Tuesday, December 29, 2015

കനത്ത പോളിങ്ങ്

നടിമാരുടെ കണ്ണീർ കൊണ്ട് ടി.വി. വരെ നനഞ്ഞ് പോകുന്ന ആ സന്ധ്യാ നേരത്താണ് ചിട്ടിക്കമ്പനി മാനേജർ ഭാഗ്യനാഥന്റെയും മെഡിക്കൽ കോളേജിലെ നഴ്സ് റീനയുടെയും കുടുംബത്തിൽ കണ്ണീർച്ചാലുകൾ ഒഴുകിയത്. എല്ലാവരുടെയും അംഗീകാരവും അസൂയയും ഏറ്റുവാങ്ങിയ ആ മാതൃകാ കുടുംബം അന്ന് വേർപിരിയാനുള്ള തീരുമാനത്തിൽ എത്തി, അല്ല എത്തിപ്പെടുകയായിരുന്നു. ഭാഗ്യനാഥന്റെ കൂടെ ബൈക്കിൽ വന്ന ഒരു സുന്ദരിയായിരുന്നു കാരണം. വാതിൽ തുറന്നതും പുറത്ത് ഭർത്താവിന്റെ കൂടെ അപരിചിതയായൊരു സുന്ദരി പുറപ്പെട്ട് വന്നത് പോലെ ലഗേജുമായി നിൽക്കുന്നത് കണ്ടപ്പോൾ റീനയിൽ പണ്ട് താൻ കൈയ്യോടെ പിടിച്ച പല കേസുകെട്ടുകളുടെയും സംശയങ്ങൾ കനലുകളായെരിഞ്ഞു. അതിന്റെ ഷോക്കിൽ അവളിൽ നിന്നും വിലാപങ്ങളുതിർന്നു.
“നിങ്ങളിത്രക്ക് മോശമാണെന്ന് ഞാനറിഞ്ഞില്ല, ഞാനുള്ള സമയത്ത് ഒരുത്തീനെ കൂട്ടി വന്നെങ്കിൽ എനക്ക് നൈറ്റുള്ളപ്പോ നിങ്ങളെന്തെല്ലാം ചെയ്തിറ്റ്ണ്ടാകും.. ഇതല്ലേ എപ്പോം കമ്പ്യൂട്ടറിന്റെ മുന്നില് നിക്കുന്നത്.. ബാക്കി സമയം ഫോൺ വിളിയും.. ഞാനട്ത്ത് വരുമ്പം ഓഫാക്കും.. നിങ്ങളെ പല കളിയും ഞാൻ പിടിച്ചതല്ലേ.. മെയിലയക്കലും.. വാട്സാപ്പും...എനിക്കെല്ലാമറിയാം.. എന്റെ കഷ്ടകാലത്തിനാ ഞാനീ കല്യാണത്തിന് സമ്മതിച്ചേ.. വേണ്ടാ വേണ്ടാന്ന് വീട്ടുകാരെല്ലാം എത്ര പറഞ്ഞതാ... എന്റെ വിധി ഗുരുവായൂരപ്പാ..”
“ നീ ഒച്ചയാക്കല്ല റീനേ.. ആൾക്കാർ കേക്കും..”
“കേക്കട്ട് എല്ലാരും കേക്കട്ട്, നാട്ടുകാരും ബന്ധുക്കളും എല്ലാമറിയട്ട്.. വൃത്തികെട്ടവൻ.. നാണമില്ലാത്തോൻ.. എന്റെ വീട്ടില് പറ്റൂല ഇതൊന്നും.. ഞാനും പൈസ തന്നിറ്റ്ണ്ടാക്കിയ വീടല്ലേ ഇത്.. പോയ്ക്കോ.. ഓളൊപ്പരം പോയ്ക്കോ..“
“നീ എന്നെ പറയാൻ വിട്..”
“വേണ്ടാ നിങ്ങളൊന്നും പറയണ്ട... ഞാനും മോനുമല്ലേ നിങ്ങക്ക് ശല്യം.. വാ മോനേ.. നമ്മക്ക് ചാകാം... നമ്മളിപ്പോ കെരണ്ടിലു തുള്ളിച്ചത്ത് തരാം.. പിന്നെ ആരിക്കൊപ്പരെങ്കിലും നിന്നോ..”
“നീ മോന്റെ കൈ വിട്.. ഞാൻ പറയുന്നത് കേക്ക്..”
“ഇല്ലാ.. എനിക്കൊന്നും കേക്കണ്ടാ... ഞാനിപ്പം ചാകും...”
“എടീ.. ഇത് എന്റെ ഓഫീസിലു പണ്ട് വർക്ക് ചെയ്ത കുട്ടിയാ...”
“ആയ്ക്കോട്ടേ.. അപ്പം ഇത്ര കാലം നിങ്ങളിവളെ മനസ്സിലു കൊണ്ട് നടക്ക്വാരുന്നല്ലേ.. അപ്പം പണ്ട് ഫോൺ വന്നത് ഏതോളെയാ..”
“എടീ.. ഇവൾ നമ്മളെ സ്കൂളിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് വന്നതാടീ... അവിടെ താമസ സൌകര്യമില്ലാത്തോണ്ട് ഇങ്ങോട്ട് കൂട്ടിയതാ..”
..............
“അയ്യോ.. എന്നാ നേരത്തെ പറഞ്ഞൂടേ..”
“പറയാൻ നീ വിട്ടിറ്റ് വേണ്ടേ... ഫോൺ വിളിച്ചപ്പം എടുത്തുമില്ല..”
“സോറീ... കേട്ടോ.. ഞാൻ.. ഒന്നും ബിജാരിക്കല്ലേ ഇവളേ..”
ഇടികൊണ്ട തെങ്ങ് പോലെ നിൽക്കുന്ന വിരുന്നുകാരി പെൺകുട്ടി പറഞ്ഞു..
“വോട്ടെടുപ്പിനു മുൻപേ കനത്ത പോളിങ്ങായിപ്പോയീ ചേച്ചീ...”

2 comments: