Saturday, April 30, 2016

വിശുദ്ധ പത്രോസ് പുണ്യാളൻ

വയറ്റിലോട്ട് പോകേണ്ടുന്ന വസ്തുക്കൾ ഉണ്ടാക്കേണ്ട ദ്രവീകൃത പെട്രോളിയം ഉൽപ്പന്നത്തിന്റെ അഭാവമായിരുന്നു പുറം കേരളത്തിൽ ജോലി ചെയ്ത് ജീവിക്കുന്ന ജയരാജനെന്ന ഉത്തമ ഭർത്താവ് തന്റെ അടുത്ത സുഹൃത്തും നാട്ടുകാരനുമായ പത്രോസിനെ അർജന്റായി വിളിക്കാൻ കാരണം. ഒരു ഗ്യാസ് കുറ്റി എന്ത് വില കൊടുത്തും വീട്ടിലേക്ക് സംഘടിപ്പിച്ച് കൊടുക്കണമെന്ന ക്വട്ടേഷൻ മുൻപിൻ നോക്കാതെ പത്രോസ് ഏറ്റെടുക്കാൻ കാരണം സുഹൃത്തിന്റെ ഭാര്യയുടെ അംഗലാവണ്യമോ പ്രലോഭനചെറുകാറ്റിൽ എങ്ങോട്ടുമുലയാവുന്ന മെഴുകുതിരിനാളം പോലത്തെ സ്വഭാവമോ അല്ലായിരുന്നു. കുറേ കാലം കുടിപ്പള്ളിക്കൂടത്തിലും പിന്നെ കുറേ തവണ ബാർപള്ളിക്കൂടത്തിലും ഒന്നിച്ച് പെരങ്ങിയവർ എന്ന വറ്റിയ കിണറിന്റെ ആഴം പോലെ അത്യഗാധ ബന്ധം മാത്രം, അത്രേള്ളു.
ഗ്യാസ് വീട്ടിൽ കൊണ്ട്കൊടുക്കുന്ന നേരത്തും പത്രോസ് എന്ന വലിയ മനുഷ്യപ്പിറവി, സുഹൃത്തിന്റെ ഭാര്യ, സുഷമകുമാരിയെന്ന നിറയൌവനത്തിന്റെ മുഖത്തല്ലാണ്ട് നോക്കാതിരിക്കാൻ കാരണം അവൻ തേഡ് ജെൻഡർ ആയതോണ്ടൊന്നുമല്ല, നന്ദികേട് കാട്ടണ്ടല്ലോ എന്ന സദ്ചിന്ത കൊണ്ട് മാത്രം. പക്ഷേ പ്രസ്തുത കുമാരിക്ക് ഗണപതിക്ക് തേങ്ങയുടച്ച് വിട്ട ഇന്ത്യൻ റോക്കറ്റ് പോലെയായിരുന്നു ആ തുടക്കം. മരുന്ന് വാങ്ങാനും മൊബൈൽ വാങ്ങാനും മിക്സി നന്നാക്കാനും മഴവിൽ മനോരമക്ക് ചാർജ് ചെയ്യാനും പിന്നെ പിന്നെ മനസ്സ് പങ്ക് വെക്കുവാനുമൊക്കെയായി പത്രോസിന്റെ ഫോണിലേക്ക് അന്നു മുതൽ സുഷമ തുരുതുരാ തരംഗങ്ങളുണ്ടാക്കിവിട്ടു.
പത്രോസാണെങ്കിൽ ഇത്തരം വിളികൾക്കും മെസേജുകൾക്കും സ്വബോധമുള്ളപ്പോൾ ഹൃദയത്തിലിടം കൊടുത്തില്ലെങ്കിലും ചോരയിൽ മറ്റവൻ റിമിടോമി കളിക്കുമ്പോൾ ബിഗ് ക്ലാപ്പ് കൊടുക്കാറുണ്ടായിരുന്നു. പിറ്റേന്ന് വെറും പത്രോസ്സായിരിക്കുമ്പോൾ ഇന്നലെകളോർത്ത് പരിതപിച്ച് വീണ്ടും ഓട്ടോ തിരുനക്കരെ കൊണ്ട് വെക്കും. പക്ഷേ സുഷമകുമാരി ഇടക്കിടക്കിടക്ക് എസ്.എം.എസ്. പ്രണയ അമ്പുകൾ എയ്ത് പത്രോസിന്റെ തിരുഹൃദയത്തെ ചുട്ട് പൊള്ളിച്ച് കൊണ്ടിരുന്നു.
അന്നൊരു ദിവസം തൃസന്ധ്യയും ഒരു മണിക്കൂറും കഴിഞ്ഞ നേരത്ത് നന്നാക്കിയ മിക്സി കൊണ്ട് കൊടുത്ത് അരമതിലിൽ അടുത്തടുത്തിരുന്ന് സുഷമകുമാരിയുമായി ലോക്കൽ ചാറ്റിങ്ങ് നടത്തുന്ന നേരത്ത് കെ.എസ്.ഇ.ബി.ക്കാർ മാലോകർക്കും പത്രോസിനും കറന്റ് കട്ടാക്കി പണി കൊടുത്തു. കൂരിരുട്ട് അല്ലെങ്കിൽ അപ്പുറമിപ്പുറം പല്ലുകൾ കാണുന്ന സമയത്ത് സുഷമകുമാരിയുടെ മൃദുലകോമള പാണികൾ പത്രോസിന്റെ റൺവേ പോലത്തെ തൈസിൽ, സിഗ്നൽ ടവറിന്നടുത്തായി ക്രാഷ് ലാന്റിങ്ങ് നടത്തി. സിഗ്നൽ കിട്ടിയില്ലെങ്കിലും മൂവ് ചെയ്യാമെന്നിരിക്കെ പത്രോസ് തിരുമണ്ടൻ രണ്ടാമതൊന്ന് ചിന്തിക്കാതെ കൈ സ്ലോമോഷനിൽ എടുത്ത് മാറ്റി അൾട്രാ സ്ലോമോഷനിൽ പത്രോസ് നാഗവള്ളിയായി പുറത്തെ ഇരുട്ടിലൊരു ബിന്ദുവായലിഞ്ഞു. ആ സീനിനു അടൂർ പടങ്ങളോട് സാദൃശ്യം തോന്നാൻ മറ്റൊരു കാരണം രാത്രി സീനുകളിലെ ക്ലീഷേയായ ചീവീടുകളുടെ ഒച്ചപ്പാടായിരുന്നു.
ആ കറന്റ് കട്ടില്ലായിരുന്നെങ്കിൽ എന്ന് പിന്നീട് ഫീലിങ്ങ്സ് വരുന്ന സമയങ്ങളിലെല്ലാം പത്രോസ് ചിന്തിക്കാറുണ്ട്. പത്രോസിന്റെ സാമൂഹിക ജീവിതത്തിൽ അമ്മാതിരി ദ്രോഹമായിരുന്നു അതുണ്ടാക്കിയത്.
പിറ്റേന്ന് മുതൽ രാവിലെ വരുന്ന ഗുഡ് മോർണിങ്ങ്, ഫുഡിയോ ?, ഗുഡ് നൈറ്റ്സ്, ഉമ്മാസ് തുടങ്ങിയ കെയർ ആന്റ് കാതര മെസേജുകളും നീരു ചോരയാക്കുന്ന കാളുകൾ കിട്ടാത്തതിനാലും പത്രോസിന്റെ മൊബൈലിനു ഫുൾ റെസ്റ്റായിരുന്നു. ബാറ്ററി തൊണ്ണൂറിൽന്ന് ഒരിക്കലും താണില്ല. താൻ ചെയ്തതാണ് ശരിയെന്ന് പത്രോസ് ഹരിശ്ചന്ദ്രൻ വിശ്വസിച്ചു. പക്ഷേ ഇങ്ങോട്ട് വന്നൊരു സ്ത്രീ അഭയാർത്ഥിയെ പിണക്കിയത് വഴി മൂർഖന്റെ പകയെന്ന മിത്താണ് അനുഭവിക്കേണ്ടി വരുന്നതെന്ന് അറിയാൻ പത്രോസ് ജ്യോത്സ്യനല്ലെന്നു മാത്രമല്ല, അവനതിലൊരു വിശ്വാസവുമുണ്ടായിരുന്നില്ലെ.
