Sunday, October 25, 2009

ആശുപത്രിയിലെ അതിക്രമം

കോളേജ് പഠിത്തം കഴിഞ്ഞ് ജോലിയൊന്നും കിട്ടാതെ ഹാപ്പിയായി നടക്കുന്ന കാലം. ദിവസവും രാവിലെയും വൈകിട്ടും ബസ് സ്റ്റോപ്പില്‍ പോയിരിക്കുക, കോളേജില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് യാത്രാ മംഗളങ്ങള്‍ നേരുക, ചെണ്ടപ്പുറത്ത് കോലിടുന്ന സ്ഥലത്തൊക്കെ എത്തുക ഇതൊക്കെയാണ് ഹോബീസ്. കൂട്ടിന് സുരേശനും ഹൂപ്പറെന്നു വിളിക്കുന്ന പ്രദീപനുമുണ്ടാകും. പ്രദീപനെ ഹൂപ്പര്‍ എന്നു വിളിക്കാന്‍ കാരണം വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന കാള്‍ ഹൂപ്പറിന്റെ കാര്‍ബ്ബണ്‍ കോപ്പി ആയത് കൊണ്ടാണ്.

ജീവിതം അങ്ങനെ ആനന്ദസുരഭിലമായി പോകുമ്പോഴാണ് എനിക്ക് ജോലി കിട്ടിയത്. അതിന്റെ വകയില്‍ ചെലവ് ചെയ്യണമെന്ന് പറഞ്ഞ് രണ്ടു പേരും എന്നെ ശല്യപ്പെടുത്താന്‍ തുടങ്ങി. വേണമെങ്കില്‍ നമുക്ക് കല്യാണം കഴിക്കാതിരിക്കാം, കുട്ടികള്‍ വേണ്ടെന്നു വെക്കാം, ജോലിക്ക് പോകാതിരിക്കാം. പക്ഷേ പാര്‍ട്ടി കൊടുക്കാതിരിക്കാനാവില്ലല്ലോ. ഞാനില്ലാത്ത സമയത്ത് എന്തെങ്കിലും അത്യാവശ്യം വന്നാല്‍ ഉപകാരത്തിന് എത്തേണ്ടത് ആ പിള്ളേരാണ് എന്ന് അമ്മ എപ്പോഴും പറയാറുണ്ട്. ഇവന്മാരെക്കൊണ്ട് കള്ളു കുടിക്കാനും പഞ്ചാരയടിക്കാനുമല്ലാതെ വേറൊരു ക്രിയക്കും കൊള്ളില്ലെന്ന് കൂടെ നടക്കുന്ന നമുക്കല്ലേ അറിയൂ. എന്നിട്ടും ചങ്ങാതിമാരല്ലേ എന്നു കരുതി ഞാന്‍ സമ്മതിച്ചു.

കണ്ണൂരിലെ കുടിയന്മാര്‍ക്ക് കോഴിക്കോട് എയര്‍‌പോര്‍ട്ടില്‍ പോകാന്‍ ഭയങ്കര ഇഷ്ടമാണ്. യാത്ര അയക്കുവാനുള്ള വണ്ടിയില്‍ കയറാന്‍ ആളുകള്‍ രക്തദാനസേന പോലെ റെഡിമണിയായിരിക്കും. പോകുന്ന വഴിക്ക് മാഹിയില്‍ നിന്നും ലോ കോസ്റ്റിനു ഹൈ ക്വാണ്ടിറ്റി മദ്യം കിട്ടുമെന്നത് കൊണ്ടാണിത്. സ്വന്തം മക്കളേത് ക്ലാസ്സിലാണ് പഠിക്കുന്നത് എന്നു ചോദിച്ചാല്‍ അറിയില്ലെങ്കിലും മാഹിയിലെയും കണ്ണൂരിലെയും കുപ്പിയുടെ വില വ്യത്യാസം അവര് കൃത്യമായി പറഞ്ഞു തരും. മാഹിയില്‍ മദ്യത്തിന് പകുതി വില മാത്രമാവാന്‍ കാരണം കേരളം ഭരിക്കുന്നത് മലയാളികളും, മാഹി ഭരിക്കുന്നത് ഹിന്ദിക്കാരും ആയത് കൊണ്ടാണ്.

