Monday, April 27, 2020

ചില പാവങ്ങള്‍




കോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്നൊരു കഥാപുസ്തകമുണ്ട് അന്തരിച്ച ചലചിത്രകാരന്‍ ജോണ്‍ അബ്രഹാമിന്റേതായിട്ട്. അത് പോലെ എത്ര വാട്സാപ്പ് ഗ്രൂപ്പുണ്ട് എന്ന് ഉത്തരം പറയാനാകാത്ത വിധം സകലത്തിലും‍ സജീവയായ രുഗ്മിണി എന്ന യുവതിക്ക് ഏതോ ഒരു ഗ്രൂപ്പില്‍ നിന്നും പകര്‍ച്ച കിട്ടിയ ആകാശദൃശ്യ ചലനചിത്രത്തില്‍‍ നിന്നാണ് നാട്ടിലെ പലരുടെയും കള്ളക്കളികള്‍ വെളിപ്പെട്ടത്.

തന്റെ നാട്ടിലെ വിശാലമായ വയലിന്റെ മുകളിലൂടെ ഡ്രോണ്‍ എടുത്ത വഡിയോയില്‍ ഓടിയൊളിക്കുന്ന നാട്ടുകൂട്ടങ്ങളുടെ കൂടെ ചേരാതെ ദൂരെ മാറി കെെപ്പപ്പന്തലിനുള്ളില്‍ ചുംബനസമരത്തിലേര്‍പ്പെടുന്ന രണ്ട് കമിതാക്കളുടെ അവ്യക്തമായ രൂപങ്ങള്‍ തന്റെ കെട്ടിയോനായ വിശ്വനാഥന്റേതാണെന്ന് വസ്ത്രങ്ങളുടെ നിറസാമ്യതയില്‍ രുഗ്മിണിക്കുട്ടിക്ക് മനസ്സിലായി. നെഞ്ചിടിപ്പോടെ ആവര്‍ത്തിച്ചുകണ്ട് അവളത് ഉറപ്പിച്ചു. ഗള്‍ഫില്‍ നിന്നും വന്നിട്ട് നാലു മാസമായി പോകാന്‍ നോക്കുമ്പോ കൊറോണയില്‍ ഫ്ലെെറ്റ് കാന്‍സലായത് കാരണം കുടുങ്ങി വീട്ടിലിരിപ്പായിരുന്നു കക്ഷി. ഇത്രമാസവും പുറത്തധികം കറങ്ങാറില്ലായിരുന്നു. പക്ഷേ രണ്ടാഴ്ചയായി സ്ഥിരമായി അച്ഛനുമമ്മയേയും കാണാനെന്ന് പറഞ്ഞ് തറവാട്ടിലേക്ക് രാവിലെ പതിനൊന്ന് മണിയാകുമ്പോള്‍ പോകും പിന്നെ വെെകുന്നേരം അഞ്ചു മണിക്കാണ് തിരികെ വരുന്നത്. ആ പോക്ക് ഇമ്മാതിരി ചുറ്റിക്കളിക്കായിരുന്നെന്ന് അവള്‍ക്കപ്പോഴാണ് മനസ്സിലായത്.

കല്ല്യാണം കഴിഞ്ഞ നാളിലെപ്പോഴോ ഹരിശ്ചന്ദ്രനായ ഒരു ദിവസം വയലിന്റെ കരയിലെ വീട്ടിലെ ഒരുത്തിയുമായി ലെെനായിരുന്നെന്നും അത് വീട്ടുകാര്‍ സമ്മതിക്കാത്തതിനാല്‍ നടന്നില്ലെന്നും അയാള്‍ പറഞ്ഞിരുന്നത് അവളപ്പോള്‍ ഓര്‍മ്മിച്ചു. വീട്ടിലെ അടിപിടികളില്‍ അവളുടെ ബ്രഹ്മാസ്ത്രമായിരുന്നു ആ ഓള്‍ഡി ലവറിന്റെ പേര്. അത് കേട്ടാല്‍ പിന്നെ അയാള്‍ അമേരിക്കയുടെ മുന്നിലെന്നത് പോലെ ഉത്തരം മുട്ടി നില്‍ക്കുമായിരുന്നു. ദ്വേഷ്യവും സങ്കടവും പ്രതികാരവും ഒക്കെ ചേര്‍ന്ന എന്തൊക്കെയോ ആലോചനകളില്‍ പെട്ടുഴറിയ രുഗ്മിണി ഒരു കടുകടുത്ത തീരുമാനമെടുത്തു.

വയലില്‍ നിന്നും മെയിന്‍റോഡിലേക്ക് കയറി അല്‍പ്പം നടന്നയുടനെ വിശ്വനാഥന്റെ പിറകില്‍ പോലീസ് ജീപ്പ് വന്ന് ചവിട്ടി നിര്‍ത്തുകയും ക്രൂരന്‍മാരായ രണ്ടെണ്ണം ചാടിയിറങ്ങുകയും കൊളസ്ട്രോളും പഞ്ചാരയും അതിര്‍വരമ്പിട്ട ആ ദേഹത്തെ ഞൊടിയിടയില്‍ സ്വന്തമാക്കി ലാളിച്ച് സീറ്റില്‍ കൊണ്ടിരുത്തുകയുമുണ്ടായി. ശേഷം ഇര ഓടിപ്പോകാതിരിക്കാന്‍ ആ രണ്ട് പോലീസ് ജീവികളും ലെഫ്റ്റിലും റെെറ്റിലും സാന്റ് വിച്ചായി ഇരിക്കുകയും വണ്ടി ലജ്ജാവിവശത മാറ്റി സ്റ്റേഷനിലേക്ക് ഓടുകയും ചെയ്തു.

"എന്തിനാ നിങ്ങളെന്നെ പിടിച്ചത്.. ഞാന്‍ മാസ്ക് ഇട്ടിട്ടുണ്ടല്ലോ.. വയസ്സായ അച്ഛനമ്മമാരെ കാണാന്‍ പോയതാണ്... നിങ്ങള്‍ക്ക് ആളുമാറിപ്പോയതായിരിക്കും..” വിശ്വനാഥന്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിച്ചു.
"നീ വിശ്വനാഥനല്ലേ.. ദുബായില്‍ നിന്നു വന്ന..”
"അതേ.. പക്ഷേ എനിക്ക് കൊറോണയൊന്നുമില്ലല്ലോ.. പിന്നെന്തിനാ എന്നെ കൊണ്ട് പോകുന്നത്.. ഞാന്‍ വന്നിട്ട് നാലു മാസമായല്ലോ..” തന്റെ പേരെങ്ങനെ ഇവര്‍ക്കറിയാമെന്നുള്ള സംശയത്തിലും പ്രതിരോധിക്കാനുള്ള ശ്രമത്തിലായിരുന്നു ലോകനാഥന്‍.
"ഒക്കെ പറയാം.. സ്റ്റേഷനിലെത്തട്ടെ..” ഒരാഴ്ച ഫുഡ് കിട്ടാണ്ട് പട്ടിണിയിലായ പുലിയെപ്പോലെ നില്‍ക്കുന്ന ഇവന്‍മാരോട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായ വിശ്വന്‍ പിന്നെ ഫ്ലോര്‍മാറ്റിലെ 'വെല്‍ക്കം' എന്ന ഡിസെെനും നോക്കി മിണ്ടാണ്ടിരുന്നു.

സ്റ്റേഷനിലെത്തിയ ഉടനെ വിശ്വനാഥന്‍ എസ്.എെ.യുടെ മുന്നിലേക്ക് ആനയിക്കപ്പെട്ടു.
"നീ ലോക്ക് ഡൗണ്‍ അനുസരിക്കാണ്ട് ഫുള്‍ ടെെം കറങ്ങി നടക്കലാണെന്ന് പരാതി കിട്ടിയിട്ടുണ്ട്.. അറസ്റ്റ് ചെയ്യട്ടേ.. രണ്ടാഴ്ച ആശുപത്രിയില് കിടക്കാം...” എസ്.എെ. തുടങ്ങി.
"അയ്യോ സര്‍.. ഞാന്‍ തറവാട്ടില്‍ പോകുന്നതാണ്..”
"നീ അവിടെ എത്താറില്ലെന്നാണല്ലോ പരാതിക്കാരി‍ പറയുന്നത്..” പിടിച്ചുകൊണ്ടു വന്നതിലെ നിഗൂഢത എസ്.എെ. പറഞ്ഞുപോയി.
".. പരാതിക്കാരിയോണോ.. എന്നാലത് എന്റെ ഭാര്യ തന്നെ..”
"ഭാര്യ സ്വന്തം ഭര്‍ത്താവിനെതിരെ പരാതി പറയുമോടോ..” തങ്ങള്‍ക്ക് കിട്ടിയ അനോണിമസ് കാളിന്റെ പിറകെ പോയി സംഗതി ഹോട്ട്സ്പോട്ട് മേഖലയിലെത്തിയെന്ന് പോലീസുകാര്‍ക്ക് മനസ്സിലായി.

