Monday, May 30, 2011

തോരാ മഴയത്ത് ഒരു കുട്ടി...

ലീല ഇളയമ്മയുടെ മകൾ വിദ്യയുടെ കല്യാണത്തിനാണ് ഞാൻ പത്ത് വർഷങ്ങൾക്ക് ശേഷം വീണ്ടും കൊളച്ചേരിയിലേക്ക് പോയത്. പണ്ട് ലീവ് ദിവസങ്ങളിലും എല്ലാ ഞായറാഴ്ചകളിലും ഇവിടെ തന്നെയായിരുന്നു. ആ നാട്ടുകാരുമായിട്ട് പോലും അടുത്ത പരിചയവുമായിരുന്നു. അവിടെ നടക്കുന്ന എന്ത് പരിപാടിക്കും ചടങ്ങുകളിലും ആഘോഷത്തിലും സജീവമായിരുന്നു. വിദ്യയുടെ കല്യാണമായത് കൊണ്ട് വരാതിരിക്കാൻ കഴിയില്ല. അല്ലെങ്കിൽ ഈ നാട്ടിലേക്ക് ഇനിയൊരിക്കലും വരില്ലെന്ന് ഉറപ്പിച്ചതായിരുന്നു. പറ്റുമെങ്കിൽ കല്യാണത്തിന് നിൽക്കാതെ അധികം ആരെയും കാണാതെ പെട്ടെന്ന് പോകാം എന്ന് കരുതി പത്ത് മണിയായപ്പോൾ തന്നെ അവിടെയെത്തി.

പന്തലിന്റെ മുന്നിൽ തന്നെ നിൽക്കുന്ന വീഡിയോക്കാരന്റെ ഇരയാവാതിരിക്കാൻ പറ്റിയില്ല. ഒരു വിധം അതിൽ നിന്നും രക്ഷപ്പെട്ട് ഇറയത്തേക്ക് കയറിയപ്പോൾ “ആരാ ഇത്…” എന്ന ആശ്ചര്യചിഹ്നവുമായി വിജേഷ് ഓടി വന്നു. വിദ്യയുടെ ചേട്ടനാണ്. എന്റെ അതേ പ്രായം. “എത്രയായെടാ കണ്ടിട്ട്…!” അവൻ എന്റെ വരവ് പ്രതീക്ഷിച്ചില്ലെന്ന് തോന്നി. ആവേശം കണ്ട് പന്തലിൽ അവിടവിടായിരിക്കുന്ന ആളുകളൊക്കെ നോക്കുന്നുണ്ട്. അവൻ കൈ പിടിച്ച് അമ്മേ അമ്മേ.. എന്നും പറഞ്ഞ് അകത്തേക്ക് വലിച്ച് കൊണ്ടുപോയി. ഇളയമ്മ കുറേ പെണ്ണുങ്ങളുടെ നടുവിലാണ്. കണ്ടയുടനെ “എത്ര നാളായി കണ്ടിട്ട്.. അമ്മക്കിപ്പോ എങ്ങനെയുണ്ട്...“ എന്നിങ്ങനെ കൈ വിടാതെ ഓരോന്ന് ചോദിക്കാൻ തുടങ്ങി. കുറച്ച് സമയം അതെല്ലാം കേട്ടിരുന്നു. പിന്നെ വിദ്യ എവിടെ എന്ന് ചോദിച്ച് താൽ‌പ്പര്യമില്ലാത്ത കാര്യങ്ങളിൽ നിന്നും രക്ഷപ്പെട്ടു.

വിദ്യ നല്ല സുന്ദരിക്കുട്ടിയായി മാറിയിരുന്നു. ജീവിതത്തിലെ അനവദ്യ നിമിഷത്തിന്റെ സുവർണ്ണരേണുക്കളിൽ അധിക ലാവണ്യവതി. കണ്ടയുടനെ “ഏട്ടാ…” എന്ന് വിളിച്ച് ഓടി വന്നു. പണ്ട് ഈ വീട്ടിലും പറമ്പിലുമായി എത്രയോ നാൾ ഞങ്ങൾ ഒന്നിച്ച് കളിച്ചു നടന്നിരുന്നു. വിജേഷിനേക്കാളും എന്നെയായിരുന്നു അവൾക്ക് കാര്യം. അമ്മ തന്നയച്ച ചെറിയ വള അൽ‌പ്പം നിന്ദ്യാബോധത്തോടെ കൊടുത്തപ്പോൾ അതിടാനായി കൈയ്യിലെ കനകഭാരത്തിൽ നിന്നും അവൾ ചിലത് ഊരിമാറ്റി. ഇത്ര നാളും കാണാത്തതിന്റെ പരിഭവം പറയാൻ തുടങ്ങവെ വീഡിയോക്കാരൻ അതിക്രമിച്ചെത്തി. നല്ല ചൂടെടുക്കുന്നെന്ന് പറഞ്ഞ് അകത്തെ ബഹളത്തിൽ നിന്നുമിറങ്ങി.

മുറ്റത്തിന്റെ മൂലയ്ക്കിരുന്ന് വെറുതെ പത്രത്തിൽ തലയിട്ടു. അതൊരു മറയാണ്. വായിക്കുന്നതായിട്ട് ആളുകളേ തെറ്റിദ്ധരിപ്പിച്ച് എന്തെങ്കിലും ആലോചിച്ചിരിക്കാം. കുറച്ച് നേരം കൂട്ടണമല്ലോ ആരെയും കാണാനും മിണ്ടാനുമൊന്നും വയ്യ. ചിന്തകൾ പാറിപ്പറന്ന് പഴയ കാലത്തിലേക്ക് പോയി. ഇടക്കെപ്പോഴോ വിജേഷ് നീ ചായ കുടിച്ചോ എന്ന് ചോദിച്ചു. കുടിച്ചെന്നോ ഇല്ലെന്നോ എങ്ങനെയോ തലയാട്ടി.

കുട്ടിക്കാലം മുതൽ ഇടക്കിടക്ക് ഇവിടെ വരാറുണ്ടെങ്കിലും അതൊരു ശീലവും ഒഴിവാക്കാൻ പറ്റാത്തതുമാവാൻ കാരണം ഇന്ദുലേഖയായിരുന്നു. ഇന്ദുലേഖ അന്ന് പ്രീഡിഗ്രിക്ക് പഠിക്കുന്നു. ഇവിടന്നു രണ്ട് മൂന്ന് വീടിന്റപ്പുറത്താണ് അവളുടെ വീട്. അവളുടെ അമ്മ ചെറുപ്പത്തിലേ മരിച്ചു പോയിരുന്നു. അച്ഛനാണെങ്കിൽ എപ്പോഴും തണ്ണിയടിച്ച് നടക്കുന്നൊരാൾ. അവളെ വളർത്തുന്നതും പഠിപ്പിക്കുന്നതുമൊക്കെ അമ്മാവനായിരുന്നു. പണ്ട് വല്ലപ്പോഴും മാത്രമുണ്ടായിരുന്ന എന്റെ യാത്രകൾ സ്ഥിരമാകുന്നതിന്റെ കാരണം ഇന്ദുലേഖയാണെന്ന് ആദ്യം ഊഹിച്ചത് വിദ്യയായിരുന്നു. ഞങ്ങൾ മൂന്നുപേരും മാത്രമുണ്ടായിരുന്ന ഒരു ദിവസം അവളെന്റെ രഹസ്യത്തിന്റെ മറ വലിച്ച് നീക്കി എന്റെ ദുരുദ്ദേശം പുറത്താക്കി. അനുകൂല വാക്കിന്നായി ടെൻഷനടിച്ച് നിൽക്കേണ്ട സാഹചര്യം അതു ഒഴിവായിക്കിട്ടി. ശേഷം പ്രണയത്തിന്റെ സുദിനങ്ങളായിരുന്നു.

