Sunday, November 1, 2009

ഓര്‍മ്മകളിലൊരു ഉപ്പ്മാവ്

ഇപ്പോഴത്തെ ഉച്ചക്കഞ്ഞിക്ക് മുമ്പ് സ്കൂളുകളില്‍ ഉപ്പുമാവായിരുന്നു കൊടുത്തിരുന്നത്. അന്ന് എല്‍.പി.സ്കൂളില്‍ നിന്നും കഴിച്ച ഉപ്പുമാവിനോളം രുചിയുള്ള ഒന്ന് പിന്നീട് കഴിച്ചിട്ടില്ല. രാവിലെ മൂന്നാമത്തെ പിരിയഡ് കഴിയാറാവുമ്പോഴേക്കും സ്കൂള്‍ മുഴുവന്‍ ഉപ്പുമാവിന്റെ മണം പരക്കും. പിന്നത്തെ പഠിത്തമൊക്കെ ഒരു വകയാണ്. ഇടയ്ക്കിടയ്ക്ക് കഞ്ഞിപ്പുരയുടെ നേര്‍ക്ക് നോക്കിയും, ആരും കാണാതെ വായിലൂറിക്കൂടിയ വെള്ളമിറക്കിയും, കൂടിക്കൂടി വരുന്ന വിശപ്പിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ സഹിച്ചും ഒരു മണി ആവാന്‍ കാത്ത്നില്ക്കും .

ക്ലാസ്സിലെ സീനിയര്‍ മെംബേഴ്സിനാണ് ഉപ്പുമാവ് ഉണ്ടാക്കാനുള്ള ചാര്‍ജ്ജ് . അവര്‍ക്ക് രണ്ട് പിരിയഡ് കഴിഞ്ഞ് ഉപ്പുമാവുണ്ടാക്കാന്‍ പോകാം. മാഷന്മാരുടെ ചൂരല്‍ പ്രയോഗങ്ങളില്‍ നിന്നും രക്ഷനേടുകയുമാവാം.

“ആരാ ഉപ്പുമാവുണ്ടാക്കാന്‍ പോകുന്നത്..?” എന്നു കുഞ്ഞമ്പുമാഷ് ക്ലാസ്സില്‍ ചോദിക്കുമ്പോള്‍ പിന്നിലെ ബെഞ്ചില്‍ നിന്നും അജി, അച്ചപ്പന്‍ സന്തോഷ്, വെറിയന്‍ രാജന് തുടങ്ങിയവര്‍ ധീരജവാന്മാരായി എഴുന്നേറ്റ് പോകും. രണ്ടു മൂന്നു വര്‍ഷങ്ങളായി മാഷന്മാരുടെയും ടീച്ചര്‍മാരുടെയും കണ്ണിലുണ്ണികളായി സെയിം ക്ലാസ്സില്‍ സെയിം ബെഞ്ചില്‍ സെയിം പൊസിഷനില്‍ വിലസുന്ന ചെറുപ്പക്കാരാണിവര്‍.

അടുത്ത പിരിയഡിലെ ചോദ്യങ്ങളില്‍ നിന്നും അതിനുശേഷം ഉറപ്പായി പ്രതീക്ഷിക്കാവുന്ന അടിയില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ഞാനും ഉപ്പുമാവുണ്ടാക്കാന്‍ എഴുന്നേറ്റ് നിന്നാല്‍ തന്നെ പ്രയോജനമില്ല. “നീ പോണ്ട, ആട ഇരിക്ക്” എന്നു പറഞ്ഞ് ഇരുത്തിക്കളയും കണ്ണില് ചോരയില്ലാത്ത മാഷന്മാര്‍. കാണാന്‍ തീരെ വര്‍ക്കത്തില്ലാത്തത് കൊണ്ട് പാചകകലാ കായിക പ്രവൃത്തികളില്‍ ഒരിക്കലും എന്നെപ്പോലെയുള്ള അശുക്കള്‍ക്ക് സ്ഥാനമില്ലായിരുന്നു.

ഉപ്പുമാവ് ഉണ്ടാക്കുന്ന ഓയില്‍ അമേരിക്കയില്‍ നിന്നും സപ്ലൈ ചെയ്യുന്നതാണ്. പത്ത് ലിറ്റര്‍ കൊള്ളുന്ന ചെറിയ ഇരുമ്പ് ടിന്നുകളിലായിരിക്കും ഈ ഓയില്‍ സൂക്ഷിച്ചിരിക്കുക. ഉപ്പുമാവുണ്ടാക്കിയതിന് ശേഷം കാലിയാകുന്ന ഈ ടിന്നുകള്‍ ചെറിയ പൈസയ്ക്ക് കുട്ടികള്‍ക്ക് വാങ്ങാവുന്നതാണ്. ഈ ടിന്നുകള്‍ കൊണ്ട് പല ഉപയോഗങ്ങളുണ്ട്. വെള്ളം നിറച്ച് വെക്കാം, മണ്ണെണ്ണ വാങ്ങാം, ഒരു വശം മുറിച്ച് കളഞ്ഞ് പഴയ റബ്ബര്‍ ചെരുപ്പ് കൊണ്ട് ടയറുണ്ടാക്കി വണ്ടിയുണ്ടാക്കാം. അമേരിക്കയില്‍ നിന്നും കിട്ടുന്ന ഓയില്‍ കൊണ്ടുണ്ടാക്കിയ ഉപ്പുമാവ് തിന്ന് വളര്‍ന്നവരൊക്കെ പിന്നീട് അമേരിക്കയെ തന്നെ തെറി വിളിച്ച് നടന്നു. പാവം അമേരിക്ക! അയിന് ചോയിക്കാനും പറയാനും ആരുമില്ലല്ലോ.

ഒരു മണി ബെല്ല് അടിച്ചാല്‍ തേനീച്ചക്കൂടിളകിയ പോലെ നൂറു കണക്കിന് കാലിവയറുകള്‍ കഞ്ഞിപ്പുരയുടെ നേര്‍ക്ക് സകല ബഞ്ചും ഡെസ്കും കടന്നുതുള്ളി ഓടും. ചിലപ്പോള്‍ ഏതെങ്കിലും ടീച്ചര്‍ സ്റ്റാഫ് റൂമിലേക്ക് പോകുന്നുണ്ടാകും. പിള്ളേരുടെ കൂട്ടയോട്ടത്തിനിടയില്‍ പെട്ടുപോയ അവരെ കണ്ടാല്‍ മലവെള്ളപ്പാച്ചിലിന്നിടയില്‍ വീഴാതെ നില്ക്കുന്ന മരം പോലെ തോന്നും.

ഉപ്പുമാവ് ഉണ്ടാക്കിയ ദേശസ്നേഹികള്‍ തന്നെയാണ് സപ്ലൈ ചെയ്യുന്നതും. അവിടെ ക്രമസമാധാന പരിപാലനത്തിന് അനന്തന്‍ മാഷോ ഗിരിജ ടീച്ചറോ വടിയെടുത്ത് നില്‍പ്പുണ്ടാകും. ഉപ്പുമാവ് വാങ്ങുന്നത് വാട്ടിയ വാഴയിലയിലോ, ഉപ്പില ചപ്പിലോ വീട്ടില്‍ നിന്നും കൊണ്ടുവരുന്ന പാത്രത്തിലോ ആയിരിക്കും. ചിലര്‍ രാവിലെ വീട്ടിലെ അടുപ്പില്‍ വെച്ച് വാട്ടിയെടുത്ത വാഴയില മടക്കി നോട്ട്പുസ്തകത്തില്‍ വെച്ചിട്ടുണ്ടാകും. വേറെ ചിലര്‍ സ്കൂളിലേക്ക് പോകുന്ന വഴിക്ക് ഉപ്പിലമരത്തിന്റെ ഇല പറിച്ചെടുത്ത് പുസ്തകത്തില്‍ വെക്കും. ഇതൊന്നുമില്ലെങ്കില്‍ പാഠപുസ്തകത്തിലോ കൈയ്യിലോ വാങ്ങിക്കും. ഇന്നു ചെറിയ ബ്ലോഗറും വലിയ പണക്കാരനുമായ ഒരാള്‍ പണ്ട് സ്ലേറ്റില്‍ പോലും ഉപ്പുമാവ് വാങ്ങിക്കഴിച്ചിരുന്നു.