മാഹിയുടെ തന്നെ ഭാഗമാണ് കോപ്പാലം എന്ന സ്ഥലം. അവിടേക്ക് തലശ്ശേരിയില്‍ നിന്നും മിനിമം ചാര്‍ജ്ജിന്റെ ദൂരമേയുള്ളു. മാഹിയിലെ ഒച്ചപ്പാടും ശല്യവുമില്ല. സ്കൂള്‍ കെട്ടിടം പോലത്തെ വിശാലമായ മുറികളൊക്കെ നീറ്റും സ്പേഷ്യസുമാണ്. പരിചയമുള്ള ആരും അവിടെ ഉണ്ടാകില്ല. അതു കൊണ്ട് ആരെയും റെസ്പെക്റ്റ് ചെയ്തില്ലയെന്ന പരാതിയില്ലാതെ മദ്യം പാനം ചെയ്ത് പാനിയാവാം.

കണ്ണൂരു വെച്ച് പാര്‍ട്ടി നടത്തിയാല് കുറേ മാസത്തെ ശമ്പളം പൊകയാവും. അത്രയ്ക്കുണ്ട് എന്റെ ഗ്രോസ്സ് സാലറി. അതുകൊണ്ട് കോപ്പാലത്ത് വെച്ച് പാര്‍ട്ടി നടത്താമെന്നു തീരുമാനിച്ചു. അങ്ങനെ ഒരു ഞായറാഴ്ച്ച ഞങ്ങള്‍ കോപ്പാലത്തെ കോമളപുഷ്പമാല എന്ന ബാറിലെത്തി. ഈ ബാറിന്റെ പേരിന്റെ പിന്നിലൊരു കഥയുണ്ട്. ഒരിക്കല്‍ വനവാസകാലത്ത് ഭീമസേനന്‍ ഇവിടെയെത്തി. കലശലായ ദാഹം നിമിത്തം മൂപ്പര്‍ ഈ ബാറില്‍ കയറി 10 ലിറ്റര്‍ ഓ.പി.ആര്‍ ഒറ്റയടിക്ക് വായിലേക്ക് കമിഴ്ത്തി. അതു കണ്ട് അത്ഭുതപ്പെട്ട കറിവെപ്പുകാരി കോമള ഒരു പുഷ്പമാല എടുത്ത് ഭീമന്റെ കഴുത്തിലിട്ടു. അങ്ങനെയാണ് ഈ ബാറിന് കോമളപുഷ്പമാല എന്ന പേരു വീണത്.

ഓസിന് കിട്ടിയാല്‍ ആസിഡും വിഴുങ്ങുന്ന പാര്‍ട്ടികളാണ് സുരേശനും ഹൂപ്പറും. കിട്ടിയ അവസരം രണ്ടു പേരും ശരിക്കും യൂട്ടിലൈസ് ചെയ്തു. ഫ്രൈഡ് റൈസും, കുപ്പികളും, കോഴിയും, പോത്തുമെല്ലാം ഫാഷന്‍ഷോയിലെ പെണ്ണുങ്ങളെപോലെ ഡ്രെസ്സ് ലെസ്സായി വന്നു പോയിക്കൊണ്ടിരുന്നു. ഞാനാണെങ്കില്‍ നീയൊക്കെ ജനിച്ചിട്ട് ഇന്നേ വരെ ഒന്നും കഴിച്ചിട്ടില്ലേടാ എന്ന ഉള്ളില്‍ നിര്‍ത്തിയ ചോദ്യവുമായി കോളവെള്ളം കടിച്ച് പൊട്ടിച്ച് കുടിച്ചു പോക്കറ്റും പിടിച്ച് ഇരുന്നു. ജോലി പോയതോ, പെണ്ണു കിട്ടാത്തതോ, കാമുകി വേറൊരുത്തന്റെ കൂടെ ഓടിപോയതോ ഒന്നുമല്ല സഹിക്കാന്‍ പറ്റാത്തത്. നമ്മളുടെ കാശ് കോണ്ട് ബാക്കിയുള്ളവന്മാര്‍ അടിക്കുന്നത് വെറുതെ കണ്ടു നില്ക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും സങ്കടകരമായ അനുഭവം!

