Friday, June 19, 2020

പ്രതി വലയിലാണ്


ടൌണ് സ്റ്റേഷനിലെ പോലീസുകാര്ക്ക് അതൊരു തിരക്കുപിടിച്ച ദിനാരംഭമായിരുന്നു. നഗരഹൃദയത്തിലെ ഷോപ്പിങ്ങ് കോംപ്ലക്സിന്റെ വരാന്തയില് ഒരു മധ്യവയസ്കന് ക്രൂരമായി വെട്ടിക്കൊലചെയ്യപ്പെട്ട നിലയില് കിടക്കുന്നു. പത്രക്കാരും ചാനലുകാരും നാട്ടുകാരും സെല്ഫിക്കാരും ഗതാഗതം തടസ്സപ്പെടുത്തി സംഭവസ്ഥലത്ത് വളഞ്ഞു നില്ക്കുന്നു. സകല ചാനലിലും പോലീസിന്റെ അനാസ്ഥയെപ്പറ്റി ചര്ച്ചകള്. ക്രമസമാധാനം തകര്ന്നു തരിപ്പണമായി, പോലീസ് മന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷത്തിന്റെ മുറവിളി. മുകളിലുള്ള ഉദ്യോഗസ്ഥരുടെ തെറിവിളി, ആകെ ബഹളമയം, സ്വെെര്യക്കേട്.
എസ്.എെ.യും, സി.എെ.യും ഉള്പ്പെടെ സകല പോലീസുകാരും പോസ്റ്റ്മോര്ട്ടത്തിനും കൊലപാതകിയെ തിരയാനുമായി വലയുമെടുത്ത് പറന്നു നടക്കുകയാണ്. സ്റ്റേഷനില് മാധവന് പോലീസും ബീനപ്പോലീസും മാത്രമേയുള്ളു. മാധവന് പോലീസ് നിര്ത്താതെ അടിക്കുന്ന ഫോണ് അറ്റന്ഡ് ചെയ്ത് മറുപടി പറഞ്ഞും തലപ്പത്തിരിക്കുന്നവരുടെ ചീത്ത കേട്ടും വലഞ്ഞിരിക്കുകയാണ്. ബീനപോലീസാണെങ്കില് ഒന്നാം ക്ലാസിലെ വാട്സാപ്പ് ഗ്രൂപ്പ് നോക്കി മുഖത്ത് നവരസങ്ങള് വിരിയിച്ചുകൊണ്ടിരിക്കുന്നു. ഇത്ര തിരക്ക്പിടിച്ച് പണിയെടുക്കുമ്പോഴും ആയമ്മ ഒന്നു സഹായിക്കുന്നില്ലാന്ന് മാത്രമല്ല, യാതൊരു ടെന്ഷനുമില്ലാതെ ഫോണില് കുത്തി വരച്ച് എന്ജോയ് ചെയ്തിരിക്കുന്നു.
ആ സമയത്താണ് കുളിച്ച് വൃത്തിയായി വെളിച്ചെണ്ണയിട്ട് മുടിചീകി നല്ല വസ്ത്രങ്ങളിട്ട ഒരുത്തന് കയറി വന്ന് എസ്.എെ.യെ ചോദിക്കുന്നത്.
"എസ്.എെ. സ്ഥലത്തില്ല.. എന്താ കാര്യം..?”
"എപ്പോള് വരും‍‍..?”
"അതൊന്നും പറയാന് പറ്റില്ല.. ഉച്ചയാകും..”
"എന്നാ വരുന്നത് വരെ കാത്തിരിക്കാം.”
“എന്നാ നീ ആ തോക്കും പിടിച്ച് അവിടെങ്ങാനുമിരുന്നോ. ഇവിടെയൊരു കാവലായല്ലോ..” അത് മാധവന് പോലീസ് പതുക്കെയാണ് പറഞ്ഞത്.
ഫോണ് എടുക്കലും ബാക്കി പണികളുമായി മാധവന് പോലീസ് പിന്നെയും തിരക്കുകളിലേക്ക് നീങ്ങി. ചുവരിലെ ടി.വി.യില് വാര്ത്താവതാരക താരങ്ങള് വെട്ടുകിളിക്കൂട്ടങ്ങളായി കുടഞ്ഞ് കീറി മല്സരിച്ച് ആര്ത്തലക്കുകയാണ്. മരിച്ചയാളുടെ വീട്, മുറി, പോകുന്ന വഴികള്, ധരിക്കുന്ന വസ്ത്രങ്ങള്, സ്ഥിരം മൂത്രമൊഴിക്കുന്ന പറമ്പ്.. എല്ലാത്തിന്റെയും തല്സമയ സംപ്രേഷണ ശകലങ്ങള് പരസ്യങ്ങളുടെ തണുത്ത ഇടവേളകളെ ചൂടാക്കുന്നു. ബീനപോലീസ് വാട്സാപ്പില് നിന്നും ഷോര്ട്ട് ബ്രേക്കെടുത്ത് മുഖം കഴുകി വന്ന് താണും ചരിഞ്ഞും സെല്ഫി എടുക്കാന് തുടങ്ങി.
ഒരു മണിക്കൂര് കഴിഞ്ഞ് മാധവന് പോലീസ് വെറുതെ പുറത്ത് നോക്കുമ്പോ നേരത്തെ വന്നവന് വരാന്തയില് തന്നെ ഇരിക്കുന്നു. അത് കണ്ടപ്പോ മൂപ്പര്ക്ക് കലിപ്പിളകി. "എടാ നിന്നോടല്ലേ പറഞ്ഞത് എസ്.എെ. ഇല്ലാന്ന്.. നീ പോയി നാളെ വാ..”
"അത് പറ്റില്ല സാറേ.. ഞാന് കാത്ത് നിന്നോളാം.."
"നീ നിക്ക്വോ ഇരിക്ക്വോ എന്ത് വേണേലുമാക്ക്.. മനുഷ്യനിവിടെ കാലിച്ചായ കുടിക്കാന് പോലും സമയമില്ലാണ്ട് നിക്ക്വാ.."
സമയം ഒച്ചിന്റെയല്ല. മുയലിന്റെ വേഗതയില് ഓടി. ഉച്ചയാകുമ്പോഴേക്കും പോലീസ് ജീപ്പുകള് ഇന്റര്ലോക്ക് ചെയ്ത മുറ്റത്തൂടെ പൊടി പറത്താണ്ട് പറന്നു വന്നു. മാധവന് പോലീസും ബീനപോലീസും ചാടിയെണീറ്റ് അറ്റന്ഷനായി. ഒരു ബംഗാളിപ്പയ്യനേയും വലിച്ചുകൊണ്ട് എസ്.എെ.യും പോലീസുകാരുമെല്ലാം അകത്തേക്ക് ഇരച്ചു കയറി. സെല്ലിലേക്ക് കൊണ്ട് പോകുമ്പോഴുള്ള അടി അതിനകത്ത് വെച്ചും തുടര്ന്നു. അവന്റെ രാഷ്ട്രാഭാഷാ നിലവിളി ഉച്ഛസ്ഥായിയില് നിന്നും കീഴ്സ്ഥായിയിലേക്ക് രൂപാന്തരം പ്രാപിച്ചപ്പോള് ലോകഭാഷാകരച്ചിലായി മാറി. കുറച്ച് കഴിഞ്ഞ് ഒരു പോലീസുകാരന് എസ്.എെ.യുടെ മുറിയിലേക്ക് വന്ന് പറഞ്ഞു.
"സാറേ കൊന്നത് അവന് തന്നെ.. കുറ്റം സമ്മതിച്ചു.."
"ഓകെ.. വെരി ഗുഡ്... എല്ലാവരെയും ഇങ്ങോട്ട് വിളിക്ക്.." പോലീസുകാരെല്ലാം ഹാളില് ഫാളിന്നായി.
"എസ്.പി.യും പത്രക്കാരും ഉടനെയെത്തും.. കേസിന്റെ കടലാസൊക്കെ വേഗം ശരിയാക്ക്.. പത്രസമ്മേളത്തില് പ്രതിയെ പിടിച്ച ന്യൂസ് പുറത്ത് വിടുകയാണ്.. ഇത്ര നേരം നമ്മളെ കുറ്റം പറഞ്ഞവനൊക്കെ നാണം കെടണം.. നമ്മളുടെ ടീമിന്റെ കാര്യക്ഷമത എല്ലാരുമറിയട്ടെ.. വേഗം..."
പോലീസുകാരൊക്കെ യേസ് സാര്.. പറഞ്ഞ് പോയി. അപ്പോള് മാധവന് പോലീസ് പറഞ്ഞു.
"സാര്.. കുറേ നേരമായി ഒരുത്തന് സാറിനെ കാത്ത് നില്ക്കുന്നു.."
"എന്തിന്..?"
"എന്തോ പേഴ്സണല് കാര്യം പറയാനാണെന്ന്.."
"ഉം.. വരാന് പറയ്.."
രാവിലെ മുതല് ക്ഷമയോടെ പുറത്ത് നിന്നവന് മാധവന് പോലീസിനാല് ആനയിക്കപ്പെട്ട് എസ്.എെ.യുടെ മുന്നിലേക്ക് വന്നു മണങ്ങി വണങ്ങി നിന്നു. എന്നിട്ട് കെെയ്യിലെ പ്ലാസ്റ്റിക് കവറില് നിന്നും ചോരപുരണ്ട ഒരു കൊടുവാളെടുത്ത് നിഷ്കളങ്കനായി പറഞ്ഞു.
"സാറേ.. ഞാന് കീഴടങ്ങാന് വന്നതാ.. ഇന്നലെ രാത്രി ടൌണിലെ ഷോപ്പിംഗ് കോംപ്ലക്സിലിട്ട് ഒരാളെ കൊന്നു..."
"അപ്പോള് സെല്ലില് കിടക്കുന്നവനോ..?" എസ്.എെ.യുടെ അര്ത്ഥഗര്ഭമായ ചിരി കണ്ട് പുറത്ത് ചാടാന് വന്ന വാക്കുകളെ മാധവന് പോലീസ് കടിച്ചമര്ത്തി.

