Tuesday, July 15, 2008

ഒരു പ്രവാസിയുടെ അമ്മ

ആരോ പിടിച്ചു വലിച്ചത് പോലെ തോന്നി ഞാന്‍ മയക്കത്തിന്റെ കയങ്ങളില്‍ നിന്നും ഞെട്ടിയുണര്‍ന്നു. അമ്മക്കു കാപ്പി കൊടുത്ത് 2 മണിക്കു കയറിക്കിടന്നതാണു. സമയം നോക്കി. 4.50 ഇന്നു റൈറ്റ് ടൈമാണല്ലോ. എല്ലാവരും ഇറങ്ങാനുള്ള പുറപ്പാടിലാണു. താഴത്തെ ബര്‍ത്തില്‍ അമ്മ നല്ല ഉറക്കത്തിലാണു. തലക്ക് ചുറ്റിയ വെള്ളത്തുണി മാറി മുടി കൊഴിഞ്ഞു പോയത് പുറത്തേക്ക് കാണുന്നു. ഞാന്‍ താഴെക്ക് ചാടിയിറങ്ങി. തുണി നേരെയാക്കി വെച്ചു. താഴെ എല്ലാവരും കൂറ്റന്‍ പെട്ടികളും ബാഗുകളുമെടുത്ത് ഇറങ്ങാനുള്ള ഒരുക്കത്തിലാണു. മലയാളിക്ക് ചെറിയ യാത്രയില്‍ പോലും കൈനിറയെ പെട്ടികളാണു. തിരക്കൊന്നൊഴിയട്ടെ മെല്ലെയിറങ്ങാം. ഷട്ടര്‍ പൊക്കി നോക്കിയപ്പോ പ്ലാറ്റുഫോമില്‍ ജനസമുദ്രം. അനൌണ്‍സ്മെന്റുകളുടെ ഘോഷയാത്ര കേള്‍ക്കാം. കമ്പാര്‍ട്ടുമെന്റിലെ തിരക്കൊന്നു കുറഞ്ഞപ്പോ അമ്മയെ മെല്ലെ വിളിച്ചു. 'എത്തിയോ മോനെ?' ക്ഷീണം വകവെക്കാതെ അമ്മ പെട്ടെന്നു എഴുന്നേറ്റു. ബാഗ് ചുമലിലിട്ട് അമ്മയെ താങ്ങിപ്പിടിച്ച് ഞാന്‍ പ്ലാറ്റ്ഫോമിലേക്കിറങ്ങി. തിരക്ക് ഒട്ടും കുറഞ്ഞിരുന്നില്ല. ഖദര്‍ ധാരികളും കണ്ണൂര്‍ മുണ്ടുടുത്ത കമ്മൂണിസ്റ്റുകാരും പരസ്പരം കൊമ്പ് കോര്‍ക്കാതെ ചിരിച്ച് കുഴഞ്ഞ് നടക്കുന്നത് കാണാമായിരുന്നു. പലരും ഉറക്കത്തിന്റെ ആലസ്യത്തിലാണു നടക്കുന്നത്.

റെയില്‍വേ പ്ലാറ്റുഫോം എപ്പോഴും അങ്ങനെയാണു. പുഴയില്‍ വേലിക്ക് വെള്ളം കേറുന്നതു പോലെ പെട്ടെന്നു നിറഞ്ഞൊഴുകും പിന്നെ കാണില്ല. ഞങ്ങളങ്ങനെ ഒരു വിധം മെല്ലെ എന്റ്രന്‍സ് കടന്നു. പുറത്താണെങ്കില്‍ വെട്ടുകിളികളെപ്പോലെ ഓട്ടോക്കൂട്ടം പാഞ്ഞടുക്കുന്നു. തിരുവനന്തപുരം നഗരമുണരുന്നത് കണ്ണൂര്‍ എക്സ്പ്രസ്സിന്റെ വരവോട് കൂടിയാണു. എല്ലാവരും ഓട്ടോ പിടിക്കാനുള്ള പരക്കംപാച്ചിലിലാണു. 'സമയം 5 മണി ആയിട്ടേയുള്ളു’ ഞാന്‍ അമ്മയോടു പറഞ്ഞു.

അമ്മയെ ഞാനവിടെ സീറ്റിലിരുത്തി. തിരക്കൊന്നു കുറഞ്ഞപ്പൊള്‍ ടാക്സി പിടിക്കാന്‍ താഴേക്കിറങ്ങി. സമയം നീളുന്നു. ഹോസ്പിറ്റലില്‍ രോഗികള്‍ നിറയുംമുമ്പേ അവിടെയെത്താനുള്ളതാണു. ഒരു വിധം ഒരു ടാക്സി തരപ്പെടുത്തി ഞാന്‍ മെല്ലെ അമ്മയെ അതില്‍ പിടിച്ചിരുത്തി.

