Saturday, December 31, 2011

കാമിനി മൂലം......


അച്യുതാനന്ദൻ നേതാവിനെയും സുരേഷിനെയും പോലെ, ആന്ദ്രേ അഗാസിയേയും സ്റ്റെഫിഗ്രാഫിനേയും പോലെ, സിം കാർഡും മൊബൈൽ ഫോണും പോലെ, ദിലീപനും ബാബുവും എപ്പോ കണ്ടാലും ഇരച്ച് കെട്ടിയ തേങ്ങ പോലെ ഒരുമിച്ചായിരിക്കും.

രണ്ടു പേരും അംഗൻ‌വാടി മുതൽ ബി.എ.ഇക്കണോമിക്സ് വരെ ഒന്നിച്ച് കളിച്ച് പഠിച്ച് വളർന്നവരാണ്.  പീയെസ്സി എഴുതി പിടിച്ച് ലാസ്റ്റ് ഗ്രേഡ് സർവ്വന്റായി സർവ്വീസിൽ ഒരേകാലം കയറിയവർ. പൊളിറ്റിക്സായാലും സിനിമയായാലും സാഹിത്യമായാലും ഏത് കാര്യത്തിലും രണ്ടാൾക്കും ഒരേ വികാരം, ഒരൊറ്റ ശബ്ദം, വൺ ആൻഡ് ഓൺലി അഭിപ്രായം. ബട്ട്, ഒരു കാര്യത്തിൽ മാത്രം രണ്ടുപേർക്കും യോജിപ്പില്ല.  അത് ലേഡീസ് കേസായിരുന്നു.  ആണുങ്ങൾക്ക് അവശ്യം വേണ്ടുന്ന ഗുണങ്ങളായ വായ്‌നോട്ടവും ട്യൂണിങ്ങും ചാറ്റിങ്ങും ഉള്ളയാളാണ് ദിലീപനെങ്കിൽ, ബാബുവിന് പെണ്ണുങ്ങളെ ഇഷ്ടമേയല്ല.  ബാബു അവരെ കണ്ടാൽ തുറിച്ച് നോക്കില്ല, തിരിഞ്ഞ് നോക്കില്ല, ഒരു കണ്ണടച്ച് നോക്കില്ല.  ജീവിതം മുഴുവൻ കല്യാണം കഴിക്കാതെ ആഡംബര നികുതിയടച്ച് ഹാപ്പിയായി കഴിയണമെന്നാണ് അവന്റെ തീരുമാനം. എന്നാൽ ഈ വിയോജിപ്പ് അവരുടെ അടുപ്പത്തെ ഒരിക്കലും ബാധിച്ചില്ല.

