Wednesday, May 29, 2013

പിടിച്ചതിനേക്കാൾ വലുത് മാളത്തിൽ !


ജീവിതത്തിൽ ആദ്യമായി കാണാൻ പോയ പെണ്ണിനെ തന്നെ ഉറപ്പിക്കുകയെന്നത് ആദ്യം എടുത്ത ടിക്കറ്റിനു ബം‌പർ അടിച്ചത് പോലെ അത്യപൂർവ്വമാ‍യ സംഭവമായിരിക്കുമല്ലോ.  എക്സ്മിലിറ്ററി കം ലോക്കൽ ബാറുടമ കിട്ടുണ്ണിനായരുടെ മകൻ ജിതേഷായിരുന്നു ആ സുവർണനേട്ടം കരസ്ഥമാക്കിയ വ്യക്തി. 

ഭാഗ്യവാൻ എന്ന മിനിമം വാക്കിൽ എല്ലാവരും അതിനെ വിശേഷിപ്പിച്ചു. അതൊരു ശരിയുമാണ്.  അത്ര എളുപ്പത്തിൽ ഇന്നൊരു കല്യാണം നടക്കുമെന്ന് ചിന്തിക്കാൻ പോലും വയ്യല്ലോ.  മാസങ്ങളോളം പലനാടുകളിൽ നീണ്ട അലച്ചിലിനു ശേഷം മനസ്സും പോക്കറ്റും കാലിയാകുമ്പോ അവനവന്റെ എല്ലാ സങ്കൽ‌പ്പങ്ങളും അലമാരയിൽ വെച്ച് പൂട്ടി ഏതെങ്കിലും ഒരു കഴുത്തിൽ മുഖം നോക്കാതെ താലികെട്ടുക എന്നതാണ് ഇപ്പോൾ പൊതുവെ കണ്ടുവരുന്നത്.  പെൺകുട്ടികൾ എണ്ണത്തിൽ കുറവും ഉള്ളതിനൊക്കെ നാട്ടിൽ പതിനായിരത്തിന്റെ ഡിമാന്റും.  ആ സമയത്താണ് ജിതേഷ് ബോണി വെച്ച പെണ്ണിനെ തന്നെ ഉറപ്പിച്ച് കല്യാണ തീയ്യതി വരെ കണ്ടത്.

ക്രിക്കറ്റും വാതുവെപ്പും പോലെ, ആൻ‌ഡ്രോയിഡും സാംസങ്ങും പോലെ, യു,പി.എ. സർക്കാരും അഴിമതിയും പോലെ രണ്ടുപേരെയും കാണാൻ അസാധ്യ മാച്ചായിരുന്നു.  ജാതകപ്പൊരുത്തം വിദ്യാഭ്യാസം സൌന്ദര്യം സാമ്പത്തികം തറവാടിത്തം എന്നിങ്ങനെ എല്ലാ കല്യാണ ചേരുവകൾ കൊണ്ടും ഒത്തൊരു ബന്ധം കിട്ടിയതിൽ വീട്ടുകാരെല്ലാം അതിയായി സന്തോഷിച്ചു.  സ്വഭാവമാണെങ്കിലോ അവളെ പട്ടിലും വെക്കാം പാളയിലും വെക്കാം എന്ന് പറഞ്ഞത് പോലെ അത്രക്ക് വിനയാന്വിത.  ജിതേഷിന് അങ്ങനത്തെ പെണ്ണിനെ കിട്ടാൻ തീർച്ചയായും അർഹതയുണ്ട്.  കാരണം വെള്ളമടി, പുകവലി, പഞ്ചാരയടി, ചുറ്റിക്കളി ഇങ്ങനെ ചെറുപ്പക്കാർക്ക് വേണ്ടതായ മിനിമം ക്വാളിഫിക്കേഷനൊന്നും ഇല്ലാത്ത ഗ്ലാമർ ബോയ് ആണ് കക്ഷി.  കിട്ടുണ്ണിനായർ ജിതേഷിനെ പെയിന്റ് കൊണ്ട് വര വരച്ച് അതിന്റെയുള്ളിലാണ് വളർത്തിയത്.  മൂപ്പർ ഓകെ പറഞ്ഞില്ലെങ്കിൽ ജിതേഷിന് അവളെയെന്നല്ല ജീവിതത്തിൽ കല്യാണം കഴിക്കാൻ പറ്റുമോയെന്ന് പോലും സംശയമാണ്.  നിഷ്ഠയുടേയും ചിട്ടയുടേയും അനുസരണയുടേയും കാര്യത്തിൽ അത്രക്ക് കഠിനകഠോരകരാള മനസ്കനായിരുന്നു നായർസാബ്.  ആ സൽപ്പേരു കൊണ്ടൊക്കെയാവണം ഒറ്റപ്പോക്കിൽ തന്നെ ഇത്ര നല്ല പെൺകുട്ടിയെ കിട്ടിയതും.

തറവാട്ടു പേരു നോക്കിയാലും നിഷ്കളങ്കമായ മുഖം കണ്ടാലും പെണ്ണിന് യാതൊരു വിധ അൽക്കുൽത്തും ഉണ്ടായിരിക്കാൻ സാധ്യത ഇല്ലെങ്കിലും അന്വേഷിക്കേണ്ടത് അവനവന്റെ ഉത്തരവാദിത്വമായത് കൊണ്ട് കിട്ടുണ്ണി നായർ പെണ്ണിനെപ്പറ്റി രഹസ്യമായും പരസ്യമായും വളരെ ആഴത്തിൽ അന്വേഷിച്ചിരുന്നു.  ഇന്നത്തെ കാലത്ത് താലി കെട്ടുന്നതിനു അവസാന സെക്കന്റ് മുൻപ് വരെ പെണ്ണ് പന്തലിൽ നിന്ന് ഓടിപ്പോകില്ലാന്നുള്ളതിന് യാതൊരു ഉറപ്പുമില്ലല്ലോ.  കെട്ടിയാ കിട്ടി അത്രയേ ഉള്ളൂ.  ഇനി ചിലപ്പോൾ കല്യാണം കഴിഞ്ഞിട്ട് എന്തെങ്കിലും ചുറ്റിക്കളിയുണ്ടായിരുന്നെന്ന് അറിഞ്ഞാൽ ‘അയ്യോ അന്ന് നല്ലോണം അന്വേഷിച്ചിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു‘ എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല.  പ്രിവൻഷൻ ഈസ് ബെറ്റർ ദാൻ ക്യൂർ എന്നാണല്ലോ പണ്ടുള്ളവർ എഴുതി വെച്ചിരിക്കുന്നതും.  അതൊക്കെ കാരണം പെണ്ണിന്റെ സ്വഭാവമഹിമ നന്നായി അന്വേഷിച്ച് 916 ടച്ച് ആണെന്ന് ബോധ്യപ്പെട്ടതിനു ശേഷമായിരുന്നു കിട്ടുണ്ണിനായർ കല്യാണത്തിന് വാക്ക് കൊടുത്തതും തീയ്യതി നിശ്ചയിച്ചതും.

