Monday, November 21, 2011

കന്യാഛേദം



മരങ്ങളെല്ലാം നിലാവെള്ളിലകൾ ചൂടി നിന്നൊരു രാത്രിയിൽ വീടിന്റെ മുകളിലത്തെ മുറിയിൽ ഗീതാഗോവിന്ദം മറിച്ച് നോക്കിയിരിക്കെയാണ് പാർവ്വതിക്കുട്ടിയിൽ ഗന്ധർവ്വൻ കൂടിയത്.

വിലങ്ങനെ കമ്പികളുള്ള ജാലകത്തിലെ നീലവിരികളെ പാടേ തോൽ‌പ്പിച്ച് കാറ്റിൽ പാലപ്പൂമണം ഇരച്ചുകയറി വന്ന് മുറിയിൽ നിറഞ്ഞപ്പോൾ പാർവ്വതി കണ്ണടച്ച് ദീർഘമായൊരു ഉൾശ്വാസത്തിൽ അതിനെ അകത്തേക്ക് നിറച്ചു.  എഴുന്നേറ്റ് ജനലരികിൽ ചെന്ന് പുറത്തേക്ക് നോക്കിയപ്പോൾ വീട്ടുപറമ്പിന്റെ പുറത്ത് റോഡരികിലെ വലിയ പാലമരം മലർ പുടവയുടുത്ത് നിൽക്കുന്നത് കണ്ടു.  നിലാവിൽ അധികരിച്ച ശ്വേതാംബരവുമണിഞ്ഞ പാലമരത്തെ നോക്കി നിന്നും, ഉൾപ്പുളകമുണർത്തുന്ന മണം എത്ര വട്ടം നുകർന്നിട്ടും മടുത്തതേയില്ല.  ഭാരമില്ലാതായി ഏതോ മായിക ലോകത്തെത്തുന്നതായും ദേഹത്തെ ഓരോ ബിന്ദുവിലും ഉമ്മവെച്ചുണർത്തി എന്തൊക്കെയോ ഇഴഞ്ഞ് നടക്കുന്നത് പോലെയും അവൾക്ക് അനുഭവപ്പെട്ടു.  അങ്ങനെ തന്നെ നിന്നപ്പോൾ പാലമരത്തിൽ നിന്നുമൊരു പ്രകാശകിരണം പതുക്കെ ഇറങ്ങിവരുന്നത് കണ്ടു.  സ്വപ്നമോ യാഥാർത്ഥ്യമോ എന്നതിൽ വിഭ്രമിച്ച് നിൽക്കേ അത് കാറ്റിലൊഴുകി വീടിനു നേർക്ക് വന്ന് വിരികൾക്കിടയിലൂടെ മുറിയിലേക്ക് കടന്നപ്പോൾ പാർവ്വതി പേടിച്ച് പിന്നിലേക്ക് ഞെട്ടിമാറി, ഒന്നും മിണ്ടാനാവാതെ നിന്നു.  അത് മുറിയിലാകെ ചുറ്റി മേശമേലിരുന്ന സെൽഫോണിന്റെ മുകളിലേക്കിറങ്ങി പിന്നെ കാണാതായി.
ഉടനെ ഫോൺ റിങ്ങ് ചെയ്തു.
“ഹലോ പാർവ്വതിയല്ലേ..?”
“അതെ, ആരാ..?”
“നല്ല രസണ്ട് കേട്ടോ, നീലപ്പാവാടയും ബ്ലൌസുമിട്ട് കാണാൻ.. സുന്ദരിയാണ്”
“നിങ്ങളാരാ.. എവിടന്നാ സംസാരിക്കുന്നേ?”  ഞെട്ടി ചുറ്റും തിരിഞ്ഞ് നോക്കിക്കൊണ്ട് അവൾ പറഞ്ഞു.
“ഞാൻ.. നിന്റെ അടുത്തുണ്ട് ഈ പാലമരത്തിനടുത്ത്..”
“പാലമരത്തിലോ.. നിങ്ങളാരാ ഗന്ധർവ്വനാ..?”
“ഹഹഹ അതെ.. നിന്നെ കാണാനായി മാത്രം വന്ന ഗന്ധർവ്വൻ..”


മറുതലക്കലെ ഹൃദ്യമായ ചിരിയിൽ എതിർത്ത് പറയാനോ ഫോൺ വെക്കാനോ അവൾക്കായില്ല.  അയാൾ പിന്നെയും എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നെങ്കിലും അവൾ ഒന്നിനും പ്രതികരിച്ചില്ല.  പിന്നെ അവന്റെ സ്വരമാധുരിയിലും വാക്ചാതുര്യത്തിലും അലിഞ്ഞ് വാക്കുകൾക്ക് മറുകുറി പറഞ്ഞു തുടങ്ങി.  കൌമാര വസന്തത്തിന്റെ പരാഗമേറ്റ് നിൽക്കുന്ന അവൾക്ക് നവാനുഭൂതിയായിരുന്നത്.  വെറുതെ മുറിയിലൂടെ അലസം നടന്നും, പിന്നെ ഇരുന്നും, കട്ടിലിൽ കിടന്നും ഒട്ടും ഉറക്കമില്ലാതെ ആ രാവ് പൂർണ്ണതയിലേക്ക് നീങ്ങി കൊഴിയുന്നത് വരെ സംസാരിച്ചു കൊണ്ടിരുന്നു.  പിന്നെയെപ്പോഴോ അങ്ങനെ തന്നെ കിടന്ന് ഉറങ്ങിപ്പോയി.  രാവിലെ വൈകി എഴുന്നേറ്റപ്പോൾ ഫോണിൽ ഒരു സുപ്രഭാതാശംസ അവളെ കാത്തിരിപ്പുണ്ടായിരുന്നു.  തലേന്ന് രാത്രി സംസാരിച്ച്  ഉറങ്ങാൻ വൈകിയതോർത്ത് ലജ്ജിച്ച് കോളേജിലേക്ക് പോകാനുള്ള ഒരുക്കങ്ങളിലേക്കിറങ്ങി. 


