Monday, December 31, 2012

റാണി പിങ്കിയുടെ കല്യാണം



അമേരിക്കയിലെ ഐ.ടി. എഞ്ചിനീയർ പി.പി.തംബറുമായുള്ള സിനിമാതാരം റാണിപിങ്കിയുടെ കല്യാണവാർത്ത നെറ്റിസൺസിനും മാധ്യമങ്ങൾക്കും മാലോകർക്കും മഹോത്സവമായിരുന്നു. 
പീഢന വാർത്തകൾകൊണ്ട് അലങ്കരിച്ചിരുന്ന പത്രകള്ളികളും  പ്രൈംടൈം ന്യൂസും ബ്രേക്കിങ്ങ് ന്യൂസുമൊക്കെ പിന്നെ കല്യാണവിശേഷങ്ങൾ കൊണ്ട് ഹൌസ്ഫുള്ളായി.  എണ്ണവിലയോ അരിവിലയോ ഏതാണ് നൂറ് രൂപ ആദ്യം തികയ്ക്കുകയെന്ന നെഞ്ചുരുക്കുന്ന വാർത്തകൾ പെട്ടെന്ന് റാണിപിങ്കിയുടെ കവിളിലും ചുണ്ടിലും തേക്കുന്ന ചായങ്ങൾക്ക് വേണ്ടി വഴിമാറി.  കല്യാണപ്പുടവ മുതൽ അടിപ്പുടവ വരെയുള്ള ജംഗമവസ്തുക്കൾ സ്പോൺസർ ചെയ്യുന്ന ടെൿസ്റ്റൈൽകാരന്റെയും ജ്വല്ലറിക്കാരന്റെയും കത്ത് അച്ചടിച്ചവന്റെയും, പൂക്കാരൻ പൊള്ളാച്ചിമുത്തുവിന്റെയും പന്തലുകാരൻ സുൽഫിയുടെയും എന്തിന് സദ്യ ഉണ്ടാക്കുന്ന മണിയാശാന്റെ പോലും ഇന്റർവ്യൂകൾ കൊണ്ട് ചാനലുകൾ നിറഞ്ഞു.  കല്യാണത്തെക്കുറിച്ച് എന്തെങ്കിലും ഒരു വാർത്തയില്ലാതെ ഒരു ദിവസത്തെ പത്രം പോലും ഇറങ്ങിയിരുന്നില്ല.  റാണിപിങ്കിയുടെ നേഴ്സറി സ്കൂൾ, പഠിച്ച സ്കൂൾ, പഠിക്കാനുദ്ദേശിച്ച കോളേജിന്റെ (കുമാരി റാണി എട്ടാം ക്ലാസ്സിലെ കലോത്സവം കഴിഞ്ഞയുടനെ സിനിമയിലേക്ക് പോകുകയായിരുന്നല്ലോ.) വിവരണങ്ങളും, കൂടെ പഠിച്ചവരുടെ ഇന്റർവ്യൂവുമൊക്കെയായി മാധ്യമങ്ങൾ മത്സരിച്ച് വാർത്ത കൊട്ടിക്കയറ്റി.  
താരറാണിയുടെ പെട്ടെന്നുള്ള കല്യാണവാർത്ത അവരുടെ ലക്ഷക്കണക്കായ ആരാധകരിൽ ഭയങ്കരമായ ഞെട്ടലാണുണ്ടാക്കിയത്.  അവരിൽ പലരും സിനിമകാണൽ നിർത്തുകയും, ചിലർ ഇനിമുതൽ മറ്റ് നടിമാരുടെ ഫാൻസാണെന്ന് പ്രഖ്യാപിക്കുകയും, ചിലർ അന്നേ ദിവസം ആത്മഹത്യ ചെയ്യുമെന്ന് പരസ്യമായി പറയുകയും ചെയ്തു.  എന്തെങ്കിലും ചോരത്തുള്ളികൾ കിട്ടുമെന്ന് വിചാരിച്ച് ചിലരുടെ വീടിന്റെ മുന്നിൽ മാധ്യമമുതലാളിമാർ പ്രത്യേക ലേഖകനെ സ്ഥിരമായി ഡെപ്യൂട്ട് ചെയ്തു.  റാണിയുടെ പടങ്ങൾ മാത്രം ഓടിച്ച് കഞ്ഞി കുടിച്ചിരുന്ന ചില ടാക്കീസ് മുതലാളിമാർ കൊട്ടക ആക്രിസാധനത്തിന്റെ ഗോഡൌണാക്കാൻ തീരുമാനിച്ചു.  എന്നാൽ കല്യാണവാർത്തയറിഞ്ഞ് സിനിമയിലെ മറ്റ് യുവനടിമാർ തുള്ളിച്ചാടി ഐറ്റം ഡാൻസ് കളിച്ചു.  തങ്ങളുടെ മുന്നിൽ ഇടുങ്ങിയ റോഡിലെ ക്യാപ്സ്യൂൾ ലോറി പോലെ തടസ്സമായിരുന്ന റാണി ഇന്ത്യാ വൻ‌കര കടക്കാൻ പോകുന്നെന്ന വാർത്ത അവരെയൊക്കെ ലോ ബജറ്റ് പടം കോടികൾ നേടിക്കൊടുത്തത് പോലെ ആനന്ദമുഖികളാക്കി. 
വലയുലകം പൊതുവെ മരണവീട് പോലെ ശൂന്യമൂകമായിരുന്നു.   ചില എഫ്.ബി. വികാരികൾ റാണിപിങ്കിയുടെ കൂടെ നിൽക്കുന്ന പടം ഫേസ്ബുക്കിലിട്ട് അഭിമാൻസ് ആവുകയും അതിൽ ആയിരക്കണക്കിന് ലൈക്ക് വീഴുകയും ചെയ്തു.  റാണിപിങ്കിക്ക് വേണ്ടി തുടങ്ങിയ ‘അഭിനയം നിർത്തരുത് ഏഴകളെ അനാഥരാക്കരുത്‘ എന്ന എഫ്.ബി.പേജ് ലക്ഷങ്ങളാണ് സപ്പോർട്ട് ചെയ്തത്.  റാണിയുടെ സിനിമകളിലെ വസ്ത്രദാരിദ്ര്യത്തെപ്പറ്റി വിമർശിച്ച് പോസ്റ്റിട്ട ഒരു പാവം സിനിമാ സ്നേഹിയുടെ മാതാപിതാക്കളെ പച്ചത്തെറി വിളിക്കാൻ വിദ്യാസമ്പന്ന ഐ.ടി. ഉപയോക്താക്കൾ ഒരേ മനസ്സോടെ കീബോർഡമർത്തി.   
ചാനലുകളായ ചാനലുകളൊക്കെ റാണിപിങ്കി കൈയ്യും കാലും മാറും കാണിക്കുന്ന വിധത്തിൽ നിന്നുമിരുന്നുമുള്ള വിവിധങ്ങളായ ഇന്റെർവ്യൂ കൊണ്ട് നിറഞ്ഞു.  മുതലാളിവർഗ ചാനലും തൊഴിലാളിവർഗ ചാനലും അക്കാര്യത്തിൽ കിടമത്സരമായിരുന്നു.   ശ്രദ്ധേയങ്ങളായ ചില ചോദ്യോത്തരങ്ങൾ ഇങ്ങനെയായിരുന്നു:
“മാഡം വുഡ്ബി ഏത് രാജ്യക്കാരനാണ്? തംബർ എന്ന പേരു റെയർ നെയിം ആയത് കൊണ്ടാണ് ചോദിച്ചത്?” അവതാരകൻ.
“ആക്ച്വലി.. അദ്ദേഹം മലയാളി തന്നെയാണ്..  തംബുവിന്റെ റിലേറ്റീവ്സ് കേരളത്തിലാണ്.. ഞങ്ങൾ എൽ.കെ.ജി.യിൽ ഒന്നിച്ചായിരുന്നു സ്റ്റഡി ചെയ്തത്.. യു.കെ.ജി. കഴിഞ്ഞയുടനെ അദ്ദേഹം ഹയർ സ്റ്റഡീസിന് അമേരിക്കയിലേക്ക് പോയി..”  പിങ്കിറാണി മുഖത്തേക്ക് വീണ ആലിന്റെ വേരുകൾ പോലെയുള്ള മുടികളെ കൈകൊണ്ട് ചെവിയുടെ പിന്നിലേക്ക് കൊണ്ട് പോയി വെച്ചുകൊണ്ട് മൊഴിഞ്ഞു. 
(കോഴിക്കോട്ടുകാരൻ കുഞ്ഞിരാമാട്ടന്റെ നാലാമത്തെ മകനായ കല്യാണ ചെക്കന്റെ പേരു പുളിയാങ്കണ്ടി പീതാംബരൻ എന്നാണെന്നും അത് ആൾട്ടർ ചെയ്താണ് പി.പി.തംബർ എന്ന വെയ്റ്റുള്ള വറൈറ്റി പേരുണ്ടാക്കിയതെന്നും ആരുമറിയാത്ത രഹസ്യം.)
“മാഡം അപ്പോൾ ഇതൊരു പ്രണയവിവാഹമായിരുന്നോ..?”
“നോ.. നോ.. പരിചയമുണ്ടായിരുന്നെങ്കിലും ഞങ്ങൾ പ്രണയത്തിലായിരുന്നില്ല.  യു.എസ്സില് പ്രൊഗ്രാംസിന് പോകുമ്പോൾ തംബുവിന്റെ ഫ്ലാറ്റിലായിരുന്നു എന്റെ അക്കമ്മഡേഷനും മറ്റെല്ലാകാര്യങ്ങളും.. അത് കൊണ്ട് അപരിചിതത്വം എന്നത് ഫീൽ ചെയ്യാറേയില്ല.. ആക്ച്വലി അന്നൊക്കെ ഞങ്ങൾ വെറും ഫ്രന്റ്സായിരുന്നു.  വളരെ ഇൻസിഡെന്റലായി എന്റെ ഒരു കൂട്ടുകാരിയാണ് ചോദിച്ചത് നിനക്ക് തംബുവിനെ മാരി ചെയ്തൂടേ എന്ന്..  അപ്പോഴാണ് ഞങ്ങൾക്കും അത് തോന്നിയത്.  ആ കൂട്ടുകാരി ഇല്ലായിരുന്നെകിൽ ഞങ്ങൾ ഇപ്പോഴും സുഹൃത്തുക്കളായി തുടർന്നേനേ ശോ...!!”
(പലതവണ ഒരുമുറിയിൽ ഒരുമിച്ച് കഴിഞ്ഞിട്ടും തംബു എന്റെ കൈ പോലും ടച്ച് ചെയ്തിട്ടില്ലെന്ന് പറഞ്ഞ് കേൾക്കാനുള്ള മഹായോഗം പ്രേക്ഷേകർക്കില്ലാതെ പോയി)
“മാഡത്തിന്റെ സിനിമയിലേക്കുള്ള എൻ‌ട്രി എങ്ങനെയായിരുന്നു..?”
“ആക്ചലി ഫിലിം ഫീൽഡിൽ എനിക്ക് ഇന്ററെസ്റ്റുണ്ടായിരുന്നില്ല.  ഒരിക്കൽ ഞാൻ ഡാൻസ്ക്ലാസ്സിൽ പോകാൻ ബസ്‌സ്റ്റോപ്പിൽ നിൽക്കുമ്പോൾ അതിലേ പോയ ഡയറക്ടർ ജാപ്പീക്ക എന്നെ കാണുകയും സെലക്റ്റ് ചെയ്യുകയുമാണുണ്ടായത്... സ്റ്റോറിക്ക് ആപ്റ്റ് ആയ ഫേസ് എനിക്ക് മാത്രേള്ളൂ, കുട്ടി ഇല്ലെങ്കിൽ ഈ പ്രൊജെക്ട് ലീവ് ചെയ്യുമെന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ പാരന്റ്സിനോട് ആസ്ക് ചെയ്യാൻ പറഞ്ഞൊഴിഞ്ഞു..”
(മകളെയൊരു നടിയാക്കണമെന്ന് കരുതി താരമാതാവ് കാണാത്ത സംവിധായകരും അടക്കാത്ത വാതിലുകളും ഉണ്ടായിരുന്നില്ലെന്നത് പൂട്ടിയ ടാക്കീസുകൾ പോലെ സത്യം.)
“ആ സിനിമ ഭയങ്കര ഹിറ്റായിരുന്നല്ലോ
“യാ.. യാ.. പൂഞ്ചോലയിൽ പൂങ്കുരുവിയുടെ കഥ കേട്ടപ്പോൾ തന്നെ ഞാൻ ഭയങ്കരമായി ഇന്റെറെസ്റ്റായിപ്പോയി.  ഉദ്യോഗസ്ഥരായ മാതാപിതാക്കൾക്ക് ഒരു നേരത്തെ ഫുഡിനു വേണ്ടി സ്വന്തം ശരീരം വിൽക്കുന്ന ഒരു കോളേജ് സ്റ്റുഡെന്റിന്റെ സ്റ്റോറിയായിരുന്നു അത്.  ശോ.. റീയലി ടച്ചിങ്ങ്.!! യൂ സീ.. ഫ്രീഡം കിട്ടിയിട്ട് ഇത്രേം ഇയേഴ്സായിട്ടും നാടിന്റെ ഒരു അവസ്ഥ…!” റാണി മുടി പിന്നെയും ചെവിയിൽ വലിച്ച് വെച്ചു.  ഇത് ഓരോമിനുട്ടിലും റിപ്പീറ്റ് ചെയ്ത് കൊണ്ടിരിക്കും. ബോധപൂർവ്വമുള്ള ഒരു അശ്രദ്ധ.
“ആദ്യ സിനിമയുടെ പ്രതികരണം എങ്ങനെയായിരുന്നു.. ഐ മീൻ ക്രിടിക്സ്
“അതിൽ ഞാൻ പാന്റീസ് മാത്രമിട്ടഭിനയിച്ചു.. നായകനെ ഉമ്മ വെച്ചു എന്നൊക്കെയാണല്ലോ ക്രിട്ടിക്സ് ടെൽ ചെയ്യുന്നത്.. അതിൽ കാര്യമില്ല, യൂ സീ.. കഥാപാത്രം റിക്വസ്റ്റ് ചെയ്യുന്നതാണെങ്കിൽ വസ്ത്രം പോലും അവോയിഡ് ചെയ്യാൻ റിയൽ ആക്ടർ റെഡിയാവണം എന്നാണെന്റെ ഒപ്പിനിയൻ.. അല്ലെങ്കിലും വസ്ത്രം എന്നത് ഒരു എൿസ്ട്രാ ഫിറ്റിങ്ങല്ലേ ശരീരത്തിൽ?  ആക്ടിങ്ങെന്ന് വെച്ചാൽ ബോഡി മൊത്തം ചേർന്നതല്ലേ.? നാച്വറലായി ആക്റ്റ് ചെയ്യുമ്പോൾ ബോഡി കവർ ചെയ്താൽ ആക്റ്റിങ്ങ് എങ്ങനെ പെർഫെക്റ്റാകും...”
(കോസ്റ്റ്യുംസ് എക്പെൻസ് ലാഭിക്കാൻ എല്ലാ പടങ്ങളിലും താൻ ഇനി ബിക്കിനിയിട്ടേ അഭിനയിക്കൂ എന്നും കൂടി പറയാമായിരുന്നു.)
“നടി സരിതാമേനോന്റെ പ്രസവരംഗം സിനിമയ്ക്കായി ഷൂട്ട് ചെയ്തതിനെപ്പറ്റി മാഡത്തിന്റെ ഒപ്പിനിയൻ.?“
“സ്റ്റോറി അത് നീഡ് ചെയ്യുന്നെങ്കിൽ അതിലെന്താണ് തെറ്റ്?  യൂ സീ.. അത്തരമൊരു റോൾ കിട്ടുമെങ്കിൽ പ്രെഗ്നന്റ് ആകാൻ പോലും ഞാൻ റെഡിയാണ്.. ബട്ട് ബ്രെസ്റ്റ് ഫീഡിങ്ങ് ഇസ് എ ചലഞ്ച്.. എന്റെ ഫസ്റ്റ്നൈറ്റും വെർജിനിറ്റി ബ്രേക്ക് ചെയ്യുന്നതും കാണിക്കാൻ ഞാൻ റെഡിയായിരുന്നു..”
“എങ്കിലത് ചെയ്തൂടേ മാഡം.. മുസലി പവർ എക്സ്ട്രാക്കാരൊക്കെ സ്പോൺസർ ചെയ്യാൻ റെഡിയാകും..”
“ആവാമായിരുന്നു, ബട്ട്, പോയ വിസ്ഡം എലിഫന്റ് പിടിച്ചാലും തിരിച്ച് കിട്ടില്ലല്ലോ..” 
(പതിനാലു വയസ്സിൽ പ്രൊഡ്യൂസർ അണ്ണാച്ചിക്ക് അത് ഡെഡിക്കേറ്റ് ചെയ്തപ്പോൾ ഷൂട്ട് ചെയ്ത് വെക്കാൻ തോന്നാത്തതിന്റെ നിരാശ പിങ്കിറാണിയുടെ മുഖകമലങ്ങളിൽ.)
“മാഡം ഹണിമൂൺ എവിടെയാണ് പ്ലാൻ ചെയ്തിരിക്കുന്നത്..?“
“ആക്ചലി ഞങ്ങൾ ഇനി പോകാൻ ഒരു രാജ്യവും ബാക്കിയില്ല.. അത് കൊണ്ട് ഹണിമൂൺ വർഷങ്ങളായി പോയിട്ടില്ലാത്ത എന്റെ വീട്ടിൽ തന്നെയായിരിക്കും..”
“ഡെൽഹിയിലെ കൂട്ടമാനഭംഗത്തിനെപ്പറ്റി
“കേട്ടപ്പോൾ ഞാൻ ഷോക്ക്ഡായി... എന്ത് ക്രൂരമായ ലോകമാണിത് ഇന്ത്യ എന്റെ രാജ്യമാണെന്ന് പറയാൻ പോലും ഞാൻ മടിക്കുന്നു.. ഷെയിം ഫുൾ.. ആ കുട്ടിയുടെ ഒരു കാര്യം. ആക്ചലി, അങ്ങനെ എതിർത്തിരുന്നെങ്കിൽ ആ കുട്ടിയുടെ അവസ്ഥ എനിക്ക് പണ്ടേ വരുമായിരുന്നു
 “വിവാഹശേഷം മാഡം അഭിനയിക്കുമോ..?”
“യെസ്.. ഐയാം എ ബോൺ ആക്ടർ.. സോ ആക്ടിങ്ങ് ഞാൻ വിടത്തില്ല.. തംബു സമ്മതിക്കുന്നില്ലെങ്കിൽ എനിക്ക് ജീവിതത്തിലും ആക്റ്റ് ചെയ്യേണ്ടി വരും
അങ്ങനെ റാണിപിങ്കിയുടെ കല്യാണത്തിന് ലോകം മുഴുവനും ഒരുങ്ങി.  കുറി കിട്ടിയവർ എല്ലാവരോടും പറഞ്ഞു അന്തരംഗത്തെ അഭിമാനപുളകിതമാക്കി.  കല്യാണത്തിനു പോകുന്നവർക്ക് വേണ്ടി കെ.എസ്.ആർ.ടി.സി. സ്പെഷ്യൽ ബസ്സും, റെയിൽ‌വേ സ്പെഷ്യൽ ട്രെയിനും എയർ‌ഇന്ത്യക്കാർ പ്രത്യേക ചാർജ്ജിളവും ഓഫർ ചെയ്തു.   കിട്ടാത്തവർ കുറി കിട്ടി പക്ഷേ പോകാൻ പറ്റില്ല, അന്ന് അർജന്റായ വേറെ പരിപാടികളുണ്ടെന്ന് പറഞ്ഞ് ചമ്മൽ മറച്ചു. 
മുനിസിപ്പൽ സ്റ്റേഡിയത്തിലായിരുന്നു കല്യാണവും സദ്യയും അറേഞ്ച് ചെയ്തത്.  ഒക്കെ ഒരു മാസം മുൻപ് തന്നെ അറേഞ്ച് ചെയ്തിരുന്നു.  രാവിലെ മുതൽ സ്റ്റേഡിയവും പരിസരവും ആളുകളേയും വാഹനങ്ങളേയും കൊണ്ട് നിറഞ്ഞു.  കല്യാണം കഴിഞ്ഞതും ആളുകളെല്ലാം സദ്യ ഏർപ്പാടാക്കിയ സ്ഥലത്തേക്ക് നീങ്ങി.  അന്നവിചാരം മുന്നവിചാരം എന്നുള്ളവർ ആദ്യം തന്നെ ഭക്ഷണസ്ഥലത്ത് പോയി ക്യൂ നിന്നു.  കനത്ത പോളിങ്ങായതിനാൽ നാലഞ്ച് റൌണ്ടായപ്പോഴേക്കും ചോറ് കാലിയാകാറായി.  ഭക്ഷണം തികയില്ലെന്നുറപ്പായതിനാൽ കൂടുതൽ ചോറ് വെക്കാൻ വെപ്പുകാരൻ മണിയാശാനും ടീമും തയ്യാറെടുത്തു.
അടുപ്പിൽ തിളക്കുന്ന വെള്ളത്തിലേക്ക് കഴുകിയ അരി ഇടാനായി നിൽക്കുന്ന മണിയാശാനോട് റാണിപിങ്കിയുടെ സെക്രട്ടറി പന്തളം പുരുഷോത്തമൻ ഓടി വന്ന് പറഞ്ഞു,  “ആശാനേ.. മണിയാശാനേ നിർത്ത് നിർത്ത് 
സദ്യയിലെന്തോ കുഴപ്പം പറ്റിയെന്നുറപ്പിച്ച് പേടിച്ച് വിറച്ച മണിയാശാൻ എന്തേന്ന് ചോദിക്കാൻ പോലും മറന്നു കണ്ണ് തള്ളി വായ തുറന്ന് നിന്നു.  ഓടിവന്നപ്പോൾ ബാലൻസ് തെറ്റി വെള്ളച്ചെമ്പിലേക്ക് പോകുമായിരുന്ന ബോഡിയെ നിയന്ത്രണത്തിലാക്കി പന്തളം പുരുഷു കിതപ്പിന്നിടയിലൂടെ പറഞ്ഞു.  
“ആശാനേ.. വിളമ്പൽ നിർത്തിക്കോ ഇനി ചോറിന് അരിയിടണ്ട.,, റാണിപിങ്കി മാഡം..”
“റാണിപിങ്കി മാഡം……..?!?!“
“മാഡം ഡൈവോഴ്സായി..!!!”

Tuesday, December 18, 2012

അന്തിച്ചെത്ത് സീസൺ-2


അന്തിച്ചെത്ത് ആദ്യഭാഗം ഇവിടെ നിന്നും വായിക്കാം.

വല്ലിയേച്ചിയുടെ വീട്ടിന്റെ മുകൾ നിലയിലെ ജനാലയിൽ കൂടി സുരൻ പുറത്തേക്ക് നോക്കി.  എല്ലായിടത്തും കട്ടപിടിച്ച ഇരുട്ട്.  വാതിലില്ലാത്ത മരയഴികൾക്കിടയിലൂടെ വയൽക്കാറ്റ് ഓടിവരുന്നുണ്ട്.  പഴയ സാധനങ്ങളും കൊട്ടത്തേങ്ങയും ഇടുന്ന മുറിയാണ്.  എല്ലായിടത്തും ആക്രിസാധനങ്ങളും വണ്ണാമ്പലയും ഇല്ല്ട്ടക്കരിയും പൊടിയും മാത്രം.  താഴെ നിന്നും വല്ലിയേച്ചിയുടെ കുട്ടികൾ പഠിക്കുന്ന ഒച്ചപ്പാട് കേൾക്കുന്നുണ്ട്.  അമ്മായിയമ്മയും മക്കളും ഉറങ്ങിയ ശേഷം വന്ന് വിളിക്കാമെന്നാണ് വല്ലിയേച്ചി പറഞ്ഞത്.  വയസ്സായി കണ്ണും കാതും കേൾക്കാതെ കിടക്കുന്ന അമ്മായിയമ്മ വേഗം ഉറങ്ങും; അവരൊരു പ്രശ്നമല്ല.  കഴിഞ്ഞ തവണത്തെ മീറ്റിങ്ങ് മുടങ്ങിയതിൽ വല്ലിയേച്ചിക്ക് ഭയങ്കര വിഷമമുണ്ടായിരുന്നു.  അത് കൊണ്ടാണ് പെട്ടെന്ന് തന്നെ ഇങ്ങനെയൊരു പദ്ധതി ആ‍വിഷ്കരിച്ചത്.  അന്തിക്കേറ്റിന് വന്നാൽ തിരിച്ച് പോകാതെ മച്ചിന്റെ മുകളിൽ കയറിയിരിക്കുക, എല്ലാവരും ഉറങ്ങിയാൽ താഴേക്കിറങ്ങാം.  പിന്നെ രാത്രിയോ പുലർച്ചെയോ തിരിച്ചു പോയാൽ മതി.  ഇതാകുമ്പോ ആളു കാണുമെന്നോ ചെളിയിലാകുമെന്നോ എന്നൊന്നും പേടിക്കാനില്ല.  ചിന്തകൾ അവിടെയെത്തിയപ്പോൾ ആശിച്ച് കാത്തിരുന്ന് വിപുലമായ പ്ലാനുകളും മോഹങ്ങളുമായി ഒരുങ്ങിയിട്ടും കലങ്ങിയ ആദ്യമീറ്റിങ്ങിന്റെ ഓർമ്മകൾ ഒരുനിമിഷം സുരന്റെ മനസ്സിലൂടെ ഓടിപ്പോയി.  ചെളിയിൽ നിന്നും വാസുവേട്ടൻ തന്നെ എക്സ്ട്രാക്റ്റ് ചെയ്തെടുക്കുമ്പോൾ കല്യാണവീട്ടിൽ നിന്നും ഫിറ്റായി വഴിമാറി വീണു പോയതാണെന്നാണ് പറഞ്ഞത്.  വാസുവേട്ടൻ ആള് ഡീസന്റായത് കൊണ്ട് മറ്റാരോടുമത് പറഞ്ഞില്ല. 
ഇരുട്ടാകുന്നതിന് വേണ്ടി അടുക്കള വശത്തെ തെങ്ങ് മനപൂർവ്വം മെല്ലെയാണ് ചെത്തിയത്.  പിള്ളേരും വയസ്സിത്തള്ളയും മുൻഭാഗത്തായിരുന്നു.  അത് കൊണ്ട് മിന്നൽ ഓപ്പറേഷൻ നടത്തി ആരും കാണാതെ അടുക്കളയിലെ കോവണി വഴി മുകളിലേക്ക് വേഗം കയറിക്കൂടാൻ പറ്റി.  മച്ചിന്റെ മുകളിലെത്തി അവിടെ കൂട്ടിയിട്ടിരിക്കുന്ന ഉണക്കത്തേങ്ങകളുടെ മുകളിൽ ചെരപ്പയും കത്തിയും കൊലമുട്ട്കോലുമെല്ലാം വെച്ച് തോർത്ത് അഴിച്ച് ഒന്ന് മേലാകെ തുടച്ചു.  തെങ്ങിന്റെയും വിയർപ്പിന്റെയും നാറ്റമണം പോകുന്നേയില്ല.  കുളിച്ചില്ലെങ്കിൽ തെങ്ങ് മണക്കുമെന്ന് പറഞ്ഞപ്പോൾ ആ വിയർപ്പ് മണമാണ് എനിക്ക് ഇഷ്ടമെന്നാണ് വല്ലിയേച്ചി പറഞ്ഞത്.  ഈ പെണ്ണുങ്ങളുടെയൊക്കെ ഒരു കാര്യം..!

താഴെ നിന്ന് ചിക്കൻ കറിയുടെ മണം വരുന്നുണ്ട്. സുരന്റെ വായിൽ വെള്ളമൂറി.  വീട്ടിലും പരിസരത്തുമായി വിഹരിച്ചിരുന്ന പിടക്കോഴികൾക്ക്  വല്ലിയേച്ചിയുടെ പൂവൻ‌ ഒരു ടി.ജി.രവിയായിരുന്നു.  സ്ഥലകാല ബോധമില്ലാത്ത വെറും കോഴി ആയ അവന് അന്നുച്ചക്ക് താലിബാൻ ശൈലിയിൽ വല്ല്യേച്ചി വധശിക്ഷ വിധിച്ചത് സുരനു വേണ്ടി മാത്രമായിരുന്നു.  കൊട്ടത്തേങ്ങകൾക്കിടയിൽ അക്ഷമനായി കാത്തിരിക്കുമ്പോൾ ഈ ബുദ്ധി എന്താ നേരത്തെ തോന്നാത്തത് എന്ന് മാത്രമായിരുന്നു സുരന്റെ ഇളമനസ്സിൽ.

