കടയില്‍ മദ്യപിക്കാന്‍ വേണ്ടി സോഡയും ടച്ചിംഗ്സും വാങ്ങിക്കാന്‍ വരുന്നവരില്‍ നിന്നാണ് വിദ്യാധരന് വെള്ളമടി തുടങ്ങിയത്. പിന്നെ പിന്നെ അതൊരു ശീലമായി. ആ വകയിലുള്ള സൌഹ്രുദവും വിപുലമായി. അതനുസരിച്ച് കടയിലിരിക്കാനുള്ള താല്പര്യവും കുറയാന്‍ തുടങ്ങി. ഉച്ചയാവുമ്പോള്‍ കടയിലേക്ക് പോകും. കുറച്ച് സമയം കഴിച്ചു കൂട്ടി അമ്പതോ നൂറോ എടുത്ത് പോക്കറ്റിലിട്ട് ആരെയെങ്കിലും കൂട്ടി അത് ചെലവാക്കാനുള്ള ഷാപ്പും നോക്കി പോകും. അടിച്ച് ഫിറ്റായി രാത്രിയോടെ വീട്ടിലെത്തും.
മകന് ഈ പോക്ക് പോയാല്‍ കേരള സര്‍ക്കാരിന്റെ വന്‍ വരുമാന മാര്‍ഗമായി മാറുമെന്ന് രാമന് നായര്‍ക്ക് തോന്നി. അതു കൊണ്ട് മകളുടെ ഭര്‍ത്താവായ മുരളീധരനോട് പറഞ്ഞ് വിദ്യാധരനെ സൌദിയിലേക്ക് കടത്താന്‍ ഏര്‍പ്പാടാക്കി. വിസ വന്നപ്പോള്‍ ഞാന്‍ പോകില്ല എന്നു പറഞ്ഞ് വിദ്യാധരന് കുറെ ഒച്ചപ്പാടൊക്കെ ഉണ്ടാക്കിയെങ്കിലും രാമന് നായരുടെയും നാട്ടുകാരുടെ ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദ്ദത്തേയും തുടര്‍ന്ന് പോകാമെന്നു സമ്മതിച്ചു.
അവിടെ എത്തി ജോലി ആകുന്നത് വരെ താമസം അളിയന്റെയും പെങ്ങളുടെയും കൂടെ ആയിരുന്നതിനാല്‍ വെള്ളമടിയൊന്നും കുരുത്തക്കേടുമൊന്നും കുറേ നാളത്തേക്ക് നടന്നില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ മുരളീധരന്റെ സ്വാധീനത്താല്‍ വിദ്യാധരന് ഒരു ബാങ്കില്‍ ഓഫീസ് ബോയ് ആയി ജോലി കിട്ടി. തരക്കേടില്ലാത്ത ശമ്പളവും ഉണ്ടായിരുന്നു. അതിനു ശേഷം അളിയന്റെ മുറിയില്‍ നിന്നും മാറി വേറെ ഒന്നു രണ്ട് സുഹ്രുത്തുക്കളുടെ കൂടെയാക്കി താമസം. അളിയന്റെ കൂടെ താമസിക്കുമ്പോള്‍ അടക്കിപ്പിടിച്ച് നിര്‍ത്തിയ വെള്ളമടി, ചെല്ലക്കിളികളെ ഫോണ്‍ വിളിക്കുക തുടങ്ങിയ സുകുമാര കലകളൊക്കെ പൂര്‍വ്വാധികം ശക്തിയോടെ സ്റ്റാര്‍ട്ട് ചെയ്തു. സൌദിയിലായത് കൊണ്ട് ആദ്യമാദ്യം വെള്ളമടിക്ക് കുറേ ബുദ്ധിമുട്ടിയിരുന്നു. പിന്നീട് അമ്മാതിരി ടീമുകളുമായി അവന് നല്ല കണക്ഷനാവുകയും രഹസ്യമായിട്ടും, സ്വന്തമായി വാറ്റിയിട്ട് പോലും മദ്യപിക്കാന്‍ തുടങ്ങി.
