Sunday, January 24, 2010

ഉണങ്ങാത്ത മുറിപ്പാടുകള്‍

കണ്ണീരൊടുങ്ങാത്ത കടല്‍ത്തീരമായിരുന്നു കുട്ടിക്കാലം. ദാരിദ്ര്യത്തിന്റേയും, അപകര്‍ഷതയുടേയും, കഷ്ടപ്പാടിന്റേയും തിരമാലകള്‍ ഓരോ പച്ചപ്പിനെയും അപ്പപ്പോള്‍ തുടച്ചു മാറ്റിക്കൊണ്ടിരുന്നു. ഇല്ലായ്മയുടെ ഇടങ്ങളിലാണ് ആഗ്രഹങ്ങള്‍ മുളക്കുന്നത്.

നല്ല ഉടുപ്പോ, പുത്തന്‍ പുസ്തകങ്ങളോ, കുടയോ ഇല്ലാതെ, കുഞ്ഞ് ആഗ്രഹങ്ങള്‍ പോലും സാധിക്കാതെ കഴിച്ച് കൂട്ടിയ ദുരിതബാല്യ സ്മരണകളിലേക്ക്…

വീട്ടിലെ സാമ്പത്തിക സ്ഥിതി വളരെ മോശമായതിനാല്‍ പഠിക്കുമ്പോള്‍ അത്യാവശ്യത്തിനുള്ള പുസ്തകമോ ഡ്രെസ്സുകളോ മാത്രമേ വാങ്ങിത്തരികയുള്ളു. ചേട്ടന് മാത്രമേ പുതിയ ഡ്രെസ്സ് എടുക്കുകയുള്ളു. അവന്‍ ഇട്ട് പഴകിയ ഡ്രെസ്സുകളാണ് എനിക്ക് തരുന്നത്. എന്നേക്കാളും നാലു വയസ്സ് മൂത്തതാണ് അവന്‍. അതു കൊണ്ട് എനിക്ക് അതൊക്കെ വളരെ ലൂസായിരിക്കും. പുത്തന്‍ തുണിയുടെ ഗന്ധം അറിയുന്നത് അടുത്തിരിക്കുന്ന കുട്ടികള്‍ പുതിയവ ഇട്ടു വരുമ്പോഴാണ്.

ടെക്സ്റ്റ്ബുക്കോ, നോട്ട് ബുക്കോ ഇല്ലാത്തതിനാല്‍ മാഷന്മാരുടെ എണീപ്പിച്ച് നിര്‍ത്തല്‍, ക്ലാസ്സിന്ന് പുറത്താക്കല്‍, അടി ഇതൊക്കെ പതിവായിരുന്നു. കുറച്ച് ടെക്സ്റ്റ് ബുക്കുകള്‍ എന്നേക്കാള്‍ ഒരു വയസ്സ് കൂടുതലുള്ള മാമന്റെ മകന്റെത് കിട്ടും. അതിന്റെ തന്നെ ആദ്യത്തെയും അവസാനത്തെയും പേജുകള്‍ നോക്കുകയേ വേണ്ട. പുതിയ ടെക്സ്റ്റൊന്നും വാങ്ങിക്കില്ല.

നോട്ടു ബുക്ക് ആവശ്യമുള്ളതിന്റെ പകുതി മാത്രമേ വാങ്ങിത്തരൂ. ബാക്കിയുള്ളവ കഴിഞ്ഞ കൊല്ലത്തേതില്‍ നിന്നും എഴുതാത്ത കടലാസ്സുകള്‍ പറിച്ചെടുത്ത് തുന്നിക്കൂട്ടി ഉണ്ടാക്കണം. വേറൊരു വഴിയുള്ളത് ഒരു നോട്ടില്‍ തന്നെ രണ്ട് വിഷയങ്ങള്‍ എഴുതുകയെന്നതാണ്. ഒരു ഇരുന്നൂറു പേജ് നോട്ട് ബുക്കിന്റെ പിന്‍ഭാഗത്ത് നിന്നുമെഴുതുകയോ അല്ലെങ്കില്‍ കൃത്യം നടു ഭാഗത്ത് ഒരു കടലാസ്സ് ശൂലം പോലെ മടക്കി വെച്ച് അതിനപ്പുറത്ത് നിന്ന് വേറെ വിഷയം എഴുതും.