ആഗ്രഹ സാക്ഷാത്കാരത്തിനും സ്വന്തം കാലിൽ നിൽക്കാനും ഗൾഫ് മോഹങ്ങൾ മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. പറമ്പിന്നതിരിലെ നിറമിഴികളിൽ നിന്നും ബലമായ് കണ്ണിനെ പറിച്ചെടുത്ത് കാത്തിരിക്കാമെന്ന ഉറപ്പിന്റെ വിശ്വാസത്തിൽ കനത്ത ബാധ്യതകളുമായി മസ്കറ്റിലേക്ക്. അതൊരു തട്ടിപ്പ് വിസയായിരുന്നു. എത്തിയത് കെട്ടിടം നിർമ്മിക്കുകയും പൊളിക്കുകയും ചെയ്യുന്നൊരു കൺ‌സ്ട്രക്ഷൻ ടീമിന്റെ കൂടെയായിരുന്നു. പോയ ഉടനെ വാരിയെടുത്ത് വരാമെന്ന് കരുതി കണ്ട സ്വപ്നങ്ങളുടെ കൂടെ മനസ്സും തകർന്നിരുന്നു. ലീവു പോലുമില്ലാതെ രാവു പകൽ കഠിനമായ ജോലിയും, അതിനു കൃത്യമായ വരുമാനവുമില്ല. ഫോൺ ചെയ്യാൻ കിലോമീറ്ററുകൾ പോകണം. നാട്ടിലേക്കും വീട്ടിലേക്കുമുള്ള വിളികൾ അപൂർവ്വമായിരുന്നു. ഇളയമ്മയുടെ വീട്ടിൽ വിളിച്ചപ്പോൾ ഒരിക്കൽ മാത്രം ഇന്ദുലേഖയെ കിട്ടിയിരുന്നു. പിന്നെ വിളിച്ചപ്പോഴൊന്നും അവളവിടെ ഇപ്പോ പോകാറില്ലെന്നാണറിഞ്ഞത്. ഏകദേശം ഒരു വർഷം ആയപ്പോൾ വിദ്യയാണ് ആ ഞെട്ടിപ്പിക്കുന്ന വാർത്ത പറഞ്ഞത്. നാട്ടിൽ തന്നെയുള്ള സുധാകരൻ എന്നൊരാളുമായി ഇന്ദുലേഖ ഒളിച്ചോടി കല്യാണം കഴിച്ചു. അപ്രതീക്ഷിത നടുക്കത്തിൽ ജീവിതത്തോടുള്ള സകല താൽ‌പ്പര്യവും ഇല്ലാതായി. അതോടെ അവളേയും ആ നാട്ടിനെ തന്നെയും കഠിനമായി വെറുത്തു. പക്ഷേ രണ്ടു വർഷത്തിന് ശേഷം ഇന്ദുലേഖയുടെ മരണ വാർത്ത എന്നെ ഞെട്ടിച്ചു. കനലായ് നീറിപ്പുകഞ്ഞിരുന്ന പകയും വെറുപ്പും അതോടെ ഇല്ലാതായെങ്കിലും പത്ത് വർഷത്തിന്നിടയിൽ നാട്ടിൽ വന്നു പോയ ചുരുങ്ങിയ ദിവസങ്ങളിൽ ഒരിക്കലും ഇവിടേക്ക് മനപൂർവ്വം വന്നതേയില്ല.

“ഹലോ.. ഓർമ്മയുണ്ടോ..?” അടുത്ത് നിന്നൊരു കുശലാന്വേഷണം എന്നെയുണർത്തി. സുമോദാണ്. പണ്ടത്തെ ഗ്യാങ്ങിൽ പെട്ടൊരാൾ.

“ഹായ്.. എന്തൊക്കെയാ.. സുഖമല്ലേ.. എന്താ ചെയ്യുന്നേ..” എഴുന്നേറ്റ് കൈ കൊടുത്തു കൊണ്ട് പറഞ്ഞു.
“ഞാൻ കോപ്രറ്റീവ് ബാങ്കിലാ… സുഖം.. എവിടെയാ ഇപ്പോ..” അവൻ ചോദിച്ചു. അപ്പോഴേക്കും ആളുകൾ ധാരാളമായി വരാൻ തുടങ്ങിയിരിരുന്നു. ഞങ്ങൾ പുറത്തിറങ്ങി പറമ്പിലേക്ക് നീങ്ങിനിന്നു. സുമോദ് പോയി വെപ്പുകാരുടെ അടുത്ത് നിന്നും രണ്ട് കസേരകളെടുത്ത് കൊണ്ട് വന്നു. അവിടെയിരുന്നു കൊണ്ട് ഞങ്ങൾ പഴയ ചങ്ങാതിമാരെക്കുറിച്ച് സംസാരിച്ചു. സ്വാഭാവികമായും അത് ഇന്ദുലേഖയിലെത്തി.

സുധാകരന് ഒരു ചെറിയ പ്ലൈവുഡ് കമ്പനിയിൽ കണക്കെഴുത്തായിരുന്നു ജോലി. കല്യാണം കഴിഞ്ഞ ആദ്യ കാലത്ത് അവളുടെ അച്ഛനുമൊത്ത് ആ ചെറിയ വീട്ടിൽ കഴിഞ്ഞു. അവന്റെ വീട്ടുകാർ അവരോട് തീരെ അടുപ്പമില്ലായിരുന്നു. അവർക്കൊരു ആൺ‌കുട്ടിയുണ്ടായി. ആ കുട്ടിക്ക് ജനിച്ചതു മുതൽ മൂത്രാശയ സംബന്ധിയായ അസുഖങ്ങളായിരുന്നു. ഇടക്കിടക്ക് ഹോസ്പിറ്റലിൽ പോകണം അഡ്മിറ്റാകണം. ആകെ സാമ്പത്തിക ബുദ്ധിമുട്ടും വിഷമങ്ങളുമായി സുധാകരൻ കഷ്ടപ്പെടാൻ തുടങ്ങി. അതുമിതും പറഞ്ഞ് അവൻ അവളെ കലമ്പാൻ തുടങ്ങി. അവന്റെ സ്വഭാവത്തിലുള്ള മാറ്റം അവൾക്ക് സഹിക്കാൻ പറ്റിയതേയില്ല. ഒരിക്കൽ ചെക്കപ്പിന് പോയപ്പോൾ കൂടിയ ചെലവുള്ളൊരു ഓപ്പറേഷൻ ഉടനെ ചെയ്യണം എന്ന് പറഞ്ഞു. അന്ന് അവർ രണ്ടുപേരും നല്ലോണം വാക്കു തർക്കമുണ്ടായി. മോനെപ്പറ്റിയുള്ള സങ്കടവും വഴക്കിട്ടതിലുള്ള വിഷമവും അവളെ ആകെ തളർത്തിയിരുന്നു. വെള്ളം കുടിക്കാൻ അടുക്കളയിൽ പോയപ്പോൾ പ്രഷർ കുറഞ്ഞ് കറങ്ങി വീണപ്പോൾ എവിടെയോ തല ഇടിച്ച് മരിക്കുകയായിരുന്നു.

അവളുടെ ജീവിതം ഇത്രയും കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. അറിയാനൊട്ട് ശ്രമിച്ചതുമില്ല. പാവം എന്ന് മനസ്സുരുവിട്ടു. അവളുടെ നിഷ്കളങ്കസുന്ദര മുഖം ഓർത്തിരിക്കുമ്പോൾ റോഡിൽ ഒരു പുതിയ കാർ വന്നു നിന്നു. അതിൽ നിന്നും ഒരു ചെറുപ്പക്കാരനും ഭാര്യയും ഏകദേശം നാല് വയസ്സ് തോന്നിക്കുന്ന പെൺകുട്ടിയും ഇറങ്ങി. അയാൾ കാർ പാർക്ക് ഡോർ അടച്ചെന്നൊക്കെ നോക്കി തൃപ്തി വരുത്തി കുട്ടിയുടെ കൈ പിടിച്ച് കല്യാണ വീട്ടിലേക്ക് കയറി. എവിടെയോ കണ്ട നല്ല ഓർമ്മ എന്ന് മനസ്സിൽ കരുതിയപ്പോൾ സുമോദ് “സുധാകരനാ…” എന്ന് പതുക്കെ പറഞ്ഞു.

“അവൻ വേറെ കല്യാണം കഴിച്ചോ…?”