അങ്ങനെ ഹാപ്പിയായിട്ട് പോകുമ്പോഴാണ് മാനേജരുടെ സെക്രട്ടറിയായ അബ്ദുള്ള കാസിം എന്ന ഒരു ഫിലിപ്പൈന്‍കാരന്‍ വിദ്യാധരനുമായി ഉടക്കാന്‍ തുടങ്ങിയത്. എപ്പോഴും കുറ്റം പറയുക, പരിഹസിച്ച് ചിരിക്കുക, മാനേജരോട് അവനെപറ്റി വെറുതെ പരാതി പറയുക, അങ്ങിനെ വിദ്യാധരന്റെ സ്വസ്ഥത തകര്‍ക്കാനുള്ളത് എന്നും അബ്ദുള്ള കാസിം ഒപ്പിച്ചു വെച്ചിരുന്നു. വിദ്യാധരനെ പുകച്ച് ചാടിച്ച് അയാളുടെ നാട്ടുകാരനെ ആ പോസ്റ്റില്‍ നിയമിക്കാനുള്ള പരിപാടിയായിരുന്നു അബ്ദുള്ള കാസിം ആസൂത്രണം ചെയ്തിരുന്നത്. വിദ്യാധരനാണെങ്കില് അയാളെ കൊണ്ട് വശം കെട്ടു പണി ഇട്ടിട്ട് പോകാന്‍ വരെ തോന്നി. അളിയനോട് കാര്യങ്ങള്‍ പറഞ്ഞപ്പോ നീ ക്ഷമിച്ച് നില്‍ക്കണമെന്നാണ് മറുപടി കിട്ടിയത്. രണ്ടെണ്ണം കൊടുക്കാമെന്നു വെച്ചാ അബ്ദുള്ള കാസിമിനെ കണ്ടാല്‍ മൊബൈല്‍ ഫോണ്‍ ടവര്‍ പോലെയുണ്ട്. കളിച്ചാ തടി കേടാകും.
ഒരു അവധി ദിവസം വൈകുന്നേരം വിദ്യാധരന് അടിച്ച് ഫിറ്റായി കൂട്ടുകാരുമൊത്ത് സൂപ്പര്‍ ബസാറില്‍ കറങ്ങുകയായിരുന്നു. അപ്പോഴാണ് അബ്ദുള്ള കാസിം അവിടെ എത്തിയത്. തനിക്കറിയാവുന്ന അറബിയും കൈയ്യിലുള്ള ഇംഗ്ലീഷും വായിലുള്ള പച്ചത്തെറി മലയാളവും കൂട്ടി ഒരു അലക്ക് വെച്ചു കൊടുത്തു. അബ്ദുള്ള കാസിം അവന് ഫിറ്റാണെന്ന് കണ്ട് പോലീസിനെ വിളിക്കാന്‍ നോക്കുമ്പോള്‍ കൂട്ടുകാര്‍ വന്ന് വിദ്യാധരനെ വളരെ പെട്ടെന്നു അവിടെ നിന്നും പിടിച്ചു വലിച്ചു കൊണ്ടു പോയി.
പിറ്റേന്ന് ഉച്ച കഴിഞ്ഞപ്പോഴാണ് മാനേജര്‍ ആഫീസിലെത്തിയത്. ഉടനെ അബ്ദുള്ള കാസിം ചെന്നു വിദ്യാധരന് മദ്യപിച്ച് എന്നെ ചീത്ത പറഞ്ഞെന്നും അവനെ ടെര്‍മിനേറ്റ് ചെയ്യണമെന്നും പറഞ്ഞു. കേട്ടയുടനെ മാനേജര്‍ ദ്വേഷ്യപ്പെട്ട് വിദ്യാധരനെ വിളിപ്പിച്ചു. പണി പോയല്ലോ ദൈവമേ എന്നു മനസ്സില്‍ ഉറപ്പിച്ച് വിറച്ച് കൊണ്ട് വിദ്യാധരന് മാനേജരുടെ മുന്നിലെത്തി. അയാളാണെങ്കില്‍ ഭയങ്കര സാധനമാണു. വെട്ടൊന്ന് മുറി രണ്ട് എന്ന ടൈപ്പാണു.
“നീ കുടിക്കാറുണ്ടെന്നു കേട്ടല്ലോ…?” മാനേജര്‍ ദ്വേഷ്യപ്പെട്ട് ചോദിച്ചു.
“ഇല്ലാ.. സാര്‍…” വിദ്യാധരന് വിറച്ചു കൊണ്ട് പറഞ്ഞു.
