തെങ്ങു കയറ്റമാണു തൊഴില്‍. ദിവസവും കള്ളു കുടിക്കാനാവശ്യമായ തുകയ്ക്ക് മാത്രം പണിയെടുക്കും. അതു കിട്ടിക്കഴിഞ്ഞാല്‍ നേരെ അരയാല്‍ത്തറയ്ക്കു സമീപമുള്ള ഷാപ്പിലേക്ക് പോകും. പിന്നെ തിരിച്ചു വീട്ടിലേക്ക് വരുന്നത് രാത്രി എട്ടു മണിയോടെയാണു. അതൊരു വരവു തന്നെയാണു. നാട്ടുകാരേയും രാഷ്ട്രീയക്കാരേയും മുഴുവന്‍ തെറി പറഞ്ഞു റോഡിന്റെ വീതിയളന്നു ഇടയ്ക്ക് വീണു, വീട്ടില്‍ എത്തിയാല്‍ എത്തി. എത്തിയില്ലേലും വലിയ പ്രശ്നമില്ല. അവിടെ കാത്തു നില്ക്കാനൊന്നും ആരുമില്ല. അച്ഛനുമമ്മയും, പിന്നെ രണ്ട് അനിയന്മാരും ഒരു കൊച്ചു വീടുമാണുള്ളത്. അച്ഛനും അനിയന്മാരുമൊക്കെ ജോലിക്കു പോകുന്നവരാണു. കപ്പല്‍ ചെല്ലുമ്പോഴേക്കും എല്ലാവരും ഉറങ്ങിയിരിക്കും. പിന്നെ അമ്മയെ വിളിച്ചുണര്‍ത്തി ഉള്ളത് എന്തെങ്കിലും കഴിച്ച് കോലായില്‍ വന്നു കിടക്കും. നോ ഡിസ്റ്റര്‍ബന്‍സ് ടു എനിബഡി.
പത്തു മുപ്പത്തിയെട്ട് വയസ്സായിട്ടും കല്ല്യാണം കഴിച്ചിട്ടില്ല. അതു കൊണ്ട് ഭാര്യയില്ല, ഭാര്യയില്ലാത്തത് കൊണ്ട് സ്റ്റെപ്പിനിയില്ല, മക്കളില്ല, ലോണില്ല, ടെന്‍ഷനില്ല, കുറിയില്ല, ഫണ്ടില്ല. കള്ളു കുടിക്കുന്നത് കൊണ്ട് ഷുഗറില്ല, കൊളസ്ട്രോളില്ല, പ്രഷറില്ല, ബുദ്ധിക്കൊരു കുഴപ്പവുമില്ല. പണിയെടുക്കുക, മാക്സിമം കള്ളു കുടിക്കുക ഇങ്ങനെയുള്ള ഹമ്പിള്‍ അംബിഷന്‍സ് മാത്രമേയുള്ളു. മാതൃകാപരമായ ലളിത ജീവിതം. എത്ര വെള്ളമടിച്ചാലും ഇന്നേ വരെ ആരോടും അടിയുണ്ടാക്കുകയോ വഴക്കുണ്ടാക്കുകയോ ചെയ്തിട്ടില്ല. കള്ളു കുടിക്കാത്തപ്പോള്‍ ഒരാളോടും മിണ്ടുകയില്ല. ഫുള്‍ ഗൌരവം. പക്ഷേ വെള്ളമടിച്ചു വരുമ്പോള്‍ മൂപ്പര്‍ നല്ല ലോഹ്യമായിരിക്കും.
നല്ല ഫിറ്റ് ആയാല്‍ ചിലരുടെ ഉള്ളിലുള്ള സര്‍ഗവാസന പുറത്തു വരുന്നത്പോലെ കപ്പലിനും ഒരു എക്സ്ട്രാ കരികുലര്‍ ആക്റ്റിവിറ്റി ഉണ്ട്. അതു കഥാപ്രസംഗമാണു. മൂപ്പരുടെ കഥാപ്രസംഗം മദ്യസാഹിത്യ ലോകത്തിനു ഒരു വലിയ സംഭാവനയാണു. ഇടതു കൈകൊണ്ട് ആംഗ്യമൊക്കെ കാണിച്ച് ചപ്ലാംകട്ടയ്ക്കു പകരം കൈവിരല്‍കൊണ്ട് ടപ് ടപ് എന്നു ശബ്ദമുണ്ടാക്കി, ബാലന്‍സ് തെറ്റി ആടിയാടി, “ഞങ്ങളാരംഭിക്കട്ടെ… കഥ തുടങ്ങുകയാണു… ലാ.. ലാ... ലാ.... ദാ... അങ്ങോട്ട് നോക്കൂ...” ഇങ്ങനെ ഒരു അലക്കാണു. പക്ഷേ ഒരിക്കലും കഥാപ്രസംഗം അവസാനിക്കാറില്ല. അതിനു മുന്‍പേ മൂപ്പര്‍ സൈഡാകും.
