Monday, September 28, 2009

കുട്ടിപ്പാച്ചന്റെ ക്രയ വിക്രിയകള്‍

സംസാരിക്കുമ്പോള്‍ പേരുകളും വാക്കുകളും പരമാവധി ചുരുക്കി സമയം ലാഭിക്കുന്നത് എന്റെ നാട്ടുകാരുടെ ഒരു ശീലമാണ്‌. "വേഗം ഇറങ്ങൂ..", എന്നതിന്‌ "ബേംകീ..", എന്നും, "അവിടെ" എന്നതിന്‍ "ആട" എന്നൊക്കെയാണ്‌ ഞങ്ങളുടെ ക്ലാസ്സിക് ഭാഷാ പ്രയോഗങ്ങള്‍. പേരു പറയുമ്പോള്‍ ലക്ഷ്മിചേച്ചിയെ ദെച്ചുഏച്ചി എന്നും, പത്മിനിയെ പപ്പാതി എന്നും, പ്രകാശനെ പാച്ചനെന്നും ഷോര്‍ട്ടാക്കി മാറ്റും.




ഇങ്ങനെ ഷോര്‍ട്ട് ഫോമില്‍ അറിയപ്പെടുന്ന ഒരാളായിരുന്നു വില്ലേജാഫീസില്‍ പ്യൂണായ കുഞ്ഞിരാമേട്ടന്റേയും ഭാര്യ രമണിയേച്ചിയുടേയും മകനായ കുട്ടിപ്പാച്ചന്‍. പ്രകാശനെന്ന പേരാണ്‌ പേരിടീലിന് രജിസ്റ്റര്‍ ചെയ്തത്. വീടിനടുത്ത് പീറ്റത്തെങ്ങു പോലത്തെ വേറൊരു പ്രകാശനുണ്ടായതിനാല്‍ ഉയരം കുറഞ്ഞ ഇവന്‍ കുട്ടിപ്പാച്ചനായി മാറി. ഒരേയൊരു മകനായതിനാല്‍ വീട്ടുകാര്‍ ലാളിച്ചു ലാവിഷാക്കി വഷളാക്കിയിരുന്നു. ഡ്യൂ റ്റു ദിസ്, അവനില്ലാത്ത കുരുത്തക്കേടുകളുണ്ടായിരുന്നില്ല. എന്തു ചെയ്താലും അച്ഛനുമമ്മയും വഴക്കൊന്നും പറയുകയില്ല. വല്ലപ്പോഴും രമണിയേച്ചിയൊന്ന്‌ അടിക്കാന്‍ ഓങ്ങിയാല്‍ തന്നെ പാച്ചന്‍ അച്ഛമ്മയായ ദേവു അമ്മയുടെ അടുക്കല്‍ സറണ്ടറാവും.




കുട്ടിപ്പാച്ചന്‍ ആളൊരു കുട്ടിച്ചാത്തനാണ്‌. പതിനഞ്ച് വയസ്സായി. അനുസരണക്കേടിന്റെയും വികൃതിത്തരത്തിന്റേയും ബ്രാന്റ് അംബാസ്സഡര്‍. മെലിഞ്ഞ് കറുത്ത ശരീരം, ജനിച്ചിട്ടിന്നേ വരെ ചീര്‍പ്പ് കാണാത്ത തലമുടി. സംരക്ഷിത പട്ടികയില്‍പ്പെടുന്ന നൂറോളം ഇനം അപൂര്‍വ്വ പേനുകള്‍ അതിനുള്ളില്‍ ഫാമിലിയായി കഴിയുന്നു. എട്ടാം ക്ലാസ്സില്‍ മൂന്ന് തവണ പരാജയമാണ്‌ അക്കാദമിക് റെക്കോര്‍ഡ്. അതോടെ പഠിത്തം നിര്‍ത്തി അമ്മയെ അടുക്കളയില്‍ തിന്നു സഹായിക്കുന്നു.




