Tuesday, December 29, 2015

സ്പെഷൽ..!

താലികെട്ടാൻ പെണ്ണും ചെക്കനും എത്തുന്നതിന് മുൻപേ തന്നെ സദ്യ നടക്കുന്ന ഹാളിന്റെ മുന്നിൽ ജനക്കൂട്ടം തമ്പടിച്ചിരുന്നു. വാതിൽ തുറന്നതും ബണ്ട് പൊട്ടിയത് പോലെ തള്ളിക്കയറിയ വയറുകൾക്കിടയിലൂടെ ലോകമഹായുദ്ധം കഴിഞ്ഞാണ് രമേശൻ ഒരു സീറ്റ് ഒപ്പിച്ചെടുത്തത്. ആസനം വെക്കാനുള്ള ആക്രാന്തത്തിന്നിടയിൽ ഒരു കസേരക്ക് രണ്ട് അവകാശികളൊക്കെ സംഭവിക്കുന്നുണ്ടായിരുന്നു. സീറ്റ് കിട്ടിയവരൊക്കെ ‘എന്തിനാപ്പാ ഇവരൊക്കെ ഇങ്ങനെ ഉന്തിക്കേറി വരുന്നത്.. ഡീസന്റായിക്കൂടേ..’ എന്ന് പറഞ്ഞ് മാന്യതയുടെ വക്താക്കളായി. കിട്ടാത്തവർ ഫോണെടുത്ത് അർജന്റ് കോൾ വിളിച്ച് ചമ്മൽ മറച്ചു.
വിളമ്പുകാർ വെണ്ടയ്ക്ക് വളമിടുന്നത് പോലെ ഓരോ ഇലകളിൽ ഐറ്റംസ് നിക്ഷേപിച്ച് കൊണ്ട് തങ്ങളുടെ പണികൾ ചെയ്ത് പോയ്ക്കൊണ്ടിരുന്നു. വായിലെ വെള്ളം മറക്കാൻ ഒരു കഷണം കായവറവ് എടുത്ത് ചവച്ച് കൊണ്ടിരിക്കുമ്പോഴാണ് രമേശൻ തന്റെ പഴയൊരു പരിചയക്കാരൻ മസിൽ പിടിച്ച് വിളമ്പുകാരനായി വരുന്നത് കണ്ടത്.

“എടാ.. ബിജൂ നീ എങ്ങനെയാടാ ഇവിടെ...”
“രമേശാ.. ഞാൻ പെണ്ണിന്റെ അയലോക്കക്കാരനാടാ.. നീയോ..”
“ഞാൻ ചെക്കന്റെ കേറോപ്പിൽ വന്നതാ... നിനക്ക് സുഖമല്ലേ..“
“അതേടാ..”
“ഞാനിത് വിളമ്പിയിട്ട് വരട്ടെ പിന്നെ കാണാം കേട്ടോ..”
അത് പറഞ്ഞ് ബിജു അതിനകം പിന്നിലായിപ്പോയ തന്റെ റോൾ നിർവ്വഹിക്കാനായി നീങ്ങി. അപ്പോൾ രമേശൻ പറഞ്ഞു.
“അല്ല, ബിജൂ ഇപ്രത്ത് വിളമ്പിയ കൂമ്പ് വറവ്
നീ എനിക്ക് വിളമ്പിയിട്ടില്ല കേട്ടോ...”
രമേശന്റെ അപ്പുറത്തെ ഇല നോക്കിയ ബിജു ഒരു ഇന്റർനാഷണൽ ഞെട്ടൽ ഞെട്ടി. എന്നിട്ട് പതുക്ക രമേശനോട് പറഞ്ഞു.
“എടാ മിണ്ടണ്ടാ.. അത് എന്റെ വായിൽ നിന്ന് തെറിച്ച് പോയ ഹൻസാ..”

4 comments: