ഹാർട്ട് മെഷീന്റെ വർക്കിങ്ങ് സൌണ്ട് മാത്രം കേൾപ്പിച്ച് വിറയലോടെ നിന്നു. അപ്പോൾ മജിസ്‌ട്രേറ്റ് വന്നു. ഗൾഫുകാരൻ പെട്ടി തുറക്കുന്നിടത്ത് ബന്ധുക്കൾ കൂടി നിൽക്കുന്നത് പോലെ ആളുകളൊക്കെ മുറിക്ക് ചുറ്റും പൊതിഞ്ഞു. ഒരില പോയിറ്റ് തൂവൽ പോലും വീണാൽ കേൾക്കാവുന്നത്ര നിശബ്ദമായി. സീൽ ചെയ്ത കവർ പൊട്ടിച്ച് മജിസ്‌ട്രേറ്റ് ടെസ്റ്റ് റിസൾറ്റ് വായിച്ചു. ഇന്ത്യ ലോകകപ്പിൽ ബ്രസീലിനെ ആറു ഗോളിനു തോൽപ്പിച്ചെന്നത് പോലെ ആരും പ്രതീക്ഷിക്കാത്ത റിസൾറ്റായിരുന്നു അത്.
ലേറ്റസ്റ്റ് എഡിഷൻ ചിന്നുമോൾ മാധവേട്ടന്റെ മകൾ തന്നെ…!! അത് കേട്ട് പൊന്നു പോലത്തെ ഭാര്യയെ വെറുതെ ഇത്രകാലം സംശയിച്ചല്ലോ എന്ന വിഷമത്തിൽ നല്ല ചമ്മലോടെ മാധവേട്ടൻ ശാന്തേച്ചിയെ നോക്കി. അവരാണെങ്കിൽ അന്തരാത്മാവിൽ ആവിർഭവിച്ച ആനന്ദബിന്ദുക്കളുടെ ആന്ദോളനവും ഹൃദയത്തിലുണ്ടായ അഭിമാന ദുന്ദുഭിയും ആരെയും കാട്ടാതെ പുതുതായി ഒന്നുമുണ്ടായില്ലെന്ന മട്ടിൽ ചെസ്റ്റും വിരിച്ച് ജിമ്മായി നിന്നു. സദാനന്ദൻ വക്കീൽ ഒരു കുടുംബം പിരിക്കാൻ പറ്റാത്ത നിരാശയിൽ ഇനിയുള്ള കാലം പൂഴിവണ്ടിക്ക് എസ്‌കോർട്ട് പോയി ജീവിക്കാമെന്ന് ഉറപ്പിച്ചു. നിലം കുഴിച്ച് താഴേക്ക് പോകാൻ ഒരു മെഷീൻ കൊണ്ടരായിരുന്നു എന്ന് മാധവേട്ടന് തോന്നി. എല്ലാ കണ്ണുകളും റിപ്പബ്ലിക് ഡേ പരേഡിനു ഗവർണറെ നോക്കുന്ന പട്ടാളക്കാരെ പോലെ ശാന്തേച്ചിയിലേക്ക് നീളുമ്പോൾ മജിസ്‌ട്രേറ്റ് അടുത്ത റിസൾറ്റ് വായിച്ചു.
ഫസ്റ്റ് എഡീഷൻ വിഷ്ണുവിന്റെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് മാധവേട്ടനല്ല…!!!
അത് കേട്ട് മാധവേട്ടൻ ചാനലുകാരുടെ ഓ.ബി.വാനിന്റെ ആന്റിന പോലെ തല ഉയർത്തി വായ പൊളിച്ച് ശാന്തേച്ചിയെ നോക്കി സ്റ്റക്കായി നിന്നു... മനസ്സിന്റെ കോടതിയിൽ ഇനി എടുക്കില്ലെന്നു പറഞ്ഞ് മടക്കിയ പഴയൊരു കേസ് വീണ്ടും പൊന്തി വന്നതറിഞ്ഞ് ശാന്തേച്ചിയുടെ ഹാർട്ടിന്റെ മെയിൻ സെക്ഷനും അതേ സമയം സ്റ്റക്കായി...
വിധി കേൾക്കാൻ വന്നഏതോ നാട്ടുകാരൻ പതുക്കെ പറഞ്ഞു. “ശാന്തേച്ചി പതിവ്രതയായിരുന്നു….. പാതി വ്രത…!!!“