പിന്നീട് ഒരാവശ്യത്തിനും വിളിക്കാറില്ലെന്നു മാത്രമല്ല, പത്രോസിനെ നേരിൽ കണ്ടാൽ പോലും സുഷമ മൈൻഡാക്കാറില്ലെന്ന വിധത്തിൽ വേറെ പ്രശ്നമില്ലാതെ പോകുമ്പോഴാണ് ഒരു ട്വിസ്റ്റുണ്ടായത്. സുഷമയുടെ വീടിന്റെ പിന്നിലെ ഇടവഴിയിൽ വെച്ച് സുഷമയും ആട്ടോക്കാരൻ സുനിമോനും ഒരു ഫുൾബോട്ടിൽ തണുത്ത വെള്ളവും ഒരു ഫുൾലോഡ് ചൂട് പ്രണയവും കൈമാറുന്നത് പത്രോസിന്റെ ദിവ്യദൃഷ്ടിയിലല്ല, നേർക്കാഴ്ചയിൽ കണ്ടു. അപ്രതീക്ഷിതമായി എത്തിയ പത്രോസുറുമ്പിന്റെ മുന്നിൽ രണ്ടു പേരും കഷ്ടപ്പെട്ട് സാധാരണ മനുഷ്യരായെങ്കിലും അതൊരു റോങ്ങ് മീറ്റിങ്ങാണെന്ന് മനസ്സിലാകാൻ സദാചാരപോലീസൊന്നും ആകണ്ടായിരുന്നു.
ഒക്കത്തിരുന്ന കിളി പറന്നു പോയി വേറെ ഇളമരക്കൊമ്പിലിരുന്നത് പത്രോസിനെ ചെറുതായി അലട്ടാൻ തുടങ്ങി. അത് പിന്നെ അങ്ങനെയാണല്ലോ കണ്ണുള്ളപ്പോൾ ആൾക്കാർക്ക് കണ്ണിന്റെ വിലയറിയില്ലല്ലോ. തത്ഫലമായി തന്റെ സ്വഭാവത്തിലെ ഹരിശ്ചന്ദ്രനെ വീട്ടിലിട്ട് പൂട്ടിയാണ് പത്രോസ് അന്ന് പുറത്തേക്കിറങ്ങിയത്. സുഷമ എതിരെ വന്നപ്പോൾ കുറച്ച് കാലമായി മിണ്ടാതിരുന്നാൽ അങ്ങോട്ട് കയറി “സുഖമല്ലേ....” എന്ന് വെർതെ ലോഗ്യം പറഞ്ഞു. അതിലെ നാലാമത്തെ അക്ഷരത്തിന്റെ ടോൺ വാക്കിന്റെ ടോട്ടാലിറ്റിയെ ബാധിക്കുന്നില്ലല്ലോയെന്നും നീട്ടൽ കൊറേ നീണ്ടുപോയോന്നും അതിലെന്തോ സ്പെല്ലിങ്ങ് മിസ്റ്റേക്കില്ലേന്നും സുഷമക്ക് തോന്നിയത് മനസ്സിലെ കള്ളത്തരം കൊണ്ടായിരുന്നു. പാവം പത്രോസ്..!
ഒരു മണിക്കൂർ കഴിഞ്ഞില്ല, ജയരാജന്റെ ഫോൺ നമ്പർ പത്രോസിന്റെ മൊബൈലിലും വാക്കുകൾ തലയിലും മിന്നൽ പോലെ പതിച്ചു.
“എന്റെ ഓളോട് സുഖമല്ലേന്ന് ചോദിക്കാൻ നീയാരാടാ.. ഓളുടെ സുഖം നോക്കാൻ ഞാനുണ്ട്.. നീ നോക്കണ്ടാ കേട്ടോ..” ജയരാജൻ അലറി.
“എടാ.. ഞാൻ വെറുതെ ലോഗ്യം ചോദിച്ചതാ..” പത്രോസ് കുതറി.