സമയം ടെസ്റ്റ് കളിക്കുന്ന ഇന്ത്യക്കാരുടെ വിക്കറ്റുകൾ പോലെ കൃത്യമായി കൊഴിഞ്ഞു കൊണ്ടിരുന്നു.  ഒൻപത് മണിയായി.  താഴെനിന്ന് പഠിപ്പിക്കലിന്റെയും ഭക്ഷണം കഴിക്കുന്നതിന്റെയും അടുക്കളപ്പണികളുടേയും പാത്രം കഴുകുന്നതിന്റെയുമൊക്കെ ഒച്ചകൾ ഓരോന്നായി കുറഞ്ഞു.  അൽ‌പ്പം കഴിഞ്ഞപ്പോൾ പിള്ളേരെയും അമ്മായിയമ്മയേയും കിടത്തിയുറക്കി വല്ലിയേച്ചി കോണി കയറി വന്നു.  കോണിപ്പടിയിൽ വല്ലിയേച്ചിയുടെ ഓരോ കാലടികളും പതിയുമ്പോൾ ഒന്നിന് ആയിരമെന്ന കണക്കിൽ സുരന്റെ ബോഡിയിലെ രോമങ്ങളും ചാടിയെണീറ്റു.  കുളിച്ച് ഫ്രെഷായി നേർത്ത നൈറ്റിയുമായി കണ്മഷിയും പൌഡറുമൊക്കെയിട്ട്, ഹലുവയിൽ അണ്ടിപ്പരിപ്പ് പോലെ മുക്കുത്തിയുമായി വല്ലിയേച്ചി നിന്നു.  ഭർത്താവ് ഗൾഫിൽ നിന്നും വരുമ്പോൾ ഭാര്യ ക്ലാവ് കളഞ്ഞ വിളക്ക് പോലെ ഒരുങ്ങി നിൽക്കുന്നത് മാതിരിയുണ്ട് കണ്ടാൽ.  പെർഫ്യൂമിന്റെ മണം സൌഗന്ധികം പൂത്തത് പോലെ മച്ചിന്റെയകത്ത് നിറഞ്ഞു.  ദിവസങ്ങളായി ഇരയെടുക്കാതിരുന്നൊരു പുലി തടിച്ച് കൊഴുത്ത ജേഴ്സി പശുവിനെ കണ്ടാലെന്നത് പോലെ സുരൻ വല്ലിയേച്ചിയുടെ നേർക്ക് കുതിച്ചു.  സ്വതവേയുള്ള കറുപ്പിന്റെയൊപ്പം ഇല്ല്ട്ടക്കരിയും കൂടി പുരണ്ട സുരനെയും ഇരുട്ടിനെയും വേർതിരിച്ചത് ഒരടി ചതുരശ്ര വിസ്തീർണ്ണമുള്ള തോർത്ത് മാത്രമായിരുന്നു.  വല്ലിയേച്ചിയുടെ വെളുപ്പും വൃത്തിയും ഭംഗിയുമൊക്കെ കണ്ടപ്പോൾ സുരന് തന്നോട് തന്നെ ഒരു ആത്മവിശ്വാസക്കുറവ് തോന്നി കാലുകൾ ഹാങ്ങായി.  “തിരക്കാക്കണ്ടാ.. താഴെ വന്ന് കുളിച്ച് ഭക്ഷണം കഴിക്കാം..” എന്ന് പറഞ്ഞപ്പോൾ അവൻ അനുസരണയുള്ള കുഞ്ഞി വാവയായി. 

അന്നാട്ടിലാർക്കും കൈവരാത്ത സൌഭാഗ്യം തന്റെ മൌസ്ക്ലിക്ക് അകലത്തിലാണെന്ന സന്തോഷം സുരന്റെ കൺ‌‌‌ട്രോൾ ഒട്ടും കളഞ്ഞില്ല.  മിഠായി കടിച്ച് പൊട്ടിച്ചും തിന്നാം, പതുക്കെ അലിയിച്ചും തിന്നാം, പക്ഷേ രണ്ടാമത് തിന്നുന്നതിനാണല്ലോ കൂടുതൽ ടേസ്റ്റ് എന്ന ബുദ്ധിപരമായ അച്ചടക്കം കൊണ്ട് മാത്രമായിരുന്നു അത്.
“ഒരു മുറിയിൽ വന്ത് പാരയായോ..” എന്ന പാട്ടിലെ നാഗവല്ലിയേയും രാമനാഥനേയും പോലെ രണ്ടുപേരും പതുപതുക്കെ താഴോട്ടിറങ്ങി.  സുരൻ കുളിമുറിയിൽ പോയി വെള്ളം കുറച്ച് സോപ്പ് കൂടുതലാക്കി ഒതുക്കത്തിൽ മേലുകഴുകി വന്നു.  വല്ലിയേച്ചി ലുങ്കി കൊടുത്തെങ്കിലും ഭാവിയിൽ സമയനഷ്ടം വരുത്തേണ്ടെന്ന് കരുതി അതില്ലാതെ നാടൻ ബർമുഡയായ തോർത്തുടുത്ത് ഭക്ഷണം കഴിക്കാനിരുന്നു.  മധുവിധു കാലത്തെ യുവമിഥുനങ്ങളെപ്പോലെ പരസ്പരം വാരിക്കൊടുത്തും സ്വയം കഴിച്ചും ചോറും ചിക്കനും ഉരുളയുരുളകളായി വിഴുങ്ങി.  ഒരു രാത്രി മുഴുവൻ നാഷണൽ ഹൈവേ പോലെ നെടുനീളത്തിൽ കിടക്കുന്നുണ്ടെന്നതിനാൽ ആ മോഹമിഥുനങ്ങൾക്ക് യാതൊരുവിധ ആക്രാന്തമോ അമിതാവേശമോ ഉണ്ടായിരുന്നില്ല.  അല്ലെങ്കിലും ടെസ്റ്റ് കളിക്കാർക്ക് ട്വന്റി ട്വന്റി മാച്ചിനോട് വലിയ താൽ‌പ്പര്യമുണ്ടാവില്ലല്ലോ.

പാത്രങ്ങൾ അടച്ച് വെച്ച് കൈയ്യും വായുമൊക്കെ കഴുകി രണ്ടു പേരും പിന്നെ ബെഡ്‌റൂമിലേക്ക് നീങ്ങി.  സുരൻ കട്ടിലിലിരുന്ന് ചുറ്റിലും ഒന്ന് നോക്കുമ്പോൾ വല്ലിയേച്ചി വാതിലടച്ച് മന്ദാകിനിയായി അടുത്തേക്ക് വന്നു.  സുരൻ അവരുടെ കൈ പിടിച്ച് അടുത്തിരുത്തി.  വല്ലിയേച്ചിയെ പാലപൂത്തത് പോലെ നാണം കൊണ്ട് നിറഞ്ഞു.  സുരന്റെ ക്ഷമക്കെട്ടുകളെ മുഴുവൻ തകർത്തെറിഞ്ഞ് ആവേശത്തിരമാലകൾ ആർത്തലച്ച് കുത്തിയൊഴുകി.  പതിനാറ് കൂട്ടം കറികൾ വിളമ്പിയ ഇലയിൽ നിന്നും അച്ചാർ തൊട്ടെടുത് സദ്യ കഴിക്കാൻ തുടങ്ങുന്നത് പോലെ സുരൻ വല്ലിയേച്ചിയുടെ ലിപ്സിൽ തന്റെ ലിപ്സ് ചേർത്ത് ടേസ്റ്റ് ടെസ്റ്റ് ചെയ്യാൻ തുടങ്ങവെ.,

പെട്ടെന്ന് അമ്മായിയമ്മയുടെ മുറിയിൽ നിന്നുമൊരു ദൈന്യതയാർന്ന കരച്ചിൽ കേട്ടു.  “അയ്യോ.. ഓടിവായോ അയ്യോ

അപ്രതീക്ഷിതമായ ആ നിലവിളിയിൽ അവർ രണ്ടുപേരും ഞെട്ടിവിറച്ച് അകന്നു മാറി.  നെല്ലുകുത്ത് മില്ലിൽ കറന്റ് പോയപ്പോൾ ബെൽറ്റ് കറങ്ങുന്ന ഒച്ച പോലെ രണ്ടുപേരുടെയും കിതപ്പ് മാത്രം കേട്ടു.  തെർമോമീറ്ററിൽ രസം താഴുന്നത് പോലെ ഓടി എവറെസ്റ്റ് കയറിയ വികാ‍രങ്ങളൊക്കെ അതിലും വേഗത്തിൽ തിരിച്ചിറങ്ങി നിശ്ചലരായി.  ഒന്ന് സ്റ്റക്കായെങ്കിലും വല്ലിയേച്ചി ഉടനെ നോർമലായി, “അമ്മായിയമ്മയാണ്.. ഞാൻ പോയി നോക്കീറ്റ് വരട്ടെ” എന്നും പറഞ്ഞ് വാതിൽ തുറന്ന് അടുത്ത മുറിയിലേക്ക് പോയി.  സാരമില്ല പേടിക്കാനൊന്നുമില്ല, അവർ വേഗം വരുമെന്ന പ്രതീക്ഷയിൽ സുരൻ ടെൻഷനേതുമില്ലാതെ ഇരുന്നു.  പക്ഷേ അപ്പുറത്തെ വിളി നിലവിളിയായി മാറിയിരുന്നു.  കുറച്ച് കഴിഞ്ഞ് വല്ലിയേച്ചി ഓടി വന്ന് പറഞ്ഞു “തള്ളക്ക് നെഞ്ച് വേദനയാണ്.. ഡോൿടറെ കാണിക്കാൻ കൊണ്ട് പോണം പോലും.. നീ മോളില് പോയിരിക്ക്, ഞാൻ അപ്പുറത്തെ വീട്ടിലെ ആരെയെങ്കിലും വിളിച്ച് ആസ്പത്രീല് പോയി കാണിച്ചിറ്റ് ഇപ്പം വരാം..”

പാവം സുരൻ! അവന്റെ കണ്ണിൽ നിന്ന്  വന്നത് വെള്ളമല്ല, ചോരയായിരുന്നു.. ചോര..!

വേറെ വഴിയൊന്നുമില്ലാത്തതിനാൽ തള്ളയെ പ്രാകിക്കൊണ്ട് അവൻ മുകളിലേക്ക് പോയി.  താഴെ നിന്നുള്ള ആളുകളുടെ ഒച്ചപ്പാടും പിള്ളേരുടെ കരച്ചിലും വണ്ടിയുടെ ശബ്ദവും ഒക്കെ കേട്ട് സുരൻ മച്ചിന്റെമേൽ വിഷാദകുമാരനായി കാത്തിരുന്നു.  ഫാർഗോ ലോറി ഹൈഗിയറിൽ കുന്ന് കയറുന്നത് പോലെ സമയം ഇഴഞ്ഞിഴഞ്ഞ് പോയി.  പതിനൊന്ന് മണി കഴിഞ്ഞിട്ടും പോയവരാരും തിരിച്ച് വന്നില്ല.  എലിയോ പെരുച്ചാഴിയോ മെരുവോ പാമ്പോ എന്തോ ഇടക്കിടക്ക് ഒച്ചയുണ്ടാക്കുന്നുണ്ട്.  വിജനമായൊരു വീട്ടിന്റെ തട്ടിൻപുറത്ത് ഒറ്റക്ക് നിൽക്കുകയല്ലേ സുരന് മൊത്തമായും ചില്ലറയായും പേടിയായിത്തുടങ്ങി.  ധൈര്യം കിട്ടാൻ അവൻ ചെരപ്പയിലുണ്ടായിരുന്ന കള്ളെടുത്ത് കുറേ അകത്താക്കി പിന്നെയും കാത്തിരുന്നു.  വയലിൽ നിന്നുള്ള തണുത്ത കാറ്റേറ്റപ്പോൾ കല്ലേറിന്റെ സമയത്ത് കടകളുടെ ഷട്ടർ പോലെ കണ്ണുകൾ താനേ അടഞ്ഞു പോയി.  പിന്നെ എപ്പോഴോ കൊട്ടത്തേങ്ങകൾക്കിടയിൽ വാഴക്കുല പോലെ അനന്തശയനത്തിൽ ഉറങ്ങിപ്പോയി. 

ജനലിലൂടെ സൂര്യൻ വന്ന് കണ്ണിൽ കുത്തിയപ്പോഴാണ് ഉറക്കം ഞെട്ടിയത്.  പൂരഫിറ്റായതിനാൽ കണ്ണ് തുറന്നയുടനെ ഒന്നും പിടികിട്ടിയില്ല.   താഴെ നിന്ന് ആളുകൾ അടക്കിപ്പിടിച്ച് വർത്തമാ‍നം പറയുന്നതിന്റെ ഒച്ചപ്പാട് കേൾക്കുന്നുണ്ട്.  വെറുമൊരു കുട്ടിത്തോർത്തുടുത്ത് കൊട്ടത്തേങ്ങകൾക്കിടയിലാണ് തന്റെ കിടപ്പെന്നറിഞ്ഞ് ഞെട്ടിയപ്പോൾ സംഭവങ്ങൾ വ്യക്തമാകാൻ കുറച്ച് സമയമെടുത്തു.  കാര്യങ്ങൾ ഓർഡറിലായപ്പോൾ ഞെട്ടിയെണീറ്റ് താഴേക്കിറങ്ങാൻ നോക്കുമ്പോ കോണിപ്പടിയുടെ ചുവട്ടിലും അടുക്കളയിലുമൊക്കെ നിറയെ പെണ്ണുങ്ങൾ.  ഇതെന്താ ഇത്രയധികം ആൾക്കാർ ഈ വീട്ടിൽ എന്ന് അമ്പരന്ന് വർത്തമാനം ശ്രദ്ധിച്ചപ്പോഴാണ് ആ ദു:ഖകരവും ഞെട്ടിപ്പിക്കുന്നതുമായ രഹസ്യം അവനറിഞ്ഞത്.  വല്ലിയേച്ചിയുടെ അമ്മായിയമ്മ ആ രാത്രിയോടൊപ്പം വിടപറഞ്ഞിരുന്നു!  പുലർച്ചെയാണ് ബോഡി വീട്ടിലേക്ക് കൊണ്ടു വന്നത്.   ദുബായിൽ നിന്ന് അവരുടെ മകനും വല്ലിയേച്ചിയുടെ ബിഗ് ഹസ്ബിയുമായ രാധാകൃഷ്ണേട്ടൻ വരാൻ വേണ്ടി കാത്തു നിൽക്കുകയാണ്. 