പ്രണയത്തിനും വിവാഹത്തിനും ജീവിതത്തിനുമെന്നത് പോലെ സൌഹൃദത്തിനും ഒരു അവസാനമുണ്ടല്ലോ.  ഇവരുടെ പാമ്പൻ പാലം പോലത്തെ ബന്ധം ഒരു ദിവസം ദി എൻഡ് കാർഡ് കണ്ട് അവസാനിച്ചു.  പല ലോകമഹായുദ്ധങ്ങൾക്കും പിന്നിലെന്നത് പോലെ വില്ലൻ റോൾ കെട്ടിയാടിയത് സ്ത്രീ കഥാപാത്രമാണ്.  ദിലീപന്റെ മേൽ കല്യാണം കഴിക്കാനുള്ള സമ്മർദ്ദമുണ്ടായത് മുതലാണ് സുർക്കി മിശ്രിതം ചേർത്ത് കെട്ടിയുറപ്പിച്ച ആ സൌഹൃദത്തിൽ വിള്ളൽ വീഴാൻ തുടങ്ങിയത്.  ദിലീപൻ പൂർണ്ണ മനസ്സോടെയാണ് പെണ്ണുകാണാൻ ഇറങ്ങിയതെങ്കിൽ ബാബു ഒട്ടും മനസ്സില്ലാതെയാണ് കൂടെ പോയത്.  തങ്ങളുടെ ചങ്ങാത്തത്തിന്റെ അവസാന റൌണ്ടായിരിക്കും ഇതെന്ന് ബാബു പേടിച്ചു.  ഭാര്യയെന്ന മൂന്നാം കക്ഷി കലക്കിയ ബന്ധങ്ങളുടെയും കുടുംബങ്ങളുടെയും എണ്ണം സ്റ്റോർ ചെയ്യാൻ ഗൂഗിളിന്റെ സർവ്വർ വരെ പോരല്ലോ.  പെണ്ണുകെട്ടിയാ കണ്ണുപൊട്ടി, പെൺബുദ്ധി പിൻ ബുദ്ധി, നാരി ഭരിച്ചിടം നാഥനില്ലാത്തിടം, മണ്ടന്മാർ വിവാഹം കഴിക്കുന്നു ബുദ്ധിമാന്മാർ അവിവാഹിതരായിരിക്കുന്നു എന്ന മുന്നറിയിപ്പുകളും ബാബുവിന്റെ മുന്നിലുണ്ടായിരുന്നു.  എന്തായാലും ഫ്രണ്ട്ഷിപ്പിന്റെ മണ്ടക്ക് ആസിഡ് വെക്കുന്ന യാതോരു പ്രവർത്തനവും തന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് ഉറപ്പിച്ചാണ് ബാബു പെണ്ണുകാണൽ വണ്ടിയിലേക്ക് കാലെടുത്ത് കുത്തിയത്.

വീട്ടിൽ നിന്നും പത്തിരുപത് കിലോമീറ്റർ അകലെ ശ്രീകണ്ഠാപുരത്താണ് പോകേണ്ട സ്ഥലം.  വീടും സ്‌പോട്ടുമൊന്നും കറക്റ്റായി അറിയില്ല.  വീട്ടിലെ ഫോൺ നമ്പർ കൈയ്യിലുള്ളത് കൊണ്ട് വിഷമിക്കാനൊന്നുമില്ല, അവിടെ എത്തിയിട്ട് വിളിച്ചാൽ മതി.  അങ്ങനെ വണ്ടി ഇരിക്കൂർ എത്തിയപ്പോൾ ചായ കുടിച്ചിട്ട് പോകാമെന്ന നിർണ്ണായകമായ നിർദ്ദേശം കൂടെ വന്ന മനോജിൽ നിന്നുണ്ടായി.  കല്യാണം പോലെ പെണ്ണുകാണലിന്റെയും ഒരു പ്രധാന ചടങ്ങാണ് കെട്ടാൻ പോകുന്ന ഹതഭാഗ്യന്റെ ചെലവിൽ ഫുഡടിക്കുകയെന്ന ഫോൿലോർ ആർട്ട്.  ചങ്ങാതിമാരുടെ അരവയറൊക്കെ നിറവയറാകുന്നത് അന്നാണ്.  പെണ്ണുകാണാൻ സ്ഥിരമായി കൂടെ പോയി തടിച്ചു ഷുഗറും കൊളസ്‌ട്രോളും വന്നവർ ഒരുപാടുണ്ട്.  കാത്തിരുന്ന വാക്കുകൾ കേട്ടയുടനെ ഡ്രൈവർ ജിതേഷ് വണ്ടി ആദ്യം കണ്ട ചായപ്പീടികയ്ക്ക് മുന്നിൽ നിർത്തി.  നാട്ടിൻ‌പുറത്തെ ആ ഹോട്ടലിലെ മെനുകാർഡ് വളരെ ലക്ഷൂറിയസ്സായിരുന്നു, പൊറോട്ട വിത്ത് മുട്ടക്കറി ഓർ കടല.  ഓസിനു വറൈറ്റി ഫുഡ് കഴിക്കാമെന്ന ആലോചന തൽക്കാലം മാറ്റി വെച്ച് മൂന്നുപേരും പൊറോട്ടക്കും കടലക്കും ഓർഡർ ചെയ്തപ്പോൾ ദിലീപൻ മുട്ടക്കറി വരുത്തി, കാരണം അത് പണ്ടേ അവന്റെയൊരു വീൿനെസ്സായിരുന്നു.