നേരം വെളുത്തു തുടങ്ങിയിരിക്കുന്നു. പാതിരാവില്‍ പെയ്ത മഴയില്‍ റോഡില്‍ അങിങായി വെള്ളംകെട്ടിക്കിടക്കുന്നുണ്ട്. രാക്ഷസന്‍കോട്ട പോലെയുള്ള പുതിയ നിയമസഭാമന്ദിരത്തിനു മുകളിലായി കാളിയന്‍ പത്തി വിടര്‍ത്തിയതു പോലെ കരിമേഘം. സ്റ്റാച്യു ജംഗ്ഷന്‍ കഴിഞ്ഞു ചെറുതായി മഴ പെയ്തു തുടങ്ങി. ചാറല്‍ അടിക്കാതിരിക്കാന്‍ ഞാന്‍ വ്ണ്ടിയുടെ ഗ്ലാസ് പൊക്കിവെച്ചു‍. അമ്മയ്ക്ക് നല്ല ക്ഷീണമുണ്ട്. ഈ കീമോ കഴിഞ്ഞിട്ട് ബാക്കി റ്റ്രീറ്റ്മെന്റ് തുടങ്ങാമെന്നാണു ഡോക്റ്റര്‍ പറഞ്ഞത്. അമ്മയെ തിരിച്ചുകിട്ടിയാല്‍ മതിയായിരുന്നു. അമ്മ എന്റെ മടിയിലേക്കു ചാഞ്ഞുകിടന് അമ്മയുടെ തലയില്‍ ചുറ്റിയ വെള്ളത്തുണി പാറിപോകാതിരിക്കാന്‍ ഞാന്‍ പിടിച്ചു വെച്ചു. പാവം മരുന്നിന്റെ ചൂട് കൊണ്ട് അമ്മയുടെ മുടിയെല്ലാം കൊഴിഞ്ഞ്പൊയിരിക്കുന്നു വയസ്സ് എഴുപതുണ്ടെങ്കിലും അമ്മയുടെ മുടി അധികമൊന്നും നരച്ചിട്ടുണ്ടായിരുന്നില്ല. കാച്ചിയ എണ്ണയുടെ മണമാ അമ്മയുടെ മുടിക്ക്, നല്ല മുറ്റുമുണ്ടായിരുന്നു. ഇളയമ്മ വീട്ടില് വരുമ്പോള്‍ അമ്മ എപ്പോഴും മുടിയുടെ മേനിപറച്ചില്‍ നടത്തുമായിരുന്നു. കാട്ടുപടവലത്തിന്റെ വള്ളി ചതച്ച പ്രത്യേകതരം എണ്ണക്കൂട്ടായിരുന്നു അമ്മയുടെ മുടിയുടെ രഹസ്യം, നീരെറക്കത്തിന്നും തലവേദനയ്ക്കും അമ്മയുടെ കാണപ്പെട്ട ദൈവം. കുമാരന്‍ വൈദ്യരു പറഞ്ഞ്കൊടുത്ത എണ്ണയായിരുന്നു അത് , കാട്ടുപടുപടവലം എവിടെ കണ്ടാലും കുറ്റിയൊടെ അമ്മ പറിച്ചു കൊണ്ടുവരുമായിരുന്നു.

“എന്തിനാ ഏടത്തീ ഈ വള്ളി “എന്നാരെങ്കിലും ചോദിച്ചാല്‍ അമ്മ അഭിമാനത്തൊടെ പറയും, “എന്റെ എണ്ണക്കാ മോളേ..”

പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ അമ്മയെ സോപ്പിടാന് ഏറ്റവും നല്ല പണി കാട്ടുപടവലത്തിന്റെ വള്ളി കൊണ്ട് വരലാണ് , തമ്പിയേട്ടന്റെ പറമ്പില്‍ നിന്നും ഞാന്‍ സ്ഥിരമായി കാട്ടുപടവലം പൊട്ടിച്ചുകൊണ്ടു വരും. വള്ളി കാണുമ്പോഴെക്കും അമ്മയുടെ കണ്ണുകള്‍ ചെറിയ കുട്ടികളുടെത് പോലെ വിടര്‍ന്ന്‌വരും. അതുകാണാന്‍ നല്ല രസമാ. അന്നത്തെ ദിവസം അമ്മയ്ക്ക് എന്നോട് കൂടുതല് വാത്സല്യമായിരിക്കും. അച്ഛനും ചേച്ചിയും കേള്‍ക്കെ പറയും 'എന്റെ മോന് കൊണ്ടുത്തന്ന വള്ളിയാ ഇത്'. ഏറ്റവും രസം രാത്രിയില്‍ വള്ളി ഉരലിട്ടിടിച്ച് പിഴിയാന്‍ സഹായിയായി കൂടാം, അന്നത്തെ ദിവസം പുസ്തകത്തോടു വിട. എന്റെ ചിന്തകള്‍ കാട്ടുപടവലത്തിന്റെ വള്ളിപോലെ പടര്‍ന്നുപോയി…

