Sunday, August 28, 2011

മാലിനിയുടെ തീരങ്ങൾ


നല്ല പച്ച പ്ലാവില പോലത്തെ ഇരുപത്തിയഞ്ച് പെൺ‌പിള്ളേർക്ക് കത്രിക പോലത്തെ പത്ത് ആൺ‌പിള്ളേർ, അതായിരുന്നു ജയന്തി കോളേജിലെ പ്രീഡിഗ്രി രണ്ടാം കൊല്ല ക്ലാസ്സ്.  ആൺപിറന്നവൻ‌മാരെ പെൺ‌കുട്ടികൾ വിളിക്കുന്നത് ഇംഗ്ലീഷ് വേഡ് ചെയിനിൽ a മുതൽ i വരെ എന്നാണ്.  ഓരോരുത്തൻ‌മാരായി ക്ലാസ്സിലേക്ക് കേറുമ്പോൾ മീനാക്ഷിയും മാനാക്ഷിയും വാലാക്ഷിയുമെല്ലാം a വന്നു.., b വന്നു.. എന്ന് കോറസായി പറയും.  അരുൺ, ബാബു, ചന്ദ്രൻ, ദിനേശൻ, ഇബ്രാഹിം, ഫാസിൽ, ഗോവിന്ദൻ, ഹാഷിം തുടങ്ങിയവരുടെ പേരിന്റെ ആദ്യാക്ഷരങ്ങളാണ് a മുതൽ h വരെ.  മനോജിനും എനിക്കും കൂടിയാണ് i.  കൂട്ടത്തിൽ കാണാൻ ചെറുതായത് (കാണാൻ മാത്രം) കൊണ്ട് എന്നെ വിളിക്കുന്നത് i ക്ക് മുകളിലെ കുത്ത് എന്നായിരുന്നു.  അത് കട്ട് ഷോർട്ട് ചെയ്ത് കുത്ത് എന്ന് വിളിക്കും.  ഡാ കുത്തേ എന്ന് ഹിന്ദിയിൽ വിളിച്ചില്ലേയെന്ന് സംശയിക്കണ്ട, അവരൊന്നും അങ്ങനത്തെ സ്നേഹമില്ലാത്ത ടൈപ്പൊന്നുമല്ല.    

ഒരു പാട് കഷ്ടപ്പെട്ട് പഠിക്കുന്നതിന്റെ മടുപ്പ്, കോളേജിൽ പോകാനുള്ള മടി, ബോറടി എന്നതിനെയൊക്കെ ഓവർകം ചെയ്യാൻ ഈ 25 തുടുത്ത തക്കാളികൾ വളരെ സഹായിച്ചിരുന്നു.  അക്കൌണ്ടൻസിയിലെ ബാലൻസ് ഷീറ്റുകൾ ടാലിയാകാത്തതിന്റെ വിഷമം ഈ നാരീസരോവരത്തിൽ ജസ്റ്റ് നോക്കിയാൽ അപ്പൊ തീരും.  ഇരുപത്തിയഞ്ചിൽ മുക്കാൽ ഭാഗവും സുന്ദരികളായിരുന്നെങ്കിലും ഏത് തേനീച്ച കൂട്ടിലും ഒരു റാണിയല്ലേ ഉണ്ടാവൂ.  ക്വീൻ ഓഫ് കോളേജ് എന്ന് ഉറപ്പിച്ച് തറപ്പിച്ച് പറയാം മാലിനിയെപ്പറ്റി.  രണ്ടാം വർഷ ക്ലാസ്സിലാണ് ആ താരാ‍വതാരം കോളേജിലുണ്ടായത്.

സുന്ദരിയെന്ന് വെച്ചാ ഓർഡിനറി സുന്ദരിയല്ല, അതി മനോഹര സുന്ദരി.  ഒരു അഞ്ചഞ്ചരയടി ഉയരത്തിൽ വെളുത്ത് കൊഴുത്ത് തുടുത്ത് മധ്യപ്രദേശ് വരെ നീണ്ട മുടിയുമുള്ളൊരു ബട്ടർ സ്റ്റോൺ സ്റ്റാച്യു.  പൊതുവെ സുന്ദരികൾ  പഠന വൈകല്യം ബാധിച്ചവരായിരിക്കും.  എന്നാൽ മാലിനി എല്ലാരെക്കാളും നന്നായി പഠിക്കും.  തരക്കേടില്ലാത്ത ഇരുപത്തിയഞ്ചെണ്ണം ഉണ്ടായിട്ടും വീതം വെച്ചാൽ ഒരാൾക്ക് രണ്ടരയെണ്ണം കറക്റ്റായി കിട്ടുമെന്നിട്ടും ഞങ്ങൾ ദശപുഷ്പൻമാർക്ക് മാലിനിയോട് മാത്രമായിരുന്നു പ്രേമം തോന്നിയത്.  അത് പിന്നെ വണ്ടികൾ എത്രയുണ്ടായാലും ബെൻസ് ബെൻസ് തന്നെയാണല്ലോ. 

