Tuesday, October 7, 2008

കുമാരന്‍ റൈറ്ററുടെ നാള്‍വഴി പുസ്തകം

ഡിഗ്രി പഠനം കഴിഞ്ഞ് ഞാന്‍ നേരെ പോയത് മുഹമ്മദ്ഹാജീക്കയുടെ മലഞ്ചരക്ക് കടയിലെ കണക്കെഴുത്തു ജോലിയിലേക്കായിരുന്നു. കോളേജില്‍ പഠിച്ചതും കടയിലെ പ്രാക്റ്റിക്കലും തമ്മില്‍ വകയിലെ അമ്മാവന്റെ ബന്ധം പോലുമില്ല. യഥാര്‍ത്ഥ കണക്കും സര്‍ക്കാറിനു കൊടുക്കുന്ന കണക്കും ഷക്കീലയും ശോഭനയും പോലെ. ഹാജീക്കയുടെ കണക്കുകൂട്ടലും എന്റെ തലവരയും ഒരിക്കലും ടാലി ആയില്ല. കാരണം കണക്കിന്റെ കാര്യത്തില്‍ ഞാന്‍ അധികം ബുദ്ധിമുട്ടാറില്ല. നമുക്കൊക്കെ ഇത്ര മാര്‍ക്ക് കിട്ടുമെന്നു പറഞ്ഞിട്ടുണ്ട്. അത്രയൊക്കെയേ കിട്ടു. കണക്കിനു ലഭിച്ച കൂടിയ മാര്‍ക്ക് എസ്.എസ്.എല്‍.സി.പരീക്ഷയ്ക്കു കിട്ടിയ 50ല്‍ 18 (കറക്റ്റ് പാസ്സ് മാര്‍ക്ക്!) കുറഞ്ഞത് എട്ടാം ക്ലാസ്സിലെ അരക്കൊല്ല പരീക്ഷയ്ക്കു ശാരദ ടീച്ചര്‍ പാവം ചെക്കനല്ലെ ഡെക്കാവണ്ട എന്നു കരുതി വെറുതെ ദാനം തന്ന, ക്ലാസ്സിലെ 29 പൊട്ടന്മാരുടെയും 33 ഐശ്വര്യറായിമാരുടേയും ഇടയില്‍ എന്റെ മാനം കാത്ത 1 മാര്‍ക്കും! അന്നത്തെ ആ 1 മാര്‍ക്കിനു അഭിനവ് ബിന്ദ്രയ്ക്ക് കിട്ടിയ തങ്കപ്പെട്ട മെഡലിനേക്കാള്‍ വിലയുണ്ടായിരുന്നു.

ഹാജീക്ക ആളു ഭയങ്കര ദേഷ്യക്കാരനായിരുന്നു. ആദ്യ ദിവസം തന്നെ കണക്കിലെ എന്റെ കഴിവുകള്‍ അങ്ങേരു തിരിച്ചറിഞ്ഞു. ഡേബുക്കും തുറന്നു ഒന്നും പിടികിട്ടാതെ അന്തംവിട്ടു നില്ക്കുന്ന എന്നോട് “ജ്ജ്.. കയ്യക്ഷരം നല്ലതായത് കൊണ്ട് പാസ്സായതാ അല്ലേ..’’ എന്നു തുറന്നടിച്ചു. അവിടെ ജോലി ചെയ്ത കാലം മുഴുവനുമെന്നെ രക്ഷിച്ച ഒരു മണ്ടന്‍ ചിരിയോടെ ഞാനത് അതിജീവിച്ചു. പിന്നീടെനിക്ക് മനസ്സിലായി ഹാജീക്കക്കു ആകെ രണ്ട് കോളങ്ങളേയുള്ളു വരവും ചിലവും. ആ രണ്ടു കോളങ്ങളില്‍ മാത്രം കണക്കെഴുതി ഞാന്‍ പതുക്കെ രക്ഷപ്പെട്ടു. റൈറ്ററെന്നാണു എന്റെ ഉദ്യോഗപേരു. ശമ്പളമോ? ഓ.. ഇനി ഞാന്‍ ആണല്ലാന്നു വേണ്ട.

ചില്ലറ കച്ചവടക്കാരുടെയടുത്ത് നിന്നും കുരുമുളക്, അടക്ക തുടങ്ങിയവ ക്രെഡിറ്റിനു വാങ്ങി ഉത്തരേന്ത്യയിലെ നാഗ് പൂര്, കാണ്‍പൂര് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കയറ്റി അയച്ച് വില്ക്കുന്നതാണു ബിസിനസ്സ്. വെറും വാക്കിന്റെ പുറത്ത് ലക്ഷങ്ങളുടെ സാധനങ്ങളാണു കടം വാങ്ങുക. അതു തരംതിരിച്ച് പാക്ക് ചെയ്ത് കയറ്റി അയച്ച് അവിടെ നിന്നും ഡിഡി വന്നതിനു ശേഷം കാശു കൊടുക്കും. സാധനങ്ങളുടെ മാര്‍ക്കറ്റ് അറിയാനും വില്പ്പനയ്ക്കുമായി ധാരാളം ഫോണ്‍കാളുകള്‍ വരും. ഹാജീക്ക എല്ലാ സമയവും കടയില്‍ ഉണ്ടാവാറില്ല. അതുകൊണ്ട് ഞാന്‍ പിന്നെ വിളിക്കാന്‍ പറഞ്ഞ് ഒഴിയും. നാഗ്പൂരിലെ കമ്മീഷന്‍ ഏജന്റുമാരായ സഞ്ജു ഭായി, കിഷന്‍ ഭായി, ശ്യാം ഭായ് തുടങ്ങിയ മാര്‍വാഡികളോട് ഹാജീക്ക സംസാരിക്കുന്നത് ഇഹിമ ഭാഷയിലാണു. ആ ഭാഷ മൂപ്പര് സ്വന്തമായി കണ്ടുപിടിച്ചതാണു. അവന്‍മാര്‍ക്ക് ഹിന്ദിയേ അറിയൂ, ഇംഗ്ലിഷ് കുറച്ചറിയാം. പക്ഷേ ഹാജീക്കയ്ക്കു ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്ക്കു പുറമേ മലയാളം പോലും ശരിക്കുമറിയില്ല. അതുകൊണ്ട് ഇഹിമ ഭാഷ കണ്ടുപിടിച്ച് ഹാജീക്ക ലക്ഷങ്ങളുടെ കച്ചവടം ചെയ്തു.

