ജോലി കിട്ടാത്തതിനാല്‍ ബാലഗോപാലന്റെ കല്യാണം കഴിഞ്ഞത് മുപ്പത്തിയാറാം വയസ്സിലായിരുന്നു. ലേറ്റായാലെന്താ ലേറ്റസ്റ്റാണു എന്നു പറഞ്ഞത് പോലെ വളരെ നല്ല ബന്ധമായിരുന്നു കിട്ടിയത്. ബാലഗോപാലന്റെ ഭാഗ്യമാണു രഞ്ജിനിയെ കല്യാണം കഴിക്കാന്‍ പറ്റിയതെന്നാണു എല്ലാവരും പറഞ്ഞത്. സുന്ദരി, ബി.എഡ്., ധാരാളം ഭൂസ്വത്ത്, അച്ഛന്‍ എക്സ്.മിലിട്ടറി, അമ്മ ഹൌസ് എക്സിക്യുട്ടീവ്, മൂന്നു പെണ്‍കുട്ടികളില്‍ ഇളയത്, ടൌണില്‍ രണ്ടു നില വീട്. മൂത്ത ചേച്ചിമാരെ കല്ല്യാണം കഴിച്ചത് ബാങ്ക് മാനേജരും ഗള്‍ഫുകാരനുമാണു.
രഞ്ജിനിക്ക് ആദ്യമൊക്കെ വന്ന നല്ല നല്ല ആലോചനകള്‍ കാശുള്ള എല്ലാ വീട്ടുകാരും ചെയ്യുന്നത് പോലെ പ്രത്യേകിച്ച് യാതൊരു കാരണവുമില്ലാതെ തള്ളിക്കളഞ്ഞിരുന്നു. പിന്നെ കുറേ കാലം കഴിഞ്ഞപ്പോള്‍ കല്യാണാലോചനയും കൊണ്ട് ആരും വരാതെയായി. ചേച്ചിമാരുടെ മക്കള്‍ ബ്ലൂടൂത്തില്‍ അഭിനയിക്കാന്‍ മാത്രം പ്രായമായി. അങ്ങനെ ചായ കുടിക്കാനൊന്നും ആരും വരാതെയായപ്പോഴാണു ബാലഗോപാലന്റെ ആലോചന വന്നത്. ഫൈനാന്‍ഷ്യലി മാച്ച് ലെസ്സാണെങ്കിലും, വയസ്സ് മുപ്പതായി. ഇനി എത്ര കാലമെന്നു വെച്ചാ കാത്തിരിക്കുക. അതുകൊണ്ട് ബാലഗോപാലനു കെട്ടിച്ചു കൊടുത്തു.
കല്യാണം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോള്‍ രഞ്ജിനിയുടെ രണ്ടാമത്തെ ചേച്ചിയുടെ ഇളയ മകനായ ടിന്റു മോന്റെ ബേത്ത്ഡേ വന്നു. ബാലഗോപാലനും, രഞ്ജിനിയും അന്നു വൈകിട്ട് ചേച്ചിയുടെ വീട്ടിലെത്തി. ഗംഭീര പാര്‍ട്ടിയായിരുന്നു ചേച്ചിയും ഗള്‍ഫുകാരനായ ഭര്‍ത്താവും അറേഞ്ച് ചെയ്തത്.
കേക്ക് കട്ട് ചെയ്തതിനു ശേഷം ഗള്‍ഫുകാരന്‍ അകത്ത് പോയി നാലഞ്ച് ഫുള്ളും കുറേ ഗ്ലാസുകളും കൊണ്ടു വന്നു മേശമേല്‍ വെച്ചു. കുപ്പികളുടെ തിളക്കം ആണുങ്ങളുടെ കണ്ണിലും പ്രതിഫലിച്ചു. കുപ്പിയില്‍ നിന്നും ചുവപ്പ് ദ്രാവകം ഗ്ലാസ്സുകളില്‍ ഒഴിച്ച് ലിവര്‍ അടിച്ചു പോകാതിരിക്കാന് അല്‍പ്പം വെള്ളവും ചേര്‍ത്ത ശേഷം ഗള്‍ഫുകാരന്‍ ആദ്യത്തെ ഗ്ലാസ്സ് എടുത്ത് ബാലഗോപാലന്റെ നേരെ നീട്ടി.