ഗോതമ്പ് റവ കൊണ്ടുള്ള ഉപ്പുമാവിനേക്കാള്‍ രുചി മഞ്ഞ നിറത്തിലുള്ള ഉപ്പുമാവിനാണ്. നേരിയ പൊടി ആയതിനാല്‍ അത് ചെറിയ ഉരുളകളാക്കാന്‍ പറ്റും. നല്ല രുചിക്ക് പുറമേ ആസ്വാദ്യമായ മണവുമാണതിന്.

വരി നില്ക്കുന്ന എല്ലാ കുട്ടികള്‍ക്കും കൊടുത്ത് കഴിഞ്ഞ് ബാക്കിയുണ്ടെങ്കില്‍ വീണ്ടും കൊടുക്കും. ഇതിനു വേണ്ടി ആദ്യമേ കഴിച്ചവരില്‍ ചിലര്‍ ചീനച്ചട്ടിയുടെ അടുത്ത് കാത്തിരിക്കുന്നുണ്ടാവും. അവര്‍ ചീനച്ചട്ടിയുടെ ചുറ്റും കൂടിനിന്നു ഉന്തും തള്ളുമുണ്ടാക്കി കൈനീട്ടും. ഒരാള്‍ക്ക് ഓരോ കയില് അത്രേ ഉണ്ടാവൂ. അതു തന്നെ എല്ലാര്‍ക്കും കിട്ടുകയുമില്ല. അപ്പോഴേക്കും ഉപ്പുമാവ് കഴിയാറായിട്ടുണ്ടാകും. അന്നേരം അച്ചപ്പന്‍ സന്തോഷോ, വെറിയന്‍ രാജനോ ആരെങ്കിലും "വാരിക്കോ....." എന്ന് വിളിച്ചു പറയും. അപ്പോള്‍ ക്യു സിസ്റ്റവും മര്യാദയും തെറ്റിച്ച് ആര്‍ക്കും ചട്ടിയില്‍ പറ്റിയിരിക്കുന്നത് കൈയ്യിട്ട് വാരാം. പത്തിരുപത് കൈകള്‍ ഉന്തും തള്ളുമായി ചീനച്ചട്ടിയില്‍ കൈയ്യിട്ട് വാരും. കിട്ടിയാല്‍ കിട്ടി.. ഇല്ലെങ്കില്‍ ചട്ടി ക്ലീന്‍..!

എന്റെ ക്ലാസ്സില്‍ കുട്ടിരാമന്‍ എന്നൊരു കുട്ടിയുണ്ടായിരുന്നു. ഒരു അവാര്‍ഡ് ടൈപ്പ്. കീറിത്തുടങ്ങിയ മുഷിഞ്ഞ ഷര്‍ട്ടും ട്രൌസറും. പാറിപ്പറക്കുന്ന തലമുടി. എപ്പോഴും ഉറക്കം തൂങ്ങിയിരിക്കും. ഉച്ച സമയമാവുമ്പോഴാണ് അവനില്‍ വല്ല ചലനവും കാണുന്നത് തന്നെ. മാഷന്മാര് വല്ല ചോദ്യവും ചോദിച്ചാല്‍ വെറുതെ എഴുന്നേറ്റ് നില്ക്കും , യാതൊരു വികാരവുമില്ലാതെ കിട്ടുന്ന അടിയും വാങ്ങി ഇരിക്കും. ഏസ് യൂഷ്വല്‍ ആള്‍വെയ്സ്. വളരെ പാവപ്പെട്ട കുടുംബമായിരുന്നു അവന്റേത്. അച്ഛനുമമ്മയും അന്നന്ന് കൂലിപ്പണിയെടുത്ത് കൊണ്ട് വരുന്നതില്‍ നിന്നു അരിയും സാമാനങ്ങളും വാങ്ങിയിട്ട് വേണം ആറു മക്കളടങ്ങിയ ആ വീട്ടില്‍ ചോറു വെയ്ക്കാന്‍. ആ കഷ്ടപ്പാടുകള്‍ക്കിടയില്‍ സ്കൂളില്‍ പോയാല്‍ കിട്ടുന്ന ഒരു നേരത്തെ ഉപ്പുമാവിന്റെ വില എത്ര രൂപയില്‍ ഒതുക്കാനാവും..!