കൂട്ടത്തിൽ ഏറ്റവും സ്മാർട്ടും പ്രണയ കാര്യങ്ങളിൽ ഡിഗ്രിക്കാരനുമായിരുന്ന അരുൺ മുതൽ എണ്ണത്തിലും വണ്ണത്തിലും ഗുണത്തിലും പത്താമനായിരുന്ന ഞാൻ വരെ മാലിനിയെന്ന ജ്വാലയിൽ മയങ്ങിയ മഴപ്പാറ്റകളായിരുന്നു.  അവളെ കണ്ടത് മുതൽ എല്ലാവരുടെ ചിന്തയും മ യിൽ തുടങ്ങി നി യിൽ തങ്ങി നിന്നു.  ഗോവിന്ദൻ അവന്റെ പെങ്ങളുടെ കുട്ടിക്ക് മാലിനി എന്ന് പേരിടാൻ പറഞ്ഞപ്പോ അളിയൻ സമ്മതിച്ചില്ല.  അപ്പോൾ അവൻ അളിയന്റെ തന്തക്ക് തെറി പറഞ്ഞു. പെങ്ങളുടെ കല്യാണം കഴിയാത്തതിന് അന്നാദ്യമായി ഞാൻ സങ്കടപ്പെട്ടു.  അത്രക്ക് ഇന്റിമസിയായിരുന്നു ആ പേരിനോട്.  ‘ഗാന്ധർവ്വ’ത്തിലെ ലാലേട്ടനെപ്പോലെ “മാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർക്കാറ്റേ..“, എന്ന പാട്ടും പാടി മാലിനിയുടെ കൂടെ ഡാൻസ് ചെയ്ത് മലക്കുത്തം മറിയുന്നത് സ്വപ്നം കണ്ട് എനിക്ക് ഉറങ്ങാനേ പറ്റിയില്ല.   

മുൻ‌ഗണനാക്രമം അനുസരിച്ച് ആദ്യമായി മാലിനിയ്ക്ക് ലവ് ലെറ്റർ കൊടുത്തത് അരുണനായിരുന്നു.  അക്കാര്യത്തിൽ സീനിയോരിറ്റിയൊന്നും ഞങ്ങൾ വയലേറ്റ് ചെയ്യില്ല.  പക്ഷേ അവൾ വാങ്ങി വായിച്ച് കൂളായി റിജെക്റ്റ് ചെയ്തു.  അരുണന്റെ അപ്ലിക്കേഷൻ തട്ടിപ്പോയപ്പോൾ ബാബു കൊടുത്തു.  അതിനും ഫലമില്ലാതെയായപ്പോൾ അടുത്തയാൾ. അങ്ങനെ ഓരോന്നായി എട്ടു പേരെയും ആസാക്കിയൊരു ചിരി കൊണ്ട് മാലിനി നിഷ്കാസനം ചെയ്തു.  അവസാനം i യും കുത്തും മാത്രം ബാക്കിയായി.  കണ്ണിലെ കൃഷ്ണമണി പോലെ കറുത്ത മനോജിനെയും അത്രത്തോളം മാത്രം ഉയരവും നിറവുമുള്ള എന്നെയും സാധാരണയായി പ്രണയ പരീക്ഷകളിലൊന്നും അവൻ‌മാർ അടുപ്പിക്കാറില്ല.  

ആഗോള കാമുകൻ‌മാരുടെ മാനം സംരക്ഷിക്കുന്നതിനു് വേണ്ടി അഷ്ടാവക്രന്മാർ എന്നെയും മനോജിനെയും കൂടി സ്റ്റെയർകേസിന്റെ മുകളിൽ മാലിനിയെ തടഞ്ഞ് വെച്ചു.  അവൾ ഒട്ടും കുലുങ്ങാതെ ചിരിച്ച് കൊണ്ട് “എന്തേനും?” എന്ന് ചോദിച്ചു.  “ഞങ്ങളെ അല്ലെങ്കിൽ പിന്നെ ആരെയാ നിനക്ക് ഇഷ്ടം എന്ന് പറയണം..”  ദശ കാമുകൻ‌‌മാർക്ക് വേണ്ടി അരുൺ സ്‌പോൿമെൻ ആയി.  ഒരു കില്ലിങ്ങ് സ്മൈലോടെ മാലിനി a മുതൽ i യുടെ മുകളിലെ കുത്തിന്റെ മുഖം വരെ ഓരോന്നായി നോക്കി.  i യും കഴിഞ്ഞ് കുത്തിലെത്തിയപ്പോൾ ഒന്ന് നിന്നു.  പല്ലിയെ പോലെ വയറും ലിവറും ഹാർട്ടുമെല്ലാം കാണുന്ന ഗ്ലാസ്സ് ബോഡിയുള്ള ഞാനോ എന്നാലോചിച്ച് എല്ലാവരും ഞെട്ടി.  ഞാൻ മാത്രം ഞെട്ടിയതേയില്ല, ബോധമുണ്ടായിട്ട് വേണ്ടെ ഞെട്ടാൻ..!! പക്ഷേ അതേ പോലെ ഒരു സ്റ്റെപ്പ് പിന്നോട്ട് പോയി അവൾ മനോജിന്റെ മുഖത്ത് ഹാൾട്ട് ചെയ്തു.  എന്നിട്ട് പുരികം കൊണ്ട് ചൂണ്ടിക്കാണിച്ച് നാണാ വിവശയായി ഓടിപ്പോയി.  ഇടിവെട്ടേറ്റത് പോലെ നിശ്ചലരായ ഒൻ‌പത് പ്രതിമകളുടെ ഇടയിൽ നിന്ന് ജീവനുള്ള മനോജെന്ന പ്രതിമ ബോധമറ്റ് നിലം‌പതിച്ചു.  എപ്പോഴോ നിരാശാഭരിതനായ ഏതോ സഹപാഠൻ പറയുന്നത് കേട്ടു “കറുപ്പിന് ഏഴഴക് മാത്രമല്ല, പിന്നെയൊരു കുളിരുമുണ്ട്..” വെറുതെ പറഞ്ഞതായിരിക്കുമെന്ന് കരുതി ആശ്വസിക്കാൻ ശ്രമിച്ചെങ്കിലും വൈകാതെ അവളുടെ ക്ലാരിഫിക്കേഷൻ എത്തി.  ആൾക്ക് കറുപ്പ് നിറക്കാരെ ഭയങ്കര ഇഷ്ടമാണെത്രെ.! ഇഷ്ട ദൈവം ശ്രീകൃഷ്ണൻ.  പക്ഷേ ചില കറുപ്പു വിരോധികളെപ്പോലെ കൃഷ്ണനെ നീലയാക്കാനൊന്നും അവൾ മെനക്കെട്ടില്ല.  തന്റെ കണ്ണൻ കറമ്പനാണെന്ന് അവൾ പറഞ്ഞു.

