Tuesday, December 31, 2013

ഫിപ്പോ അഥവാ ഹിപ്പോ

 ഫിലിപ്പോസ് പോത്തൻ ഒരു മനുഷ്യ നിരീക്ഷകനും സാമൂഹ്യ ഇടപെടലുകാരനുമാണ്.  നാട്ടിലും കുടുംബങ്ങളിലും നടക്കുന്ന സകല ചലനങ്ങളും ഇദ്ദേഹത്തിന്റെ വായിലൂടെ കടന്ന് ഓരോ ചെവികളിലും പിന്നെയും വായകളിലൂടെ പുനർജ്ജന്മപ്പെട്ട് ഭേദഗതികളോടെ അനേകം ചെവികളിലെക്കും എത്തപ്പെടുന്നു.  പ്രായലിംഗ ഭേദമന്യേ സമസ്ത നാട്ടുകാരുടേയും വിശേഷങ്ങളിൽ ഇടപെട്ട് അത് ബ്രേക്കിങ് ന്യൂസാക്കി സം‌പ്രേഷണം ചെയ്യാനുള്ള ഇദ്ദേഹത്തിന്റെ അസാമാന്യമായ കാര്യശേഷിയെ ജനം പൊന്നാട നൽകാതെ തന്നെ അംഗീകരിച്ചിരുന്നു.  

ഫിലിപ്പോസ് പോത്തൻ എന്ന പേരിനെ സമയക്കുറവുള്ള ഏതോ സമ്പന്ന ഭാവനക്കാരൻ മനോഹരമായി ചുരുക്കി പരിഷ്കരിച്ചിരുന്നു.  ഫിപ്പോ എന്നാണ് ആ ചുരുക്കെഴുത്തുകാരൻ ഉദ്ദേശിച്ചതെങ്കിലും ദുഷ്ടാത്മാക്കൾ അത് ഹിപ്പോ എന്ന് കരുതിക്കൂട്ടി രൂപഭേദം വരുത്തിയാണ് വിളിച്ചിരുന്നത്.  ചളിക്കുണ്ടിൽ കിടന്ന് ലോകത്തെ ആസ്വദിക്കുന്ന ഹിപ്പോപൊട്ടാമസിന്റെ സ്വഭാവം ഈ മനുഷ്യപ്പിറവിയിലും പലരും കണ്ടിരിക്കണം.  ഹിപ്പോ എന്നായാലും ഫിപ്പോ എന്നായാലും കേൾക്കുമ്പോ ഒരുമാതിരിപ്പെട്ട ആർക്കും തിരിച്ചറിയാൻ പറ്റാതിരുന്നതിനാൽ അത്, എന്നെ ആക്കിയാ‍ണോ ആക്കാതെയാണോ എന്ന് മനസ്സിലാക്കാതെ ഫിപ്പോ വിളി കേട്ടിരുന്നു.


ഹിപ്പോയുടെ പ്രവൃത്തി മണ്ഡലത്തിൽ ഇന്ന ടൈപ്പ് കാര്യങ്ങളേ പെടുകയുള്ളൂ എന്നൊന്നില്ല.  നാട്ടിൽ നടക്കുന്ന എന്ത് കാര്യവും മൂപ്പർ ഒരു മൊബൈൽ ടവർ പോലെ ട്രാൻസ്മിറ്റ് ചെയ്തു കൊണ്ടിരുന്നു; പ്രത്യേകിച്ച് ഒരു ചാർജും ഈടാക്കാതെ.  

അന്നത്തെ ദിവസവും പതിവുപോലെ ഒരു സുപ്രഭാതമായിരുന്നു.  ഹിപ്പോ ചേട്ടൻ തന്റെ ഒരു ദിവസം എങ്ങിനെ ഫലപ്രദമായി പരദൂഷണം നടത്തി വിനിയോഗിക്കാം എന്ന ഗഹനമായി ആലോചിച്ച് ചുറ്റുപാടുകൾ നിരീക്ഷിച്ച് നാട്ടിലൂടെ നടക്കുകയാണ്.  ബസ്‌ സ്റ്റോപ്പിലോ വായനശാലയിലോ ചായക്കടയിലോ പ്രത്യേകിച്ച് പുനരുപയുക്തമായ ഒരു മാറ്ററും വീണു കിട്ടിയില്ല.  ചുറ്റിക്കളിയേയൊ, ഒളിച്ചോട്ടത്തേയോ, പ്രണയത്തേയോ, കല്യാണാലോചനയേയോ സംബന്ധിച്ച ഒരു വാർത്തയും കണ്ടെത്താൻ പറ്റാത്തതിനാൽ നാട്ടുകാരൊക്കെ നന്നായോ എങ്കിൽ തന്റെ ടൈം‌പാസ്സ് ഇല്ലാതാകുമോ എന്ന ചിന്തയിൽ നടക്കുമ്പോഴാണ് ഒരു സംഭവം കണ്ടെത്താനായത്.  ഗൾഫുകാ‍രൻ ബാബുരാജന്റെ ഭാര്യ മല്ലിക അവരുടെ വീടും അടച്ച് പൂട്ടി ബാഗുമെടുത്ത് ഒരു കാറിൽ കയറുന്നു.  ‘ഗൾഫുകാരന്റെ ഭാര്യ‘ എന്ന ടൈറ്റിലിൽ മംഗളത്തിൽ ഒരു നോവലോ ചാനലിൽ ഒരു സീരിയലോ തുടങ്ങിയാൽ വാരിക വാങ്ങാൻ കിട്ടാതാവുകയും ചാനൽ റേറ്റിങ്ങിൽ ഒന്നാമതാവുകയും ചെയ്യും വിധം മോഹിപ്പിക്കുന്ന ഒന്നാണല്ലോ.  വർക്ക് ചെയ്താൽ ഇത് പൊലിപ്പിക്കാമെന്ന് ഹിപ്പോയിലെ ഇളമനസ്സ് എളുപ്പം തിരിച്ചറിഞ്ഞു.

സാർവ്വലൌകികമായ ക്യൂരിയോസിറ്റിയും ജന്മസിദ്ധമായ അന്വേഷണ ത്വരയും കാരണമാണ് അവിടെ തന്നെ നിന്ന് ഹിപ്പോ തന്റെ ഒരു കണ്ണ്‌ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട കമ്പിവേലികൾ എന്ന ബോർഡ് വായിക്കുന്നതിനും മറ്റേ കണ്ണ് മല്ലികയിലുമായി ഡ്യൂട്ടി വിഭജനം നടത്തിയത്.  മല്ലിക ഒരേസമയം വിവാഹം കഴിഞ്ഞ ഒരു മകളുടെയും, കഴിയാത്ത ഒരു മകന്റെയും സുന്ദരിയായ അമ്മയും അതേ സമയം ലൌകിക ജീവിത സാഹചര്യങ്ങൾ ആഗ്രഹിക്കുന്ന, യൌവനത്തിന് കോട്ടം സംഭവിക്കാത്ത സുന്ദരിയുമാണ്.  ബാബുരാജേട്ടൻ ഗൾഫിൽ കിടന്ന് മാസാമ്മാസം അയക്കുന്നതിന്റെ നല്ലൊരു ഭാഗം ആയമ്മ സൌന്ദര്യം വർദ്ധിപ്പിക്കാനും നഗ്നത കുറക്കാനുമുള്ള വസ്തുവകകൾക്ക് വേണ്ടി ലോഭമന്യേ ചെലവാക്കിയിരുന്നു.  എവിടെയും പോകാനില്ലെങ്കിലും കൈകാൽ നഖങ്ങളിലെ പോളിഷ് പോലും പല വർണ ഡിസൈനുകളിൽ നിത്യവും മാറ്റി അണിഞ്ഞൊരുങ്ങി ചമഞ്ഞ് നിൽക്കുന്ന നല്ല സ്റ്റൈലിഷ് ലേഡിയാണ്.  സാരിക്കും കോസ്മെറ്റിക്സിനും മേക്കപ്പിനും വേണ്ടി ആയമ്മ ഉദാരവൽക്കരണ നയം അനുവർത്തിച്ചു.  ഈ എക്സിബിഷനിസത്തിന്റെ ഫലമായി വെളുത്ത് കൊഴുത്ത ആ മദാലസയുടെ അംഗലാവണ്യത്തിൽ ആണുങ്ങളായവരെല്ലാം ഈയാംപാറ്റകളായിരുന്നു.  വീട്ടിൽ അമ്മയോ ഭാര്യയോ ചോറു വെക്കാൻ അരി വാങ്ങിത്തരുമോന്ന് ചോദിച്ചാൽ മൈൻഡാക്കാത്തവർ മല്ലിക ചേച്ചി മല്ലിപ്പൊടി വാങ്ങിത്തരുമോന്ന് ചോദിച്ചാൽ ബി.എം.ഡബ്ല്യു. പിടിച്ചുപോലും വാങ്ങിക്കൊണ്ട് കൊടുക്കും.  സ്ത്രീ അബലയാണ് ദുർബ്ബലയാണ് എന്നൊക്കെ ബ്ലാക്ക് ആൻഡ് വൈറ്റ് കഥ, ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ കൂടെ ഒരു ജനത മൊത്തമുണ്ടാകും കാണാൻ ഗുണമുണ്ടെങ്കിൽ.