ഭക്ഷണം കഴിച്ച് വീണ്ടും യാത്ര തുടർന്നു.  കുറച്ച് കഴിഞ്ഞപ്പോൾ മുതൽ ദിലീപനു വയറ്റിൽ എന്തൊക്കെയോ ബല്ലേ.. ബല്ലേ.. തോന്നി തുടങ്ങി.  ജാസ്സും ട്രമ്പറ്റും ട്രിപ്പിൾ ഡ്രമ്മും ഫ്ലൂട്ടുമെല്ലാം വയറിൽ നിന്നും എ.ആർ.റഹ്‌മാന്റെ ഓർക്കസ്ട്രേഷന് പ്ലേ ചെയ്യുന്നത് പോലെ കേൾക്കാൻ തുടങ്ങി.  വയറിലും ബ്രോഡ്ബാൻ‌ഡ് കണക്ഷനായോ.. കഴിച്ചയുടനെ റിസൾട്ട് വന്നല്ലോ എന്നാലോചിച്ച് ദിലീപൻ ബേജാറായി.

പെണ്ണുകാണൽ കഴിഞ്ഞ് ഏതെങ്കിലും ഹോട്ടലിന്റെ ടോയ്‌ലറ്റിൽ പോയി ഫ്രീയാവാമെന്ന് കരുതി തൽക്കാലം ശ്വാസം പിടിച്ച് അഡ്ജസ്റ്റ് ചെയ്തു.  പക്ഷേ കുറച്ചൂടെ കഴിഞ്ഞപ്പോൾ സംഗതികൾ നിയന്ത്രണാതീതമായേക്കുമെന്ന് അവനു ഉൾവിളിയുണ്ടായി.  ഏതെങ്കിലും ഹോട്ടൽ കണ്ടാലുടൻ നിർത്തണമെന്നും ചിലപ്പോ എമർജെൻസി ലാൻഡിങ്ങ് വേണ്ടി വരുമെന്നും അവൻ ജിതേഷിനോട് പറഞ്ഞു.  ആ കാട്ടുമൂലക്ക് അങ്ങിങ്ങായി ഓരോ വീടുകളല്ലാതെ ഹോട്ടൽ പോയിട്ട് അനാദിപ്പീടിക പോലുമുണ്ടായിരുന്നില്ല.  വല്ല മുസ്ലിം പള്ളിയോ മറ്റോ ഉണ്ടായിരുന്നെങ്കിൽ അവിടെ കയറി കാര്യം പറഞ്ഞ് സംഗതി നടത്താമായിരുന്നു.  അതും ആ ഭാഗത്ത് കണ്ടില്ല.