“ഉം.. അവൾ മരിച്ച് ഒരു കൊല്ലം തികഞ്ഞില്ല.. അവന്റെ വീട്ടുകാരുമായി യോജിപ്പായി അവർ അവനൊരു സ്കൂളിൽ ജോലി ശരിയാക്കിക്കൊടുത്തു..”

“അത് അവളുടെ കുട്ടിയാണോ… ഇന്ദൂന്റെ…?” കൌതുകം ഉള്ളിലൊതുങ്ങിയില്ല.

“ഹേയ്.. അത് ആൺ കുട്ടിയല്ലേ.. അവന് ഇവളേക്കാളും വയസ്സുണ്ട്…”

അപ്പോഴേക്കും അവർ ഞങ്ങൾ ഇരിക്കുന്നതിന്റെ അടുത്തൂടെ പന്തലിൽ നിന്നും പുറത്തേക്ക് വന്ന ആരോടോ സംസാരിക്കാൻ തുടങ്ങി.

“അല്ലാ മാഷേ കാർ വാങ്ങിയതിന്റെ ചെലവ് കിട്ടിയില്ല കേട്ടൊ…”

“അതൊക്കെ ചെയ്യാം മോഹനേട്ടാ… എപ്പോഴാ വേണ്ടേന്ന് പറഞ്ഞാ മതി..” സന്തോഷവും അഭിമാനവും നിറഞ്ഞിരുന്നു സുധാകരന്റെ ശബ്ദത്തിൽ.

“മോളെ ഇപ്രാവശ്യം ചേർക്കുന്നുണ്ടോ… നിങ്ങളെ സ്കൂളിലായിരിക്കൂലേ..” അയാൾ മകളുടെ താടിപിടിച്ച് ഓമനിച്ചു കൊണ്ട് ചോദിച്ചു.

“ഹേയ്.. ഇവളെ മോണ്ടിസോറീലാ ചേർത്തെ.. എൽകേജീല്.. നമ്മള ഉസ്കൂളിലെ സ്തിതിയൊക്കെ നിങ്ങക്കറീലേ മോനേട്ടാ....”

അപ്പോൾ വിളറി വെളുത്ത് മെലിഞ്ഞൊരു ഒരു ആൺ‌കുട്ടി ഓടി വന്ന് സുധാകരന്റെ കൈ പിടിച്ചു. നിറം മങ്ങിയ കുപ്പായവും ട്രൌസറുമായിരുന്നു അവനിട്ടത്. കുറ്റി തലമുടി, കുഴിയിലാണ്ട കണ്ണുകൾ, ക്ഷീണിച്ച ശരീരം. സുധാകരൻ കൈ വിടുവിക്കാൻ ശ്രമിക്കെ അവൻ പറഞ്ഞു. “അച്ഛാ… എന്നെ കൊളച്ചേരി ഉസ്കൂളിലാ ചേർത്തേന്ന് പറയാൻ പറഞ്ഞു….”

അതു കണ്ടതും സുധാകരന്റെ ഭാര്യ മകളേയും വലിച്ച് ചവിട്ടിക്കുലുക്കി വീട്ടിലേക്ക് നടന്നു. സുധാകരൻ മുഖം കറുപ്പിച്ച് ഉം.. എന്ന് പറഞ്ഞ് കുട്ടിയുടെ കൈ പിടിച്ച് മാറ്റി മുന്നോട്ടേക്ക് നടന്നു.

എനിക്കൊന്നും മനസ്സിലായില്ല അപ്പോൾ സുമോദ് പറഞ്ഞു. ഇന്ദുലേഖ മരിച്ചതിന് ശേഷം സുധാകരനെ അവന്റെ വീട്ടുകാർ മനം‌മാറ്റി തിരിച്ചു കൊണ്ടു പോയി. സുഖമില്ലാത്ത കുട്ടിക്ക് വേണ്ടി കാശ് ചെലവാക്കരുതെന്ന് ആയിരുന്നു അവരുടെ സ്റ്റാൻ‌ഡ്. അമ്മ മരിച്ചും പോയി, അച്ഛനാണെങ്കിൽ തിരിഞ്ഞു നോക്കാറുമില്ല. നിർഭാഗ്യവാനായ ആ കുട്ടിയെ അവളുടെ അമ്മാവനാണ് നോക്കി വളർത്തുന്നത്. കൈക്കോട്ട് പണിക്കാരനായ അയാളുടെ വീട്ടിലെ സ്ഥിതിയും വളരെ മോശമാണ്. ഭാര്യയും മക്കളുടേയും കൂടെ സുഖമില്ലാത്ത ഇവനെയും നോക്കണം. ആ പാവം കുറേ സ്വത്തുക്കളുണ്ടായിരുന്നതൊക്കെ വിറ്റാണ് ഇവനെ ചികിത്സിക്കുന്നത്. എന്നാലും സ്വന്തം മക്കളെപ്പോലെ തന്നെ നോക്കുന്നുണ്ട്.

“വാ കല്യാണപാർട്ടി വന്നു…” ആരുടെയോ വാ‍ക്കുകൾ ചെവിയിൽ തട്ടി ഉള്ളിലൊതുങ്ങാതെ കടന്നു പോയി. ഒന്നും കേൾക്കുന്നും കാണുന്നുമുണ്ടായിരുന്നില്ല. പ്രളയം വന്നെന്നെ മൂടിയിരുന്നു. ആർത്തിരമ്പുന്ന തിരമാലകളിൽ ഉള്ളും പുറവും പെയ്ത് കൊണ്ടിരുന്നു. “അച്ഛാ… എന്നെ കൊളച്ചേരി ഉസ്കൂളിലാ ചേർത്തേന്ന് പറയാൻ പറഞ്ഞു….” ആ വാക്കുകൾ മനസ്സിൽ കീറിമുറിച്ച് പ്രതിദ്ധ്വനിച്ച് കൊണ്ടേയിരുന്നു.
എന്തെല്ലാമാണ് ചില ജന്മങ്ങൾക്ക് വേണ്ടി ഈശ്വരൻ ഒരുക്കി വെക്കുന്നത്? ഈ സ്വ സ്പന്ദനത്തെ തിരസ്കരിച്ചുകൊണ്ട് ഏത് സുഖത്തിനു പിറകിലാണ് അവന്റച്ഛന്റെ യാത്ര? ഭൂലോകത്തിന്റെ ഏത് കോണിലും ഏതിരുട്ടിലും ഈ ശബ്ദമയാളെ എന്നും പിന്തുടരുന്നുണ്ടാവില്ലേ?

പളപളപ്പും പുറം‌മോടിയും കണ്ട് നൈമിഷിക നിരർ‌ത്ഥകതക്ക് വേണ്ടി സ്വന്തം പിറവിയെ അവഗണിച്ച കീടജന്മമേ, കൊടും പാപം ചെയ്ത് നേടിയ സുഖഭോഗങ്ങളെല്ലാം നിന്റെ മകന്റെ കണ്ണീരിന്റെ മുന്നിൽ ഭസ്മീകൃതമാവുകയേ ഉള്ളൂ.

ഉള്ളിൽ നിറയുന്ന കൊടുങ്കാറ്റിന്റെ അസഹ്യമായ ഇരമ്പലുകൾ സഹിക്കാനാവാതെ എവിടെയെങ്കിലും തല ഇടിച്ച് പിളർക്കാനായി ഞാൻ ഇറങ്ങിയോടി.

Thursday, April 28, 2011

മംഗല്യം തന്തുനാനേന..

ചീനാം‌പൊയിലിലെ കമ്മാരക്കുറുപ്പിന്റെ വീട്ടിൽ ഭയങ്കര കലമ്പൽ.

കുറുപ്പും ഭാര്യ യശോദാമ്മയും, ഇളയ മകൾ ഷൈജയും ചേർന്ന നാറ്റോ സഖ്യം ഒരു സൈഡിലും മൂത്ത മകൾ ഉഷാകുമാരി ഒറ്റയ്ക്ക് മറ്റേ സൈഡിലും നിന്നാണ് യുദ്ധം. ഏജ് ഓവറായ ഉഷാകുമാരിക്ക് കൂത്തുപറമ്പിൽ നിന്നും വന്നൊരു ഗൾഫുകാരന്റെ അന്വേഷണം ഉറപ്പിക്കുമെന്ന് കുറുപ്പും സഖ്യകക്ഷികളും. എനിക്കയാളെ ഇഷ്ടമല്ല്ലെന്നു കുമാരിഉഷയും.