കമ്പിവേലി പരസ്യ ബോർഡിലെ നമ്പറുകൾ വായിച്ച് തീരുമ്പോഴേക്കും മല്ലിയേച്ചിയും വണ്ടിയും റോഡിലൂ‍ടെ പോയിക്കഴിഞ്ഞിരുന്നു.  അപ്പോൾ മാത്രം കണ്ടത് പോലെ നോക്കി ഹിപ്പോ ഡ്രൈവറുടെ മുഖം തന്റെ മനസ്സിന്റെ ഗൂഗിൾമാപ്പിൽ തപ്പിനോക്കിയെങ്കിലും ‘നിങ്ങൾ തപ്പിയവനെ നമ്മക്ക് അറിയൂലപ്പ‘ എന്ന മറുപടിയാണ് കിട്ടിയത്.  വീടുമടച്ച് പൂട്ടി ബാഗുകളുമെടുത്ത് കാറിൽ അജ്ഞാതനാ‍യ ചെറുപ്പക്കാരൻ ഡ്രൈവറുമൊത്ത് മദാലസയും സുന്ദരിയുമായ മല്ലിക എന്ന യുവതിയുടെ യാത്ര ഹിപ്പോയുടെ മനസ്സിൽ ചില സദാചാര ആശങ്കകളുണർത്തി. 
റേഞ്ചില്ലാത്ത ഫോൺ സംഭാഷണം പോലെ അവ്യക്തവും അപൂർണവും സാഹചര്യത്തെളിവുകളോ ദൃക്‌സാക്ഷികളോ ഇല്ലാത്തതിനാൽ മാത്രം ക്ലാരിഫൈ ചെയ്യാത്തതുമായ ചില വാർത്താചിത്രങ്ങളിൽ മല്ലികേച്ചി സെന്റർ പേജ് അലങ്കരിച്ചിരുന്നു.  തനിച്ച് താമസിക്കുന്ന പെണ്ണുങ്ങളുടെ പാതിവ്രത്യത്തിന്റെ കാവൽഭടന്മാരായ നാട്ടുകാർക്ക് മല്ലിയേച്ചിയെപ്പറ്റി കഥകളുണ്ടാക്കാൻതക്ക തെളിവുകൾ അത് വരെ കിട്ടിയിരുന്നില്ല.  ഇന്നത്തോടെ നാട് മൊത്തം ആകാംക്ഷയോടെ കാത്തിരുന്ന ആ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്ന് ഹിപ്പോ തീർച്ചയാക്കി.
അന്ന് രാവിലെ മുതൽ ഹിപ്പോചേട്ടന്റെ ചിന്തകളിൽ മായിക മന്ദഹാസത്തോടെ മല്ലിക കാറിലേക്ക് കയറുന്ന സീൻ മാത്രമായിരുന്നു.  വഴിയിൽ കണ്ട ഒന്ന് രണ്ട് അയൽ‌വാസികളോടും ചായപ്പീടികയിലെ കുറ്റിക്കാരോടും നിഷ്കളങ്കനായി “അല്ലപ്പാ.. നിങ്ങളെ മല്ലിക ഏട്യാ പോന്നത് കണ്ടേ” എന്ന് അന്വേഷിച്ച് നോക്കിയെങ്കിലും പ്രതീക്ഷിച്ച ഒരുത്തരവും കിട്ടിയില്ല.  ഉത്തരം ഇല്ലെങ്കിലും മല്ലിക കാറിൽ അജ്ഞാതനായ ചെറുപ്പക്കാരന്റെ കൂടെ പോയെന്ന വാർത്ത ട്രയൽ എഡിഷനിൽ കുറച്ച് കോപ്പികൾ അടിച്ചു അപ്പോ വിതരണം ചെയ്തു.  പക്ഷേ ഹിപ്പോയെ അമ്പരപ്പിലാഴ്ത്തിക്കൊണ്ട് മല്ലികാമ്മ അന്ന് രാത്രി തിരിച്ച് വന്നില്ല.

പിറ്റേന്ന് രാവിലെ ഹിപ്പോ മല്ലികേച്ചിയുടെ വീടിനു മുന്നിലൂടെ ഒരു നിരീക്ഷണ നടത്തം ചെയ്തെങ്കിലും വീട് അടഞ്ഞ് തന്നെ കിടക്കുകയായിരുന്നു.  വൈകുന്നേരം വളരെ ജാഗ്രതയോടെ ഹിപ്പോ പോയി നോക്കിയെങ്കിലും മല്ലികാമ്മ തിരിച്ചു വന്നതിന്റെ ലക്ഷണമൊന്നുമില്ല.  പിറ്റേന്നു രാവിലെയും നോക്കിയതും പിന്നെ ഹിപ്പോയ്ക്ക് പിടിച്ച് നിൽക്കാനായില്ല.  മൂപ്പർ ഉടനെ ബാബുരാജന്റെ നമ്പർ സംഘടിപ്പിച്ച് ബൂത്തിൽ കയറി ഗൾഫിലേക്ക് വിളിച്ചു.

“അലോ.. ബാബുരാജനല്ലേ.. നിന്റെ ഭാര്യയില്ലേ മല്ലിക.. ഓള് രണ്ട് ദെവസായിറ്റ് വീട്ടിൽ ഇല്ല.. ഏതോ ഒരു ചെറുപ്പക്കാരന്റെ കൂടെ കാറിൽ പോകുന്ന കണ്ടു
“അയ്യോ.. ആരാ ഇത് പറഞ്ഞേ.. നിങ്ങളാരാ വിളിക്കുന്നത് ?” മറുതലക്കൽ ബാബുരാജൻ ഞെട്ടി.
“വിളിക്കുന്ന ആളിന്റെ കാര്യം വിട്.. നിങ്ങൾക്ക് മോശം വരാതിരിക്കാൻ പറയുന്നതാ
“എന്നാലും ആരാന്ന് പറയ്.”
“നിങ്ങൾക്ക് വേണ്ടപ്പെട്ടയാളാണെന്ന് കരുതിയാ മതി... വേഗം നാട്ടിൽ വന്ന് അന്വേഷിക്ക്.”
“അതിപ്പോ പെട്ടെന്ന് നാട്ടിലേക്ക് വരികാന്നൊക്കെ വെച്ചാൽ..”
“എടോ.. നിന്റെ ഭാര്യയെ വേണെങ്കിൽ നീ വരണ്ടി വരും.. അല്ലെങ്കിൽ വരണ്ടാ.. ഞാൻ വെക്കട്ടെ.. എന്റെ പൈസയാ പോന്നത്
“നിർത്ത്.. നിർത്ത് ഞാൻ വരാം അതിനു മുൻപ് ഒരാൾക്ക് ഫോൺ കൊടുക്കാം
“ആരിക്കാ.. കൊട്ക്ക്” ഫോൺ കൈമാറുന്നത് കേട്ട് ഹിപ്പോ അക്ഷമനായി നിന്നു.
“ഹലോ ഹിപ്പോ ചേട്ടാ ഇത് ഞാനാ മല്ലിക.”
“ങേ…………!!!“
ഫോൺ വിളിച്ച് നിൽക്കുന്ന ഒരാളുടെ പ്രതിമ അതിനു ശേഷം അവിടെയുണ്ടായി.

Wednesday, November 20, 2013

ഒരു മൊബൈൽ ഫോൺ പ്രണയഗാഥ


ആരുമറിയാതെ മൂലയ്ക്ക് കിടന്നിരുന്നവരിൽ അടിമുടി മാറ്റമുണ്ടാക്കിയാകും ചില സുഹൃത്തുക്കൾ കടന്നു വരുന്നത്.  ശാന്തമായ ജീവിതം പുത്തൻ കൂട്ടുകെട്ടുകൾ മാറ്റിമറിക്കും.  അത്തരം കണ്ടുമുട്ടലുകൾ, കൂട്ടുകെട്ടുകൾ രണ്ട് പേരേയും പ്രശസ്തിയുടെ മലകയറ്റും.  ചുരുക്കിക്കെട്ടി പറയുകയാണെങ്കിൽ പുതുതായി രണ്ടു പേർ പരിചയപ്പെടുമ്പോൾ അത് വരെ ആരുമറിയാതിരുന്ന ചിലർ ലോകപ്രശസ്തരാകും.  ഉദാഹരണത്തിന് കർണൻ‌-ദുര്യോധനൻ, അഭിഷേക്-ഐശ്വര്യ,  സാംസംഗ്-ആൻ‌ഡ്രോയിഡ്. 

ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ബാഹുലേയന്റെ ലുക്കിലും ലൈക്കിലും മാറ്റം വരുത്തിയത് ഓഫീസിൽ സഹപ്രവർത്തകനായി വന്ന ജയപ്രകാശനായിരുന്നു.  കണ്ടുമുട്ടിയത് മുതൽ രണ്ടുപേരും നല്ല സുഹൃത്തുക്കളായി.  ഉയരം കുറഞ്ഞ്, അത് മേക്കപ്പ് ചെയ്യാൻ കറുപ്പ് അൽ‌പ്പം കൂടി, ഇൻ ചെയ്യാത്ത ഷർട്ടും, ചുമലിലൂടെ ഒരു ചോറുബാഗുമിട്ട് എണ്ണ തേക്കാതെ, ചീകാതെ പാറിയ മുടിയുമായി നടക്കുന്ന ബാഹുലേയനെ കണ്ടാലറിയാം ഒരു പ്രാരാബ്ധക്കാരൻ സർക്കാർ ജീവനക്കാരനാണെന്ന്.  പക്ഷേ ജയപ്രകാശൻ നേരെ വ്യത്യസ്തനാണ്.  ആഷ്പോഷ് ഡ്രസ്സിങ്ങും, കൈയ്യിൽ ഉരക്കുന്ന ഫോണും റീബോക്കിന്റെ ഷൂവും, അലൻസോളിയുടെ ഡ്രെസ്സുമായി ഒരു അടിപൊളി ജന്മം.  എപ്പോൾ നോക്കിയാലും ഫോണിൽ സംസാരിച്ച് കൊണ്ടിരിക്കുന്നുണ്ടാകും.  ബാഹുലേയന്റെ മേശ ഫയലുകളൊക്കെ ഭംഗിയായി അടുക്കി വെച്ച് നീറ്റ് ആന്റ് ക്ലീൻ ആണെങ്കിൽ ജയപ്രകാശന്റേത് ഫയലും കടലാസ്സുകളും നിറഞ്ഞ് അലങ്കോലമായി കിടക്കും.  ബാഹുലേയന് നിൽക്കാനും ഇരിക്കാനും ടോയിലറ്റിൽ പോകാൻ പോലും സമയമില്ലാണ്ടിരിക്കുമ്പോൾ തൊട്ടടുത്ത ടേബിളിൽ ഫോൺ ഇൻ പ്രോഗ്രാം ആയിരിക്കും.  ബാഹുലേയൻ ജോലിയിൽ മാത്രം ശ്രദ്ധ കൊടുക്കുമ്പോൾ ജയപ്രകാശൻ സബ്സിഡി വെട്ടിക്കുറച്ച് അഴിമതിയിൽ കേന്ദ്രീകരിക്കുന്ന സെൻ‌ട്രൽ ഗവൺ‌മെന്റിനെ പോലെ ജോലിയെടുക്കാതെ മറ്റുള്ള മേശകളിൽ പോയിരുന്ന് രാഷ്ട്രീയം പറഞ്ഞ് നേരംകൂട്ടി.  ആദ്യമൊക്കെ ജയപ്രകാശന്റെ ഫോൺ വിളികളൊക്കെ എന്തെങ്കിലും സീരിയസ്സായ കാര്യങ്ങൾക്ക് ആയിരിക്കുമെന്നാണ് ബാഹുലേയൻ കരുതിയത്.  കൊഞ്ചലും കുറുകലും ഓമനിക്കലും കണ്ടപ്പോഴാണ് ഇത് ഫോണോമാനിയ വിഭാഗത്തിൽപെട്ടൊരു വൈറസ് ബാധയാണെന്ന് മനസ്സിലായത്.
അന്നും പതിവ് പോലെ ബാഹുലേയൻ രാവിലേ വന്ന് കുത്തിയിരുന്ന് പണിയെടുക്കുമ്പോൾ ജയപ്രകാശൻ ഫോൺ ചെവിയിലൊട്ടിച്ച് സംസാരിച്ചു കൊണ്ട് വന്നു.

“ഓക്കേഡാ.. ഞാൻ എത്തിയെടാ.. വെച്ചോട്ടേ.. ബൈ.. മം..മ്മ.”
സീറ്റിലിരുന്ന് അത് കട്ടാക്കി വേറേ ഡയൽ ചെയ്ത് സംസാരം തുടർന്നു, ബാഹുലേയൻ തലയുയർത്തി ഇതൊക്കെ നോക്കിയിരിക്കുകയായിരുന്നു.
“കുട്ടാ ഞാൻ എത്തിയെടാ.. എന്നാ പിന്നെ വിളിക്കാഡാ ബൈ.. മ്മ..“
“അല്ല ജയപ്രകാശാ ഓഫീസിലെത്തിയെന്ന് എത്ര ആളെയാ അറിയിക്കേണ്ടത്.. എല്ലാരെയും ഭയങ്കര കെയറിങ്ങാണല്ലോ..”
“ഹഹഹ.. ഇതൊക്കെ ഒരു സുഖമല്ലേ..”
“ഭാര്യ അറിഞ്ഞാൽ നല്ല സുഖമായിരിക്കും..”
“അങ്ങനെ അറിയില്ലല്ലോ.. അതൊക്കെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യാൻ പഠിക്കണം.. കക്കാൻ പഠിച്ചാൽ ഞേലാൻ പഠിക്കണം എന്ന് കേട്ടിട്ടില്ലേ..”
“എന്നാലും ഇതൊരു വഞ്ചനയല്ലേ.. .”
“സ്നേഹിക്കുന്നത് തെറ്റാണോ? സ്നേഹം ആഗ്രഹിക്കുന്നവർക്ക് അത് കൊടുക്കണം. .”
“വൈഫും ആഗ്രഹിക്കുന്ന ആർക്കെങ്കിലും കൊടുത്താലോ. സ്നേഹം
“കൊല്ലും ഞാൻ.. അത് വേറെ കാര്യം. .”
“അപ്പോ തനിക്കിതൊക്കെ പറ്റും അവർക്ക് പറ്റില്ല അല്ലേ. ഹഹഹ...”
“അതിപ്പോ. ഹി.. ഇതൊക്കെ നമ്മളുടെ സ്വകാര്യതയല്ലേ.. ജീവിക്കാൻ ഒരു രസത്തിന്..  ഇത് കണ്ടോ ഇന്ന് ഞാൻ പുതിയ ഡ്രെസ്സിട്ടല്ലേ വന്നത്.. വൈഫ് ഇത് തിരിഞ്ഞ് നോക്കിയത് പോലുമില്ല, എന്നാൽ എന്റെ മൂന്നു ഗേൾഫ്രന്റ്സ് അടിപൊളിയായിട്ടുണ്ട് എന്ന് പറഞ്ഞു അവരതൊക്കെ ശ്രദ്ധിക്കും പിന്നെ, ഓഫീസിൽ വരാനൊക്കെയൊരു മൂഡുണ്ടാകും...”
പറഞ്ഞ് നിർത്തിയില്ല, അപ്പോൾ ഫോൺ ബെല്ലടിച്ചു.
“ഹായ്.. മോളൂ..  ഞാൻ ഓഫീസിലാ.. ങേ. ഇന്നു വൈകിട്ടോ.. ആയ്ക്കോട്ടേ.. കാണാം.. ഷുവർ.. ബസ് സ്റ്റോപ്പിൽ ബായ്.” ജയപ്രകാശൻ ഫോൺ വെച്ച് തക്കാളി കവിളുമായി ബാഹുലേയനോടായി പതുക്കെ പറഞ്ഞു.
“ഇന്ന് വൈകിട്ട് ഒരു അപ്പോയിന്റ്മെന്റുണ്ട്..  കലക്ട്രേറ്റിലെ രജനി. ഒരു ഷർട്ടും പാന്റ്സും വാങ്ങിച്ചിട്ടുണ്ടെന്ന് സ്നേഹത്തോടെ വാങ്ങിത്തരുമ്പോ എന്താ ചെയ്യുക.”

ബാഹുലേയന്റെ മുഖത്ത് അത്ഭുതത്തിന്റെയും അസൂയയുടെയും കൊളാഷ് രൂപപ്പെട്ടു.   അന്ന് വൈകുന്നേരം ഓഫീസ് വിട്ട് ബാഹുലേയനും ജേപ്പിയുടെ ബൈക്കിൽ പോയി.  ഒരു വളവ് കഴിഞ്ഞപ്പോൾ ദൂരെ ചുരിദാറിട്ട തടിച്ചൊരു യുവതി വെയിറ്റിങ്ങ് ഷെൽറ്റർ നിറഞ്ഞ് നിൽക്കുന്നത് കണ്ടു.  അവളെ കണ്ടതും ബാഹുലേയനെ അവിടെ പിടിച്ചിറക്കി ജയപ്രകാശൻ അങ്ങോട്ടേക്ക് പോയി.  ശേഷം അവൾ ബൈക്കിൽ കയറി കാലുകൾ ഇരുവശത്തുമായി കവച്ചു വെച്ച് ഒട്ടിയിരുന്നു.  മുന്നിൽ നിന്നും നോക്കുമ്പോൾ ജയപ്രകാശന്റെ തലക്ക് ചുറ്റും ഒരോ തലയിണ വെച്ചത് പോലെയുണ്ടായിരുന്നു.  ബൈക്ക് തിരിച്ച് ബാഹുലേയന്റെ അടുത്തൂടെ പോയപ്പോൾ ജയപ്രകാശൻ അവനെ നോക്കി കണ്ണിറുക്കി ചിരിച്ചു.  ആ പോക്ക് പിന്നിൽ നിന്നും കണ്ടു നിന്നപ്പോൾ ബാഹുലേയൻ സ്വമേധയാ പറഞ്ഞുപോയി. 