പി.ടി.ഉഷക്ക് ലോസാഞ്ചലസിൽ മെഡൽ പോയത് പോലെ, അവസാന ബോളിൽ ഒരു റൺ എടുക്കാനാവാതെ തോറ്റത് പോലെ, ടിക്കറ്റ് കൌണ്ടറിൽ കൈ ഇടുമ്പോൾ ക്ലോസ്ഡ് ബോർഡ് വീണത് പോലെ ലിപ്പിനും കപ്പിനുമിടക്ക് എനിക്ക് മെഡൽ നഷ്ടപ്പെട്ടു.  ‘കറുപ്പ് താൻ അവൾക്ക് പിടിച്ച കളറ്‌‘ എന്നറിഞ്ഞിരുന്നെങ്കിൽ ദിവസോം കരിപൂശി വരുമായിരുന്നു.  അന്ന് വീട്ടിൽ പോയി ഒരിഞ്ച് ബ്ലാക്ക് കൂട്ടി പെറാത്തതിന് അമ്മയോട് കുറേ കലമ്പ് കൂടി.  പത്രത്തിലും ടി.വിയിലുമൊക്കെ ഇടക്ക് കാണാറില്ലേ കൊളച്ചേരിക്കാരന് അയർലൻ‌ഡിൽ നിന്നും വധു, പയ്യന്നൂർക്കാരന് കനഡയിൽ മാംഗല്യം എന്നൊക്കെ.  എവിടെയെങ്കിലും വായിച്ചിട്ടുണ്ടോ ആഫ്രിക്കക്കാരൻ വരൻ അല്ലെങ്കിൽ മൊറോക്കോ വധു എന്ന്?  ഉണ്ടാവില്ല, പെണ്ണുകാണാൻ പോകുമ്പോ എല്ലാരും പറയും പെണ്ണ് കറുത്താലെന്താ മനസ്സല്ലേ വലുത്, കറുപ്പിന് ഏഴഴകാണ് എന്നൊക്കെ.  ഇതൊക്കെ ആളുകൾ ഭംഗിവാക്ക് പറയുമെന്നേ ഉള്ളൂ, ഒരു കല്യാണത്തിനു പോയാൽ പെണ്ണ് അല്ലെങ്കിൽ ചെക്കൻ എങ്ങനെയുണ്ട് എന്ന് ചോദിച്ചാൽ ‘ഓ കറുത്തിട്ടാണ്..’ എന്നേ പറയൂ.  പക്ഷേ ഒരുപാട് സുന്ദരികളായ മാലിനിമാർക്ക് കറുത്ത നിറക്കാരെയാണ് ഇഷ്ടം.  വെറുതെ പറയുന്നതല്ല, സ്വാനുഭവത്തിന്റെ എൽ‌.ഇ.ഡി. വെളിച്ചത്തിൽ പറയുന്നതാ. 