ഒരു ദിവസം ഇങ്ങനെ വാരാനായി കൂടി നില്ക്കുന്നവരില്‍ കുട്ടിരാമനുമുണ്ടായിരുന്നു. "വാരിക്കോ.." എന്ന അച്ചപ്പന്‍ സന്തോഷിന്റെ അലര്‍ച്ച കേട്ടതും മറ്റുള്ള കൈകള്‍ക്കൊപ്പം കുട്ടിരാമനും ചട്ടിയില്‍ കൈയിട്ടു. അക്രാന്തത്തോടെ ഉപ്പുമാവിന്നായി പിടിവലി നടത്തുന്ന കൈക്കൂട്ടത്തിനിടയില്‍ കുട്ടിരാമനും ആവത് ശ്രമിച്ചു. കഷ്ടകാലത്തിന് ഇവന്റെ കൈ വേറൊരുത്തന്റെ കൈയ്യിലാണ് കിട്ടിയത്. ഉപ്പുമാവെന്നു കരുതി അവന്‍ കുട്ടിരാമന്റെ കൈ പിടിച്ച് വലിച്ചു. ബാലന്‍സ് തെറ്റിയ കുട്ടിരാമന്‍ ചട്ടിയിലേക്ക് കോയന്‍ ബോക്സ് മുകളിലാക്കി തലയും കുത്തി വീണു. അവന്‍ ചട്ടിയില്‍ കിടന്ന് കാലു മുകളിലാക്കി പിടക്കാന്‍ തുടങ്ങി. സന്തോഷും രാജനും കൂടി കുട്ടിരാമന്റെ തോളില്‍ പിടിച്ച് പുറത്തേക്ക് വലിച്ചെടുത്തു.

തലയിലും മുഖത്തും ഉപ്പുമാവില്‍ പെരങ്ങിയ കുട്ടിരാമനെ കണ്ട് പിള്ളേരൊക്കെ ചിരിച്ച് മറിയാന്‍ തുടങ്ങി. പക്ഷേ ഒന്നും സംഭവിച്ചെന്ന് തോന്നാതെ വായിലുള്ള ഉപ്പുമാവ് വിഴുങ്ങിക്കൊണ്ട് കുട്ടിരാമന്‍ പറഞ്ഞു.

"വീണെങ്കിലെന്താ.. എനക്ക് ഇഷ്ടം പോലെ ഉപ്പുമാവ് കിട്ടിയല്ലോ..."

മുഖത്ത് പുരണ്ടിരിക്കുന്ന ഉപ്പുമാവിന്‍ തരികള്‍ അവന്റെ കണ്ണിലെ ലാവാപ്രവാഹത്തില്‍ അലിഞ്ഞില്ലാവുന്നത് ഞാന്‍ കണ്ടു.

Sunday, October 25, 2009

ആശുപത്രിയിലെ അതിക്രമം

കോളേജ് പഠിത്തം കഴിഞ്ഞ് ജോലിയൊന്നും കിട്ടാതെ ഹാപ്പിയായി നടക്കുന്ന കാലം. ദിവസവും രാവിലെയും വൈകിട്ടും ബസ് സ്റ്റോപ്പില്‍ പോയിരിക്കുക, കോളേജില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് യാത്രാ മംഗളങ്ങള്‍ നേരുക, ചെണ്ടപ്പുറത്ത് കോലിടുന്ന സ്ഥലത്തൊക്കെ എത്തുക ഇതൊക്കെയാണ് ഹോബീസ്. കൂട്ടിന് സുരേശനും ഹൂപ്പറെന്നു വിളിക്കുന്ന പ്രദീപനുമുണ്ടാകും. പ്രദീപനെ ഹൂപ്പര്‍ എന്നു വിളിക്കാന്‍ കാരണം വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന കാള്‍ ഹൂപ്പറിന്റെ കാര്‍ബ്ബണ്‍ കോപ്പി ആയത് കൊണ്ടാണ്.

ജീവിതം അങ്ങനെ ആനന്ദസുരഭിലമായി പോകുമ്പോഴാണ് എനിക്ക് ജോലി കിട്ടിയത്. അതിന്റെ വകയില്‍ ചെലവ് ചെയ്യണമെന്ന് പറഞ്ഞ് രണ്ടു പേരും എന്നെ ശല്യപ്പെടുത്താന്‍ തുടങ്ങി. വേണമെങ്കില്‍ നമുക്ക് കല്യാണം കഴിക്കാതിരിക്കാം, കുട്ടികള്‍ വേണ്ടെന്നു വെക്കാം, ജോലിക്ക് പോകാതിരിക്കാം. പക്ഷേ പാര്‍ട്ടി കൊടുക്കാതിരിക്കാനാവില്ലല്ലോ. ഞാനില്ലാത്ത സമയത്ത് എന്തെങ്കിലും അത്യാവശ്യം വന്നാല്‍ ഉപകാരത്തിന് എത്തേണ്ടത് ആ പിള്ളേരാണ് എന്ന് അമ്മ എപ്പോഴും പറയാറുണ്ട്. ഇവന്മാരെക്കൊണ്ട് കള്ളു കുടിക്കാനും പഞ്ചാരയടിക്കാനുമല്ലാതെ വേറൊരു ക്രിയക്കും കൊള്ളില്ലെന്ന് കൂടെ നടക്കുന്ന നമുക്കല്ലേ അറിയൂ. എന്നിട്ടും ചങ്ങാതിമാരല്ലേ എന്നു കരുതി ഞാന്‍ സമ്മതിച്ചു.

കണ്ണൂരിലെ കുടിയന്മാര്‍ക്ക് കോഴിക്കോട് എയര്‍‌പോര്‍ട്ടില്‍ പോകാന്‍ ഭയങ്കര ഇഷ്ടമാണ്. യാത്ര അയക്കുവാനുള്ള വണ്ടിയില്‍ കയറാന്‍ ആളുകള്‍ രക്തദാനസേന പോലെ റെഡിമണിയായിരിക്കും. പോകുന്ന വഴിക്ക് മാഹിയില്‍ നിന്നും ലോ കോസ്റ്റിനു ഹൈ ക്വാണ്ടിറ്റി മദ്യം കിട്ടുമെന്നത് കൊണ്ടാണിത്. സ്വന്തം മക്കളേത് ക്ലാസ്സിലാണ് പഠിക്കുന്നത് എന്നു ചോദിച്ചാല്‍ അറിയില്ലെങ്കിലും മാഹിയിലെയും കണ്ണൂരിലെയും കുപ്പിയുടെ വില വ്യത്യാസം അവര് കൃത്യമായി പറഞ്ഞു തരും. മാഹിയില്‍ മദ്യത്തിന് പകുതി വില മാത്രമാവാന്‍ കാരണം കേരളം ഭരിക്കുന്നത് മലയാളികളും, മാഹി ഭരിക്കുന്നത് ഹിന്ദിക്കാരും ആയത് കൊണ്ടാണ്.

മാഹിയുടെ തന്നെ ഭാഗമാണ് കോപ്പാലം എന്ന സ്ഥലം. അവിടേക്ക് തലശ്ശേരിയില്‍ നിന്നും മിനിമം ചാര്‍ജ്ജിന്റെ ദൂരമേയുള്ളു. മാഹിയിലെ ഒച്ചപ്പാടും ശല്യവുമില്ല. സ്കൂള്‍ കെട്ടിടം പോലത്തെ വിശാലമായ മുറികളൊക്കെ നീറ്റും സ്പേഷ്യസുമാണ്. പരിചയമുള്ള ആരും അവിടെ ഉണ്ടാകില്ല. അതു കൊണ്ട് ആരെയും റെസ്പെക്റ്റ് ചെയ്തില്ലയെന്ന പരാതിയില്ലാതെ മദ്യം പാനം ചെയ്ത് പാനിയാവാം.

