Monday, December 29, 2008

പന്തിയിലെ പക്ഷഭേദം

ഞങ്ങളുടെ നാട്ടിലെ പ്രധാന ആല്‍കഹോളിക് ആണു കപ്പല്‍ വാസു. കപ്പല്‍ എന്നു വെച്ചാല്‍ എപ്പോഴും വെള്ളത്തിന്റെ പുറത്ത് കിടക്കുന്ന സാധനമാണല്ലോ. അതു പോലെ വാസുകപ്പലും എല്ലാ ദിവസവും വെള്ളത്തിലായിരിക്കും. മെലിഞ്ഞ് നീണ്ട ശരീരം, ഒരു ബനിയനും ചെറിയൊരു കള്ളി ലുങ്കിയുമാണു കോസ്റ്റ്യുംസ്. ഇപ്പോഴത്തെ ആണ്‍പിള്ളേരും പെണ്‍പിള്ളേരും കുട്ടിഷര്‍ട്ടും ലോവെയിസ്റ്റ് പാന്റുമിട്ട് അണ്ടര്‍വെയറിന്റെ മുകളറ്റം കാണിക്കുന്നത് പോലെ കപ്പല്‍ ലുങ്കി മാടിക്കുത്തി അണ്ടര്‍വെയറിന്റെ കീഴറ്റം കാണിക്കും. അതാണു കപ്പല്‍ വാസു. വെരി ഫാഷനബിള്‍.

തെങ്ങു കയറ്റമാണു തൊഴില്‍. ദിവസവും കള്ളു കുടിക്കാനാവശ്യമായ തുകയ്ക്ക് മാത്രം പണിയെടുക്കും. അതു കിട്ടിക്കഴിഞ്ഞാല്‍ നേരെ അരയാല്‍ത്തറയ്ക്കു സമീപമുള്ള ഷാപ്പിലേക്ക് പോകും. പിന്നെ തിരിച്ചു വീട്ടിലേക്ക് വരുന്നത് രാത്രി എട്ടു മണിയോടെയാണു. അതൊരു വരവു തന്നെയാണു. നാട്ടുകാരേയും രാഷ്ട്രീയക്കാരേയും മുഴുവന്‍ തെറി പറഞ്ഞു റോഡിന്റെ വീതിയളന്നു ഇടയ്ക്ക് വീണു, വീട്ടില്‍ എത്തിയാല്‍ എത്തി. എത്തിയില്ലേലും വലിയ പ്രശ്നമില്ല. അവിടെ കാത്തു നില്ക്കാനൊന്നും ആരുമില്ല. അച്ഛനുമമ്മയും, പിന്നെ രണ്ട് അനിയന്മാരും ഒരു കൊച്ചു വീടുമാണുള്ളത്. അച്ഛനും അനിയന്മാരുമൊക്കെ ജോലിക്കു പോകുന്നവരാണു. കപ്പല്‍ ചെല്ലുമ്പോഴേക്കും എല്ലാവരും ഉറങ്ങിയിരിക്കും. പിന്നെ അമ്മയെ വിളിച്ചുണര്‍ത്തി ഉള്ളത് എന്തെങ്കിലും കഴിച്ച് കോലായില്‍ വന്നു കിടക്കും. നോ ഡിസ്റ്റര്‍ബന്‍സ് ടു എനിബഡി.

പത്തു മുപ്പത്തിയെട്ട് വയസ്സായിട്ടും കല്ല്യാണം കഴിച്ചിട്ടില്ല. അതു കൊണ്ട് ഭാര്യയില്ല, ഭാര്യയില്ലാത്തത് കൊണ്ട് സ്റ്റെപ്പിനിയില്ല, മക്കളില്ല, ലോണില്ല, ടെന്‍ഷനില്ല, കുറിയില്ല, ഫണ്ടില്ല. കള്ളു കുടിക്കുന്നത് കൊണ്ട് ഷുഗറില്ല, കൊളസ്ട്രോളില്ല, പ്രഷറില്ല, ബുദ്ധിക്കൊരു കുഴപ്പവുമില്ല. പണിയെടുക്കുക, മാക്സിമം കള്ളു കുടിക്കുക ഇങ്ങനെയുള്ള ഹമ്പിള്‍ അംബിഷന്‍സ് മാത്രമേയുള്ളു. മാതൃകാപരമായ ലളിത ജീവിതം. എത്ര വെള്ളമടിച്ചാലും ഇന്നേ വരെ ആരോടും അടിയുണ്ടാക്കുകയോ വഴക്കുണ്ടാക്കുകയോ ചെയ്തിട്ടില്ല. കള്ളു കുടിക്കാത്തപ്പോള്‍ ഒരാളോടും മിണ്ടുകയില്ല. ഫുള്‍ ഗൌരവം. പക്ഷേ വെള്ളമടിച്ചു വരുമ്പോള്‍ മൂപ്പര്‍ നല്ല ലോഹ്യമായിരിക്കും.

നല്ല ഫിറ്റ് ആയാല്‍ ചിലരുടെ ഉള്ളിലുള്ള സര്‍ഗവാസന പുറത്തു വരുന്നത്പോലെ കപ്പലിനും ഒരു എക്സ്ട്രാ കരികുലര്‍ ആക്റ്റിവിറ്റി ഉണ്ട്. അതു കഥാപ്രസംഗമാണു. മൂപ്പരുടെ കഥാപ്രസംഗം മദ്യസാഹിത്യ ലോകത്തിനു ഒരു വലിയ സംഭാവനയാണു. ഇടതു കൈകൊണ്ട് ആംഗ്യമൊക്കെ കാണിച്ച് ചപ്ലാംകട്ടയ്ക്കു പകരം കൈവിരല്‍കൊണ്ട് ടപ് ടപ് എന്നു ശബ്ദമുണ്ടാക്കി, ബാലന്‍സ് തെറ്റി ആടിയാടി, “ഞങ്ങളാരംഭിക്കട്ടെ… കഥ തുടങ്ങുകയാണു… ലാ.. ലാ... ലാ.... ദാ... അങ്ങോട്ട് നോക്കൂ...” ഇങ്ങനെ ഒരു അലക്കാണു. പക്ഷേ ഒരിക്കലും കഥാപ്രസംഗം അവസാനിക്കാറില്ല. അതിനു മുന്‍പേ മൂപ്പര്‍ സൈഡാകും.

കല്യാണ വീട്ടില്‍ കപ്പലുണ്ടെങ്കില്‍ ആളുമുണ്ടാകും; പണിയും വേഗം തീരും. പ്രഥമന്റെ തേങ്ങാപ്പാലൊക്കെ പൈപ്പ് പൊട്ടിയതു പോലെ നിറയും. ചിരിച്ച് ചിരിച്ച് നേരം പോകുന്നതറിയില്ല. പെട്രോള്‍ തീരാറാവുമ്പോള്‍ ഇടയ്ക്കിടയ്ക്ക് അബ്കാരിയുടെ ചാര്‍ജ്ജുള്ളവന് ഒഴിച്ചു കൊടുക്കണമെന്നു മാത്രം. ഇന്ധനം നിറയ്ക്കുന്നതിനനുസരിച്ച് കഥാപ്രസംഗവും ഗംഭീരമാവും.

ഒരിക്കല്‍ ഒരു കല്ലാണ വീട്ടില്‍വെച്ച് കപ്പല്‍ കഥാപ്രസംഗവുമായി തകര്‍ത്തു വാരുകയാണു. ചുറ്റും പതിവുപോലെ നല്ല ആള്‍ക്കൂട്ടവുമുണ്ട്. ഇടയ്ക്ക് മൂപ്പര്‍ പറച്ചില്‍ നിര്‍ത്തി ഒരു ചോദ്യം ചോദിച്ചു. ''കഥ എങ്ങനെ കൊണ്ടു പോകും...? ''

കൂട്ടത്തിലാരോ വിളിച്ചു പറഞ്ഞു ''കഥ നമുക്ക് ചുമലില്‍ വെച്ച് കൊണ്ടു പോകാം വാസ്വേട്ടാ..'' കൂട്ടച്ചിരിയില്‍ പന്തല് പോലും പറന്നുപോയി.

ഒരു തിരുവോണ ദിവസം കപ്പല്‍ രാവിലെ തന്നെ ഷാപ്പില്‍ പോയി അടിച്ചു നല്ല ഫിറ്റായി. അന്ന് അവിടെ കിടന്നുറങ്ങി എന്‍ജോയ് ചെയ്യാമെന്നാണു മൂപ്പര്‍ വിചാരിച്ചിരുന്നത്. പക്ഷേ ടൌണില്‍ നിന്നും വാട്ടര്‍ടാങ്ക് പോലത്തെ ചെറുപ്പക്കാര്‍ വന്നു സാധനം കുടിച്ചു തീര്‍ത്തതിനാല്‍ ഷാപ്പ് നേരത്തെ അടച്ചു. കപ്പല്‍ ''പാന്റിട്ടു വന്നവന്മാരു മുഴുവനും തീര്‍ത്തു. നമ്മക്കൊന്നും കിട്ടീല്ല..'' എന്നൊക്കെ വിളിച്ചു പറഞ്ഞു പെന്ഡുലം പോലെ ആടിക്കൊണ്ട് ഉച്ചനേരത്ത് വീട്ടിലെത്തി.

അവിടെ എത്തിയപ്പോ അച്ഛനും അനിയന്മാരും സദ്യ കഴിക്കാന്‍ ഇരിക്കുകയാണു. കപ്പലും കൈ കഴുകി ഒരു പലകയെടുത്ത് അവരുടെ കൂടെ കുത്തിയിരുന്നു. ഇരുന്നപ്പോഴാണു കലശലായ മൂത്രശങ്ക തോന്നിയത്. അപ്പോഴേക്കും അമ്മ പ്ലേറ്റു മുന്നില്‍ വെച്ച് ചോറു വിളമ്പാന്‍ തുടങ്ങി. ഇനി ഏതായാലും ചോറു തിന്നിട്ട് മൂത്രം ഒഴിക്കാമെന്നു കരുതി പിടിച്ചു നിന്നു. കുറച്ച് കഴിഞ്ഞപ്പൊള്‍ എന്തോ നല്ല ആശ്വാസം തോന്നി.

എല്ലാവരും കഴിക്കാന്‍ തുടങ്ങി. അപ്പോള്‍ കപ്പല്‍ വളരെ സങ്കടത്തില് താണുപോയ തല പൊക്കിപ്പിടിച്ച്, ''അമ്മേ.. ആമ്മേ…. ഓണായിറ്റ്... വാസൂനു കഞ്ഞിയും.. ബാക്കി എല്ലാര്‍ക്കും.. ചോറ്വാ... ല്ലേ?''

Wednesday, December 17, 2008

കടല്‍ കൌതുകങ്ങള്‍

പ്രണയിനിയുടെ കരിനീല കണ്ണുകള്‍ പോലെ ഒരിക്കലും കണ്ടു മതിയാവാത്തതാണ് കടല്‍. ഒരേ സമയം കാമുകിയും അമ്മയുമാണു കടല്‍. നാമേത് അവസ്ഥയിലാണെന്നു അതു തെളിയിച്ചു തരുന്നു. കരഞ്ഞു സങ്കടപ്പെട്ട് വരുന്ന കുട്ടിക്ക് അമ്മയുടെ മടിത്തട്ട് എന്ന പോലെ കടല്‍ എപ്പോഴും നിറയെ സാന്ത്വനവും സ്നേഹവും നല്‍കി ആശ്വസിപ്പിക്കുന്നു. കാമുകിയെപ്പോലെ കരുത്തും ഊര്‍ജ്ജവും പകരുന്നു.

ജീവിതത്തിലെ നിര്‍ണ്ണായക പ്രതിസന്ധികളില്‍ പരശ്ശതം സന്ദേഹങ്ങള്‍ക്ക് ആശ്വാസമേകി ആ മാതൃഭാവം എത്രയോ തവണ എനിക്ക് സാന്ത്വനമേകിയിട്ടുണ്ട്. ഉള്ളില്‍ കനം വെച്ച് നീറിനോവിക്കുന്ന ചിന്തകളുമായി മനസ്സിന്റെ സന്തുലിതാവസ്ഥയുടെ അങ്ങേയറ്റത്ത് ഒരാശ്വാസം തേടി വെള്ളായിയപ്പന്‍ പാഥേയം സമര്‍പ്പിച്ച ആ കടല്‍ത്തീരത്ത് ഏറെ നാളുകള്‍ ഞാന്‍ അലഞ്ഞിരുന്നു.