തുടർച്ചയായ പതിമൂന്നാമത്തെ കല്യാണ ആലോചനയാണ് ഉഷാകുമാരി റിജെക്റ്റ് ചെയ്യുന്നത്. ആർക്കും യാതോരു കുഴപ്പവും തോന്നില്ലെങ്കിലും കാണാൻ വരുന്ന ഏത് മമ്മൂട്ടിക്കും അവൾ എന്തെങ്കിലും കുറ്റോം കുറവും കണ്ടെത്തും. കൂടെ കഴിയേണ്ടത് ഞാനല്ലല്ലോ എന്നോർത്ത് കുറുപ്പും അതെല്ലാം മനസ്സില്ലാ മനസ്സോടെ ഒഴിവാക്കി. ആദ്യമാദ്യം വരുന്ന ആലോചനകളൊക്കെ തള്ളിക്കളയുന്നത് കാശുള്ള തറവാട്ടുകാരുടെ ലക്ഷണവുമാണല്ലോ. പക്ഷേ ഇന്നേ വരെ വന്നതിൽ വെച്ച് ഏറ്റവും നല്ല പ്രൊപ്പോസലായിട്ടും അതും ഇഷ്ടപ്പെട്ടില്ലെന്ന് ഉഷാകുമാരി പറഞ്ഞതും കുറുപ്പും യശോദാമ്മയും പല്ലും നാവും ഉപയോഗിച്ച് എതിർത്തു. ടീനേജിന്റെ ക്രീമിലെയറിൽ നിൽക്കുന്ന ഷൈജയും തന്റെ മുന്നിൽ പുല്ലുംവണ്ടി പോലെ ബ്ലോക്ക് ചെയ്ത് നിൽക്കുന്ന ചേച്ചിയെ എതിർക്കാൻ കൂടി. എന്തു കൊണ്ടെന്തുകൊണ്ടെന്തുകൊണ്ട് ആലോചനകൾ ഒഴിവാക്കുന്നത് എന്തുകൊണ്ട് എന്ന പരിഷത്ത് മോഡൽ ചോദ്യത്തിന് എന്നത്തെയും പോലെ മിണ്ടാതിരുന്നെങ്കിലും അവരുടെ സംയുക്താക്രമണത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റിയില്ല.

അങ്ങനെ ഗത്യന്തരമില്ലാതെ അത്രയും നാൾ ഒളിപ്പിച്ചു വെച്ച ലവ് ഫയൽ ഉഷാകുമാരിക്ക് തുറക്കേണ്ടതായി വന്നു. ഫയലിൽ കണ്ടത് അങ്ങാടിയിലെ വെയിറ്റിംഗ് ഷെൽറ്ററിൽ യാതൊരു പണിക്കും പോകാതെ ഫ്രീ മൈൻഡ് ബോഡിയായി അനന്തശയനം കിടക്കുന്ന ബാബുക്കുട്ടന്റേതായിരുന്നു. വീട്ടുകാരും നാട്ടുകാരും പല ജോലികൾക്കും റെക്കമെന്റ് ചെയ്തിട്ടും പല്ലി ചിലക്കുന്നത് പോലെ ഒച്ചയുണ്ടാക്കി “അതൊന്നും ശരിയാവൂലപ്പ..” എന്ന് പറഞ്ഞ് മടിപിടിച്ചിരിക്കുന്ന ബാബുക്കുട്ടനാണ് ഉഷാകുമാരിയുടെ വൈവാഹിക വിരക്തിയുടെ പിന്നിലെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയ നാറ്റോ സഖ്യത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

“ഫാ.. നായീന്റെ മോളേ… നിനക്കാ താണ ജാതീലുള്ള നായീന്റെ മോനെയേ കണ്ടുള്ളൂ..” കുറുപ്പ്.

“എന്തെങ്കിലും ഒരു പണി ഉള്ളോനായിരുന്നെങ്കിൽ..!” യശോദാമ്മ.

“എന്നാലും ആ കഞ്ഞിയെ മാത്രല്ലേ ഏച്ചിക്ക് കിട്ടിയുള്ളൂ…!“ ഷൈജ.

ബ്ലൂടൂത്ത് ഇനേബിൾ ചെയ്ത മൊബൈൽ ഫോൺ പോലെയാണല്ലോ പെമ്പിള്ളേരുട മനസ്സ്. എപ്പോ വേണേലും എവിടെ നിന്നും ഫയൽ‌സ് ഡൌൺ‌ലോഡ് ചെയ്യപ്പെട്ടേക്കും. അതു പോലെ ബാബുക്കുട്ടൻ എപ്പൊഴോ ഉഷാകുമാരിയുടെ മെമ്മറി കാർഡിൽ കടന്നു കൂടിയിരുന്നു. പേരുകേട്ട വറ്റുണക്കിയും ഫോർവേഡ് കാസ്റ്റ് തിങ്കിങ്ങുമായിരുന്ന കുറുപ്പിന് കുമാരിയുടെ സ്നേഹബന്ധം അവിഹിത ബന്ധമായിരുന്നു. നീ എന്ത് പറഞ്ഞാലും ശരി അവനെ കല്യാണം കഴിക്കാൻ സമ്മതിക്കില്ലെന്നും, കൂത്തുപറമ്പുകാരന് വാക്ക് കൊടുക്കുകയാണെന്നും കുറുപ്പ് ഓർഡർ ഇട്ടു. സമ്മതിക്കില്ല, ഇല്ല, ഇല്ലാ.. എന്ന് ഉഷാകുമാരിയും. അവളുടെ തർക്കുത്തരം കേട്ട് ദ്വേഷ്യം പിടിച്ച കുറുപ്പ് അവളുടെ മേൽ സിംഗിളും ഡബിളും ത്രിബിളുമൊക്കെ എടുക്കാൻ തുടങ്ങി. യശോദാമ്മയോ ഷൈജയോ തടുക്കാൻ പോയതേയില്ല. ലിമിറ്റഡ് ഓവറല്ലെങ്കിലും കൈ കഴച്ചത് കൊണ്ട് കുറുപ്പ് തല്ല് നിർത്തി. ഉഷാകുമാരി സീറ്റ് കിട്ടാത്ത രാഷ്ട്രീയ നേതാവിനെപ്പോലെ വലിയ വായിൽ നിലവിളിച്ചു കൊണ്ട് മുറിയിൽ കയറി വാതിലടച്ചു.

ആ സമയം കൊളച്ചേരി സബീന പാർക്കിലിരുന്ന് ഷാജി, ബിജു, സുരേശൻ എന്നീ ഫെയ്മസ് കുടിയൻ ചങ്ങാതിമാരുടെ കൂടെ കട്ടയിട്ട് കുപ്പി വാങ്ങി അടിക്കുകയായിരുന്നു ലവർ ബാബുക്കുട്ടൻ. അപ്പോഴാണ് ഉഷാകുമാരിയുടെ ഫോൺ വന്നത്. സബീന പാർക്കെന്നത് ചുറ്റുപാടും അണ്ടിക്കാടുകൾ നിറഞ്ഞൊരു കാലി പറമ്പാണ്. പണ്ടൊരിക്കൽ സബീന എന്നൊരു പാവം മീറ്റ് മെർച്ചന്റ് അവിടെ ചില ക്ലയന്റ്സിന്റെ കൂടെ ഡിസ്കഷൻ നടത്തുമ്പോൾ അലൌകികവാദികളായ ചില നാട്ടുകാർ കൈയ്യോടെ പിടിച്ച് തല്ലി ഓടിച്ച് വിട്ടിരുന്നു. അതിനു ശേഷമാണ് ഹ്യൂമർസെൻസുള്ളൊരു തദ്ദേശവാസി ആ സ്ഥലത്തിന് സബീന പാർക്ക് എന്ന പേരിട്ടത്.