രണ്ട് മൂന്നു മണിക്കൂര്‍ നീണ്ട വെപ്രാളത്തിന് ശേഷം വയറിലൊരു മില്ലീ ലിറ്റര്‍ പോലും അഡീഷണല്‍ സ്പേസില്ലാത്തതിനാല്‍ രണ്ടു പേരും മതിയാക്കി. ബില്ലു കണ്ട് എന്റെ കണ്ണില്‍ ഇരുട്ട് കയറി. അതു കൊണ്ട് ഹൂപ്പറാണ് ബില്ലു കൊടുത്തത്. എന്റെ പോക്കറ്റില്‍ നിന്നും കാശെടുത്ത്.

പിന്നെ ഒരു ബസ്സ് പിടിച്ച് തലശ്ശേരിയെത്തി. അവിടെ നിന്നും കണ്ണൂരേക്ക് ഒരു കെ.എസ്.ആര്.ടി.സി. ബസ്സാണ് കിട്ടിയത്. അതിലാണെങ്കില്‍ ഞങ്ങള്‍ക്ക് പുറമേ കണ്ടക്റ്ററും ഡ്രൈവറുമേയുള്ളു. സുരേശന്‍ പോയി ഒരു സീറ്റില്‍ നീണ്ടു നിവര്‍ന്ന് മലര്‍ന്ന് കിടന്നു. ഹൂപ്പര്‍ മുകളിലെ കമ്പിയില്‍ പിടിച്ച് മുകളിലേക്ക് പൊന്തുകയും താഴുകയും ചെയ്തു കൊണ്ട് പറഞ്ഞു. "കുറേ ദിവസായി എക്സര്‍സൈസ് ചെയ്തിട്ട്..." ഇവന്മാരെക്കൊണ്ട് ഇനിയെന്തെല്ലാം പുലിവാലുണ്ടാകുമോ ദൈവമേ എന്നാലോചിച്ച് ടെന്‍ഷനടിച്ച് ഞാനിരുന്നു. ഭാഗ്യത്തിന് പ്രശ്നമൊന്നുമുണ്ടാകാതെ കണ്ണൂരെത്തി.

ബോംബേറും കൊലപാതകവുമൊക്കെയായി രാഷ്ട്രീയ കുഴപ്പങ്ങളുടെ നാളുകളായതിനാല്‍ ടൌണില്‍ ആളുകള്‍ കുറവായിരുന്നു. നാട്ടിലേക്കുള്ള ബസ്സ് കയറാന്‍ നില്ക്കുമ്പോള്‍ ഹൂപ്പറിനൊരു വെളിപാടുണ്ടായി. ഞങ്ങളുടെ വീടിനടുത്തുള്ള കുഞ്ഞമ്പുവേട്ടന്‍ പനി കാരണം സഹകരണ ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. മൂപ്പരെ കണ്ടിട്ട് നാട്ടിലേക്ക് പോകാം. ശരിയെന്നു ഞാനും സുരേശനും സമ്മതിച്ചു.

മൂന്നാം നിലയിലാണ് കുഞ്ഞമ്പുവേട്ടന്‍ കിടക്കുന്നത്. ഞങ്ങള്‍ മൂപ്പരെ കണ്ട് വിശേഷങ്ങള്‍ തിരക്കിയ ശേഷം പുറത്തിറങ്ങി. ഹൂപ്പറും സുരേശനും ഓരോരോ വാര്‍ഡിലും വെറുതെ കയറിയിറങ്ങി നടക്കാന്‍ തുടങ്ങി. പെട്ടുപോയല്ലോ എന്നോര്‍ത്ത് ഞാനും അവരെ അനുഗമിച്ചു. അങ്ങനെ നടന്ന് ആരുമില്ലാത്ത ഒരു വാര്‍ഡിലെത്തി. ഹൂപ്പര്‍ അവിടെയുള്ള ഒരു കട്ടിലില്‍ മലര്‍ന്ന് കിടന്ന് പറഞ്ഞു. “ശോ.. എപ്പോഴാണ് ഇവിടെയൊന്ന് കിടക്കുക..!”

''അതിനു വലിയ ബുദ്ധിമുട്ടൊന്നുമില്ല വെറുതെ നടന്നു പോകുന്നവനെ പോലും ബോംബ് എറിയുന്ന കാലമാണ്. റോഡിലൂടെ നടന്നാല്‍ മതി. ഉടനെ നിനക്കിവിടെ എത്താം.'' സുരേശന്‍ പറഞ്ഞു.