മൊബൈൽ ഫോണിലെ വല്ലിയേച്ചിയുടെ എടുക്കാവിളികൾ നോക്കവെ മദ്യപാനം ആരോഗ്യത്തിനും കേടാണെന്ന് സർക്കാർ പറയുന്നത് എത്ര ശരിയാണെന്നായിരുന്നു സുരന്റെ മനസ്സിൽ..!
താഴെ മുഴുവൻ ആളുകളാണ്.  ഇവിടെ നിന്നും, അതും ഈ കോലത്തിൽ ഇറങ്ങുന്നത് കണ്ടാൽ എന്ത് പറയും..!  വേറൊരു വഴിയുമില്ല, രാത്രിയാകാതെ ഇവിടന്ന് ഇറങ്ങാൻ പറ്റില്ല.  അത് വരെ ഇതിനകത്ത് തന്നെ ഒളിച്ചിരിക്കുക മാത്രമേ വഴിയുള്ളൂ.  കള്ള് കൊടുക്കാഞ്ഞ് ഷാപ്പ് മുതലാളിയും വീട്ടിലെത്താഞ്ഞ് വീട്ടുകാരും ഇപ്പോൾ വിളിക്കാൻ തുടങ്ങും.  അവരോട് എവിടെയാണുള്ളതെന്ന് എങ്ങനെ പറയാനാ.. മൊബൈലിന്റെ കഴുത്തിന് പിടിച്ച് ഞെക്കിക്കൊന്നു.

പ്രത്യേക സാഹചര്യങ്ങളിൽ പഴയ പുട്ടും‌പാനിയിലും മാലിന്യ നിർമ്മാർജ്ജനം നടത്താമെന്നും ചായക്ക് പകരം കള്ള് കൊണ്ട് ഫാസ്റ്റിങ്ങ് ബ്രേക്ക് ചെയ്യാമെന്നും സുരൻ അന്ന് ലോകത്തിന് തെളിയിച്ചു കൊടുത്തു.

ഒന്നും ചെയ്യാനില്ലാതെ വിശന്ന് പൊരിഞ്ഞ് രാത്രിയാവാൻ കാത്തിരിക്കുമ്പോഴാണ് താഴെ വീട്ടിന്റെ പിറകിലെ വാഴക്കൂട്ടത്തിൽ നിന്നൊരു ഫോൺ വിളി കേട്ടത്.  “ഹലോ.. നീ ഏട്യാ ഉള്ളേ.. ഞാനീട മരിച്ച വീട്ടിലാ.. നമ്മളെ ചാത്തോത്തെ രാധാകൃഷ്ണേട്ടന്റെ അമ്മ.. ഇന്നലെ രാത്രി.. പിന്നാ.. ഞി ആ ബാബൂനേം കൂട്ടി പോയിറ്റ് ഒരു ആറ്‌ ഫുള്ളും ഒരു കെയ്സ് ബീയറും വാങ്ങീറ്റ് വാ..  പിന്നെ ടച്ചിങ്ങ്സ് മറക്കണ്ട..  ബില്ലോ..ഓ, അതൊക്കെ ഈടത്തെ ചെലവില്‍ തന്നെ.. വലത് കൈ കൊണ്ട് സാധനം തരുമ്പോ എടത് കൈ കൊണ്ട് പൈസ തരും.. സുരനെ വിളിച്ചിറ്റ് കിട്ട്ന്നില്ല, ഓനുണ്ടെങ്കിൽ കള്ള് കിട്ട്വാരുന്ന്..”  മൊട്ടക്കെവീട്ടിലെ രാജനാണ്. പണ്ടാരക്കാലന്മാർക്ക് ഇന്ന് നല്ല കോള് തന്നെ.  വലിയൊരു കുടി ചാൻസ് നഷ്ടപ്പെട്ട ദു:ഖത്തിൽ സുരൻ വിധിയെ പഴിച്ചൊരു നീളൻ നെടുവീർപ്പിട്ടു.
താൽക്കാലിക ബാർ ആയ വാഴക്കൂട്ടത്തിൽ നിന്ന് ചങ്ങാതിമാർ മതിയാവോളം പെഗടിക്കുന്നതും, ആളുകൾ കണ്ടമാനം വന്നു പോകുന്നതും രാധാകൃഷ്ണാട്ടനെയും കൊണ്ട് കാറു വന്നതും, തീരെ ചുരുങ്ങിയ നിലവിളികളോടെ ബോഡിയെടുക്കുന്നതും ആളുകൾ ഓരോന്നായി പോകുന്നതും ചുറ്റും ഇരുട്ടാവുന്നതും എയർഫ്രീ വയറുമായി കിടക്കുന്ന സുരൻ അറിയുന്നുണ്ടായിരുന്നു.  ഇരുട്ടിയാലുടനെ സ്ഥലം വിടാമെന്ന് വെച്ചപ്പോൾ മരണവാർത്തയറിഞ്ഞ് മാനേഴ്സില്ലാത്ത ആളുകൾ രാത്രിയിൽ പോലും വന്നുകൊണ്ടിരുന്നു.  അതിനാൽ പത്ത് മണി വരെ സുരന് താഴെ ഇറങ്ങാൻ പറ്റിയില്ല.  വീട്ടിലെ ലൈറ്റുകൾ എല്ലാമണഞ്ഞ് കുറച്ച് കഴിഞ്ഞപ്പോൾ തന്റെ തൊഴിലുപകരണങ്ങളുമെടുത്ത് സ്ലോമോഷനിൽ താഴേക്കിറങ്ങി.

അമ്മയെ അവസാനമായി ഒന്ന് കാണാൻ പറ്റാത്തതിന്റെ സങ്കടത്തിൽ ഉറക്കം വരാതെ കിടക്കുകയായിരുന്നു രാധാകൃഷ്ണേട്ടൻ.  പത്തിരുപത് കൊല്ലമായി അന്യനാട്ടിൽ കിടന്ന് കഷ്ടപ്പെടുകയാണ്.  ഇപ്പോൾ അത്യാവശ്യം ജീവിക്കാനുള്ള ചുറ്റുപാടൊക്കെ ആയി.  വീട്ടിലാണെങ്കിൽ വയസ്സായ അമ്മയും മൂത്ത്പഴുത്ത് നിൽക്കുന്ന ഭാര്യയുമേയുള്ളൂ.  ഇനി തിരിച്ച് പോകുന്നില്ല, നാട്ടിൽ തന്നെ എന്തെങ്കിലും ജോലി സംഘടിപ്പിച്ച് കഴിയാമെന്നുമൊക്കെ തീരുമാനിച്ച് നിൽക്കുമ്പോഴായിരുന്നു അമ്മ മരിച്ചെന്ന ഫോൺ വന്നത്.  അങ്ങനെയാണ് കെട്ടും ഭാണ്ഡവുമൊക്കെയെടുത്ത് പോറ്റിയ നാടിനോട് ഗുഡ്‌ബൈ ചൊല്ലിയത്.  ആളൊരു മധ്യവയസ്കനായ പാവത്താനാണ്.  കലശത്തട്ടിന്റെ തണ്ട് പോലെ നടുവളഞ്ഞ ബോഡിയും, കഷണ്ടി കേറിമേഞ്ഞ തലമുടിയും, കറുത്ത മഷിയിൽ മുക്കിയ ചോക്കുപോലെ പകുതി നരച്ച മീശയുമുള്ളൊരു പാവത്താനാണ് കക്ഷി.  വല്ലിയേച്ചിയും മൂപ്പരും ഒന്നിച്ച് പോകുന്നത് കണ്ടാൽ ഫോർഡ് കാർ ബജാജ് ഓട്ടോറിക്ഷയെ കെട്ടിവലിക്കുന്നത് പോലെയുണ്ടാകും. 

തലേന്നും ഉറക്കമൊഴിച്ച് ക്ഷീണിതരായിരുന്നതിനാൽ വല്ലിയേച്ചിയും മക്കളും കിടന്നയുടനെ ഉറക്കമായിരുന്നു.    ഭക്ഷണമൊന്നും കഴിക്കാത്തതിനാൽ വയറിൽ നിന്നും സൌണ്ട് ക്ലിപ്പ്സ് വരാൻ തുടങ്ങിയപ്പോൾ കുറച്ച് വെള്ളം കുടിക്കാമെന്ന് കരുതി രാധാകൃഷ്ണേട്ടൻ എണീറ്റു.  തളർന്നുറങ്ങുന്ന വല്ലിയേച്ചിയെ ശല്യപ്പെടുത്തേണ്ടെന്ന് കരുതി ലൈറ്റിടാൻ പോയ കൈകളെ തിരിച്ച് വിളിച്ചു.  അടുക്കളയിൽ പോയി തപ്പിപ്പിടിച്ച് ലൈറ്റിന്റെ സ്വിച്ച് കണ്ടുപിടിച്ചതും അതിൽ വിരലമർത്തിയതും ചരിത്രപ്രാധാന്യമുള്ള നിമിഷമായിരുന്നു.  കാരണം നൂറിൽ നൂറ്‌ കൃത്യതയോടെ മണിക്കൂറും മിനിറ്റും സെക്കന്റും യോജിച്ച അതേ ദിവ്യ മുഹൂർത്തത്തിലായിരുന്നു കോണിപ്പടിയുടെ പടികളെല്ലാമിറങ്ങി അടുക്കളയുടെ വിരിമാറിലേക്ക് സുരനും കാലെടുത്ത് വെച്ചത്!

പുലിത്തോലിന് പകരം കുട്ടിത്തോർത്ത് മാത്രമിട്ട്, ജഡയിൽ നിന്ന് പോകുന്ന ഗംഗയെപ്പോലെ വണ്ണാമ്പല ചൂടി, ചുടലച്ചാരത്തിന് പകരം ഇല്ല്ട്ടക്കരിയും, ഡമരുകത്തിനും കുന്തത്തിനും പകരം  കൈകളിൽ ചെരപ്പയും കോലുമായി നിൽക്കുന്ന ഭീകരരൂപത്തെ കണ്ടപ്പോൾ ദക്ഷന്റെ തലയെടുക്കാൻ സംഹാരരുദ്രനായി വരുന്ന പരമശിവനാണെന്നായിരുന്നു പാവം രാധാകൃഷ്ണേട്ടൻ തെറ്റിദ്ധരിച്ചത്..! 
 
പത്മവ്യൂഹത്തിനകത്ത് പാസ്‌വേഡ് മറന്ന അഭിമന്യുവിനെപ്പോലെ സുരൻ അന്തംവിട്ട് സ്റ്റക്കായി നിൽക്കവേ രാധാകൃഷ്ണേട്ടന്റെ ബോധമണ്ഡലത്തിലേക്കുള്ള സകല കണക്ഷൻസും വിച്ഛേദിക്കപ്പെട്ടിരുന്നു.  പിറന്ന മണ്ണിലേക്ക് ബാക്ക്സ്ട്രോക്ക് നടത്തുന്നതിന്നിടയിൽ പുള്ളിക്കാരൻ “ഉയ്യെന്റമ്മേ”എന്ന ഞെട്ടൽ കം‌പ്ലീറ്റ് ചെയ്തോന്ന് സംശയമായിരുന്നു..!

Wednesday, November 28, 2012

ചക്കക്കുറി



ഒരാഴ്ചയോളം നിർത്താതെ പെയ്ത ശേഷം മഴ നിന്നൊരു ദിവസമായിരുന്നു അത്.  ഇരുളിനെയും മഴക്കാറിനെയും വകഞ്ഞ്മാറ്റി വെളിച്ചം എങ്ങും പരന്നു.  മഴ കഴിഞ്ഞ മണ്ണിൽ സൂര്യപ്രകാശം പതിക്കുന്നത് പോലെ അവാച്യമായൊരു ഭൌതികാനുഭവം വേറെയില്ല.  നല്ല തെളിച്ചമുള്ള കാലാവസ്ഥയായിട്ടും കുറേ ദിവസങ്ങളായി പെയ്തിരുന്ന മഴ നിന്നിട്ടും വീട്ടിലാർക്കും ഒരു ഉത്സാഹവുമുണ്ടായിരുന്നില്ല.  അതിൽ കാര്യമുണ്ട്.  ചോറ്‌ വെക്കാനുള്ള അരിയൊക്കെ തലേന്നേ തീർന്നിരുന്നു.  അച്ഛൻ പണിക്കൊന്നും പോകാനാവാതെ കിടപ്പിലായതിനു ശേഷമായിരുന്നു വീട്ടിലെ സ്ഥിതി നന്നെ മോശമായത്.  വയറു നിറയെ കഴിക്കാൻ പോയിട്ട് നേരത്തിന് കഞ്ഞി പോലും ഉണ്ടായിരുന്നില്ല.  പുരപ്പുല്ല് വാങ്ങി മേയാൻ കഴിയാത്തതിനാൽ ദ്രവിച്ച ഓലകൾക്കിടയിലൂടെ മഴ വീട്ടിന്നകത്തേക്കും പെയ്തിരുന്നു. മഴ കനത്താൽ മേൽ‌പ്പുരക്ക് കീഴിലുള്ള കൊട്ടിലകത്തേക്ക് എല്ലാവരും പോയി നിൽക്കും.  അവിടെ മാത്രമാണ്  വീട്ടിൽ ചോരാത്ത സ്ഥലം.