എനിക്ക് ഇഹിമ ഭാഷ പഠിക്കാനൊരു അവസരം പെട്ടെന്നു തന്നെ വന്നു ചേര്‍ന്നു. ഹാജീക്ക ഇല്ലാതിരുന്ന ദിവസം ഒരു ഹിന്ദി കാള്‍ വന്നു. ഞാനാണെങ്കില്‍ ജയറാം ‘സന്ദേശം’ സിനിമയില്‍ പറഞ്ഞ പോലെ പ്രീഡിഗ്രിക്ക് സെക്കന്റ് ലാംഗ്വേജ് മലയാളമായിരുന്നല്ലോ. ഹിന്ദി ഒരു വക അറിയില്ല, ഇംഗ്ലീഷിന്റെ കാര്യം പറയാനുമില്ല.

'മുഹമ്മദ് ഹാജി കഹാ ഹെ?'
എന്നു കേട്ടപ്പോ തന്നെ കാലു മുതല്‍ തല വരെ അണ്ടര്‍ഗ്രൌണ്ട് കേബിളില്‍ കൂടി സിഗ്നല്‍സ് കടന്നു പോയി. ഞാന്‍ വിറക്കാന്‍ തുടങ്ങി. ഹൃദയം വര്‍ക്ക് നിര്‍ത്തി ഇവനെന്താ ഒപ്പിക്കുക എന്നു നോക്കി നിന്നു. എന്റെ ഇംഗ്ലീഷും, അയാളുടെ ഹിന്ദിയും തമ്മില്‍ രാമായണം സീരിയലില്‍ യുദ്ധസീനുകള്‍ കാണിക്കുമ്പോള്‍ അമ്പുകള്‍ ഷൂഊഊഊഊഊ.... എന്നു കൂട്ടിമുട്ടുന്നത് പോലെ മുട്ടാന്‍ തുടങ്ങി.
'ഹാജീക്ക നഹി… നഹി' വിറ കാരണം ആദ്യത്തെ നഹി ഔട്പുട് ആയില്ല.
'തു കോന്‍ ഹെ..?'
'...ഐ ആം ദി റൈറ്റര്‍ ഓഫ് ഹാജീക്ക..'
‘……………………………’
'കോന്‍ ഹെ?'
'അയാം ദി റൈറ്റര്‍ ഓഫ് ഹാജീക്ക...’
'റൈറ്റര്‍?...അക്കൌണ്ടന്റ്?
'ആ... ആ..'
'മാര്‍ക്കറ്റ് കൈസാ ഹെ?'
'എനിക്ക് നഹി മാലൂ.. ഹാജീക്കയോട് ടോള്‍ഡ് ചെയ്..'
'ഒ.കെ. ' അയാള്‍ ഫോണ്‍ വെച്ചു. ഹൃദയം വീണ്ടും വര്‍ക്കിങ്ങ് കണ്ടിന്യു ചെയ്തു.

അങ്ങനെ ഹാജീക്ക ലക്ഷക്കണക്കിനു രൂപയുടെ ബിസിനസ്സ് നടത്തുന്ന ഇംഗ്ലീഷ്-ഹിന്ദി-മലയാളം മിക്സ് ചെയ്ത ഇഹിമ ഭാഷ കേവലം ഒരൊറ്റ ദിവസം കൊണ്ട് ഞാന്‍ പഠിച്ചു.

ഞങ്ങളുടെ കടയുടെ ഇടതു വശത്തെ സ്റ്റേഷനറി കടയിലെ സെയില്‍സ്മാനായ ആദംകുട്ടിയും വലതു വശത്തു സ്വന്തമായി വീഡിയോ ഷോപ്പ് നടത്തുന്ന അശോകനുമാണു അവിടത്തെ എന്റെ പ്രധാന സുഹ്രുത്തുക്കള്‍. ഹാജീക്ക എന്നെ തെറി പറയുന്നത് നോക്കി ചിരിക്കലാണു ഇവന്മാരുടെ മെയിന്‍ തൊഴില്‍. ഞങ്ങളുടെ മൂന്നു പേരുടെയും കടകള്‍ കഴിഞ്ഞു ഒരു കട്ട് റോഡ്. പിന്നെ വീണ്ടും കെട്ടിടങ്ങള്‍, കുറച്ച് ദൂരം കഴിഞ്ഞു ഹൈസ്കൂള്‍, പാരലല്‍ കോളേജ് തുടങ്ങിയ ഭൂകമ്പ പ്രഭവ ഏരിയകളും. എന്നും വൈകിട്ട് 4 മണി കഴിഞ്ഞാല്‍ ഞങ്ങള്‍ മൂന്നു പേരും സെന്‍സസ് ജോലിയുള്ളത്കൊണ്ട് ഫുള്‍ ബിസിയായിരിക്കും. ഹൈസ്കൂളില്‍ നിന്നും പാരലല്‍ കോളേജില് നിന്നും വരുന്ന പെണ്‍പിള്ളേരുടെ വായി നോക്കുന്നതിനാണു സെന്‍സസ് എടുക്കുക എന്നു പറയുന്നത്.

സ്കൂളില്‍ നിന്നും അണക്കെട്ടു പൊട്ടിയ പോലെ ആര്‍ത്തിരമ്പി വരുന്ന ആണ്‍കുട്ടികളും, മന്ദം മന്ദം കുളിര്‍കാറ്റ് പോലെ തഴുകിയൊഴുകി വരുന്ന അരപ്പാവാടയുടുത്ത സുന്ദരി പെണ്‍കുട്ടികളും, അതിനു ശേഷം വൃദ്ധന്മാരെപ്പോലും രോമാഞ്ചമണിയിച്ചു കൊണ്ട് ജുനിയര്‍ ഐശ്വര്യറായി മിസ്. ജമീലയുടെ നേതൃത്വത്തില്‍ കമല കോളേജിലെ ആല്‍മരം പോലെ വളര്‍ന്നു പന്തലിച്ച പെണ്‍കുട്ടികള്‍ ഞങ്ങളെയെന്താ ഇനിയും കെട്ടിച്ചു വിടാത്തത് വീട്ടുകാരേ എന്ന ചോദ്യവുമായി പ്രകടനം പോലെ വരും. ആ വര്‍ണ്ണ കാഴ്ചകളൊക്കെ ഒഴിവാക്കി വെറുതെ ഡീസന്റാവാന്‍ ഞങ്ങള്‍ കണ്ണുപൊട്ടന്മാരോ ടൌണ്‍ഹാളിന്റെ മുന്നില്‍ ഒരു പണിയുമെടുക്കാതെ വെറുതെ സുഖിച്ച് കൈചൂണ്ടി നില്‍ക്കുന്ന രാഷ്ട്രീയ നേതാവിന്റെ കോണ്‍ക്രീറ്റ് പ്രതിമയോ അല്ലല്ലോ.

സുന്ദരിയാണു; അതിന്റെ അഹങ്കാരവും ആവശ്യത്തിനുണ്ട് എങ്കിലും ജമീലയ്ക്കു വേണ്ടിയായിരുന്നു ഞങ്ങളുടെ മല്‍സരം. അവളുടെ ഒരു കൃപാകടാക്ഷത്തിനു വേണ്ടി ഞങ്ങള്‍ മൂന്നു പേരും വേള്‍ഡ് വാര്‍ തന്നെ നടത്തി. ആദംകുട്ടി ഒരു സ്റ്റെപ്പ് കൂടുതല്‍ കടന്നു. അതിനവനു അവളുടെ വായില്‍ നിന്നും കിട്ടുകയും ചെയ്തു. ഒരിക്കല്‍ ആദംകുട്ടിയുടെ കടയില്‍ സാധനം വാങ്ങിക്കാന്‍ ചെന്നപ്പോള്‍ അവന്‍ അവളുടെ കൈക്ക് മെല്ലെയൊന്നു തട്ടി. അവള്‍ 'ഫ.. പോടാ പട്ടീ' എന്നു ആട്ടി. അതിനു ശേഷം ഞങ്ങള്‍ ആദംകുട്ടിയെ 'ആട്ടിയകുട്ടി'യാക്കി.

അങ്ങനെയൊരു ദിവസം ഞങ്ങള്‍ പെണ്‍കുട്ടികളുടെ സെന്‍സസ് എടുത്തു കഴിഞ്ഞു ബോറഡിച്ചിരിക്കുമ്പോഴാണു ഞങ്ങളുടെ ലിസ്റ്റില്‍ പെടാത്ത ഒരു സുന്ദരി വരുന്നത് കണ്ടത്. ജുനിയര്‍ ഐശ്വര്യ ജമീല ഒന്നുമല്ല അവളുടെ മുന്നില്‍. കണ്ട മാത്രയില്‍ ഞങ്ങള്‍ ചോക്ലേറ്റിന്റെ പരസ്യം പോലെ അവളിലലിഞ്ഞു പോയി. മൂന്നു പേരും അന്തംവിട്ട് നില്‍ക്കെ അവള്‍ ഞങ്ങളുടെ ബില്‍ഡിങ്ങിന്റെ സൈഡിലുള്ള കട്ട്റോഡിലൂടെ നടന്നു പോയി. പിറ്റേന്നും അതേ സമയത്ത് അവളെ കണ്ടു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ അവളുടെ ഡീറ്റെയില്‍സ് കിട്ടി. അതു ഹൈസ്കൂളിനടുത്തുള്ള രാംകുമാര്‍ ഡോക്റ്ററുടെ ക്ലിനികിലെ ഫാര്‍മസിസ്റ്റാണു. പേരു ദിവ്യ. ഞങ്ങളുടെ കടയുടെ സൈഡില്‍ കൂടെ പോകുന്ന റോഡിലൂടെയാണു അവളുടെ വീട്ടിലേക്കു പോകേണ്ടത്. പിറ്റേന്നു മുതല്‍ ‘ദിവ്യ’പ്രഭാവലയത്തില്‍ മയങ്ങി ഞങ്ങള്‍ ജമീലയുടെയും പെണ്‍കുട്ടികളുടേയും സെന്‍സസ് എടുക്കുന്ന ജോലി നിര്‍ത്തി എന്നു കരുതിയാല്‍ തെറ്റി. ഒരാളെ കൂടി അക്കമ്മഡേറ്റ് ചെയ്യാന്‍ സമയവും തരിശു വയലു പോലത്തെ വിശാല ഹൃദയവും ഞങ്ങള്‍ക്ക് ഉണ്ടല്ലൊ.

ഞങ്ങള്‍ മൂന്നു പേരിലും വെച്ച് എനിക്ക് ഗ്ലാമര്‍ അല്പം കൂടിപ്പോയത് കൊണ്ടോ, ഹാജീക്കയുടെ കൂടെ ഞാന്‍ കാറില്‍ പോകുന്നത് കണ്ടത് കൊണ്ടോ എന്നറിയില്ല ദിവ്യയ്ക്കു ഒരിത്തിരി.. ഒരിഞ്ച്, ഒരു സെ.മി., ഒരു മി.മി. താല്പര്യം എന്നോടില്ലേ എന്നെനിക്കു തോന്നി. അവന്മാരില്ലെങ്കില്‍ എന്നെ നോക്കി അവള്‍ പുഞ്ചിരിക്കും. ആ ചിരി കണ്ടാല്‍ പിന്നെ ഭക്ഷണം, ജോലി ഒന്നുമൊരു പ്രശ്നമല്ലെന്നായി. ആ തോന്നലിനു ശേഷം എങ്ങനേയും വൈകുന്നേരമായിക്കിട്ടാന്‍ കാത്തിരിപ്പായി. കണക്കു എത്ര വേണേലും തെറ്റിക്കോട്ടെ; ഹാജീക്കയോട് പോയി പണി നോക്കാന്‍ പറ. എനിക്കു ദിവ്യയെ മതി.

