Wednesday, September 24, 2008

കലാലയ കുറിപ്പ്

ഉല്‍സവപ്പറമ്പിലെ രസകരമായ അനൌണ്‍സ്മെന്റിനെക്കുറിച്ച് കുഞ്ഞന്‍ എഴുതിയ പോസ്റ്റും അതിനു കമന്റുകളെഴുതിയവര്‍ പറഞ്ഞ ഇന്നര്‍മീനിങ്ങുള്ള അനൌണ്‍സ്മെന്റിനെക്കുറിച്ചും വായിച്ചപ്പോ കോളേജ് പഠനകാലത്ത് ഞങ്ങളെ ഒത്തിരി ചിരിപ്പിച്ച ഒരു സംഭവം ഓര്‍മ്മ വന്നു. ഇന്നത്തെ പോലെ ഫോണ്‍ ബന്ധങ്ങള്‍ ഇല്ലാതിരുന്ന കാലത്തെ ആശയ വിനിമയത്തിന്റെ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്. അതൊരു ഞി.. പോസ്റ്റാക്കി എഴുതുന്നു. സദയം അനുഭവിച്ചാലും.

ഡിഗ്രി പഠന കാലത്താണീ സംഭവം. പരലല്‍ കോളേജായിട്ടും വളരെ തീവ്രമായ വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനം അവിടെ നടന്നിരുന്നു. നടനും പ്രാസംഗികനുമായിരുന്ന രാജീവനായിരുന്നു യൂനിറ്റ് നേതാവ്. സുരേഷ്, ഗീത, രാധാമണി തുടങ്ങിയവര്‍ ഛോട്ടകളും. നേതാവായതിന്റെ അഹങ്കാരത്തിലും, എല്ലാം ചിട്ടയായി നടക്കണമെന്ന പിടിവാശിയിലും അവന്‍ ഛോട്ടകളെയെല്ലാം അടക്കിയൊതുക്കി ഭരിച്ചിരുന്നു. എപ്പോകണ്ടാലും ആഗോളീകരണവും ലോകബാങ്കും ഗാട്ടുകരാറും വെച്ച് അലക്കലും ചര്‍ച്ചകളും, മീറ്റിങ്ങുകളുമായി അവന്‍ പാവം കേരളത്തെയും ഇന്ത്യയേയും രക്ഷിക്കാന്‍ ഓടിച്ചാടി നടന്നു.

രാജീവനുമായുള്ള അടുത്ത സൌഹ്രുദം കൊണ്ട് ഞാനും അവരുടെ കൂടെ പങ്കെടുക്കാറുണ്ടായിരുന്നു. ഒരു ദിവസം ഏതോ പ്രകടനത്തിനു പോകാന്‍ എല്ലാവരേയും സംഘടിപ്പിക്കുന്ന തിരക്കില്‍ അവന്‍ എനിക്കൊരു കത്തെഴുതി കോളേജ് ബസ്സ്റ്റോപ്പിലെ മുറുക്കാന്‍ കടയില്‍ ഏല്‍പ്പിച്ച് മറ്റെന്തോ ആവശ്യത്തിനായി പോയി. ഞാനത് പൊട്ടിച്ചു വായിച്ചു. അതില്‍ ഇങ്ങനെ എഴുതിരുന്നു.

''കുമാരന്,
സുരേഷ് വന്നാല്‍
രാധാമണിയുമായി ബന്ധപ്പെടാന്‍ പറയുക.''