എന്തും സംഭവിക്കാവുന്ന അവസ്ഥയിലാണ്.  ഓരോ സെക്കന്റിനും മണിക്കൂറിന്റെ വിലയാണ്.  മുല്ലപ്പെരിയാർ ഡാമിന്റെ മുന്നിൽ താമസിക്കുന്നവർക്ക് കൂടി ഇത്രയ്ക്ക് ടെൻഷനുണ്ടാവില്ല.  അതിന്റിടക്ക്  കാർ ഒരു കുഴിയിൽ വീണപ്പോൾ സംഗതികൾ കൺ‌ട്രോൾ വിട്ട് പോയോ എന്ന് ഡൌട്ടായി.  ക്രിട്ടിക്കൽ സിറ്റുവേഷനാണ് ക്രാഷ് ലാൻ‌ഡിങ്ങ് വേണം ഉടനെ വണ്ടി നിർത്ത് എന്ന് ദിലീപൻ പറഞ്ഞപ്പോൾ റോഡരികിൽ കണ്ട ഒരു വീട്ടിന്റെ മുറ്റത്ത് ജിതേഷ് വണ്ടി നിർത്തിക്കൊടുത്തു.  കാറിൽ നിന്നും തട്ടാതെ മുട്ടാതെ കാൽ അകറ്റാതെ ഇറങ്ങി വീടിന്റെ ഇറയത്തുണ്ടായിരുന്ന ആളിനോട് കക്കൂസിൽ പോകണമെന്ന് പറഞ്ഞു.  വീട്ടിൽ കയറി വന്ന് വേറൊന്നും പറയാതെ അക്കാര്യം ചോദിക്കേണ്ടി വന്നവന്റെ ഭീകരാവസ്ഥ പെട്ടെന്ന് ഗ്രാസ്പ് ചെയ്ത വീട്ടുകാരൻ വേഗം എണീറ്റ് വീടിന്റെ സൈഡിലുള്ള എസ്.ടി.ഡി. ബൂത്ത് പോലത്തെ ടോയ്‌ലറ്റ് കാണിച്ചു കൊടുത്തു.  അതിൽ കേറിയതും പാന്റും സ്റ്റെപ്പിനിയും വലിച്ചഴിച്ച് ഇരുന്നതും മാത്രേ ദിലീപനു ഓർമ്മയുണ്ടായിരുന്നുള്ളൂ.  ബാർ‌കോഡ് പോലെയായിരുന്നു പോയത്.

കാര്യം കഴിഞ്ഞ് ഇറങ്ങുമ്പോൾ വീട്ടുകാരന്റെ മുഖത്ത് എങ്ങനെ നോക്കുമെന്നായിരുന്നു ദിലീപന്റെ വിഷമം.  ഒരു വിധത്തിൽ ടവ്വൽ കൊണ്ട് മുഖം തുടക്കുന്നത് പോലെയൊക്കെ അഡ്ജസ്റ്റ് ചെയ്തു മുറ്റത്തേക്ക് നടന്നു.  അപ്പോഴേക്കും കൂടെ വന്നവരും വീട്ടുകാരുമൊക്കെയായി വലിയ കൂട്ടായിരുന്നു.  അത് പിന്നെ പറയാനില്ലല്ലോ, രണ്ട് കണ്ണൂർക്കാർ കണ്ടുമുട്ടിയാൽ രണ്ടു മിനിറ്റിനകം സംസാരം തുടങ്ങിയിരിക്കും, നാലു മിനിറ്റിൽ അത് രാഷ്ട്രീയത്തിലെത്തിയിരിക്കും, രണ്ടും സ്‌ട്രോങ്ങാണെങ്കിൽ അടുത്ത എട്ടു മിനിറ്റിനകം ഒരുത്തന്റെ കോളർ പിടിച്ചിരിക്കും, പിന്നെ എന്തും സംഭവിക്കാം.  ബി.അബൂബക്കറിന്റെ സിനിമാ നിരൂപണത്തിൽ സിനിമയിൽ എന്തു കണ്ടാലും വർഗ്ഗീയവൽക്കരിക്കുന്നത് പോലെ എന്തിലും ഏതിലും രാഷ്ടീയം കാണുന്ന ഒരു ഏർപ്പാടുണ്ട് നാട്ടിൻപുറത്ത്.  ദിലീപൻ അങ്ങോട്ട് നോക്കാതെ കാറിനടുത്തേക്ക് നടന്നു.  അവിടെ നിന്ന് എങ്ങനെയെങ്കിലും സ്ഥലം കാലിയാക്കിയാ മതി എന്ന് മാത്രമേ അപ്പോൾ അവന്റെ മനസ്സിലുള്ളൂ.  കൂടെ വന്നവൻ‌മാരാണെങ്കിൽ ഇറങ്ങുന്നുമില്ല.  വീട്ടിനകത്തു നിന്നും അയാളുടെ ഭാര്യയോ മക്കളോ ആരൊക്കെയോ തല നീട്ടി പുറത്തേക്ക് നോക്കുന്നു.  അടക്കിപ്പിടിച്ച ചിരികളും പരിഹാസ നോട്ടങ്ങളും..  നിന്ന നില്പിൽ താണു പോയെങ്കിലെന്ന് ദിലീപനു തോന്നി.   “ഇതൊക്കെ ആർക്കാ സംഭവിച്ചൂടാത്തെ, വാ കേറിയിരിക്ക്..” എന്ന് വീട്ടുകാരൻ ക്ഷണിക്കുന്നു.  ദിലീപൻ വരണ്ട ശബ്ദത്തിൽ “വേണ്ടപ്പാ.. പോവ്വായിന്ന്..” എന്ന് പറഞ്ഞ് കാറിൽ കേറിയിരുന്നു.  അപ്പോൾ ബാബു ഞെട്ടിപ്പിക്കുന്ന, നെഞ്ചിൽ തറക്കുന്ന തുണിയുടുക്കാത്ത ആ സത്യം പറഞ്ഞു.