അന്ന് മുതൽ പിന്നെ അവളുടെ ഇരവുകളും പകലുകളുമെല്ലാം അവനോടൊത്ത് മാത്രമായിരുന്നു.  അവനുമായി മിണ്ടിയും കൊഞ്ചിയും മനപൂർവ്വം അടിപിടി കൂടിയും പിണങ്ങിയും ഇണങ്ങിയും സ്വപ്നം കണ്ടും പുലർച്ച വരെ മിണ്ടിപ്പറഞ്ഞും നിമിഷങ്ങളോടൊത്ത് നടന്നു.  അവന്റെ പ്രതിരൂപമായ സെൽ ഫോൺ ആരും കാണാതിരിക്കാൻ സ്തനദ്വയങ്ങൾക്കിടയിൽ ഒളിച്ചു വെച്ചു.  കലാലയത്തിലെ വിരസമായ പകലുകൾ ദുസ്സഹമായി തള്ളി നീക്കി അവനോട് മിണ്ടിയുറങ്ങുന്ന രാത്രികൾക്കായി കൊതിയോടെ കാത്തിരുന്നു.


ആരാലും ശ്രദ്ധിക്കാതെ പൂക്കാതെ തളിർക്കാതെ നിന്ന കൊന്നമരം മേട സ്പർശനത്താൽ പൂത്ത് വിടർന്ന് പൂമരങ്ങളിൽ റാണിയാവുന്നത് പോലെയായിരുന്നു അവളിലുണ്ടായ മാറ്റങ്ങൾ.  തെങ്ങിൻ കതിരോല പോലെ നീണ്ട് മെലിഞ്ഞ് വെളുത്തവൾ പൊടുന്നനെ എല്ലാ അഴകളവുകളും തികഞ്ഞൊരു പെൺ‌കിടാവായി മാറി.  വിടർന്ന കണ്ണുകളിൽ കൺ‌മഷിയും വാഴക്കാമ്പ് പോലത്തെ കൈകളിൽ കിലുങ്ങും കുപ്പിവളകളും പട്ടുപാവാടയുമിട്ട് ഗ്രാമീണ സൌന്ദര്യത്തിന്റെ പ്രതിരൂപമായി പാറിപ്പറന്നു നടന്നു. കവിളോരങ്ങൾ സൌന്ദര്യവർദ്ധകങ്ങളൊന്നും ഉപയോഗിക്കാതെ തന്നെ ചെമന്ന് തുടുത്തു, ആ ചൊടികളോട് മത്സരിക്കാനാവാതെ അസ്തമന സൂര്യൻ മേഘങ്ങൾക്കിടയിൽ ഒളിച്ച് കടലിൽ‌ മുങ്ങി മറഞ്ഞു.  കറുത്ത് ചുരുണ്ട മുടിയിഴകൾ ഓടിക്കളിക്കുന്ന നെറ്റിത്തടത്തിലെ ചന്ദനക്കുറികൾ അവയെ ആരും തിരിച്ചറിയാഞ്ഞ് വരച്ച മാത്രയിൽ പിണങ്ങിപ്പൊടിഞ്ഞ് വീഴും.  സ്വപ്നങ്ങളിൽ മുഴുകി ചിരിക്കുന്നത് കാണാനും ലജ്ജ പൂക്കുമ്പോൾ മൊട്ടിടുന്ന നുണക്കുഴികൾ കാണാനും അസൂയാലുക്കൾ പോലും കാത്തിരുന്നു.  കൂട്ടുകാരികളുടെ ചെറുതമാശകൾ പോലും അവളിലൊരു വെള്ളച്ചാട്ടത്തിന്റെ കിലുകിലാരവത്തെ സൃഷ്ടിച്ചിരുന്നു.


പക്ഷേ നിമിഷനേരം പോലും ഇടകൊടുക്കാതെ നിശ്വാസങ്ങളും സ്വപ്നങ്ങളും പകുത്ത് രാവുകൾ ഉത്സവങ്ങളാക്കുമ്പോഴും അവനെ കാണാത്തതിൽ വിഷമം പൊടിയുന്നുണ്ടായിരുന്നു.  ഇഷ്ടം കൂടിക്കൂടി ഒരിക്കലും പിരിയാത്തവിധം ഒന്നായിത്തീരുമ്പോഴും അത്രയും കാണാത്തതിലുള്ള വേദനയും വളരുന്നുണ്ടായിരുന്നു.  അവൻ എങ്ങനെയിരിക്കുമെന്ന് അലോചിച്ച് മനസ്സിൽ ഒരായിരം ചിത്രങ്ങൾ അവൾ സങ്കൽ‌പ്പിച്ചു.  ഒന്ന് കാണണമെന്ന് പറഞ്ഞ് കുറുമ്പ് കാട്ടിയാൽ എല്ലാ പിണക്കങ്ങൾക്കുമെന്നതു പോലെ കുട്ടിക്കളിയെന്ന് ചൊല്ലി ചിരിച്ച് തള്ളി ആ പറച്ചിൽ അവസാനിപ്പിക്കുമായിരുന്നു. 