ഉഷാകുമാരി ബാബുക്കുട്ടനോട് കരഞ്ഞ് നിലവിളിക്കാനൊന്നും നിന്നില്ല. ഒറ്റ ഡയലോഗ്. എന്നെ കെട്ടുമെങ്കിൽ ഇപ്പോൾ വന്ന് കൂട്ടിക്കൊണ്ട് പോകണം, ഇല്ലെങ്കിൽ ഇന്ന് രാത്രി ഞാൻ തൂങ്ങിച്ചാവും. അതും പറഞ്ഞ് വെറും പത്ത് സെക്കന്റ് ബില്ലിങ്ങിൽ കാര്യം അവതരിപ്പിച്ച് അവൾ ഫോൺ കട്ട് ചെയ്തു. സാധാരണ ആളുകൾക്ക് മദ്യം കഴിക്കാതിരുന്നാലാണ് വിറക്കുക, പക്ഷേ രണ്ടര പെഗ് അടിച്ച് ഫോമിലായിട്ടും ബാബുക്കുട്ടന്റെ കൈയ്യും കാലും ബോഡീസും വിറക്കുന്നത് കണ്ട് ചങ്ങാതിമാർ എന്താണെന്നു ചോദിച്ചു. കുപ്പിയിൽ ബാക്കിയുള്ളത് അണ്ണാക്കിലേക്ക് കമിഴ്ത്തിക്കൊണ്ട് അവൻ സംഭവങ്ങൾ പറഞ്ഞു. എന്തോ ലേഡീസ് ഡിംഗൊൾഫിക്കേഷൻ ഉണ്ടെന്നറിഞ്ഞെങ്കിലും ഇത്രമാത്രം ക്രിട്ടിക്കൽ സ്റ്റേജിലാണെന്ന് അവർ അപ്പോഴേ അറിഞ്ഞുള്ളൂ. സംഗതികൾ പരിധിക്ക് പുറത്തായ സ്ഥിതിക്ക് ഇനി പിൻ‌മാറാൻ പറ്റില്ല. അവളെന്തെങ്കിലും ചെയ്താൽ പിന്നെ നാട്ടിൽ ജീവിക്കാൻ കഴിയില്ല. അതു കൊണ്ട് റെഡിയാണെങ്കിൽ നിന്റെ വീട്ടിൽ അവതരിപ്പിച്ച് സമ്മതം വാങ്ങി കല്യാണം നടത്തിത്തരാമെന്ന് ആ നല്ല ചങ്ങായിമാർ പറഞ്ഞു.

“കെട്ടുന്നതിന് വിഷമമുണ്ടായിട്ടല്ല… താലി വാങ്ങാൻ ഒരുറുപ്പിക കയ്യിലില്ല്ലാതെങ്ങനെയാ...” എന്ന് ബാബുക്കുട്ടൻ.

“അതൊക്കെ തൽക്കാലം കടം വാങ്ങാം. പിന്നെ ബാങ്കിൽ നിന്നും പേഴ്സണൽ ലോണെടുക്കാമല്ലോ. അല്ലെങ്കിൽ ഓളെ കഴുത്തിലും കാതിലും എന്തെങ്കിലുമുണ്ടാകില്ലേ.. അത്‌ന്ന് കുറച്ച് വിറ്റ് കടമൊക്കെ വീട്ടാമല്ലോ..” സുരേശന്റെ അഭിപ്രായത്തോട് മറ്റെല്ലാവരും യോജിച്ചു.

ബാബുക്കുട്ടനെ ടെൻ‌ഷനടിപ്പിക്കാതെ ഫ്രീയായി വിട്ട് മൂന്നു പേരും കാര്യങ്ങൾ മുന്നോട്ട് നീക്കി. ആദ്യമായി ബാബുക്കുട്ടന്റെ വീട്ടിൽ പോയി വിഷയം അവതരിപ്പിച്ചു. അവർ ഞെട്ടൽ രേഖപ്പെടുത്തിയെന്നല്ലാതെ എതിർത്തൊന്നും പറഞ്ഞില്ല. പോത്ത് പോലെ വലുതായിട്ടും ഒരു പണിയും എടുക്കാത്ത ഇവൻ കല്യാണശേഷമുള്ളതെങ്കിലും മര്യാദയ്ക്ക് ചെയ്താൽ മതിയായിരുന്നു എന്ന് മാത്രായിരുന്നു അവർടെ സ്റ്റേറ്റ്‌മെന്റ്. വീട്ടുകാരുടെ പച്ചക്കൊടി കിട്ടിയപ്പോൾ ബാബുക്കുട്ടൻ ഉഷാകുമാരിയെ വിളിച്ച് രാവിലെ ആറു മണിക്ക് അമ്പലത്തിൽ പോകുന്നെന്ന വ്യാജേന വീട്ടിൽ നിന്നിറങ്ങാൻ പറഞ്ഞു. രണ്ട് പറമ്പ് അപ്പുറം കാറുമായി കാത്തു നിൽക്കും. അവൾ വന്നാലുടൻ നേരെ ഇരിട്ടിയിലേക്ക് പോകുന്നു, അവിടെ വിവാഹം രജിസ്‌റ്റർ ചെയ്യുന്നു. ഈ രീതിയിൽ പ്ലാൻ ചെയ്ത ശേഷം എല്ലാവരും ടൌണിൽ പോയി പരിചയമുള്ള ഒരു ജ്വല്ലറിയിൽ നിന്നും താലിമാലയും ടെൿസ്റ്റൈൽ‌സ് ഷോപ്പിൽ നിന്നും സാരിയും കടം വാങ്ങി ബാബുക്കുട്ടനെ ഏൽ‌പ്പിച്ച് ഗുഡ് നൈറ്റ് പറഞ്ഞ് പിരിഞ്ഞു.

ലോകത്തിന്നേ വരെ ഇങ്ങനെയൊരു സിറ്റുവേഷനിൽ ഒരു കാൽമുഖനും (കാൽ ഭാഗം മാത്രം മുഖമുള്ളവൻ, അതായത് മുക്കാൽ ഭാഗവും മുഖം നഷ്ടപ്പെട്ടവൻ) ഉറങ്ങിയിട്ടുണ്ടാവില്ല. ബാബുക്കുട്ടന് ഉറങ്ങാൻ പോയിട്ട് കിടക്കാൻ പോലുമായില്ല. ഉഷാകുമാരിയാണെങ്കിൽ ഹാപ്പികുമാരിയായി മുറിയിൽ നിന്നിറങ്ങി ടി.വി.യിൽ ആറര മുതൽ പത്ത് വരെയുള്ള പരമ്പരാഗത പരമ്പരകളൊക്കെ കണ്ട് മത്തിക്കറിയും ചീര വറവും ഉരുളയാക്കിയടിച്ച് ഉറങ്ങാൻ കിടന്നു. രാത്രി വീട്ടിലെല്ലാവരും ഉറങ്ങിയ ശേഷം, സൈലന്റായി അലമാര തുറന്ന് ആഭരണങ്ങളെല്ലാം പൊതിഞ്ഞ് വെച്ച് മുകളിൽ രണ്ട് ചുരിദാറുമെടുത്തിട്ട് ഒരു ബാഗിലാക്കി പറമ്പിന്റെ അതിരിലൊരു തൈക്കുണ്ടിൽ കൊണ്ട് വെച്ചു. എന്നിട്ട് നാളെ മുതൽ തനിച്ചുറങ്ങി കഷ്ടപ്പെടണ്ടല്ലോ എന്നോർത്ത് സുഖമായി കിടന്നുറങ്ങി. പാവം ബാബുക്കുട്ടൻ ഓരോ നിമിഷങ്ങളെയും കല്ലെടുത്തോടിച്ച് ഇരുന്നും നടന്നും കിടന്നും കണ്ണടക്കാനാവാതെ നേരം കഴിച്ചു കൂട്ടി.