ഒരു ഹാപ്പി ബനിയന്‍ കിട്ടണമെന്നായിരുന്നു അക്കാലത്തെ ഏറ്റവും വലിയ ആഗ്രഹം. ദുബായില്‍ നിന്ന് കൊണ്ടു വരുന്നതാണ് പല നിറങ്ങളുള്ള, 'HAPPY' എന്ന് അര്‍ദ്ധവൃത്താകൃതിയിലെഴുതിയ ബനിയന്‍. ഗള്‍ഫില്‍ ബന്ധുക്കളുള്ള കുട്ടികള്‍ അതുമിട്ട് സ്കൂളില്‍ വരുമായിരുന്നു.

നാലാം തരത്തില്‍ പഠിക്കുമ്പോഴാണ് കണ്ണൂരില്‍ സര്‍ക്കസ്സ് വന്നത്. ക്ലാസ്സിലെ കുട്ടികളൊക്കെ വീട്ടുകാരുടെ കൂടെ അതു കാണാന്‍ പോയി. ചിലരെ ഉച്ചയ്ക്ക് ശേഷം ക്ലാസ്സിന്നിടയില്‍ അച്ഛനോ മറ്റോ വന്ന് കൂട്ടിക്കൊണ്ട് പോയി കാണിച്ചു. അവരൊക്കെ വന്ന് സര്‍ക്കസ്സിനെപ്പറ്റി പറയുമ്പോള്‍ ഞങ്ങളൊക്കെ കൊതിയോടെ കേട്ട് നില്ക്കും . അവസാനം കാണാത്തവരുടെ എണ്ണം ചുരുങ്ങി ചുരുങ്ങി വന്നു. ഞാനും എന്നെപ്പോലെ നിത്യദാരിദ്ര്യവാനായ രാമനും മാത്രമായി. ആരാ സര്‍ക്കസ്സ് കാണാത്തവരെന്ന് ഒരു ദിവസം രവിമാഷ് ക്ലാസ്സിനിടയില്‍ ചോദിച്ചപ്പോള്‍ പത്തമ്പത് മുഖങ്ങള്‍ അവജ്ഞയോടെ പിന്‍ബെഞ്ചിലെ രണ്ട് അവധൂതരുടെ നേരെ തിരിഞ്ഞു.

അപകര്‍ഷതാ തുരുത്തില്‍ ഒറ്റയ്ക്കല്ലെന്നതിന്റെ ആശ്വാസത്തിന് കോടികളുടെ മൂല്യമുണ്ടായിരുന്നു. പക്ഷേ അടുത്ത ദിവസം തന്നെ അത് തകര്‍ന്ന് വീണു. അന്നുച്ചയ്ക്ക് രാമന്റെ നാടു വിട്ടു പോയ ചേട്ടന്‍ വന്നു അവനേയും സര്‍ക്കസ്സിനു കൊണ്ടു പോയി. ചിരിച്ച് കൊണ്ട് പുസ്തകങ്ങളുമെടുത്ത് പോകുന്ന അവന്റെ ആ മുഖചിത്രം എന്തുകൊണ്ടാണാവോ ഇന്നും ദ്രവിച്ച് പോകാത്തത്...!

അന്ന് വീട്ടില്‍ ചെന്ന് സര്‍ക്കസ്സ് കാണിക്കണേ എന്നു പറഞ്ഞ് ഞാന്‍ കരച്ചില് തുടങ്ങി. അമ്മ കൂലിപ്പണിക്ക് പോയിട്ട് വരുന്നതും കാത്ത് ചേട്ടന്‍ പീടികയില്‍ അരിയും സാധനങ്ങളും വാങ്ങാന്‍ പോകാന്‍ നില്ക്കു ന്നുണ്ടാകും. എന്നിട്ട് വേണം ചോറ് വെക്കാന്‍. ആ ജീവിത സര്‍ക്കസ്സിന്നിടയിലാണ് എന്റെ സര്‍ക്കസ്സ്! കുറെ സമയം കരഞ്ഞിട്ടും ആരുമെന്നെ മൈന്‍ഡ് ചെയ്തില്ല. അടുത്ത പടിയായി ഞാന്‍ ചോറു തിന്നാതെ പോയി കിടന്നുറങ്ങി. കുറേ കഴിഞ്ഞപ്പോള് വല്ല്യേട്ടന് വന്നു പൊക്കിയെടുത്ത് നല്ല രണ്ട് മൂന്ന് അടി തന്നു. ഉച്ചത്തില്‍ കരഞ്ഞ് കൊണ്ട് ഞാന്‍ കണ്ണീര് കുഴച്ച് തിന്നു ഏങ്ങലടങ്ങാതെ പോയിക്കിടന്നു.