ഒടുക്കം മോഹത്തിന്റെയും പിണക്കത്തിന്റെയും പരിഭവങ്ങൾക്കും അറുതിയായി ധനുമാസത്തിലെ തിരുവാതിര രാത്രിയിൽ കാണാമെന്ന് അവൻ സമ്മതിച്ചു.  ദേഹം മുഴുവൻ വ്യാപിച്ച് അലിയുന്നൊരു കോരിത്തരിപ്പോടെയായിരുന്നു അവളത് കേട്ടത്.  പിന്നെ ഇഴഞ്ഞ് പോകുന്ന ദിവസങ്ങളെ വേഗം പോകാഞ്ഞ് പ്രാകിയും അവനെ കാണാൻ സർവ്വാത്മനാ കൊതിച്ചും ദിനസരികളെ കഴിച്ചുകൂട്ടി.


അങ്ങനെ കന്യകമാർ മംഗല്യ സാക്ഷാത്ക്കാരത്തിനു വേണ്ടി നോമ്പ് എടുക്കുന്ന ധനുമാസത്തിലെ തിരുവാതിര വന്നു ചേർന്നു


അന്ന് രാവിലെ നോമ്പെടുത്ത് കുളിച്ചൊരുങ്ങി കരിമഷി കണ്ണുകളിൽ പ്രണയജ്വാലകൾ തെളിച്ച്, പിടക്കും തനു ഇടക്ക് എവിടെയെങ്കിലും ചാരി നിർത്തി വിറക്കും മനവുമായ് അവൾ രാത്രിയാവാൻ കാത്തിരുന്നു.  അതുവരെ ഇടാതെ മാറ്റിവെച്ച സ്വർണ്ണ തൊങ്ങലുകൾ അതിരിട്ട പുതിയ വെള്ള പട്ടുപാവാടയായിരുന്നു ഉടുത്തിരുന്നത്.  ദീർഘങ്ങളായ നിമിഷങ്ങൾക്കൊടുവിൽ പാലമരത്തെയും നോക്കിക്കിടന്ന് ജനവാതിലുകൾ അടക്കാതെ അൽ‌പ്പനേരം കണ്ണടച്ചുപോയി.  ഏതോ നിമിഷത്തിൽ മയിൽ‌പ്പീലി കൊണ്ടുള്ള ലാളനയാൽ ഉണർത്തപ്പെട്ടപ്പോൾ കട്ടിലിൽ ഒരു ചെറുപ്പക്കാരനെ കണ്ട് ഒന്ന് ഞെട്ടിത്തരിച്ച് പിന്നെ നാണിച്ച് ഹർഷപുളകിതയായി. 


ആദ്യമായ് കണ്ട പരിഭ്രമത്താൽ അവൾക്കൊന്നും മിണ്ടാൻ പോലുമായില്ല.  ഈറനുണക്കിയ ഇടതൂർന്ന മുടിയിൽ അവൻ ദശപുഷ്പം ചൂടിച്ചപ്പോൾ മനസ്സിലുറപ്പിച്ച മുഖത്തിന്റെ സാമ്യചേരുവകൾ തേടുകയായിരുന്നവൾ.  കാണുമ്പോൾ പറയാൻ കരുതിയിരുന്നതെല്ലാം മറന്ന് ലജ്ജാഭാരത്താൽ ശിരസ്സുയർത്താനാവാതെ നിൽക്കുമ്പോൾ മേഘക്കൂട്ടം പോലെ ഇടതിങ്ങിയ ചുരുൾ മുടിയിഴകൾ കോരിയൊതുക്കി തിങ്കൾ മുഖം ഇരുകൈകളാലും പതുക്കെ തഴുകിയടുപ്പിച്ച് അവൻ ആ തരളിത കന്യയിൽ ആദ്യ ചുംബനത്തിന്റെ മധു പകർന്നു.  കാമുക സമാഗമത്തിൽ ആസക്തയായിരുന്ന ആ തന്വാംഗി മലർലത പോലെ അവന്റെ കരുത്തുറ്റ കരങ്ങളിൽ വാടിയമർന്നു.  പിന്നെ നിശ പോലും നാണിച്ച് പോകുന്ന മദിരോത്സവമായിരുന്നു ആ മുറിയിൽ.  അസംഖ്യം രതിപുഷ്പങ്ങൾ മൊട്ടിട്ട് വിടർന്ന ആ പൂത്തിരുവാതിര രാത്രി മറ്റാരും കാണാതിരിക്കാൻ പവന കരങ്ങൾ വാതിലുകൾ ശബ്ദലേശമന്യേ തഴുകിയടച്ചു.  കാറ്റിനൊപ്പം ഒളിച്ചു കടന്ന പാലപ്പൂമണം മാത്രമായിരുന്നു മറക്കാനാവാത്ത ആ രാവിന്റെ നേർസാക്ഷ്യം.