പ്ലാൻ അനുസരിച്ച് ഉഷാകുമാരി അതിരാവിലെ എഴുന്നേറ്റ് യശോദാമ്മയോട് അമ്പലത്തിൽ പോകുന്നെന്ന് പറഞ്ഞ് കുളിച്ച് റെഡിയായി. യശോദാമ്മ അടുക്കളയിൽ നിന്നും ടോയ്‌ലറ്റിലേക്ക് പോയ സമയം നോക്കി പുറത്തേക്കിറങ്ങി തൈക്കുണ്ടിൽ നിന്നും ബാഗുമെടുത്ത് ബാബുക്കുട്ടന്റെ സവിധാലയത്തിലേക്ക് ഓടി. പിന്നെ മൊബൈൽ സ്വിച്ചോഫ് ചെയ്ത് ഇരിട്ടിയിലേക്ക് പുറപ്പെട്ടു. ബാബുക്കുട്ടനെ തലേന്ന് തുടങ്ങിയ വിറയൽ ഒട്ടും മാറിയില്ലെങ്കിലും, ഉഷാകുമാരിക്ക് യാതൊരു കുലുക്കവുമുണ്ടായിരുന്നില്ല. അവൾ കണ്ണിൽ ഉന്മാദപൂത്തിരികളുമണിഞ്ഞ് നാണികുമാരിയായി ഒതുങ്ങിയിരുന്നു. ഇരിട്ടിയിലെ രജിസ്‌ട്രാർ ആഫീസിൽ സംഗതി റിക്കാഡിക്കലാക്കിയ ശേഷമാണ് ബാബുക്കുട്ടന് ശ്വാസം നേരെ വീണത്. കാര്യങ്ങളെല്ലാം ശുഭമായി കലാശിച്ചതിന്റെ സന്തോഷത്തിൽ ഒരു ഹോട്ടലിൽ കയറി എല്ലാവർക്കും പൊറോട്ടയും ചിക്കനും വാങ്ങിക്കൊടുത്തു.

ഒളിച്ചോടിയ കമിതാക്കളും പ്രായോജകരും ഉച്ചയോടെ ബാബുക്കുട്ടന്റെ വീട്ടിലെത്തി. ജനിച്ചിട്ട് ആദ്യമായിട്ട് മോൻ സ്വന്തമായൊരു കാര്യം ചെയ്ത ആശ്ചര്യത്തിൽ അച്ഛനുമമ്മയും അവരെ പത്രഭാഷയിലെന്ന പോലെ ഊഷ്മളമായി സ്വീകരിച്ചു. അപ്പോഴേക്കും പുതിയ പെണ്ണിനെ കാണാൻ അയൽപക്കത്തുള്ളവർ വരാൻ തുടങ്ങി. നാട്ടിലെ പെണ്ണുങ്ങൾ പുതിയപെണ്ണിന്റെ ലുക്കും വാക്കും ക്രിട്ടിസൈസ് ചെയ്യുമ്പോൾ അക്കൂട്ടത്തിൽ നിന്നു മാറി ഷാജിയും ബിജുവും സുരേശനും ഉഷാകുമാരിയുടെ അനാട്ടമി ആകെ മൊത്തം സ്കാൻ ചെയ്തു റിപ്പോർട്ടാക്കി.

“പെണ്ണ് നല്ലോണം മെലിഞ്ഞിട്ടാണ് അല്ലേ…” ഷാജി.

“ഉം… ചിലതൊക്കെ കുറച്ച് ഓവറാണല്ലേ…” ബിജു.

“അതോർത്ത് വെഷമിക്കണ്ടാ.. വള്ളിക്ക് കായ ഭാരമല്ല…” സുരേശൻ.

എല്ലാവരും പോയിക്കഴിഞ്ഞ് രാത്രി മുറിയിലെത്തിയിട്ടാണ് ബാബുക്കുട്ടന്റെ വിറയലും ചമ്മലും കൺ‌ട്രോളിലായത്. ഇന്നത്തെ രാത്രി ഫസ്റ്റ് നൈറ്റാണല്ലോ എന്നോർത്തപ്പോൾ രോമങ്ങളൊക്കെ എഴുന്നേറ്റ് കുത്തനെ നിന്നു. പെട്ടെന്ന് താലിമാലയുടെയും സാരിയുടെയും കാശ് കൊടുക്കണമല്ലോയെന്ന ചിന്ത മിന്നൽ പോലെ വന്ന് കം‌പ്ലീറ്റ് മൂഡും കളഞ്ഞു. പിടിച്ച് കെട്ടിക്കാനും ഇറക്കിക്കൊണ്ട് വരാനുമൊക്കെ എല്ലോനും ഉണ്ടാകും. കുറച്ച് ദിവസം കഴിഞ്ഞാൽ പിന്നെ അവനവൻ തന്നെ എല്ലാം കെട്ടി വലിക്കേണ്ടി വരും. അൽ‌പ്പം ചമ്മലോടെയാണെങ്കിലും ഉഷാകുമാരിയോട് ഇതൊക്കെ ഒപ്പിച്ച വിധം പറഞ്ഞപ്പോൾ ഞാൻ കൊണ്ടു വന്ന സ്വർണ്ണം വിൽക്കുകയോ പണയം വെക്കുകയോ ചെയ്തോളാൻ അവൾ പറഞ്ഞു. അതു കേട്ടപ്പോൾ ബാബുക്കുട്ടൻ റിലാക്സ്ഡായി.

ഉഷാകുമാരി ഉടൻ തന്നെ ബാഗെടുത്ത് ചുരിദാർ പുറത്തിട്ട ശേഷം ആഭരണ സഞ്ചി തുറന്ന് കട്ടിലിലേക്ക് കമിഴ്ത്തി. പക്ഷേ രണ്ടു പേരുടേയും ഹൃദയം തകർത്തു കൊണ്ട് അതിൽ നിന്നും സ്വർണ്ണത്തിനു പകരം കുറേ ചക്കക്കുരു തെറിച്ച് പുറത്തേക്ക് വീണു. കൂടെ ഒരു കത്തും.

“മകളേ കുമാരീ, ഞങ്ങൾ ഉറപ്പിച്ച കല്യാണം ഇഷ്ടമല്ലെങ്കിൽ ഞങ്ങളുടെ ആഭരണവും നിനക്ക് വേണ്ട. ഇനി മേലാൽ ഒരു കാര്യത്തിനും ഇങ്ങോട്ടേക്ക് വരണ്ട. ആ കല്യാണം ഞാൻ ഷൈജക്ക് ഉറപ്പിച്ചു..

കുറിപ്പ് : മരുമോനേ.. പൊന്നു മോനേ,, ആ കട്ടിൽ കണ്ട് പനിക്കണ്ട...”

Thursday, March 31, 2011

വാനിറ്റി മാഡം

ചേലേരി വില്ലേജാഫീസിന്റെ കഞ്ഞി ലുക്ക് മാറിയത് ഇന്ദിരാ രത്നകുമാർ എന്ന ഉപരിമണ്ഡല ഗുമസ്ത അവിടേക്ക് സ്ഥലം മാറ്റം കിട്ടി വന്നതിന് ശേഷമായിരുന്നു.  ഏത് ആഫീസിനും ഒരു അലങ്കാരമാണ് ടി മഹിളാരത്ന.  സർക്കാർ ആഫീസിലുള്ളവരുടെ ജോലിക്കൊരു തനത് സ്റ്റാൻ‌ഡേർഡ് ഉണ്ടല്ലോ അതിനൊരു ചീത്തപ്പേരും അവരുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല.  ഉടുപ്പിലും എടുപ്പിലും നടപ്പിലും ഡയലോഗിലുമുള്ള വറൈറ്റിയാണ് മൂപ്പത്തിയുടെ പ്രത്യേകത.

കഴുത്തില്ലാത്ത വിധത്തിൽ കമ്പക്കയർ പോലത്തെ രണ്ട് മൂന്ന് മാലയും ചെവി നിറയെ കമ്മലുകളും, കൈ നിറയെ വളകളും കുങ്കുമചന്ദന സ്റ്റിക്കർ പൊട്ടുകളും പട്ടുസാരിയും രണ്ടിഞ്ച് കനത്തിൽ മേക്കപ്പുമായി ഇന്ദിരാമ്മയുടെ ഭൂമി ശാസ്ത്രം കണ്ടാൽ ഫ്ലൂറസന്റ് സ്റ്റിക്കറൊട്ടിച്ച് അലങ്കരിച്ച രാജസ്ഥാൻ മാർബിൾ ലോറി പോലെയുണ്ട്.  നല്ല ഒന്നാം തരമൊരു പിടിവാശിക്കാരിയാണ്.  ആയമ്മ പറയുന്നത് മാത്രമായിരിക്കും ആധികാരികമായ അഭിപ്രായം. അവർ പട്ടാപ്പകൽ നട്ടുച്ച നേരത്ത് ഇപ്പോ പാതിരാത്രിയാണെന്ന് പറഞ്ഞാ അത് സമ്മതിച്ചേക്കണം.
 