പിറ്റേന്ന് ഉച്ചയ്ക്ക് ശേഷമുള്ള ആദ്യ പിരിയഡിന്റെ ഇടയില്‍ പ്യൂണ്‍ അനന്തേട്ടന്‍ വന്ന് രവി മാഷോടെന്തോ പറഞ്ഞു. മാഷ് എന്നോട് വീട്ടിലേയ്ക്ക് പോയ്ക്കൊള്ളാന്‍ പറഞ്ഞു. ഞാന്‍ സന്തോഷത്തോടെ പുസ്തകവുമെടുത്ത് ക്ലാസ്സില്‍ നിന്നിറങ്ങി. വരാന്തയില്‍ ചേട്ടന്‍ എന്നെയും കാത്ത് നില്ക്കുന്നുണ്ടായിരുന്നു. നാളെ എനിക്കും സര്‍ക്കസ്സിലെ കഥകള്‍ പറയാമല്ലോ എന്ന സന്തോഷമായിരുന്നു മനസ്സ് നിറയെ. റോഡില്‍ കെട്ടിനിന്ന വെള്ളം ചവിട്ടി തെറുപ്പിച്ച് ആഹ്ലാദിച്ച് ഞാന്‍ നടന്നു. ഇടയ്ക്ക് വാഹനങ്ങളില്‍ നിന്നും റോഡില്‍ വീണ ഓയിലില്‍ ചവിട്ടി കുഴികളിലെ വെള്ളത്തില്‍ മുക്കി മഴവില്ല് വിരിയുന്നത് കണ്ട് നിന്നു. മുന്നിലെത്തിയ ചേട്ടന്‍ "വേഗം വാടാ..." എന്നു ദേഷ്യപ്പെട്ടപ്പോള്‍ കൂടെ എത്താനായി ഓടി.

"ഏട്ടാ.. അമ്മ പണിക്ക് പോയി വന്നോ.. നമ്മളേത് ബസ്സിനാ സര്‍ക്കസ്സിന് പോന്നേ..? സുന്ദരത്തിനു പോകാം.. അതാ നല്ല ബസ്സ് …"

"നീ മിണ്ടാണ്ട് വേഗം വന്നാട്ടെ.." അവന്‍ വീണ്ടും ദേഷ്യപ്പെട്ടു. ഞങ്ങള്‍ വീടിന്റെ കണ്ടി കയറിയപ്പോള്‍ ആരൊക്കെയോ മുറ്റത്ത് കൂട്ടം കൂടി നില്ക്കുന്നത് കണ്ടു. എന്റിനാണപ്പ ഇവരൊക്കെ നമ്മടെ വീട്ടില്‍ വന്നിന് എന്നു വിചാരിച്ച് ഞാന്‍ അവര്‍ക്കിടയിലൂടെ ഇറയത്തേക്ക് കയറി. "കുട്ടികള് വന്നു.." എന്നാരോ പറയുന്നത് കേട്ടു.

വീടിന്നകത്തെ കട്ടിയുള്ള ഇരുട്ടില്‍ നിറയെ ആളുകളായിരുന്നു. മേല്ക്കൂരയിലെ ദ്രവിച്ച ഓലക്കീറിലൂടെ വെളിച്ചം ഇരുട്ടില്‍ നിരവധി വെള്ളിത്തൂണുകള്‍ സൃഷ്ടിച്ചിരുന്നു. അതിന്നിടയില്‍ കത്തിച്ച് വെച്ച നിലവിളക്കിനു മുന്നിലായി അച്ഛന്‍ കിടന്നുറങ്ങുന്നത് കണ്ടു.…

അലറിക്കരഞ്ഞ് കൊണ്ട് ഞാന്‍ ചായ്പ്പിലെ ഇരുട്ടില്‍ നിശ്ചലം നിര്‍വ്വികാരയായിരിക്കുന്ന അമ്മയുടെ മടിയിലേക്ക് ചെന്നു വീണു.