ഹാജീക്ക ഇല്ലാതിരുന്ന ഒരു ദിവസം സ്ഥിരം കസ്റ്റമറായ ജോസഫേട്ടന്‍ മാര്‍ക്കറ്റ് അന്വേഷിച്ച് വിളിച്ചു. ഞാന്‍ റേറ്റ് പറഞ്ഞു. അയാളുടനെ 60 ചാക്ക് കുരുമുളക് വില്‍ക്കാനുണ്ടെന്നു പറഞ്ഞു. ഹാജീക്കയെ എവിടെ വിളിച്ചിട്ടും കിട്ടുന്നില്ല. പെട്ടെന്നു എനിക്കൊരു തോന്നല്‍ എന്തുകൊണ്ട് എനിക്കു തന്നെ വാങ്ങിക്കൂടാ? കഴിവു തെളിയിക്കാന്‍ കിട്ടിയ ആദ്യ അവസരമല്ലേ. വില ഉറപ്പിച്ചു. ഇപ്പൊ തന്നെ സാധനം കയറ്റി അയക്കാമെന്നു പറഞ്ഞു ജോസഫേട്ടന്‍ ഫോണ്‍ വെച്ചു. ഞാന്‍ സ്വന്തമായി ബിസിനസ്സ് ചെയ്ത സന്തോഷത്തില്‍ മതിമറന്നു നിന്നു. മൂന്നു നാലു ലക്ഷത്തിന്റെ ബിസിനസ്സ് നടത്തിയിട്ടാടാ മന്ദബുദ്ധികളേ ഞാന് നില്ക്കുന്നതെന്നു പറഞ്ഞു ഞാന് അശോകന്റേയും ആട്ടിയകുട്ടിയുടേയും മുന്നിലൂടെ വരാന്തയില്‍ കൂടി നെഞ്ചും വിരിച്ചു നടന്നു. അവന്മാരുടെ മുഖത്തെ അസൂയ ഞാന്‍ ആസ്വദിച്ചു.

കുറേ സമയം കഴിഞ്ഞു ഹാജീക്ക വന്നു. ഞാന്‍ ചരക്കു വാങ്ങിയ കാര്യം പറഞ്ഞു. ഹാജീക്കയ്ക്ക് സന്തോഷമായി. “അങ്ങനെയല്ലേ കച്ചോടം പഠിക്കുക. ജ്ജ് ഇനി സ്വന്തമായി ബിസിനസ്സ് ചെയ്യുമല്ലൊ.” ഞാന്‍ ഹാജീക്കയുടെ പ്രശംസയില്‍ മതിമറന്നു നിന്നു.
അപ്പോള്‍ ചരക്കിറക്കി ജോസഫേട്ടന്‍ ബില്ലാക്കാന് വന്നു. ഹാജീക്കയും ജോസഫേട്ടനും സംസാരിക്കാന് തുടങ്ങി. ഇനി അവരെന്തേലുമാകട്ടെ, ഞാന്‍ ചെയ്യേണ്ടത് ചെയ്തു. ബിസിനസ്സ് ചെയ്തു ക്ഷീണിച്ചു. തന്നെയുമല്ല സ്കൂള്‍ വിടേണ്ട സമയമായി. എനിക്കു സെന്‍സസ് എടുക്കണമല്ലൊ.

''ടാ കുമാരാ...'' പെട്ടെന്നു പിന്നില്‍ നിന്നു ഹാജീക്കയുടെ അലര്‍ച്ച കെട്ട് ഞാന്‍ നടുങ്ങി. ഹാജീക്ക വിറച്ചു തുള്ളി നില്ക്കുന്നു. ''എത്രയാടാ ഇന്നത്തെ മാര്ക്കറ്റ്?'' ഞാന് മാര്‍ക്കറ്റ് പറഞ്ഞു. ''ഫ.. ആരാടാ നിന്നോടത് പറഞ്ഞത്? ....'' എന്നു പറഞ്ഞ് ഹാജീക്ക ചീത്തയോട് ചീത്ത. എന്റെ കഷ്ടകാലത്തിനു മാര്‍ക്കറ്റ് ഡൌണായിരുന്നു. ഞാന്‍ ഇന്നലത്തെ റേറ്റിനാണു വാങ്ങിയത്. ആ ജോസഫേട്ടന്‍ തെണ്ടി കഴുത എന്നെ കുടുക്കിയതാ. ഒറ്റയടിക്ക് ഞാന്‍ ഹാജീക്കയ്ക്കു 20000 രൂപ തീര്‍ത്തുകൊടുത്തു. ഞാന്‍ അവിടെ എത്ര കൊല്ലം പണിയെടുത്താലാണാ കടം വീട്ടുകയെന്നോര്‍ത്തപ്പോ എന്റെ തല കറങ്ങി.

അവസാനം കുറേ വാദപ്രതിവാദങ്ങള്‍ക്കു ശേഷം ജോസഫേട്ടന്‍ കോമ്പ്രമൈസ് ചെയ്തു. റേറ്റ് കുറച്ചു; ലാഭമെടുക്കാതെ ഹാജീക്ക ബില്ലാക്കി. എന്നിട്ട് എന്നോട് ചായക്കടയില്‍ പോയി 2 ചായയ്ക്കു പറയാന് പറഞ്ഞു. അപ്പോഴേക്കും സ്കൂള്‍ വിട്ടു പിള്ളേരൊക്കെ പൊയ്ക്കഴിഞ്ഞിരുന്നു. അന്നത്തെ സെന്‍സസ് കുളമായി. അശോകന്റെ ഷോപ്പിന്റെ സൈഡിലുള്ള കട്ട് റോഡിലൂടെയാണു ഹോട്ടലിലേക്ക് പോകേണ്ടത്. ഞാന്‍ അവിടെയെത്തി ചായ കടയിലേക്ക് കൊടുത്തു വിടാന്‍ പറഞ്ഞു. “അവിടെ കൊണ്ടു തരാന്‍ പിള്ളേരൊന്നും ഇവിടെയില്ല. നീ തന്നെ കൊണ്ടു കൊണ്ടു പോകുമോ?”. ഹോട്ടലുടമ രാമേട്ടന്‍ ചോദിച്ചു. ഞാനാകെ കുഴങ്ങി. നേരം വൈകിയാല്‍ ഹാജീക്കയ്ക്കു ഒരു കാരണം കൂടിയാവും. അല്ല്ലെങ്കില് തന്നെ അങ്ങേരെന്നെ കൊല്ലാന്‍ കാത്തു നില്ക്കുകയാണു. അഭ്യസ്ഥവിദ്യാധരനായ ഞാന്‍ ആളുകളുടെ മുന്നിലൂടെ ചായ ഗ്ലാസും എടുത്ത് പോകുന്നത് ആരെങ്കിലും കണ്ടാല്‍ അയ്യോ ... ഓര്‍ക്കുമ്പോ തന്നെ പാന്റഴിഞ്ഞു പോകുന്ന അവസ്ഥ. അതാണെങ്കില്‍ പോലും ഇത്രേം വരില്ലാരുന്നു.

വേറൊരു രക്ഷയുമില്ലാഞ്ഞു ഞാന്‍ രണ്ടു കൈയ്യിലും ഓരോ ചായഗ്ലാസുമായി പുറത്തിറങ്ങി. ഞാന്‍ നടന്നു പകുതി ദൂരമായി. അപ്പോഴതാ മെയിന്‍ റോഡില്‍ നിന്നും പതുക്കെ പൊട്ടി വീഴുന്നു മായിക മോഹിനി ‘ദിവ്യ’പ്രഭാവലയം!! ഞാന്‍ എന്തു ചെയ്യണമെന്നറിയാതെ തരിച്ചു നിന്നു. തിരിച്ചു നടക്കാനും പറ്റില്ല. അവളെങ്ങാനും കണ്ടാല്‍ പിന്നെ ജീവിച്ചിരിക്കുന്നതെന്തിനു. പെട്ടെന്നു എനിക്കൊരു ഐഡിയ സ്റ്റാര്‍ സിങ്ങര്‍ തോന്നി. ഞാന്‍ ചായ ഗ്ലാസുകള്‍ പതുക്കെ പാന്റിന്റെ ഇരു പോക്കറ്റുകളിലേക്കും താഴ്ത്തി. ലൂസ് പാന്റായത് കൊണ്ടും ഇന്സൈഡ് ചെയ്യാത്തത് കൊണ്ടും ആര്‍ക്കും കണ്ടാല്‍ മനസ്സിലാവില്ല. നല്ല ചൂടുണ്ട് എന്നാലും മുന്നോട്ടല്‍പ്പം കുനിഞ്ഞു നിന്നാല്‍ അതറിയില്ല.

ഞാന്‍ അഡ്ജസ്റ്റ് ചെയ്തു വളരെ മെല്ലെ നടന്നു. അടുത്തെത്തിയപ്പോള്‍ അവള് ചിരിച്ചു. എനിക്ക് എന്തേലും പറയണമെന്നുണ്ട്. പക്ഷേ സാഹചര്യം അനുകൂലമല്ലല്ലോ. അവള്‍ കടന്നു പോയി . തിരിഞ്ഞു നോക്കുമെന്നു കരുതി ഞാന്‍ പിന്നോട്ടേക്കു നോക്കി നിന്നു. പെട്ടെന്നു കാതടപ്പിക്കുന്ന ഒരു ഹോണടി മുഴങ്ങി. മുമ്പിലൊരു ബൈക്കു എന്നെ മുട്ടി മുട്ടിയില്ലാന്നു പറഞ്ഞ പോലെ വന്നു നില്ക്കുന്നു. ഞാന്‍ അതിന്റെ ഹാന്ഡില്‍ ബാറില്‍ തട്ടി മുന്നോട്ടാഞ്ഞു. ''അയ്യോ.... അമ്മേ....'' രണ്ടു നിലവിളികള്‍ മുഴങ്ങി.

''രണ്ടും എന്റേതു തന്നെയായിരുന്നു.'' ആദ്യത്തെ നിലവിളി ബൈക്ക് കണ്ടു ഞെട്ടിയതു കൊണ്ടായിരുന്നു. രണ്ടാമത്തേത് ചൂട് ചായ തുളുമ്പി മര്മ്മസ്ഥാനത്ത് വീണതു കൊണ്ടും. ബൈക്കുകാരന്‍ രൂക്ഷമായി നോക്കി ഓടിച്ചു പോയി. ഞാന്‍ ഗ്ലാസുകള്‍ പെട്ടെന്നു പുറത്തെടുത്തു. അതു ഏകദേശം മുഴുവനും മറിഞ്ഞു തുളുമ്പി പോയിരുന്നു. ഞാന്‍ വേദന കടിച്ചമര്‍ത്തി തിരിച്ചു ഹോട്ടലിലേക്കോടി പോയി വേറെ രണ്ട് ചായ വാങ്ങി ഇടംവലം നോക്കാതെ കടയില്‍ കൊണ്ടു കൊടുത്തു. ജോസഫേട്ടന് ചായ കുടിച്ചു പോയ ഉടനെ ഹാജീക്ക തെറി പറയാന്‍ തുടങ്ങി. അര ഭാഗത്തെ വേദനയും തെറി വിളിയുടെ വേദനയും സഹിച്ച് ഞാന്‍ നിന്നു. ഹാജീക്ക പോയിക്കഴിഞ്ഞു ആദംകുട്ടിയും അശോകും പതുക്കെ അടുത്തു വന്നു ചോദിച്ചു. കുറച്ചു കുരുമുളക് വില്ക്കാനുണ്ടായിരുന്നു വേണോ? തെണ്ടികുരങ്ങന്മാര്‍ ശവപ്പെട്ടിയിലടിക്കാന്‍ ആണിയും കൊണ്ട് വന്നതാ.

സന്ധ്യയ്ക്കു കടയടച്ച് വീട്ടിലെത്തി പാന്റഴിച്ചു സംഭവ സ്ഥലം നോക്കി വേദനയുണ്ട് വലിയ ഡാമേജില്ല. അന്നു രാത്രി എങ്ങനെയെല്ലാമോ തള്ളി നീക്കി. പിറ്റേന്നു രാവിലെ നോക്കിയപ്പോ മര്‍മ്മസ്ഥാനത്ത് പൊള്ളലുണ്ട് വേദന പോയിട്ടുമില്ല. എനിക്കു ചെറിയ പേടിയായി. മള്‍ട്ടിപര്‍പ്പസ് അവയവമാണു വര്‍ക്കിങ്ങിനെ ബാധിച്ചാല്‍ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാന്‍ പോലും പറ്റില്ല. കട തുറക്കുന്നതിനു മുമ്പ് രാംകുമാര്‍ ഡോക്റ്ററിന്റെ ക്ലിനിക്കില്‍ പോയി ഏതെങ്കിലും ഓയിന്റ്മെന്റ് വാങ്ങിക്കാമെന്നു തീരുമാനിച്ചു. അപ്പോള്‍ ദിവ്യയേയും മീറ്റ് ചെയ്യാലോ. അവിടെ ഒന്നു പോകാന്‍ വേണ്ടി ചെറിയ ഒരു പനിയെങ്കിലും വരാന്‍ എത്ര നാളായി കാത്തിരിക്കുന്നു. ക്ലിനിക്കിലേക്ക് കയറുമ്പോള്‍ ഫാര്‍മ്മസിയില്‍ നോക്കി. അവളില്ല; ലീവാണെന്നു തോന്നുന്നു. ഞാന്‍ ഡോക്റ്ററെ കണ്ട് കാര്യം പറഞ്ഞു.
“പൊള്ളിയതാണു.’’
ഡോക്റ്റര്‍ സൈഡ് ബെഡ് കാട്ടിയിട്ടു പറഞ്ഞു. “കിടക്കു”.
അയാളങ്ങനെയാണു. ജലദോഷം വന്നാല്‍ പോലും കിടത്തി ചെക്കപ്പ് ചെയ്യും. ഞാന്‍ ഷര്‍ട്ടുമഴിച്ചു മലര്ന്നു കിടന്നു. ഡോക്റ്റര്‍ ഒരു തെര്‍മ്മോമീറ്റര്‍ എന്റെ വായിലിട്ടു തന്നിട്ട് അകത്തെ മുറിയില്‍ പോയി വന്ന് അതെടുത്തു നോക്കി ഏതോ പാത്രത്തിലിട്ടു. എന്നിട്ട് പറഞ്ഞു.
"എവിടെയാണു കാണട്ടെ.."
ഞാന്‍ അരക്കെട്ടു കാണിച്ചു പറഞ്ഞു .“ഇവിടെ….”
“അഴിക്കു .”
അങ്ങനെ വേണ്ടി വരുമെന്നു ഞാന്‍ പ്രതീക്ഷിച്ചില്ല. ഞാന്‍ അഴിക്കാതെ നിന്നു. അയാള്‍ നിര്‍ബ്ബന്ധിച്ചപ്പോ മടിച്ചു മടിച്ചു പാന്റ്സ് താഴ്ത്തി. ഡോക്റ്റര്‍ ദുരന്തബാധിത പ്രദേശം കണ്ടു.
“ഇതെങ്ങനെയാടോ പറ്റിയത്..? തീയോടാണോ കളി..?” കൂടെ ഒരു അത്യുഗ്രന്‍ പൊട്ടിച്ചിരിയും.
“അതു.. ചായ... ഗ്ലാസ്സ് ..”
“ഇതു ചായയും കുടിക്കുമോടോ? ഹ ഹ ഹ...”
ഡോക്റ്ററുടെ ചിരിക്ക് ഡ്യുയറ്റായി ഒരു ഫീമെയിലിന്റെ അയ്യേ.. എന്നൊരു ചിരി കേട്ടാണു ഞാന്‍ തലക്ക് മുകളിലേക്കു നോക്കിയത്.... അവിടെ വെള്ള സാരിയും ബ്ലൌസുമുടുത്ത് ദിവ്യ മുഖം പൊത്തി ചിരിച്ചു നില്‍ക്കുന്നു!!!

49 comments:

  1. മാഷേ പട്ടാളത്തില്‍ ഞങ്ങള്‍ ആ ഭാഗത്തിന് പറയുന്നതു കാര്‍ഗില്‍ ഏറിയ എന്നാണ്. കാരണം ബോഫോഴ്സ് തോക്കുകളാണ് അവിടെ മുഴുവന്‍...

    ReplyDelete
  2. കുമാരന്‍ റൈറ്ററേ..

    നര്‍മ്മം നന്നായിട്ടുണ്ട്. ആശംസകള്‍

    ReplyDelete
  3. കുമാരസംഭവങ്ങളിലെ ഈ അദ്ധ്യായം കലക്കി. നാണം കെട്ട് ഒരു പരുവമായിപ്പോയിക്കാണുമല്ലോ...
    :)

    ReplyDelete
  4. ayee..! naanamille itharam kaaryangal parayaan?

    ReplyDelete
  5. ചാത്തനേറ്:“ഹൈസ്കൂളില്‍ നിന്നും പാരലല്‍ കോളേജില് നിന്നും വരുന്ന പെണ്‍പിള്ളേരുടെ വായി നോക്കുന്നതിനാണു സെന്‍സസ് എടുക്കുക എന്നു പറയുന്നത്” --- ഇതു ഈ ബ്ലോഗ് ഹിന്ദീലേക്ക് തര്‍ജമ ചെയ്യുമ്പോള്‍ ചേര്‍ത്താല്‍ മതി...