പിൻഭാഗത്തെ ഞാലിയോട് ചേർത്തുണ്ടാക്കിയ ആലയിൽ നിന്നും പശു നിർത്താതെ കരയുന്നു.   തോരാ മഴ കാരണം അതിനെ പുറത്തേക്ക് മാറ്റിക്കെട്ടാനോ പുല്ല് അരിഞ്ഞ് കൊണ്ടുക്കൊടുക്കാനോ പറ്റിയിരുന്നില്ല. രാവിലെ തന്നെ കത്തുന്ന വിശപ്പുമായിട്ടാണ് വീട്ടിലെല്ലാവരും എഴുന്നേറ്റത്.  നാലാണും രണ്ട് പെണ്ണുമായി അവിടെ ആളുകൾക്ക് മാത്രം ക്ഷാമമില്ല.  ഏറ്റവും ഇളയ കുട്ടിക്ക് ഏകദേശം അഞ്ച് വയസ്സ് പ്രായമുണ്ടാകും.  എഴുന്നേറ്റയുടനെ അവൻ ദോശ കിട്ടാത്തതിന് അമ്മയെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.  എങ്ങനെ കിട്ടുമെന്നൊന്നും ആ പ്രായത്തിൽ അറിയണ്ടല്ലോ.  അവരാണെങ്കിൽ ഒന്നും പറയാതെ അടുക്കളയുടെ കട്ടിലപ്പടിയിൽ പുറത്തേക്ക് നോക്കി വെറുതെയിരുന്നു.  ദാരിദ്ര്യവും ജീവിത പ്രാരാബ്ധവും അവരെ മെല്ലിച്ചൊരു ശരീരം മാത്രമാക്കി മാറ്റിയിരുന്നു.  എപ്പോഴോ കനലടങ്ങിയ അടുപ്പിൽ നനഞ്ഞ് കുതിർന്ന വെണ്ണീർ മാത്രമായിരുന്നു ബാക്കി.  അരിക്കലത്തിലെ ശൂന്യതയെപ്പറ്റിയൊന്നും അറിയാത്ത അവൻ വിശക്കുന്നെന്ന് പറഞ്ഞ് കരയാൻ തുടങ്ങി.  ചേട്ടന്മാരും പെങ്ങന്മാരും ഓരോ മൂലക്ക് പോയി വെറുതെ ഇരിക്കുകയായിരുന്നു.  രണ്ട് പലകകൾ കല്ലിന്റെ മുകളിൽ ചേർത്ത് വെച്ചുണ്ടാക്കി അതിൽ പായ ഇട്ട കട്ടിലിൽ കിടക്കുകയാണ് അവന്റെ അച്ഛൻ.  കുഞ്ഞിമോനെ കരച്ചിൽ കേട്ട് സഹിക്കാനാവാതെ വന്നപ്പോൾ അദ്ദേഹം അമ്മയെ വിളിച്ചു.  എന്തൊക്കെയോ പിറുപിറുത്ത് അവർ ഒട്ടും തെളിയാത്ത മുഖവുമായി അങ്ങോട്ടേക്ക് പോയി.  

“നീ ആ ചാത്തോത്തെ കൈക്കോറിന്റട്ക്ക പോയി ഒരു ചക്ക തരുമോന്ന് ചോദിക്ക്
“പൈശ കൊടുക്കാണ്ട് വെറുതെ അയാള് തരുവോ” അനിഷ്ടസ്വരത്തിൽ അവർ പറഞ്ഞു.
“നമ്മളെ ചക്കക്കുറി തീരാനായില്ലേ.. ഇത് വരെ അയിന്റെ നറുക്ക് അടിച്ചിറ്റുല്ല.. തെരും, ഞാൻ പറഞ്ഞെന്ന് പറയ്..”
കുറച്ച് കഴിഞ്ഞപ്പോൾ കള്ളി ലുങ്കിയും ബ്ലൌസ്സുമിട്ട് കുറുകെ ഒരു തോർത്തുമിട്ട് ആ മെലിഞ്ഞ സ്ത്രീ ഇളയതിന്റെ കൈയും പിടിച്ച് പുറത്തേക്കിറങ്ങി.  ഉയരമുള്ള രണ്ട് കിളകൾക്കിടയിലെ വലിയ ഉരുളൻ മിനുസക്കല്ലുകൾ നിറഞ്ഞ എടയിലൂടെ ഏങ്ങിക്കൊണ്ട് അവനും അമ്മയുടെ പിന്നാലെ നടന്നു.  വലിയൊരു വീട്ടിന്റെ അടുക്കള ഭാഗത്തായിരുന്നു രണ്ടു പേരും എത്തിയത്.  ചാത്തോത്തെ തറവാട് നാട്ടിലെ പേരുകേട്ട ജന്മിയായ കിട്ടൻ നമ്പ്യാരുടേതായിരുന്നു.  ഒരുപാട് വയലും, പറമ്പും തെങ്ങിൻതോപ്പുമൊക്കെയുള്ള വലിയൊരു തറവാട്ടിലെ കാരണവരാണ് അദ്ദേഹം.  മൂന്ന് നിലകളിലായി കല്ലുകൊണ്ടുണ്ടാക്കി കുമ്മായം തേച്ച ഓടിട്ട വീട്.   നെല്ല് കൊയ്ത് കൊണ്ട് വന്നിടാനും മെതിക്കാനും പത്തായത്തിൽ നിറക്കാനുമൊക്കെയുള്ള ചാണകം തേച്ച് നിരപ്പാക്കിയ നീളൻ മുറ്റം.  

അന്നാട്ടിൽ അവന്റെ വീട് മാത്രമേ ഓലപ്പുരയായിട്ട് ഉണ്ടായിരുന്നുള്ളൂ.  അമ്മ എപ്പോഴും അത് പറഞ്ഞ് അച്ഛനെ കുറ്റപ്പെടുത്തുന്നത് അവൻ കേൾക്കാറുണ്ട്.  ഏത് മഴപെയ്താലും ചോരാത്ത, നിലത്ത് മിനുസമുള്ള കാവിയിട്ട, ഓടിട്ട വീട് അത്ഭുതത്തോടെ അവൻ നോക്കി നിന്നു. അവന്റെ വീട്ടിലാണെങ്കിൽ പുരപ്പുറത്ത് പെയ്യുന്ന മഴയിൽ കുറേ അകത്തും പെയ്യും.  അമ്മ അതൊക്കെ കീറച്ചാക്ക്കൊണ്ട് ഒപ്പി പാനിയിലാക്കി പുറത്ത് കൊണ്ട്പോയി മറിക്കും.  തലേന്ന് രാത്രി നടുഅകത്ത് വെള്ളം നിറഞ്ഞപ്പോൾ ചേട്ടൻ ഒരു കമ്പിയെടുത്ത് ചുമർ തുളച്ച് പുറത്തേക്ക് ഒഴുക്കിക്കളയുകയായിരുന്നു. 
അടുക്കള മുറ്റത്ത് കുറച്ച് സമയം നിന്നപ്പോൾ വെളുത്ത് ചുളിഞ്ഞ ശരീരവുമായി വയസ്സായൊരു പെണ്ണുങ്ങള് വന്നു.

“എന്തിനാ വന്നേ?” വന്ന സ്ത്രീ ചോദിച്ചു.  അവൻ അവരുടെ വലിയ കാതിലെ സ്വർണ്ണത്തിന്റെ തക്കകൾ ആടുന്നത് നോക്കി നിൽക്കുകയായിരുന്നു.  അമ്മയുടെ കാതിലെ ദ്വാരം അടച്ചിരുന്നത് തുളസിച്ചെടിയുടെ കഷണം കൊണ്ടായിരുന്നു.

“കൈക്കോറോട് ഒരു ചക്ക കിട്ടുമോന്ന് ചോദിക്കാൻ വന്നതാ” അമ്മ മടിയോടെ പറഞ്ഞു.
“ഓറ് കുളിക്ക്വാന്ന്. ഇവനെന്തിനാ കരയുന്ന്…?
“പൈച്ചിറ്റാന്ന്.. ഒരു മണി അരിയില്ല.. വീട്ടില്” അമ്മയുടെ ഒച്ചയും തലയും വളരെ താണിരുന്നു.

അവർ ഒന്ന് അവനെ തന്നെ നോക്കി എന്തോ പിറുപിറുത്ത് അകത്തേക്ക് പോയി.  കുറച്ച് കഴിഞ്ഞ് ഒരു പാത്രവും കോപ്പയുമായി അവർ നടു മണങ്ങി ആടിയാടി വന്ന് അത് അടുക്കള ഇറയത്തിന്റെ മൂലയിൽ വെച്ച് “ഇന്നാ” എന്ന് പറഞ്ഞ് വിളിച്ചു.  

അവൻ ആർത്തിയോടെ അങ്ങോട്ടേക്ക് നീങ്ങി.  കുളുത്തിൽ വെള്ളമൊഴിച്ചതും വെള്ളരിക്ക കൂട്ടാനുമായിരുന്നു അതിൽ.  അമ്മ മുറ്റത്ത് വീണു കിടന്നിരുന്ന ഒരു പ്ലാവിലയെടുത്ത് കുയിൽ കോട്ടി കൊടുത്തു.  വിശന്ന് പൊരിഞ്ഞിരുന്നതിനാൽ അവനത് വേഗം വേഗം കോരിക്കുടിച്ചു.  അമ്മ അവന്റെ പാറിപ്പറന്ന തലമുടിയിലൂടെ വിരലോടിച്ച് തിന്നുന്നതും നോക്കി നിന്നു.  പാത്രം കാലിയാകാറായപ്പോഴാണ് അവന്റെ വിശപ്പടങ്ങിയത്.  മതിയാക്കിയപ്പോൾ ബാക്കിയുള്ള വറ്റുംവെള്ളത്തിൽ വെള്ളരിക്കാച്ചാറ് ചേർത്ത് അമ്മ പാത്രമോടെ കുടിച്ചു.   എന്നിട്ട് താഴെ വീണ വറ്റുകൾ പെറുക്കികളഞ്ഞ് കിണറ്റിൽ നിന്ന് വെള്ളമെടുത്ത് ഇരുന്ന സ്ഥലം തളിച്ച്, പാത്രവും കഴുകി കമിഴ്ത്തി വെച്ചു. 

“കൊറച്ച് നെല്ല് കുത്താന്ണ്ടാര്ന്നൂ.. നീ കുത്തിത്തര്വോ.. നാണീ..” പാറുമേക്കൻ ചോദിച്ചു.

“ഓ.. അയിനെന്നാ” അവർ പാറുമേക്കന്റെ പിന്നാലെ ചായിപ്പിലേക്ക് പോയി.  അവിടെ വലിയൊരു ചെമ്പിൽ നിറയെ പുഴുങ്ങിയ നെല്ലുണ്ടായിരുന്നു.  അമ്മ അത് കുറേശ്ശെയായി മര ഉരലിലിട്ട് കുത്താൻ തുടങ്ങി.  അവൻ മിറ്റത്ത് പോയി തെങ്ങിൽ നിന്ന് വീണ വെളിച്ചിങ്ങയും പച്ചീർക്കിലിയും കൊണ്ട് വണ്ടിയുണ്ടാക്കി കളിച്ചു.  കുറേ കഴിഞ്ഞപ്പോൾ നെല്ല് കുത്തിക്കഴിഞ്ഞ് ക്ഷീണിച്ച് വിയർത്ത് അമ്മ വന്നു.  കിണറിൽ നിന്ന് കുറച്ച് പച്ചവെള്ളം കോരിക്കുടിച്ച് തളർച്ച മാറ്റാൻ മുറ്റത്തെ വരമ്പിലിരുന്നു.  അവൻ കളി നിർത്തി അവരുടെ അടുത്തേക്ക് ഓടിപ്പോയി മടിയിൽ കേറിയിരുന്നു.  
“ഓറ് മുന്നിലുണ്ട്.. നീ പോയി ചോയിച്ചോ...“ പാറുമേക്കൻ അപ്പോൾ വന്ന് പറഞ്ഞു.

കിണറിന്റെ ആൾമറയും ചുറ്റി മുൻഭാഗത്തേക്ക് ചെല്ലുമ്പോൾ കൈക്കോർ ഇറയത്തെ ചാരുകസേരയിൽ ഇരിക്കുകയായിരുന്നു.  വെളുത്ത് മെലിഞ്ഞ് മുടി നരച്ച് നീളംവെച്ചൊരാളാണ് കിട്ടൻ കൈക്കോർ.

“നീ എന്തിനാ വന്നേ” കൈക്കോറുടെ ചിലമ്പിച്ച ഒച്ച കേട്ട് കുട്ടി പേടിച്ച് അമ്മയുടെ പിന്നിലേക്ക് മാറി.
“ഒരു ചക്ക തെരാൻ ഇവന്റച്ഛൻ പറഞ്ഞു” അമ്മ താഴ്മയോടെ പറഞ്ഞു.
“നിങ്ങളെ കുറീന്റെ കണക്ക് നോക്കട്ടെ  കൈക്കോർ അകത്തേക്ക് പോയി ഒരു കണക്ക് ബുക്ക് എടുത്ത് കൊണ്ട് വന്ന് മറിച്ച് നോക്കാൻ തുടങ്ങി.  “രണ്ടുറുപ്പിയ പതിനാല് പൈശയേ ആയുള്ളൂ.. നറക്ക് ഇദ് വരെ വന്നിറ്റുല്ല, മൂന്നുറുപ്പിയ ആയാലേ ചക്ക തരാൻ പറ്റൂ
“മഴ ആയത് കൊണ്ട് പണിക്ക് പോകാനാകുന്നില്ല കൈക്കോറെ.. ഇവന്റച്ചൻ സുഖോല്ലാണ്ട് കിടക്ക്വാന്ന്.. കഞ്ഞി വെക്കാനൊന്നുല്ല... അതോണ്ടാ
“ഉം.. പാറു പറഞ്ഞിന്“ കൈക്കോർ കുറേ ആലോചിച്ച്, “നീ പോയി ഒരു ചക്ക പറിച്ചോ കുറി മുടങ്ങാണ്ട് വെക്കണം കേട്ടാ..” എന്ന് പറഞ്ഞ് അകത്തേക്ക് പോയി.  
അമ്മ അടുക്കളമിറ്റത്ത് പോയി പാറുമേക്കത്തിയോട് ഒരു കത്ത്യാളും വാങ്ങി കുന്നുമ്പുറത്തെ പ്ലാവിന്നടുത്തേക്ക് നടന്നു. 