Monday, April 27, 2020

ചില പാവങ്ങള്‍




കോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്നൊരു കഥാപുസ്തകമുണ്ട് അന്തരിച്ച ചലചിത്രകാരന്‍ ജോണ്‍ അബ്രഹാമിന്റേതായിട്ട്. അത് പോലെ എത്ര വാട്സാപ്പ് ഗ്രൂപ്പുണ്ട് എന്ന് ഉത്തരം പറയാനാകാത്ത വിധം സകലത്തിലും‍ സജീവയായ രുഗ്മിണി എന്ന യുവതിക്ക് ഏതോ ഒരു ഗ്രൂപ്പില്‍ നിന്നും പകര്‍ച്ച കിട്ടിയ ആകാശദൃശ്യ ചലനചിത്രത്തില്‍‍ നിന്നാണ് നാട്ടിലെ പലരുടെയും കള്ളക്കളികള്‍ വെളിപ്പെട്ടത്.

തന്റെ നാട്ടിലെ വിശാലമായ വയലിന്റെ മുകളിലൂടെ ഡ്രോണ്‍ എടുത്ത വഡിയോയില്‍ ഓടിയൊളിക്കുന്ന നാട്ടുകൂട്ടങ്ങളുടെ കൂടെ ചേരാതെ ദൂരെ മാറി കെെപ്പപ്പന്തലിനുള്ളില്‍ ചുംബനസമരത്തിലേര്‍പ്പെടുന്ന രണ്ട് കമിതാക്കളുടെ അവ്യക്തമായ രൂപങ്ങള്‍ തന്റെ കെട്ടിയോനായ വിശ്വനാഥന്റേതാണെന്ന് വസ്ത്രങ്ങളുടെ നിറസാമ്യതയില്‍ രുഗ്മിണിക്കുട്ടിക്ക് മനസ്സിലായി. നെഞ്ചിടിപ്പോടെ ആവര്‍ത്തിച്ചുകണ്ട് അവളത് ഉറപ്പിച്ചു. ഗള്‍ഫില്‍ നിന്നും വന്നിട്ട് നാലു മാസമായി പോകാന്‍ നോക്കുമ്പോ കൊറോണയില്‍ ഫ്ലെെറ്റ് കാന്‍സലായത് കാരണം കുടുങ്ങി വീട്ടിലിരിപ്പായിരുന്നു കക്ഷി. ഇത്രമാസവും പുറത്തധികം കറങ്ങാറില്ലായിരുന്നു. പക്ഷേ രണ്ടാഴ്ചയായി സ്ഥിരമായി അച്ഛനുമമ്മയേയും കാണാനെന്ന് പറഞ്ഞ് തറവാട്ടിലേക്ക് രാവിലെ പതിനൊന്ന് മണിയാകുമ്പോള്‍ പോകും പിന്നെ വെെകുന്നേരം അഞ്ചു മണിക്കാണ് തിരികെ വരുന്നത്. ആ പോക്ക് ഇമ്മാതിരി ചുറ്റിക്കളിക്കായിരുന്നെന്ന് അവള്‍ക്കപ്പോഴാണ് മനസ്സിലായത്.

കല്ല്യാണം കഴിഞ്ഞ നാളിലെപ്പോഴോ ഹരിശ്ചന്ദ്രനായ ഒരു ദിവസം വയലിന്റെ കരയിലെ വീട്ടിലെ ഒരുത്തിയുമായി ലെെനായിരുന്നെന്നും അത് വീട്ടുകാര്‍ സമ്മതിക്കാത്തതിനാല്‍ നടന്നില്ലെന്നും അയാള്‍ പറഞ്ഞിരുന്നത് അവളപ്പോള്‍ ഓര്‍മ്മിച്ചു. വീട്ടിലെ അടിപിടികളില്‍ അവളുടെ ബ്രഹ്മാസ്ത്രമായിരുന്നു ആ ഓള്‍ഡി ലവറിന്റെ പേര്. അത് കേട്ടാല്‍ പിന്നെ അയാള്‍ അമേരിക്കയുടെ മുന്നിലെന്നത് പോലെ ഉത്തരം മുട്ടി നില്‍ക്കുമായിരുന്നു. ദ്വേഷ്യവും സങ്കടവും പ്രതികാരവും ഒക്കെ ചേര്‍ന്ന എന്തൊക്കെയോ ആലോചനകളില്‍ പെട്ടുഴറിയ രുഗ്മിണി ഒരു കടുകടുത്ത തീരുമാനമെടുത്തു.

വയലില്‍ നിന്നും മെയിന്‍റോഡിലേക്ക് കയറി അല്‍പ്പം നടന്നയുടനെ വിശ്വനാഥന്റെ പിറകില്‍ പോലീസ് ജീപ്പ് വന്ന് ചവിട്ടി നിര്‍ത്തുകയും ക്രൂരന്‍മാരായ രണ്ടെണ്ണം ചാടിയിറങ്ങുകയും കൊളസ്ട്രോളും പഞ്ചാരയും അതിര്‍വരമ്പിട്ട ആ ദേഹത്തെ ഞൊടിയിടയില്‍ സ്വന്തമാക്കി ലാളിച്ച് സീറ്റില്‍ കൊണ്ടിരുത്തുകയുമുണ്ടായി. ശേഷം ഇര ഓടിപ്പോകാതിരിക്കാന്‍ ആ രണ്ട് പോലീസ് ജീവികളും ലെഫ്റ്റിലും റെെറ്റിലും സാന്റ് വിച്ചായി ഇരിക്കുകയും വണ്ടി ലജ്ജാവിവശത മാറ്റി സ്റ്റേഷനിലേക്ക് ഓടുകയും ചെയ്തു.

"എന്തിനാ നിങ്ങളെന്നെ പിടിച്ചത്.. ഞാന്‍ മാസ്ക് ഇട്ടിട്ടുണ്ടല്ലോ.. വയസ്സായ അച്ഛനമ്മമാരെ കാണാന്‍ പോയതാണ്... നിങ്ങള്‍ക്ക് ആളുമാറിപ്പോയതായിരിക്കും..” വിശ്വനാഥന്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിച്ചു.
"നീ വിശ്വനാഥനല്ലേ.. ദുബായില്‍ നിന്നു വന്ന..”
"അതേ.. പക്ഷേ എനിക്ക് കൊറോണയൊന്നുമില്ലല്ലോ.. പിന്നെന്തിനാ എന്നെ കൊണ്ട് പോകുന്നത്.. ഞാന്‍ വന്നിട്ട് നാലു മാസമായല്ലോ..” തന്റെ പേരെങ്ങനെ ഇവര്‍ക്കറിയാമെന്നുള്ള സംശയത്തിലും പ്രതിരോധിക്കാനുള്ള ശ്രമത്തിലായിരുന്നു ലോകനാഥന്‍.
"ഒക്കെ പറയാം.. സ്റ്റേഷനിലെത്തട്ടെ..” ഒരാഴ്ച ഫുഡ് കിട്ടാണ്ട് പട്ടിണിയിലായ പുലിയെപ്പോലെ നില്‍ക്കുന്ന ഇവന്‍മാരോട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായ വിശ്വന്‍ പിന്നെ ഫ്ലോര്‍മാറ്റിലെ 'വെല്‍ക്കം' എന്ന ഡിസെെനും നോക്കി മിണ്ടാണ്ടിരുന്നു.

സ്റ്റേഷനിലെത്തിയ ഉടനെ വിശ്വനാഥന്‍ എസ്.എെ.യുടെ മുന്നിലേക്ക് ആനയിക്കപ്പെട്ടു.
"നീ ലോക്ക് ഡൗണ്‍ അനുസരിക്കാണ്ട് ഫുള്‍ ടെെം കറങ്ങി നടക്കലാണെന്ന് പരാതി കിട്ടിയിട്ടുണ്ട്.. അറസ്റ്റ് ചെയ്യട്ടേ.. രണ്ടാഴ്ച ആശുപത്രിയില് കിടക്കാം...” എസ്.എെ. തുടങ്ങി.
"അയ്യോ സര്‍.. ഞാന്‍ തറവാട്ടില്‍ പോകുന്നതാണ്..”
"നീ അവിടെ എത്താറില്ലെന്നാണല്ലോ പരാതിക്കാരി‍ പറയുന്നത്..” പിടിച്ചുകൊണ്ടു വന്നതിലെ നിഗൂഢത എസ്.എെ. പറഞ്ഞുപോയി.
".. പരാതിക്കാരിയോണോ.. എന്നാലത് എന്റെ ഭാര്യ തന്നെ..”
"ഭാര്യ സ്വന്തം ഭര്‍ത്താവിനെതിരെ പരാതി പറയുമോടോ..” തങ്ങള്‍ക്ക് കിട്ടിയ അനോണിമസ് കാളിന്റെ പിറകെ പോയി സംഗതി ഹോട്ട്സ്പോട്ട് മേഖലയിലെത്തിയെന്ന് പോലീസുകാര്‍ക്ക് മനസ്സിലായി.