ഇത്രയൊക്കെ ഉറപ്പ് വരുത്തിയിട്ടെന്താ കാര്യം, തലയിലെഴുത്ത് ചീകിയാൽ പോകില്ലല്ലോ..!

മിലിറ്ററി കാന്റീനിൽ നിന്നും കുപ്പികൾ വാങ്ങി സഞ്ചിയിലാക്കി എത്ര ഉറുപ്പിക കൂട്ടി വിൽക്കണമെന്ന് ആലോചിച്ച് തിരക്കിട്ട് നടക്കുമ്പോഴാണ് കിട്ടുണ്ണി നായർ പഴയൊരു പരിചയക്കാരനെ കണ്ടത്.  കുപ്പി സഞ്ചി ഫുട്പാത്തിൽ ഒതുക്കി വെച്ച് അയാളുമായി അൽ‌പ്പനേരം കുശലം പറഞ്ഞു.  അക്കൂട്ടത്തിൽ മകന്റെ കല്യാണക്കാര്യം മുഖ്യധാരയിൽ വരികയുമുണ്ടായി.  അഭിമാനപൂർവ്വം പെൺകുട്ടിയുടെ പേരും തറവാടുമൊക്കെ പറഞ്ഞപ്പോൾ എന്താ കഥ..! അയാളും അതേ നാട്ടുകാരൻ! പെണ്ണിനെയും ഫാമിലിയേയും പണ്ടേ അറിയാം! ആ പെൺകുട്ടിയെയാണ് കല്യാണം കഴിക്കുന്നതെന്ന് പറഞ്ഞപ്പോൾ അയാൾ “ആ പെണ്ണാണോ” എന്ന് സർ‌റിയലിസ്റ്റിക്കായി ഞെട്ടുകയും അത് കിട്ടുണ്ണിനായരുടെ ഹാർട്ടിന്റെ മെഡുല്ല ഒബ്ലാംകട്ടയിൽ തന്നെ തറിക്കുകയും ചെയ്തു.  എന്തോ അപകടത്തിന്റെ മണമടിച്ചപ്പോൾ നായർസാബ് കാര്യം എന്താണെന്ന് തുറന്ന് പറയണം എന്റെ മകന്റെ ഭാവിയാണെന്ന് നിർബ്ബന്ധിച്ചു.  അത് കൊണ്ട് പെണ്ണിനെപ്പറ്റിയുള്ള മൻ‌മോഹൻസിങ്ങ് പോലും ഞെട്ടിപ്പോകുന്ന ചില രഹസ്യങ്ങൾ അറിയാൻ കഴിഞ്ഞു.  അനന്തരം കല്യാണ തയ്യാറെടുപ്പുകളൊക്കെ താൽക്കാലികമായി നിർത്തിവെച്ച് ആ ബോൾഡ് പട്ടാളക്കാരൻ നാട്ടിലേക്കുള്ള സ്വകാര്യ ബസ്സിന്റെ പിന്നണിയിലൊരു സീറ്റ് തരപ്പെടുത്തി.

വീട്ടിലെത്തിയതും കുപ്പികൾ അലമാരയിൽ നിറക്കാൻ പോലും മെനക്കെടാതെ ജിതേഷിനെ വിളിച്ചു.  അത് പിന്നെ മൂപ്പരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അമ്മാതിരി ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നല്ലോ പെണ്ണിനെപ്പറ്റി കേട്ടത്.

“നമുക്ക് ഈ കല്യാണം വേണ്ട.. ഞാൻ പെണ്ണുവീട്ടുകാരോട് വിളിച്ച് പറയുകയാണ്”  മൂപ്പർ ആളു വളരെ സ്ട്രെയിറ്റാണ്, വെട്ടൊന്ന് മുറിയും ഒന്ന്.  അല്ലാണ്ട് അമ്പത്തൊന്നൊന്നും വെട്ടണ്ട കാര്യമില്ല.  നായർ വെറുതെ വിളിച്ചാൽ തന്നെ ജിതേഷിന്റെ നെഞ്ചിലൂടെ മിന്നൽപ്പിണരുകൾ പറക്കും.  അപ്പോൾ പിന്നെ ഇമ്മാതിരി കാര്യം കേട്ടാൽ പിന്നെ പറയാനുണ്ടോ.  ആ പാവത്തിന്റെ നെഞ്ച് രണ്ടായി പിളർന്ന് ഓരോന്നും അഞ്ചാറ് കഷണമായിപ്പോയി.  ആ വാർത്ത ഒറ്റക്ക് താങ്ങാനാവാത്തത് കൊണ്ട് ബോഡിയെ അവൻ ചുമരിൽ ചായ്ച്ചു വെച്ചു. 

“എന്താ അച്ഛാ കാര്യം?” നിശ്ചലമായ ആ വായയുടെ ഉള്ളിലൂടെ നാവ് കഷ്ടപ്പെട്ട് അനങ്ങി എന്തൊക്കെയോ അക്ഷരങ്ങളെ തള്ളിപ്പുറത്തിട്ടു.
“അത് നീ അറിയണ്ട.. ഈ കല്യാണം നമുക്ക് വേണ്ട അത്ര തന്നെ..” കുപ്പി ഫുള്ളാണെങ്കിൽ പെഗ് പന്ത്രണ്ട് എന്ന് പറഞ്ഞത് പോലെ നായർസാബിന്റെ വാക്ക് കൃത്യവും അന്തിമവുമാണ്.

“കാര്യം പറയ് അച്ഛാ.. എന്തിനാ കല്ല്യാണം വേണ്ടാന്ന് വെക്കുന്നത്..”
“അവരൊന്നും നമ്മുടെ കൂടെ കൂട്ടാൻ പറ്റിയവരല്ല
“എന്താണെങ്കിലും അച്ഛൻ പറയ്.. നമുക്ക് അന്വേഷിക്കാമല്ലോ..” 
“നീ എന്നോട് തർക്കിക്കാൻ വരികയാണോ..? വേണ്ടാന്ന് ഞാൻ പറഞ്ഞാൽ വേണ്ട” നായർ പാർട്ടി സെക്രട്ടറിയെ പോലെയാണ്.  ആരും എതിർത്ത് പറയുന്നത് ഒട്ടും പിടിക്കില്ല.

“അച്ഛനെ ആരോ എന്തോ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതാണ്.. അവരൊക്കെ അങ്ങനെ മോശം ആളുകളല്ല
“അത് നിനക്കറിയില്ല, ഈ കല്യാണം നടക്കില്ല
“അത് പറ്റില്ല.. എനിക്കീ കല്യാണം തന്നെ മതി” ജിതേഷ് കടുപ്പത്തിൽ പറഞ്ഞു.
“അത്രക്കായോ നീ..? എന്നോട് തർക്കിക്കാൻ മാത്രം വളർന്നോ..?”  കിട്ടുണ്ണിനായർ ചന്ദ്രഹാസമല്ല, ആകാശ് മിസ്സൈലെടുത്ത് വീശി.  ഒച്ചപ്പാട് കേട്ട് അടുക്കളയിൽ നിന്നും ഭാര്യ ജയാമ്മയും ഫേസ്ബുക്കിൽ ലൈക്കടിച്ച് കൊണ്ടിരുന്ന മകൾ നിഷയും ഫ്രെയിമിലെത്തി.  ഒരു മോറൽ സപ്പോർട്ടിനും അച്ഛനെതിരെ മ്യൂച്വൽ അലയൻസുണ്ടാക്കാനും ജിതേഷ് അമ്മയേയും നിഷയേയും സമീപിച്ചു.

“അമ്മേ അച്ഛൻ കല്യാണം ഒഴിവാക്കുകയാണെന്ന്
“ങേ.. അതെന്താ..? എന്താ പെട്ടെന്നിങ്ങനെ തീരുമാനിക്കാൻ കാര്യം..?” ജയാമ്മയുടെ ഭാവപ്രകടങ്ങൾ കൂടിയായപ്പോൾ സീൻ ഒന്ന് കളർഫുള്ളായി.
“അത് നിങ്ങളാരും അറിയണ്ട”  സഖ്യകക്ഷികളെല്ലാം ഒരുമിച്ചും ഞാൻ വേറെയും എന്ന് കിട്ടുണ്ണിനായർക്ക് പിടികിട്ടി.

“ഇവിടെയും ഒരു പെണ്ണ് വളർന്ന് വരുന്നതാ.. കല്യാണം നിശ്ചയിച്ച് ആളെയൊക്കെ ക്ഷണിച്ച് ഇത്രയായിട്ട് ഇനി വേണ്ടാന്ന് പറഞ്ഞാൽ ആളുകളൊക്കെ എന്ത് പറയും..? അതിനുമാത്രം എന്താ പ്രശ്നം..?”  ഏത് പട്ടാളക്കാരനെയും നിരായുധനാക്കുന്ന ലോ പോയന്റുകൾ പെണ്ണുങ്ങളുടെ കൈയ്യിൽ മാത്രമല്ലേയുള്ളൂ.
“ആ പെണ്ണിന്റെ സ്വഭാവം വളരെ മോശമാണെന്ന് ഞാൻ ഇന്നറിഞ്ഞു” പാകിസ്താൻ‌കാരുടെ ഉണ്ടക്ക് മുന്നിൽ പോലും തോറ്റിട്ടില്ലാത്ത കിട്ടുണ്ണിനായർ ജയാമ്മക്ക് മുന്നിൽ അൽ‌പ്പം താഴ്ന്നു.
“ആരു പറഞ്ഞു..? ആരാണീ അപവാദം പറഞ്ഞത്..? ആളെ പറയ് ഓന്റെ സൂക്കേട് ഞാൻ തീർത്ത് തരാം
ശീത രക്താണുക്കളായിരുന്ന ജിതേഷിന്റെ ബോഡിയിൽ ഉഷ്ണരക്താണുക്കൾ തിളച്ചു മറിഞ്ഞു.
“ആരു പറഞ്ഞാലെന്താ.. വിശ്വസിക്കാവുന്നയാൾ തന്നെയാണ് പറഞ്ഞത്.. ആ പെണ്ണ് ശരിയല്ല” മരം ഇരുമ്പിനോട് കളിക്കാനായോന്ന് കിട്ടുണ്ണിനായർ.

“ആരെങ്കിലും എന്തെങ്കിലും ഇല്ലാത്ത വർത്താനം പറഞ്ഞതിന് കല്യാണം വേണ്ടാന്ന് വെക്കാൻ പറ്റ്വോ?  ഇന്നത്തെ കാലത്ത് ഇതൊക്കെ പതിവാണ്.. ഒരുത്തൻ നന്നാവുന്നത് ആർക്കും പിടിക്കൂലല്ലോ..” ജിതേഷ് ഒരുപൊടി അടുക്കുന്നില്ല.
“ഇത് അങ്ങനത്തെ ആളല്ല, അയാളെന്റെ കൂടെ സർവ്വീസിലുണ്ടായിരുന്നയാളാണ്.. ഓൻ കള്ളം പറയില്ല..”
“ആരെന്ത് പറഞ്ഞാലും എനിക്കീ കല്യാണം മാത്രം മതി..” ജനിച്ചിട്ട് ആദ്യമായി ജിതേഷ് സ്വന്തമായി ഒരു തീരുമാനം എടുത്തു.  നായർക്ക് പിന്നെ കലിയടക്കാനായില്ല.
“അത് കാണണമല്ലോ.. ഒരു പെണ്ണിനെ കണ്ടപ്പോ അവന് വേറാരും വേണ്ട.. ഞാനുള്ളപ്പോ നീ എനിക്കിഷ്ടമല്ലാത്ത കല്യാണം കഴിക്കാനോ..”  കിട്ടുണ്ണി നായരുടെ മുന്നിലുണ്ടായിരുന്ന പ്ലാസ്റ്റിക്ക് കസേരകൾ സ്റ്റണ്ട് സീനിലെ വില്ലന്മാരെപ്പോലെ കുത്തനെ പൊന്തി ചുമരിലിടിച്ച് താഴെ വീണു.  രണ്ടുപേരും തമ്മിൽ വാക്ക് തർക്കവും നിഷേധിക്കലും എതിർക്കലുമായി.  കണ്ണൂരിലെ ജയരാജന്മാരെ പോലെ മത്സരിച്ച് തെറി പറയുന്നതിനു മുൻപ് ജയാമ്മ ഇടയിൽ വന്ന് വിസിലടിച്ചു.