“മരത്തടിയിൽ പൂഴിച്ചാക്ക് വെച്ചത് പോലെയുണ്ട്

പിറ്റേന്ന് ജയപ്രകാശൻ പുതിയ ഡ്രെസ്സുമിട്ടാണ് വന്നത്.  ബാഹുലേയന്റെ നോട്ടം കണ്ടപ്പോൾ ജയപ്രകാശൻ പറഞ്ഞു.
“ഇത് ഇന്നലത്തെ ലെവൾ വാങ്ങിത്തന്നതാ..”
“ഉം മനസ്സിലായി..”
“നീയും ഇങ്ങനെ വല്ല സെറ്റപ്പും ഉണ്ടാക്ക്..”
“അതെങ്ങനെ..” ജയപ്രകാശന്റെ തലേന്നത്തെ പ്രകടനം ബാഹുലേയന്റെ മനസ്സിലെ സദാചാര മൺ‌കോട്ടകളെ ഇളക്കിയിരുന്നു.
“അതിനൊക്കെ വഴിയുണ്ട്..”
“എനിക്കങ്ങനത്തെ പെണ്ണുങ്ങളെ ഒന്നും പരിചയമില്ലല്ലോ. മാത്രമല്ല, എനിക്കിങ്ങനെ ഒലിപ്പിച്ച് സംസാരിക്കാനൊന്നും അറിയില്ല..”
“അതൊക്കെ ഞാൻ ശരിയാക്കിത്തരാം. സംസാരത്തിന്റെ കാര്യത്തിൽ പേടിക്കണ്ട. താനേ പഠിച്ചോളും. ആദ്യം കുറച്ചാളുകളുടെ നമ്പർ സംഘടിപ്പിക്കണം.”
“അതെങ്ങനെ..?”
“ഒരു വഴിയുണ്ട്. വാലന്റൈൻസ് ഡേ അല്ലേ വരുന്നത്.. അന്ന് ഏതെങ്കിലും ന്യൂസ്പേപ്പറിൽ ഒരു ആശംസ കൊടുക്കണം. നിന്റെ നമ്പർ വെച്ച്, പിന്നെ പെൺപിള്ളേരും പെണ്ണുങ്ങളും ഇങ്ങനെ മിസ്സ് അടിച്ചോണ്ടിരിക്കും. അതിൽ തിരിച്ച് വിളിച്ച് നല്ല കേസ് മാത്രം എടുക്കുക.”
“അപ്പോ ആണുങ്ങൾ വിളിച്ചാലോ?”
“നിനക്കവരെ ആണ് വേണ്ടതെങ്കിൽ...”
“അയ്യോ അങ്ങനെയല്ല.. ഞാൻ പറഞ്ഞെന്നേയുള്ളൂ..”
“എന്നാ പേപ്പറെടുത്ത് ഒരു ആശംസ എഴുത്..”
“അയ്യോ.. എനിക്കറിയില്ല..”
“പൊട്ടാ.. ഞാൻ പറയുന്നത് പോലെ അങ്ങോട്ടെഴുത്..”

ബാഹുലേയൻ ഒരു കടലാസ്സെടുത്ത് എഴുതാൻ റെഡിയായി.  ജയപ്രകാശൻ പറഞ്ഞ് തുടങ്ങി.

“എന്റെ പ്രിയപ്പെട്ട നിനക്ക്.. ഈ സുന്ദര കോമള സുരഭില ശീതള മാതള പ്രണയദിനത്തിൽ നിനക്ക് മാത്രം എന്റെ ഒരായിരം പ്രണയദിന വാടാ റോസാമലരുകൾ.. നമുക്കൊന്നിച്ച് അരുണവർണ ശോഭളമായ പ്രണയത്തിന്റെ പൂന്തേൻ നുകരാം മതി.. ബാക്കി നിന്റെ ഫോൺ നമ്പർ എഴുത്.. ഇനി ഇത് പേപ്പറിൽ കൊണ്ട് കൊടുക്കണം..”
“അയ്യേ.. ഇത് വെറും പൈങ്കിളി അല്ലേ
“എടാ മണ്ടാ ഈ പ്രേമം എന്ന് പറഞ്ഞാൽ തന്നെ പൈങ്കിളി അല്ലേ.. നീ നിന്റെ ബുദ്ധിജീവി ലൈൻ വെച്ച് വല്ലതും എഴുതിയിട്ടാൽ വല്യ സാഹിത്യം പറയുന്നവൾ പോലും തിരിഞ്ഞ് നോക്കില്ല..”

ബാഹുലേയൻ മനസ്സില്ലാ മനസ്സോടെ ജയപ്രകാശൻ പറഞ്ഞത് പോലെ പത്രത്തിന്റെ വാലന്റൈൻസ് ഡേ ആശംസാ കോളത്തിൽ പരസ്യം ചെയ്തു.  ഒരാഴ്ച കഴിഞ്ഞ് ഫെബ്രുവരി പതിനാലാം തിയതി രാവിലെ രണ്ടു പേരും ഓഫീസിലെത്തി ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ ഫോൺ തുരുതുരാ അടിക്കാൻ തുടങ്ങി.  ബാഹുലേയൻ പരിഭ്രമത്തോടെ ഫോണെടുത്ത് ഹലോ.. എന്ന് പറയുന്നു.. കട്ടാവുന്നു. ആവർത്തിക്കുന്നു. ജയപ്രകാശൻ ഇതൊക്കെ കണ്ട് അടക്കാനൊന്നും നിക്കാതെ ആസ്വദിച്ച് ചിരിക്കുന്നു.  പിന്നത്തെ ബാഹുലേയന്റെ ദൈനംദിന പ്രവൃത്തികൾ ഒരു സീൻ ഓർഡറിൽ എഴുതുന്നതായിരിക്കും നല്ലത്. 

സീൻ 1 പകൽ - ഇൻഡോർ
ഓഫീസിലിരുന്ന് ഫോൺ ചെയ്യുന്ന ബാഹുലേയൻ, ഫയലുകൾ കൂമ്പാരമായി കിടക്കുന്നു, പിന്നെയും വന്ന് വീഴുന്നു. അമ്മി കുമ്മായമായാൽ പോലും അറിയാതെ പൂപ്പുഞ്ചിരിയുമായി ഫോണിൽ സംസാരിക്കൽ മാത്രം.

സീൻ 2 പകൽ - ഇൻഡോർ
ഓഫീസിന്റെ വേറേ ഭാഗം. 
ബാഹുലേയൻ ചിരിച്ച് സംസാരിച്ച് കൊണ്ട് സ്വയം മറന്നു നടക്കുന്നു. തിരിച്ചും നടക്കുന്നു. ആവർത്തനം, തനിയാവർത്തനം.

സീൻ 3 പകൽ - ഔട്ട് ഡോർ
റോഡരികിലെ ഒരു സ്ഥലം. 
ബാഹുലേയൻ ഒരു ചെടിയുടെ അടുത്ത് നിന്ന് ചെടി നുള്ളിക്കൊണ്ട് സംസാരിക്കുന്നു. കുറേ കഴിഞ്ഞ് ചെടിയുടെ ഇല മുഴുവൻ താഴെ കിടക്കുന്നു കമ്പുകൾ മാത്രം ബാക്കിയായി അസ്ഥികൂടം പോലത്തെ പാവം ചെടി.

സീൻ 4 പകൽ - ഔട്ട് ഡോർ
ഒരു മൈതാനം 
ബാഹുലേയൻ കൈയ്യിലെ ആയിരം രൂപ ചുരുട്ടിക്കൊണ്ട് സംസാരിക്കുന്നു.  ലജ്ജാവിവശൻ.. ഇടക്ക് നോട്ട് കടിക്കുന്നു.. സംസാരിക്കുന്നു കുറേ കഴിഞ്ഞ് നോക്കുമ്പോൾ ആയിരം രൂപ തുണ്ടുതുണ്ടുകളായി താഴെ.

സീൻ 5 പകൽ - ഇൻഡോർ
വീട്
ബാഹുലേയൻ തലയിലും മീശയിലും പോരാഞ്ഞ് നെഞ്ചത്തും ഡൈ ചെയ്യുന്നു. ബോഡി സ്പ്രേകൾ പൂശുന്നു, തെങ്ങിനു കമ്പിയിട്ടത് പോലെ ബെൽറ്റിട്ട് ഡ്രെസ്സ് ഇൻ‌സൈഡ് ചെയ്യുന്നു.

സീൻ 6 പകൽ - ഇൻഡോർ
ഓഫീസ് 
ജയപ്രകാശൻ ജോലിചെയ്യുമ്പോൾ ബാഹുലേയൻ സംസാരിച്ച് കൊണ്ട് വരുന്നു. മൈൻഡാക്കുന്നില്ല. ഇൻസൈഡ്, നല്ല വസ്ത്രങ്ങൾ ഹെയർ സ്റ്റൈൽ പോലും മാറ്റിയിരിക്കുന്നു.  വാ പൊളിച്ച് നിൽക്കുന്ന ജയപ്രകാശൻ സ്വമേധയാ പറഞ്ഞു. “ഇത് തെയ്യം കെട്ടിയത് പോലായല്ലോ.. കെട്ടുന്നതിനു മുൻപ് തെയ്യക്കാരൻ കൈക്കോറെ തൊഴും, കെട്ടിയാൽ കൈക്കോറ് തിരിച്ചും..”