രാവിലെ, മേനിയിലെ നഖ-ദന്തമുനകളുടെ വേദനയിലും രതിസുഖത്തിന്റെ ആലസ്യത്തിലും എഴുന്നേൽക്കാൻ വൈകി കണ്ണു തുറക്കാതെ കൈകളാൽ അവനെ തിരഞ്ഞപ്പോൾ പാതിയിടം ശൂന്യമായിരുന്നു.  കട്ടിലിലും മുറിയിലും ചതഞ്ഞ പൂക്കളുടെ മൃതഗന്ധം മാത്രം.  തണുത്തുറഞ്ഞ സെൽ‌ഫോണിൽ പതിവ് ശുഭദിനാശംസയും കാണാഞ്ഞ് അവൾ പരിഭ്രമിച്ച് അവനെ വിളിച്ചു.  പക്ഷേ വിളി കേള്‍ക്കുന്ന ലോകത്തിനുമപ്പുറത്തായിരുന്നു അവൻ.  കന്യാഛേദം കഴിഞ്ഞാൽ ഗന്ധർവ്വൻ‌മാർ പെൺ‌കൊടിമാരെ എന്നെന്നേക്കുമായി വിസ്മരിക്കുമെന്ന് പാർവ്വതിക്കുട്ടിക്ക് അറിയില്ലായിരുന്നല്ലോ. 


കരിക്കട്ട പോലത്തെ സെൽ‌ഫോണും പിടിച്ച് പാര്‍വ്വതിക്കുട്ടി കാത്തിരിക്കുകയാണ്...

82 comments:

  1. ഇതാ‍ ഉത്ഘാടനം നിര്‍വഹിച്ചിരിക്കുന്നു...

    ReplyDelete
  2. കന്യാഛേദം കഴിഞ്ഞാൽ ഗന്ധർവ്വൻ‌മാർ പെൺ‌കൊടിമാരെ എന്നെന്നേക്കുമായി വിസ്മരിക്കുമെന്ന് പാർവ്വതിക്കുട്ടിക്ക് അറിയില്ലായിരുന്നല്ലോ. ...

    അതേ ,പാര്‍വതിക്കുട്ടിമാര്‍ക്ക് ഒന്നും അറിയില്ല.....!

    ReplyDelete
  3. ആരായിരുന്നു ആ ഗന്ധർവ്വൻ എന്നുകൂടി വ്യക്തമാക്കിയിരുന്നെങ്കിൽ...........

    ReplyDelete
  4. ഇന്ന് ഞാൻ കുമാരസംഭവങളിലെ പഴയ ചില പോസ്റ്റുകൾ വായിച്ചതേ ഉള്ളൂ..അപ്പൊ ദേ പുതിയ പോസ്റ്റ് :)

    തമാശ പ്രതീക്ഷിച്ചാണു വന്നതെന്നതെങ്കിലും ഇതിഷ്ടപ്പെട്ടു..

    സസ്നേഹം,
    പഥികൻ

    ReplyDelete
  5. ഇതായിരുന്നില്ല പ്രതീക്ഷിച്ചത്. കുമാരനിൽ നിന്ന് തമാശ തന്നെയാണു പ്രതീക്ഷിക്കുന്നത്. അതു കൊണ്ട് മാത്രമാണോ ഈ പോസ്റ്റ് എന്നെ രസിപ്പിക്കാഞ്ഞത് എന്ന് നിശ്ചയവുമില്ല.
    സ്നേഹപൂർവ്വം വിധു

    ReplyDelete
  6. ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിലേക്ക് മലയാളികൾ വളരെവേഗം അടുത്തുകൊണ്ടിരിക്കുന്നതുപോലെ.....
    താങ്കളുടെ ബ്ളോഗിൽ, മുല്ലപ്പെരിയാർ ഡാമിലെ വെള്ളം ഒഴുക്കിക്കളഞ്ഞ് അതിന്റെ മർദ്ദം കുറയ്ക്കുന്നതിനേക്കുറിച്ചും പുതിയ ഡാം പണിയുന്നതിനുള്ള നടപടികൾ ഒട്ടും വൈകാതെ ആരംഭിക്കേണ്ടതിനേക്കുറിച്ചും എല്ലാവരുടേയും ശ്രദ്ധതിരിയുന്ന തരത്തിൽ ഏഴുതണമെന്നു അഭ്യർഥിക്കുന്നു.......

    ReplyDelete
  7. അങ്ങട് എറിച്ചില്ലല്ലോ കുമാരേട്ടാ..

    ReplyDelete
  8. അല്ലെങ്കിലും ഇങ്ങള് ഇങ്ങനത്തെ എഴുത്ത് എഴുതിയാല്‍ ആര്‍ക്കും പിടിക്കില്ല. പക്ഷെ എനിക്ക് പിടിച്ചു ട്ടാ...

    ReplyDelete
  9. ഉം... ഫോണും പിടിച്ചു കാത്തിരിയ്ക്കന്നേ ഉണ്ടാവൂ ! സ്വപ്നലോകത്തെ പാര്‍വതിക്കുട്ടികള്‍ക്ക് ഇങ്ങനൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ...

    ReplyDelete
  10. സമകാലീന സംഭവങ്ങള്‍ ഫാന്ടസിയില്‍ അലിയിച്ചുകൊണ്ടുള്ള രചന ഇഷ്ടമായി. പത്മരാജന്‍ എന്ത് കരുതുമോ ആവൊ ?............സസ്നേഹം

    ReplyDelete
  11. കുമാരന്റെ രചന എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നര്‍മ്മമാണ് എല്ലാരും ഇവിടെ പ്രതീക്ഷിക്കുന്നത്.അങ്ങിനെ ഒരു മുന്‍ധാരണയോട് കൂടി ഇവിടെ വരുന്നവരെ ഈ പോസ്റ്റ്‌ നിരാശരാക്കുന്നു.പക്ഷെ സമകാലീന വിഷയം ...വ്യത്യസ്തമായ രീതിയിലുള്ള അവതരണം എനിക്കിഷ്ട്ടായി.പാര്‍വതികുട്ടിമാര്‍ക്ക് ഒന്നും അറിയില്ല സ്വയം നാശത്തിലേക്ക് ഇനിയും എത്ര പാര്‍വതികുട്ടിമാര്‍ ???