കണ്ണൂരു വെച്ച് പാര്‍ട്ടി നടത്തിയാല് കുറേ മാസത്തെ ശമ്പളം പൊകയാവും. അത്രയ്ക്കുണ്ട് എന്റെ ഗ്രോസ്സ് സാലറി. അതുകൊണ്ട് കോപ്പാലത്ത് വെച്ച് പാര്‍ട്ടി നടത്താമെന്നു തീരുമാനിച്ചു. അങ്ങനെ ഒരു ഞായറാഴ്ച്ച ഞങ്ങള്‍ കോപ്പാലത്തെ കോമളപുഷ്പമാല എന്ന ബാറിലെത്തി. ഈ ബാറിന്റെ പേരിന്റെ പിന്നിലൊരു കഥയുണ്ട്. ഒരിക്കല്‍ വനവാസകാലത്ത് ഭീമസേനന്‍ ഇവിടെയെത്തി. കലശലായ ദാഹം നിമിത്തം മൂപ്പര്‍ ഈ ബാറില്‍ കയറി 10 ലിറ്റര്‍ ഓ.പി.ആര്‍ ഒറ്റയടിക്ക് വായിലേക്ക് കമിഴ്ത്തി. അതു കണ്ട് അത്ഭുതപ്പെട്ട കറിവെപ്പുകാരി കോമള ഒരു പുഷ്പമാല എടുത്ത് ഭീമന്റെ കഴുത്തിലിട്ടു. അങ്ങനെയാണ് ഈ ബാറിന് കോമളപുഷ്പമാല എന്ന പേരു വീണത്.

ഓസിന് കിട്ടിയാല്‍ ആസിഡും വിഴുങ്ങുന്ന പാര്‍ട്ടികളാണ് സുരേശനും ഹൂപ്പറും. കിട്ടിയ അവസരം രണ്ടു പേരും ശരിക്കും യൂട്ടിലൈസ് ചെയ്തു. ഫ്രൈഡ് റൈസും, കുപ്പികളും, കോഴിയും, പോത്തുമെല്ലാം ഫാഷന്‍ഷോയിലെ പെണ്ണുങ്ങളെപോലെ ഡ്രെസ്സ് ലെസ്സായി വന്നു പോയിക്കൊണ്ടിരുന്നു. ഞാനാണെങ്കില്‍ നീയൊക്കെ ജനിച്ചിട്ട് ഇന്നേ വരെ ഒന്നും കഴിച്ചിട്ടില്ലേടാ എന്ന ഉള്ളില്‍ നിര്‍ത്തിയ ചോദ്യവുമായി കോളവെള്ളം കടിച്ച് പൊട്ടിച്ച് കുടിച്ചു പോക്കറ്റും പിടിച്ച് ഇരുന്നു. ജോലി പോയതോ, പെണ്ണു കിട്ടാത്തതോ, കാമുകി വേറൊരുത്തന്റെ കൂടെ ഓടിപോയതോ ഒന്നുമല്ല സഹിക്കാന്‍ പറ്റാത്തത്. നമ്മളുടെ കാശ് കോണ്ട് ബാക്കിയുള്ളവന്മാര്‍ അടിക്കുന്നത് വെറുതെ കണ്ടു നില്ക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും സങ്കടകരമായ അനുഭവം!

രണ്ട് മൂന്നു മണിക്കൂര്‍ നീണ്ട വെപ്രാളത്തിന് ശേഷം വയറിലൊരു മില്ലീ ലിറ്റര്‍ പോലും അഡീഷണല്‍ സ്പേസില്ലാത്തതിനാല്‍ രണ്ടു പേരും മതിയാക്കി. ബില്ലു കണ്ട് എന്റെ കണ്ണില്‍ ഇരുട്ട് കയറി. അതു കൊണ്ട് ഹൂപ്പറാണ് ബില്ലു കൊടുത്തത്. എന്റെ പോക്കറ്റില്‍ നിന്നും കാശെടുത്ത്.

പിന്നെ ഒരു ബസ്സ് പിടിച്ച് തലശ്ശേരിയെത്തി. അവിടെ നിന്നും കണ്ണൂരേക്ക് ഒരു കെ.എസ്.ആര്.ടി.സി. ബസ്സാണ് കിട്ടിയത്. അതിലാണെങ്കില്‍ ഞങ്ങള്‍ക്ക് പുറമേ കണ്ടക്റ്ററും ഡ്രൈവറുമേയുള്ളു. സുരേശന്‍ പോയി ഒരു സീറ്റില്‍ നീണ്ടു നിവര്‍ന്ന് മലര്‍ന്ന് കിടന്നു. ഹൂപ്പര്‍ മുകളിലെ കമ്പിയില്‍ പിടിച്ച് മുകളിലേക്ക് പൊന്തുകയും താഴുകയും ചെയ്തു കൊണ്ട് പറഞ്ഞു. "കുറേ ദിവസായി എക്സര്‍സൈസ് ചെയ്തിട്ട്..." ഇവന്മാരെക്കൊണ്ട് ഇനിയെന്തെല്ലാം പുലിവാലുണ്ടാകുമോ ദൈവമേ എന്നാലോചിച്ച് ടെന്‍ഷനടിച്ച് ഞാനിരുന്നു. ഭാഗ്യത്തിന് പ്രശ്നമൊന്നുമുണ്ടാകാതെ കണ്ണൂരെത്തി.

ബോംബേറും കൊലപാതകവുമൊക്കെയായി രാഷ്ട്രീയ കുഴപ്പങ്ങളുടെ നാളുകളായതിനാല്‍ ടൌണില്‍ ആളുകള്‍ കുറവായിരുന്നു. നാട്ടിലേക്കുള്ള ബസ്സ് കയറാന്‍ നില്ക്കുമ്പോള്‍ ഹൂപ്പറിനൊരു വെളിപാടുണ്ടായി. ഞങ്ങളുടെ വീടിനടുത്തുള്ള കുഞ്ഞമ്പുവേട്ടന്‍ പനി കാരണം സഹകരണ ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. മൂപ്പരെ കണ്ടിട്ട് നാട്ടിലേക്ക് പോകാം. ശരിയെന്നു ഞാനും സുരേശനും സമ്മതിച്ചു.

മൂന്നാം നിലയിലാണ് കുഞ്ഞമ്പുവേട്ടന്‍ കിടക്കുന്നത്. ഞങ്ങള്‍ മൂപ്പരെ കണ്ട് വിശേഷങ്ങള്‍ തിരക്കിയ ശേഷം പുറത്തിറങ്ങി. ഹൂപ്പറും സുരേശനും ഓരോരോ വാര്‍ഡിലും വെറുതെ കയറിയിറങ്ങി നടക്കാന്‍ തുടങ്ങി. പെട്ടുപോയല്ലോ എന്നോര്‍ത്ത് ഞാനും അവരെ അനുഗമിച്ചു. അങ്ങനെ നടന്ന് ആരുമില്ലാത്ത ഒരു വാര്‍ഡിലെത്തി. ഹൂപ്പര്‍ അവിടെയുള്ള ഒരു കട്ടിലില്‍ മലര്‍ന്ന് കിടന്ന് പറഞ്ഞു. “ശോ.. എപ്പോഴാണ് ഇവിടെയൊന്ന് കിടക്കുക..!”

''അതിനു വലിയ ബുദ്ധിമുട്ടൊന്നുമില്ല വെറുതെ നടന്നു പോകുന്നവനെ പോലും ബോംബ് എറിയുന്ന കാലമാണ്. റോഡിലൂടെ നടന്നാല്‍ മതി. ഉടനെ നിനക്കിവിടെ എത്താം.'' സുരേശന്‍ പറഞ്ഞു.

പെട്ടെന്ന് ഹൂപ്പറിന്റെ കണ്ണുകള്‍ ചുവരില്‍ ഫിറ്റ് ചെയ്തിരിക്കുന്ന ബള്‍ബുകളില്‍ തങ്ങി. അവന്‍ പറഞ്ഞു. "ഇവിടെ വരെ വന്നിട്ട് ഒന്നും കൊണ്ടു പോയില്ലാന്നു വേണ്ട.." എന്നിട്ട് കട്ടിലില്‍ കയറി ബള്‍ബുകള്‍ അഴിക്കാന്‍ തുടങ്ങി. ഒരെണ്ണം അഴിച്ച് ഷര്‍ട്ടിന്റെ പോക്കറ്റിലിട്ടു. പിന്നെ അഴിച്ച മൂന്നെണ്ണമെടുത്ത് മുണ്ട് പൊക്കി അണ്ടര്‍വെ‍യറില് ഇട്ടു. ഞാന്‍ തടഞ്ഞിട്ടൊന്നും അവന്‍ അനുസരിച്ചില്ല.