പകൽ മുഴുവൻ ഫോൺ വിളികൾ, രാത്രി ഭാര്യയുടെ കണ്ണു വെട്ടിച്ച് എസ്.എം.എസ്. അയക്കൽ, വീട്ടിലെത്താറാവുമ്പോൾ കാൾ ഹിസ്റ്ററിയും ഇൻബോക്സും ക്ലീൻ ചെയ്യൽ, പരമാവധി ഫ്രീ കിട്ടുന്ന ഓഫറിന് പണം നോക്കാതെ ചാർജ്ജ് ചെയ്യൽ ഇങ്ങനെ ബാഹുലേയൻ ആളാകെ മാറിപ്പോയി.  കൂടെ നടക്കുന്നവന്റെ എല്ലാ സ്വഭാവവും കടലാസ്സിൽ വീണ മഷി പോലെ ബാഹുലേയനിലേക്കും പടർന്നു.  അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം ഓഫീസിലേക്ക് പോകുമ്പോൾ ഫോണെടുക്കാൻ മറന്നത്.  ബസ്സിൽ കയറി ഓഫീസിലെത്താനാവുമ്പോഴാണ് ഓർമ്മവന്നതും.  വീട്ടിലാണെങ്കിൽ ഭാര്യയുണ്ട്, അവളെങ്ങാനും കണ്ടാൽ തീർന്നു ജീവിതം.  ഓഫീസിലെത്തി ഓടിപ്പോയി ജയപ്രകാശനോട് വിവരം പറഞ്ഞു.

“എന്റെ ജേപ്പീ ഒരു പ്രശ്നമുണ്ടായി..”
“എന്താ ഏതെങ്കിലും പെണ്ണിന്റെ ഭർത്താവ് കണ്ടുപിടിച്ചോ..”
“അതല്ല, ഞാനിന്ന് ഫോണെടുക്കാൻ മറന്നു പോയി..”
“അതിനെന്താ..”
“വൈഫ് വീട്ടിലുണ്ട്. ആരെങ്കിലും വിളിച്ചാൽ അവളെടുത്താലോ..”
ജയപ്രകാശൻ മനപൂർവ്വം കളിപ്പിക്കുന്നു : “വിളിച്ചാൽ ഫോണെടുക്കാൻ മറന്നതെന്ന് പറയും ഇവിടത്തെ ലാൻ‌ഡ്ഫോണിൽ വിളിക്കാൻ പറയു..”
“എടാ.. അത്.. മറ്റേ മഞ്ജുവോ, രാഗിണിയോ.. സീനത്തോ മറ്റോ വിളിക്കും. അവരെങ്ങാനും എന്തെങ്കിലും പറഞ്ഞാലോ..”
“ഓ.. അങ്ങനെ. അവളുമാരുടെയൊക്കെ സ്വന്തം പേരിലാണൊ സേവ് ചെയ്തത്..?”  
ബാഹുലേയൻ നാണിച്ച് കൊണ്ട്, “ഗ്യാസ് ഏജൻസി, വർക്ക് ഷോപ്പ്, എക്കൌണ്ടന്റ് എന്നൊക്കെയാ. പിന്നെ ഒന്ന് നിന്റെ പേരിലും...”
“ങേ.. എടാ കള്ളാ... ഒക്കെ പഠിച്ച് വെച്ചിരിക്കുകയാ അല്ലേ ഉം ഒരു കാര്യം ചെയ്യ്..വൈഫിനോട് അതെടുത്ത് ഓഫാക്കാൻ പറയ്..”
“ഓഫാക്കാൻ പറഞ്ഞാൽ അവളെന്ത് കരുതും..”
“അതും പ്രശ്നമാ അല്ലേ.. ഉം എന്നാൽ.. അവളുമാരോട് അമ്മയാണെന്ന് പറഞ്ഞാൽ പോരേ..”
“അത് പറയാം.. പക്ഷേ വൈഫിനോടെന്ത് പറയും.. എടുക്കാണ്ടിരിക്കുമ്പോ ഇവളുമാർ മെസേജ് അയച്ചാലോ.. അങ്ങോട്ട് വിളിച്ച് പറയാമെന്നു വെച്ചാ ഒരുത്തിയുടേയും ഫോൺ നമ്പറും ഓർമ്മയില്ലല്ലോ ആകെ പുലിവാലായല്ലോ എന്റെ ദൈവമേ.. എന്നെക്കൊണ്ടൊന്നിനും വയ്യ..”
അതും പറഞ്ഞ് ബാഹുലേയൻ തളർന്ന് ഇരുന്നു, ജയപ്രകാശൻ ചിരിക്കുന്നു.
“എടാ ഒരു വഴിയുണ്ട്, പണ്ട് എനിക്കിങ്ങനെ ഒരു മെസേജ് വന്നിരുന്നു.. കഷ്ടകാലത്തിന് അത് ഭാര്യയുടെ കൈയ്യിലാ കിട്ടിയത്.  കുട്ടാ ഉറങ്ങിയോ.. ഉമ്മ എന്നും പറഞ്ഞ് ഒരു മോള് അയച്ചതാ.. ഞാൻ പെട്ടെന്ന് പേടിച്ചു. ഭാര്യയാണെങ്കിൽ എന്നെ ചതച്ച് കൊല്ലാൻ നിൽക്കുകയാ.. അപ്പോ എനിക്കൊരു ബുദ്ധി തോന്നി, ഞാൻ ഉടനെ ചിരിക്കാൻ തുടങ്ങി. ഒരു രണ്ട് മൂന്ന് മിനിറ്റ് നീണ്ട ചിരി. ആ ചിരിക്കിടയിൽ ഞാൻ ഒരു ഐഡിയ ഉണ്ടാക്കി.. അത് എന്റെ ഒരു സുഹൃത്ത് എന്നെ പറ്റിക്കാൻ അയച്ചതാണെന്ന് പറഞ്ഞ് അവളെ വിശ്വസിപ്പിച്ചു
“അപ്പോ അവൾ അവനോട് ചോദിച്ചില്ലേ..?”
“ അതൊക്കെ ഞാൻ പിറ്റേന്ന് അവനെ പറഞ്ഞ് റെഡിയാക്കിയില്ലേ. ഇനി എപ്പോഴെങ്കിലും കണ്ടാൽ അവൻ സാക്ഷി പറഞ്ഞോളും.. ഇത്രയേ ഉള്ളൂ ഇവളുമാരുടെയൊക്കെ കാര്യം. പെണ്ണല്ലേടാ വർഗം.. അത്രയ്ക്കൊന്നും തല വർക്ക് ചെയ്യില്ല.. നമ്മൾ നന്നായി ആക്റ്റ് ചെയ്താൽ മതി..”
“അതെ അല്ലേ…”
“അത്രേള്ളൂന്നേ..”

സ്കൂളിൽ പഠിക്കുമ്പോൾ പ്രോഗ്രസ്സ്കാർഡ് ഒപ്പിടാൻ അച്ഛന്റട്ത്ത് പോകുന്നത് പോലെയായിരുന്നു ബാഹുലേയൻ വീട്ടിലേക്ക് പോയത്. ഭാര്യ രൂപറാണിയെ ഫേസ് ചെയ്യുന്നത് വിചാരിക്കുമ്പോ വീട്ടിലേക്ക് പോകണോ കടലിലോ മറ്റോ പോയി ചത്താലോന്ന് ആലോചിച്ചു.  മട്ടന്നൂരിന്റെ ചെണ്ട പോലത്തെ നെഞ്ചുമായി എങ്ങനെയോ വീട്ടിൽ ചെന്നു കയറി.  രൂപറാണിയെ എവിടെയും കാ‍ണുന്നില്ല. പതുക്കെ നടന്ന് ബെഡ്‌റൂമിൽ എത്തിയപ്പോൾ അതാകെ അലങ്കോലമായി വാരിവലിച്ചിട്ടിരിക്കുകയാണ്. തിരഞ്ഞ് നോക്കുമ്പോൾ മൊബൈൽ നിലത്ത് കവറും ബാറ്ററിയുമൊക്കെ ഇളകി വെവ്വേറെയായി കിടക്കുന്നു..  എല്ലാം മനസ്സിലാക്കിയ ഭാര്യ ദ്വേഷ്യം പിടിച്ച് മുറിയിലെ സാധനങ്ങളൊക്കെ അലങ്കോലമാക്കി ഫോണും വലിച്ചെറിഞ്ഞിരിക്കുകയാണ്..!!  അതൊക്കെ കണ്ടപ്പോൾ വീട് മൊത്തം തനിക്ക് ചുറ്റും കറങ്ങുന്നത് പോലെ ബാഹുലേയനു തോന്നി, എഞ്ചിൻ കട്ടായ ബോഗി പോലെ മൂപ്പർ ഒരു കൺ‌ട്രോളുമില്ലാതെ ആടിയാടി ചുമരും പിടിച്ച് നിന്നുപോയി... രൂപറാണി എല്ലാം അറിഞ്ഞ സ്ഥിതിക്ക് അഭിനയത്തിനൊന്നും ഇനി ചാൻസില്ല.