“എന്താണെങ്കിലും നിങ്ങള് കാര്യം പറ.. എന്താ പെണ്ണിനെപ്പറ്റി കേട്ടത്..? എന്നിട്ട് പറയാം കല്യാണം വേണോ വേണ്ടയോ എന്ന്
അരിങ്ങോടരേ.. എന്ന മമ്മൂട്ടിയുടെ വിളി കേട്ട ക്യാപ്റ്റൻ രാജുവിനെപ്പോലെ കിട്ടുണ്ണിനായർ ഒന്ന് സ്റ്റക്കായി തളർന്ന് പിന്നോട്ടാഞ്ഞു.  പിന്നെ കിതപ്പകറ്റി വേണമോ വേണ്ടയോ എന്ന് ശങ്കിച്ച് കുറച്ചാലോചിച്ച് ഗ്രൌണ്ട് ഫ്ലോർ നോക്കി പറഞ്ഞു.
“ആ പെണ്ണ് ഏതോ ഒരു ചെറുപ്പക്കാരന്റെ കൂടെ സിനിമക്കും ലോഡ്ജിലുമൊക്കെ പോകാറുണ്ടെന്ന്

കല്യാണം നിശ്ചയിച്ച പെണ്ണിനെപ്പറ്റി കേൾക്കാൻ പാടില്ലാത്ത കാര്യം കേട്ട ജയാമ്മയും നിഷയും തകർന്നു പോയി.  അത്ര നേരവും ജിതേഷിന്റെ ഭാഗത്ത് എം.സാൻഡ് പോലെ ഉറച്ചിരുന്ന ആ രണ്ടു പെണ്ണുങ്ങളും ഒരു സെക്കൻ‌ഡ് കൊണ്ട് കാലുമാറി കിട്ടുണ്ണിനായരുടെ കൂടെയായി.  അയ്യോ അവൾ അത്തരക്കാരിയായിരുന്നോ, ഇനി ഈ കല്യാണം വേണ്ടേ വേണ്ട എന്നായി ആ നാരീകുലപതികൾ.  ഒരു മഹാ രഹസ്യം തുറന്ന് പറഞ്ഞ് ഭാരമൊഴിഞ്ഞതിന്റെയും കുടുംബ പാർലമെന്റിൽ തനിക്ക് കേവല ഭൂരിപക്ഷം കിട്ടിയതിന്റെയും ആശ്വാസം കിട്ടുണ്ണിനായരുടെ മുഖത്തുണ്ടായി. 

എന്നാൽ  ആരും തകർന്ന് പോയേക്കാവുന്ന വാർത്ത കേട്ടിട്ടും ജിതേഷിന് കുലുക്കമുണ്ടായില്ല.  ചമ്മലിന്റെ പെൻസിൽ സ്കെച്ചിനു മേലെ നല്ലോണം വിറയലും ലജ്ജയും ചാലിച്ച് ചേർത്ത് അവൻ വിക്കി വിക്കി പിന്നെയും വിക്കി പറഞ്ഞൊപ്പിച്ചു.

“അച്ഛാ അത്.. ആ ചെറുപ്പക്കാരൻ ഞാനാ ഞങ്ങൾ പണ്ടേ ഇഷ്ടത്തിലായിരുന്നു…….”

Saturday, May 25, 2013

ഫാഷൻ തിരുവാതിര


നാരായണൻ മാഷ് രാവിലെ പത്രത്തിലെ വാർത്താതരികളെല്ലാം വായിച്ച് തല പൊന്തിക്കുമ്പോഴാണ് ഗേറ്റ് കടന്ന് കുറച്ചാളുകൾ വരുന്നത് കണ്ടത്.  മുടിയിൽ കരിഓയിലും കുടവയറും സ്ഥാനാർഥി ചിരിയുമുള്ള മൂന്ന് ആണുങ്ങളും, മേക്കപ്പിന്റെ ധാരാളിത്തം പേറുന്ന ഒരു സ്ത്രീയും.  നാട്ടിലെ മഹാത്മാ ക്ലബ്ബിന്റെ ഭാരവാഹികളാണ്.

“എന്താ വിശേഷം..?”  ഇരിക്കാൻ പറഞ്ഞ ശേഷം മാഷ് ചോദിച്ചു.

“ക്ലബ്ബിന്റെ വാർഷികമാണല്ലോ മാഷേ അടുത്ത മാസം.. ഗംഭീര പരിപാടികളാണ് ഞങ്ങൾ സംഘടിപ്പിക്കുന്നത്.. ഇരുന്നൂറ്റമ്പത് സ്ത്രീകളുടെ തിരുവാതിരയാണ് ഇത്തവണത്തെ പ്രധാന ഐറ്റം.  മാഷ് കാര്യമായൊരു സംഭാവന തരണം...”  പവർകട്ട് കഴിഞ്ഞ് ഫുൾവോൾട്ടേജിൽ കറന്റ് വന്ന പോലെ അവരുടെ മുഖം പ്രകാശിച്ചു.

“ഇരുന്നൂറ്റമ്പത് പേരുടെ തിരുവാതിരകളിയോ..!!”

“അതെ മാഷേ, നമ്മടെ ജില്ലയിൽ തന്നെ ഇങ്ങനെയൊരു പരിപാടി ആദ്യമാണ്..” ഒരുവൻ ആവേശത്തോടെ പറഞ്ഞു.

“പത്ത് പന്ത്രണ്ട് പേർ ചേർന്ന് കളിക്കുന്നത് കണ്ടിട്ടുണ്ട്.. ഇതെന്താ ഇങ്ങനെ..?”

“അതാ മാഷേ ഇപ്പോ ഫാഷൻ.. ഇതാകുമ്പോ ചാനലുകാർ നല്ല കവറേജ് കൊടുക്കും, പത്രത്തിലാണെങ്കിൽ ഫ്രണ്ട് പേജിൽ കളർ ഫോട്ടോ വരും, ഇന്റർനെറ്റിൽ ലൈവ് സ്ട്രീമിങ്ങ്.. നമ്മടെ നാട് അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമാകും. വിദേശികൾ പോലും കാണാൻ വരുമെന്നേ

“ഇതിനൊക്കെ വലിയ ചെലവാകൂല്ലേ..”

“ആകും.. അതിനാണല്ലോ ഞങ്ങൾ ആദ്യം തന്നെ മാഷിനെ പോലുള്ളവരുടെ അടുത്ത് വന്നത്.. പിന്നെ പങ്കെടുക്കുന്നവരുടെ വസ്ത്രങ്ങളെല്ലാം ഒലക്കമടൽ ടെക്സ്റ്റൈൽ‌സ് സ്പോൺസർ ചെയ്ത് കഴിഞ്ഞു..”

“ഒന്ന് ചോദിക്കട്ടെ, ഇത്രയും പേരുടെ തിരുവാതിര കളിച്ചത് കൊണ്ടെന്താ നേട്ടം..” മാഷിന്റെ പഴയമനസ്സ് സംശയപ്പെട്ടു.

“അതിപ്പോ നമ്മുടെ നാടിന്റെ പ്രശസ്തി.. പിന്നെ അന്യം നിന്ന് കൊണ്ടിരിക്കുന്ന നാടൻ കലകൾ സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയല്ലേ മാഷേ..”  വന്നവരുടെ മുഖത്തെ പ്രകാശം അൽ‌പ്പം കുറഞ്ഞു.