പിന്നെ ഞങ്ങള്‍ താഴേക്കിറങ്ങി റിസപ്ഷനിലെത്തി. അണ്ടര്‍വെയറില്‍ ബള്‍ബുകളുള്ളത് കാരണം ഹൂപ്പര്‍ ഹാന്‍ഡില്‍ വിത്ത് കെയറില്‍ പതുക്കെയാണ് നടക്കുന്നത്. റിസപ്ഷനില്‍ നിരത്തിയിട്ടിരിക്കുന്ന കസേരകളിലെല്ലാം ആരൊക്കെയോ ഇരിക്കുന്നുണ്ട്. ഒരു കാലുമുഴുവന്‍ പ്ലാസ്റ്ററിട്ട ഒരാളും അക്കൂട്ടത്തിലുണ്ട്. എന്‍‌ക്വയറി കൌണ്ടറില്‍ പെട്ടി ഓട്ടോറിക്ഷ പോലൊരു പെണ്ണ് ഫോണില്‍ ആരോടോ ഷുഗര്‍ബീറ്റ് ചെയ്യുന്നു. പുറത്തേക്കുള്ള വാതിലിന്റെയടുത്ത് നീല യൂനിഫോമും തൊപ്പിയും കപ്പടാ മീശയുള്ള ഒരു സെക്യൂരിറ്റിക്കാരന്‍ പ്രതിമ പോലെ നില്ക്കുന്നു. ഞാന്‍ ഹൂപ്പറിന്റെ പിറകിലായി അയാളെങ്ങാനും ബള്‍ബ് മോഷ്ടിച്ചത് കണ്ടു പിടിച്ചാലോ എന്നു പേടിച്ച് പേടിച്ച് നടക്കുകയാണ്...

പെട്ടെന്ന് ഭയങ്കര മുഴക്കത്തില്‍ “ഠോ...” എന്നൊരു ശബ്ദം കേട്ടു. ഞാന്‍ നോക്കിയപ്പോള്‍ ബള്‍ബുകള്‍ താഴെ വീണ് പൊട്ടിച്ചിതറി കിടക്കുന്നു.. കസേരയിലിരിക്കുന്നവര്‍ ഒന്നും മനസ്സിലാകാതെ അന്തം വിട്ടുനില്ക്കുന്നു. സെക്യൂരിറ്റിക്കാരന്‍ ഉണ്ടക്കണ്ണന്‍ ഞങ്ങളെ തുറിച്ച് നോക്കുന്നു..

പെട്ടെന്ന് എന്റെ തലയില്‍ വേറൊരു ബള്‍ബ് കത്തി. ഞാന്‍ "ബോംബ്..... ഓടിക്കോ..." എന്ന് ഉറക്കെ വിളിച്ച് പറഞ്ഞുകൊണ്ട് പുറത്തേക്കോടി.... എന്റെ പിറകെ ഹൂപ്പര്‍, സുരേശന്‍, കസേരയിലിക്കുന്നവരെല്ലാം.. ആന ഇടഞ്ഞ ഉത്സവപ്പറമ്പ് പോലെയായി റിസപ്ഷന്‍. പെട്ടി ഓട്ടോ കൌണ്ടര്‍ ചാടിക്കടന്ന് ഓടുന്നു. കാലിനു പ്ലാസ്റ്ററിട്ടവന്‍ രണ്ടു കാലും കുത്തി പറപറക്കുന്നു.. എന്നെയും തോല്‍പ്പിച്ചു തൊപ്പിയും പിടിച്ച് കൊണ്ട് സെക്യൂരിറ്റിക്കാരന്‍ ഓടുന്നു..

ഞാന്‍ ഹൂപ്പറോട് ചോദിച്ചു. "എങ്ങനെയാടാ ബള്‍ബ് വീണത്...?"

അവന്‍ ചമ്മലോടെ പറഞ്ഞു.. "അത്... ഷഡ്ഡി കീറിയതായിരുന്നു..."

"നിനക്കാ അരിപ്പക്കലം മാറ്റി വേറെ നല്ലതിട്ടൂടായിരുന്നോ..?"

"പോഡാ, ഇത്ര ദൂരം വരുന്നത് കൊണ്ടാ ഞാനതെങ്കിലും ഇട്ടതെന്നെ.."