    ReplyDelete
  12. പൂർവ്വകാല പോസ്റ്റ്‌ വച്ച്‌ നോക്കുബൊൾ ഇതിൽ ആരുടെയോ കറുത്ത കൈ ഉണ്ടൊന്നൊരു സംശയം

    ReplyDelete
  13. :) നന്നായിട്ടുണ്ട്

    ReplyDelete
  14. ഇന്നത്തെ ഗന്ധര്‍വ്വന്മാര്‍ missed കാളുകളുടെ രൂപത്തില്‍ വരുന്നു എന്നതിനെ നര്‍മ്മരൂപത്ത്തില്‍ അവതരിപ്പിച്ച്ചതായാണ് എനിക്ക് തോന്നിയത്. അതോ എന്റെ തോന്നലോ.. പരിധിക്കു പുറത്ത് പോകുന്ന ഗന്ധര്‍വ്വന്‍ പര്‍വ്വതിക്കുട്ടികളുടെ എല്ലാം കൊണ്ട് പോകുന്നു... ഒരുപാട്ട് ഇഷ്ടമായി ഓരോ വരികളും അതില്‍ ചേര്‍ത്ത സാഹിത്യ പ്രയോഗങ്ങളും..അഭിനന്ദനങ്ങള്‍.

    ReplyDelete
  15. പറഞ്ഞു കഴിഞ്ഞ കഥയല്ലെ ഇത്.....

    ReplyDelete
  16. ഇതു പോലെ എത്ര പാര്‍വ്വതിമാര്‍ ഉണ്ടായിട്ടും ഇത്തരം സംഭവങ്ങള്‍ക്ക് ഒരു കാലവും പുതുമ നഷ്ടപ്പെടാത്തതിനാല്‍ കഥയുടെ പ്രസക്തി നഷ്ടമാകുന്നില്ല

    ReplyDelete
  17. എനിക്കിഷ്ടായി കുമാരേട്ടാ... കാര്യം കഴിഞ്ഞാല്‍ പരിധിയ്ക്ക് പുറത്തുപോകുന്ന ഇന്നിന്റെ ഗന്ധര്‍വന്മാരെ ഫാന്റസിയിലൂടെ മനോഹരമായി അവതരിപ്പിച്ചു. ഒപ്പം പാര്‍വ്വതികുട്ടുമാര്‍ക്ക് ഒരു താക്കീതും... സൂപ്പര്‍...

    ReplyDelete
  18. ഇതേപോലെ ഒരു പാര്‍വതിക്കുട്ടി ഈയിടെ വടക്കെങ്ങാണ്ട് ഒരു റെയില്‍വേ സ്ടഷനില്‍ ഗന്ധര്‍വനെ കാത്തു നിന്ന് പോലും !

    ReplyDelete
  19. ഒരു കവിത പോലെ മനോഹരമായി എഴുതി . പതിവ് തമാശകളില്‍ നന്ന് വ്യത്യസ്തമായി . എനിക്ക് ഇഷ്ട്ടമായി ഇ കഥ .

    ReplyDelete
  20. ലതങ്ങു കഴിഞ്ഞാല്‍ ഇന്നത്തെ ഗന്ധര്‍വ്വന്മാര്‍ പിന്നെ അങ്ങിനെതന്നെയല്ലിയോ? 'An Idea can change your life'( ഐഡിയയൂള്ളവന്‍ ജീവിതത്തില്‍ ചെയിഞ്ച് ചെയ്തുകൊണ്ടേയിരിക്കും) എന്നൊക്കെയാണല്ലൊ കാരണവന്മാര്‍ പറഞ്ഞുവച്ചിരിക്കുന്നത് .... അപ്ഡേറ്റഡ് ഗന്ധര്‍വ്വന്‍ നന്നായി എന്നാണ് എന്റെ അഭിപ്രായം

    ReplyDelete
  21. നര്‍മ്മത്തില്‍ മാത്രം ഒതുങ്ങി നിക്കേണ്ടതല്ല കുമാരേട്ടന്‍റെ കഥകള്‍.. വായനക്കാരെ വളരെ മനോഹരമായ ഒരു ഗന്ധര്‍വ്വ (സങ്കല്‍പ്പ ) ലോകത്തേക്ക് കൂട്ടി കൊണ്ട് പോകാന്‍ കഴിഞ്ഞിട്ടുണ്ട്. കൂടാതെ ഇന്നും ഗന്ധര്‍വന്‍ മാരെ നോമ്പ് നോറ്റിരിക്കുന്ന പാര്‍വതിമാര്‍ക്ക് ഒരു താക്കിത് കൂടെ ഉണ്ട് കഥയില്‍.

    ഇടക്കെ ഇങ്ങനെയുള്ള കഥകള്‍ ഇനിയും പ്രതിക്ഷിക്കുന്നു..

    ReplyDelete
  22. കുമാരാ..കുട്ടാ..കലക്കി...വര്‍ത്തമാന കാലത്തിന്റെ നേരെ പിടിച്ച ഒരു കണ്ണാടി പോലെ ഈ കഥ...

    ReplyDelete
  23. വ്യത്യസ്തമായ എഴുത്ത്
    മൊത്തത്തില്‍ കുളിര്‍ത്തു.