ഹൊ ഇന്ന് 21 ആയല്ലൊ ഈശ്വരാ..., രണ്ടാമത് അനുവദിച്ച ലീവും തീരാന്‍ ദിവസങള്‍ മാത്രം... മനസ്സില്‍ വല്ലാത്ത ഭയം. കരഞ്ഞ് പറഞ്ഞാണ് ഒരു മാസത്തെക്ക് ലീവ് അനുവദിച്ചത്‌. അമ്മയുടെ അസുഖത്തിന്റെ സീരിയസ്നെസ്സ്, ഞാന്‍ മാത്രമെ മകനായിട്ടുള്ളൂ.. ഇവയൊക്കെ പറഞ്ഞ് പറഞ്ഞാണു അവസാനം ഈജിപ്ത്കാരന്‍ GM 15 ദിവസത്തെക്ക് കൂടി നീട്ടിത്തന്നത്. ”do not extend your leave further.. this is last” അയാളുടെ വാക്കുകള്‍ കാതില്‍ മുഴങുന്നു ഇനി എന്താ മുന്നിലുള്ള വഴി ഒന്നിനും ഒരു രൂപവും ഇല്ല. അവിടെ ഫ്ളാറ്റില്‍ അനുവും മക്കളും തനിച്ചാണ് അവള്‍ ജോലിക്ക് പൊയി ത്തിരിച്ച് വരുമ്പോള്‍ മക്കള്‍ Day care-ല് ആയിരിക്കും എത്രദിവസമായി മക്കളെ കണ്ടിട്ട്……… ഇവിടെ രോഗിയായ അമ്മയെ ഒരു വലിയവീട്ടില്‍ ഹോംനേഴ്സിന്റെ അരികിലാക്കി എങിനെ തിരിച്ചു പോകും? ഒന്നിനും ഒരുപിടിയും കിട്ടുന്നില്ല. അമ്മ ഒരു കൊച്ചുകുട്ടിയെ പൊലെ മടിയില് തല ചായ്ച്ചു കിടക്കുന്നു പാവം ... എനിക്ക് നിയന്ത്രിക്കാന്‍ പറ്റുന്നില്ല കണ്ണുകള്‍ നിറഞ്ഞു കവിയുന്നു. പുറത്തുള്ള ഒന്നും കാണാന്‍ പറ്റുന്നില്ല. എല്ലാം നിറംമങിയ നിഴലുകള്. അമ്മ കാണാതിരിക്കാന്‍ ഞാന്‍ കര്‍ച്ചീഫ് എടുത്ത് കണ്ണു തുടച്ചു. പെട്ടെന്നു എതൊ ഒരു അദ്രുശ്യശക്തി എന്നില്‍ സന്നിവേശിച്ചതുപൊലെ തോന്നി...ആരൊ പകര്‍ന്ന് തന്നതുപോലെ ഒരു ധൈര്യം.. വരുന്നടുത്ത് വെച്ചുകാണാം. ജോലി പൊകുന്നങ്കില്‍ പോകട്ടെ. അവരെയൊക്കെ നാട്ടിലെക്ക് കൊണ്ടുവരാം. അമ്മയെ തനിച്ചാക്കി എവിടെക്കും ഇല്ല. ഞാന്‍ അമ്മയെ ഒന്നുകൂടി മുറുകെപ്പിടിച്ചു. ഇന്നത്തെ റിസള്‍ട്ട് കിട്ടിയാല്‍ എല്ലാം സധാരണ പോലെയാവണേ... ഞാന്‍ സകല ദൈവങ്ങളേയും പ്രാര്‍ഥിച്ചു...

വണ്ടി ഏതോ ഹംബില്‍ കയറി ഒന്നു ചാടി. ഹൊ മെഡിക്കല്‍ കൊളേജ് എത്തിയിരിക്കുന്നു.

ഹോസ്പിറ്റലിന്റെ അടുത്ത് തന്നെ ഞങ്ങള്‍ റൂമെടുത്തു. പെട്ടെന്നുതന്നെ കുളിച്ചു ഫ്രെഷായി. അവിടന്നു തന്നെ പ്രാതലും കഴിച്ചു. അപ്പോഴേക്കും സമയം ആറരയാവുന്നതേയുള്ളു. പേടിക്കാനില്ല സമയം ആവുന്നതേയുള്ളു. ആവശ്യത്തിനു സാധനങ്ങള്‍ മാത്രം ബാഗിലെടുത്ത് മുറിപൂട്ടി അമ്മയുടെ കൈപിടിച്ച് ഞാന്‍ പുറത്തിറങ്ങി. റോഡില്‍ ഓട്ടോയും മറ്റ് വാഹനങ്ങളും വരുന്നതേയുള്ളു.

മോനേ നമുക്ക് മെല്ലെ നടക്കാം അത്രയല്ലേയുള്ളൂ. അമ്മ പറഞ്ഞു. മാത്രമല്ല, അമ്മ എപ്പോഴും അങ്ങനെയാണു ഏതു നാട്ടില്‍ പോയാലും അവിടത്തെ ചെറിയ ചെറിയ കാഴ്ചകള്‍ അമ്മയ്ക്കു കൌതുകമാണു. ഇവിടുത്തെ തടിച്ച മാലിപ്പെണ്ണുങ്ങള്‍, സ്റ്റതസ്കോപ്പ് തൂക്കിയിട്ടു നടക്കുന്ന മെഡിക്കല്‍ സ്റ്റുഡെന്റ്സ്, വഴിയിലൂടെ പോകുന്ന കൊച്ചുകുട്ടികള്‍, കൊളെജ് ഗാര്‍ഡനിലെ പൂത്ത്നില്ക്കുന്ന ചെടികള്‍ അങ്ങനെ പോകുന്നു അമ്മയുടെ കാഴ്ച്ചകള്‍. ഓരോന്നിനും അമ്മയുടെ തന്നെ അഭിപ്രായവുമുണ്ടാവും. പണ്ടായിരുന്നെങ്കില്‍ കാക്കയോടും പൂച്ചയോടും സംസാരിക്കുന്ന ആളാ. ഞാന്‍ അമ്മയുടെ കൈപിടിച്ച് മെല്ലെ നടന്നു.