"അവളു പറയും.. സാറേ... ഫ്ലെെറ്റ് കാന്‍സല്‍ ചെയ്ത് ഞാനിവിടെ കുടുങ്ങിയ മുതല്‍ ഓള്‍ടെ സ്വഭാവം മാറി സാറേ.. രാവിലെ എണീക്കണം.. ചായ വെക്കണം.. ദോശ ചുടണം.. കറിക്കരിയണം.. ചോറു വെക്കണം.. അതിനു കറി.. വറവ്.. അതു കഴിഞ്ഞാല്‍ നിലമടിക്കണം.. തുടക്കണം.. മാറാല തൂക്കണം.. ഓള്‍ക്ക് കുളിക്കാന്‍ വെള്ളം വലിച്ച് കൊടുക്കണം.. എല്ലാം ചെയ്താലും എല്ലാത്തിനും കുറ്റം പറഞ്ഞോണ്ടിരിക്കും. അതും മിണ്ടാണ്ട് കേട്ടിരിക്കണം.. പണ്ടൊക്കെ എന്റെ അച്ഛനൊക്കെ ഇമ്മാതിരി എന്തെങ്കിലും പണി എടുത്തിട്ടുണ്ടോ.. എല്ലാ പണിയും അമ്മ തന്നെയല്ലേ ചെയ്തിരുന്നത്.. ഇപ്പോളോ.. എന്റെ ചെലവിലാണ് അവളു കഴിയുന്നത്.. എന്നിട്ടും അവളു പറയുന്നതെല്ലാം കേള്‍ക്കണം.. അല്ലെങ്കില്‍ ഇത് പോലെ പോലീസ് സ്റ്റേഷനിലും കേറേണ്ടി വരും.. ഈ നാട്ടിലെ സകല നിയമങ്ങളും പെണ്ണുങ്ങള്‍ക്ക് അനുകൂലമല്ലേ.. എന്ത് ചെയ്യാനാണ്.. എന്ത് ജീവിതമാണ്.. സാര്‍.. ഇനി വീടിന്റെ മുകളിലിട്ട ഓടിന്റെ പൂപ്പല കൂടി ക്ലീനാക്കിക്കും അവളെന്നെക്കൊണ്ട്.. തലേന്ന് വെെകുന്നേരം തുടങ്ങും നാളെ ഈ പണി ചെയ്യണം.. ആ പണി ചെയ്യണം.. രാത്രി പോലും സ്വെെര്യം തരൂല്ല.. ഒരു സമാധാനം കിട്ടാന്‍ വേണ്ടിയാ സാറേ ഞാന്‍ തറവാട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുന്നത്.. ഞാനാ കുളത്തിന്റെ അടുത്തുള്ള മരത്തിന്റെ മുകളിലിരുന്ന് പുസ്തകം വായിക്കലാണ് സാറേ...”

വിശ്വനാഥന്റെ വര്‍ത്താനമെല്ലാം, നിര്‍ത്തലും നീട്ടലും എല്ലാം ഒന്നും വിടാണ്ട് സി.പി.. സജീവന്‍ എഴുതിയെടുക്കുന്നത് കണ്ട് എസ്.എെ. ചോദിച്ചു. "എടോ ഇത് കേസാക്കണോ.. നീ എഴുതിക്കൂട്ടുന്നുണ്ടല്ലോ..”
"ഇല്ല സര്‍... അത് പിന്നെ... അയാള് പറഞ്ഞതെല്ലാം കാര്യമല്ലേ.. എനിക്കിത് ഉപയോഗപ്പെടുമെന്ന് തോന്നുന്നു..” സി.പി.. സജീവന്‍ ചമ്മലോടെ പറഞ്ഞ് നിര്‍ത്തി.

"എന്നാലതിന്റെ ഒരു കോപ്പി കൂടി എടുത്തോ..” നീണ്ടൊരു ശ്വാസം മൂക്കിലൂടെ വിട്ട് എസ്.എെ. ഇങ്ങനെ പറഞ്ഞു.

Friday, April 24, 2020

തൊഴില്‍രഹിതര്‍


കൊറോണ ലോക്ക് ഡൗണ്‍ കാലത്ത് പണിയില്ലാണ്ടായ അനേകമാളുകളെ നമ്മള്‍ നിത്യവും കാണുന്നുണ്ടല്ലോ. അവരെയൊക്ക സര്‍ക്കാര്‍ ഫ്രീ ഫുഡും അരിയും കിറ്റുമൊക്കെ കൊടുത്ത് പൊന്നുപോലെ നോക്കുന്നുമുണ്ട്. എന്നാല്‍ ഭീകരമായ സ്വത്വനഷ്ട പ്രതിസന്ധിയിലകപ്പെട്ട ഒരു വിഭാഗം ആളുകളുടെ വലിയൊരു പ്രതിനിധിയെയാണ് ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയമായി ഇവിടെ തൊട്ടുകാണിക്കുന്നത്.

മേല്‍പ്പടിയാന്‍ ആഴ്ചയില്‍ രണ്ട് പ്രസംഗ സ്റ്റേജെങ്കിലും കിട്ടുന്ന പ്രശസ്ത എഴുത്തുകാരനും സാംസ്കാരികനായകജുബ്ബ എടുത്തണിഞ്ഞയാളും വാഴ്ത്തപ്പെട്ട ബുദ്ധിജീവിയുമാണ്. കോളേജ് കലാപരിപാടികളുടെ കാലത്ത് അത് സ്റ്റേജ് അഞ്ചെണ്ണമെങ്കിലും ആകാറുണ്ട്. ജനുവരി കഴിഞ്ഞാല്‍ ക്ലബുകളുടെ സാംസ്കാരിക സമ്മേളനങ്ങളുടെ ബഹളമായി. അതിന്നിടക്ക് പ്രമുഖ സാഹിത്യകാരന്മാരെങ്ങാനും മരിച്ചാല്‍ അനുസ്മരണം ദിവസവും രണ്ടോ മൂന്നോ സ്റ്റേജുകളുണ്ടാകും. ഇതിനൊക്കെ ജില്ല മുഴുവനും അല്ലെങ്കില്‍ കേരളം മുഴുവന്‍ ഓടി തൊണ്ട വറ്റിച്ച് പ്രബോധിപ്പിക്കുന്നതാണ്. ചിലപ്പോള്‍ മഹാഭാരതരാജ്യത്തിന് പുറത്ത് പോയി പ്രവാസകൊഴുപ്പുകളെ ബോധവല്‍ക്കരിക്കണം, ഉദ്ധരിക്കണം. ഫോറിന്‍ട്രിപ്പുകള്‍ക്ക് നല്ല യാത്രപ്പടിയും കെെയ്യിലൊതുങ്ങാത്ത സമ്മാനങ്ങളും കിട്ടും. കൂടാതെ അവിടങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനാകും എന്നതിനാല്‍ നല്ല വരുമാനവും ലഹരിയും ആസ്വാദനവുമുള്ള പാക്കേജാണ് ഓവര്‍സീസ് ട്രിപ്പ്.
കഥ എന്നൊരു ഹെഡിംഗുമിട്ട് നാലു പേജ് മുഴുവന്‍ തറപറ പറതറ എന്നെഴുതി അയച്ചാല്‍ ഏത് പത്രത്തിന്റെ അധിപനും‍ പേജിനു നാലായിരം വെച്ച് ഇപ്പോഴും കൊടുക്കാറുണ്ട്. പണ്ട് നൂറു ദിവസം ഓടിയ പടത്തിന്റെ സംവിധായകന്‍ ഇപ്പോള്‍ എടുക്കുന്ന പടങ്ങളില്‍ ഒരു നിലവാരമില്ലാഞ്ഞിട്ടും കാശ് മുടക്കാന്‍ പ്രൊഡ്യൂസര്‍മാരും കാണാന്‍ ആളുകളും ജാതകദോഷത്താല്‍ വന്നു പെട്ടുപോകാറുണ്ടല്ലോ. അതു പോലെയാണ് ഈ ദേഹിയുടേയും കഥഇടപാടുകള്‍. അടുത്തകാലത്തായി എഴുതിയതൊന്നും ജലരേഖകള്‍ പോലെ ആരും എവിടെയും സൂചിപ്പിക്കുന്നു പോലുമില്ല.

പെന്‍ഷനും എഴുത്ത്കൂലിയുമായി നല്ല തുക ടിയാന്റെ ബാങ്ക് അക്കൗണ്ടിലിരുന്ന് പൂപ്പല്‍ പിടിക്കുന്നുണ്ടെങ്കിലും പരിപാടികള്‍ക്ക് വിളിക്കുന്നവന്‍മാരെ മുറിച്ച് കിട്ടുന്ന കാശിന് ഒരു പ്രത്യേക ഇക്കിളി മണമാണെത്രെ. അവരുമായി‍ മുന്‍കൂര്‍ ധാരണയാക്കിയ പ്രകാരം തരുന്ന കിഴിക്ക് പുറമേ ഓട്ടോക്കൂലി ഇനത്തില്‍ ചെറിയ അഡ്ജസ്റ്റുമെന്റ് വരുമാനം വേറെയുമുണ്ട്. ഇത്ര കാശ് വാങ്ങിക്കണമെന്ന് സ്ഥിരം ഓട്ടോക്കാരനോട് ആദ്യമേ ധാരണപ്പെട്ടിട്ടുണ്ട്. അതിന്റെ അമ്പത് ശതമാനം അവനോട് കൃത്യമായി വാങ്ങിക്കും. ഇതിനൊക്കെ പുറമെ ദ്വേഷ്യം തോന്നുന്നവരെ പ്രസംഗത്തില്‍ അറുത്ത് മുറിക്കും, വിമര്‍ശിച്ച് കൊല്ലാക്കൊല ചെയ്യും. എല്ലാ വാര്‍ത്തയും പടവും‍ പിറ്റേന്നത്തെ പത്രത്തില്‍ വരുത്താന്‍ റിപ്പോര്‍ട്ടര്‍മാരെ ഏല്‍പ്പിക്കും. അഥവാ വന്നില്ലെങ്കില്‍ പത്രമുതലാളിയെ വിളിച്ച് പരാതിപ്പെടും.

ഇങ്ങനെ സ്വയം ഉദ്ധരിച്ച് ലോകത്തെ ഉത്ബോധിപ്പിച്ച് നടന്ന സാംസ്കാരികലോകത്തെ കരിയാത്ത കാഞ്ഞിരമരം പോലത്തെ അതികായനാണ് വെറുതെ ടി.വിയും കണ്ട് പത്രം വായിച്ച് സമയത്തെ കത്തിയെടുത്ത് കുത്തി ഒാടിക്കാന്‍ പാടുപെടുന്നത്. നേരം കൂട്ടാന്‍ വെളിച്ചിങ്ങ പോലത്തെ ചെക്കന്മാരുടെ ഫ്രീ കിട്ടിയ പുസ്തകങ്ങള്‍ കുറേയുണ്ട്. ഒക്കെ തന്റെയത്ര നിലവാരമില്ലാത്ത ജാതിമത, കള്ളുകുടി, പി.പി. കഥകളാ, കുളിക്കാനുള്ള വെള്ളം ചൂടാക്കാന്‍ ബെസ്റ്റാണെന്നാ കഥാധികാരിയുടെ അഭിപ്രായം. അല്ലെങ്കിലും മൂപ്പര്‍ക്ക് ശേഷം പ്രളയങ്ങള്‍ മാത്രമല്ലേ കേരളത്തില്‍ ഉണ്ടായിട്ടുള്ളൂ.