    ReplyDelete
  24. ആ പാര്‍വതിക്കുട്ടിയോടു കരിക്കട്ട ഫോണ്‍ ദൂരെ എറിഞ്ഞു പുതിയൊരു സെറ്റ് വാങ്ങാന്‍ പറ...കുറച്ചു പ്രാക്റ്റിക്കല്‍ ആകാതെ പിന്നെ...

    ReplyDelete
  25. ithu chla pazhaya katha prasangakkare polaayippoyallo kumaretta...paalappoovum parisaravarnanayum okke...oru lathinte kuravunto nnu samshayam...mobile phoniloode varunna gandharvanmaar veettil varukayallallo pathivu..

    parvathykutty aa mis call deleate cheythittillenkil oru peedanacase kodukkam..mobile tower vachu thappatte police!

    ReplyDelete
  26. കാണാന്‍ കൊള്ളാവുന്ന പെണ്ണല്ലെങ്കില്‍ ആദ്യ സമാഗമത്തിനു ശേഷം അപ്രത്യക്ഷരാവുന്ന മൊബൈല്‍ ഫോണ്‍ ഗന്ധര്‍വന്മാര്‍ അടക്കിവാഴുന്ന ഈ സമൂഹത്തിന് ഇതൊരു സന്ദേശമാണ്..

    ReplyDelete
  27. തൊടക്കം കണ്ടപ്പഴേ സംഗതി പന്തിയല്ലെന്നു തോന്നി. അപ്പൊ അവസാനവും കമെന്റുകളും വായിച്ചു. സംഗതി പിശകുതന്നെ.

    ഇന്ന് നല്ലോരു ദിവസമാണ്, അതുകൊണ്ട് ഇതിപ്പൊ വായിക്കുന്നില്ല. പിന്നെയാവട്ടെ.

    ReplyDelete
  28. എത്ര കൊണ്ടാലും കേട്ടാലും ആരും പഠിക്കില്ല. അനുഭവിച്ച് തന്നെ തീരണം എന്ന വാശി പോലെ...

    ReplyDelete
  29. ഗന്ധര്‍വ കഥ ഇഷ്ടായി...കുറച്ചൂടെ നര്‍മം ആവാമായിരുന്നു..

    ReplyDelete
  30. ഭാഷയിൽ പാലപ്പൂ മണമുണ്ട്. നന്നായി,വ്യത്യ സ്തമായി.

    ReplyDelete
  31. സംഭവം കൊള്ളാം കുമാരേട്ടാ, കമന്റ്‌ കാണുമ്പോള്‍ തോന്നുന്നത് എല്ലാര്‍ക്കും കുമാരേട്ടന്റെ സ്ഥിരം ശൈലിയാണ് ഇഷ്ടം എന്ന.. but I Like both

    ReplyDelete
  32. വേറിട്ടൊരു കഥ.
    എഴുത്ത് നന്നായി.

    ReplyDelete
  33. കൊള്ളാം, നന്നായിട്ടുണ്ട്...
    എന്നാലും കുറച്ചു കൂടി ആര്ദ്രമാക്കാമായിരുന്നു....

    ReplyDelete
  34. കാലം പാർവ്വതിമാരെ വീണ്ടും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു...

    ReplyDelete
  35. ഇക്കാലത്തെ പാര്‍വതിക്കുട്ടിമാരുടെ അബദ്ധങ്ങള്‍ ആശങ്ക ഉളവാക്കുന്നു..... എനിക്കത് കവിതയായി എങ്കില്‍ കുമാരേട്ടന് കഥയായി.....

    നന്നായിരിക്കുന്നു ഈ ഒരു വെര്‍ഷന്‍....അഭിനന്ദനങ്ങള്‍

    ReplyDelete
  36. ഗന്ധര്‍വ്വ കുമാരന്‍!!
    ഡി.എന്‍.എ ടെസ്റ്റു നടത്തിയാല്‍ ഏതു ഗന്ധര്‍വ്വനാണോ അതോ അടുത്തുള്ള കുമാരനാണോ എന്ന് അറിയാം പാറുക്കുട്ടീ.

    ReplyDelete
  37. മണി പൂരാണ് മറ്റേത് വേറെ അര്‍ഥമാണു പൂച്ചേ!! അക്ഷരപ്പിശാശ് ഇപ്പോള്‍ പൂ...ലും കയറിത്തുടങ്ങി.അതൊന്നു മാറ്റിയേക്ക്!! പൂച്ചക്കണ്ണിയായാലും നായക്കണ്ണിയായാലും അക്ഷരം മാറിയാല്‍ സംഗതി അബദ്ധമാകുമേ...

    ReplyDelete
  38. "ഞാന്‍ ഗന്ധര്‍വ്വന്‍"

    ReplyDelete
  39. ശൈലി മാറിയെങ്കിലും ഉള്‍ക്കാമ്പുള്ള രചനയായി... നന്നായി..

    ReplyDelete
  40. കഥ അസ്സലായിരിക്കുന്നു. ഇഷ്ടായി ഗഡീ..

    ReplyDelete
  41. ഗന്ധര്‍വ്വ കുമാരന്‍ ചേട്ടോ ആ കമന്റ് പൂച്ചക്കണ്ണി എന്ന ഒരു പെണ്ണിനിട്ടതാ. അവള്‍ക്ക് എന്തോ ഒരു സൂക്കേട്. കുമാരേട്ടന്‍ അതു ഡിലീറ്റിക്കോളൂ. നല്ല പോസ്റ്റ്കആള്‍ ഇനിയും ഇടുക.