"അവളു പറയും.. സാറേ... ഫ്ലെെറ്റ് കാന്‍സല്‍ ചെയ്ത് ഞാനിവിടെ കുടുങ്ങിയ മുതല്‍ ഓള്‍ടെ സ്വഭാവം മാറി സാറേ.. രാവിലെ എണീക്കണം.. ചായ വെക്കണം.. ദോശ ചുടണം.. കറിക്കരിയണം.. ചോറു വെക്കണം.. അതിനു കറി.. വറവ്.. അതു കഴിഞ്ഞാല്‍ നിലമടിക്കണം.. തുടക്കണം.. മാറാല തൂക്കണം.. ഓള്‍ക്ക് കുളിക്കാന്‍ വെള്ളം വലിച്ച് കൊടുക്കണം.. എല്ലാം ചെയ്താലും എല്ലാത്തിനും കുറ്റം പറഞ്ഞോണ്ടിരിക്കും. അതും മിണ്ടാണ്ട് കേട്ടിരിക്കണം.. പണ്ടൊക്കെ എന്റെ അച്ഛനൊക്കെ ഇമ്മാതിരി എന്തെങ്കിലും പണി എടുത്തിട്ടുണ്ടോ.. എല്ലാ പണിയും അമ്മ തന്നെയല്ലേ ചെയ്തിരുന്നത്.. ഇപ്പോളോ.. എന്റെ ചെലവിലാണ് അവളു കഴിയുന്നത്.. എന്നിട്ടും അവളു പറയുന്നതെല്ലാം കേള്‍ക്കണം.. അല്ലെങ്കില്‍ ഇത് പോലെ പോലീസ് സ്റ്റേഷനിലും കേറേണ്ടി വരും.. ഈ നാട്ടിലെ സകല നിയമങ്ങളും പെണ്ണുങ്ങള്‍ക്ക് അനുകൂലമല്ലേ.. എന്ത് ചെയ്യാനാണ്.. എന്ത് ജീവിതമാണ്.. സാര്‍.. ഇനി വീടിന്റെ മുകളിലിട്ട ഓടിന്റെ പൂപ്പല കൂടി ക്ലീനാക്കിക്കും അവളെന്നെക്കൊണ്ട്.. തലേന്ന് വെെകുന്നേരം തുടങ്ങും നാളെ ഈ പണി ചെയ്യണം.. ആ പണി ചെയ്യണം.. രാത്രി പോലും സ്വെെര്യം തരൂല്ല.. ഒരു സമാധാനം കിട്ടാന്‍ വേണ്ടിയാ സാറേ ഞാന്‍ തറവാട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുന്നത്.. ഞാനാ കുളത്തിന്റെ അടുത്തുള്ള മരത്തിന്റെ മുകളിലിരുന്ന് പുസ്തകം വായിക്കലാണ് സാറേ...”

വിശ്വനാഥന്റെ വര്‍ത്താനമെല്ലാം, നിര്‍ത്തലും നീട്ടലും എല്ലാം ഒന്നും വിടാണ്ട് സി.പി.. സജീവന്‍ എഴുതിയെടുക്കുന്നത് കണ്ട് എസ്.എെ. ചോദിച്ചു. "എടോ ഇത് കേസാക്കണോ.. നീ എഴുതിക്കൂട്ടുന്നുണ്ടല്ലോ..”
"ഇല്ല സര്‍... അത് പിന്നെ... അയാള് പറഞ്ഞതെല്ലാം കാര്യമല്ലേ.. എനിക്കിത് ഉപയോഗപ്പെടുമെന്ന് തോന്നുന്നു..” സി.പി.. സജീവന്‍ ചമ്മലോടെ പറഞ്ഞ് നിര്‍ത്തി.

"എന്നാലതിന്റെ ഒരു കോപ്പി കൂടി എടുത്തോ..” നീണ്ടൊരു ശ്വാസം മൂക്കിലൂടെ വിട്ട് എസ്.എെ. ഇങ്ങനെ പറഞ്ഞു.

2 comments:

  1. എത്ര നല്ല അനുഭവങ്ങൾ ..കൊറോണക്കാലത്ത് വീട്ടിലിരിക്കുന്ന സകലമാന കണവന്മാരുടെയും ഗതികേട് ഇത് തന്നെയാണ് കേട്ടോ അനിൽ ഭായ് 

    ReplyDelete
  2. Casinos Near Bryson City NC - MapyRO
    Hotels 1 - 12 of 67 — 수원 출장마사지 Looking 수원 출장샵 for hotels near Bryson 정읍 출장마사지 City NC near Bryson City NC? Choose from 54 hotels within a 20 minute 안산 출장안마 walk, 공주 출장안마 with recommendations, reviews and Uber

    ReplyDelete