“എടാ നമ്മൾ അന്വേഷിച്ചു വന്ന വീട് ഇത് തന്നെയാ നീ പെണ്ണിനെ കാണുന്നില്ലേ…? നല്ല സുന്ദരിപ്പെണ്ണാണെടാ

“@#$%.. നീ വണ്ടിയിൽ കേറ്.. “  ആഗോള മലയാളികൾ നല്ല സ്നേഹം വരുമ്പോഴും നല്ല ദ്വേഷ്യം വരുമ്പോഴും ഒരു പോലെ ഉപയോഗിക്കുന്നൊരു തെറിവാക്കിൽ ദിലീപൻ ദ്വേഷ്യമടക്കി.  അവന്റെ ഭാവമാറ്റം കണ്ട് എല്ലാവരും വന്ന് കാറിൽ കയറി.  എന്താണെന്നറിയില്ല ദിലീപനോട് ഒട്ടും യോജിക്കാതെയാണ് ബാബു മടങ്ങിയത്.

മാലോകരാകെ മാതൃകാപരമെന്ന വാഴ്ത്തിയ ഒരു സൌഹൃദത്തിന്റെ എലിമിനേഷൻ ഡേ ആയിരുന്നു അന്ന്.  പാലും പഞ്ചാരയും പോലെയുണ്ടായിരുന്ന അവരുടെ ജീവിതത്തിൽ കഷായക്കുരു പോലൊരു സ്ത്രീജന്മം പുണ്യജന്മം വന്നത് ആ ദിവസമായിരുന്നു.  അതിനു ശേഷം ബാബു എന്ന് കേട്ടാൽ തന്നെ ദിലീപൻ ദ്വേഷ്യം വന്ന് വിറക്കും.  പിന്നീട് മുഖത്തോട് മുഖം മുട്ടിയാൽ പോലും അവൻ ബാബുവിനെ കണ്ടാൽ നോക്കിയിട്ടുമില്ല, മിണ്ടിയിട്ടുമില്ല.

അക്കാര്യത്തിൽ കുറ്റം പറയാനൊക്കില്ലാന്നേ, അവനോൻ കാണാൻ പോയ പെണ്ണിനെ ഒപ്പരം വന്ന ചങ്ങായി തന്നെ കെട്ടുകയെന്ന് വെച്ചാൽ ആർക്കാണപ്പാ സഹിക്കാൻ പറ്റുക..!

Thursday, December 22, 2011

മാനം വിറ്റ് മാനം വാങ്ങൽ



അന്യായ കാശ് കൊടുത്താലും അവനോനു ഇഷ്ടമുള്ളവരോടൊപ്പം അടിച്ചു പൊളിച്ചു യാത്ര ചെയ്യാവുന്ന ബാംഗ്ലൂർ - തൃശ്ശൂർ റൂട്ടിലെ എ.സി.സ്ലീപ്പർ ബസ്സിലെ ഒരു രാത്രി യാത്രയിലാണ് ഈ സംഭവം നടന്നത്. 
 