വീട്ടില്‍ നിന്നും ഫണ്ട് അടിച്ച് മാറ്റി പൊറോട്ടയും ബീഫും തിന്നുക, ദിനേശ് വാങ്ങി കടും പുകയിടുക, ലോകോത്തര സിനിമകളായ കിന്നാരത്തുമ്പികള്‍, തങ്കത്തോണി, ഊരാന്‍ പെട്ട പാട്‌, നീ നടക്ക് ഞാന്‍ വരാം എന്നിവ കാണുക. ഇതൊക്കെയാണ്‌ ഡെയിലി എക്സര്‍സൈസ്. ഇത്തരം സര്‍ഗ്ഗാത്മക കാര്യങ്ങള്‍ക്ക് വേണ്ട മൂലധനത്തിന് അച്ഛനുമമ്മയേയും ശല്യപ്പെടുത്തും. കൊടുത്തില്ലെങ്കില്‍ വീട്ടിലെ പാത്രങ്ങളും സാധനങ്ങളുമെടുത്ത് ഡിസ്കസ് ത്രോ പരിശീലിക്കും, എന്നിട്ടും സാങ്ക്ഷന്‍ ആയില്ലെങ്കില്‍ കിണറില്‍ ചാടുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തും. അപ്പോള്‍ അമ്മയോ അച്ഛമ്മയോ കാശ് കൊടുക്കും; കുട്ടിപ്പാച്ചന്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്യും. ഇതൊരു പ്രതിമാസ കലാ പരിപാടിയായിരുന്നു.




ഒരു ദിവസം കുട്ടിപ്പാച്ചന്‍ മൊബൈല്‍ ഫോണ്‍ വാങ്ങിക്കാന്‍ അയ്യായിരം രൂപ വേണമെന്നു പറഞ്ഞു വീട്ടില്‍ ബഹളമുണ്ടാക്കി. സാങ്ക്ഷന്‍ ലിമിറ്റിലും മേലെയായതിനാല്‍ ലോക ബാങ്കായ കുഞ്ഞിരാമേട്ടന്‍ ഫണ്ട് അനുവദിച്ചില്ല. കുറേ പാത്രങ്ങള്‍ വലിച്ചെറിഞ്ഞിട്ടും, വാഴയും ചെടികളുമൊക്കെ അരിഞ്ഞിട്ടിട്ടും ആരും പ്രതികരിച്ചില്ല. അവസാനം പാച്ചന്‍ ഗൂഗ്ലി എറിയാന്‍ തീരുമാനിച്ചു. കിണറിന്റെ ആള്‍മറയില്‍ കയറി നിന്ന്‌ മുകളിലെ ഞാലിയുടെ പട്ടികയില്‍ പിടിച്ച് ലേലം ഒരു തരം രണ്ടു തരം മൂന്നു തരം എന്നു പറയുന്നത് പോലെ കുറേ തവണ ''ഞാനിപ്പോ തുള്ളും.. തുള്ളും..." എന്നു പറഞ്ഞു. എന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. സ്ഥിരം ആശ്രയമായ അച്ഛമ്മ പോലും നെവര്‍ മൈന്‍ഡ്…




കാമുകിയുടെ മുന്നില്‍ വെച്ച് കളസം കീറിപ്പോയ കാമുകനെപ്പോലെ തന്റെ മൂല്യം ഡിമിനിഷിങ്ങ് ആവുന്നത് കണ്ട് ഫീലിങ്ങ്സായ കുട്ടിപ്പാച്ചന്‍ ആരും പ്രതീക്ഷിക്കാത്ത കടുംകൈ ചെയ്തു…




പെട്ടെന്ന്‌ കിണറില്‍ വീഴുന്ന ശബ്ദം കേട്ടു എല്ലാവരും പേടിച്ച് വന്നു എത്തിനോക്കി. പഴയ കിണറായിരുന്നു. നല്ല ആഴമുണ്ട്. പാറോത്തിലയും കാട്ടുചെടികളും വളര്‍ന്നതിനാല്‍ ഒന്നും കാണുന്നില്ല. വെള്ളം അനങ്ങുന്നത് മാത്രം കാണാം. കുഞ്ഞിരാമേട്ടനും ദേവുഅമ്മയും രമണിചേച്ചിയും നെഞ്ചത്തടിച്ച് കരയാന്‍ തുടങ്ങി..