മാലിനി തന്റെ ടേസ്റ്റ് അറിയിച്ചതിൽ പിന്നെ മനോജ് ഇന്ത്യ പിടിച്ചടക്കിയ സായിപ്പിനെ പോലെ നടക്കാൻ തുടങ്ങി.  കൂടുതൽ കറുക്കാൻ വേണ്ടി അവൻ കുളി പോലും നിർത്തിയെന്ന് തോന്നിപ്പോയി.  നെറ്റിയിൽ അമ്മിപ്പുറത്ത് മഞ്ഞൾ വെച്ചത് പോലൊരു കുറിയും വരച്ച് വായിൽ എപ്പോ നോക്കിയാലും മാലിനി നദിയും കണ്ണാടി നോക്കലും. ഞങ്ങളാണെങ്കിൽ മ എന്ന അക്ഷരം മുൻചിഹ്നങ്ങൾ ഇല്ലാതെ പിന്നെ ഉച്ചരിച്ചിട്ടില്ല.  ഗോവിന്ദൻ അവന്റെ അളിയന്റെ ബൈക്ക് പറയാതെ തന്നെ കഴുകിക്കൊടുത്തു.  ഞങ്ങൾ മനസ്സാ ശപിച്ച് പണ്ടാരടക്കുമ്പോൾ അവർ എല്ലാരും കാൺ‌കെ മിണ്ടാനും ചിരിക്കാനും ഒന്നിച്ച് നടക്കാനും തുടങ്ങി.  രണ്ടിനെയും കാണാൻ ചായപ്പൊടിയും പഞ്ചസാരയും പോലെയുണ്ട്.  അതൊക്കെ കണ്ട് ഞെരിപിരി കൊണ്ടപ്പോൾ അവരുടെ പ്രണയം പൊളിക്കാൻ ഞങ്ങൾ ലക്ഷ്മണൻ മാസ്റ്ററെ ഇറക്കി.  പണ്ടേ മാലിനിയെ നോട്ടമുള്ള മാഷ് ഇത് കേട്ടതിൽ പിന്നെ കടുപ്പമുള്ള ചോദ്യങ്ങൾ മനോജിനായി പ്രിപ്പയർ ചെയ്തു.  അവൻ മുകളിലെ ഉത്തരം നോക്കി ഉത്തരമില്ലാതെ അടി വാങ്ങുമ്പോൾ മാലിനി കുത്തോട്ട് നോക്കി മിഴിനീർ പുറപ്പെടുവിക്കും.  ഇതൊക്കെ കണ്ട് ഞങ്ങളുടെ അന്തരാത്മാവിൽ ആനന്ദാശ്രുക്കൾ പുറത്തേക്ക് തുള്ളിത്തുളുമ്പി.

കുറേ നാൾ കഴിഞ്ഞപ്പോൾ വാശിയും പ്രതികാരവും കുറഞ്ഞ് നള-ദമയന്തിയെ പോലെ, ലൈലാ-മജ്നുവെ പോലെ, ദിലീപ്-കാവ്യമാരെ പോലെ അവരെയും അംഗീകരിച്ചു.  പിന്നെ ആസന്നമായ ലോൿസഭാ ഇലക്ഷൻ എന്ന കൂട്ട് ആസന്നമായ യൂനിവേഴ്സിറ്റി പരീക്ഷയുടെ ടെൻ‌ഷനിലായി.  തളിപ്പറമ്പ് മൂത്തേടത്ത് സ്കൂളിൽ പരീക്ഷ എഴുതാൻ മനോജും മാലിനിയും ബസ്സിൽ ഒരു സീറ്റിലിരുന്നായിരുന്നു പോയത്.  ബെല്ലടിക്കുന്നതിനു മുമ്പ് വരെ മരച്ചുവട്ടിൽ ഇരുന്ന് മനോജിനെ മാലിനി  ഡെബിറ്റും ക്രെഡിറ്റും പഠിപ്പിക്കും.  അവസാന ദിവസം വൈകുന്നേരം മനോജിന്റെ തോളിൽ ചാരി പൊട്ടിക്കരയുന്ന മാലിനിയെക്കണ്ട് ഞങ്ങൾ കൈ ചുരുട്ടി സ്കൂളിന്റെ ചുമരിൽ ഇടിച്ചു കൈക്ക് വേദന കൊടുത്ത് മനസ്സിന്റെ വേദന മാറ്റി.

രണ്ട് മാസം കഴിഞ്ഞ് റീസൾറ്റ് വന്നപ്പോൾ പ്രതീക്ഷിച്ചത് പോലെ മാലിനി നന്നായി ജയിക്കുകയും മനോജ് നന്നായി തോൽക്കുകയും ചെയ്തു.  അത് മാത്രമായിരുന്നു പിന്നീട് അവരെ പറ്റി കിട്ടിയ വിവരം.  പത്തു പേരും പിന്നെ കൂട്ടിമുട്ടാത്ത വിധം അവനവന്റെ പേരെഴുതി വെച്ചിട്ടുള്ള അരി തേടി പല വഴിക്ക് യാത്രയായി.

പതിനഞ്ച് കൊല്ലങ്ങൾക്ക് ശേഷം ഗൾഫിൽ നിന്നും വരുന്നൊരു ബന്ധുവിനെ കൂട്ടാൻ എയർപോർട്ടിൽ നിൽക്കുകയായിരുന്നു ഞാൻ.  ലഗേജുമായി ആളുകൾ ഒന്നൊന്നായി വന്നു കൊണ്ടിരിക്കുകയാണ്.  അക്കൂട്ടത്തിൽ ടൈറ്റ് ഫിറ്റ് പാന്റ്സും ടീഷർട്ടുമിട്ടൊരു പെണ്ണമ്മ ട്രോളിയും തള്ളിക്കൊണ്ട് വരുന്നത് കണ്ടു.  അമ്പത് പൈസയുടെ പോളിത്തീൻ സഞ്ചിയിൽ അഞ്ച് കിലോ പോത്തിറച്ചി പൊതിഞ്ഞത് പോലെയുള്ള ശരീരം, കെട്ടിവെക്കാതെ പറത്തിയിട്ട കാസറ്റ് ചോല പോലത്തെ മുടി, ചോക്ലേറ്റ് തിന്ന പിള്ളേരുടേത് പോലെ കട്ടിയിൽ വാരിത്തേച്ച ലിപ്സ്റ്റിക്ക്, ആകെക്കൂടിയൊരു നാടൻ മദാമ്മയുടെ ലുക്ക്.  പിന്നിൽ വരുന്ന ആരെയോ നോക്കാൻ അവൾ തിരിഞ്ഞ് നിന്ന് കൈ പൊക്കി കണ്ണട തലയിലേക്ക് ഡിഷ് ആന്റിന പോലെ പൊന്തിച്ച് വെച്ചപ്പോൾ ടിഷർട്ട് ഉയർന്ന് പിന്നിലെ ബി നിലവറ തുറന്നു. 