ചാർജ്ജ് എത്രയായാലും ഇമ്മാതിരി ബസ്സുകളിലെ സീറ്റുകൾ മുഴുവൻ ഫുള്ളായിരിക്കുമല്ലോ.  ലാവിഷായി യാത്ര ചെയ്യാൻ എത്ര കാശ് വേണേലും ചെലവാക്കുന്നതിന് ആളുകൾക്ക് മടിയില്ല.  കുഴപ്പക്കാരല്ലാത്ത യാത്രക്കാരും ഗട്ടറില്ലാത്ത റോഡും, സുഖായി ഉറങ്ങാൻ മോഹൻലാലിന്റെ പുതിയ സിനിമയുമായി ബസ്സ് കേരളത്തിലേക്ക് പോവുകയായിരുന്നു.  സേലത്ത് എത്താറായപ്പോൾ മുകളിലെ സ്ലീപ്പറിൽ നിന്നുമൊരു ജീൻസ് താഴെയുള്ള ഒരാളുടെ മേൽ പുഷ്പവൃഷ്ടി പോലെ വീണു.  ഉറക്കത്തിലായിരുന്ന ആ പാവത്തിന് ഇതെവിടന്ന് മേൽജാതമായി എന്ന് മനസ്സിലായില്ല.  ചുറ്റും നോക്കി പലരോടും ചോദിച്ചെങ്കിലും എല്ല്ലാരും മൻ‌മോഹൻ മോഡിലായിരുന്നു.  വല്ല സ്വർണ്ണമോ രൂപയോ മറ്റോ ആയിരുന്നെങ്കിൽ എന്റേതാന്ന് പറഞ്ഞ് ബിവറേജസിലേത് പോലെ ലെങ്ത്തി ക്യൂ ആയിരുന്നേനെ.  ഇതിപ്പോ മുഷിഞ്ഞൊരു ജീൻസ് ആർക്കുമത് വേണ്ട.  അയാൾ ജീൻസ് ഡ്രൈവർക്ക് കൊണ്ട് കൊടുത്ത് പോസ് ചെയ്ത ഉറക്കം കണ്ടിന്യൂ ചെയ്തു.  അങ്ങനെ ആ സീൻ കഴിഞ്ഞു, സിനിമ കഴിഞ്ഞു, രാത്രി കഴിഞ്ഞു, കർണാടകവും തമിഴ്നാടും കഴിഞ്ഞു.

നേരം പുലർന്നു, ബസ്സ് തൃശ്ശൂരിലേക്ക് പോവുകയാണ്.  ഓരോരോ സ്റ്റോപ്പിലായി ആളുകൾ ഇറങ്ങിത്തുടങ്ങി.  അപ്പോൾ മുകളിലെ സ്ലീപ്പറിൽ നിന്നും ഒരു ചെറുപ്പക്കാരൻ താഴെ ഇറങ്ങി.  ടൈറ്റ്ഫിറ്റ് ജീൻസും വിതൌട്ട് ഇൻ ടീഷർട്ടുമിട്ട ക്ലീൻ ഷേവ് ചെയ്‌തൊരു സുമുഖ സുന്ദര ടെക്കി കുമാരൻ.  രാത്രി തീരെ ഉറങ്ങിയില്ലെന്ന് മുഖ ലക്ഷണം കണ്ടാലറിയാം.  ക്ഷീണത്തേക്കാൾ വലിയ പരിഭ്രമത്തോടെ അവൻ ചോദിച്ചു. “എന്റെയൊരു ജീൻസ് താഴെ വീണിട്ടുണ്ട്.. ആർക്കെങ്കിലും കിട്ടിയോ?” ഉറക്കമെണീറ്റ് ഇറങ്ങാൻ റെഡിയായി ഇരിക്കുകയായിരുന്ന ജീൻസ് കിട്ടിയ ആൾ അത് ഡ്രൈവറുടെ കൈയ്യിൽ കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞു.  അവൻ സമാധാനത്തോടെ ഡ്രൈവറുടെ ക്യാബിനിലേക്ക് പോയി ചോദിച്ചു.