Sunday, January 10, 2010

‘നീലരാത്രി’ക്ക് ശേഷം റോജര്‍ മില്ല

ചേലേരിമുക്കില്‍ അനാദിക്കട നടത്തുന്ന ഭാസ്കരേട്ടന്റെ രണ്ടാമത്തെ മകന്‍ വിനുവും കാമറൂണിന്റെ പഴയ ഫുട്ബാള്‍ കളിക്കാരനായ റോജര്‍മില്ലയും തമ്മിലെന്തു ബന്ധം? ഒരു ബന്ധവുമില്ല. വിനുവും ഫുട്ബാളും തമ്മില്‍ നമിതയും പര്‍ദ്ദയും തമ്മിലുള്ള റിലേഷനേയുള്ളു. ഫുട്ബാളെന്നല്ല ഒരു കളിയും, എന്തിന്‌ പഠിക്കുന്നത് പോലും അവനിഷ്ടമല്ല. എന്നിട്ടും റോജര്‍ മില്ല എന്നു കേള്‍ക്കുമ്പോള്‍ വിനുവിനെ ഓര്‍ക്കാന്‍ കാരണം 1990-ലെ ഇറ്റലി ലോകകപ്പ് ഫുട്ബാളാണ്.

കാമറൂണിന്റെ റോജര്‍ മില്ലയെന്ന 38 വയസ്സുള്ള വയസ്സനായിരുന്നു ആ ലോകകപ്പിന്റെ താരം. മുന്‍വര്‍ഷത്തെ ചാമ്പ്യന്‍മാരായ മറഡോണയുടെ അര്‍ജന്റീനയെ 1-0നു അട്ടിമറിച്ച് കൊണ്ടായിരുന്നു കാമറൂണിന്റെ തുടക്കം. ആവേശ്വോജ്ജ്വലമായ ആ കുതിപ്പ് ചരിത്രത്തിലാദ്യമായി ആഫ്രിക്കന്‍ കരുത്തിനെ ലോക ഫുട്ബാള്‍ മാമാങ്കത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തിച്ചു. ഓരോ തവണയും മില്ലയുടെ കാലുകള്‍ പന്തിനെ പുണരുമ്പോള്‍ ലോകമെമ്പാടുമുള്ള പുരുഷാരം തിളച്ച് മറിയുന്ന ആവേശത്തോടെ "മില്ല.. മില്ല.." എന്ന് ആര്‍ത്തുവിളിച്ചു. ഗോളടിച്ചതിനു ശേഷമുള്ള മില്ലയുടെ അരക്കെട്ട് കുലുക്കിയുള്ള ഡാന്‍സായിരുന്നു മൈതാനങ്ങള്‍ ഇന്നേവരെ കണ്ടതിലേക്ക് വെച്ച് ഏറ്റവും കൌതുകകരമായ വിജയാഘോഷം. മുന്‍വരി പല്ലുകളുടെ അര്‍ദ്ധ ശൂന്യത തുറന്ന് കാണിച്ച് ഗാന്ധിജിയുടേത് പോലെ നിഷ്കളങ്കമായ ചിരിയുമായി മില്ല സമസ്ത വന്‍കരകളിലേയും കായിക ഹൃദയങ്ങള്‍ കീഴടക്കി.

ആ റോജര്‍മില്ലയുടെ പേരു വിനുവിന്‌ രജിസ്റ്റര്‍ ചെയ്ത് കിട്ടിയത് ലീഗ് റൌണ്ടിലെ കാമറൂണ്‍-റുമാനിയ മത്സരത്തിന്‌ ശേഷമായിരുന്നു.

അന്ന് വിനു പ്രീഡിഗ്രിക്കാണ്‌ പഠിക്കുന്നത്. ചേട്ടനായ അജിത്ത് ഡിഗ്രിക്കും. എല്ലാവരുടേയും വീടുകളില്‍ ടി.വി. ഇല്ലാത്തതിനാലും അജിത്ത് ഒരു ഫുട്ബാള്‍ ഭ്രാന്തനായതിനാലും നാട്ടിലെ ചെറുപ്പക്കാരൊക്കെ ഭാസ്കരേട്ടന്റെ വീട്ടില്‍ നിന്നാണ്‌ മത്സരങ്ങള്‍ കാണുന്നത്. നല്ല മഴയുള്ള രാത്രിയില്‍ ഓരോ ടീമുകളായി തിരിഞ്ഞ് ആര്‍പ്പുവിളിയും ബഹളവുമായി കളി കാണാന്‍ നല്ല രസമായിരുന്നു.