“ഈ പരിപാടി നടത്തുവാൻ എത്ര ലക്ഷം അനാവശ്യമായി ചെലവാകും? കാശ് ഉപയോഗിച്ച് പട്ടിണിക്കാർക്ക് ഒരു നേരത്തെ ഭക്ഷണമോ പാവപ്പെട്ട കുട്ടികൾക്ക് യൂനിഫോമോ വാങ്ങിച്ച് കൊടുത്തൂടെ..? ഏതെങ്കിലും ഒരു ദരിദ്രന്റെ വീടിന് മേൽക്കൂര കെട്ടിക്കൊടുത്താലും നാടിന് പ്രശസ്തിയുണ്ടാകില്ലേ? അതല്ലേ നല്ലത്..?”

“അതൊക്കെ ചെയ്താൽ ആരാ മാഷേ ഇന്നത്തെ കാലത്ത് സംഭാവന തരിക? അങ്ങനെ ചെയ്താൽ തന്നെ ഒരു മാധ്യമത്തിലും അതിന്റെ വാർത്ത പോലും കാണില്ല.. നൂറുപേരുടെ തിരുവാതിര, ഇരുന്നൂറു പേരുടെ തിരുവാതിര.. അതൊക്കെയാ ഇപ്പോ ഫാഷൻ.. അതൊക്കെ നടത്തിയാൽ നാലാള് അറിയും.  അടുത്ത കൊല്ലം അഞ്ഞൂറു പേരുടെ തിരുവാതിരയാ നമ്മടെ പ്ലാൻ..”

“പത്രത്തിൽ പടം വരാൻ എന്തും ചെയ്യാമെന്നായോ.. ഈ തിരുവാതിരയൊക്കെ പണ്ട് സവർണ സമ്പന്ന ഭവനങ്ങളിലെ ആട്ടങ്ങളായിരുന്നു. പാവപ്പെട്ടവന്റെ കലകൾ തെയ്യവും പടയണിയും തോറ്റവും നാടൻപാട്ടുമൊക്കെയായിരുന്നു...“  വന്നവർ മിണ്ടാതെ പരസ്പരം നോക്കി.

“ഞങ്ങളൊക്കെ പണ്ട് എത്ര കല്ലും‌മണ്ണും ചുമന്ന് എത്ര ത്യാഗം സഹിച്ചാണ് ആ ക്ലബ്ബ് കെട്ടിപ്പൊക്കിയതെന്ന് അറിയാമോ..  അന്നൊക്കെ ഈ ഭാഗത്തെ ചോർന്നൊലിക്കാത്ത ഒരേയൊരു കെട്ടിടം അതായിരുന്നു.. മഴക്കാലത്ത് പല കുടുംബങ്ങളും അവിടെയായിരുന്നു താമസിച്ചിരുന്നത്..  ജീവിതം മുഴുവൻ പാവപ്പെട്ടവർക്ക് വേണ്ടി സമർപ്പിച്ച് അവർക്ക് വേണ്ടി പോരാടിയൊരു മഹാന്റെ പേരിലാണ് നിങ്ങളുടെ ഈ പേക്കൂത്ത് എന്നെങ്കിലും മറക്കരുതായിരുന്നു..”

നാരായണൻ മാഷ് മെല്ലിച്ച് ശരീരം മറന്ന് രോഷാകുലനാകുമ്പോൾ വന്നവർ തിരിഞ്ഞ് നോക്കാതെ പുറത്തേക്ക് നടക്കുകയായിരുന്നു. 

“ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഇയാളൊരു കഞ്ഞിയാ, വരണ്ടാന്ന്..”  പെൺ‌മണി മുഖം കറുപ്പിച്ച് കൊണ്ട് പറഞ്ഞു.

Wednesday, May 15, 2013

കലേഷ്കുമാറിന്റെ കാമുകി


കല്യാണം കഴിയാത്ത എത്രയെത്ര അടിപൊളി പെൺകുട്ടികളുണ്ടായിരുന്നു !
  
വിമൻസ് കോളേജിൽ പഠിക്കുന്ന ജീനയുണ്ട് ബിൻസിയുണ്ട് ശുഭയുണ്ട് അല്ലെങ്കിൽ ബി.ടെക് ചെയ്യുന്ന റോഷ്നിയുണ്ട് അമൃതയുണ്ട്.  വേറെയും കണ്ട് കണ്ണെടുക്കാൻ നോക്കുമ്പോൾ കണ്ണ് പോലും ഞാൻ കുറച്ചൂടെ നോക്കട്ടെ എന്ന് പറയുന്നത്ര ഭംഗിയുള്ള കുട്ടികൾ നാട്ടിൽ കണ്ടമാനമുണ്ട്.  ഇനിയിപ്പോ പ്രണയിച്ചേ അടങ്ങൂന്ന് വെച്ചാൽ സുന്ദരികളായ വിവാഹിതകളുമുണ്ടായിരുന്നല്ലോ.  എന്നിട്ടും ഇവരെയൊന്നും അവൻ കണ്ടില്ല.  തഹസിൽദാർ സുരേന്ദ്രൻ നായരുടെ മകൻ മൊബൈൽ ഷോപ്പിൽ ജോലി ചെയ്യുന്ന കലേഷ്കുമാർ ആണ് ഈ വിചിത്രമായ പ്രണയകഥയിലെ നായകൻ.  ആക്സിഡന്റ് സംഭവിക്കുന്നത് പോലെ കഷ്ടകാലത്തിന് വന്ന് ഭവിക്കുന്നതാണ് പ്രണയം എന്നല്ലേ പറയപ്പെടുന്നത്.  അങ്ങനെ കാലുവഴുതി സ്വയമറിയാതെ സ്ലിപ്പായതാണെന്ന് ഈ ബന്ധത്തിനെ പറയാൻ കഴിയില്ല. 

ചെറുപ്പക്കാരല്ലേ പ്രണയമൊക്കെ ഉണ്ടാകും അതൊരു തെറ്റുമല്ല.  പ്രണയവുമില്ലെങ്കിൽ ആളുകളൊക്കെ മാവോയിസ്റ്റുകളായിപ്പോകുന്ന ചുറ്റുപാടാണല്ലോ ഇന്ന്.  എന്താണ് നിങ്ങളുടെ പ്രേമത്തിന്റെ ഉദ്ദേശം എന്ന് ചോദിച്ചാൽ, പെൺകുട്ടികളാണെങ്കിൽ അപ്പോ പറയും കല്യാണം കഴിക്കാനാണെന്ന്.  അത് പിന്നെ അവളുമാരൊക്കെ മണങ്ങിയാൽ മാലയിടുന്ന ടൈപ്പാണല്ലോ.  എന്നാൽ ആൺപിള്ളേർക്ക് അങ്ങനത്തെ പിടിവാശിയൊന്നുമില്ലാന്ന് മാത്രമല്ല അവരുടെ ഉദ്ദേശം വേറെ പലതുമായിരിക്കും.  കലേഷ്കുമാറിനും അങ്ങനെ തന്നെയാണ് എന്നാ തോന്നുന്നത്.  അല്ലാതെ കല്യാണം കഴിഞ്ഞ് ഭർത്താവുള്ള സ്ത്രീയെ പിന്നേം കല്യാണം കഴിക്കുന്നത് എളുപ്പമല്ലല്ലോ.  ഇനിയിപ്പോ അതിന് അങ്ങേർ സമ്മതിച്ചാൽ തന്നെ അവരുടെ മക്കൾ സമ്മതിക്കുമോ, മക്കളേ മക്കൾ സമ്മതിക്കുമോ.