“ചേട്ടാ, എന്റെയൊരു ജീൻസ് വീണുപോയി, അത് ഇവിടെ തന്നിട്ടുണ്ടെന്ന് ഒരാളു പറഞ്ഞു


“ജീൻസോ, ഇവിടെ കിട്ടിയിട്ടില്ല” മുരടനും മുഷ്കനുമായ ഡ്രൈവർ മുരണ്ടു കൊണ്ട് ഗിയർ മാറ്റി.


ക്യാബിനിലുള്ള ഡ്രൈവറുടെ അസിസ്റ്റന്റ് ചങ്കരനും ഡിറ്റൊ.  ജീൻസ് ഇവിടെ കൊടുത്തെന്ന് പറഞ്ഞയാൾ കള്ളം പറയേണ്ട കാര്യമില്ലല്ലോ അത് കൊണ്ട് അവൻ വീണ്ടും വീണ്ടും ചോദിച്ചു.  ഡ്രൈവർ നിഷ്കരുണം ഇല്ലാന്നു പറഞ്ഞ് ചുരത്തിലൂടെ പോകുമ്പോൾ പോലും കാണിക്കാത്ത കോൺസൻ‌ട്രേഷനിൽ വണ്ടി ഓടിക്കാൻ തുടങ്ങി.  അയാൾ അയയുന്നില്ലെന്ന് കണ്ട് കുമാരൻ സഹതാപം വർക്കൌട്ട് ചെയ്യുമെന്ന് കരുതി പറഞ്ഞു.


“അത് എന്റെ പെങ്ങളുടേതാ.. പ്ലീസ് താ ചേട്ടാ


അപ്പറഞ്ഞത് സർവ്വാബദ്ധമായിരുന്നു.  അത് കേട്ടപ്പോ “എങ്കിൽ പെങ്ങളോട് വരാൻ പറ..” എന്നായി ആ കശ്മലൻ.

ഖൽബ് തുറന്ന് ചിരിച്ചിട്ടും കാലു പിടിച്ച് പറഞ്ഞിട്ടും കാശ് വെച്ച് നീട്ടിയിട്ടും കുപ്പി തരാമെന്ന് മോഹിപ്പിച്ചിട്ടും ഡ്രൈവർ അയഞ്ഞില്ല.  റിക്വസ്റ്റുകളൊക്കെ ക്രോസ്സ് ബാറിനു തട്ടിയ ബോളുകൾ പോലെ പോയി.  ഒരു രക്ഷയുമില്ലാഞ്ഞ് അവൻ വയറു പൊട്ടിയ കൂറയെ പോലെ തിരിച്ച് മുകളിലെ ബർത്തിലേക്ക് കയറി.  കുറച്ച് കഴിഞ്ഞപ്പോൾ ബാക്കിന്റെ മുക്കാൽ ഭാഗം മാത്രം എത്തുന്ന ജീൻസും ടീ ഷർട്ടുമിട്ടൊരു മിസ്.കുമാരി മുകളിൽ നിന്നിറങ്ങി.  നല്ലോണം തടിച്ച ഷെയ്പ്പായതിനാൽ ആ ടൈനി ജീൻസ് അവളുടെ ഭൂമിക ഫുൾകവർ ചെയ്യാൻ ഒട്ടും മതിയാവില്ല.  ഒരുമാതിരി ആന ത്രീഫോർത്ത് ഇട്ടത് പോലെയുണ്ട്.  മുഖകമലങ്ങളിലെ പരിഭ്രാന്തിയും കൺ‌കമലങ്ങളിലെ നിദ്രാവിഹീനതയും കണ്ടാൽ മാത്രം അവന്റെ കൂടെ പിറന്ന പെങ്ങളാണെന്ന് പറയാം.  അല്ലാതെ നോക്കിയാൽ സെറീനാ വില്യംസും ജോൺ അബ്രഹാമും പോലെയേ തോന്നൂ. ഷർട്ടിനും ജീൻസിനും ഇടയിലെ ഹോട്ട് സ്പേസ് ടീഷർട്ട് വലിച്ച് താഴ്ത്തി ഫിൽ ചെയ്തു കൊണ്ട് അവൾ ഡ്രൈവറുടെ ക്യാബിനിലെത്തി.  മലയാളം ലാംഗ്വേജും ബോഡി ലാംഗ്വേജും ഉപയോഗിച്ച് ചോദിച്ചെങ്കിലും ഷൈലോക്ക് ഡ്രൈവർ ജീൻസ് തരില്ലാന്ന് ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞു. 
 