അപ്പോൾ കുളിച്ച് മുടിയിൽ തുവർത്ത് കെട്ടിയിട്ട് ഭാര്യ വന്ന് വാതിൽക്കൽ നിന്നു. അവളൊന്നും മിണ്ടുന്നതിനു മുൻപ് ബാഹുലേയൻ ഓടിപ്പോയി കാൽക്കൽ വീണു പറയാൻ തുടങ്ങി.

“ഇനി ഒന്നും ഉണ്ടാവില്ല, തെറ്റുപറ്റിപ്പോയി.. മാപ്പ്.. ”
“ങേ..”
“എനിക്ക് മാപ്പ് തരണം.. ഇനി ഒരിക്കലും ആവർത്തിക്കില്ല..”
“നിങ്ങളെന്താ ഈ പറയുന്നത്..”
“ഞാൻ വലിയ തെറ്റാ ചെയ്തത്.. മാപ്പ് തരണം.”
“നിങ്ങൾക്കിതെന്ത് പറ്റി.. വട്ടായോ..”

താൻ വിചാരിച്ചത് പോലെ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ബാഹുലേയന് തോന്നി.  മൂപ്പർ ഉടനെ അടവ് മാറ്റി താഴെ വീണ് കിടക്കുന്ന ഫോൺ കാണിച്ച് ചോദിച്ചു. “അത് ഇതെന്താ ഇങ്ങനെ വലിച്ച് വാരിയിട്ടത്..”
“ അയ്യോ ഇതെങ്ങനെ താഴെ വീണു.. നിങ്ങളിന്ന് ഇത് കൊണ്ട് പോയില്ലാരുന്നോ..! ഞാൻ മുറിയൊക്കെ ഒന്ന് വൃത്തിയാക്കിയതാ..”

അബദ്ധത്തിലാണെങ്കിലും താഴെവീണ് ഫോൺ ഓഫായതിനാൽ മെസേജുകളോ ഫോൺ വിളികളോ വന്നില്ലെന്ന് മനസ്സിലായ ബാഹുലേയന്റെ ആശ്വാസം എഴുതി ഫലിപ്പിക്കാനാവില്ലായിരുന്നു.

“അല്ല, നിങ്ങളെന്തിനാ മാപ്പ് പറഞ്ഞേ..”
ബാഹുലേയൻ ഒന്ന് പതറിക്കൊണ്ട് ആലോചിച്ച് : “അത്.. അത്.. ഞാനിന്ന് ഒരു ബീയർ കഴിച്ചു..”
“ഓ.. കേട്ടാൽ തോന്നും ഇത് ആദ്യമായിട്ടാന്ന് പുതിയ എന്തെങ്കിലും ബ്രാൻഡ് ഇറങ്ങീട്ട്ണ്ടോ..?”

കാര്യങ്ങൾ സോൾവായതിന്റെ ആശ്വാസത്തിൽ ബാഹുലേയൻ കട്ടിലിരുന്ന് ഷർട്ടിന്റെ ബട്ടൺസ് അഴിച്ച് നെഞ്ചിലേക്ക് കുറച്ച് എയർ അടിച്ചു.  അപ്പോൾ ഭാര്യ താഴെ വീണു കിടന്ന ഫോണെടുത്ത് കവറും ബാറ്ററിയുമൊക്കെ ഇട്ട് ഓൺ ചെയ്യുകയായിരുന്നു.  തീറ്റയിട്ടപ്പോൾ അക്വേറിയത്തിലെ ഗപ്പിമീനുകളെ പോലെ അഞ്ച് പത്ത് മെസേജുകൾ ഒച്ചപ്പാടുണ്ടാക്കി ഓടിക്കിതച്ച് വന്നു നിന്നു.  അത് വായിച്ച രൂപറാണി കോപറാണിയായി ബാഹുലേയനെയല്ല ഇന്ത്യാ മഹാരാജ്യം തന്നെ ദഹിപ്പിക്കുന്ന രീതിയിൽ നോക്കി.  ‘എവിടാഡാ.. മുത്തേ.. കരളെ.. ലിവറേ.. കണ്ണാ‍.. പൊന്നൂ വാവേ.. പിണക്കാണോഡാ കുട്ടാ’ എന്നൊക്കെയുള്ള മെസേജുകൾ കണ്ട ബാഹുലേയന്റെ ബോഡി നിശ്ചലമായി.  “ആരാണിവൾ? നിങ്ങളിത്തരക്കാരനായിരുന്നല്ലേ.. എന്തിനാ എന്നെ ചതിച്ചത്..” എന്നൊക്കെ പറഞ്ഞ് കോപറാണി അലറാൻ തുടങ്ങി.   പേടിച്ച് വിറക്കാൻ പോലുമാകാതെ നിൽക്കുമ്പോൾ ബാഹുലേയന്റെ മനസ്സിൽ പെട്ടെന്ന് ജയപ്രകാശൻ പറഞ്, ചിരിച്ച് പിന്നെ കഥയുണ്ടാക്കിയ ഐഡിയ ഫ്ലാഷ്ബാക്കായി വന്നു.  ഉടനെ അതു പോലെ ചിരിക്കാൻ ബാഹുലേയനും ശ്രമിച്ചു.. 

പക്ഷെ ചിരിക്ക് പകരം വന്നത് കരച്ചിലായിരുന്നു..  എത്ര ശ്രമിച്ചിട്ടും പുള്ളിക്ക് ചിരിക്കാനായതേയില്ല, വലിയ വായിൽ കരച്ചിലോട് കരച്ചിൽ മാത്രം. കാര്യങ്ങൾ പിടികിട്ടിയ രൂപറാണി ജഡ പറിച്ച് നിലത്തടിച്ച് താണ്ഡവമാടിയ പരമശിവനെ പോലെ ഫോണെടുത്ത് നിലത്തെറിഞ്ഞ് ഒന്നലറി..  മുട്ട ചുമരിനു കൊണ്ട് പൊത്തിച്ചിതറുന്നത് പോലെ ഫോൺ ഛിന്നഭിന്നമായി.. പിന്നെ അവൾ ബാഹുലേയന്റെ നേരെ തിരിഞ്ഞു..

എല്ലാം കഴിഞ്ഞപ്പോൾ കിണറ്റിലെ തൊട്ടി പോലെയായിരുന്നു ബാഹുലേയന്റെ രൂപം.. അല്ല കോലം.
ഇപ്പോൾ ബാഹുലേയൻ മൊബൈൽ ഫോൺ പോയിട്ട് ലാൻ‌ഡ് ഫോൺ പോലും കൈ കൊണ്ട് തൊടാറില്ല.

Monday, September 9, 2013

കുഞ്ഞനന്തന്റെ പീടിക



കണ്ണൂരിലെ ഉൾ‌ഗ്രാമങ്ങളിൽ സ്ഥലനാമങ്ങൾ അടയാളപ്പെടുത്തുന്നത് ഏത് നാട്ടിലും ഒഴിവാക്കാനാവാത്ത ഘടകമായ അനാദിക്കടകൾ നടത്തുന്ന ആളുകളുടെ പേരിലാണ്.  കട എന്നതിന് പകരമായി പീടിക എന്നാണ് ഇത്തരം സ്ഥാപങ്ങളെ വിളിക്കുന്നത്.  ബാങ്കുകളോ വലിയ കെട്ടിടങ്ങളോ കൂണുകൾ പോലെ പാർട്ടിയാഫീസുകളോ ഇല്ലാതിരുന്ന പഴയ കാലത്ത് ആളുകൾ ദിക്കറിയാനും വഴിതിരിച്ചറിവുകൾ ഉണ്ടാകുവാനുമുള്ള എളുപ്പത്തിനായി അനാദിക്കടകൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളെ അത് നടത്തിയിരുന്ന ആളുകളുടെ പേരു ചേർത്ത് വിളിച്ചു.  ഇപ്പോഴും അങ്ങനെ അറിയപ്പെടുന്ന നിരവധി പ്രദേശങ്ങൾ ഉൾനാടുകളിലൂടെ ബസ്സിലോ മറ്റോ യാത്ര ചെയ്യുമ്പോൾ ഉച്ചരിക്കപ്പെടുന്നത് കേൾക്കാം.  സദ്ദാം മുക്ക്, ചെഗുവേര നഗർ, ഭാരതാംബാ നഗർ, രക്തസാക്ഷികളുടെ പേരുകളാൽ പല സ്ഥലരാശികളും ഇപ്പോൾ പുനർ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.  നിറയെ കണ്ണൂർ സംഭാഷണങ്ങളുമായി കണ്ണൂരിന്റെ ഭൂമികയിൽ കണ്ണൂർക്കാരനായ സലിം‌അഹമ്മദ് സൃഷ്ടിനിർമ്മാണങ്ങൾ നടത്തിയ കുഞ്ഞനന്തന്റെ കടക്ക് കുഞ്ഞനന്തന്റെ പീടിക എന്ന പേരായിരുന്നു കൂടുതൽ ചേരുന്നത്.