പെട്ടെന്ന് ഹൂപ്പറിന്റെ കണ്ണുകള്‍ ചുവരില്‍ ഫിറ്റ് ചെയ്തിരിക്കുന്ന ബള്‍ബുകളില്‍ തങ്ങി. അവന്‍ പറഞ്ഞു. "ഇവിടെ വരെ വന്നിട്ട് ഒന്നും കൊണ്ടു പോയില്ലാന്നു വേണ്ട.." എന്നിട്ട് കട്ടിലില്‍ കയറി ബള്‍ബുകള്‍ അഴിക്കാന്‍ തുടങ്ങി. ഒരെണ്ണം അഴിച്ച് ഷര്‍ട്ടിന്റെ പോക്കറ്റിലിട്ടു. പിന്നെ അഴിച്ച മൂന്നെണ്ണമെടുത്ത് മുണ്ട് പൊക്കി അണ്ടര്‍വെ‍യറില് ഇട്ടു. ഞാന്‍ തടഞ്ഞിട്ടൊന്നും അവന്‍ അനുസരിച്ചില്ല.

പിന്നെ ഞങ്ങള്‍ താഴേക്കിറങ്ങി റിസപ്ഷനിലെത്തി. അണ്ടര്‍വെയറില്‍ ബള്‍ബുകളുള്ളത് കാരണം ഹൂപ്പര്‍ ഹാന്‍ഡില്‍ വിത്ത് കെയറില്‍ പതുക്കെയാണ് നടക്കുന്നത്. റിസപ്ഷനില്‍ നിരത്തിയിട്ടിരിക്കുന്ന കസേരകളിലെല്ലാം ആരൊക്കെയോ ഇരിക്കുന്നുണ്ട്. ഒരു കാലുമുഴുവന്‍ പ്ലാസ്റ്ററിട്ട ഒരാളും അക്കൂട്ടത്തിലുണ്ട്. എന്‍‌ക്വയറി കൌണ്ടറില്‍ പെട്ടി ഓട്ടോറിക്ഷ പോലൊരു പെണ്ണ് ഫോണില്‍ ആരോടോ ഷുഗര്‍ബീറ്റ് ചെയ്യുന്നു. പുറത്തേക്കുള്ള വാതിലിന്റെയടുത്ത് നീല യൂനിഫോമും തൊപ്പിയും കപ്പടാ മീശയുള്ള ഒരു സെക്യൂരിറ്റിക്കാരന്‍ പ്രതിമ പോലെ നില്ക്കുന്നു. ഞാന്‍ ഹൂപ്പറിന്റെ പിറകിലായി അയാളെങ്ങാനും ബള്‍ബ് മോഷ്ടിച്ചത് കണ്ടു പിടിച്ചാലോ എന്നു പേടിച്ച് പേടിച്ച് നടക്കുകയാണ്...

പെട്ടെന്ന് ഭയങ്കര മുഴക്കത്തില്‍ “ഠോ...” എന്നൊരു ശബ്ദം കേട്ടു. ഞാന്‍ നോക്കിയപ്പോള്‍ ബള്‍ബുകള്‍ താഴെ വീണ് പൊട്ടിച്ചിതറി കിടക്കുന്നു.. കസേരയിലിരിക്കുന്നവര്‍ ഒന്നും മനസ്സിലാകാതെ അന്തം വിട്ടുനില്ക്കുന്നു. സെക്യൂരിറ്റിക്കാരന്‍ ഉണ്ടക്കണ്ണന്‍ ഞങ്ങളെ തുറിച്ച് നോക്കുന്നു..

പെട്ടെന്ന് എന്റെ തലയില്‍ വേറൊരു ബള്‍ബ് കത്തി. ഞാന്‍ "ബോംബ്..... ഓടിക്കോ..." എന്ന് ഉറക്കെ വിളിച്ച് പറഞ്ഞുകൊണ്ട് പുറത്തേക്കോടി.... എന്റെ പിറകെ ഹൂപ്പര്‍, സുരേശന്‍, കസേരയിലിക്കുന്നവരെല്ലാം.. ആന ഇടഞ്ഞ ഉത്സവപ്പറമ്പ് പോലെയായി റിസപ്ഷന്‍. പെട്ടി ഓട്ടോ കൌണ്ടര്‍ ചാടിക്കടന്ന് ഓടുന്നു. കാലിനു പ്ലാസ്റ്ററിട്ടവന്‍ രണ്ടു കാലും കുത്തി പറപറക്കുന്നു.. എന്നെയും തോല്‍പ്പിച്ചു തൊപ്പിയും പിടിച്ച് കൊണ്ട് സെക്യൂരിറ്റിക്കാരന്‍ ഓടുന്നു..