    ReplyDelete
  42. കൊള്ളാം ... നന്നായി എഴുതിയിരിക്കുന്നു ...

    ReplyDelete
  43. പതിവിൽ നിന്നൊരു മാറ്റം. സംഭവം നന്നായിട്ടുണ്ട്.

    ReplyDelete
  44. എന്നാലും ആ ഗന്ധർവ്വന് കുമാരേട്ടന്റെ ഛായ ഇല്ലേന്നൊരു സംശയം ഇല്ലാതില്ല..!
    കഥ ഇഷ്ടമായി..
    നർമ്മമില്ലെങ്കിലും ആസ്വദിക്കാനും ആലോചിക്കാനും പറ്റിയത്.
    ആശംസകൾ...

    ReplyDelete
  45. കുമാരാ.. എനിക്കിഷ്ടമായി ഈ എഴുത്ത്. നല്ല ഭാഷ.. നല്ല ഒഴുക്ക്.. കുമാരസൃഷ്ടികളിലെ മികവുറ്റ രചനകളില്‍ ഒന്നായി ഇതിനെയും കണക്കാക്കാം.
    അഗമ്യഗമനം, പുതിയോത്ര, വണ്ണാത്തിമാറ്റ് ശ്രേണിയിലേക്ക് ഈടുറ്റ ഒരു രചനകൂടെ..

    ReplyDelete
  46. "അവന്‍ ഗന്ധര്‍വന്‍..."

    നമ്മുടെ കാലത്തിന്റെ അഭിനവഗന്ധര്‍വ്വന്‍മാരില്‍ നിന്ന് ഇതൊക്കെയേ പ്രതീക്ഷിക്കേണ്ടതുള്ളൂ... പെണ്‍കുട്ടികള്‍ ബോധശൂന്യരായിരിക്കുന്നിടത്തോളം, ഗന്ധര്‍വ്വശിങ്കങ്ങള്‍ക്ക് ഇരകളാവാതെ തരമില്ലവര്‍ക്ക്...

    കുമാരന്‍ കവിതകള്‍ എഴുതാറുണ്ടോ...
    ഗദ്യങ്ങളില്‍ സാധാരണയായി ഉപയോഗിക്കാത്ത പദപ്രയോഗങ്ങളും ആഖ്യാനരീതിയില്‍ ...
    പ്രേമയത്തിന്റെ ഫാന്റസിയ്ക്ക് അത് ഉപകരിച്ചു.. നല്ലത്... എന്നാല്‍ കഥാരൂപത്തില്‍ വായിക്കണമെന്നുള്ള വായനക്കാര്‍ക്ക് ഭാഷ അത്ര രസിക്കുമോ എന്നും സംശയം.. ആദ്യഭാഗത്തെ വര്‍ണനകള്‍ അധികമായിപ്പോയി എന്നും തോന്നി... എന്തായാലും ഒഴുക്കോടെ വായിക്കാന്‍ പറ്റി.. ആശംസകള്‍

    "അവന്റെ പ്രതിരൂപമായ സെൽ ഫോൺ ആരെയും കാട്ടാതെ പലപ്പോഴും മാറിനുള്ളിൽ ഒളിച്ചു വെച്ചു നടന്നു". ഈ വരിയില്‍ ഒരു അപാകത ഫീല്‍ ചെയ്തു... മാറിനുള്ളിലാണോ അവള്‍ ഫോണ്‍ ഒളിച്ചു വെച്ചത്.. അതോ ഉടുപ്പിനുള്ളിലോ...?? :)

    ReplyDelete
  47. കഥയും കഥപറിച്ചിലും നന്നായി,,

    ReplyDelete
  48. ഹും..എന്ത് പറ്റി

    അതിബൂലോക പ്രശസ്തരായ അനിലിനെപ്പോലെയുള്ളവർക്കും കൊട്ടിഘോഷിച്ച് ഈ അഭിനവ ഗന്ധർവ്വ സമാഗതം അറിയിക്കേണ്ട കാര്യമുണ്ടൊ കഥയിലെ യഥാർത്ഥ ഗന്ധർവ്വകുമാരാനാവാൻ കൊതിക്കുന്ന കുമാരാ

    ReplyDelete
  49. assalayi aranju........ pls visit my blog and support a serious issue.........

    ReplyDelete
  50. കുമാരഗന്ധര്‍വ്വനാണോ അത്....

    ReplyDelete
  51. കഥയും കഥ പറഞ്ഞ രീതിയും നന്നായി.

    ReplyDelete
  52. കൊള്ളാം.. നന്നായിട്ടുണ്ട് കുമാരേട്ടാ..

    ReplyDelete
  53. അവൾ കാത്തിരിക്കട്ടെ..അങ്ങനെ അനങ്ങാപാറയാകട്ടെ...

    ReplyDelete
  54. വേറിട്ട ശൈലി ഇഷ്ടമായി. ഗുരു(ക്കന്മാര്‍) ആരാ? പലരേയും ഒരുമിച്ചു കണ്ട അനുഭൂതി!

    ReplyDelete
  55. ഇതു കാണാൻ വൈകി. അല്പം വ്യത്യസ്തമായി എഴുതിയല്ലോ. കൊള്ളാം.അഭിനന്ദനങ്ങൾ.