രാത്രി രണ്ട് മത്സരങ്ങളാണുണ്ടാവുക. രണ്ടെണ്ണവും കാണണമെന്നു കരുതിയാണ്‌ എല്ലാവരും വരുന്നത്. എന്നാല്‍ ചിലര്‍ ആദ്യത്തെ മത്സരത്തിന്‌ ശേഷമുള്ള ഇടവേളയില്‍ ഒന്ന് തല ചായ്ച്ചേക്കും. അവനവന്‍ പിന്തുണയ്ക്കുന്ന ടീമിന്റെ കളിയല്ലെങ്കില്‍ പിന്നെ ആ തല പൊന്തുന്നത് രണ്ടാമത്തെ കളിയും കഴിഞ്ഞതിനു ശേഷം വീട്ടില്‍ പോകാനായിരിക്കും. എന്നാലും പിറ്റേന്നും എല്ലാവരും കളി കാണാനുണ്ടാവും. ഒരിക്കലും നേരില്‍ കാണുകയോ അറിയുകയോ പോലുമില്ലാത്ത ഏതോ നാടിനും കളിക്കാര്‍ക്കും വേണ്ടി ആര്‍ത്തു വിളിച്ചും, അടിപിടി കൂടിയും, ഹൃദയം പൊട്ടിത്തെറിക്കുന്ന ആവേശത്തോടെയും ജീവിതം മടുപ്പിക്കുന്ന നിരാശയോടെയും എത്രയോ രാവുകള്‍…! ഒരു പക്ഷേ ഫുട്ബാളിനും പ്രണയത്തിനും മാത്രം കഴിയുന്ന വൈകാരിക ഇന്ദ്രജാലമായിരിക്കുമത്.

അങ്ങനെ കളിയും ഉറക്കവുമായി പോകുമ്പോള്‍ യൂത്തന്‍മാര്‍ക്ക് ഒരു തോന്നലുണ്ടായി. ആദ്യത്തെ മാച്ച് കഴിഞ്ഞ് കുറേ സമയം വെറുതെ കളയുകയല്ലേ. ആ സമയത്ത് വീഡിയോ ഇട്ട് ഹ്യൂമന്‍ അനാട്ടമി പഠിച്ചാല്‍ അതു ഭാവിയില്‍ ഉപകരിക്കുമല്ലോ. അതിനൊക്കെ പറ്റിയ സാഹചര്യവുമുണ്ട്. കാരണം പുറത്തെ മുറിയിലാണ്‌ ടി.വി. വെച്ചിരിക്കുന്നത്. വാതിലടച്ചാല്‍ ഫുള്‍ സേഫ്. ആരെങ്കിലും പെട്ടെന്ന് വന്ന് വിളിച്ചാല്‍ തന്നെ ഓഫ് ചെയ്ത ശേഷം വാതില്‍ തുറന്നാല്‍ മതി. പിന്നെയൊരു സ്മാള്‍ പ്രോബ്ലമുള്ളത് ഈ മുറിയില്‍ തന്നെയാണ്‌ വിനു ഉറങ്ങുന്നത്. പക്ഷേ അവനു ഫുട്ബാളില്‍ സീറോ ഇന്ററെസ്റ്റായത് കൊണ്ട് വേഗം കിടന്നുറങ്ങും. ഇന്‍ കേസ് അവനെങ്ങാനും ഉണര്‍ന്നാല്‍ ടി.വി. കണ്ട് പേടിച്ച് പോകാതിരിക്കാന്‍ റിമോട്ട് എ.കെ.ഫോര്‍ട്ടിസെവന്‍ പോലെ റെഡിയാക്കെ വെച്ചാല്‍ മതി. വേണമെങ്കില്‍ ഒരു റാപ്പിഡ് ആക്ഷന്‍ നടത്തി ‘സിങ്കിള്‍ കളര്‍ മൂവി’ മാറ്റി മള്‍ട്ടി കളര്‍ ആക്കാമല്ലോ.