ഞാന്‍ ഹൂപ്പറോട് ചോദിച്ചു. "എങ്ങനെയാടാ ബള്‍ബ് വീണത്...?"

അവന്‍ ചമ്മലോടെ പറഞ്ഞു.. "അത്... ഷഡ്ഡി കീറിയതായിരുന്നു..."

"നിനക്കാ അരിപ്പക്കലം മാറ്റി വേറെ നല്ലതിട്ടൂടായിരുന്നോ..?"

"പോഡാ, ഇത്ര ദൂരം വരുന്നത് കൊണ്ടാ ഞാനതെങ്കിലും ഇട്ടതെന്നെ.."

Sunday, October 11, 2009

ഉമ്മക്കൂടിനുള്ളിലെ കുളി സീന്‍

മുന്‍‌കൂര്‍ ജാമ്യം:‌- മുസ്ലിം വീടുകളിലെ കുളിമുറിയുടെ കിണറില്‍ നിന്നും വെള്ളമെടുക്കുന്ന അരവാതിലിനു ചുറ്റുമായി ചതുരത്തില്‍ ഉണ്ടാക്കുന്ന കോണ്‍ക്രീറ്റ് മറയ്ക്ക് പറയുന്ന പേരാണ് ഉമ്മക്കൂട്. കുളിമുറിയില്‍ നില്‍ക്കുന്നവര്‍ക്ക് പുറത്തെ കാഴ്ചകള്‍ കാണാന്‍ അതില്‍ കുറേ ദ്വാരങ്ങളുമുണ്ടായിരിക്കും. മുസ്ലിം സ്ത്രീകളെ പൊതുവെ ഉമ്മ എന്നായിരുന്നു പണ്ടുകാലത്ത് ഞങ്ങളുടെ നാട്ടില്‍ വിളിച്ചിരുന്നത്. അതു കൊണ്ടായിരിക്കണം ഒരു കൂടു പോലെയുള്ള ഈ കോണ്‍ക്രീറ്റ് മറയ്ക്ക് ഉമ്മക്കൂടെന്ന് പേരു വന്നത്.

ഞങ്ങളുടെ നാട്ടിലെ യാതൊരു ദു:ശ്ശീലങ്ങളുമില്ലാത്ത ഒരേയൊരു ചെറുപ്പക്കാരനാണ്‌ സുനില്‍കുമാര്‍. കള്ളുചെത്തുകാരന്‍ രാമാട്ടന്റെയും, ഭാര്യ ലീലേച്ചിയുടേയും രണ്ടാമത്തെ മകന്‍. മൂത്തവനായ സന്തോഷ് കുമാറിനെക്കൊണ്ട് വീട്ടിലും നാട്ടിലുമെന്നല്ല, കേരളത്തിലും ഇന്ത്യയില്‍പോലും യാതൊരു പ്രയോജനവുമില്ല. കാരണം അവന്‍ ദൂഫായിലാണ്.

സുനിലിന് 25 വയസ്സായി. ഇക്കിളി മാറാത്ത പ്രായം. കാണാന്‍ തരക്കേടില്ല. വിരിച്ചിടത്ത് കിടക്കാത്ത സ്വഭാവമായതിനാല്‍ ജോലിക്കൊന്നും പോകില്ല. എന്തു ജോലിക്ക് പോയാലും രണ്ട് ദിവസം കഴിഞ്ഞ് ''..ഓ.. അദ് നമ്മക്കൊന്നും ശരിയാകൂല.." എന്നും പറഞ്ഞ് മതിയാക്കും. ചേട്ടന്‍ ദൂഫായില്‍ എ.സി.യിലിരുന്ന് കഷ്ടപ്പെട്ട് ധാരാളം സമ്പാദിക്കുന്നത് കൊണ്ടും, അച്ഛന്‍ ജോലിക്ക് പോകുന്നത് കൊണ്ടും, സുനില്‍കുമാറിന് ഫൈനാന്‍ഷ്യലി നോ ഡിഫികല്‍‌ട്ടി. നോ ജോബ്, ബട്ട് നോ അണ്‍‌ ഹാപ്പി.