“അന്ന് കറന്റ് പോയപ്പോൾ നീ ഓളെ കേറിപ്പിടിക്കാൻ നോക്കിയില്ലേടാ.. ഓളെല്ലാം എന്നോട് പറഞ്ഞിറ്റ്ണ്ട്... ഇന്നത്തോടെ നിർത്തിക്കോളണം... @#$%&...”
ഫോൺ കട്ടായിട്ട് കൊറേ നേരം കഴിഞ്ഞിട്ടാണ് പത്രോസിനു ബോധം വീണത്. നമ്മൾ മൂന്നു പേരും മാത്രം അറിയുന്ന ബിഗ് ഡിബേറ്റാണു മറന്നേക്കാം എന്ന് ആശ്വസിച്ച പത്രോസിനു തെറ്റി. സുഷമകുമാരിയുടെ കുടുംബശ്രീമീറ്റിങ്ങുകൾ പത്രോസിന്റെ പ്രലോഭനഗാഥകൾ ഒരു പേജിനു പത്ത് പേജായി കോപ്പി ചെയ്ത് കൊണ്ടിരുന്നു.
ഇവിടെ വെച്ചാണ് ഞങ്ങൾ സുഹൃത്തുക്കൾ കഥയിൽ ഇടപെടുന്നത്. രാത്രി കുന്നിൻപുറത്തെ അതിഥിയായി വസ്തുതാന്വേഷണത്തിനും വിശദീകരണത്തിനുമായി പത്രോസിനെ ഞങ്ങൾ ക്ഷണിച്ചു. രണ്ട് പെഗ് ബോഡിയിൽ ലയിച്ചപ്പോൾ പത്രോസ് എഴുന്നേറ്റ് നിന്ന് ഫോണെടുത്ത് പറഞ്ഞു. ഫിറ്റാകണ്ട തരത്തിലുണ്ടെങ്കിലും അവന്റെ ശബ്ദത്തിലതൊന്നും കണ്ടില്ല.
“ഓളെ പൂട്ടേണ്ട സകല തെളിവും ഇതിലുണ്ട്.... “
“പിന്നെന്തിനാടാ നീ അതൊന്നും ആരോടും പറയാത്തേ... ജയൻ വന്നാൽ ഇത് അവനു കാണിച്ച് കൊടുക്കണം..”
“വേണ്ടാ.. അത് ഞാൻ ചെയ്യില്ല...”
“എന്താ...”
“എത്ര സഹിച്ചും കഷ്ടപ്പെട്ടുമാണു ആളുകൾ ഒരു കുടുംബം കൊണ്ട് പോകുന്നതെന്ന് അറിയാമോ.. ഇപ്പോ എനിക്ക് വേണമെങ്കിൽ എന്റെ സൽപ്പേര് പുന:സ്ഥാപിക്കാം, പക്ഷേ അത് ഒരു കുടുംബം പിരിയാൻ കാരണമാകും.. അവരുടെ കുട്ടികൾ.. ജീവിതം.. ഒക്കെ പോകില്ലേ..”
പെട്ടെന്ന് ഞങ്ങൾക്കിടയിൽ വ്യാപിച്ച മൌനത്തെ വകഞ്ഞ് മാറ്റി ആരോ അശരീരീ പോലെ ഇങ്ങനെ ഉരുവിട്ടു..
“പത്രോസേ.. നീയാണു യഥാർത്ഥ മനുഷ്യൻ.. നീയാണു വാഴ്ത്തപ്പെടേണ്ടവൻ.. മരണ ശേഷമല്ല, ഇപ്പോൾ തന്നെ നീ വിശുദ്ധപദവി നേടിയിരിക്കുന്നു..”
അപ്പറഞ്ഞതിന്റെ ശരിയെന്നോണം പത്രോസിന്റെ തലക്ക് ചുറ്റും പൂർണചന്ദ്രൻ ഒരു കിർലിയൻ ഫോട്ടോചിത്രത്തിലേത് പോലെ ചേർന്നു വന്നു നിന്നു.

1 comment:

  1. സൽപ്പേരു രാമൻകുട്ടി.പാവം മണകുണാഞ്ചൻ!!!

    ReplyDelete