അങ്ങനെ യൂത്തന്‍മാര്‍ അടുത്ത ദിവസം രാത്രി ഒന്‍പത് മണി ആയപ്പോള്‍ വാടകയ്ക്ക് വി.സി.ആറും കാസറ്റുകളും സംഘടിപ്പിച്ച് ആരും കാണാതെ വീടിന്റെ തൊഴുത്തിനടുത്തുള്ള വൈക്കോല്‍കൂനയുടെ ഇടയില്‍ പൂഴ്ത്തിവെച്ചു. എന്നിട്ട് വീട്ടിലുള്ളവരൊക്കെ ഉറക്കമാവുന്നത് വരെ അക്ഷമോത്തമന്‍മാരായി കാത്തിരുന്നു. പ്രതീക്ഷിച്ചത് പോലെ കളി തുടങ്ങുന്നതിന്‌ മുമ്പ് വിനു മുറിയുടെ മൂലയില്‍ വാഴക്കുല പോലെ മൂടിപ്പുതച്ച് ഉറക്കമായി. വീട്ടിലെല്ലാവരും ഉറക്കമായപ്പോള്‍ വിസിയാര്‍ കൊണ്ട് വന്നു ലൈറ്റൊക്കെ ഓഫാക്കി ഫുട്ബാള്‍ മാറ്റി ‘നിശ്ശബ്ദചിത്രങ്ങള്‍’ കാണാന്‍ തുടങ്ങി.

'നീല'ത്താമരകള്‍ രണ്ടു മൂന്നെണ്ണം പൂത്ത് വിടര്‍ന്നു. അതിനിടയില്‍ കളി കാണാന്‍ മറന്നു പോയി. അതു പിന്നെ കുറ്റം പറയാനൊക്കില്ലല്ലോ. അസിന്റെ കാര്യത്തിനിടയിലാണോ കസിന്റെ കാര്യം!

രാവിലത്തെ റേഡിയോ വാര്‍ത്ത കേട്ടാണ്‌ കളിയുടെ റിസള്‍ട്ട് അറിഞ്ഞത്. റോജര്‍ മില്ലയുടെ ഗോളുകളിലൂടെ കാമറൂണ്‍ റുമാനിയയെ 2-1നു മലര്‍ത്തിയടിച്ച് വിജയിച്ചിരുന്നു.

രാവിലെ ബസ് സ്റ്റോപ്പിലിരുന്ന് അജിത്തൊഴികെ എല്ലാവരും തലേന്നത്തെ ‘നീലരാത്രി’യെപ്പറ്റി സംസാരിക്കുകയായിരുന്നു. അപ്പോള്‍ വിനു അവിടെയെത്തി. കളി കാണാതെ കുരുത്തക്കേട് കണ്ട കാര്യം വിനു അറിയാതിരിക്കാന്‍ എല്ലാവരും മാച്ച് കണ്ടത് പോലെ പറയാന്‍ തുടങ്ങി.

"എന്തൊരു കളിയാ ഇന്നലത്തെ അല്ലേ..?"

"അതെ.. സൂപ്പര്‍.. അടിപൊളി..."

"കപ്പ് കാമറൂണ്‍ കൊണ്ട് പോകും കേട്ടാ.."

"ഹേയ്.. അര്‍ജന്റീനക്ക് തന്നെയാ ചാന്‍സ്.."

"ഇന്നലത്തെ കളി കണ്ടില്ലെങ്കില്‍ ലോക നഷ്ടമാ.... അല്ലേ..?"

അതു കേട്ടയുടനെ വിനു പറഞ്ഞു. "റോജര്‍മില്ല ഭയങ്കര കളിയാ അല്ലേ...? മൂപ്പരുടെ ആ രണ്ടാമത്തെ ഗോളില്ലേ.. ഹോ.. സമ്മതിക്കണം..!"

എല്ലാവരും അത്ഭുതപ്പെട്ട് ചോദിച്ചു. "അതിനു നിനക്കെന്തു മില്ലയെ അറിയാം? നീ കളി കണ്ടില്ലല്ലോ.. ഉറക്കമല്ലേനോ..?"

"പുതപ്പിന്‌ ഒരു ഓട്ടയുണ്ടാക്കി നിങ്ങള്‌ കണ്ടതെല്ലാം ഞാനും കണ്ടിന്.."

ഉയര്‍ന്ന കൂട്ടച്ചിരിക്ക് ശേഷം വിനുവിന്‌ റോജര്‍ മില്ല എന്ന് നാമകരണം ചെയ്തു.