    “രണ്ടും എന്റേതു തന്നെയായിരുന്നു.“ അതൊന്നു ക്വോട്ട്സില്‍ ഇട്ടേ :)

    കലക്കി

    ReplyDelete
  6. നന്നായി കുമാരാ..... നീ നന്നാവും

    ReplyDelete
  7. റൈറ്ററേ..

    അപ്പൊ ലവനും ചായ കുടിക്കുമല്ലെ..!

    ധന നഷ്ടം,ശരീര ഹാനി,മാന നഷ്ടം..എന്റെ കുമാരേട്ടാ എല്ലാം പോയില്ലെ. എന്നാലും ബിസിനസ്സിന്റെ ബാല പാഠങ്ങള്‍ പഠിക്കാന്‍ പറ്റിയില്ലെ.

    പോസ്റ്റ് രസകരമായിട്ടൊ

    ReplyDelete
  8. കുമാരാ,
    ഒറ്റയിരിപ്പിന് വായിച്ചു,
    -ചുണ്ടിലൂറിയ പുഞ്ചിരി മായാതെ.
    (ആ ഡോക്ടര്‍ ഒരരസികനാ, അല്ലേ?)

    ReplyDelete
  9. രസകരമായ മറ്റൊരു കുമാര സംഭവം കൂടെ..ഇഷ്ടമായീട്ടോ

    ReplyDelete
  10. കുമാര്‍ജി,
    ചിരിച്ചു തലതകര്‍ന്നു.
    “മള്‍ട്ടി പര്‍പ്പസ് അവയവം” കുഴപ്പമൊന്നുമില്ലാതുണ്ടോ? അതോ?
    എങ്ങിനെ ബാന്‍ഡേജിട്ടു?

    ഹാജിക്കയുടെ ഇന്നത്തെ സ്ഥിയും ഏകദേശം പിടികിട്ടി.

    ReplyDelete
  11. രഘുനാഥന്‍, കിച്ചു, സ്രീക്കുട്ടന്‍, ഗ്രീഷു, മീര, കുട്ടിച്ചാത്തന്‍, കൈത, അനില്‍, കുഞ്ഞന്‍, കാന്താരി.. എല്ലാവര്‍ക്കും വളരെ നന്ദി.

    അനില്‍ ഹാജീക്കയുടെ ബിസിനസ്സ് ടൈറ്റാനിക്കയത് എങ്ങനെ മനസ്സിലായി?

    കുട്ടിച്ചാത്തന്‍ മനസ്സിലായല്ലേ.

    ReplyDelete
  12. ചിരിക്കാതിരിക്കാന്‍ കഴിയില്ല മാഷേ......പാവം ഹാജിക്കയെ പപ്പരാക്കി തെരുവിലരക്കിയോ ആവോ ? കുമാര സംഭവങ്ങള്‍ക്കായി കാത്തിരിക്കുന്നു.

    ReplyDelete
  13. രസായിട്ടുണ്ട് ട്ടാ. നല്ല ഹാസ്യം. ചില പെടകളും ഭയങ്കര ഇഷ്ടായി. അടുത്തത് ലേയ്റ്റാക്കണ്ട!

    “രണ്ടും എന്റേതായിരുന്നു!”

    ReplyDelete
  14. സംഭവം കുമാരൻ ആണല്ലോ? നന്നായിരിക്കുന്നു....
    ഇമ്മടെ ഭാഷയിൽ പറഞാൽ ഒരു ഒന്നൊന്നര പെടാ ചുള്ളൻ പെടച്ചത്....എന്നാപിന്നെ ഗട്യേ അടുത്തതങ്ങ്ട് പൊന്നോട്ടെ....പിന്നെ സത്യം പറ ഇതിനു മുമ്പ് വല്ല കോർപ്പറേഷന്റേം/ബോർഡിന്റേം തലപ്പത്ത് ഇരുന്നിട്ടുണ്ടോ? ഇലക്ട്രിസിറ്റി ബോർഡിലോ,ട്രാൻസ്പോർടിലോ ഒന്ന് നോക്കിക്കൂടെ...

    ReplyDelete
  15. ഹ ഹഹ എന്റെ ദിവ്യേ................ നീ ഇതുനുമാത്രം എന്തു പാപമാ മോളെ ചെയ്തത്?!!!!!!!!!

    കുമാരന്‍ ജീ നന്നായിട്ടു ചിരിപ്പിച്ചു തുടരുക

    ReplyDelete
  16. ഹെന്റമ്മേ! ചിരിക്കാന്‍ വയ്യേ!

    ReplyDelete
  17. കുമാരന്‍ (ബ്ലോഗിലെ) ഒരു വന്‍ സംഭവമാണല്ലേ. അമറന്‍ പോസ്റ്റുകള്‍!!! വായിക്കുമ്പൊ പലപ്പൊഴും ചിരി കണ്ട്രോള്‍ ചെയ്യാന്‍ സാധിച്ചില്ല. :) അടുത്തതിനായി കാത്തിരികുന്നു.

    ReplyDelete
  18. ഇത്രേം ചൂടുള്ള ചായ കിട്ടുന്ന ചായക്കട എവിടെയാ കുമാരാ?

    അടുത്ത സംഭവത്തിനു കാത്തിരിക്കുന്നു.

    ReplyDelete
  19. അയ്യേ !!!

    ചായ വിത്തൌട്ടായിരുന്നോ ആവൊ !!!

    ReplyDelete
  20. ശമ്പളമോ? ഓ.. ഇനി ഞാന്‍ ആണല്ലാന്നു വേണ്ട.
    കുമാരാ ഈ ഒരു വരി മതി റേഞ്ച് മനസ്സിലാക്കാന്‍.ചിരിപ്പിച്ചു.