ആര്‍സി.സി. എത്താറായി. എന്റെ ഹ്രിദയമിടിപ്പിന് വേഗം കൂടി. ഇനി മറ്റൊരു ലോകമാണു. ജീവന്റെ വഴിയില്‍ നിഴല്‍ വീണവരുടെ ലോകം. അവരുടെ ആര്‍ദ്രമായ കണ്ണുകള്‍ നമ്മുടെ മനസിനെ പിടിച്ചുലക്കും. പരിചയപ്പെട്ടവരില്‍ നല്ല ആത്മവിശ്വാസമായിരുന്നു തിരുവനന്തപുരതുകാരന്‍ പ്രകാശേട്ടനു. പക്ഷേ ദിവസങ്ങള്‍ കൊണ്ട് ആ പ്രകാശം അണഞ്ഞു പോയി. പക്ഷേ വളരെ സീരിയസ്സായിരുന്ന മനോഹരനും സേവിയര്‍ക്കും നല്ല മാറ്റമുണ്ട്. എല്ലാം ‘മുകളിലെ വലിയ വൈദ്യന്റെ’ തീരുമാനങ്ങള്‍.

രജിസ്റ്റ്രേഷന്‍ കൌണ്ടറില്‍ ആളുകള്‍ വന്നു തുടങ്ങിയിരിക്കുന്നു. ഇനിയെല്ലാം പടിപടിയായി ചെയ്യാനുള്ളതാണു. ആദ്യം രക്തപരിശോധന, ലാബ് തുറക്കുന്നതേയുള്ളു. രക്തം കൊടുത്തതിനു ശേഷം അമ്മയേയും കൂട്ടി കൌണ്ടറില്‍ വന്നിരുന്നു. റിസള്‍ട്ട് കിട്ടാന്‍ ഒരു മണിക്കൂറെങ്കിലും വൈകും. തിരക്കു കൂടിവരുന്നു. കുട്ടികള്‍, ചെറുപ്പക്കാരികള്‍ അങ്ങനെ പോകുന്നു. രോഗികളുടെ നീണ്ടനിര കണ്ട്‌ കണ്ട് കണ്ണിന് ശീലമായി. പിന്നെ എല്ലാം എല്ലാം യാന്ത്രികമാവുന്നു.

കിട്ടിയ റിസല്‍ട്ടുമായി നേരെ ഡോക്റ്ററുടെ ക്യാബിനിലേക്ക്. അത് ഡോക്ടറുടെ കൈയ്യില്‍ കൊടുക്കുമ്പോള്‍ എന്റെ കൈകള്‍ വിറച്ചിരുന്നു. എന്താണീശ്വരാ പറയാന്‍ പോകുന്നത്? അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു. ‘നല്ല കുറവുണ്ടല്ലൊ. നമുക്ക് ഈ പ്രാവശ്യം കൂടി കീമോ ചെയ്താല് മതി.

'സാരമില്ല ഞങളുടെ മരുന്നും അമ്മയുടെ ധൈര്യവും കൂടിയാവുമ്പോള്‍ എല്ലാം പെട്ടന്ന് ശരിയാവും.’ ഡോക്ടര്‍ അമ്മയുടെ പുറത്ത് തട്ടിക്കൊണ്ട് പറഞ്ഞു. അവിടുന്ന് ഇറങുമ്പോള്‍ മനസ്സിന്ന് നല്ല ആശ്വാസം. പെട്ടെന്നുതന്നെ മരുന്നു വാങ്ങി വന്നു. തിരക്ക് വര്‍ദ്ധിച്ചു വരുന്നു. സെക്യുരിറ്റിക്കാരന്റെ ഉച്ചത്തിലുള്ള് ആജ്ഞകള് കോറിഡോറിലൂടെ കേള്‍ക്കാമായിരുന്നു. ഇവര്‍ക്ക് എങിനെ കഴിയുന്നു ഇത്ര ക്രൂരമായി പെരുമാറാന്. വ്രിത്തികെട്ട ഇനം.

മരുന്നു സഞ്ചിയും ചാര്‍ട്ടും സിസ്റ്ററെ ഏല്‍പ്പിച്ചു. പെട്ടെന്നുതന്നെ അവര് ഡ്രിപ് സ്റ്റാര്‍ട്ട് ചെയ്തു. ഇനി മൌനത്തിന്റെ നിമിഷങ്ങളാണു. ഏകദേശം നാലു മണിക്കൂറെങ്കിലുമെടുക്കും ഇതു കഴിയാന്‍. വളരെ പതുക്കെയേ ഡ്രിപ് കൊടുക്കുകയുള്ളു. ഞെരമ്പിലൂടെ കയറുന്ന മരുന്നു നല്ലതും ചീത്തയുമായ മുഴുവന് കോശങ്ങളേയും നശിപ്പിക്കുന്നു. ഒരു തരം വാഷൌട്ട്. എലിയെപ്പിടിക്കാന്‍ ഇല്ലം ചുടുന്നത്പോലെ. ഇതാണു കീമോതെറാപ്പിയുടെ രസതന്ത്രം. ഏറ്റവും വിഷമം ഇതു കഴിഞ്ഞുള്ള ദിവസങ്ങളാണു. എല്ലാം മനക്കരുത്തു കൊണ്ട് അമ്മ സഹിക്കുന്നു. വേറെ വഴിയില്ലല്ലോ.