മോഹിക്കാന്‍ മാത്രം കഴിയുന്ന സുന്ദരിയെ ദൂരെ നിന്നു കണ്ട് സംതൃപ്തിയടയുന്നത് പോലെ കടലിനെ അകലെ നിന്നു കാണുന്നതാണു ഇഷ്ടം. പയ്യാമ്പലം തീരത്തെ പാറക്കെട്ടുകളില്‍ ഇരുന്നും കിടന്നും അനേക സമയം ചെലവഴിക്കും. കടലിന്റെ സംഗീതം കേട്ടും, തീരങ്ങളിലത് നീണ്ടുവിടര്‍ന്ന കൈകളാലെന്തിനോ പരതി നിരാശയോടെ തിരിച്ചു പോകുന്നതും നോക്കി നില്‍ക്കും.

കടലിന്റെ രാത്രി സൌന്ദര്യത്തെപ്പറ്റി സഹൃദയനായ ഒരു സുഹൃത്താണു ഒരിക്കല്‍ പറഞ്ഞത്. അതില്‍ പിന്നെ രാത്രികളിലും നിത്യ സന്ദര്‍ശകനായി. പകലും രാത്രിയും കടര്‍ശ ഒരു പോലെ മനോഹരി തന്നെ. പകര്‍ശ ദൃശ്യസമ്പന്നമെങ്കില്‍ രാവില്‍ സാരംഗി വാദനം. മലര്‍ന്നു കിടന്നു നക്ഷത്രങ്ങളേയും നോക്കി തിരമാലകളുടെ മേളപ്പെരുക്കങ്ങളില്‍ സ്വയമലിഞ്ഞങ്ങനെ എത്രയോ രാവുകള്‍!

മറീന, കന്യാകുമാരി, കോവളം, കൊച്ചി, കോഴിക്കോട്, മുഴപ്പിലങ്ങാട്, പയ്യാമ്പലം, ബേക്കല്‍ ഇങ്ങനെ കടല്‍ത്തീരങ്ങളില്‍ നിന്നുമുള്ള അവാച്യമായ അനുഭൂതികള്‍ക്ക് പുറമേ വ്യതിര്യക്തങ്ങളായ അനുഭവങ്ങളും അനവധി. അവയില്‍ ചിലത് പരസ്പരം മത്സരിച്ച് ഓടി മുന്നിലെത്തുന്നു; തിരമാലകളെന്ന പോലെ.

കോവളം ബീച്ചില്‍ കച്ചവട കാഴ്ചകളാണു കൂടുതല്‍. നാട്ടുകാരേക്കാള്‍ അല്പ വസ്ത്രധാരികളായ വിദേശികളും. വെറുതെ ചുറ്റിത്തിരിയുമ്പോഴാണു ആ കാഴ്ച കണ്ടത്. തിരക്കില്‍ നിന്നകന്ന് സ്വര്‍ണ്ണത്തലമുടിയുള്ള അതിസുന്ദരിയായ ഒരു യുവതി കമിഴ്ത്തി വെച്ച വീണ പോലെ പൂഴിയില്‍ കിടക്കുന്നു. നഗ്നമായ മാറിടം കുഴികുത്തി മൂടിയിരിക്കുകയാണു. പുറവടിവില്‍ നിന്നുയര്‍ന്നു നില്ക്കുന്നത് ഒരു ടവ്വല്‍ കൊണ്ട് മറച്ചിരിക്കുന്നു. നേരെ മുന്നിലായി അല്‍പ്പമകലെ ഒരു തോണിയുടെ മറപറ്റി കുറേപേര്‍ അവള്‍ എഴുന്നേല്ക്കുന്നത് കാത്തിരിക്കുന്നു. തല പൊക്കുമ്പോള്‍ കുഴിച്ചിട്ടിരിക്കുന്നതിന്റെ എന്തെങ്കിലും ഭാഗം കാണാതിരിക്കില്ലല്ലോ!

കിലോമീറ്ററുകളോളം നീളത്തില്‍ വെണ്മണല്‍ വിരിച്ചു നില്‍ക്കുന്ന മുഴപ്പിലങ്ങാട് ബീച്ച് കേരളത്തിലെ ഏക ഡ്രൈവ്-ഇന്‍-ബീച്ച് ആണു. മറ്റു സ്ഥലങ്ങളില്‍ കലിതുള്ളി സംഹാര രൂപിണിയായി ആര്‍ത്തലക്കുന്ന കടല്‍ ഇവിടെ നാണംകുണുങ്ങിയൊഴുകുന്ന ഒരു പുഴ പോല് ശാന്തനിശബ്ദയാണു. പട്ടുപാവാടയുടുത്ത് പഞ്ചാരമണലിനെ തഴുകി നടക്കുന്ന കൌമാരക്കാരിയെപ്പോലെ കടല്‍ കുഞ്ഞലകളിളക്കി അലസമായൊതുങ്ങി നില്‍ക്കുന്നു. അവളെ ഉമ്മവെക്കാനായി കതിരവന്‍ തന്റെ പ്രണയശോണിമയാര്‍ന്ന മുഖം താഴ്ത്തുന്നു.

ഡ്രൈവിങ്ങ് പഠിപ്പിച്ചു തരുമോ എന്ന കൂട്ടുകാരിയുടെ ആഗ്രഹ പ്രകാരമാണു സായന്തനത്തില്‍ അവളേയും കൂട്ടി കാറില്‍ അവിടേക്ക് പോയത്. കറുത്ത ഗ്ലാസുകള്‍ മറതീര്‍ത്ത കാറിനുള്ളില്‍ ഞങ്ങള്‍ രണ്ടുപേര്‍ മാത്രം. സ്റ്റീയറിംഗിലും ഗിയര്‍ ലിവറിലും എന്റെ കൈകള്‍ അവളുടെ സുന്ദരമായ നീണ്ടു മെലിഞ്ഞ കൈകളെ പലവട്ടം തൊട്ടുരുമ്മി. അവളില്‍ നിന്നുമുയര്‍ന്ന സ്ത്രീ ഗന്ധം എന്നില്‍ അശുഭ വിചാരങ്ങള്‍ക്ക് മുളയേകി. അരക്കെട്ടിന്റെ വിളികള്‍ക്ക് കരുത്ത് കൂടുതലായിരുന്നു. ഒരു ഞൊടിയിട അറിയാതെ കൈകളെ സ്പര്‍ശിച്ചകന്ന മാറിടത്തിലെ പൂമൊട്ടുകള്‍ സഹനത്തിന്റെ എല്ലാ നിയന്ത്രണങ്ങളും അറുത്തുമാറ്റി. ഞാന്‍ ഹാന്‍ഡ് ബ്രേക്ക് പിടിച്ച് വണ്ടിനിര്‍ത്തി. ഇടത്തു കൈയ്യാലവളുടെ കൈപിടിച്ച്, വലത് തോളിലൂടെ കൈയ്യിട്ട് ദൈവം കനിഞ്ഞനുഗ്രഹിച്ച ആ മുഖം എന്റെ നേര്‍ക്കടുപ്പിച്ച് പരമ കോടിയിലെത്തിയ ഹ്രുദയ താളത്തില്‍ ഉമിനീര്‍ വറ്റി പരുത്ത ശബ്ധത്തില്‍ അവളുടെ നീള്‍മിഴികളിലേക്ക് നോക്കി വിറയലോടെ ചോദിച്ചു.

''നിനക്ക് … നിനക്കൊന്നും തോന്നുന്നില്ലേ….?''
എന്റെ കണ്ണുകളില്‍ കണ്ണുകള്‍ ചേര്‍ത്ത് നിശ്ചലയായി അവള്‍ പറഞ്ഞു.
''ഇല്ല; എനിക്കൊന്നും തോന്നുന്നില്ല.''

ആകാശത്തോളമുയര്‍ന്ന പൌരുഷഗോപുരങ്ങള്‍ തകര്‍ന്ന് ഞാന്‍ വെറുമൊരു കീടമായി നിലം പതിക്കെ, കടല്‍ അതിന്റെ ഏറ്റവും സുന്ദരവും വശ്യവുമായ നിശാഭാവത്തിലേക്ക് കടക്കുകയായിരുന്നു.

ഓരോ നിമിഷവും ഓരോ ശ്വാസത്തിലും എന്റെയുള്ളില്‍ നിറഞ്ഞു നിന്നിരുന്ന മുഖം സ്വന്തമായെന്നഹങ്കരിച്ച നാളുകളൊന്നില്‍ കൂട്ടുകാരൊത്ത് ഒരു വൈകുന്നേരം ഞാന്‍ ബേക്കല്‍ തീരത്തെത്തി. തീരത്തെ പൂഴി മണലില്‍ അവളുടെ പേരു ഞാന് വെറുതെ കൈവിരലാല്‍ എഴുതിവെച്ചു. ഒരു ചെറുതിര വന്നു അതു മായ്ച്ചു കളഞ്ഞപ്പോള്‍ കൂട്ടുകാര്‍ കളിയാക്കി ചിരിച്ചു. കുറച്ച് ദൂരെ വീണ്ടും ഞാനാ പേരു കുറിച്ചു. ഒരു തിരമാലയില്‍ അതും ഒഴുകിപ്പോയി. പിന്നെയും രണ്ട് പ്രാവശ്യം അതെല്ലാം ആവര്‍ത്തിച്ചപ്പോള്‍ എനിക്ക് വാശിയായി. ഒരിക്കലും തിര കയറിവരാത്തത്ര ദൂരത്ത് ആ പേരു വീണ്ടുമെഴുതി. അത്ഭുതപ്പെടുത്തി ഒരു കനത്ത തിര അതും കൊണ്ടുപോയി. കുറച്ച് നാളുകള്‍ക്ക് ശേഷം തിര പോലെ അവളും എന്നില്‍ നിന്നും തിരിച്ചൊഴുകിപ്പോയി.

ശേഷം അധമവഴികളിലേക്കെന്റെ ജീവിതദിശ മാറ്റിവിട്ട കൊടുങ്കാറ്റിന്റെ വരവറിയിച്ച ആ കടല്ത്തീരത്തേക്ക് പിന്നീടൊരിക്കലും പോകാന്‍ തോന്നാത്തതെന്തേ?

അപ്രതീക്ഷിത തിരകളില്‍പ്പെട്ട് കാല്‍ച്ചുവട്ടിലെ മണ്‍തരികള്‍ ഊര്‍ന്നു പോയി ജീവിത നടന കാഴ്ചകളില്‍ സ്വയം അന്ധനായി മാറുമ്പോള് ഒരു നാള് തീര്ച്ചയായും ഞാന്‍ കടല്‍കാഴ്ച്ചകള്‍ കാണാന്‍ പോകും; അവസാനമായി. എല്ലാ വ്യാകുലതകളേയും ഒരു കുളിര്‍ക്കാറ്റിനാലെന്ന പോലെ തഴുകിയെടുത്ത് തന്റെ അജ്ഞാത സ്നേഹതീരങ്ങളിലേക്ക് ആലിംഗനം ചെയ്തു കൊണ്ടുപോകുന്ന ആ നിത്യ പ്രണയിനി തന്റെ ആയിരം കൈകളാല്‍ എന്നെയും സ്വീകരിക്കുമായിരിക്കും. തീര്‍ച്ച.

Wednesday, December 10, 2008

കൊംപിയുടെ ചില വിശേഷങ്ങള്‍

ഞങ്ങളുടെ ആഫീസിലെ കാഷ്വല്‍ സ്വീപ്പറാണു ദിനേശന്‍. ആറടി പൊക്കം, കുറ്റി മുടി, രണ്ടായിരം വാട്ട്സ് ശബ്ദം, ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തു കേള്‍ക്കുന്ന ഇടിവെട്ടു പോലെയുള്ള ചിരി. എപ്പോഴും ചളിയും കരിയും പിടിച്ച് കറുപ്പ് കളറിലുള്ള ഒരു പാന്റും ഷര്‍ട്ടുമായിരിക്കും വേഷം. ഒരിക്കല്‍ ആഫീസിലെ രസികന്മാര്‍ ദിനേശനോട് കടയില്‍ പോയി ഒരു വെള്ള കിറ്റ്കാറ്റ് വാങ്ങിക്കാന്‍ പറഞ്ഞു. പാവം ദിനേശന്‍!! സകല കടകളിലും കയറിയിറങ്ങി നിരാശനായി മടങ്ങി. എവിടെയോ ഒരു ചെറിയ നട്ട് ലൂസായിപ്പോയി. അത്രയേ ഉള്ളു. ഒരു ഐ.എസ്.ഒ. ടൂ തൌസന്റ് പൊട്ടന്‍. കക്ഷിയുടേതായി ഒട്ടേറെ തമാശകള്‍ പ്രചാരത്തിലുണ്ട്. അതില്‍ ചില സാമ്പിള്‍സ്.