കണ്ണട മാറ്റിയപ്പോൾ ഇവളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് തോന്നി.  റിവൈൻ‌ഡ് ചെയ്ത് കൊല്ലങ്ങളെ പിന്നോട്ട് മാറ്റിയപ്പോൾ തിരശ്ശീലയിൽ മാലിനിയുടെ മുഖം തെളിഞ്ഞു.  പഴയ നാടൻ പെണ്ണിൽ നിന്നും ഒരുപാട് മാറി ഡ്രെസ്സ് ചെയ്ത ലഗോൺ കോഴി പോലെയുണ്ട്.  അവൾ കാത്തിരിക്കുന്നത് മനോജിനെയായിരിക്കും, കുറേ കാലങ്ങൾക്ക് ശേഷം രണ്ട് പഴയ സഹപാഠികളെ ഒന്നിച്ച് കാണാമല്ലോ എന്നു കരുതി ആകാംക്ഷയോടെ നിന്ന എനിക്ക് തെറ്റി.  മലമ്പുഴ യക്ഷിയുടെ ബോയ് ഫ്രണ്ട് പോലെ, ആഫ്രിക്കയിലെ ഘോര വനങ്ങളിൽ മാത്രം കാണപ്പെടുന്ന ആറരയടി ഹൈറ്റുള്ളൊരു മെൻ ഇൻ ബ്ലാക്ക് നീഗ്രോ മാലിനിയുടെ തീരങ്ങൾ തഴുകി ചേർത്ത് പിടിച്ച് നടന്നു വന്നു.

പെർ‌ഫെക്ഷൻ, അല്ലെങ്കിലും അത് അവള്‍ക്ക് പണ്ടേ നിര്‍ബന്ധമായിരുന്നു !

Sunday, August 21, 2011

'ഹരിമുരളീ'രവം



അമ്പലം ബസ് സ്റ്റോപ്പിലെ സ്ഥിരതാമസക്കാരായ ഞങ്ങളുടെ ടീമിലെ കുറുമുന്നണിയാണ് ഹരിദാസനും മുരളിയും. വെള്ളത്തിലൊഴിച്ച വെളിച്ചെണ്ണ പോലെ ഇവർ കൂട്ടത്തിൽ നിന്ന് വേറിട്ട് നിൽക്കും.  എല്ലാവരും കൂടി സിനിമക്കോ തെയ്യത്തിനോ പോകുമ്പോ ഇവരു രണ്ടും സെപ്പറേറ്റ് ആയാണ് ഇരിപ്പും നടപ്പും.  തെയ്യം കാണുമ്പോൾ ഞങ്ങളൊക്കെ ആണുങ്ങളുടെ ഭാഗത്ത് നിന്ന് പെണ്ണുങ്ങളെ നോക്കുമ്പോ അവർ പെണ്ണുങ്ങളുടെ പിന്നിൽ നിന്ന് ആണുങ്ങളെ നോക്കും.  സിനിമാ ടാക്കീസിൽ ഞങ്ങൾ തിരക്കില്ലാത്തിടത്ത് ഇരിക്കുമ്പോ അവർ പെണ്ണുങ്ങളുടെ പിന്നിൽ ഇരിക്കാൻ തിരക്ക് കൂട്ടും.  ബസ്സിൽ ഞങ്ങൾ പിന്നിലൂടെ കേറുമ്പോൾ അവർ ഏത് ഡോറിലൂടെ കേറിയാലും തരുണികളുടെ പിന്നിൽ അണി ചേരും.  രണ്ടു പേരും കടുത്ത ഫെമിനിസ്റ്റുകളാണ്.  ഒന്നും നോക്കാതെ സ്ത്രീകളുടെ പക്ഷം നിൽക്കുന്നവരെയാണല്ലോ ഈ ഫെമിനിസ്റ്റുകൾ എന്ന് പറയുന്നത്.