''അയ്യോ എന്താ ഇതു.. എനിക്ക് വേണ്ട.. ഞാന്‍ കഴിക്കില്ല.''
ബാലഗോപാലന്‍ ബോംബ് കണ്ടതു പോലെ ഞെട്ടി മാറി. ആണുങ്ങളും പെണ്ണുങ്ങളും പിള്ളേരുമടക്കം എല്ലാവരും പൊട്ടിച്ചിരിച്ചു കളിയാക്കാന്‍ തുടങ്ങി.
''ഇന്നത്തെ കാലത്ത് അല്‍പ്പം കഴിക്കാത്തവരുണ്ടോ? എന്താ ഇതു ബാലഗോപാല.. ഷെയിം.''
ബാലഗോപാലന്‍ ഒരു വിഡ്ഡിച്ചിരിയും ചിരിച്ചു നില്‍ക്കെ, രഞ്ജിനി വന്നു കൈ പിടിച്ചു അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. എന്നിട്ട് പറഞ്ഞു.
''ബാലുവേട്ടാ എന്റെ മാനം കെടുത്തരുത്... ആണുങ്ങളായാല്‍ കുടിക്കണം... പ്ലീസ്.. അല്ലെങ്കില്‍ നാണക്കേടാണു… കഴിക്കണം… ഇതു നിങ്ങളുടെ നാട്ടിന്‍പുറമല്ല ടൌണാണു…''
അവസാനത്തെ വാക്കു കേട്ടപ്പോ ബാലഗോപാലന്റെ ചോര തിളച്ചു ഇരുമ്പായി. അവന്‍ നൂറു മീറ്റര്‍ ഓട്ടക്കാരനെ പോലെ ഓടി വന്നു നിറച്ചു വെച്ചിരിക്കുന്നതില്‍ നിന്നും രണ്ടു ഗ്ലാസ്സ് ഏടുത്ത് എല്ലാവരും കണ്ണു മിഴിച്ചിരിക്കെ വണ്‍ ബൈ വണ്‍ ആയി അണ്ണാക്കിലേക്ക് കമിഴ്ത്തി. ഞണ്ടിന്റെ മാളത്തില്‍ വെള്ളം കയറുന്നത് പോലെ.
എല്ലാവരും കുടിക്കാന്‍ തുടങ്ങിയിരുന്നു. പെണ്ണുങ്ങളില്‍ ചിലര് ബീയര്‍ കഴിക്കുന്നു. ബാലഗോപാലന്‍ നല്ല രസം തോന്നി. മൊത്തം ഒരു ലാഘവത്തം. ഒരു ചമ്മലുമില്ലാതെ ആരോടും സംസാരിക്കാന്‍ പറ്റുന്നു. മനുഷ്യന്മാര്‍ക്കെന്തിനാ കാലുകള്‍ എന്നൊക്കെ തോന്നാന് തുടങ്ങി. അവനു രണ്ടെണ്ണം കൂടി അടിച്ചു.
ഭക്ഷണം കഴിച്ചശേഷം രണ്ടുപേരും ഒരു ഓട്ടോ പിടിച്ച് വീട്ടിലെത്തി. മുറ്റത്തിറങ്ങി രഞ്ജിനി ഓട്ടോക്കാരനു കാശു കൊടുത്തു വിട്ടു തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് ബാലഗോപാലന് കുത്തിയിരുന്നു ശര്‍ദ്ദിക്കുന്നതാണു. ശബ്ദം കേട്ട് രാമന്‍ മാഷ് പുറത്തേക്ക് വന്നു. “എന്താ പറ്റിയത്?’’ മാഷ് ചോദിച്ചു. ''അതു.. അച്ഛാ,.. ഭക്ഷണം പിടിച്ചില്ലാന്നു തോന്നുന്നു...'' രഞ്ജിനി പറഞ്ഞു.
രാമന്‍ മാഷ് ഒന്നു മണത്തു നോക്കി, എന്നിട്ട് കുനിഞ്ഞ് ബാലഗോപാലന്റെ പുറം തടവിക്കൊടുത്തു കൊണ്ട് പറഞ്ഞു.
''മോനേ, ഇതൊന്നും നിനക്ക് പറഞ്ഞ പണിയല്ല...''