തൊട്ടടുത്ത ക്യാബിനുകളിലൊക്കെ പേഷ്യന്റ്സ് വന്നുകൊണ്ടിരിക്കുന്നു. . ഞാന്‍ അമ്മയുടെ നെറ്റിയിലെ വിയര്‍പ്പുതുള്ളികള്‍ ഒപ്പിക്കൊണ്ടിരുന്നു. വല്ലാത്ത അസ്വസ്ഥത. ഞാന്‍ അമ്മയുടെ കാല്‍പാദം തടവികൊടുത്തു അങനെ ചെയ്യുന്നത് അമ്മയെക്ക് പണ്ടേ ഇഷ്ടമാണു, പെട്ടെന്നു ഒരു ഞരക്കത്തോടെ അമ്മ മയക്കത്തില് നിന്നുണര്‍ന്നു. 'മോനേ കുറച്ചു കഞ്ഞി കിട്ടുമോ കിട്ടിയെങ്കില്‍ നന്നായേനെ?'

എന്റെയീശ്വരാ.. ഒരാളെ കൂടെ കൂട്ടാത്തതിന്റെ മണ്ടത്തരമോര്‍ത്ത് എനിക്കു കരച്ചില്‍ വന്നു.

അമ്മയുടെ അടുത്ത് ആരു നില്‍ക്കും? കഞ്ഞി കിട്ടണമെങ്കില്‍ ഹോസ്പിറ്റലിന്റെ വെളിയില്‍ പോകണം. ഈശ്വരാ എന്ത് ചെയ്യു? ഞാന് സിസ്റ്ററുടെ അടുത്തേക്കോടി. നിങ്ങളുടെ കൂടെ വേറാരുമില്ലേ? ഞാനൊന്നും പറയാതെ നിന്നു. എന്റെ നിസ്സഹായത കണ്ടിട്ടാവണം അവര് കൂടുതല്ലൊന്നും പറഞ്ഞില്ല. ശരി. വേഗം പോയി വരു.. അമ്മയെ ഞാന്‍ നോക്കിക്കൊള്ളാം. ഞാന് പാത്രവുമെടുത്ത് സിസ്റ്ററെ ദയനീയമായി നോക്കി താഴേക്കോടി. ഹോസ്പിറ്റലില്‍ നിന്നും കുറച്ച് ദൂരമുണ്ട് കഞ്ഞി കിട്ടുന്ന ഹോട്ടലിലേക്ക്.

റോഡിലൂടെയുള്ള എന്റെ ഓട്ടം ചിലരൊക്കെ നോക്കുന്നുണ്ട്. പെട്ടെന്നു തന്നെ അവിടെയെത്തി. കഞ്ഞി ഒഴിക്കുമ്പോള് അയാള്‍ പറഞ്ഞു. നിങ്ങളുടെ കൈയ്യില് ഈ പാത്രമേയുള്ളോ.. നല്ല ചൂടുണ്ട്. സൂക്ഷിക്കണം. ഞാന് പാത്രം കൈയ്യിലെടുത്തു. എന്റമ്മേ.. ഭയങ്കര ചൂട് ഈശ്വരാ.. ഇതു മറിഞ്ഞ് പോകുമോ? ഞാന്‍ പാത്രം കൈകള്‍ മാറ്റി മാറ്റി പിടിച്ചു . ചൂടുകൊണ്ട് ഞാന്‍ റോഡില് നിന്നും തുള്ളി പോകുന്നുന്ന്ട് എന്തുവന്നാലും ഇതു മറിക്കില്ല. ഞാന്‍ തീരുമാനിച്ചു അമ്മക്ക് ഇതു മ്രുതസഞ്ജീവനി പൊലെയാണ്. പെട്ടെന്നു മുന്നിലുടെ പൊയ ഒരു ഓട്ടോ ബ്രേക്കിട്ട് സൈഡില്‍ നിര്‍ത്തി. ഡ്രൈവറൊരു സഞ്ചിയുമായി വന്ന് ഏതോ അടുത്ത പരിചയക്കാരനെ പോലെ എന്നോട് ചോദിക്കാതെതന്നെ പാത്രം കൈയ്യില്‍നിന്നും വാങ്ങി സഞ്ചിയിലിട്ട് എന്റെ കൈയ്യില്‍ തിരിച്ചേല്‍പ്പിച്ചു.

‘സാറേ കയറിക്കോളൂ. ഞാന് ഹോസ്പിറ്റലിറക്കിത്തരാം.’
‘അയ്യോ വേണ്ട നടക്കാനുള്ള ദൂരമല്ലേയുള്ളു. ഇതു തന്നെ വലിയ ഉപകാരം.’

‘പൈസ ഒന്നും വേണ്ടസാറേ നമ്മളൊക്കെ മനുഷ്യരല്ലേ’. അയാളെന്നെ നിര്‍ബ്ബന്ധിച്ച് വണ്ടിയില് കയറ്റി ഹോസ്പിറ്റലിന്റെ ഉള്ളിലിറക്കിത്തന്നു. ഞാന്‍ താങ്ക്സ് പറയുന്നതിനു മുമ്പ് അയാള്‍ തിരിഞ്ഞു നോക്കാതെ വണ്ടിയുമെടുത്ത് പോയ്ക്കഴിഞ്ഞിരുന്നു. ദൈവം ഓട്ടോക്കാരന്റെ രൂപത്തിലോ?