പക്ഷേ സുനിലിന്റെ സ്വഭാവം 916 ടച്ച്. കള്ളു കുടിക്കില്ല, സിഗര്‍ട്ട് വലിക്കില്ല, ലേഡീസ് ഡിങ്കോള്‍‌ഫിക്കേഷന്‍ ഇല്ല. പെണ്ണുങ്ങളുടെ മുഖത്തെന്നല്ല അതിനു താഴോട്ടും ഡിക്കിയില്‍പോലും നോക്കില്ല. ഇതൊന്നുമില്ലെങ്കില്‍ പിന്നെ ഇവന്‍ ജീവിച്ചിട്ടെന്തു പ്രയോജനം എന്നു തോന്നും. പക്ഷേ, മോണിക്കയ്ക്കും മോഹന്‍ലാലിനും മലയാളിക്കുമെന്നത് പോലെ സുനില്‍കുമാറിനുമുണ്ട് ഒരു വീക്ക് നെസ്സ്. രാത്രിയാവുമ്പോള്‍ മനസ്സിനെ ദുര്‍ബ്ബലപ്പെടുത്തുന്ന കാമസ്സോമുകളുടെ പ്രവര്‍ത്തനഫലമായി അവന്‍ ഏതെങ്കിലും വീടിന്റെ കുളിമുറി നോക്കി നടക്കും... പാവം സുനില്‍കുമാരന്‍..! ഇത്തരം വീക്ക് നെസ്സ് ഒരു മാരക അസുഖമൊന്നുമല്ലല്ലോ. സൈക്കോളജിയുടെ ഇടവഴിയിലിറങ്ങി ചിന്തിച്ചാല്‍ അതൊരു രോഗലക്ഷണം മാത്രമാണ്. ആക്ച്വലി ഇറ്റീസ് എ ടൈപ്പ് ഓഫ് ക്രൈറ്റീരിയ.

മനുഷ്യ മനസ്സുകളെ ഇട്ട് കൊത്തങ്കല്ലു കളിക്കുന്ന അഖിലാണ്ഡ ടെലിവിഷന്‍ പ്രശസ്തനായ മെന്റല്‍ കമ്പൌണ്ടര്‍ പി.എം.മത്തി വലയ്ക്കന്നൂര്‍ ഈ വീക്നസ്സിന് പേരിട്ടിരിക്കുന്നത് 'ലുക്കോമാനിയ ഒളിഞ്ഞുനോക്കിയ' എന്നാണ്. അദ്ദേഹം തന്റെ നാലു മടക്ക് പുസ്തകമായ ‘സ്റ്റീല്‍ കോക സയന്‍‌സി’ല് ഇതിനെപ്പറ്റി പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണു. “..സീനറികള്‍ ആസ്വദിക്കുക എന്നതാണ് ഈ അസുഖത്തിന്റെ ലക്ഷണം. മലകളുടേതോ പുഴകളുടേതോ ആകാശത്തിന്റെയോ സീനറികളല്ല. സ്ത്രീകളൊക്കെ വൃത്തിയായി കുളിക്കുന്നുണ്ടോ എന്ന കുളി സീനറികളാണ് ആസ്വദിക്കുക… ഈ രോഗലക്ഷണമുള്ളവര്‍ക്ക് ശരീരത്തിലെ പല്ലിന്റെ എണ്ണം കുറവും എല്ലിന്റെ എണ്ണം കൂടുതലും ആയിരിക്കും…" പെണ്ണുങ്ങളുടെ കഷ്ടകാലവും, സുനില്‍കുമാറിന്റെ സീന്‍കരിയറിലെ മികച്ച സമയവും ടോപ്പ് റാങ്കില്‍ ആയതിനാല്‍ നാട്ടുകാര്‍ക്കും അവന്റെ എല്ലൂരി കോല്‍‌ക്കളി കളിക്കാന്‍ ഭാഗ്യമുണ്ടായില്ല.