ഒരു ദിവസം ഞങ്ങള്‍ പത്രം വായിക്കുകയായിരുന്നു. ദിനേശനും കൂടെയുണ്ട്. സ്പോര്ട്സ് പേജില്‍ ഇങ്ങനെ ഒരു ഹെഡിങ് ഉണ്ടായിരുന്നു. ''ഹംപി മുന്നേറുന്നു.'' ചെസ്സ് കളിക്കാരിയായ കൊനേരു ഹംപിയെക്കുറിച്ചായിരുന്നു ആ വാര്‍ത്ത. അതു വായിച്ച ദിനേശന്‍ പറഞ്ഞു. ''ഹംപി..? ഓ… ഇംഗ്ലീഷ് ഫുട്ബാള്‍ ടീമാണല്ലേ..'' ചിരിയടക്കാന്‍ ഞങ്ങള്‍ക്ക് മരുന്നു കഴിക്കേണ്ടി വന്നു. അങ്ങനെയാണു ദിനേശന് കൊംപി എന്ന പേരു വീണത്.

ആഫീസില്‍ ഒരു പ്യൂണിന്റെ ഒഴിവില്‍ അപേക്ഷ ക്ഷണിച്ചു. മുപ്പത് വയസ്സു വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം എന്നാണു നിബന്ധന. ദിനേശനും അപേക്ഷിക്കണമെന്നുണ്ട്. പക്ഷേ വയസ്സ് മുപ്പതിലധികമായി. എന്തെങ്കിലും ഇളവു കിട്ടുമോ എന്നറിയാന്‍ കക്ഷി മനേജരെ പോയി കണ്ടു. മാനേജര്‍ പറഞ്ഞു. ''ദിനേശാ നിങ്ങള്‍ക്ക് വയസ്സ് നാല്‍പ്പത് ആയല്ലോ. മുപ്പത് വയസ്സുള്ളയാളെയേ എടുക്കാന്‍ സാധിക്കൂ..'' കൊംപി ഉടന്‍ വളരെ നിഷ്കളങ്കമായി, ''വയസ്സു കൂടിപ്പോയത് എന്റെ തെറ്റല്ലല്ലോ സാര്‍''.


ഒരു ദിവസം രാവിലെ കൊംപി ഗാഡനില്‍ ചെടികള്‍ക്ക് വെള്ളം ഒഴിക്കുകയായിരുന്നു. മൂപ്പരെ ഒന്നു ചെണ്ട കൊട്ടിക്കണമെന്ന് അതിലേ പോവുകയായിരുന്ന സുരേഷിനു തോന്നി. അവന്‍ കൊംപിയോട് പറഞ്ഞു , ''ദിനേശാട്ടാ, ഇവിടെ ഹോര്‍ലിക്സ് ചെടിയില്ലേ''

''ഇല്ലാന്നു തോന്നുന്നു..'' കൊംപി മറുപടി പറഞ്ഞു.
''എന്നാ മാനേജരോട് പറഞ്ഞിട്ട് കുറേ നല്ല ഹോര്‍ലിക്സ് ചെടികള്‍ വാങ്ങി നടൂ, അതു നല്ല പൂക്കളുണ്ടാവുന്ന ചെടിയാണു.''

കൊംപി ഉടനെ ചാടിപ്പോയി മാനേജരോട് പറഞ്ഞു. ''സാര്‍ നമ്മക്ക് കൊറേ ഹോര്‍ലിക്സ് ചെടി വാങ്ങി നടണം. അതിലു നല്ല പൂക്കളുണ്ടാവും പോലും.'' ഗൌരവക്കാരനായ മാനേജര്‍ പോലും ചിരിച്ചു പോയി.

ഒരിക്കല്‍ ജോലിയില്‍ കൊംപി എന്തോ കാര്യമായ മണ്ടത്തരം ഒപ്പിച്ചു. മാനേജര്‍ ദേഷ്യപ്പെട്ടു നാളെ മുതല്‍ ജോലിക്ക് വരണ്ടാന്നു പറഞ്ഞു. കൊംപി ആകെ വിരണ്ടു. കുറേ എക്സ്ക്യൂസ് പറഞ്ഞു നോക്കി. മാനേജര്‍ അലിയുന്നില്ല. ഒടുവില്‍ കൊമ്പി ഒരു അറ്റകൈ പ്രയോഗം നടത്തി. മാനേജരുടെ കാലിനൊരൊറ്റ വീഴ്ച്ച. മാനേജര്‍ പറഞ്ഞു.

''നീ കാലു വിട് ദിനേശാ..''
''എന്നോട് ജോലിക്ക് കയറാന്‍ പറയാതെ ഞാന്‍ വിടില്ല സാറേ'' കൊംപി.
''അല്ല ദിനേശാ നീ കാലു വിട്. ഞാന്‍ പറയുന്നത് കേള്‍ക്ക്..''
''ഇല്ല സാര്‍ ഞാന്‍ വിടില്ല..''
''പിടി വിട് ദിനേശാ..''
''വിടില്ല സാറേ..''
''ദിനേശാ നീ മേശയുടെ കാലാ പിടിച്ചത്. അതു വിട്...''