മുരളി പൊതുവെ ഒരു പാവമാണ്.  മാതൃകാ പുരുഷൻ എന്നൊക്കെ പറയുന്നത് പോലെ ഒരു മാതൃകാ യൂത്തൻ.  മനപൂർവ്വം ഒരു പെണ്ണിനെയും തൊട്ടിട്ടില്ല, മുട്ടീട്ടില്ല, കമന്റടിച്ചിട്ടില്ല, ലൈനടിച്ചിട്ടില്ല, ലൈക്കിയിട്ട് പോലുമില്ല.  പക്ഷേ അവന്റെ വീൿനെസ്സാണ് ഹരിദാസൻ.  ഇവർ രണ്ടും പാർട്ടിയും മെം‌ബറും പോലെയാണ്.  പാർട്ടി പിരിക്കാൻ പറഞ്ഞാ പിരിക്കും, അടിക്കാൻ പറഞ്ഞാ അടിക്കും, ബോംബെറിയാൻ പറഞ്ഞാ ബോംബെറിയും, വണ്ടിക്ക് തല വെക്കാൻ പറഞ്ഞാ തല വെക്കും.  അത് പോലെ ഹരിദാസൻ പറഞ്ഞാൽ പിന്നെ മുരളിക്ക് അപ്പീലില്ല.   തത്ഫലമായി ഹരിദാസൻ പോയി വീഴുന്ന എല്ലാ അബദ്ധങ്ങളിലും മുരളി നോൺ‌‌സ്ട്രൈക്കറായി ഉണ്ടാകും.

ഇവരെ രണ്ടിനെക്കൊണ്ടും ഉണ്ടായ തമാശകൾക്കും സംഭവങ്ങൾക്കും കൈയ്യും കണക്കുമില്ല.  ഒരു ഞായറാഴ്ച വൈകുന്നേരം ഞങ്ങളെല്ലാം ബസ് സ്റ്റോപ്പിലിരിക്കുമ്പോൾ ഫസ്റ്റ് ഷോക്ക് പോയാലോ എന്ന് ആരോ പറഞ്ഞു.  എല്ലാവരും ഒ.കെ. പറഞ്ഞെങ്കിലും ഹരിദാസൻ മാത്രം ഞാനില്ലാന്നു പറഞ്ഞു. 

“എന്താ നീ വരാത്തെ..” മുരളി ചോദിച്ചു.
“വരണംന്ന്‌ണ്ട്.. ബസ്സ് വരാനായില്ലേ, വീട്ടിൽ പോയിറ്റ് വരാൻ സമയമില്ല്ലല്ലോ..” 
“പൈസ ഇല്ലഞ്ഞിറ്റാന്നോ? ടിക്കറ്റ് ഞാൻ എടുത്തോളാം, നീ വാ..” എന്ന് മുരളി. 
“അതല്ലടാ, ഞാൻ സെക്കന്റ് പേപ്പർ ഇട്ടിട്ടില്ല.. അത് കൊണ്ടാ..”
“ബസ്സ് കേറി നാല് സ്റ്റോപ്പ് കഴിഞ്ഞാൽ ടാക്കീസെത്തീല്ലേ.. അല്ലെങ്കിലും ആരാ ഇതൊക്കെ ചെക്ക് ചെയ്ത് നോക്കുന്ന്.. നീ വാ..” എന്ന് മുരളി നിബ്ബന്ധിച്ചു.

ബസ്സ് വന്നയുടനെ ഞങ്ങൾ എല്ലാവരും പിന്നിൽ കയറിയപ്പോൾ ഹരിദാസനും മുരളിയും ഏസ് യൂസ്വൽ ഫ്രണ്ട് ഡോറിലൂടെ കയറി.  മരണ തിരക്കായിരുന്നു ബസ്സിൽ.  ആടി കുലുങ്ങി ഒരു വിധം ടാക്കീസിന്നടുത്ത് എത്താനായി.  അപ്പോൾ മുന്നിൽ നിന്നും ഏതോ പെണ്ണുമ്പിള്ള “ആരാൺ‌ട്രാ കൊടേരെ കമ്പി കൊണ്ട് കുത്തുന്നേ” എന്ന് വിളിച്ച് കൂവുന്നത് കേട്ടു.  തനി നാടൻ സ്റ്റൈലിലുള്ള ഡയലോഗ് കേട്ട് ബസ്സിൽ കൂട്ടച്ചിരി ഉയർന്നു.  ടാക്കീസ് സ്റ്റോപ്പിൽ ബസ്സ് നിർത്തിയതും ഹരിദാസൻ ചാടിയിറങ്ങി ലുങ്കി മാടിക്കെട്ടി തിരിഞ്ഞ് നോക്കാതെ നടക്കുന്നത് കണ്ടു.  അറ്റാച്ച്‌ഡ് വിത്ത് മുരളി.jpeg. 