    ReplyDelete
  56. 'മലർ പുടവയുടുത്ത്' പാലമരം...
    ആരാലും ശ്രദ്ധിക്കാതെ പൂക്കാതെ തളിർക്കാതെ നിന്ന കൊന്നമരം മേട സ്പർശനത്താൽ പൂത്ത് വിടർന്ന് പൂമരങ്ങളിൽ റാണിയാവുന്നത് പോലെയായിരുന്നു അവളിലുണ്ടായ മാറ്റങ്ങൾ.
    കറുത്ത് ചുരുണ്ട മുടിയിഴകൾ ഓടിക്കളിക്കുന്ന നെറ്റിത്തടത്തിലെ ചന്ദനക്കുറികൾ അവയെ ആരും തിരിച്ചറിയാഞ്ഞ് വരച്ച മാത്രയിൽ പിണങ്ങിപ്പൊടിഞ്ഞ് വീഴും.

    സമ്മതിച്ചു ഈ പ്രയോഗ ചതുരതയെ. നന്നായി എഴുതി, കുമാരഗുരു. ടൈപ്പ് ആവാതെ ഇങ്ങനെ വൈവിധ്യത്തോടെ എഴുതണം. അതാണു ഗംഭീരം.

    ReplyDelete
  57. ആദ്യമായിട്ട ഇവിടെ... കമ്മന്റ്സ് ഒക്കെ വായിച്ചപ്പോള്‍ തോന്നുന്നു നിങ്ങള്‍ തമാഷ്ക്കാരനാനെന്നു... എന്തായാലും പഴയതൊക്കെ സമയം പോലെ നോക്കാം...

    വായിക്കാന്‍ രസമുണ്ട് ഈ എഴുത്ത്... വര്‍ണനകളും ഉപമകളും ഗംഭീരം...

    ReplyDelete
  58. വായിച്ചിട്ട് ഒന്നും മനസിലായില്ല ... പ്രായ പൂര്‍ത്തി ആകാത്തത് കൊണ്ടാണോ ?

    ReplyDelete
  59. നന്നായി അവതരിപ്പിച്ചു

    ReplyDelete
  60. ഗന്ധർവ്വ കുമാരാ... ഈ സാഹിത്യപ്പൂമണം വാരിവിതറി പല കഥാകൃത്തുകളുടെയും കന്യാഛേദം നടത്താൻ ഇറങ്ങിത്തിരിച്ചിരിക്കയാണെന്ന് തോന്നുന്നു.
    ചെത്തിമിനുക്കി ഒരുട്ടിയെടുത്ത ഈ ഭാഷ ഏതോ കവിതയുടെ മണം കൂടി പരത്തുന്നു.
    ഒന്ന് മനസ്സു തുറന്ന് ചിരിക്കാനായെത്തിയതായിരുന്നു.
    ആശം സകൾ

    ReplyDelete
  61. ഗന്ധര്‍വ്വ കഥ പറയാന്‍ പാടില്ലെന്നല്ലേ പ്രമാണം ? ഇഷ്ടപ്പെട്ടു. ആശംസകള്‍..

    ReplyDelete
  62. യഥാര്‍ഥ ലോകത്തെ ഗന്ധര്‍വന്മാര്‍ ഐഫോണുമായി ചുറ്റിത്തിരിയുന്നുണ്ട്. നല്ല രചന. അഭിനന്ദനങ്ങള്‍

    ReplyDelete
  63. ആധുനിക യുഗത്തിലെ ഗന്ധര്‍വ്വന്‍!!! ഇന്നീ ഫേസ്ബുക്കിലൂടെയും ഗന്ധര്‍വ്വന്‍ കൂടെ കൂടാന്‍ സാധ്യത ഉണ്ടല്ലേ..?!!

    ReplyDelete
  64. ഈ ഫാന്റസി കഥ വളരെ ഇഷ്ടമായി. കവിതതുളുമ്പുന്ന ഭാഷ കഥയുടെ പശ്ചാത്തലത്തിന് നന്നേ യോജിക്കുന്നു.
    ആ ഗന്ധർവ്വലോകത്തിലെ നിയമങ്ങളെയൊക്കെ തട്ടിത്തെറിപ്പിച്ചിട്ട് പാവം പാർവ്വതിക്കുട്ടിക്കൊപ്പം കഴിയരുതോ ഗന്ധർവ്വകുമാരന്???

    ReplyDelete
  65. ക്ലാസ്സിക്ക് ഭാഷ.ഒരു ഫന്റസി പോലെ...

    ReplyDelete
  66. താമസിച്ചുപോയി, ഇവിടെ വരാൻ. വായിച്ചപ്പോൾ കള്ളഗന്ധർവ്വനെത്തന്നെ കണ്ടു. പാർവ്വതിക്ക് ഇപ്പോഴും സുഖംതന്നെയല്ലേ? നല്ല മിഴിവുറ്റ വാക്കുകൾകൊണ്ടുള്ള രചനാശൈലി... അനുമോദനങ്ങൾ.....

    ReplyDelete
  67. This comment has been removed by the author.

    ReplyDelete
  68. കുമാരന് സ്വന്തം കഥ പറയാനുള്ള ധൈര്യമൊക്കെ വന്നുതുടങ്ങിയോ?

    നന്നായി ചങ്ങാതീ... കഥ വളരെ നന്നായീന്നു മാത്രമല്ല, കഥയോടുള്ള ഇഷ്ടം കൊണ്ട് കണ്ണൂരുവന്ന് ഒരു ഫുള്ള്(ചിക്കനാ) വാങ്ങിത്തരാനും തോന്നുന്നു...

    ReplyDelete
  69. വ്യത്യസ്തമായ എഴുത്ത്

    ReplyDelete
  70. കമന്റെഴുതി പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കും വളരെ നന്ദി.

    ReplyDelete