കൂട്ട നിലവിളി കേട്ട് നാട്ടുകാര്‍ ഓടിവന്നു. അവരുടെ പത്തിരട്ടി അഭിപ്രായവും അവിടെയുണ്ടായി.. ആരും കിണറ്റിലിറങ്ങുന്നില്ല. അല്‍പ്പം കഴിഞ്ഞപ്പോള്‍ അടുത്തെവിടെയോ കിണര്‍ കുഴിക്കുന്ന ആള്‍ക്കാര്‍ വന്ന്‌ കമ്പക്കയറിട്ട് കിണറിലിറങ്ങി. കുറേ സമയം തിരഞ്ഞിട്ടും പാച്ചനെ കാണുന്നില്ല.. എല്ലാവര്‍ക്കും ആധിയായി. ഇത്രയായിട്ടും കിട്ടാത്ത സ്ഥിതിക്ക് ഫയര്‍ ഫോഴ്സിനെ വിളിക്കുന്നതാണ്‌ നല്ലതെന്നു ആരൊക്കെയോ പറഞ്ഞു. അതനുസരിച്ച് ഒരാള്‍ ഫോണ്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ .......



…… അപ്പോള്‍, വീട്ടുവളപ്പിന്റെ മൂലയ്ക്കെ മാവിന്റെ മറവില്‍ നിന്നും “ഡോണ്ട് പ്ലേ വിത്ത് മീ..” എന്ന ഭാവത്തോടെ കുട്ടിപ്പാച്ചന്‍ സ്ലോ മോഷനില്‍ നടന്നു വരുന്നു……




കുട്ടിപ്പാച്ചന്‍ ആളു ജര്‍മ്മനാണെന്നു അന്നാണ്‌ നാട്ടുകാര്‍ക്ക് പിടികിട്ടിയത്. അവന്‍ ആള്‍മറയുടെ അടുത്ത് അരമതിലിന്റെ മുകളില്‍ വെച്ചിരുന്ന അമ്മിക്കല്ല്‌ ഉന്തി കിണറിലിട്ട ശേഷം സ്ഥലം വിട്ടതായിരുന്നു...



വെറുമൊരു സാദാ മലയാളി വിധേയനായിരുന്ന കുഞ്ഞിരാമേട്ടന്‍ ഒരു താലിബാന്‍ തീവ്രവാദിയാകുന്നത് അന്നെല്ലാവരും കണ്ടു... മൂപ്പര്‍ ടപ്പേന്നു പാച്ചന്‌ നാലഞ്ചെണ്ണം പൊട്ടിച്ചു കൊടുത്തു. അത് പാച്ചന്റെ പ്രതീക്ഷകളുടെ ബിയോണ്‍ഡ് ലിമിറ്റായിരുന്നു. പ്രതീക്ഷിക്കാത്ത അറ്റാക്കായതിനാല്‍ അവന്‍ നിലവിളിക്കാന്‍ തുടങ്ങി. ഓടിക്കൂടിയവരെല്ലാം അവന്റെ കാറല്‍ കേട്ട് വന്നതിന്റെ ഇരട്ടി സ്പീഡില്‍ സ്ഥലം കാലിയാക്കി.



പിറ്റേ ദിവസം കുഞ്ഞിരാമേട്ടന്‍ തൊടിയില്‍ അടയ്ക്ക പറിക്കാന്‍ പോകുമ്പോള്‍ പാച്ചനും കൂടെപ്പോയി. ഞാന്‍ പറിച്ചു തരാമച്ഛാ എന്നും പറഞ്ഞു പാച്ചന്‍ കവുങ്ങില്‍ കയറി. “മോന്‍ നല്ല കുട്ടിയായല്ലോ, വെറുതെ ചെക്കനെ അടിച്ചു.. പാവം..” എന്നൊക്കെ വിചാരിച്ച് സന്തോഷിച്ച് കുഞ്ഞിരാമേട്ടന്‍ താഴെ നിന്നു. മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ കാശ് കൊടുക്കാത്തതിന്റേയും, നാട്ടുകാരുടെ മുന്നില്‍ വെച്ച് അടിച്ചതിന്റേയും വികാര നിര്‍ഭരമായ സീനുകള്‍ പാച്ചന്റെ മനസ്സില്‍ ഫ്ലാഷ് ബാക്കായി പ്ലേ ചെയ്യുന്നത് സിനിമ ഇഷ്ടമല്ലാത്ത കുഞ്ഞിരാമേട്ടനെങ്ങനെ അറിയാനാണ്‌! പാച്ചന്‍ ഒരു കുല അടയ്ക്ക പറിച്ചെടുത്തു. എന്നിട്ട് അച്ഛന്‍ നില്‍ക്കുന്ന സ്ഥലം നോക്കി. കുല മെല്ലെ കുഞ്ഞിരാമേട്ടന്റെ തലയ്ക്ക് കൃത്യം മുകളിലേക്കിട്ടു. തലയ്ക്ക് തൊട്ട് മുകളിലെത്താറായപ്പോള്‍ "അച്ഛാ.. കുല വരുന്നുണ്ടേ.. മാറിക്കോ..." എന്നു വിളിച്ചു പറഞ്ഞു.



വെരി പുവര്‍ കുഞ്ഞിരാമേട്ടന്‍!... എവിടെ മാറാനാണ്...‌! പാച്ചന്റെ കാല്‍ക്കുലേഷനൊക്കെ ഹണ്‍ഡ്രഡ് പേഴ്സന്റേജ് കറക്റ്റല്ലേ.....




മൂപ്പര് അലറിക്കൊണ്ട് പിറകോട്ട് വീണു. അയല്‍ക്കാരൊക്കെ ഓടിക്കൂടി ആശുപത്രിയില്‍ കൊണ്ടു പോയി. ആശുപത്രിക്കാര് കഴുത്തില്‍ ബെല്‍റ്റിട്ടു, തലയില്‍ സ്റ്റിച്ചിട്ടു, നല്ലൊരു ബില്ല്‌ പോക്കറ്റിലുമിട്ടു. അടയ്ക്കാ കുല അബദ്ധത്തില്‍ തലയില്‍ വീണതിന്‌ കുറ്റം പറയാന്‍ പറ്റില്ലല്ലോ...! പാച്ചന്‍ കുട്ടിപാച്ചനല്ല,.. ബിഗ് പാച്ചനാണ്‌... പാഷനാണ്‌.. പാഷാണമാണ്‌.




രണ്ട് ദിവസം കഴിഞ്ഞു. ഒരു ദിവസം രാത്രി പാച്ചന്‍ പറഞ്ഞു. "ഞാനിന്ന്‌ അച്ഛമ്മയുടെ കൂടെയാണ്‌ കിടക്കുന്നത്.." സാധാരണ എല്ലാ ദിവസവും പാച്ചന്‍ അമ്മയോടൊപ്പമാണ്‌ കിടന്നുറങ്ങുന്നത്. അതു കൊണ്ട് രമണിച്ചേച്ചി വേണ്ടാന്നു പറഞ്ഞു. അതു കേട്ട് പാച്ചന്‍ ബഹളമുണ്ടാക്കാന്‍ തുടങ്ങി. അതു കേട്ടു വന്ന ദേവുഅമ്മ രമണിച്ചേച്ചിയെ വഴക്ക് പറയാന്‍ തുടങ്ങി. "മൊനെന്റെ കൂടെ ഒരു ദിവസം കിടന്നാല്‍ നിനക്കെന്താ..? ഓനും ആശയുണ്ടാവൂലേ അച്ഛമ്മേന്റൊപ്പരം കിടക്കാന്‍? മോന്‍ വാ എന്റെയൊപ്പരം കെടക്കാം...."

കുടുംബാന്തരീക്ഷത്തിന്റെ ഓസോണ്‍ പാളികളില്‌ ഓട്ട ഉണ്ടാക്കണ്ടല്ലോ എന്നു കരുതി രമണിച്ചേച്ചി പിന്നെ തര്‍ക്കിക്കാന്‍ നിന്നില്ല. ദേവുഅമ്മ പാച്ചനേയും കൂട്ടി ഉറങ്ങാന്‍ പോയി.




ദേവുഅമ്മ പാച്ചനേയും കെട്ടിപ്പിടിച്ച് "മോനിനി എപ്പോം അച്ഛമ്മേന്റെ കൂടെ കിടന്നാ മതി കേട്ടോ,, കുരുത്തക്കേട് കളിക്കാണ്ട് നല്ല മോനാവണം,,.." എന്നൊക്കെ പറഞ്ഞു കൊണ്ടിരുന്നു. പാച്ചന്‍ അച്ഛമ്മയുടെ നെഞ്ചത്ത് മുഖമമര്‍ത്തി കിടക്കുകയാണ്‌. കുറച്ച് കഴിഞ്ഞപ്പോള്‍ ദേവു അമ്മ ഉറങ്ങി. പാച്ചന്‍ ഉറങ്ങിയില്ല. അവന്‍ ഉറങ്ങാനല്ലല്ലോ അച്ഛമ്മയുടെ കൂടെ കിടക്കുന്നത് തന്നെ…



പാച്ചന്‍ കണ്ണടച്ച് അനങ്ങാതെ വായ തുറന്നു… എന്നിട്ട് ദേവുഅമ്മയുടെ കഴുത്തില്‍ കിടക്കുന്ന സ്വര്‍ണ്ണമാല പതുക്കെ കടിച്ച് പൊട്ടിച്ച് വായിലാക്കി… പിന്നെ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് അമ്മയുടെ കൂടെ പോയി കിടന്നു.




പിറ്റേന്ന് ദേവുഅമ്മ മാലയും നോക്കി നടക്കുമ്പോള്‍ കുട്ടിപ്പാച്ചന്‍ തന്റെ പുതിയ നോക്കിയ ഫോണില്‍ ഞെക്കി നടക്കുകയായിരുന്നു.

Wednesday, September 9, 2009

മീനാക്ഷിയുടെ ക്യൂടെക്സ്



രാവിലെ വീടിന്റെ ഉമ്മറത്തെ ചാരുകസേലയിലിരുന്ന് പത്രം വായിക്കുകയാണ്‌ ചന്ദ്രോത്ത് വീട്ടില്‍ രാഘവന്‍ നമ്പ്യാര്‍. കാലുകള്‍ രണ്ടും അരമതിലില്‍ കയറ്റി വെച്ചിരിക്കുന്നു. ഒരു ലുങ്കി മാത്രമാണ്‌ വേഷം. ഏകദേശം അമ്പത്തിയഞ്ച് വയസ്സുണ്ടാകും. അരോഗദൃഢഗാത്രന്‍. അല്‍പ്പം കഷണ്ടിയുണ്ട്. ഡൈ ചെയ്ത കട്ടിമീശയും തലമുടിയും.

രാഘവന്‍ നമ്പ്യാരുടെ ഭാര്യയായ മാലതിയമ്മ മുറ്റമടിക്കുകയാണു. നമ്പ്യാര്‍ ഇരിക്കുന്നതിന്റെ നേരെ എത്തിയപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടു കൊണ്ട് ചോദിച്ചു.

"അല്ല.. ഇതെന്താ.. വയസ്സാന്‍ കാലത്ത് കാലില്‍ ക്യൂടെക്സൊക്കെ ഇട്ടിരിക്കുന്നത്...?"

നമ്പ്യാര്‍ പെട്ടെന്നൊന്നു ഞെട്ടി പിന്നീട് പറഞ്ഞു. ".... ഇത്.. കുഴിനഖം വരാതിരിക്കാന്‍... അബൂബക്കറിന്റെ കടയില്‍ നിന്ന് പുരട്ടിയതാ.. ഒന്നു രണ്ട് ദിവസായല്ലോ... നീ ഇതുവരെ കണ്ടിട്ടില്ലേ.....?"

"അതെയോ.. ഞാന്‍ കണ്ടില്ലാരുന്ന്..." മാലതിയമ്മ അതും പറഞ്ഞ് മുറ്റമടി തുടര്‍ന്നു.