രണ്ടുപേരും എന്നത്തെയും പോലെ ടാക്കീസിൽ കയറിയപ്പോൾ ഞങ്ങളെ ഒഴിവാക്കി ഏതോ ഫാമിലിയുടെ കൂടെയുള്ളൊരു സുന്ദരിപ്പെൺകുട്ടിയുടെ പിന്നിൽ ഇരുന്നു.  സിനിമ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ഒരു റിലീഫ് കിട്ടാൻ മുരളി കാലു മുന്നിലേക്ക് നീട്ടി വെച്ചു.  പെൺ‌കുട്ടിയുടെ കാലിൽ മുട്ടിയതിനാൽ ഷോക്കടിച്ചത് പോലെ കാലു പിന്നോട്ട് വലിച്ചു.  ഒറ്റയ്ക്കൊരു കാര്യം ചെയ്യാൻ ധൈര്യമില്ലെങ്കിലും ഹരിദാസനൊക്കെ പറഞ്ഞ് കേട്ടതിൽ നിന്നും ചാൻസ് കിട്ടിയാൽ ഫൂട്ട് മസാജിങ്ങ് നടത്തണമെന്ന് അവന്റെ ഉള്ളിന്റെയുള്ളിൽ ഉണ്ടായിരുന്നു.  പേടിയുള്ളത് കൊണ്ട് വേണോ വേണ്ടണോ എന്ന് മനസ്സാക്ഷിയുമായി രണ്ടു മൂന്ന് ഓൺ‌ലൈൻ ചോദ്യോത്തരം നടത്തിയതിനു ശേഷം ഒന്നൂടെ റിസ്ക് എടുക്കാമെന്ന് അവൻ തീരുമാനിച്ചു.  അല്ലെങ്കിലും എന്തു കാര്യത്തിനായാലും ആണുങ്ങളാണല്ലോ മുൻ ‌കാൽ എടുക്കേണ്ടത്.  വേൾഡ് ബാങ്കിൽ നിന്നോ സഹകരണ ബാങ്കിൽ നിന്നോ കടം വാങ്ങിയ ധൈര്യം കൊണ്ട് അവൻ കാലു നീട്ടി ഒരിക്കൽ കൂടി അവളുടെ കാലിൽ തൊട്ടു. 

നല്ല ഒറിജിനൽ മെറ്റീരിയൽ ആയത് കൊണ്ടാണ് അല്ലെങ്കിൽ അപ്പോ തന്നെ ഹാർട്ട് പൊട്ടിത്തെറിച്ചേനേ.  അമ്മാതിരി ഒച്ചയിലായിരുന്നു ആ മെഷിൻ പിടച്ചു കൊണ്ടിരുന്നത്.  എന്നാൽ റിസൽട്ട് പേടിച്ചത് പോലൊന്നും അല്ലായിരുന്നു.  അവൾ കാല് അവിടെ നിന്നും മാറ്റിയില്ല, ആരോടും പറഞ്ഞതുമില്ല.  നല്ല ഡീസന്റ് പെരുമാറ്റം.  പെൺ‌കുട്ടികളായാൽ ഇങ്ങനെ വേണം.  പ്രശ്നമില്ലെന്ന് കണ്ടപ്പോൾ മുരളി കള്ളുകുടിക്കുന്നവർ അച്ചാറിൽ തൊടുന്നത് പോലെ ഇടക്കിടക്ക് കാലിൽ ടച്ച് ചെയ്തു കൊണ്ടേയിരുന്നു.  നല്ല കോമഡി സിനിമയായിട്ടും അതൊന്നും അറിയാതെ മുരളി അവളുടെ കാൽ‌വണ്ണയിൽ കഖഗഘങ, യരലവ, ശഷസഹ എന്നൊക്കെ എഴുതി പഠിച്ചു.  

ആളുകളൊക്കെ എഴുന്നേറ്റപ്പോഴാണ് സിനിമ കഴിഞ്ഞെന്ന് അവൻ അറിഞ്ഞത്.  വാതിൽക്കൽ നിന്നാൽ അവളുടെ മുന്നിലെത്തി മുഖം കാണിക്കാമല്ലോ എന്നു കരുതി ആരെയും കൂട്ടാതെ അവൻ വേഗം നടന്നു.  വട്ടച്ചീർപ്പ് കൊണ്ട് മുടിയൊക്കെ ലെവലാക്കി, പല്ലു പുറത്ത് കാട്ടാതെ, മുഖത്ത് കൈയ്യിലുള്ളതിൽ നല്ലൊരു ചിരിയും ഫിറ്റ് ചെയ്ത് വാതിൽക്കൽ കാത്തു നിന്നു.  പക്ഷേ അവൾ ഇങ്ങനെയൊരുത്തൻ ഉണ്ടെന്ന് മൈൻഡാക്കാതെ നടന്നു പോയി..!! 

പാദങ്ങൾ തമ്മിൽ ആരും കാണാതെ നടത്തിയ ഫൂട്ട് കിസ്സുകളെപ്പറ്റിയൊന്നും അവൾക്ക് ഇപ്പോൾ ഓർമ്മയേയില്ല. അല്ലെങ്കിലും ഈ പെൺ‌കുട്ടികളുടെ മനസ്സ് ഓട്ടോറിക്ഷ പോലെയാണ്, എപ്പോഴാ മറിയുന്നതെന്ന് ആർക്കറിയാം.  അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എന്ന് കരുതി, “എടാ വേഗം വാ, ആ പെണ്ണിന്റെ പുറകേ പോയി ഏത് ബസ്സിനാ പോന്നതെന്ന് നോക്കണം” മുരളി ഹരിദാസനോട് പറഞ്ഞു.

“അതെയതെ.. ഏട്യാ ഓളെ വീട്..”
“അപ്പോ, നീ എല്ലാം കണ്ടു അല്ലേ
“എന്ത്..?”
“ഞാനും അവളും, കാലും.. കാലും..?”
“നീയോ..?  പോടാ ഞാനിത്ര നേരോം ആ പെണ്ണിന്റെ കാലിനു മുട്ടി ഇരിക്കാരുന്നു..”