കാര്യം അവരു ഡോൿടറൊക്കെ തന്നെയാണ് എന്നാലും ആരെങ്കിലും സ്വന്തം അമ്മേന്റെ പ്രായമുള്ളവരെ പ്രേമിക്കുമോ? കല്യാണോം കഴിഞ്ഞ് പേരക്കാമക്കളുമുള്ള ഒരു വനിതയെയാണ് ഇത്രേം പെൺകുട്ടികളുണ്ടായിട്ടും കലേഷ് പ്രേമിക്കാൻ കണ്ടു പിടിച്ചത്.  വളരെ ആസൂത്രിതമായ ഒരു പദ്ധതിയായിരുന്നു ഈ പ്രണയം.  ആദ്യം അവൻ ഡോക്ടർ കാമുകി സ്ഥിരമായി മൊബൈൽ ചാർജ്ജ് ചെയ്യുന്ന കടയിൽ പോയി നക്കാപ്പിച്ചാ ശമ്പളത്തിനൊരു ജോലി സംഘടിപ്പിച്ചു.  എന്നിട്ട് അവർ ചാർജ്ജ് ചെയ്യാൻ വന്നപ്പോൾ നമ്പർ കൈവശപ്പെടുത്തി.  പിന്നെ ഇടക്കിടെ വിളിച്ച് പ്രണയത്തിന്റെ നൂറ്റിപ്പത്ത് കെ.വി. ലൈനിടാൻ സൌഹൃദത്തിന്റെ ഇരുമ്പ് പോസ്റ്റ് കുഴിച്ചിട്ടു.

ഡോക്ടറാണ് കാണാനിപ്പോഴും സുന്ദരിയാണ് എന്നാലും അമ്മൂമ്മ അമ്മൂമ്മ തന്നെയല്ലേ! അതെന്റെ ലൈനാണെന്ന് എങ്ങനെയാണ് നാലാളോട് പറയുന്നത്!  ഇതെന്ത് ഭ്രാന്താണെടാ എന്ന് ചങ്ങാതിമാർ ചോദിച്ചപ്പോ അവൻ പറഞ്ഞ ഉത്തരമാണ് മരണ വിറ്റ്.  ഈ കക്ഷി അവന്റെ അച്ഛന്റെ പണ്ടത്തെ കാമുകിയായിരുന്നു പോലും !  അത് അക്കാലത്ത് നാട്ടിൽ എല്ലാർക്കും അറിയുന്ന പരസ്യമായ രഹസ്യമായിരുന്നു.  ഡോക്ടർ ആയതിനാൽ അന്നൊന്നും ആ കല്യാണം നടക്കുമെന്ന് ചിന്തിക്കാൻ പോലും വയ്യല്ലോ.  അങ്ങനെ അച്ഛൻ തോറ്റ് പിന്നും മൊട്ടുസൂചിയും വാങ്ങി മടങ്ങിയ സ്ഥലത്ത് ദശവർഷങ്ങൾക്ക് ശേഷം യുവരാജാവ് കലേഷ്കുമാർ വിജയപതാക പാറിച്ചു.  ദൈവത്തിന്റെ ഓരോ കോമഡി സ്കിറ്റ് എന്നല്ലാണ്ട് എന്താ ഇതിനൊക്കെ പറയുക! 

ചെറുപ്പത്തിൽ അവരുടെ ക്ലിനിക്കിൽ പോയാൽ പ്രത്യേക പരിഗണന കിട്ടുന്നത്, അവർ രണ്ടുപേരും കണ്ണിൽ നോക്കി മിണ്ടാതിരിക്കുന്നത്, അവിടെ പോയതിന് വീട്ടിലെത്തിയാൽ അമ്മ കച്ചറയുണ്ടാക്കുന്നത് ഇതൊക്കെ കലേഷ്കുമാറിന്റെ മനസ്സിൽ ഉറച്ചു പോയ കോൺ‌ക്രീറ്റ് ഓർമ്മകളാണ്.  ചെറിയൊരു പനി വന്നാൽ എനിക്ക് ഡോക്ടറാന്റീന്റട്ത്ത് പോണേന്നും പറഞ്ഞ് കുഞ്ഞ് കലേഷ് ബഹളം വെക്കുമായിരുന്നു.  അച്ഛന്റെ പഴയ ആക്റ്റിവിറ്റീസ് അറിയാവുന്ന അമ്മ വേറെ ഡോക്ടർമാരെ കാണിച്ചാൽ അവനത് സമ്മതിക്കാണ്ട് നെലവിളിക്കും.  അവിടെ പോയാൽ മോന്റെ സൂക്കേട് വേഗം മാറും കേട്ടോന്നും പറഞ്ഞ് ഡോക്ടർ കെട്ടിപ്പിടിച്ച് ഒരു മുത്തം കൊടുക്കുമായിരുന്നു.  അമ്മ എന്ത് കുഴപ്പമുണ്ടാക്കിയാലും ഡോക്ടറാന്റിയുടെ ഉമ്മ കിട്ടിയാലേ കലേഷിന്റെ സൂക്കേട് മാറുകയുള്ളൂ.  പിന്നെ കലേഷിന് മീശമുളക്കാൻ തുടങ്ങിയ കാലത്താണ് ചങ്ങാതിമാരിൽ നിന്നും അത് അച്ഛന്റെ പഴയ ലൈനാണ് എന്നറിഞ്ഞത്.  കുട്ടിക്കാലത്ത് തുടങ്ങിയ ഒരു താൽ‌പ്പര്യം അതോടെ എങ്ങനെയോ കാമുകീ ഭാവത്തിലേക്ക് ഡെവലപ്പ്‌ഡായി.  പാലു തൈരാകുന്നത് പോലെ പുറത്ത് നിന്നും കാണുമ്പോൾ നിറം മാറിയില്ലെങ്കിലും ഗുണം മുഴുവനായും മാറി.  അല്ലെങ്കിലും അച്ഛന്റെ ആഗ്രഹം നിറവേറ്റുന്നവരാണല്ലോ സൽപുത്രന്മാർ.