“അമ്മേ, പഴുത്ത ചക്ക മതിയേ.. പഴുത്തത് പറിച്ചാ മതിയേ..” എന്നും പറഞ്ഞ് അവൻ അമ്മയെ നിർബ്ബന്ധിച്ചു കൊണ്ടിരുന്നു.   ഒന്നും പറയാതെ അവർ തലകുലുക്കി.  പ്ലാവിൽ ചക്കകൾ കുറവായിരുന്നു.  ആദ്യമാദ്യം കുറി വന്നവർ വലിയത് നോക്കി പറിച്ചു കൊണ്ടു പോയിരുന്നു.  “അമ്മേ.. അദാ അത് പഴ്ത്തതാണ്.. അദ് പറിക്ക്” ഈച്ചകൾ വട്ടമിട്ട് പറക്കുന്ന ഒരു മഞ്ഞ നിറത്തിലുള്ളൊരു ചക്കയെ ചൂണ്ടിക്കൊണ്ട് അവൻ തിരക്ക് കൂട്ടി.  

അമ്മ നിലത്തുണ്ടായിരുന്ന ഒരു മുളവടിയിൽ കത്തി കെട്ടിയുറപ്പിച്ച് പടർന്ന് കിടക്കുന്ന പ്ലാവിന്റെ താഴത്തെ ശിഖരത്തിൽ കയറി നിന്ന് കുറേ കഷ്ടപ്പെട്ട് ഏറ്റവും വലിയൊരു ചക്ക നോക്കി പറിച്ചിട്ടു.  അവൻ തിരക്കിട്ട് അങ്ങോട്ടേക്ക് ഓടിപ്പോയി അത് മണപ്പിച്ചും വിരൽ കൊണ്ട് അമർത്തിയും നോക്കി.  പക്ഷേ അത് പച്ച ചക്കയായിരുന്നു.  പഴുത്തത് പറിക്കാഞ്ഞത് കൊണ്ട് അവൻ കരയാൻ തുടങ്ങി.  അമ്മ ഒന്നും പറയാതെ തോർത്ത് ചുരുട്ടി തെരികയാക്കി ചക്കയെടുത്ത് തലയിൽ വെച്ചു നടന്നു.  ചാത്തോത്ത് പോയി കത്തി കൊടുത്ത് പാറുമേക്കനോട് പോട്ടേന്നും പറഞ്ഞ് വീട്ടിലേക്ക് നടന്നു.  പിറകിൽ ചിണുങ്ങിക്കൊണ്ട് അവനും.

വീട്ടിലെത്തിയപ്പോൾ ഒരു ഉത്സവത്തിന്റെ ആവേശത്തിൽ എല്ലാവരും ചേർന്ന് ചക്ക മുറിക്കാൻ തുടങ്ങി.  ചക്ക മുറ്റത്ത് വെച്ച് കത്ത്യാൾ കൊണ്ട് ചേട്ടൻ രണ്ട് മൂന്ന് തവണ കൊത്തി അത് രണ്ടാക്കി.  പിന്നെ അമ്മ അത് ചെറിയ കഷണങ്ങളായി മുറിച്ച് കത്തികൊണ്ട് അതിന്റെ പുറത്തെ മുള്ളുകൾ നേർങ്ങനെ ചെത്തിക്കളഞ്ഞു.   അതും ചവിണിയും കൊണ്ട് പോയി കരഞ്ഞ് തളർന്ന പശുവിനിട്ടു കൊടുത്തു.  നേരങ്ങളായി ഒന്നും കിട്ടാണ്ടിരുന്ന ആ മിണ്ടാപ്രാണി ആർത്തിയോടെ ചാടിയെണീറ്റ് അത് തിന്നു.  ചക്ക ചുളകളടർത്തി, കുരുവും ചുളയും വെവ്വേറെയാക്കി ചെറുതായി അരിഞ്ഞ് മഞ്ഞളും പറങ്കിയും ഇട്ട് വേവിച്ച് എല്ലാവർക്കും കൊടുത്തു.  വിശന്ന് തളർന്ന വയറുകൾക്ക് അത് അമൃതേത്തായിരുന്നു.  

ഓർമ്മകളിൽ മഴക്കാർ വന്ന് മൂടുന്ന നേരത്ത് നിരന്തരമായൊഴുകുന്ന രണ്ട് പുഴകളുണ്ടാകുന്നു..  സുതാര്യമല്ലാത്ത ജലക്കാഴ്ചകളിൽ എല്ലാം മങ്ങുന്നു ദാരിദ്ര്യത്തിന്റെ പുകപ്പുരകളിൽ ചുരുൾ നിവരുന്ന, അസ്ഥിയിൽ പോലും കനലുകളുള്ള മറക്കാനാവാത്ത കറുത്ത കാലങ്ങൾ!  കാലത്തിന്റെ കരിയിലകളിൽ ചവിട്ടി ഒരു പിന്നോക്കം മറിച്ചിലുണ്ട്.   അവിടെ ഇപ്പോഴും നനഞ്ഞ് തന്നെ ഇരിക്കുന്ന പാടവരമ്പുകളുണ്ട്..  മഴപെയ്താൽ കുതിരുന്ന, ചാണകം തേച്ച, പുരപ്പുല്ലിൻ മേലാപ്പിട്ട, മൺകട്ടകൊണ്ടുണ്ടാക്കിയ ഇടിയാറായ കൂരയുണ്ട്..  വയറ്റിലെ തീ കെടുത്താനും കണ്ണിലെ ഇരുട്ടകറ്റാനും ആയുസ്സും ആഗ്രഹങ്ങളും ഹോമിച്ച സ്നേഹത്തിന്റെ വൻ‌മരമുണ്ട്  മഴപെയ്തൊഴിഞ്ഞ മാനം പോലെ കാലമേറെയായിട്ടും ഇന്നും സുവ്യക്തമായി..!

Thursday, October 18, 2012

അന്തിച്ചെത്ത്


കള്ളു ചെത്തുകാരൻ സുരൻ ചാത്തോത്ത് വീടിന്റെ അടുക്കളഭാഗത്തെ തെങ്ങും ചെത്തി താഴെയിറങ്ങി ചുവട്ടിൽ കുറച്ച് വെള്ളമൊഴിച്ച് നിവർന്നപ്പോൾ വല്ലിയേച്ചി മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു.  ഇക്കണ്ട തെങ്ങുകളെല്ലാം കേറുമ്പോൾ മുറ്റത്തും പറമ്പിലുമെല്ലാം നോക്കിയിട്ടും ആളെ കണ്ടിരുന്നില്ല.  മഴയ്ക്ക് ശേഷം സന്ധ്യാരശ്മികളേറ്റ് നിൽക്കുന്ന റോസാപ്പൂവിനെപോലെ സുന്ദരിയായിരുന്നു വല്ലിയേച്ചി.  ചന്ദനക്കളറുള്ള നൈറ്റിയിൽ ഗോതമ്പ് നിറമുള്ള ശരീരവടിവ് വേർതിരിച്ചറിയാൻ പറ്റുന്നില്ല.  കെട്ടിവെച്ച മുടിയിൽ ഈറൻ മാറാൻ വെളുത്ത തോർത്ത് ചുറ്റിയിരിക്കുന്നു.  കരിമഷികൾ അതിരിട്ട വിടർന്ന കണ്ണിലെ കാന്തരശ്മികളെയും നനഞ്ഞ് തുടുത്ത ചെഞ്ചുണ്ടുകളിലെ തൂമന്ദഹാസത്തെയും നേരിടാനാവാതെ താഴോട്ട് നോക്കി.  നൈറ്റിയിൽ നിന്ന് പുറത്തേക്ക് പാവാടയുടെ വെൺഞൊറികൾ തലനീട്ടുന്നുണ്ടായിരുന്നു.  “ദോശക്ക് കൂട്ടാൻ കള്ള്” സ്റ്റീൽ ഗ്ലാസ്സ് നീട്ടിക്കൊണ്ട് അവർ പറഞ്ഞു.  ഇടതു കൈ ചെരപ്പയിലേക്ക് നീണ്ടപ്പോൾ വലതു കൈ ഗ്ലാസ്സിനായി നീട്ടി.  കൈ വിരലിൽ അറിയാതെന്ന പോലെ പിടിക്കാനായി സുരൻ നോട്ടം മനപൂർവ്വം മുഖത്തേക്കാക്കി.  ഗ്ലാസ്സിനൊപ്പം തണുത്ത് മൃദുലമായ വിരലുകളെ ഒന്നിച്ച് കൂട്ടിപ്പിടിച്ച് കള്ളൊഴിക്കുമ്പോഴാണ് അതിലൊരു കടലാസ്സ് കുറിപ്പ് കണ്ടത്.  “ഇന്ന് രാത്രി പത്ത് മണിക്ക് വരിക.”  


കാന്തത്തിന്റെമേൽ വീണ ഇരുമ്പ് പൊടി പോലെ രോമങ്ങൾ ആ സ്പോട്ടിൽ ഞാനോ നീയോ എന്ന് മത്സരിച്ച് എഴുന്നേറ്റ് നിന്നു.  


വല്ലിയേച്ചി മുപ്പത്തിയഞ്ച് വയസ്സുള്ളൊരു വലിയ ചേച്ചിയാണെന്നത് റെക്കോർഡ്സിൽ മാത്രമേയുള്ളൂ.  എന്ത് കണ്ടാലും അത്ര വയസ്സുണ്ടെന്നും സ്കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികളുണ്ടെന്നും ആരും പറയില്ല, അത്രക്ക് ഗ്ലാമറാണ്.   അത് കൊണ്ട് നാട്ടിലെ യൂത്ത്സിന്റെ ഇടയിൽ വല്ലിയേച്ചിക്ക് യമഹ RX 100 ബൈക്ക് പോലെ വലിയ ഡിമാൻഡായിരുന്നു. അവിടത്തെ തെങ്ങുകൾ ചെത്താൻ തുടങ്ങിയത് മുതലാണ് സുര വല്ലിയേച്ചിയുമായി പരിചയത്തിലാകുന്നത്.  ഒരേ നാട്ടിൽ ആയിരുന്നിട്ടും അതിനു മുൻപ് കണ്ടാൽ ചിരിക്കുമെന്നല്ലാതെ അധികം ലോഗ്യം ഉണ്ടായിരുന്നില്ല.  ചെത്താൻ പോയത് മുതൽ മിണ്ടിപ്പറഞ്ഞും കുശലം ചോദിച്ചും ദോശക്ക് കള്ളു കൊടുത്തും നന്നായി അടുത്തു.  അമ്മിക്കുട്ടി പോലത്തെ ഷേപ്പും കളറുമാണെങ്കിലും വല്ലിയേച്ചിക്കും സുരയോട് സംസാരിക്കാൻ താൽ‌പ്പര്യമായിരുന്നു.  തെങ്ങെല്ലാം ചെത്തി കഴിഞ്ഞാൽ രണ്ടുപേരും കുറേ നേരം അടുക്കള ഭാഗത്ത് സംസാരിച്ചിരിക്കുമായിരുന്നു.  ആദ്യമാദ്യം ഗൾഫ് ജോലിയുടെ ഭാവിയെപ്പറ്റിയും മക്കളുടെ പഠിത്തത്തെപ്പറ്റിയും എക്സ്പയറി ഡേറ്റ് കഴിയാറായി കിടക്കുന്ന അമ്മായിയമ്മയെപ്പറ്റിയുമൊക്കെ ആയിരുന്നെങ്കിൽ പിന്നീടത് അപ്പുറത്തെ വീട്ടിലെ ബിന്ദു മൊബൈലിൽ സംസാരിച്ചോണ്ട് പോകുന്നതിനെയും മൂന്ന് കുട്ടികളുള്ള സുമതി മാർബിൾ പണിക്കാരന്റെ കൂടെ ഒളിച്ചോടിപ്പോയതിനെയും ബസ്സിൽ പെണ്ണിനെ കിളുമ്പിയതിന് കണ്ടക്ടർ ബാബുവിന് അടികിട്ടിയതും പോലുള്ള ഇന്ററെസ്റ്റിങ്ങ് കാര്യങ്ങളെ പറ്റിയായി.  ഭർത്താവ് നാട്ടിലില്ലാത്ത പെണ്ണുങ്ങളോട് മിണ്ടുമ്പോ ചെറുപ്പക്കാർക്കുണ്ടാകുന്ന ആവേശവും പെട്രോളൊഴിച്ച് തീയുടെ അടുത്ത് പോകാൻ പോലുമുള്ള ഹെൽ‌പ്പിങ്ങ് മെന്റാലിറ്റിയും സുരയിൽ നുരകുത്തിയിരുന്നെങ്കിലും അറിയാത്ത പുഴയാകുമ്പോ ആഴം അറിഞ്ഞിട്ട് ഇറങ്ങിയാ പോരേ എന്ന ചിന്തയായിരുന്നു പിന്നോട്ട് വലിച്ചത്.


തങ്ങൾക്കിടയിലുള്ള മഞ്ഞുമല തകർക്കാനും പ്രണയ പായക്കപ്പൽ ചാൽ മാറ്റി ഓടിക്കാനുമുള്ള അവസരം സുര പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുത്തു.  ഏത് സങ്കടാവസ്ഥയിലും മനുഷ്യന്മാരെ ഹെല്പ് ചെയ്യുന്ന ദൈവങ്ങൾ തന്നെയാണ് ആ പ്രണയാർത്ഥിയേയും സഹായിച്ചത്.  അരി വെന്തോന്ന് അറിയാൻ ഒന്ന് രണ്ട് വറ്റെടുത്ത് ഞെക്കി നോക്കുന്നത് പോലെ പെൺ‌മനസ്സ് അറിയാൻ അവനൊരു ടെസ്റ്റ് നടത്തി.  അന്ന് സന്ധ്യക്ക് സംസാരിക്കുമ്പോൾ കാവിൽ പോകാറില്ലേന്ന് മനപൂർവ്വം ചോദിച്ചു.  “ഉണ്ടല്ലോ കഴിഞ്ഞയാഴ്ച കൂടി പോയിന്.. ഇനി കുറച്ച് ദിവസം കഴിഞ്ഞിട്ടേ പോകാൻ പറ്റൂ.“ അതും പറഞ്ഞ് സഡൻ ബ്രേക്കിട്ടു.  ആ നിർത്തിയിടത്ത് ഒരു നിഗൂഢസ്മിത ബസ് സ്റ്റോപ്പുണ്ടായിരുന്നു എന്നത് സുര കണ്ടുപിടിച്ചു.  പ്രതീക്ഷിച്ച തുടക്കം കിട്ടിയ അവനുടനെ “അതെന്താ പോകാത്തെ.. അതെന്താ പോകാത്തെ..” എന്ന് പറഞ്ഞ് ചൊറയാൻ തുടങ്ങി.  