പണ്ട് വീട്ടില്‍ വരുന്നവനെയൊക്കെ കെെയ്യില്‍ കിട്ടിയത് എടുത്തെറിഞ്ഞ് തെറി പറഞ്ഞ് ഓടിച്ചയാളാണ്. ഇപ്പോള്‍ പുറത്തിറങ്ങാനും പറ്റില്ല, ആരും കയറി വരുന്നുമില്ല. ഭക്ഷണം ഉണ്ടാക്കിത്തരുന്നവന്‍ മാത്രം സ്ഥിരമായി വരുന്നുണ്ട്. പണ്ട് അവനോടൊന്നും മിണ്ടാത്തയാള്‍ ഇപ്പോ നാവിന്റെ പണിയും അക്ഷരങ്ങളും മറന്നു പോകാതിരിക്കാന്‍ അവനെ പിടിച്ചിരുത്തി സംസാരിക്കുകയാണ്.

വെറുതെയിരിക്കലിന്റെ ഏതോ നേരത്ത് ഇടിമിന്നല്‍ കഴിഞ്ഞ് കൂണ്‍ മുളക്കുന്നത് പോലെയാണ് കാലഭെെരവയുഗപുരുഷന് ചാനലില്‍ സാഹിത്യം വിഷയമാക്കിയ ഒരു പരിപാടി തുടങ്ങുകയെന്ന ആലോചനയുണ്ടായത്. സാഹിത്യകൃതികളെ പരിചയപ്പെടുത്തുക, പഠിക്കുക, നിലവാരം ചൂണ്ടിക്കാണിക്കുക അത്തരമൊരു പരിപാടി സാഹിത്യ വിദ്വാന്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇഷ്ടപ്പെടും, കാക്ക പ്ലസ് പശു പഴഞ്ചൊല്ല് പോലെ തനിക്കും കിട്ടും മന:സുഖം. ചാനലിലെ പരിപാടികള്‍ക്ക് നല്ല കാശുണ്ട് ലോകം മുഴുവന്‍ റീച്ചുമുണ്ട്. മറ്റുള്ള എഴുത്ത് കോമരങ്ങള്‍ക്ക് ആ പുത്തി തോന്നുന്നതിനു മുന്‍പ് തന്നെ കഥാകാരണവര്‍ പ്രമുഖരില്‍ പ്രമുഖ ചാനലിന്റെ പ്രോഗ്രാം മുതലാളിയെ വിളിച്ച് സംഗതി പറഞ്ഞു. തള്ളി പുറത്തിട്ട പുട്ട് പിന്നെയും കുറ്റിയില്‍ കയറ്റുന്നത് പോലെ ഭൂതകാല പരിപാടികള്‍ കാണിച്ച് കാണിച്ച് നാളെയെന്നത് ഒരു ഭൂതമായി അയാളെ പേടിപ്പിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. പ്രത്യേക സെറ്റ് വേണ്ടാ, യാത്രാചെലവില്ല വാര്‍ത്താവണ്ടി എഴുത്തമ്പ്രാന്റെ വീട്ടിലേക്ക് അയച്ചാ മതി. അവിടെ ഷൂട്ട് ചെയ്ത് സ്റ്റുഡിയോയില്‍ നിന്ന് വെട്ടി ചെത്തിമിനുക്കി ഗുളിക രൂപത്തിലാക്കാം. കോപ്പിലെ കുടയുടെ പോലും പരസ്യമില്ലാത്ത കാലത്ത് ഇത് ക്ലിക്കായാല്‍ രക്ഷപ്പെട്ടു. വേറൊന്നും ആലോചിക്കാണ്ട്‍ പ്രോഗ്രാം മുതലാളി കഥാമുതലാളിയുടെ സാഹിതീസല്ലാപം എയര്‍ ചെയ്യാനുള്ള പെെലറ്റ് ആഡുകള്‍ ഡിസെെന്‍ ചെയ്യാന്‍ ഉത്തരവിട്ടു.