ബസ്സാണെങ്കിൽ തൃശ്ശൂർ എത്താനായി, നല്ല വെളിച്ചമായി, ആളുകളൊക്കെ ഉറക്കമെണീറ്റ് ഇറങ്ങാൻ റെഡിയായി.  എലിക്ക് എലിമിനേഷനാണെങ്കിൽ പൂച്ചക്ക് ടൈം പാസ്സ് എന്ന് പറഞ്ഞത് പോലെ ഡ്രൈവർ അവളെ വെറുതെ ഇട്ട് കളിപ്പിച്ചു.  അവളുടെ നിൽ‌പ്പ് കണ്ട് ക്ഷമ പോലും നാണിച്ചു പോയി.  ബസ്സ് തൃശ്ശൂരെത്തി, എല്ലാവരും ഇറങ്ങി. ഡ്രൈവറും അസിസ്റ്റന്റും കുമാരിയും മുകളിലെ ബർത്തിൽ മാറ്റക്കച്ചയില്ലാതെ ദിഗംബരനായിരിക്കുന്ന ടെക്കിക്കുട്ടനും മാത്രമായി.  അപ്പോൾ ഒരു കൊടുക്കൽ വാങ്ങൽ വ്യവസ്ഥയിൽ ജീൻസ് തരാമെന്ന് ഡ്രൈവർ സമ്മതിച്ചു.
 
അത് ഇത്തിരി കൂടിയ ഒരു എക്സ്‌ചേഞ്ച് വ്യവസ്ഥയായിരുന്നു.  അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡോയിലിന്റെ വില വളരെ കുറവായിട്ടും പെട്രോളിനു അന്യായ വില കൊടുക്കേണ്ടി വരുന്നത് പോലെ, ബിവറേജസിൽ അമ്പത്തഞ്ചിനു വിൽക്കുന്ന സെയിം ബിയർ ബാറിൽ നൂറ്റിപ്പത്തിനു വിൽക്കുന്നത് പോലെ, ഒരു ജീൻസിന്റെ വില എത്രയോ കുറവാണെങ്കിലും ബസ്സിലെ അന്നേരത്തെ മാർക്കറ്റ് വാല്യു വളരെ വലുതായിരുന്നു.  പക്ഷേ ചില പ്രത്യേക സന്ദർഭങ്ങളിൽ കാശിനേക്കാൾ വലുത് മാനമല്ലേ.  അഭിമാനമല്ല, ആപ്പിൾ തിന്നുന്നതിനു മുൻപ് ഹവ്വക്കില്ലാതിരുന്നത്. 
 
അന്തസ്സിനും അഭിമാനത്തിനും വേറെന്തിനേക്കാളും വില കൊടുക്കുന്ന ആ ധീര വനിത രണ്ട് പവന്റെ സ്വർണ്ണമാല കൈവിറക്കാതെ ഊരിക്കൊടുത്ത് ജീൻസ് തിരിച്ച് വാങ്ങി തന്റെയും തറവാടിന്റെയും നാടിന്റെയും രാജ്യത്തിന്റെയും യശസ്സുയർത്തി.


പണം പോട്ടെ പവ്വറു വരട്ടെ, പറമ്പ് പോട്ടെ കനാൽ വരട്ടെ എന്നല്ലേ പുതിയ പഴഞ്ചൊല്ല്.