“അത് പിന്നെ, ഒന്നൂല്ല
“പറയ്.. എന്താ പോകാത്തെ..?” സുര പതമുള്ളിടത്ത് പാതാളമാക്കാൻ തുടങ്ങി.
“ഒന്നൂല്ലാ, പോകാൻ പറ്റൂല്ല
“അതെന്താ പോകാൻ പറ്റാത്തെ..?” സുര വിടാതെ നിബ്ബന്ധിച്ചു കൊണ്ടിരുന്നതിനാൽ അവർക്ക് എന്തെങ്കിലും പറയാതെ രക്ഷയില്ലെന്നായി.
“അത്.. എനിക്ക്.. ആയിന്” വല്ലിയേച്ചിയിൽ സ്ത്രീസമ്പൂർണ്ണ ഭാവത്തിന്റെ കോഹിന്നൂർ രത്നമുണ്ടെന്ന അഭിമാനവും ആൺചെക്കനോട് അക്കാര്യം പറയുവാനുമുള്ള നാണവികാരവും ഒരേസമയം ഓളം വെട്ടി.
“എന്താ ആയത് വല്ല്യേച്ചീ?” സംഗതി പിടികിട്ടിയെങ്കിലും സന്തോഷമടക്കി സുര പൊട്ടൻ കളിച്ചു. “നിനക്കറീല്ല ഛീ” എന്നൊക്കെ പറഞ്ഞ് വല്ലിയേച്ചി പിന്നെയും ഉരുണ്ടു.  എന്നാൽ മൂത്രം പിടിച്ച് കയറുക എന്നത് പോലെ സുര ചോദിച്ചോണ്ടിരുന്നു.  ഒരു രക്ഷയുമില്ലാതായപ്പോ “എനിക്ക് പിരിയഡാണ്..” എന്ന് പറഞ്ഞ് വല്ലിയേച്ചി ആപ്പിൾ കടിച്ച ഹവ്വയേച്ചിയായി.  


ഓപ്പൺ ടോക്കിന് തടസ്സമായി നിന്നിരുന്ന ‘ഓറെന്തെങ്കിലും ബിജാരിച്ചാലോ’ എന്ന ഫോർമാലിറ്റിയുടെ ചെങ്കൽ മതിലായിരുന്നു അന്നേരം ചടപടോന്ന് ഇടിഞ്ഞ് പൊളിഞ്ഞ് വീണത്.


പിന്നീട് സംഭാഷണത്തിൽ ഡീപ് ബ്ലൂ വേഡ്സും ആരും കാണാതെ വല്ലപ്പോഴും അത്യാവശ്യം ബോഡി ടച്ചിങ്ങും പതിവായി.  എന്നിട്ടും ആൺ-പെൺ സൌഹൃദങ്ങളിൽ സംഭവിക്കേണ്ടുന്ന മിനിമവും മാക്സിമവുമായ ഉൽ‌പ്പാദനപരമായ ആ കാര്യം മാത്രം നടന്നിരുന്നില്ല.  പല തവണ ചോദിച്ചിട്ടും അതിനുള്ളൊരു സമ്മതപത്രം കിട്ടിയില്ല.  സൌന്ദര്യം, നിറം, വിദ്യാഭ്യാസം, ജോലി, വയസ്സ് തുടങ്ങിയവയിൽ തന്റെ നിലവാരം കുറവായത് കൊണ്ടായിരിക്കുമോ? ആറ്റിറ്റ്യൂഡ് ഉണ്ടായിട്ടും അവരേക്കാൾ ആൾറ്റിറ്റ്യൂഡ് കുറവായത് കൊണ്ടാണോ? കട്ടബോഡിയും കട്ടിമീശയും കട്ടക്ക് വെള്ളമടിയും കാളരാഗത്തിൽ പാടാനും കഴിവുള്ള എന്നെ ഇഷ്ടമല്ലേ? നാട്ടിലെ ചെറുപ്പക്കാർക്കിടയിൽ വ്യാപകമായ ഇമ്മാതിരി സൌഹൃദങ്ങൾ എനിക്കും പറ്റില്ലേ? ഇനി ഞാനൊരു കന്നിസ്വാമി ആയത് കൊണ്ടായിരിക്കുമോ? എന്നൊക്കെ സംശയങ്ങൾ മധുരക്കള്ള് പോലെ സുരമനസ്സിൽ നുരഞ്ഞ് പതഞ്ഞു പൊന്തി.  ക്ഷമകെട്ട് എന്നെ ഇഷ്ടമല്ലേ എന്നൊരു ദിവസം ചോദിക്കുകയും ചെയ്തു. അയ്യോ അങ്ങനെയല്ല, എനിക്കും ഇന്ററെസ്റ്റുണ്ട് പക്ഷേ, പെട്ടെന്ന് പറ്റില്ല, സമയമാകട്ടെ ഒരു ദിവസം രാത്രി വീട്ടിലേക്ക് വിളിക്കാമെന്ന് വല്ലിയേച്ചി വാക്ക് കൊടുത്തു.  അതിന്റെ ആശ്വാസത്തിൽ പിന്നീടുള്ള സംസാരങ്ങളിൽ എരിവും പുളിയുമായി മസാല കൂടുതലായിരുന്നു.  എത്ര മണിക്ക് എങ്ങനെ ഏത് റൂട്ടിലൂടെ വരണം എന്ന് പോലും പ്ലാൻ ചെയ്തിട്ടും ഡേറ്റ് മാത്രം കിട്ടിയില്ല.  അത് സസ്പെൻസാണ്, പറയില്ലാന്നായിരുന്നു അവരുടെ അഭിപ്രായം.  പെണ്ണുങ്ങൾക്ക് ഇക്കാര്യത്തിലൊക്ക് തനത് ശീലങ്ങളുണ്ടല്ലോ ക്ഷമിക്കാതെ വഴിയില്ല.  ചെമ്പ് നിറയെ ബിരിയാണി ഉണ്ടാക്കിയിട്ട് അതിന്റടുത്ത് മണവും കേട്ട് വെള്ളമൂറി നിൽക്കേണ്ടി വരുന്നത് പോലെയായി സുരന്റെ സ്ഥിതി.  അത് വിവരിക്കാൻ പത്മരാജനെയോ വിഷ്വൽ ചെയ്യാൻ ഭരതനെയോ കൊണ്ട് പോലുമാകുമായിരുന്നില്ല.


അങ്ങനെ കുറേനാളായി കാത്ത് കാത്തിരുന്ന ക്ഷണമായിരുന്നു സന്ധ്യക്ക് ഗ്ലാസ്സിൽ കുറിപ്പ് രൂപത്തിൽ കരഗതമായത്.


അപ്പൂപ്പൻ താടിയുടേത് പോലെയായിരുന്നു സുരന്റെ പിന്നത്തെ കാര്യങ്ങൾ.  മനസ്സൊരു വഴിക്കും, കാലൊരു വഴിക്കും ബോഡി വേറൊരു വഴിക്കും കാറ്റിനങ്ങനെ പോകുന്നു.  നിൽക്കുകയാണോ നടക്കുകയാണോന്ന് അറിയുന്നില്ല, ആരാണ് എതിരെ വരുന്നതെന്നോ ആരാണ് മിണ്ടുന്നതെന്നോ അറിയുന്നില്ല.  കുളിക്കുമ്പോ വെള്ളം കോരി കിണർ വറ്റിയതും സോപ്പ് തീർന്നതുമറിഞ്ഞില്ല.  തെങ്ങിൻ ചൂരും കള്ളിന്റെ മണവും പോകാൻ ചേരിക്കുച്ചിട്ട് തേച്ച് തേച്ച് തൊലിപൊട്ടിച്ചു. നഖം മുതൽ തലവരെ വൃത്തിയാക്കിയിട്ടൊന്നും മതിയാവുന്നില്ല, ഷേവ് ചെയ്തിട്ടും ചെയ്തിട്ടും തൃപ്തിയാകുന്നുമില്ല.  വായ് നാറാതിരിക്കാൻ ഒരു ട്യൂബ് പേസ്റ്റ് മുഴുവനുമെടുത്ത് പല്ലു തേച്ചു, ഏമ്പക്കം വിടുമ്പോൾ മണം വന്നാലോ, അതു കൊണ്ട് കുറച്ച് വിഴുങ്ങുകയും ചെയ്തു. ഫസ്റ്റ് ഇമ്പ്രഷൻ ബെസ്റ്റ് ഇമ്പ്രഷൻ ആയില്ലെങ്കിൽ ചിലപ്പോളത് ലാസ്റ്റ് ഇമ്പ്രഷനും ആയേക്കാമല്ലോ.  അതുകൊണ്ട് മണത്തിന്റെയും വൃത്തിയുടേയും കാര്യത്തിൽ നിബ്ബന്ധമായും ഐ.എസ്.ഒ. നിലവാരം പുലർത്തണം.  പിൻഭാഗത്ത് കൈ എത്താത്തതിനാൽ ഒരു പാട്ട കുട്ടിക്കൂറ പൌഡർ ബെഡ്ഷീറ്റിൽ കുടഞ്ഞിട്ട് അതിൽ വീണുരണ്ടു.  ലിപ്സ് മൃദുലമാകാൻ ഇടക്കിടക്ക് തുപ്പൽ കൊണ്ട് ഡ്രിപ്പ് ഇറിഗേഷൻ നടത്തി.  എവിടെയെങ്കിലും പോകുമ്പോ ഇടുന്ന പുത്തൻ അയിഷ അണ്ടർവെയറും അലക്കി ഇസ്തിരിയിട്ട് വെച്ച കാവിമുണ്ടും ഷർട്ടുമിട്ടു. അമ്പലത്തിന്റെ പുറത്ത് നിൽക്കുന്ന ചെരുപ്പിന്റെ റോളാണ് അണ്ടർവെയറിനെങ്കിലും ഒരു വഴിക്ക് പോകുന്നത് കൊണ്ട് കിടക്കട്ടെയെന്ന് വെച്ചു.  പതിനൊന്ന് മണിയാണ് മീറ്റിങ്ങ് ടൈം.  അത് വരെ സമയം കളയാൻ ചോയിപ്പുറത്തെ വിനോദന്റെ കല്യാണത്തിനു പോകാം.  വീട്ടിൽ നിന്ന് രാത്രി മുങ്ങേണ്ടുന്ന പൊല്ലാപ്പും ഒഴിവാക്കാം.  അവിടന്ന് ഒരു പത്തരക്ക് ശേഷം ഇറങ്ങിയാ മതി.  വല്ലിയേച്ചിയുടെ വീടിന്റെ മുൻഭാഗത്ത് പഞ്ചാ‍യത്ത് റോഡാണ്, അതിലൂടെ കയറാൻ പറ്റില്ല, ആരെങ്കിലും കണ്ടേക്കും.  വയലിലൂടെ പോയി വീടിന്റെ അടുക്കള ഭാഗത്ത് കയറാം, രാത്രി അതിലൂടെയൊന്നും ആരും വരാനില്ല.  വയലരികിൽ തന്നെയാണ് വീട്, അതിനാൽ നേരെപോയി കയറാം. പതിനൊന്നാകുമ്പോൾ അടുക്കള വാതിൽക്കൽ നിൽക്കുമെന്നാണ് പറഞ്ഞത്.  വല്ലിയേച്ചിയേയും കൂട്ടി വയലിലേക്ക് ചാഞ്ഞ തെങ്ങിന്റെ മുകളിൽ കെട്ടിപ്പിടിച്ച് കിടക്കണം, രണ്ട് ലിറ്റർ കള്ള്‌ കിട്ടുന്ന തെങ്ങാണ്.  ടൈറ്റാനിക്ക് പടത്തിലെ പോലെ കുറേ സമയം അങ്ങനെ കാറ്റുമേറ്റ് സംസാരിച്ച് കിടക്കണം ശോ..!!!


നിങ്ങൾ ശാസിച്ചോളൂ ഞാൻ നേരെയാകില്ലാന്ന് പറയുന്ന അച്ചുമ്മാന്നേ പോലെ കുരുത്തംകെട്ട രോമങ്ങൾ പിന്നെയും ചാടിയെണീറ്റ് സ്റ്റെഡിയായി നിന്നു.