എന്റെ നാട്ടിൽ ഒരു അബ്ദുള്ളക്കാന്റെ അനാദിപീടിക ഉണ്ടായിരുന്നു.  സലിം അഹമ്മദിന്റെ കുഞ്ഞനന്തനെ പോലെ അബ്ദുള്ളക്കയും പല പ്രത്യേകതകളുമുള്ള ഒരാളായിരുന്നു.  ഭംഗിയായി കട കമീകരണം ചെയ്ത് താഴെ നിന്ന് ഉയരക്രമത്തിൽ ചാക്കുകൾ ഫുൾക്കൈ ഷർട്ട് മടക്കിയത് പോലെ ചുരുട്ടി വൃത്തിയായി ഒരുക്കിവെച്ച് കണ്ടാൽ തന്നെ ഒരു അട്രാക്ഷൻ ഉണ്ടായിരുന്നു.  വളരെ വൃത്തിയും വെടിപ്പിലുമാണ് അബ്ദുള്ളക്ക കടയിൽ പെരുമാറുന്നതും സാധനങ്ങൾ കൈകാര്യം ചെയ്യുന്നതും.  പുളിയോ ഉണക്കമത്സ്യമോ എടുത്താൽ കൈ കഴുകിയിട്ടേ മറ്റ് സാധനങ്ങൾ തൊടുകയുള്ളൂ,  ചീഞ്ഞതോ ഈച്ചയാർക്കുന്നതോ പഴകിയതോ ആയ ഒരു സാധനവും വിൽക്കുകയില്ല.  മറ്റുള്ള കടകളിൽ കിട്ടാത്ത സാധനം വാങ്ങാൻ വരുന്നവർക്ക് സാധനം കൊടുക്കുകയില്ല.  എല്ലാ കടക്കാരും സമചതുരം പോലെ സാധനങ്ങൾ ചാക്കു നൂലു കൊണ്ട് കെട്ടുമ്പോൾ അബ്ദുള്ളക്ക നിലക്കടല പൊതിയുന്നത് പോലെ കുമ്പിൾ കുത്തിയാണ് പഞ്ചസാരയൊക്കെ കെട്ടുന്നത്.  കുറച്ചധികം തിരക്കുള്ളപ്പോൾ പോയാൽ സാധനമില്ലാന്ന് പറഞ്ഞ് മടക്കിക്കളയും.  മൂപ്പരുടെ ഇമ്മാതിരി കിറുക്കുകൾ ഇഷ്ടമല്ലെങ്കിലും നല്ല സാധങ്ങൾ കിട്ടുന്നത് കൊണ്ട് മൂപ്പർക്ക് സ്ഥിരം കസ്റ്റമേഴ്സ് ഒരുപാടുണ്ടായിരുന്നു.

കുഞ്ഞനന്തനും നിൽ‌പ്പിലും നടപ്പിലും പ്രവൃത്തിയിലും തന്റേതായ ഒരു ഐഡന്റിറ്റി സൂക്ഷിക്കുന്നയാളാണ്.  എപ്പോഴും ക്ലീൻഷേവ് ചന്ദനപ്പൊട്ട്, അലക്കിത്തേച്ച വസ്ത്രധാരണം, തണുത്ത ചായ കുടിക്കില്ല, കടയിൽ ഒരു സാധനം കാലിയാക്കില്ല, ഭരണികൾ ഉടഞ്ഞാൽ അപ്പോ തന്നെ ഓട്ടോ പിടിച്ച് പോയി വാങ്ങിക്കും, ബെഞ്ചിലെ പൊടി തട്ടി വൃത്തിയാക്കിയേ ഇരിക്കൂ, ഗ്ലാസ്സിന്റെ വക്ക് തുടച്ചേ ചായ കുടിക്കൂ അങ്ങനെ നാട്ടുകാർ കിറുക്ക് എന്ന് അടിവരയിടുന്ന ചില പ്രത്യേകതകൾ.  മൂപ്പർക്ക് സ്വന്തം മക്കളേക്കാളും സുന്ദരിയായ ഭാര്യയേക്കാളും വീടിന്റെ ലോൺ അടക്കുന്നതിനേക്കാളും ഇഷ്ടം പൈതൃകമായി കിട്ടിയ നിരപ്പലകളുള്ള ഓടിട്ട  പഴഞ്ചൻ കട നടത്തുന്നതിലാണ്.  അത് മൂപ്പർ ലാഭത്തിനു വേണ്ടി നടത്തുന്നൊരു കച്ചവടമല്ല.  ഒരു മുറിയിൽ രണ്ട് കട്ടിലുകളിലായി കിടക്കുന്ന പൊരുത്തക്കേടുകൾ മാത്രം നിറഞ്ഞ ദാമ്പത്യമാണ് അവരുടേത്. ഭാര്യ ഫേസ്ബുക്കിൽ കുത്തിക്കളിക്കുമ്പോൾ മൂപ്പർ രാത്രി പുറത്തിറങ്ങി ഉറങ്ങുന്ന കാമുകിയെ ജനലിലൂടെ നോക്കി നിൽക്കുന്ന കാമുകനെ പോലെ അങ്ങാടിയിൽ പോയി കട നോക്കി നിൽക്കുന്നതാണ്.  അത്തരത്തിലുള്ളൊരു വ്യതിരിക്തമായ പാത്ര സൃഷ്ടിയിൽ രചയിതാവ് അഭിനന്ദനമർഹിക്കുന്നു.  പക്ഷേ കുഞ്ഞനന്തനായി പകർച്ച നടത്തിയ മമൂട്ടിക്ക് എന്തെങ്കിലും ചെയ്യേണ്ടുന്ന വിധത്തിൽ കഥാപാത്രത്തെ ബിൽഡപ്പ് ചെയ്യാൻ സംവിധായകനു കഴിഞ്ഞില്ല.  തത്ഫലമായി കുഞ്ഞനന്തന്റെ കട മമ്മൂട്ടിയുടെ കടയായിപ്പോയി.  താര കേന്ദ്രീകൃതമായ സിനിമാ സംസ്കാരത്തിനെ മറികടന്ന് അവാർഡുകളും അംഗീകാരങ്ങളും വാരിയെടുത്ത് തന്റെ കഴിവ് തെളിയിച്ചയാളാണ് സംവിധായകൻ.  പക്ഷേ നിറയെ അഭിനയ സാധ്യതകൾ ഉണ്ടായിരുന്നിട്ടും മമ്മൂട്ടിയുടെ കഴിവിനെ കൊടുക്കുന്ന കാശിനു മുതലാക്കാൻ എന്തെങ്കിലും ചെയ്യിപ്പിക്കാൻ ആയിട്ടില്ല.
 
തന്റെ ജീവനായ കട തലശ്ശേരി വളവുപാറ് റോഡ് വികസനത്തിൽ അക്വയർ ചെയ്യപ്പെടുമെന്നറിഞ്ഞപ്പോൾ മുതൽ അസ്വസ്ഥനും സമനില തെറ്റിയവനുമായ കുഞ്ഞനന്തന് ഏതൊരു മനുഷ്യനും ആ സമയത്തുണ്ടാകുന്ന ടെൻഷൻ ആകുലത ഇവയുടെ ഉപോൽ‌പ്പന്നങ്ങളായ അലസത, വൃത്തിയില്ലായ്മ എന്നിവയൊന്നും കാണാനേയില്ല.  പടത്തിൽ ആദ്യാവസാനം ക്ലീൻഷേവ് ചയ്ത മുഖം, വെട്ടിയൊതുക്കിയ ചെടികൾ പോലെ ഒരിഴ പോലും തെറ്റാത്ത തലമുടി, ചുളിവില്ലാത്ത വേഷധാരണം ഇവയെല്ലാം കഥാപാത്രത്തിന്റെ അന്തസ്സത്ത ചോർത്തിക്കളഞ്ഞു.  ഇത്രയും നീറ്റായൊരു കഥാപാത്രത്തിനു ഒരു റെയ്‌ബാൻ ഗ്ലാസ്സ് കൂടി വെക്കാമായിരുന്നു. മമ്മൂട്ടിയായത് കൊണ്ട് നന്നായി ചേരുകയും ചെയും.  കടയുടമ കാലുപിടിച്ച് പറഞ്ഞിട്ടും കട ഒഴിഞ്ഞ് കൊടുക്കാത്ത, എന്നാൽ ആദർശവാനായ കുഞ്ഞനന്തൻ അലട്ടില്ലാത്ത ജീവിതത്തെ ഉലച്ച് കളയുന്ന സംഭവമായിട്ടു കൂടി ഒന്ന് തകരുന്നതായോ മാനസിക വ്യഥകൾ പേറുന്നതായോ അവതരിപ്പിച്ച് ഫലിപ്പിക്കാനായിട്ടില്ല.  സാധാരണ ഇത്തരം സന്ദർഭങ്ങളിൽ ഒരു ഗാനത്തിൽ കൂടി എന്തെങ്കിലും കാട്ടിക്കൂട്ടി രക്ഷപ്പെടുകയെന്ന സ്ഥിരം പരിപാടിയും ഇവിടെ കണ്ടില്ല.