    ReplyDelete
  21. കുമാര സംഭവം കൊള്ളാലോ... പാവം ഹാജിയാര്‌. പുള്ളി ഇപ്പോഴും കച്ചവടം നടത്തുണ്ടോ? അതോ പുട്ടിച്ചോ?
    ആദ്യമായിട്ടാണ് ഇവിടെ. എല്ലാം വായിച്ചു.
    നന്നായിട്ടുണ്ട്. ആശംസകള്‍.

    ReplyDelete
  22. “ഇതു ചായയും കുടിക്കുമോടോ? ഹ ഹ ഹ...”
    ഹഹഹഹഹഹ്.. കുമാരേട്ടാ‍ാ. ഇപ്പഴും ചിരി നിര്‍ത്താന്‍ പറ്റ്ണില്യ.. കലക്കി കുമാര പര്‍വ്വം.. ഇനീം പോരട്ടെ..

    നന്ദന്‍/നന്ദപര്‍വ്വം

    ReplyDelete
  23. 'ഇഹിമ'ഭാഷ പറഞ്ഞു തന്നതിനു നന്ദി.
    നര്‍മ്മം......................
    കൊള്ളാം ...................
    ആശംസകള്‍.

    ReplyDelete
  24. ന്റെ കുമാരാ !
    ഇതൊരു സംഭവം തന്നെ ..
    ഇഹിമ ഒരു ഭാഷ തന്നെ!
    രസിച്ചു കെട്ടോ

    ReplyDelete
  25. എന്റെ കുമാരന്‍ റൈറ്ററേ...ചിരിച്ച് പണ്ടാറടങ്ങി!!!
    ഹോ!

    ഹാജിക്കാന്റെ ഇഹിമ ഭാഷക്ക് ഒന്ന് രണ്ട് ഉദാഹരണങ്ങള്‍ കൂടി എഴുതാമായിരുന്നു...

    അടിപൊളി എഴുത്ത്...ആശംസകള്‍ :)

    ReplyDelete
  26. സിയക്കു പിന്നാലെ ഞാനും പണ്ടാറടങ്ങി.
    (ചിരിച്ച് ചിരിഛേഛേച്ഛേ..)

    യെമണ്ടന്‍ എഴുത്ത് കേട്ടാ. എന്നാലും ഛേഛേഛേ...
    -സുല്‍

    ReplyDelete
  27. നാട്ടുകാരനാ അല്ലെ; ഇനി എല്ലാരൊടും പറയാ അല്ലെ; കുമാരന്‍ എന്റെ നാട്ടുകാരനാണെന്ന് ; അത്രയ്ക്കു നന്നായിട്ടുണ്ട്. പറയിപ്പിക്കണം നാട്ടുകാരെ.. “ ഇതു രണ്ടും എന്റേതാ... ജമീലയും ദിവ്യയും “

    ReplyDelete
  28. ഗംഭീരം.. എന്തിറ്റ പെട.. പെട പെട... സൂപ്പര്‍ അവതരണം...

    ReplyDelete
  29. കുമാരേട്ടാ ....
    വളരെ നന്നായിരിക്കുന്നു ...
    ഒറ്റ ഇരിപ്പിന് വായിച്ചു വായിച്ചു തീര്ത്തു ..
    ചിരി ഇനിയും മാഞ്ഞിട്ടില്ല ......

    ReplyDelete
  30. This comment has been removed by the author.

    ReplyDelete
  31. ചിരിച്ചൊരു വഴിയായല്ലൊ മാഷെ..

    മള്‍ട്ടി പര്‍പ്പസ് ഹ ഹ ഹാ‍ാ‍ാ‍ാ‍ാ‍ാ

    എനിക്കു വയ്യ

    സമ്മതിച്ചു, കിടിലോള്‍ക്കിടിലം

    ReplyDelete
  32. ചായ ഗ്ലാസ്സ് പോകറ്റില്‍ വച്ചപ്പോള്‍ തന്നെ കൊളമാക്കാന്‍ പോണൂ എന്ന് തോന്നിയെങ്കിലും ഇത്രെം പ്രതീക്ഷിച്ചില്ല...

    നര്‍മ്മം അസ്സലായി മാഷെ

    (ഈ കഥ തുടരുമോ?)

    ReplyDelete
  33. ഹെന്റെ കുമാരേട്ടാ.. ഇതു ചായയും കുടിക്കും എന്ന് തെളിയിച്ചു. ഇല്ലെ, നന്നായി ചിരിച്ചൂ. അടുത്തതായിക്കോട്ടെ.

    ReplyDelete
  34. ഈ കുമാര സംഭവം ഒരു പാട് ചിരിപ്പിച്ചു.

    ആശംസകൾ!!
    നരിക്കുന്നൻ

    ReplyDelete
  35. നല്ല പോസ്റ്റ് ..അവതരണം നന്നായിരിക്കുന്നു,ആശംസകള്‍ നേരുന്നു .വീണ്ടും വരാം ....

    ReplyDelete
  36. “രണ്ടു നിലവിളികള്‍ കേട്ടു” “രണ്ടും എന്റേതു തന്നെ ആയിരുന്നു” - ഒരു ദിലീപ് സ്റ്റൈല്‍ തമാശ - ഉഗ്രനായിട്ടുണ്ട് കേട്ടോ‍ - ആദ്യായിട്ടാണ് ഈ വഴി - ഒരുപാട് ഇഷ്ടായി - നല്ല ഒഴുക്ക്.... google reader-il add cheythu..... thanx kumarji..

    ReplyDelete
  37. കമന്റുകളെഴുതിയ എല്ലാവര്‍ക്കും എന്റെ നന്ദി

    ReplyDelete
  38. ആകെ മൊത്തം ടോട്ടല്‍ കുളമായല്ലോ..
    എന്‍റെ മാഷേ.. ചായ പോക്കറ്റില്‍ ഇട്ടോണ്ട് വരുന്നത് ആദ്യമായി കേക്കുവാ..

    ReplyDelete
  39. ചിരിച്ചിട്ട് എന്റെ നെഞ്ചു വേദനിക്കുന്നൂ കുമാരാ

    ReplyDelete