ഞാന്‍ പെട്ടന്ന്‌തന്നെ മുകളില്‍ എത്തി അശ്വാസം. അമ്മയുടെ തൊട്ടടുത്തു തന്നെ സിസ്സര്‍ നില്‍ക്കുന്നുണ്ട്. അമ്മ അവരൊട് എന്തോ പറഞു ചിരിക്കുന്നു. എത്ര പെട്ടന്നാ അമ്മ അവരെ കമ്പനി ആക്കിയത്! നിങള്‍ ഇത്ര പെട്ടന്ന്‌ പരിചയക്കരായൊ? അവര്‍ ചിരിച്ചു . കഞ്ഞി നന്നായി ആറ്റിയതിനു ശേഷമെ അമ്മയ്ക്ക് കൊടുക്കാവൂ എനിക്കുള്ള നിര്‍ദ്ധേശവും തന്ന്‌ അവര്‍ പൊയി. ആവശ്യത്തിനു ഉപ്പു ചേര്‍ത്ത് നന്നായി തണുപ്പിച്ച് എന്റെ മടിയില്‍ കിടത്തി ഒന്നു രണ്ട് സ്പൂണ് കൊടുത്തപ്പോഴേക്കും അമ്മയുടെ കണ്ണുകള്‍ പ്രകാശമാനമായി.... പഴയ അമ്മയെ തിരിച്ചു കിട്ടിയ പോലെ തോന്നിയെനിക്ക്. അമ്മയ്ക്ക് നല്ല ആശ്വാസം തോന്നി. പിന്നെ അമ്മ ഒരു പാട് സംസാരിച്ചു അച്ഛനെ പറ്റിയും ചേച്ചിയെ പറ്റിയും.... അച്ഛന്‍ മരിക്കുമ്പോള്‍ എറ്റവും ദുഃഖം ചേച്ചിയെ ഓര്‍ത്തായിരുന്നു..... തറവാട്ട്മഹിമ നോക്കി അച്ചന്റെ നിര്‍ബന്ധത്തിനു വഴങിയായിരുന്നു അവളുടെ കല്ല്യാണം........... ഒക്കെ അവളുടെ വിധി എന്റെ മൊളെ ഒന്ന് കണ്ടാല്‍
മതിയായിരുന്നു അതിനും അവന്‍ അനുവദിക്കുന്നില്ലലോ ……. അമ്മയുടെ കണ്ണുകള്‍ നിറ്ഞ്ഞു. ഞാന്‍ അമ്മയെ ആശ്വസിപ്പിച്ചു ............ കുറച്ച് നേരത്തെ മൌനത്തിനു ശേഷം അമ്മ എന്നോട് ചോദിച്ചു. ‘നിന്റെ ലീവ് എപ്പഴാ കഴിയുന്നത് മോനെ?’

കുറച്ച് മുന്‍പ് എനിക്ക് കിട്ടിയ ധൈര്യം ചോര്‍ന്നു പോയോ. ഒരു നിമിഷം ഞാന്‍ ഒന്ന് പതറിയൊ?.....
‘അമ്മയുടെ അസുഖം മാറിയെ ഞാന്‍ പോകുന്നുള്ളൂ’

‘അതൊന്നും വെണ്ട മോനെ.. ഇപ്പോള്‍തന്നെ നിന്റെ ലീവ് ഒരുപാടായില്ലെ. അസുഖം കുറവുണ്ടെന്നല്ലെ ഡോക്ടര്‍ പറഞ്ഞത് പിന്നെ എന്തു പേടിക്കാനാ.... വീട്ടില്‍ ചുറ്റിലും എന്തു സഹായത്തിനും നമുക്ക് ആള്‍ക്കാരില്ലെ? പിന്നെ ഹൊംനേഴ്സില്ലെ.. മാത്രമല്ല അസുഖം മാറിയാലും അമ്മയൊക്കെ ഇനി എത്രകാലമാ ...? ഇത്രയും നല്ല ജോലി പോയാല്‍ പിന്നെ കിട്ടുമോ ? അനുവും മക്കളും അവിടെ തനിച്ചല്ലേ നീ വേഗം തിരിച്ചു പോകണം’ പിന്നെ ഏന്തങ്കിലും വിശേഷം അറിയാന്‍ ഒന്ന് വിളിച്ചാപ്പോരെ....പാറഞ്ഞ്‌തീരുമ്പോഴേക്കും അമ്മയുടെ വാക്കുകള്‍ ഇടറിയൊ..?

‘അമ്മ ഇപ്പോള്‍ ഇതൊന്നും ആലോചിക്കെണ്ട’ ഞാന്‍ അമ്മയെ തടഞ്ഞു അമ്മ നന്നായി ഒന്ന് ഉറങിയാട്ടെ’

ഞാന്‍ അമ്മയുടെ നെറ്റിയിലെ വിയര്‍പ്പുകള്‍ ഒപ്പിക്കളഞ്ഞു. വിശറി എടുത്ത് മെല്ലെ മെല്ലെ വീശിക്കൊടുത്തു...... അമ്മയുടെ കണ്ണുകള്‍ മയക്കത്തിലേക്ക് ആണ്ടാണ്ട് പോയി..................ഡ്രിപ്പില് നിന്നും നാഴികമണി പോലെ മരുന്നു തുള്ളിതുള്ളിയായി വീണു കൊണ്ടിരിക്കുന്നു……..