വ്യത്യസ്തരാ‍യ ഈ കമിതാക്കൾക്ക് സ്വതന്ത്രമായി കാണാൻ അധിക അവസരങ്ങൾ ഉണ്ടായിരുന്നില്ല.  ഷോപ്പിൽ എപ്പോഴും ആളുകളുണ്ടായിരിക്കും.  സൂക്കേടാണെന്ന് പറഞ്ഞ് എന്നും ക്ലിനിക്കിൽ പോകാനും പറ്റില്ലല്ലോ.  പനി വന്നാൽ എല്ലാർക്കും വിഷമമാണെങ്കിൽ കലേഷിനു മരണ സന്തോഷമായിരുന്നു.  വേണമെങ്കിൽ അവനു ടോക്കൺ എടുക്കാതെ ആദ്യം കയറാമായിരുന്നു എന്നിട്ടും എല്ലാരും പോകാൻ കാത്തിരിക്കും.  ആരുമില്ലാതെ കുറേനേരം കാമുകിഅമ്മൂമ്മയുമായി സൊള്ളാമല്ലോ.  പക്ഷേ പനിയൊക്കെ വരുന്നതിനും ഒരു കണക്കില്ലേ, വല്ലപ്പോഴും കൊല്ലത്തിൽ ഒരിക്കലോ മറ്റോ വന്നാലായി.  എല്ലാർക്കും അറിയാവുന്ന ഡോക്ടറായതിനാൽ പബ്ലിക്കായി പാർക്കിലോ ബീച്ചിലോ സിനിമക്കോ പോകാൻ കഴിയില്ലല്ലോ.   അത് കൊണ്ട് ഫ്രീയായി മിണ്ടാനോ കാണാനോ വയസ്സിന്റെ അങ്ങേപ്പുറത്തും ഇങ്ങേപ്പുറത്തും ഇരിക്കുന്ന ആ മിഥുനങ്ങൾക്ക് കഴിയില്ലായിരുന്നു.  ഒന്നിച്ച് കണ്ടാൽ അമ്മയും മകനും എന്നല്ലാണ്ട് ആരും തെറ്റിദ്ധരിക്കില്ലെങ്കിലും ഡോക്ടറുടെ സമയക്കുറവ് ഒരു പ്രശ്നമായിരുന്നു.

അങ്ങനെയാണ് ഒരു ദിവസം രാവിലെ ‘ഇങ്ങോട്ട് വരുന്നോ, ഇവിടെയാരുമില്ല’ എന്ന് കാമുകി വിളിച്ച് പറഞ്ഞത്.   അതും വീട്ടിൽ ആരുമില്ലാത്ത സമയത്ത് ഇത് വരെ അവർ കണ്ട് മുട്ടിയിരുന്നില്ല.  സദാചാരന്മാർക്ക് ആഘോഷിക്കാൻ ഒരു വിഷയമായി.  ആണും പെണ്ണും തീപ്പെട്ടിയും പെട്രോളുമാണെന്നൊക്കെ പറയാറുണ്ടെങ്കിലും ഈ പറയുന്നത്ര പ്രശ്നമൊന്നും അതിനില്ല.  അടുത്തടുത്ത് വെച്ചാലൊന്നും വലിയ കുഴപ്പമൊന്നും വരാനില്ല; തീപ്പെട്ടി ഉരക്കാണ്ടിരുന്നാ മതി.  വീട്ടിലേക്ക് ക്ഷണിച്ച സ്ഥിതിക്ക് തന്റെ പ്രണയോദ്ദേശ്യം പൂർത്തീകരിക്കാൻ പോകുന്നുവെന്ന് കലേഷ് ഉറപ്പിച്ചു.  അമ്മൂമ്മയായാലും അമ്പത് വയസ്സായാലും പ്രണയ നാണയത്തിന്റെ ഒരു വശത്ത് നീലാകാശത്തിന്റെ ചിത്രമാണെങ്കിൽ മറ്റേ വശത്ത് ഒരു കട്ടിലിന്റെ ചിത്രമാണ്.  അത്കൊണ്ട് ഈ മാറ്ററും പാരമ്പര്യം പോലെ നടക്കുന്നതിൽ തെറ്റ് പറയാനാകില്ല.

അപ്രതീക്ഷിതമായ ക്ഷണം കിട്ടിയ കലേഷ് കുറേ നേരം അബോധാവസ്ഥയിലായിരുന്നു.  ഒരു കാമുകി ആരുമില്ലാത്ത നേരത്ത് വീട്ടിലേക്ക് വിളിക്കണമെങ്കിൽ അത് എന്തിനായിരിക്കുമെന്ന് അധികമൊന്നും ഊഹിക്കാനൊന്നുമില്ലല്ലോ.  അതാലോചിച്ചപ്പോൾ ശരീരമാസകലം എന്തോ ഒരു വിറയൽ, പരവേശം, ടെൻഷൻ.  ലോകം മുഴുവൻ തനിക്കു ചുറ്റും കറങ്ങുന്നത് പോലെയൊരു അവസ്ഥ.  പത്തിരുപത് കൊല്ലമായി ഉത്സവം നടക്കാതിരുന്ന കാവിൽ ഉത്സവ കൊടിയേറ്റമായപ്പോഴുള്ള പൂജാരിയുടേത് പോലെ. 

ബൈക്കും ചെരുപ്പും ആരും കാണാതിരിക്കാൻ പോർച്ചിന്റെ മൂലയിൽ വെച്ച് വേഗവിറവിരലുമായി കലേഷ് ബെല്ലടിച്ചു.  അൽ‌പ്പം കഴിഞ്ഞപ്പോൾ അവർ വന്ന് വാതിൽ തുറന്നു.  ക്രീം കളർ ഹൌസ്ക്കോട്ടായിരുന്നു കാമുകി ഇട്ടിരുന്നത്.  നേരെ നിന്നാൽ കലേഷിന് തന്നെയാണ് ഒരു നഖത്തിന്റെയെങ്കിലും ‌‌പൊക്കം കൂടുതൽ.  അത് കൊണ്ട് പെട്ടെന്നൊരു ആത്മവിശ്വാസം അവനിലുണ്ടായി.  ബാസ്കറ്റ് കളിയിലും പെണ്ണുങ്ങളുടെ മനസ്സിലും ഉയരമുള്ളവർക്കാണല്ലോ എന്നും ഡിമാൻഡ്.