എന്ന് വെച്ച് അവരൊരു സാഡിസ്റ്റോ നിർബ്ബന്ധബുദ്ധിക്കാരിയോ അഹങ്കാരിയോ അല്ല.  ആ പെട്ടി ഓട്ടോ പോലത്തെ ബോഡി നിറയെ പൊങ്ങച്ചം മാത്രമാണ്.  അതങ്ങ് സമ്മതിച്ച് കൊടുത്താൽ ആളു വളരെ ഉപകാരിയും സഹകാരിയുമായിരിക്കും.  അവരങ്ങനെ പെരുമാറുന്നതിൽ യാതൊന്നും കുറ്റം പറയാൻ പറ്റില്ല.  എടുത്ത് കളിക്കാൻ മാത്രം കേഷ് കൈയ്യിലുണ്ട്.  ആകെയുള്ളൊരു ഭർത്താവ്‌ ഒന്നാന്തരം ഗൾഫുകാരനാണ്.  അച്ഛനുമമ്മയ്ക്കും ഇഷ്ടം പോലെ സ്വത്തും വരുമാനവുമൊക്കെയുണ്ട്.  ആങ്ങളയായ സന്തോഷിനും ഗൾഫിൽ നല്ല സ്ഥിതിയുള്ള ജോലിയാണ്. ആപ്പീസിലെ സൊറപറച്ചിലിന്നിടയിൽ, അതൊക്കെ തന്നെയാണല്ലോ അവിടെയൊക്കെ മെയിൻ ജോലി, ആയമ്മ ഇടക്കിടക്ക് “എന്റേ രത്നേട്ടൻ...“ അല്ലെങ്കിൽ “എന്റേ സന്തോഷ്” എന്നു പറയും. മക്കളെപ്പറ്റിയാണെങ്കിൽ, “എന്റേ, ഷിനു..” “എന്റേ ഷൈനി..” ഇങ്ങനെ അമിത വാത്സല്യം കൊണ്ട് എന്തിനുമേതിനും എന്റേ എന്ന് ചേർത്തേ പറയൂ.
 
ചേലേരിയിൽ വന്ന് ഒരാഴ്ച കൊണ്ട് തന്നെ, ആഫീസറെയും കോ വർക്കേഴ്സിനേയും ആയമ്മ കൈയ്യിലെടുത്തു.  തന്റെ സ്വാധീനം കൊണ്ട് പെട്ടെന്ന് ഗ്യാസ് കുറ്റി സപ്ലൈ ചെയ്ത് കൊടുത്ത് ആഫീസർ രാജേന്ദ്രനേയും, കൈ വായ്പ്പ കൊടുത്ത് വില്ലേജ്മാൻ ഗണേശനേയും പ്യൂൺ വാസുവേട്ടനേയും പോലുള്ള താപ്പാനകളെ വരെ ഇന്ദിരാ രത്നകുമാർ കൈയ്യിലെടുത്തു.  പട്ടു സാരിയും സ്വർണ്ണശേഖരവും കണ്ടപ്പോൾ തന്നെ ഫ്ലാറ്റായിപ്പോയ എൽ‌.ഡി.ക്ലർക്ക് മിസ്.സുനന്ദ ഇന്ദിരാമ്മക്ക് പിന്നെ കരിക്കിൻ വെള്ളം പോലെയായിരുന്നു.  അതു വരേക്കും ഏകതാ‍രകമായി വിളങ്ങിയിരുന്ന സുനന്ദയുടെ ഇമേജ് പിന്നെ കരിക്കട്ട പോലെ ഡിമിനിഷിങ്ങായി.

സന്തോഷ് ഗൾഫിൽ നിന്നും വന്നപ്പോൾ ആപ്പീസർക്ക് ഇന്ദിര ഒരു നോക്കിയ ഫോൺ കൊണ്ടുകൊടുത്തു.  അതും കൂടിയായപ്പോൾ പിന്നെ ഇന്ദിരയുടെ ഡ്യൂട്ടി ടൈം പതിനൊന്ന് മണി മുതൽ നാലു മണി വരെയായി കുറഞ്ഞു.  ഇനിയിപ്പോൾ വന്നില്ലെങ്കിലും ആരും ചോദിക്കാനും പറയാനുമില്ലെന്നായി.  സന്തോഷ് വന്നത് മുതൽ പിന്നെ എന്നും ഇന്ദിരേച്ചിക്ക് പറയാൻ ലോഡ് കണക്കിന് വിഷയങ്ങളായി.  “എന്റേ സന്തോഷ്.. എന്റേ സന്തോഷിന്ററബി.. എന്റേ സന്തോഷില്ലെങ്കിൽ അറബി ബാത്‌റൂമിൽ പോലും പോകില്ല..” അക്കൂട്ടത്തിൽ സന്തോഷിന്റെ കല്യാണാലോചനകൾ കൂടിയായപ്പോൾ പൂർത്തിയായി.  “അവന് യാതോരു ഡിമാന്റുമില്ല. പെണ്ണ് നല്ല സുന്ദരിയായിരിക്കണം.. എന്തെങ്കിലും സർക്കാർ ജോലിയുണ്ടെങ്കില് നല്ലത് കൊറച്ചെന്തെങ്കിലും സാമ്പത്തികമുള്ള വീടാണെങ്കിൽ കൊള്ളാരുന്നു.  ഒന്നിനുമല്ലപ്പ, എന്നാലും ഓന് കേറിപ്പോകുമ്പം ഒന്നൂല്ലാത്ത വീടായിരിക്കരുതല്ലാ..

യാതോരു ഡിമാന്റുമില്ലാത്ത ഡിമാന്റുകൾ കേട്ട് ഇതിലിപ്പോ ഇനി ഇല്ലാത്തതെന്ത് എന്ന് ആപ്പീസിലുള്ളവർ ഡൌട്ടടിച്ചെങ്കിലും, മിസ്.സുനന്ദ തറയിലെ സിമന്റ് പൊട്ടിയ പൂഴിമണ്ണിലെ കുഴിയാനക്കുഴികൾ നിരപ്പാക്കി പുതിയ ലിപികൾ വരക്കുകയായിരുന്നു.  സന്തോഷ് കാണാനെങ്ങനെ എന്ന് സുനന്ദ മനസ്സിൽ ചിന്തിച്ചത് ആരുടെയോ വായിലൂടെ പുറത്ത് വന്നു.  “കാണാൻ ഭയങ്കര സുന്ദരനാ, നല്ല ഉയരമുണ്ട്, നല്ല കളറും..” അപ്പോൾ സുനന്ദയുടെ ഉള്ളിൽ ശിവകാശിയിലുണ്ടാക്കിയ മൊത്തം അമിട്ടുകളും പൂക്കുറ്റികളും ഒറ്റയടിക്ക് പൊട്ടിവിരിഞ്ഞു.  സുനന്ദ ഇല്ലാത്ത സമയത്ത് സുനന്ദയെ ആലോചിച്ചൂടേ എന്ന് ആരോ സജസ്റ്റ് ചെയ്തു.  ശരിയാണല്ലോ നമുക്ക് അത് വേണമെങ്കിൽ പ്രൊപ്പോസ് ചെയ്യാമെന്ന് ഇന്ദിരാമ്മയും സമ്മതിച്ചു.  സുനന്ദയും സന്തോഷും കാണാനൊരു അവസരം അടുത്ത ദിവസം തന്നെയുണ്ടായി.