ആകാശത്ത് കരിമേഘം കൊണ്ട് വന്ന കാറ്റ് ഹൊസ്പിറ്റലിന്റെ ജനാലകള്‍ കൂട്ടത്തോടെ തച്ചടക്കുന്നു...

40 comments:

  1. കുമാരേട്ടാ...

    ഇങ്ങനെ എന്തൊക്കെ ചെയ്താലാണ് അമ്മമാരുടെ സ്നേഹത്തിനു പകരമാവുക?

    ആ ഓട്ടോക്കാരനെ എത്ര പ്രശംസിച്ചാലും മതിയാകില്ല.

    ReplyDelete
  2. കുമാര്‍ ഭായി..

    ഇതു കഥ തന്നെയാകട്ടെ, എന്നിട്ടും മനസ്സിലെ വിങ്ങല്‍ മാറുന്നില്ല. ജീവിതത്തില്‍ ഞാനും അനുഭവിക്കുന്നു സ്വാര്‍ത്ഥത മൂലമുണ്ടായ ഗതികേട്... കാരണം ഞാനും ഒരു പ്രവാസ ജീവിതം നയിക്കുന്നു..

    ബാല്യവും മനസ്സില്‍ നഷ്ടബോധമുണ്ടാക്കുന്നുണ്ട്.

    വളരെ ടച്ചിങ്ങായ കഥ.

    ReplyDelete
  3. ശ്രീ പറഞ്ഞതു സത്യം.

    ചെയ്യേണ്ടതും എന്നാല്‍ ഞാന്‍ ചെയ്യാത്തതും!

    quite touching!

    ReplyDelete
  4. കുമാരന്‍...
    ഉള്ളിലെവിടെയോ തൊട്ടതുപോലെ.
    ആശംസകള്‍

    ReplyDelete
  5. കുമാര്‍ ശെരിക്കും കരയിച്ചല്ലൊ താങ്കള്‍...
    ആ ഓട്ടോക്കാരന്റെ രംഗം എത്തിയപ്പോഴേക്കും പിടിച്ചു നിര്‍ത്താനായില്ല.
    അമമ അത് ദൈവത്തിന്റെ നിര്‍വ്വചനമാണ്.മൂഹമ്മദ് നബി(സ)യുടെ ഒരു വചനമുണ്ട് “അമ്മയുടെ കാല്‍ചുവട്ടിലാണ് സ്വാര്‍ഗ്ഗം” എന്ന്.
    വയസ്സുകാല‍ത്തെ മാതാപിതാക്കളെ പരിചരിക്കുക എന്നത് തികച്ചും ഭാഗ്യം ചെയ്ത ഒന്നാണത്.മാത്രമല്ല,ചെറുപ്പം തൊട്ട് നമ്മളെ പരിചരിച്ചതീന് നമ്മള്‍ ചെയ്യുന്ന പ്രതിഫലവും.

    ReplyDelete
  6. ടച്ചിങ്ങായ കഥ.... :)

    ReplyDelete
  7. വളരെ ആഴത്തില്‍ സ്പര്‍ശിച്ചു ഈ കഥാനുഭവം.
    പല പ്രവാസികളുടേയും അനുഭവമല്ലേ ഇതു..

    ReplyDelete
  8. "mizhi peeliyil neermani thulumbi"

    kumaretta enthino pettennu ammaye orthu...

    touching

    ReplyDelete
  9. അദ്രുശ്യശക്തി എന്നില്‍ സന്നിവേശിച്ചതുപൊലെ തോന്നി...ആരൊ പകര്‍ന്ന് തന്നതുപോലെ ഒരു ധൈര്യം.. വരുന്നടുത്ത് വെച്ചുകാണാം. ജോലി പൊകുന്നങ്കില്‍ പോകട്ടെ. അവരെയൊക്കെ നാട്ടിലെക്ക് കൊണ്ടുവരാം. ...


    കുമാരേട്ടാ ... ആ വാക്കുകള്‍ എല്ലാവര്ക്കും പറയാന്‍ പറ്റില്ല . അങ്ങനെ പറയാന്‍ പറ്റാത്തവര്ക്ക് വേണ്ടിയാണ് വൃദ്ധ സദനങ്ങള്‍

    ReplyDelete
  10. കുമാരേട്ടന്റെ കമന്റ് വഴി കേറിയതാ ഇവിടെ... ശരിക്കും മനസ്സില്‍ തൊട്ടു കളഞ്ഞു...

    ReplyDelete
  11. ''അമ്മയല്ലാതൊരു ദൈവമുണ്ടോ?
    അതില്ലും വലിയൊരു കോവിലുണ്ടോ? ''
    സത്യമാണ് കുമാരേട്ടാ...... അമ്മ തന്നെയാണ് സത്യം, അതിന് പകരമാവില്ല ഒന്നും.. അമ്മയ്ക്ക് സുഖായോ? അമ്മക്കുട്ടിക്ക് ഒരു കുഞ്ഞു പനി വന്നപ്പോ ഉള്ളില്‍ ഊറിയ സങ്കടം ഓര്ത്തു പോയി. നല്ല പോസ്റ്റ്, വിലയുള്ള അര്ത്ഥം.

    ReplyDelete
  12. കമന്റുകളെഴുതി അനുഗ്രഹിച്ച എല്ലാവര്‍ക്കും നന്ദി..