രാഘവന്‍ നമ്പ്യാര്‍ പത്രം വായിക്കാന്‍ തുടങ്ങി. കണ്ണുകള്‍ പത്രത്തിലാണെങ്കിലും മനസ്സ് അവിടെയല്ലായിരുന്നു. നമ്പ്യാരുടെ ഓര്‍മ്മകള്‍ മൂന്നു ദിവസം പിറകിലേക്ക് പോയി…….....


രാഘവന്‍ നമ്പ്യാര്‍ക്ക് വീട്ടില്‍ നിന്നും കുറേ അകലെയായി ഒരു പാടശേഖരമുണ്ട്. അന്നു അവിടെ കൊയ്ത്തായിരുന്നു. ജോലിക്കാരെയും നോക്കി വയല്‍ക്കരയില്‍ നില്‍ക്കുമ്പോള്‍ നമ്പ്യാര്‍ക്ക് കലശലായ ദാഹം തോന്നി. വീട്ടിലേക്കാണെങ്കില്‍ കുറേ ദൂരം പോകണം. അതു കൊണ്ട് നമ്പ്യാര്‍ തൊട്ടടുത്തുള്ള പറമ്പിലെ ഭവാനിയമ്മയുടെ വീട്ടിലേക്ക് നടന്നു. ഭവാനിയമ്മ സുഖമില്ലാതെ കിടപ്പിലാണ്‌. അവരും, മകളായ മീനാക്ഷിയും മാത്രമാണ്‌ അവിടെ താമസം. മീനാക്ഷി അതിസുന്ദരിയായ ഒരു യുവതിയാണു. വെളുത്ത് മെലിഞ്ഞ ശരീരം, വിരിഞ്ഞ ജഘനം, ദുര്‍മ്മേദസ്സില്ലാത്ത ഒതുങ്ങിയ വയര്‍. മുപ്പത്തിയഞ്ച് വയസ്സായെങ്കിലും ഒരു ഇരുപത്തിയഞ്ചേ തോന്നിക്കൂ. മീനാക്ഷിയുടെ കല്യാണം പണ്ടേ കഴിഞ്ഞതായിരുന്നു. കല്യാണം കഴിഞ്ഞ് കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് മരിച്ചു പോയി. പിന്നെ വേറെ കല്യാണമൊന്നും കഴിച്ചില്ല.

നമ്പ്യാര്‍ ചെല്ലുമ്പോള്‍ മീനാക്ഷി ലുങ്കിയും ബ്ലൌസ്സുമുടുത്ത് അരമതിലില്‍ തൂണും ചാരി ഇരിക്കുകയായിരുന്നു. "എന്താ രാഘവേട്ടാ വന്നത്...? മീനാക്ഷി എഴുന്നേറ്റ് സുന്ദരമായ ഒരു ചിരിയുടെ അകമ്പടിയോടെ ചോദിച്ചു.

"കുടിക്കാന്‍ കുറച്ച് വെള്ളം വേണമായിരുന്നു..." നമ്പ്യാര്‍ പറഞ്ഞു. ഇരിക്ക് ഇപ്പോള്‍ കൊണ്ടു വരാമെന്നു പറഞ്ഞ് മീനാക്ഷി അകത്തേയ്ക്ക് പോയി. അവളുടെ സമൃദ്ധമായ പിന്‍ഭാഗത്തിന്റെ ഇളക്കങ്ങള്‍ നമ്പ്യാരുടെ മനസ്സില്‍ ചില ഓളങ്ങളുണ്ടാക്കി. ഇത്രയും സുന്ദരിയായ ഇവളെ എന്തേ ഇത്ര നാളും വേണ്ടതു പോലെ കാണാന്‍ വിട്ടുപോയെന്നു നമ്പ്യാര്‍ അത്ഭുതപ്പെട്ടു. ഒന്നു ശ്രമിച്ച് നോക്കാന്‍ നമ്പ്യാര്‍ തീരുമാനിച്ചു.