റിട്ടയർ ചെയ്ത പഴയ വില്ലേജ് ആപ്പീസറുടെ മകന്റെ കല്യാണത്തിന് പയ്യന്നൂരിലേക്ക് പോവുകയായിരുന്നു എല്ലാവരും.  സുനന്ദയും ഇന്ദിരാമ്മയും എല്ലാവരും കൂടി ഒരു ടെം‌പോ ട്രാവലറിലായിരുന്നു യാത്ര.  ഭക്ഷണത്തിന് മുൻപായി വയറിനൊരു റിലാക്സ് കിട്ടാൻ ഒന്നോ രണ്ടോ പെഗ് അടിച്ചാലോ എന്ന് ഏതോ നിത്യ മദ്യപാനി സജസ്റ്റ് ചെയ്തതും ആപ്പീസർ ദാമോദരൻ നമ്പ്യാരടക്കം എല്ലാ ആണുങ്ങളും അതിനെ പിൻ‌താങ്ങി.  അതനുസരിച്ച് ഹൈവേയിലുള്ളൊരു ബാറിന്റെ മുന്നിൽ നിർത്തി.  ഉടനെ ഇന്ദിര തിരിഞ്ഞ് നിന്ന് എന്താപ്പാ ഈട നിർത്തിയേ എന്ന ക്രമപ്രശ്നം ഉന്നയിച്ചു.  അൽപ്പം ദാഹജലം കുടിക്കാനാണെന്ന് പ്യൂൺ വാസുവേട്ടൻ പറഞ്ഞതും, ഇന്ദിര അടിയന്തിരാവസ്ഥയിലെ ഇന്ദിരയായി ടെമ്പോ ഡ്രൈവറോട് അലറി.  “വണ്ടി എട്ക്ക് അപ്പരിപാടിയൊന്നും ഞാനുള്ളപ്പോ വേണ്ട, എന്റേ രത്നേട്ടനോ, എന്റേ സന്തോഷോ ആരും കുടിക്കുന്നത് പോയിട്ട് ബാറിന്റെ അട്ത്ത് പോലും പോകൂല്ല..”  ആയമ്മ പെട്ടെന്ന് ഭീകരവാദിയായത് കണ്ട ഡ്രൈവർ വണ്ടി ടോപ്പിലാക്കി ആഡിറ്റോറിയത്തിലേക്ക് വിട്ടു.  കുടിവെള്ളം കിട്ടാത്ത കുടിയൻ‌മാർ ഇന്ദിരാമ്മയായത് കൊണ്ടൊന്നും പറയാനാവാതെ ദാഹവും ദ്വേഷ്യവും സഹിച്ചിരുന്നു.  സുനന്ദയ്ക്ക് ഇന്ദിരയോടുള്ള റെസ്പെക്റ്റ് ഒറ്റയടിക്ക് ഡബിൾ ചെയ്തു.  അതോടൊപ്പം മനസ്സിന്റെ ഡെസ്ൿടോപ്പിൽ മദ്യപിക്കാത്ത, പുകവലിക്കാത്ത ഒരു ഗ്ലാമർ യൂത്തിന്റെ പടം വാൾപേപ്പറായി.
   
ആഡിറ്റോറിയത്തിലെത്തി കല്യാണവും കൂടി, ഭക്ഷണവും കഴിച്ച് എല്ലാവരും വണ്ടിയിൽ മടങ്ങുകയായിരുന്നു.  തളിപ്പറമ്പിലെത്താനായി.  അപ്പോഴാണ് അവരുടെ കാറിനെ ഓവർടേക്ക് ചെയ്ത് ഒരു നീലമാരുതി കാർ പാഞ്ഞു പോയത്.  അത് കണ്ട ഇന്ദിരാമ്മ ഉടനെ തന്നെ, “എന്റേ സന്തോഷിന്റെ കാറല്ലേ അത്.. എനിക്കതിന് പോയാൽ വേഗം വീട്ടിലെത്താം.. അല്ലെങ്കിൽ ബസ്സൊക്കെ പിടിച്ച് ലേറ്റാകും.. ഞാനതിന് പോട്ടേ..” എന്ന് പറഞ്ഞു.  അതെല്ലാവരും ശരിവെച്ചു.  ഇന്ദിരാമ്മ ഉടനെ ടെം‌പോ ഡ്രൈവറോട് ആ നീലമാരുതിയെ ഓവർടേക്ക് ചെയ്യാൻ പറഞ്ഞു.  നല്ല സ്പീഡിൽ പോയിരുന്ന ആ നീലമാരുതിയെ കടത്താൻ ടെം‌പോ ഡ്രൈവർ പാടുപെട്ടു.  രണ്ട് കാറുകളും കുറച്ച് സമയം പിടികൊടുക്കാതെ മത്സരിച്ചോടി.  അതിന്റെയൊക്കെ നൂറിരട്ടി വേഗത്തിൽ സുനന്ദയുടെ മനസ്സിലെ കാറാണോടിയത്.  ആകാംക്ഷ കൊണ്ടും നാണം കൊണ്ടും പുളകിത ബോഡിണിയായ അവൾ കൈകൊണ്ട് മുടിയൊതുക്കുകയും ചുണ്ടുകളിൽ ജലസേചനം നടത്തുകയും ചുരിദാർ പിടിച്ച് അഡ്ജസ്റ്റ് ചെയ്യുകയും അങ്ങനെ എന്തൊക്കെയോ കാട്ടിക്കൂട്ടാൻ തുടങ്ങി.  അന്നേരം സുനന്ദയുടെ  ചുവന്ന മുഖം കണ്ടാൽ ക‌മ്യൂണിസ്റ്റുകാരെയും, വ്രീളാവിവശയായി മെലിഞ്ഞ് വളയുന്ന ബോഡി കണ്ടാൽ കോൺ‌ഗ്രസ്സുകാരെയും, ഷിവറിങ്ങ് കണ്ടാൽ ലീഗുകാരെയും പോലിരുന്നു.

തളിപ്പറമ്പ് കഴിഞ്ഞ് ഏഴാം മൈലെത്തിയപ്പോൾ നീലമാരുതി ഇൻ‌ഡിക്കേറ്റർ ഇട്ട് വലത്തോട്ട് തിരിഞ്ഞ് ഒരു മൂന്നു നില കെട്ടിടത്തിന്റെ കോം‌പൌണ്ടിലേക്ക് കയറി.  അതിൽ നിന്നും രണ്ട് ചെറുപ്പക്കാർ ഇറങ്ങി മുണ്ടൊക്കെ വാരിപ്പൊത്തിയുടുത്ത് ആടിയാടി അകത്തേക്ക് കയറി.  ഡോറിന്റെയടുത്ത് നിൽക്കുന്ന സെക്യൂരിറ്റിക്കാരൻ അവരെ കണ്ട് ചിരപരിചിതരെപ്പോലെ പുഞ്ചിരിച്ച് സല്യുട്ട് ചെയ്തു.  അവർ എന്തോ ലോഹ്യം പറഞ്ഞ് അയാളുടെ പുറത്തേക്ക് തട്ടി കയറിപ്പോയി.  ഇന്ദിരാമ്മയും ടീമും കയറിയ കാർ അതിന്റെ മുന്നിലെത്തി.  വലത്തോട്ട് പോകണോ മുന്നോട്ട് പോകണോ എന്ന ലുക്കുമായി ഡ്രൈവർ ഇന്ദിരാമ്മയെ നോക്കി.  ഇറങ്ങുന്നതിന് മുൻപ് ഇന്ദിരാമ്മ കെട്ടിടത്തിന്റെ പേരു നോക്കി. ‘ചെമ്പരത്തി‘  

ഇതെന്താ നേഴ്സറി ഗാർഡനാണോ, വീട്ടിലേക്ക് ചെടികൾ വാങ്ങാനായിരിക്കും എന്ന ആലോചന ഒരു സെക്കന്റ് മാത്രേ ഉണ്ടായിരുന്നുള്ളൂ. അടുത്ത വരി വായിച്ചപ്പോൾ നിന്ന നിൽ‌പ്പിൽ ഭൂമി തുരന്ന് പോകുക, ഐസായിപ്പോകുക അങ്ങനെയെന്തെങ്കിലും നടന്നെങ്കിൽ എത്ര നന്നായേനെ എന്ന് മാത്രമാണ് ഇന്ദിരാമ്മ ചിന്തിച്ചത്.

‘chemBARathi BAR‘ !!!