ഒരിക്കലെങ്കിലും വാളു വെക്കാത്ത കുടിയന്മാരുണ്ടാകില്ലല്ലോ. അതു പോലെ സുനിലിനും ഒരു ഫാള്‍ട്ട് പറ്റി.

ഒരു ദിവസം രാത്രി ഏഴു മണി ആയപ്പോള്‍ സുനില്‍‌കുമാറിന് വീക്ക് നെസ്സ് തുടങ്ങി. അവന്‍ ആ സുഖത്തിന്റെ കുളിരലയില്‍ അല്‍പ്പം അകലെയുള്ള ലൈലയുടെ വീട്ടിലേക്ക് നടന്നു. ലൈല ഡിഗ്രിക്ക് പഠിക്കുന്ന ഒരു തരുണീമണിയാണ്. അവളെ സുന്ദരി, അതി സുന്ദരി എന്നു മാത്രം പറഞ്ഞാല്‍ പോര, അള്‍‌ട്ടിമേറ്റ് സുന്ദരിയാണ്. ആപ്പിള്‍ പോലത്തെ കവിള്, ചെന്തെങ്ങിന്റെ കരിക്ക് പോലത്തെ എം., പാലപ്പത്തിന്റെ കളര്‍, ഉജാല ബോട്ടില്‍ പോലത്തെ ബോഡി ഷെയ്പ്പ്. കണ്ടാല്‍ ആരും അവളില്‍ മയങ്ങിപ്പോകും, ശംഭു വെച്ചത് പോലെ. അവിടെയാണെങ്കില്‍ അവളുടെ ഉമ്മയും, ഉമ്മൂമ്മയും, അനിയനുമേ ഉള്ളൂ. നോ മെയില്‍ ഹോം, സോ ലോ റിസ്ക്, ഹൈ എഞ്ജോയ്മെന്റ്.

ലൈലയുടെ വീടിന്റെ കുളിമുറിയുടെ എതിര്‍ഭാഗം കുറ്റിക്കാടുകള്‍ നിറഞ്ഞ് ആള്‍‌താമസമില്ലാത്ത വിജനമായ കാട്‌ പിടിച്ച സ്ഥലമാണ്‌. മനസ്സില്‍ സ്നേഹമുള്ളവര്‍ക്ക് കല്ലും മുള്ളും മൂര്‍ഖന്‍ പാമ്പുമെല്ലാം ഫൈബര്‍ മെത്തയാണല്ലോ! സുനില്‍ ആ പറമ്പിലൂടെ കുളിമുറി ലക്ഷ്യമാക്കി നടന്നു. വീട്ടുവളപ്പിന്റെ അതിരില്‍ കിണറിന്റെ അടുത്തായി നിറയെ ചക്കകളുമായി നില്ക്കുന്ന ഒരു പ്ലാവുണ്ട്. സുനില്‍ പ്ലാവില്‍ കയറി താഴ്ന്ന് കിടക്കുന്ന കൊമ്പിലൂടെ കുളിമുറിയുടെ വാര്‍പ്പില്‍ ഇറങ്ങി ലൈലയുടെ എഴുന്നള്ളത്തും കാത്തിരുന്നു. വളരെയേറെ ക്ഷമ വേണ്ടൊരു ടാര്‍ഗറ്റാണ് സുനിലിന്റേത്. ബ്ലോഗില്‍ പോസ്റ്റ് ഇട്ട് കമന്റ് കാത്തിരിക്കുന്നവര്‍ക്കും, ബിവറേജില്‍ കുപ്പിക്ക് വരി നില്ക്കുന്നവര്‍ക്കുംപോലും ഇത്ര ക്ഷമ കാണില്ല. സുനില്‍കുമാറൊരു ക്ഷമകുമാര്‍ കൂടിയാണ്.