ഉത്തമസാഹിത്യകാരന്‍ വളരെക്കാലം കൂടി വാരികകള്‍ നോക്കി പുതിയ സൃഷ്ടികള്‍ തപ്പിയെടുത്ത് പരിപാടി ഗംഭീരമായി അവതരിപ്പിച്ചു. തന്റെ സൃഷ്ടികളെ വിമര്‍ശിച്ച് ശ്രദ്ധ നേടിയവന്‍മാരെ ആസനത്തില്‍ മുളക് തേച്ച് വിടുകയും, കാലുപിടിക്കാനും തൊട്ട് സായൂജ് ആകാനും വന്നവന്മാരെ വീതിയുള്ള സ്വന്തം ചുമലുകളില്‍ പൊക്കിവെക്കുകയും ചെയ്തു. പറശ്ശിനിക്കടവ് മുത്തപ്പന്റെ ഫോട്ടോയില്‍ കാണുന്ന പട്ടിയെ പോലെ തന്റെ കൂടെ എപ്പോഴും സര്‍ക്കീട്ടിനു വരുന്ന അമ്പത് കഴിഞ്ഞ യുവകഥാകൃത്തിനെ എന്റെ സിംഹാസനത്തിന്റെ അവകാശിയെന്ന് വില്‍പ്പത്രം കൊടുത്തു. കൂട്ടത്തില്‍ നാട്ടുനടപ്പനുസരിച്ച് സംഘികളെ വിമര്‍ശിക്കുകയും, കോയാ മായാ ചന്ദനത്തിരികളൊരുക്കി സര്‍ക്കാരിനെ പൂജിക്കുകയും ചെയ്തു. ഒരു സര്‍ക്കാര്‍ അവാര്‍ഡ് കൂടി ഇനി കിട്ടാനുണ്ട്‍. ആ മുന്തിരി പുളിക്കാണ്ടിരിക്കാന്‍ ഇപ്പൊളേ നോക്കണമല്ലോ. കമ്പ്യൂട്ടറില്‍ എഴുതുന്ന കൊറേ കൊറോണകളെ "കെെകൊണ്ട് ചോറുണ്ണുന്നത് പോലെയാണ് കടലാസ്സിലെഴുതുന്നത്, കമ്പ്യൂട്ടറില്‍ എഴുതിയാല്‍ കഥയാകില്ല കറയേ ആകൂ" എന്ന് പറഞ്ഞ് ചൊറിഞ്ഞു വിട്ടു. കടന്നല്‍ക്കൂടിളകിയത് പോലെ ലവന്‍മാര്‍ പോസ്റ്റുകളിട്ട് ചാനല്‍ ഷോ നാലില്‍ നിന്ന് നാല്‍പ്പതിനായിരമാക്കും. സ്വന്തം അച്ഛനമ്മമാരെ പറഞ്ഞാലവര്‍ക്ക് പ്രശ്നമില്ല, നെറ്റില്‍ എഴുതുന്നത് മോശമാണെന്ന് പറഞ്ഞാല്‍ ബാക്കി വെക്കില്ല.

ഒരു ദിവസം അര മണിക്കൂര്‍ വീതം ഒരാഴ്ച പറത്തേണ്ടത് അര ദിവസം ഷൂട്ട് ചെയ്ത് അവര്‍ കൊണ്ടു പോയി. ചാനല്‍ വണ്ടിക്കാര്‍ക്ക് കട്ടന്‍ചായ കൊടുക്കേണ്ടി വന്നതില്‍ ചെറിയ സങ്കടം മൂപ്പര്‍ക്ക് ഉണ്ടായിരുന്നു. കാശ് കൂടുതല്‍ കിട്ടുമെന്ന് സമാധാനിച്ചു സഹിച്ചു.

എന്നാല്‍ മെനക്കെട്ട് ഷൂട്ട് ചെയ്ത പരിപാടി ഒരൊറ്റ ദിവസമേ ചാനലില്‍ വന്നുള്ളൂ. ആറിത്തണുത്ത കോമഡി പരിപാടികളുണ്ട്, വീപ്പക്കുറ്റിനായകന്‍മാരുടേയും ഈച്ച കണ്ണില്‍ കുത്തിയാല്‍ അടക്കാന്‍ പറ്റാത്ത വികാരരഹിതരുടെയുെമൊക്കെ സിനിമകളുമുണ്ട്, സാഹിതീസപര്യ മാത്രമില്ല. കഥാചാര്യന്‍ കൊലാചാര്യനായി ചൂടായി ചാനലിലേക്ക് വിളിച്ചു. ഫോണെടുത്തതും പ്രൊഡ്യൂസര്‍ ഒരു സങ്കല്‍പ്പത്തിന് അയാളുടെ തന്നെ മേശയുടെ കാലുപിടിച്ച് പറഞ്ഞു. "എന്റെ പൊന്നു സാറേ.. ഇനി അത് കൊടുത്താ എന്റെ പണി പോകും.. ഒരൊറ്റയാള്‍ പോലുമത് കാണ്ടില്ല, പരസ്യം തന്നവര്‍ പോലും പിന്‍വലിച്ചു... റേറ്റിങ്ങാണെങ്കില്‍ സൂചി ഫിറ്റായി താഴെ എണീക്കാനാകാതെ കിടക്കുന്നു.. ദയവ് ചെയ്ത് എന്നെക്കൊണ്ട് റേഷന്‍ വാങ്ങിപ്പിക്കരുത്.. അത് ഏതെങ്കിലും പാവപ്പെട്ടവന്‍ വാങ്ങിക്കോട്ടെ..”

അന്ന് വെെകിട്ട് ആറു മണിക്കുള്ള കൊറോണ ബ്രീഫിംഗില്‍ മുഖ്യമന്ത്രി ഇങ്ങനെ പറയുകയുണ്ടായി. "സാഹിത്യനായകരുടെ.. വിരക്തി (വിരകടി) ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.. ആയത് പരിഹരിക്കാന്‍.. പൂട്ടിയിട്ട ഓഡിറ്റോറിയങ്ങള്‍ അവര്‍ക്കു മാത്രമായി... പ്രസംഗിക്കാന്‍ തുറന്നു കൊടുക്കുന്നത്‍ സര്‍ക്കാരിന്റെ‍ പരിഗണനയിലുണ്ട്..”