കുറച്ച് കഴിഞ്ഞപ്പോള്‍ മീനാക്ഷി ഒരു പാത്രത്തില്‍ വെള്ളവുമായി വന്നു. നമ്പ്യാര്‍ പാത്രം വാങ്ങിക്കുമ്പോള്‍ മനപൂര്‍വ്വം മീനാക്ഷിയുടെ വിരലുകളില്‍ പിടിച്ചു. മീനാക്ഷി ഒരു ചിരിയോടെ കുത്തോട്ട് നോക്കി നാണിച്ചു നിന്നു. വള്ളം താന്‍ വിചാരിച്ച കടവില്‍ തന്നെ അടുക്കുമെന്നു രാഘവന്‍ നമ്പ്യാര്‍ക്ക് മനസ്സിലായി.

"പണി കഴിഞ്ഞാല്‍ പിന്നെ രാഘവേട്ടനെ ഇങ്ങോട്ടൊന്നും കാണില്ലല്ലോ...?" മീനാക്ഷി കണ്‍മുനകളിലൊരു കൊളുത്തുമായി ചോദിച്ചു.

"ദാഹിച്ചാ ഇനിയും വരാമല്ലോ... വന്നാ വെള്ളം തരുമൊ?.." രാഘവന്‍ നമ്പ്യാര്‍ മറുപടിയില്‍ ഒരു മുനവെച്ചു.

"ചേട്ടനെപ്പോ വെണേലും വന്നോ.." മീനാക്ഷി നാണിച്ച് കൊണ്ട് പറഞ്ഞു.

രാഘവന്‍ നമ്പ്യാര്‍ പാത്രം മീനാക്ഷിയുടെ കൈയ്യില്‍ കൊടുത്ത് അവളുടെ കൈകള്‍ പിടിച്ച് ശബ്ദം താഴ്ത്തി പറഞ്ഞു. "എന്നാ ഞാന്‍ ഇന്ന് സന്ധ്യയ്ക്ക് വരും.." മീനാക്ഷി ലജ്ജയോടെ തല കുലുക്കി സമ്മതിച്ചു.

അന്നു സന്ധ്യയ്ക്ക് ആരും കാണാതെ നമ്പ്യാര്‍ മീനാക്ഷിയുടെ വീട്ടിലെത്തി. അവള്‍ അയാളെയും കൂട്ടി മുകളിലെ തന്റെ കിടപ്പു മുറിയിലേക്ക് പോയി. മീനാക്ഷി പകല്‍ കണ്ടതിനേക്കാള്‍ സുന്ദരിയായിരുന്നു. അഴിച്ചിട്ട നീണ്ട മുടി, കരിമഷിയിട്ട കണ്ണുകള്‍, നെറ്റിയില്‍ സിന്ദൂരപ്പൊട്ട്. ചുവന്ന ബ്ലൌസ്സും വെള്ളമുണ്ടുമാ ണ്‌ വേഷം. മാറിടം ബ്ലൌസ്സിന്റെ കുടുക്കുകള്‍ പൊട്ടിച്ച് പുറത്തേക്ക് ചാടുമെന്നു നമ്പ്യാര്‍ക്ക് തോന്നി. മദമിളകിയ നമ്പ്യാര്‍ മീനാക്ഷിയെ കെട്ടിപ്പിടിക്കാന്‍ ആഞ്ഞു.

ഒഴിഞ്ഞു മാറിക്കൊണ്ട് മീനാക്ഷി നമ്പ്യാരോട് കട്ടിലിലിരിക്കാന്‍ പറഞ്ഞു. നമ്പ്യാര്‍ മനസ്സില്ലാ മനസ്സോടെ അനുസരിച്ചു. മീനാക്ഷി അലമാരയില്‍ നിന്നു ഒരു കുപ്പി ക്യൂടെക്സെടുത്ത് കട്ടിലിരുന്നു. എന്നിട്ട് നമ്പ്യാരുടെ കാലുകളെടുത്ത് മടിയില്‍ വെച്ച് കാല്‍നഖങ്ങളില്‍ ക്യൂടെക്സ് ഇടാന്‍ തുടങ്ങി. അവളുടെ ചെയ്തി കള്‍ നമ്പ്യാര്‍ അത്ഭുതത്തോടെയും, അക്ഷമയോടെയും നോക്കിയിരുന്നു.