കല്യാണ വീട്ടില്‍ കപ്പലുണ്ടെങ്കില്‍ ആളുമുണ്ടാകും; പണിയും വേഗം തീരും. പ്രഥമന്റെ തേങ്ങാപ്പാലൊക്കെ പൈപ്പ് പൊട്ടിയതു പോലെ നിറയും. ചിരിച്ച് ചിരിച്ച് നേരം പോകുന്നതറിയില്ല. പെട്രോള്‍ തീരാറാവുമ്പോള്‍ ഇടയ്ക്കിടയ്ക്ക് അബ്കാരിയുടെ ചാര്‍ജ്ജുള്ളവന് ഒഴിച്ചു കൊടുക്കണമെന്നു മാത്രം. ഇന്ധനം നിറയ്ക്കുന്നതിനനുസരിച്ച് കഥാപ്രസംഗവും ഗംഭീരമാവും.
ഒരിക്കല്‍ ഒരു കല്ലാണ വീട്ടില്‍വെച്ച് കപ്പല്‍ കഥാപ്രസംഗവുമായി തകര്‍ത്തു വാരുകയാണു. ചുറ്റും പതിവുപോലെ നല്ല ആള്‍ക്കൂട്ടവുമുണ്ട്. ഇടയ്ക്ക് മൂപ്പര്‍ പറച്ചില്‍ നിര്‍ത്തി ഒരു ചോദ്യം ചോദിച്ചു. ''കഥ എങ്ങനെ കൊണ്ടു പോകും...? ''
കൂട്ടത്തിലാരോ വിളിച്ചു പറഞ്ഞു ''കഥ നമുക്ക് ചുമലില്‍ വെച്ച് കൊണ്ടു പോകാം വാസ്വേട്ടാ..'' കൂട്ടച്ചിരിയില്‍ പന്തല് പോലും പറന്നുപോയി.
ഒരു തിരുവോണ ദിവസം കപ്പല്‍ രാവിലെ തന്നെ ഷാപ്പില്‍ പോയി അടിച്ചു നല്ല ഫിറ്റായി. അന്ന് അവിടെ കിടന്നുറങ്ങി എന്‍ജോയ് ചെയ്യാമെന്നാണു മൂപ്പര്‍ വിചാരിച്ചിരുന്നത്. പക്ഷേ ടൌണില്‍ നിന്നും വാട്ടര്‍ടാങ്ക് പോലത്തെ ചെറുപ്പക്കാര്‍ വന്നു സാധനം കുടിച്ചു തീര്‍ത്തതിനാല്‍ ഷാപ്പ് നേരത്തെ അടച്ചു. കപ്പല്‍ ''പാന്റിട്ടു വന്നവന്മാരു മുഴുവനും തീര്‍ത്തു. നമ്മക്കൊന്നും കിട്ടീല്ല..'' എന്നൊക്കെ വിളിച്ചു പറഞ്ഞു പെന്ഡുലം പോലെ ആടിക്കൊണ്ട് ഉച്ചനേരത്ത് വീട്ടിലെത്തി.
അവിടെ എത്തിയപ്പോ അച്ഛനും അനിയന്മാരും സദ്യ കഴിക്കാന്‍ ഇരിക്കുകയാണു. കപ്പലും കൈ കഴുകി ഒരു പലകയെടുത്ത് അവരുടെ കൂടെ കുത്തിയിരുന്നു. ഇരുന്നപ്പോഴാണു കലശലായ മൂത്രശങ്ക തോന്നിയത്. അപ്പോഴേക്കും അമ്മ പ്ലേറ്റു മുന്നില്‍ വെച്ച് ചോറു വിളമ്പാന്‍ തുടങ്ങി. ഇനി ഏതായാലും ചോറു തിന്നിട്ട് മൂത്രം ഒഴിക്കാമെന്നു കരുതി പിടിച്ചു നിന്നു. കുറച്ച് കഴിഞ്ഞപ്പൊള്‍ എന്തോ നല്ല ആശ്വാസം തോന്നി.
എല്ലാവരും കഴിക്കാന്‍ തുടങ്ങി. അപ്പോള്‍ കപ്പല്‍ വളരെ സങ്കടത്തില് താണുപോയ തല പൊക്കിപ്പിടിച്ച്, ''അമ്മേ.. ആമ്മേ…. ഓണായിറ്റ്... വാസൂനു കഞ്ഞിയും.. ബാക്കി എല്ലാര്‍ക്കും.. ചോറ്വാ... ല്ലേ?''