    ReplyDelete
  13. ഹമ്പട കള്ളാ....നീ ഇത്ര കാലമായിട്ടും ഇങ്ങനെ ഒരുകാര്യമുള്ളത്‌
    എന്നോട്‌ പറഞ്ഞില്ലല്ലോ....എന്തായാലും ഞാന്‍ ഇത്ര
    പ്രതീക്ഷിച്ചില്ല.....കുമാരാാാ
    സത്യത്തിലാരും തിരിച്ചറിഞ്ഞില്ല...

    ReplyDelete
  14. വളരെ നല്ല കഥ. കഥ തന്നെ ആയിരിക്കട്ടെ.

    ReplyDelete
  15. ഒന്നിനും കണക്ക് പറയലല്ല ജീവിതം .സ്നേഹം പകരം കൊടുക്കലാണ്...ഹൃദയസ്പര്‍ശിയായ എഴുത്ത്...നന്ദി....

    ReplyDelete
  16. ശ്രീയുടെ ബ്ളോഗില്‍ക്കുള്ള എന്റെ ആദ്യ യാത്രയാണിത്... ഞാന്‍ ഈ ബൂലോഗത്തെത്തീട്ട്‌ അധികായിട്ടില്ലാത്തോണ്ടാണേ അങ്ങനെ.. ഒരെണ്ണം കഴിഞ്ഞു മറ്റൊന്ന് അങ്ങനെ അങ്ങനെ കുറെ വായിച്ചു.
    നന്നായിട്ടുണ്ട്...
    ആ പിള്ളച്ചന്‍ കലക്കിട്ടോ..


    -പെണ്‍കൊടി

    ReplyDelete
  17. ആശ്ലേഷിക്കുമ്പോള്‍ നെറുകയില്‍ വീഴുന്ന രണ്ടു തുള്ളി കണ്ണീ‍രാണ്,അമ്മ.
    എഴുത്ത് ഇഷ്ടമായി.

    ReplyDelete
  18. നവി..
    ശ്രീവല്ലഭന്‍..
    കുഞിപ്പെണ്ണു..
    പെണ്‍കൊടി..
    മുസാഫിര്‍..


    വളരെ നന്ദി..

    ReplyDelete
  19. സോറി ട്ടോ.. കമന്റിയപ്പൊ മാറിപ്പോയി..

    ReplyDelete
  20. nannayi touch cheythu, spcly chemo cheythathinu sheshamulla avastha vaayichappol.... bcoz entey fatherinum chemo cheyynnundu, bhagyathinu mudi kozhiyunnilla, but full time ksheenamaanu... ennum oro vedanakal.

    ReplyDelete
  21. പഠിക്കുന്ന കാലത്ത് ഇതേ അവസ്ഥയില്‍ കൂടി ഞാനും കയറി പോയിരുന്നു... ആശുപത്രിയും ലൊക്കേഷനും മാത്രം മാറ്റം.. തിരുവനന്തപുരത്തിന് പകരം മംഗലാപുരം, RCC ക്ക് പകരം കസ്തുര്ബ മെഡിക്കല്‍ കോളേജ്... രണ്ടാഴ്ചകളില്‍ ഒരുപ്രാവശ്യം ആയിരുന്നു കീമോ... കോളേജില്‍ നിന്നും ലീവ് എടുത്തു അതിനായി അമ്മയുടെയ്‌ കൂടെയ്‌ പോയപ്പോള്‍ അമ്മയുടെയ്‌ മുഖത്ത് നോക്കാന്‍ മടിയായിരുന്നു.. അമ്മ എന്റെ മുഖത്തും നോക്കില്ല... കീമോ ചെയ്യുന്ന സമയത്ത് ആരോടും മിണ്ടാതെ, ആരെയും കാണാന്‍ സമ്മതിക്കാതെ ഒരു വര്‍ഷം... മുടി വന്നതിനു ശേഷമാണു ആ മുഖത്ത് ഒരു ചിരി ഞാന്‍ കണ്ടത്‌...

    കുമാരേട്ടാ.... ഒരുപാടു ഇഷ്ടപെട്ട ഒരു പോസ്റ്റ്‌... ഇപ്പോഴാണ്‌ കണ്ടത്‌... ഇതെന്റെ കൂടി കഥയാണ് :-(.

    ReplyDelete
  22. ourpaadu ishtamayi. munp kanda comments pole njanum agrahikkunnu, ithoru katha mathramaavatte!

    it touched my heart!

    thank you kumaran chetta.

    ReplyDelete
  23. കുമാര്‍ജി അവസാന ഭാഗങ്ങള്‍ മങ്ങി കാണപ്പെട്ടു, കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു.

    ReplyDelete
  24. മലയാളിക്ക് നഷ്ടമാകുന്ന മാതൃസ്നേഹത്തെ പ്രതിപാദിക്കുന്ന കുമാരന്റെ കഥ കണ്ണുകളെ അശ്രു മയമാക്കി..

    ReplyDelete
  25. This comment has been removed by the author.

    ReplyDelete
  26. auto driver, amma and u are very touching...

    ReplyDelete
  27. This comment has been removed by the author.

    ReplyDelete
  28. Ashly A K, ചേര്ത്തലക്കാരന്, Whiz, dolphin, ചെലക്കാണ്ട് പോടാ, നിയാസ് സി, priya : എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  29. good and exelant, enikku viswasam varunnilla ethu ninte sristiyo? . i am proud of u dear

    ReplyDelete