മീനാക്ഷി പതുക്കെ ഓരോരോ വിരലുകളായി ക്യൂടെക്സ് പുരട്ടുകയാണ്‌. അവളുടെ പൂവിതള്‍ പോലെയുള്ള വിരലുകളുടെ നനുത്ത സ്പര്‍ശം നമ്പ്യാരില്‍ ആസക്തിയുടെ കൊടുമുടികളുയര്‍ത്തി. നമ്പ്യാര്‍ ക്ഷമ കെട്ട്, “മതി മതി.. നീ ഒന്നു വേഗം വാ…” എന്നു പറഞ്ഞു. മീനാക്ഷി അതൊന്നും കൂട്ടാക്കാതെ പതുക്കെ ഓരോരോ വിരലുകളായി ചായം പുരട്ടിക്കൊണ്ടിരുന്നു. അവസാന വിരലിലും ചായമിട്ട ശേഷം അവള്‍ കുപ്പിയൊക്കെ മാറ്റി വെച്ച് നമ്പ്യാരുടെ അടുത്തേക്ക് എത്തി. അപ്പോഴേക്കും ക്യൂടെക്സ് ഉണങ്ങിയിരുന്നു.

പിന്നത്തെ മേളത്തെ പറ്റി ഓര്‍ത്തപ്പോള്‍ നമ്പ്യാര്‍ക്ക് മേലാസകലം തീപ്പിടിക്കാന്‍ തുടങ്ങി. സഹശയനത്തിനു മുന്പത്തെ ക്യൂടെക്സ് പ്രയോഗം പോലെ മീനാക്ഷിക്ക് ചില പ്രത്യേക ശീലങ്ങള്‍ കിടപ്പറയിലുമുണ്ടായിരുന്നു. നമ്പ്യാര്‍ അവളുടെ പുത്തന്‍ അടവുകള്‍ക്ക് മുന്നില്‍ പലപ്പോഴും നിലംപതറിപ്പോയി.



പെട്ടെന്ന് ആരോ വന്ന് പേപ്പറില്‍ പിടിച്ചപ്പോഴാണ്‌ കോരിത്തരിപ്പിക്കുന്ന ആ ഓര്‍മ്മകളില്‍ നിന്നും നമ്പ്യാര്‍ ഞെട്ടിയുണര്‍ന്നത്. മകന്‍ സതീശനാണ്‌. രാവിലെ എഴുന്നേറ്റയുടനെ പത്രം വായിക്കാന്‍ വന്നതാണ്‌. നമ്പ്യാര്‍ പത്രത്തിന്റെ ഒരു ഷീറ്റ് അവന് കൊടുത്തു. സതീശന്‍ അതെടുത്ത് നിലത്ത് പോയിരുന്ന് വായിക്കാന്‍ തുടങ്ങി.

മാലതിയമ്മ അപ്പോള്‍ മുറ്റമടി കഴിഞ്ഞ് കൈ കഴുകി അവിടേക്ക് വന്നു. അവര്‍ സതീശനോട് ചോദിച്ചു. "ഇന്നലെ രാത്രി എവിടെയായിരുന്നെടാ?"

"സിനിമയ്ക്ക് പോയതാണ്‌.." സതീശന്‍ പത്രത്തില്‍ നിന്നും തലയുയര്‍ത്താതെ പറഞ്ഞു.

മാലതിയമ്മ സതീശന്റെ കാലുകളില്‍ നോക്കിക്കൊണ്ട് പറഞ്ഞു.


"അല്ല, നിനക്കുമുണ്ടോ അച്ഛനെ പോലെ കുഴിനഖം...?"


രാഘവന്‍ നമ്പ്യാരും സതീശനും ഞെട്ടി......

രണ്ടു പേരും പരസ്പരം കാലിലേക്കും മുഖത്തേക്കും മാറി മാറി നോക്കി ഒന്നും പറയാനാവാതെ നിന്നു...

എത്ര അര്‍ത്ഥഗര്‍ഭമായിരുന്നു അപ്പോഴവിടെ തളം കെട്ടി നിന്ന മൌനം!