കല്യാണവീട്ടിലെത്തിയ സുരയുടെ അവസ്ഥ നിലാവത്തിറക്കി വിട്ട കോഴിയുടേത് പോലായിരുന്നു.  ബോഡിയും കൺ‌ട്രോൾ സ്റ്റേഷനും തമ്മിലുള്ള ബന്ധം കം‌പ്ലീറ്റ് വിഛേദിക്കപ്പെട്ടിരുന്നു.  ആലോചന വേറെയിടത്തായതിനാൽ കല്യാണത്തിന്റെ ഒരുക്കങ്ങളിലോ സദ്യവട്ടങ്ങളിലോ കോൺസൻ‌ട്രേഷൻ കൊടുക്കാനേ പറ്റിയില്ല.  പരിചയക്കാർ ചിരിക്കുന്നുണ്ടെങ്കിലും അതിനനുസരിച്ച് പ്രതികരിക്കാൻ പറ്റുന്നില്ല.  എന്തെങ്കിലും പണി എടുക്കണ്ടേന്ന് വിചാരിച്ച് പച്ചക്കറി മുറിക്കാൻ ഇരുന്നെങ്കിലും കടലവണ്ണത്തിൽ മുറിക്കേണ്ടതിനെ അവിയലിന്റെ അളവിലും സാമ്പാറിന് മുറിക്കേണ്ട വെണ്ടക്ക, ഉപ്പേരിക്ക് പോലെയും തറിച്ച് മുറിച്ച് ആളുകളുടെ കോമഡിസ്റ്റാറായി.  അതിന്നിടയില് കത്തിയൊന്ന് പാളി ചോരവന്നപ്പോൾ മുറിക്കൽ നിർത്തി എഴുന്നേറ്റു, ഒരു ശുഭകാര്യത്തിന് പോകുമ്പോൾ ചോര കാണുന്നത് നല്ല ലക്ഷണമെന്നോർത്ത് സമാധാനിച്ചു.  സാധാരണ കല്യാണ വീടുകളിലെത്തിയാൽ നമുക്ക് പറ്റിയ പെൺകുട്ടികളുണ്ടോന്ന് പരതാറുണ്ടെങ്കിലും കടലാസ്സ്പുഷ്പങ്ങൾ പോലെ കുട്ടികളുണ്ടായിട്ടും, തായമ്പൊയിലിലെ മഞ്ജു ഇങ്ങോട്ട് ചിരിച്ചിട്ടും മൈൻഡാക്കിയില്ല.  ഏത് കല്യാണത്തിനു പോയാലും നാലു പെഗെങ്കിലും ചോപ്പ് വെള്ളം അടിക്കുന്നതായിരുന്നു.  ഇത്തവണ ചങ്ങാതിമാർ വായിൽക്കൊണ്ട് മുട്ടിച്ചിട്ടും പിടിച്ച് വലിച്ചിറ്റും വേണ്ടാന്ന് പറഞ്ഞു. രണ്ട് വട്ടം ചോറു വാങ്ങി കുത്തിക്കയറ്റാറുണ്ടെങ്കിലും വായെത്തുന്നിടത്ത് മനസ്സെത്താത്തതിനാൽ ഒരു മണി വറ്റ് ഇറക്കാനായില്ല.  അതിന്നിടയിൽ കുടിക്കാൻ കൊണ്ട് വെച്ച കഞ്ഞിവെള്ളം കണ്ട് ‘പായസം വേണ്ടാ..’ന്ന് പറഞ്ഞ് ആളുകളുടെ ചിരി പിന്നെയും വാങ്ങിക്കൂട്ടി.  പോയിറ്റ് ചെയ്യേണ്ടുന്ന കാര്യങ്ങളെയും ആരെങ്കിലും കണ്ടാലോന്ന് പേടിച്ചും ഒരഞ്ചാറ് കൊല്ലത്തേക്കുള്ള ടെൻഷൻ മുഴുവനും ഒറ്റയടിക്ക് അനുഭവിച്ചു.  ഗെയിലിന്റെ ഗ്യാസ് പൈപ്പ് പോലത്തെ ഉറപ്പുള്ളത് കൊണ്ടാണ്, അല്ലെങ്കിൽ ടെൻഷൻ കാരണം ചോരഞെരമ്പുകളൊക്കെ എപ്പോഴോ പൊട്ടിത്തെറിച്ചേനേ!


അവസാനം രാത്രിയിലെ ക്ലോക്കിന്റേത് പോലെ നെഞ്ചിൽ നിന്നുള്ള ഒച്ചപ്പാടിനെയും ടെൻഷനെയും ഫുൾ വോ‌ള്യത്തിലാക്കി സമയം പത്തര മണിയായി.  

ആളുകളുടെയും ചങ്ങാതിമാരുടെയും ശ്രദ്ധയിൽപ്പെടാതെ വിറകാലുകളുമായി കല്യാണവീട്ടിൽ നിന്ന് പതുക്കെ ഇടവഴിയിലേക്കിറങ്ങി.  അവിടവിടെയായി വാട്ടർസപ്ലൈക്കാർ കൂട്ടം കൂടിയിരുന്ന് കുപ്പിയും മനസ്സും പങ്ക് വക്കുന്നുണ്ട്. കാവിമുണ്ടും കറുപ്പ് ഷർട്ടുമായതിനാൽ (അതൊക്കെ രാത്രിയാത്രയിലെ പ്ലാനിങ്ങാണ്) പെട്ടെന്നാരുടെയും ശ്രദ്ധയിൽ പെടില്ല, പോരാത്തതിന് നല്ല കൂരിരുട്ടും.  ഫുൾമൂൺ ആയിരുന്നെങ്കിൽ ബുദ്ധിമുട്ടായേനേ.  ഇടവഴി നേരെ ചെന്നവസാനിക്കുന്നത് വയലിലേക്കാണ്.  വയലിന്റെ കൃത്യം നടുക്ക് നിന്നും ഇടത്തേക്കുള്ള വരമ്പിലൂടെ നേരെ നടന്നാൽ എത്തുന്നത് തെക്കേക്കര അങ്ങാടിയിലേക്കാണ്.  വരമ്പിന്റെ പകുതിയെത്തി ഇടത് ഭാഗത്തേക്ക് തിരിഞ്ഞ് ചിറയിലേക്ക് കയറിയാൽ കറക്റ്റായി വല്ലിയേച്ചിയുടെ അടുക്കള ഭാഗത്തെത്തും.  വീട്ടിൽ മക്കളും അമ്മായിയമ്മയും ഉറങ്ങിക്കാണും, അവിടെത്തിയാൽ പിന്നെയൊന്നും പേടിക്കാനില്ല. വയൽ കടക്കുമ്പോൾ ആരെങ്കിലും വന്നാൽ മാത്രമേ പ്രശ്നമുള്ളൂ, അത് മാത്രമാണ് ഈ സാഹസിക യാത്രയിലെ കാൽക്കുലേറ്റഡ് റിസ്ക്.  


വയലിന്റെ നടുക്കെത്തി നാലുപാടും കറങ്ങി വല്ലയിടത്തു നിന്നും വെളിച്ചം വരുന്നുണ്ടോന്ന് നോക്കി.  ഇല്ല, അപ്പോ മിഷൻ അന്തിക്കേറ്റ് തുടങ്ങാം.  ചുറ്റുപാടും ഞാറ് നടാൻ വേണ്ടി ചളി കുഴച്ചിട്ടിരിക്കുന്ന വയലും വലക്കണ്ണികൾ പോലത്തെ വരമ്പും മാത്രം. കൃഷിയൊക്കെ ഇപ്പോ പത്രത്തിലെ കാർഷികരംഗം പേജുകളിൽ മാത്രമാണെങ്കിലും കുടുംബശ്രീക്കാരൊക്കെ ഉള്ളത് കൊണ്ട് പണികൾ ചിലയിടത്തൊക്കെ നടക്കുന്നുണ്ട്.  ഇരുവശത്തും തെങ്ങും കവുങ്ങും വാഴയും നിറഞ്ഞ ചിറകളും അതിന്റപ്പുറം ഇടക്കിടക്ക് ചില വീടുകളും.  ലൈറ്റൊന്നും കാണുന്നില്ല, എല്ലാവരും ഉറങ്ങീന്ന് തോന്നുന്നു, ഇനി പേടിക്കാനേയില്ല.  വായ നാറാതിരിക്കാനും ധൈര്യത്തിനും കരുതിയിരുന്ന മുട്ടായി എടുത്ത് വായിലിട്ട് ചവച്ചു.  ഇരുട്ടായിരുന്നിട്ടും ടോർച്ച് എടുക്കാത്തത് മനപൂർവ്വമാണ്, അതാകുമ്പം ആരെങ്കിലും കാണും.  മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ കുനിഞ്ഞ് വരമ്പിൽ മാത്രം ശ്രദ്ധിച്ച് നടന്നു.  ഞെക്കി ഞെക്കി മൊബൈലിൽ എണ്ണിയാലൊടുങ്ങാത്ത അക്കങ്ങൾ മുളക്കാൻ തുടങ്ങി.  കുറച്ച് നടന്നപ്പോൾ ബസ്ക്ലീനർ വാസുവിന്റെ വീടിന്റെ കിണറ്റുകരയിൽ നിന്നും വെള്ളം വീഴുന്ന ഒച്ച കേട്ടു.  മൂപ്പർ ബസ്സ് ഹാൾട്ടാക്കി വന്ന് കുളിക്കുകയാണ്.  കുറച്ച് സമയം മൊബൈൽ രണ്ട് കൈകൊണ്ടും പൊത്തിപ്പിടിച്ച് അനങ്ങാണ്ട് നിന്നു.  കണ്ണ് ഇരുട്ടുമായി പൊരുത്തപ്പെട്ടപ്പോൾ വെളിച്ചമില്ലെങ്കിലും പോകാൻ പറ്റുമെന്നായി. ഒച്ചയുണ്ടാക്കാണ്ട് മെല്ലെ നടന്നു.  വീട് കടന്നപ്പോൾ ധൈര്യമായി.  ഇനി അഞ്ചാറ് കണ്ടം കൂടി കഴിഞ്ഞാൽ രക്ഷപ്പെട്ടു.  അവിടന്ന് ഇടത്തേക്ക് തെറ്റിയാൽ വല്ലിയേച്ചിയുടെ വീടായി. ഓറ്‌ കാത്തിരിക്കുകയാകും ഇപ്പോൾ..! ലിറ്റർ കണക്കിന് ചോര ഒന്നായി തിളച്ച് പതച്ച് മറിയാൻ തുടങ്ങി


പെട്ടെന്നാണ് കുറച്ച് മുന്നിലൊരു മങ്ങിയ വെളിച്ചം കണ്ടത്


ഒന്ന് പതറി സർവ്വാംഗം വിറച്ചു.. ആരാണതെന്നറിയില്ല, എന്തിനാ രാത്രി ഈ ഭാഗത്ത് വന്നതെന്ന് ചോദിച്ചാൽ എന്താ പറയുക! ആലോചിച്ച് നിൽക്കാൻ സമയമില്ല, സഡൻ ആക്ഷൻ നടത്തേണ്ട സമയമാണിത്..  വേഗം വയലിലേക്കിറങ്ങി. മുട്ടോളം ചെളിയാണ്, നാട്ടി നടാൻ വേണ്ടി ഒരുക്കിയിട്ടതാണ്.  കാർട്ടൂണിൽ ടോം ജെറിയെ പിടിക്കാൻ ക്ലോം.. ക്ലോം.. എന്ന് ഒച്ചയുണ്ടാക്കി നടക്കുന്നത് പോലെ കാലു പൊക്കി നീട്ടിവെച്ച് കണ്ടത്തിന്റെ നടുവിലെത്തി അനങ്ങാതെ മണങ്ങി നിന്നു.. എതിരെ വന്നയാൾ സഞ്ചിയും തൂക്കി ആടിയാടി നടന്നു പോയി.. പീടികക്കാരൻ രാഘവേട്ടൻ കട പൂട്ടി കള്ളുംകുടിച്ച് വരികയാണ്.  പണ്ടാരക്കാലനു വരാൻ കണ്ട നേരം!  കാലു മുഴുവൻ ചെളിയായി.. ഇനി ഇതൊക്കെ വൃത്തിയാക്കണ്ടേ.  വരമ്പിലേക്ക് നടക്കാൻ നോക്കി. കാലു ചെളിയിൽ പൂണ്ടിരിക്കുകയാണ്.  പണ്ട് രാത്രിസേവയിൽ ഓടുമ്പോൾ എടുക്കാൻ മറന്ന ചെരിപ്പ് നോക്കി ലോക്കൽ ഷെർലക്ഹോംസുമാർ ഒരാളെ പൊക്കിയിരുന്നു.  അത് കൊണ്ടാണ് കക്കൂസിൽ പോകുമ്പം ഇടുന്ന തയഞ്ഞ സ്പഞ്ചിന്റെ ചെരിപ്പ് ഇട്ടത്.  വലിച്ച് നോക്കി, കിട്ടുന്നില്ല, ആഞ്ഞ് വലിച്ചു.. വള്ളിപൊട്ടി ചെരിപ്പവിടെ നിന്നു, കാലിങ്ങ് പോന്നു. അതെടുക്കാൻ കുനിഞ്ഞപ്പോൾ മൊബൈൽ ഫോൺ തവള തുള്ളുന്നത് പോലെ പോക്കറ്റിൽ നിന്നും താഴേക്ക് വീണു..!  കൈയിട്ട് തപ്പി നോക്കി.. അതോടെ കൈയ്യിലും ചെളിയായി..  കുറേ തിരഞ്ഞിട്ടും കിട്ടിയില്ല,  മാവിൽ മുങ്ങിയ പഴം‌പൊരി ആയ സ്ഥിതിക്ക് ഇനിയത് കിട്ടിയിട്ടും കാര്യമില്ല.  പോട്ടെ, അതൊക്കെ ഇഷ്ടപ്പെട്ടാൽ വല്ലിയേച്ചി തന്നെ വാങ്ങിത്തരും, അവരുടെ കൈയ്യിൽ നല്ല കാശുണ്ട്.  ആദ്യം വന്ന കാര്യം നടക്കട്ടെ എന്നോർത്ത് കാലു വലിച്ച് നടക്കാൻ നോക്കി.. അനക്കാൻ പറ്റുന്നില്ല..  ശക്തിയോടെ വലിച്ചെടുത്ത് മാറ്റി ചവിട്ടിയപ്പോൾ കാലു ആഴത്തിലേക്ക് പൂണ്ട് പോയി.. പെട്ടെന്ന് ബാലൻസ് തെറ്റി സ്ലിപ്പായി മുഖമടച്ച് വയലിൽ വീണു!! എങ്ങനെയൊക്കെയോ തപ്പിപ്പിടിച്ച് എഴുന്നേറ്റപ്പോൾ മേലാസകലം ചെളിയിൽ കുളിച്ച് മസാലമുക്കിയ കടല പോലെയായി.  കാലു പൊന്തിച്ചെടുക്കാനും നടക്കാനും കുറേ ശ്രമിച്ചു നോക്കി.. പൊന്തുന്നേയില്ല.. മുട്ടോളം ചെളിയിൽ പൂണ്ടിരിക്കുന്നു...!  


ആ ഒരൊറ്റ രാത്രികൊണ്ട് സുരൻ അലുവാലിയയേക്കാൾ കൂടുതൽ കേരളത്തിലെ നെൽകൃഷിയെ വെറുക്കുന്നവനായി മാറി!!


രാവിലെ ബസ്സിലേക്ക് പോകുന്ന വാസുവേട്ടനാണ് അതാദ്യം കണ്ടത്.. ചളിക്കണ്ടത്തിന്റെ നടുഭാഗത്ത്  കാനായികുഞ്ഞിരാമന്റെ കരവിരുത് പോലെ ഒരു ക്ലേമോഡലിങ്ങ് പ്രതിമ നിൽക്കുന്നു!!!


ന്തിച്ത്ത് സീസൺ -2 ഇവിടുടരുന്നു...