“അബ്ദുള്ള കാസിം പറഞ്ഞല്ലോ….”
“ഇല്ലാ സാര്‍….. അയാള്‍ വെറുതെ പറഞ്ഞതാ…” വിദ്യാധരന് പറഞ്ഞു.
“സത്യം പറഞ്ഞാല്‍ ക്ഷമിക്കാം… ” മാനേജര്‍ പറഞ്ഞു.
തുറന്ന് പറഞ്ഞ് കാലു പിടിച്ചാ രക്ഷപ്പെട്ടേക്കാമെന്നു വിദ്യാധരനും തോന്നി. അതുകൊണ്ട് അവന് വല്ലപ്പോഴും അടിക്കാറുണ്ടെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും പറഞ്ഞു. മാനേജര്‍ ഉടനെ രൂക്ഷമായി നോക്കിക്കൊണ്ട് പറഞ്ഞു.
“യു മീറ്റ് മി അറ്റ് ഈവനിംഗ്.. ബ്ലഡി ഫൂള്‍..”
വിദ്യാധരന് വേച്ച് വേച്ച് നടന്ന് സീറ്റിലെത്തി കുറേ സമയം തലയും കുമ്പിട്ടിരുന്നു. അബ്ദുള്ള കാസിം വിജയീ ഭാവത്തില്‍ അവന്റെ മുന്നിലൂടെ അഞ്ചാറു പ്രാവശ്യം നടന്നു. എന്താണു ഇനി ചെയ്യേണ്ടതെന്നു വിദ്യാധരനൊരു പിടിയും കിട്ടിയില്ല. അളിയനോട് പറയണോ വേണ്ടയോ എന്നു കുറേ സമയം ആലോചിച്ചു. കാത്തിരിപ്പിനൊടുവില്‍ വൈകുന്നേരമായി. മാനേജര്‍ വിളിച്ചു. അവന് ക്യാബിനില്‍ കയറി. മാനേജര്‍ ഗൌരവത്തില്‍ ചോദിച്ചു.
“നിനക്കെവിടെന്നാ സാധനം കിട്ടുന്നത്….?”
“അത്… സാര്‍… ഞാന്‍…” വിദ്യാധരന് വിക്കി.
അപ്പോള്‍ മാനേജര്‍ പറഞ്ഞു….
“വേഗം പോയി സംഘടിപ്പിച്ച് വെക്ക്, നമുക്ക് ഒന്നു കൂടണം....”
വിദ്യാധരന് കണ്ണടച്ചു.
തല ഒന്ന് അമര്‍ത്തി കുലുക്കി..
പിന്നെ കൈയ്യില്‍ നുള്ളി നോക്കി…
അതിനു ശേഷം പുറത്തേക്ക് പറപറന്നു…..
സന്ധ്യയ്ക്ക് മുറിയില്‍ അടിച്ച് ഫിറ്റായിരിക്കുന്ന മാനേജരോട് വിദ്യാധരന് ചോദിച്ചു.
“അല്ലാ, സാര്‍… എന്റെ ജോലിക്കാര്യം…?”
“നിന്നെ ഞാന്‍ എന്റെ സെക്രട്ടറിയാക്കും….” മാനേജര്‍ കുഴഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.
“അപ്പോ, അബ്ദുള്ള കാസിം …?” വിദ്യാധരന് ഗ്ലാസ്സ് നിറച്ച് കൊണ്ട് ചോദിച്ചു.
“അവനെ ഞാന്‍ പിരിച്ചു വിട്ടു….” ഒറ്റ വലിക്ക് ഗ്ലാസ്സ് കാലിയാക്കി മേശപ്പുറത്ത് വെച്ചുകൊണ്ട് മാനേജര്‍ പറഞ്ഞു…
* * * *
പ്രസന്റ് ടെന്‍സ് :- വിദ്യാധരന് ഇപ്പോള്‍ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് സെക്ഷനില്‍ മാനേജരാണു. അവിടെ തന്നെയുള്ള ഒരു മലയാളി നേഴ്സിനെ വിവാഹവും കഴിച്ചു സസന്തോഷം ജീവിക്കുന്നു.
ഗുണപാഠം:- മദ്യപാനം വന്‍ ജീവിതവിജയങ്ങള്‍ക്ക് കാരണമാകുന്നു. സോ, ചിയേഴ്സ് !!!