Saturday, December 6, 2008

മാജിക് വടി

നാട്ടിലെ തല്ലിപ്പൊളി ആര്‍ട്സ് ക്ലബ്ബിന്റെ വാര്‍ഷികത്തിന്റെ ഉദ്ഘാടന ചടങ്ങാണു വേദി. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ ടീച്ചറാണു ഉദ്ഘാടക. യു.പി.സ്കൂള്‍ ഹെഡ് മാസ്റ്ററായ രാഘവന്‍ മാഷും, ക്ലബ്ബ് പ്രസിഡന്റും, വാര്‍ഡ് മെമ്പറും വേദിയിലിരിപ്പുണ്ട്. ഉദ്ഘാടനം കഴിഞ്ഞാല്‍ മാജിക് ഷോ ഉള്ളത് കാരണം കുട്ടികളടക്കം നല്ലൊരു ആള്‍ക്കൂട്ടം വന്നു ചേര്‍ന്നിട്ടുണ്ട്.

ഖദീജ ടീച്ചര്‍ മുന്നിലിരിക്കുന്ന കുട്ടികളെ ഉപദേശിച്ച് പ്രസംഗിക്കുകയാണു. പിള്ളേരാണെങ്കിലോ “ഈ തള്ളക്ക് വേറെ പണിയൊന്നുമില്ലേ ഞങ്ങളിതെത്ര കേട്ടതാ. സ്വന്തം അച്ഛനുമമ്മയും വിചാരിച്ച് നന്നാവാത്ത ഞങ്ങളെ ഇനി ഈ പെണ്ണുമ്പിള്ള എന്തോ നന്നാക്കാനാ” എന്നൊക്കെ വിചാരിച്ച് കലപില കൂട്ടി മാജിക് ഷോ കാണാന്‍ ആക്രാന്തം പിടിച്ചിരിക്കുകയാണ്. രാഘവന്‍ മാസ്റ്റര്‍ ഇടക്കിടക്ക് പിള്ളേരെ നോക്കി കണ്ണുരുട്ടുന്നുണ്ട്.

പിള്ളേരുടെ ഒച്ചപ്പാട് കണ്ട് ഖദീജ ടീച്ചര്‍ വിഷയം മാറ്റി. “എനിക്കറിയാം ..ങ്ങളൊക്കെ മാജിക് കാണാനായി കാത്തിരിക്കുകയാണെന്നു… അതോണ്ട് ഞാന്‍ കൂടുതലൊന്നും പ്രസംഗിക്കുന്നില്ല… കുട്ടിക്കാലത്ത് ഞാനും ഇതു പോലന്നെ ആയിരുന്നു... ഒരിക്കല്‍ ഞങ്ങള്ടെ സ്കോളിലും ഒരു മാജിക്കുകാരന്‍ വന്നു.... അയാളൊരു ബയങ്കര മാജിക് കാണിച്ചു… നീണ്ടു കറുത്ത ഒരു വടി എടുത്ത് ഒരു പെട്ടിയിയിലിട്ടു.. പിന്നെ, കറുത്ത ഒരു തുണിയെടുത്ത് അതു മൂടി… എന്തൊക്കെയോ മന്ത്രം ചൊല്ലി… എന്നിറ്റ് എന്നെ വിളിച്ച് തുണി പൊക്കി നോക്കാന്‍ പറഞ്ഞു.... ഞാന്‍ പോയി ആ തുണി പൊക്കി നോക്കിയപ്പോ… അതില്‍ നിന്നും അറ്റം ചുവന്ന ഒരു സാധനം നീണ്ടു നീണ്ടു പുറത്തേക്ക് വന്നു.... ഞങ്ങളെല്ലാരും കൈയ്യടിച്ചു…’’

ടീച്ചര്‍ പിന്നെ പ്രസംഗിച്ചതൊന്നും ചിരിയുടെ മാലപ്പടക്കത്തില്‍ ആരും കേട്ടില്ല. എന്തിനാണു ആളുകളിങ്ങനെ ചിരിക്കുന്നതെന്ന് ടീച്ചര്‍ക്കും മനസ്സിലായില്ല.