ആ ചങ്ക് തകർപ്പൻ വാക്കുകൾ കേട്ട് മുരളിയുടെ ഐ.സി. അടിച്ചു പോയി.  ഇവളെന്താ ഡ്യൂവൽ സിം ഇടുന്ന സെറ്റ് ആണോ എന്ന് അവൻ വിചാരിച്ചു.  ഹരിദാസന്റെ മനസ്സിൽ അത് മഹാ പോക്ക് കേസാണല്ലോ ഒരേ സമയം രണ്ട് പേരെയും തൊട്ടുരുമ്മാൻ എന്നായിരുന്നു.  ആകെ ഡെസ്പായെങ്കിലും അത്രേം നേരം മുട്ടിയുരുമ്മിയ ആ പൂവിതള്‍ പാദത്തിലേക്ക് വെറുതെ നോക്കിയ മുരളി നിറയെ മുത്തുകള്‍ കൊരുത്ത പാദസരമിട്ട കാലടികള്‍ കണ്ട് ഹരിയെ തോണ്ടിയപ്പോള്‍ അവനും അതു തന്നെ നോക്കി തരിച്ചു നിൽക്കുന്നു...!! 

ഞങ്ങൾ ചെല്ലുമ്പോൾ രണ്ടു പേരും സൈക്കിളിൽ നിന്നും വീണത് പോലുള്ള ചിരിയുമായി മുഖാമുഖം നടത്തുകയായിരുന്നു.

വേറൊരു ദിവസം സിനിമ കാണാൻ ടാക്കീസിൽ ഇരിക്കുകയായിരുന്നു ഞങ്ങൾ.  പടം തുടങ്ങാനായില്ല.  ഞങ്ങളുടെ അതേ വരിയിൽ അൽ‌പ്പമകലെയായി മുല്ലപ്പൂവൊക്കെ കുത്തിയ ഒരു സ്ത്രീ തനിച്ച് ഇരിക്കുന്നുണ്ടായിരുന്നു.  അവളെ കണ്ടപ്പോൾ ഹരിദാസന് അവിടെ ഇരിക്കണമെന്ന് ഒരു ഉദിപ്പുണ്ടായി.  ലൈറ്റ് ഉള്ളതിനാൽ ആളുകളുടെ മുന്നിൽ വെച്ച് അവിടെ പോയിരിക്കാൻ ചെറിയൊരു മടിയും.  അവിടെ ഇരിക്കുകയും വേണം, മാനം പോകാനും പാടില്ല.  കുറച്ച് ആലോചിച്ച് അവനൊരു പ്ലാൻ തയ്യാറാക്കി.  ഇപ്പോൾ പുറത്ത് പോകുക, പടം തുടങ്ങിയാൽ ലൈറ്റ് ഓഫാക്കുമല്ലോ അപ്പോൾ അകത്തേക്ക് വന്ന് അറിയാത്തത് പോലെ അവളുടെ അടുത്തിരിക്കാം.  ആരും കാണാനും പോകുന്നില്ല, അഭിലാഷങ്ങൾ നടക്കുകയും ചെയ്യും. 

അവൻ ഉടനെ മുരളിയേയും കൂട്ടി പുറത്തേക്ക് പോയി.  കുറച്ച് കഴിഞ്ഞ് ലൈറ്റ് ഓഫായി, പരസ്യ സ്ലൈഡുകൾ കാണിച്ചു തുടങ്ങി അതും കഴിഞ്ഞ് സിനിമ തുടങ്ങി.  ഞങ്ങളെല്ലാം അവരെ മറന്ന് സിനിമയിലായി.  പെട്ടെന്ന് ഒരു അടിയും ഒച്ചപ്പാടും കേട്ടു നോക്കുമ്പോൾ ആളുകളൊക്കെ വളഞ്ഞ് നിന്ന് രണ്ടു പേരെ പെരുമാറുകയാണ്.  ബഹളം കാരണം സിനിമ നിർത്തി ലൈറ്റ് ഇട്ടപ്പോൾ ആൾക്കൂട്ടത്തിൽ നിന്നും ഹരിദാസന്റെയും മുരളിയുടെയും കരച്ചിൽ കേട്ടു.  “ഇരുട്ടത്ത് ആളു മാറിപ്പോയതാണേ.. “    

സത്യം പറഞ്ഞാൽ അക്കാര്യത്തിൽ അവർ തീർത്തും നിഷ്കളങ്കരായിരുന്നു.  നോട്ട് ചെയ്ത് വെച്ചിരുന്ന കക്ഷി ഇവർ പുറത്തിറങ്ങിയപ്പോൾ സീറ്റ് മാറി വേറെ സ്ഥലത്ത് പോയിരുന്നു.  ആ സീറ്റിൽ വേറൊരു സ്ത്രീയും കൂടെ ബാറ്റിങ്ങ് പവറുള്ള കൈയുമായി ഒരു പുരുഷോത്തമനും വന്ന് ഇരുന്ന വിവരം അവൻ‌മാർക്ക് പാസ്സ് ചെയ്യാൻ ഞങ്ങൾ മറന്നു പോയി.

മറവി, അതല്ലാതെ യാതൊരു ചതിയും ആ കേസിൽ ഉണ്ടായിരുന്നില്ല.