വാതിലടച്ച ശേഷം കാമുകി വന്ന് കലേഷിന്റെ എതിർവശത്ത് സെറ്റിയിലിരുന്ന് കണ്ണടക്കാതെ ചെറുചിരിയുമായി അവനെ തന്നെ നോക്കാൻ തുടങ്ങി.  കലേഷിന്റെ വായിലെ ജലനിരപ്പ് താഴാൻ തുടങ്ങി.  ആ ചിരിയുടെ അർഥം വായിക്കാൻ ശ്രമിച്ച് കലേഷ് പരാജയപ്പെട്ടു.  ആ ഭാഷ പെണ്ണുങ്ങളുടെ മാത്രം ബ്രെയിൻ ലിപി ആയിരുന്നു.  യൌവനത്തിന്റെ എൽ.കെ.ജി. ക്ലാസ്സിൽ പഠിക്കുന്ന ആ പാവത്തിന് അതറിയില്ലായിരുന്നു.  അവർ ഒന്നും മിണ്ടാതെ നോക്കി ചിരിച്ച് അനങ്ങാതെ നോക്കി നിൽക്കുമ്പോൾ കലേഷ് ഇരുന്നു വിയർക്കുകയായിരുന്നു.  എന്താ പറയേണ്ടത് ചെയ്യേണ്ടത് തുടങ്ങേണ്ടത് എന്നറിയാതെ അതുവരെ കണ്ടിട്ടില്ലാത്തത് പോലെ തറയും ചുമരും ഫാനും ഒക്കെ വീണ്ടും വീണ്ടും നോക്കിയിരുന്നു.  സാധാരണ ഒരു മിനുട്ടിന് അറുപത് സെക്കന്റാണെങ്കിൽ അന്നേരം ഒരു പത്തഞ്ഞൂറ് സെക്കന്റെങ്കിലും ഉണ്ടായിരുന്നു.  ഉന്തിത്തള്ളിയിട്ടും സമയം പോകുന്നേയില്ല.  എന്ത് കാര്യത്തിലും നമ്മൾ ആണുങ്ങൾ മുൻ‌കൈ എടുക്കണമെന്ന് പണ്ടാരാണ്ട് പറഞ്ഞത് ഓർമ്മയുണ്ടെങ്കിലും ആ ചങ്ങാതി നമ്മളെ കുഴപ്പത്തിലാക്കാനാണോ അത് പറഞ്ഞത് എന്നുറപ്പില്ലല്ലോ.  ഇടക്ക് അവർ കാലെടുത്ത് കാലിന്റെ മുകളിൽ വെച്ചു,  അപ്പോൾ സ്വർണ്ണക്കൊലുസ്സുകളിട്ട പുഷ്പപാദങ്ങൾ കാണാറായി, ഇടക്കൊന്ന് മുന്നോട്ട് കുനിഞ്ഞപ്പോൾ നെഞ്ചുടുക്കുകൾ മൃദുതാളമുതിർത്തുഇതൊക്കെ അങ്ങേയറ്റം പ്രകോപനപരമായിട്ടും അതിർത്തിയിലെ ഇന്ത്യൻ പട്ടാളക്കാരനെ പോലെ കലേഷ് അനങ്ങാണ്ട് സംയമനം പാലിച്ച് ഇരുന്നു.

ആ ഇരുപ്പ് അൽ‌പ്പം കഴിഞ്ഞപ്പോൾ “വാ എന്റെ മുറി കണ്ടിട്ടില്ലല്ലോ..” എന്ന് പറഞ്ഞ് അവർ എഴുന്നേറ്റു.  കറന്റ് വന്നത് പോലെ കലേഷ് പെട്ടെന്ന് ചാർജ്ജായി.  ഉണങ്ങിയ മരം പൂക്കുന്നത് പോലെ, വരണ്ട പുഴയിൽ വെള്ളപ്പൊക്കം വന്നത് പോലെ, സ്കൂൾ വിട്ട് പിള്ളേർ പുറത്തേക്കോടുന്നത് പോലെ പെട്ടെന്ന് ശൂന്യമായിടങ്ങളിൽ എന്തൊക്കെയോ ആരൊക്കെയോ എവിടെയൊക്കെയോ വന്നു നിറഞ്ഞു. 

അവൻ മെല്ലെ എഴുന്നേറ്റ് പിന്നാലെ നടന്നു.  അവർ വാതിൽ കടന്ന് അകത്തേക്ക് നടന്നു. കലേഷും പിന്നാലെ നടക്കാൻ നോക്കിയെങ്കിലും പറ്റുന്നില്ല.  കാലു അകത്ത് വെക്കാൻ പറ്റുന്നുണ്ട്. പക്ഷേ ബോഡി കടക്കുന്നില്ല.  എന്തോ കട്ട്ലയുടെ സൈഡിൽ തട്ടി അകത്തേക്ക് കടക്കാനാകുന്നില്ല.  ഇതെന്ത് പണ്ടാരമാണെന്ന് നോക്കിയപ്പോ രോമങ്ങളൊക്കെ എഴുന്നേറ്റ് കുടക്കമ്പി പോലെ നിന്ന് കട്ട്ലയുടെ സൈഡിൽ മുട്ടിയിട്ടാണ് പോകാൻ പറ്റാത്തത്! പാവം വല്ലാണ്ട് വികാരാധീനനായിപ്പോയി അതാണ്..!  അവസാനം അകത്തേക്ക് കടക്കാൻ ചെരിഞ്ഞ് കേറേണ്ടി വന്നു.

കാമുകി ബെഡിൽ കാലു നീട്ടിവെച്ച് ഇരിക്കുകയായിരുന്നു.  കലേഷ് ഇനി ചെയ്യേണ്ട കാര്യങ്ങൾ മനസ്സിൽ പ്ലാൻ ചെയ്തിരുന്നത് വീണ്ടും റിവൈൻഡ് ചെയ്തു.   മെല്ലെ അവരുടെ ചുമലിൽ തൊടണം.  അപ്പോൾ അവർ പറയും, “ഇതൊക്കെ തെറ്റല്ലേ കുട്ടാ..” അന്നേരം “തെറ്റ് ചെയ്യാത്തത് ആരാണ് ചേച്ചീ..” എന്ന് പറയണം.  അത്ര ഡയലോഗേ ഉള്ളൂ, പിന്നെ ഡ്യൂപ്പില്ലാത്ത ആക്ഷൻ മാത്രം.

കലേഷ് മെല്ലെ അവരുടെ ചുമലിൽ പിടിക്കാൻ കൈ പൊക്കിയപ്പോൾ ആ കൈയ്യിൽ ഒരു കുപ്പി കൊടുത്ത് കാമുകി പറഞ്ഞു.  “എന്റെ കാലിനു നല്ല വേദന.. വാതത്തിന്റേതാ.. നീ ഒന്ന് മടമ്പിന്റവിടെ കുഴമ്പിട്ട് തരുമോ..?”