കുറച്ച് കഴിഞ്ഞപ്പോള്‍ കുളിമുറിയില്‍ വെളിച്ചം വന്നു. ഉമ്മക്കൂടിന്റെ ദ്വാരത്തിലൂടെ വെളിച്ചം ഇരുട്ടില്‍ വെളുത്ത പൈപ്പുകള്‍ പോലെ പുറത്തേക്ക് നീണ്ടു നിവര്‍ന്ന് കിടന്നു. സുനില്‍ അകത്ത് നടക്കുന്നതെന്തായിരിക്കുമെന്നു ആലോചിച്ചു. ലൈല ഇപ്പോള്‍ വസ്ത്രങ്ങള്‍ ഒന്നൊന്നായി അഴിച്ചിടുകയായിരിക്കും... വെള്ളം വീഴുന്ന ശബ്ദം കേള്‍ക്കുന്നു... ഇനി അവള്‍ തന്റെ ബട്ടര്‍ ഫെയില്‍ഡ് ബോഡിയില്‍ സോപ്പ് തേക്കുകയായിരിക്കും... അതോര്‍ത്തപ്പോള്‍ തന്നെ സുനിലിന്റെ ശരീരത്തിലെ രോമങ്ങളെല്ലാം ബക്കറ്റുമെടുത്ത് കുളിരു കോരാന്‍ തുടങ്ങി. അവന്‍ കോണ്‍ക്രീറ്റില് കമിഴ്ന്നു കിടന്ന് കിണറിലേക്ക് തല നീട്ടി ഉമ്മക്കൂടിന്റെ ഓട്ടയിലൂടെ കുളിമുറിയിലേക്ക് നോക്കി.

പെട്ടെന്ന് അവന്‍ ഞെട്ടി... അവന്റെ പ്രതീക്ഷകള്‍ക്ക് ജസ്റ്റ് ഓപ്പസിറ്റായിരുന്നു അവിടെ കണ്ടത്....

ആപ്പിളിന് പകരം ഉണക്ക മുന്തിരി പോലെ...
കരിക്കിന് പകരം കൊട്ടത്തേങ്ങ..
ഉജാലയ്ക്ക് പകരം തകരപ്പാട്ട..
പാലപ്പത്തിന്റെ സ്ഥാനത്ത് ചകിരി..

സുനിലിന് ഒന്നും മനസ്സിലായില്ല.. കണ്‍‌ഫ്യൂഷന്‍ തീര്‍ക്കുന്നതിനായി തൊട്ടു താഴെയുള്ള ദ്വാരത്തിലൂടെ നോക്കാനായി അവന്‍ അല്‍പ്പം കൂടി താഴേക്ക് കുനിഞ്ഞു... അത്രേള്ളു.... പെട്ടെന്ന് ഇസ്ക്കന്‍ നാണ്വേട്ടന്‍ മൂവാണ്ടന്‍ മാവിന്റെ കീഴില്‍ കുത്തിയിരുന്ന് കണ്ടുപിടിച്ച കുരുത്വാകര്‍ഷണത്തിന്റെ ഫലമായി ബാലന്‍സ് നഷ്ടപ്പെട്ട് അവന്‍ കിണറിലേക്ക് മൂക്കും കുത്തി വീണു... ഒരു സ്പ്രിങ്ങ് ബോര്‍ഡ് ഡൈവ്.

ഒച്ച കേട്ട് കുളിമുറിയില്‍ നിന്നും കദീജ ഉമ്മുമ്മ വിളിച്ച് പറഞ്ഞു... "കെരണ്ടില് പയംചക്ക വീണിറ്റാഡാ ശുക്കൂറേ.."


വിവരമറിഞ്ഞെത്തിയ നാട്ടുകാരായ കണ്‍‌ട്രികള്‍ക്ക് സുനിലിന് ലുക്കോമാനിയ ഒളിഞ്ഞുനോക്കിയ എന്ന അസുഖമാണെന്നു അറിയില്ലായിരുന്നു. ആ തെണ്‍‌ട്രികള്‍ അവനെ വലിച്ച് കയറ്റി കൂടുതലുള്ള പല്ലുകളും, കുറവുള്ള എല്ലുകളും റിപ്പയര്‍ ചെയ്ത് ശരിയാക്കി.

* * * * * *

പിന്‍‌കൂര്‍ ജാമ്യം:- ഈ കഥയിലെ സുനില്‍കുമാരനും, ഇതെഴുതിയ കുമാരനും തമ്മില്‍ യാതൊരു വിധ സാമ്യമോ ബന്ധമോ അവിഹിതമോ ഇല്ല. അങ്ങനെ ആര്‍ക്കെങ്കിലും തോന്നിയാല്‍...? അങ്ങനിപ്പം തോന്നണ്ട. അത്രന്നെ…