ശ്രീനിവാസൻ പടങ്ങളിലേത് പോലെ ചില മികച്ച സംഭാഷണങ്ങൾ സിനിമയുടെ ഹൈലൈറ്റാണ്.  അത് മാത്രമേ സിനിമ കഴിഞ്ഞിറങ്ങുമ്പോൾ ഓർമ്മയിൽ നിൽക്കുന്നുള്ളൂ.  വാക്കുകളെ വക്രീകരിച്ചും വെട്ടിച്ചുരുക്കിയും ഉപയോഗിക്കുന്ന കണ്ണൂർ സംഭാഷണ രീതി പടത്തിൽ നന്നായി ഉപയോഗിച്ചിട്ടുണ്ട്.  “പോയിറ്റ്, ബന്നിറ്റ്, ഓൻ, ഏട്യാ, നിങ്ങള്..” എന്നിങ്ങനെ കഥാ പശ്ചാത്തലത്തിന്റെ സ്വത്വഭംഗി സംഭാഷണത്തിൽ അതേപടി പിന്തുടരുന്നുണ്ട്.  കുഞ്ഞനന്തനും ഭാര്യയുമായുള്ള വഴക്കുകൾ ചുറ്റുവട്ടത്തെ ചില കുടുംബങ്ങളിൽ നിന്നും കട്ട് ആന്റ് പേസ്റ്റ് ചെയ്തെടുത്തവയാണെന്ന് നിസ്സംശയം പറയാം.  അവർ തമ്മിലുള്ള പിണക്കങ്ങളും വായ് തർക്കങ്ങളും, പരസ്പരം വെക്കലുകളും, പതം പറച്ചിലുകളും, “നിങ്ങളെ കഴിച്ചില്ലെങ്കിൽ ഞാൻ വല്യ നിലയിലെത്തുമായിരുന്നേനേ..” എന്നത് പോലെയുള്ള എവർഗ്രീൻ നൈരാശ്യ ഡയലോഗുകളും രചയിതാവിന്റെ നിരീക്ഷണബുദ്ധി തെളിയിക്കുന്നു.  ഫേസ്ബുക്ക് ഉപയോക്താക്കളെ നന്നായി തന്നെ കൈകാര്യം ചെയ്ത് വിട്ടിട്ടുണ്ട്.  ഇതൊക്കെ നല്ലൊരു പടമെന്ന തെറ്റിദ്ധാരണ തുടക്കതിൽ ഉണ്ടാക്കി.  സലിംകുമാറിന്റെ സർക്കാർ ഉദ്യോഗസ്ഥൻ കട അക്വയർ ചെയ്യാൻ വരുന്നത് മുതൽ കഥ കൈവിട്ട് പോവുകയും കാണികൾ ഉറക്കത്തിലേക്കും വീഴുകയും ചെയ്യുന്നു.  കട പൊളിക്കാതിരിക്കാൻ റോഡരികിൽ നാലഞ്ച് കല്ലു പെറുക്കി വെച്ച് ഒരു തിരി കൊളുത്തി അമ്പലമുണ്ടാക്കി മതവികാരമുണർത്താമെന്ന് കുഞ്ഞനന്തൻ കണ്ടു പിടിക്കുന്നതാണ് അപ്രതീക്ഷിതമായ ട്വിസ്റ്റ്.  അത് വരെ ചത്ത് കിടന്ന സിനിമക്ക് അല്പമെങ്കിലും ജീവൻ പകർന്നത് അത് മുതലാണ്.  റോഡരികിലെ പുറമ്പോക്കിൽ നാലഞ്ച് കല്ലെടുത്ത് വെച്ച് നിത്യം വിളക്ക് കൊളുത്തി അവിടെ മുത്തപ്പൻ കോട്ടം ഉണ്ടാക്കുന്നത് കണ്ണൂരിലെ സ്ഥിരം പരിപാടിയാണല്ലോ.

അവസാനം മകനു അപകടം പറ്റി ആശുപത്രിയിലേക്ക് ഓടുമ്പോൾ താൻ ഉണ്ടാക്കിയ കാവിലെ തിറയാഘോഷം തന്നെ കുഞ്ഞനന്തനു തടസ്സമാകുന്നു.  വീതി കുറഞ്ഞ പാലത്തിലൂടെയും, അവികസിതമായ റോഡിലൂടെയും പാർട്ടി പ്രസംഗക്കാർ കൈയ്യടക്കി തടസ്സപ്പെടുത്തിയ ഇടുങ്ങിയ റോഡിലൂടെയും കിലോമീറ്റർ താണ്ടി നഗരത്തിലെ ആശുപത്രിയിൽ മകനെ എത്തിക്കാനുള്ള ബദ്ധപ്പാടിന്റെ അവസാനം കുഞ്ഞനന്തനു റോഡ് വികസനത്തിന്റെ വില മനസ്സിലാക്കി മാനസാന്തരപ്പെടുന്നു.  ആശുപത്രിയിലെ ഇരുണ്ട ഇടനാഴിയിൽ നിന്നും കട പൊളിച്ചടുക്കി പുത്തൻ സൂപ്പർമാർക്കറ്റ് നടത്തുന്ന വികസന സ്നേഹിയായി മാറിയ കുഞ്ഞനന്തനിലേക്ക് സിനിമ അവസാനിക്കുന്നു.  ലോകത്ത് പത്ത് അടി വീതിയിൽ നാഷണൽ ഹൈവെയുള്ള തലശ്ശേരിയിൽ തന്നെയാണ് ഈ കഥയുടെ പശ്ചാത്തലം എന്നത് വികസനത്തിന്റെ ചർച്ചാ സാധ്യത തുറന്നിട്ടിട്ടുണ്ട്.  സർക്കാരുകളുടെ വികസനപ്രഘോഷണങ്ങളിൽ ഭൂമി ഏറ്റെടുക്കപ്പെടുന്നവരുടെ നിലവിളികൾ അലിഞ്ഞു ചേരുന്നതാണ് നിത്യകാഴ്ച.  മൂലമ്പിള്ളി മുതൽ മട്ടന്നൂർ വരെ ഇത് കാണാമായിരുന്നു, ഇന്നും ആവർത്തിക്കുന്നുണ്ടവ അതിവേഗ റെയിലിനായും  ഗ്യാസ്പൈപ്പ് ലൈൻ പദ്ധതിയിലായും. 

സിനിമയിലെ പശ്ചാത്തല സംഗീതം ഓഡിയോ ഏതോ ഹൊറർ പടത്തിന്റേതുമായി മാറിപ്പോയത് പോലെയാണ്.  ഭും ഭും എന്ന ശബ്ദം ഇടക്കിടക്ക് പൊട്ടിവീഴുന്നത് കൊണ്ട് ഗാഢനിദ്രയിലായ പ്രേക്ഷകരെ ഞട്ടിയുണർത്താൻ കഴിയുമെന്ന ഉപകാരമുണ്ട്.  ഒരു പ്രാധാന്യമില്ലാത്ത സുകു എന്ന തെരുവ് ഗായകൻ ഇടക്കിടക്ക് വന്നു പോകുന്നുണ്ട്.  കക്ഷിയുടെ ഫിഡിൽ വായന കണ്ടാൽ ടൂത്ത്ബ്രഷ് കൊണ്ട് പല്ലു തേക്കുന്നത് പോലെയുണ്ട്.  റോഡ് വികസനത്തിൽ കട പൊളിക്കുന്നതിന് തെരുവിൽ ഉണ്ടുറങ്ങുന്ന ഒരുത്തനെ കൊണ്ട് തൂങ്ങിക്കൊല്ലിപ്പിച്ചത് ഒന്നാംതരം ബോറായി.  ബാലചന്ദ്രമേനോന്റെ വക്കീൽ കഥാപാത്രം അയാളുടെ പതിവ് ശൈലിയിൽ മടുപ്പിക്കുന്നു.  വലിയ പ്രാധാന്യമില്ലാത്ത വേഷമായിരുന്നിട്ടും സിദ്ധിക്ക് തന്റെ റോൾ ഭംഗിയാക്കി.  പുതുമുഖ നായിക ലെന ഉഷയും, ഒസ്സാൻ കഥാപാത്രം ചെയ്ത വൃദ്ധനും, വലിവ് രോഗിയും, ഹർത്താൽ ചെറുപ്പക്കാരും നന്നായി അഭിനയിച്ചു.  മുട്ടായി കൈയിട്ട് എടുക്കാൻ നോക്കുമ്പോൾ കുഞ്ഞനന്തൻ സ്പൂൺ കൊണ്ട് ചൊട്ടുന്ന കുട്ടിയുടെ മുഖത്തെ നൈമിഷിക ഭാവമാറ്റം പെരുമയുള്ള നടന്മാർ കണ്ട് പഠിക്കേണ്ടതാണ്.  

കഴിഞ്ഞ സിനിമ ഇറക്കാൻ സാമ്പത്തിക വിഷമത്താൽ പാടുപെട്ട സലിം അഹമ്മദ് വിപണന സാധ്യത കണ്ടായിരിക്കും ഇത്തവണ മെഗാസ്റ്റാറിന്റെ കൈ പിടിച്ചത്.  ശ്രീനിവാസനോ സലിംകുമാറോ ആയിരുന്നു കുഞ്ഞനന്തനെങ്കിൽ മലയാളത്തിന് നല്ലൊരു സിനിമ കൂടി കിട്ടുമായിരുന്നു.  സാറ്റലൈറ്റ് കാലത്തെ സിനിമാ പിടിത്തം ഇങ്ങനെയൊക്കെ അപൂർണമായ മോഹങ്ങളാണല്ലോ.