നല്ല ഉടുപ്പോ, പുത്തന്‍ പുസ്തകങ്ങളോ, കുടയോ ഇല്ലാതെ, കുഞ്ഞ് ആഗ്രഹങ്ങള്‍ പോലും സാധിക്കാതെ കഴിച്ച് കൂട്ടിയ ദുരിതബാല്യ സ്മരണകളിലേക്ക്…
വീട്ടിലെ സാമ്പത്തിക സ്ഥിതി വളരെ മോശമായതിനാല്‍ പഠിക്കുമ്പോള്‍ അത്യാവശ്യത്തിനുള്ള പുസ്തകമോ ഡ്രെസ്സുകളോ മാത്രമേ വാങ്ങിത്തരികയുള്ളു. ചേട്ടന് മാത്രമേ പുതിയ ഡ്രെസ്സ് എടുക്കുകയുള്ളു. അവന്‍ ഇട്ട് പഴകിയ ഡ്രെസ്സുകളാണ് എനിക്ക് തരുന്നത്. എന്നേക്കാളും നാലു വയസ്സ് മൂത്തതാണ് അവന്‍. അതു കൊണ്ട് എനിക്ക് അതൊക്കെ വളരെ ലൂസായിരിക്കും. പുത്തന്‍ തുണിയുടെ ഗന്ധം അറിയുന്നത് അടുത്തിരിക്കുന്ന കുട്ടികള്‍ പുതിയവ ഇട്ടു വരുമ്പോഴാണ്.
ടെക്സ്റ്റ്ബുക്കോ, നോട്ട് ബുക്കോ ഇല്ലാത്തതിനാല്‍ മാഷന്മാരുടെ എണീപ്പിച്ച് നിര്‍ത്തല്‍, ക്ലാസ്സിന്ന് പുറത്താക്കല്‍, അടി ഇതൊക്കെ പതിവായിരുന്നു. കുറച്ച് ടെക്സ്റ്റ് ബുക്കുകള്‍ എന്നേക്കാള്‍ ഒരു വയസ്സ് കൂടുതലുള്ള മാമന്റെ മകന്റെത് കിട്ടും. അതിന്റെ തന്നെ ആദ്യത്തെയും അവസാനത്തെയും പേജുകള്‍ നോക്കുകയേ വേണ്ട. പുതിയ ടെക്സ്റ്റൊന്നും വാങ്ങിക്കില്ല.
നോട്ടു ബുക്ക് ആവശ്യമുള്ളതിന്റെ പകുതി മാത്രമേ വാങ്ങിത്തരൂ. ബാക്കിയുള്ളവ കഴിഞ്ഞ കൊല്ലത്തേതില്‍ നിന്നും എഴുതാത്ത കടലാസ്സുകള്‍ പറിച്ചെടുത്ത് തുന്നിക്കൂട്ടി ഉണ്ടാക്കണം. വേറൊരു വഴിയുള്ളത് ഒരു നോട്ടില്‍ തന്നെ രണ്ട് വിഷയങ്ങള്‍ എഴുതുകയെന്നതാണ്. ഒരു ഇരുന്നൂറു പേജ് നോട്ട് ബുക്കിന്റെ പിന്‍ഭാഗത്ത് നിന്നുമെഴുതുകയോ അല്ലെങ്കില്‍ കൃത്യം നടു ഭാഗത്ത് ഒരു കടലാസ്സ് ശൂലം പോലെ മടക്കി വെച്ച് അതിനപ്പുറത്ത് നിന്ന് വേറെ വിഷയം എഴുതും.
ഒരു ഹാപ്പി ബനിയന്‍ കിട്ടണമെന്നായിരുന്നു അക്കാലത്തെ ഏറ്റവും വലിയ ആഗ്രഹം. ദുബായില്‍ നിന്ന് കൊണ്ടു വരുന്നതാണ് പല നിറങ്ങളുള്ള, 'HAPPY' എന്ന് അര്‍ദ്ധവൃത്താകൃതിയിലെഴുതിയ ബനിയന്‍. ഗള്‍ഫില്‍ ബന്ധുക്കളുള്ള കുട്ടികള്‍ അതുമിട്ട് സ്കൂളില്‍ വരുമായിരുന്നു.
നാലാം തരത്തില്‍ പഠിക്കുമ്പോഴാണ് കണ്ണൂരില്‍ സര്‍ക്കസ്സ് വന്നത്. ക്ലാസ്സിലെ കുട്ടികളൊക്കെ വീട്ടുകാരുടെ കൂടെ അതു കാണാന്‍ പോയി. ചിലരെ ഉച്ചയ്ക്ക് ശേഷം ക്ലാസ്സിന്നിടയില്‍ അച്ഛനോ മറ്റോ വന്ന് കൂട്ടിക്കൊണ്ട് പോയി കാണിച്ചു. അവരൊക്കെ വന്ന് സര്‍ക്കസ്സിനെപ്പറ്റി പറയുമ്പോള്‍ ഞങ്ങളൊക്കെ കൊതിയോടെ കേട്ട് നില്ക്കും . അവസാനം കാണാത്തവരുടെ എണ്ണം ചുരുങ്ങി ചുരുങ്ങി വന്നു. ഞാനും എന്നെപ്പോലെ നിത്യദാരിദ്ര്യവാനായ രാമനും മാത്രമായി. ആരാ സര്‍ക്കസ്സ് കാണാത്തവരെന്ന് ഒരു ദിവസം രവിമാഷ് ക്ലാസ്സിനിടയില്‍ ചോദിച്ചപ്പോള്‍ പത്തമ്പത് മുഖങ്ങള്‍ അവജ്ഞയോടെ പിന്‍ബെഞ്ചിലെ രണ്ട് അവധൂതരുടെ നേരെ തിരിഞ്ഞു.
അപകര്‍ഷതാ തുരുത്തില്‍ ഒറ്റയ്ക്കല്ലെന്നതിന്റെ ആശ്വാസത്തിന് കോടികളുടെ മൂല്യമുണ്ടായിരുന്നു. പക്ഷേ അടുത്ത ദിവസം തന്നെ അത് തകര്‍ന്ന് വീണു. അന്നുച്ചയ്ക്ക് രാമന്റെ നാടു വിട്ടു പോയ ചേട്ടന്‍ വന്നു അവനേയും സര്‍ക്കസ്സിനു കൊണ്ടു പോയി. ചിരിച്ച് കൊണ്ട് പുസ്തകങ്ങളുമെടുത്ത് പോകുന്ന അവന്റെ ആ മുഖചിത്രം എന്തുകൊണ്ടാണാവോ ഇന്നും ദ്രവിച്ച് പോകാത്തത്...!
അന്ന് വീട്ടില്‍ ചെന്ന് സര്‍ക്കസ്സ് കാണിക്കണേ എന്നു പറഞ്ഞ് ഞാന്‍ കരച്ചില് തുടങ്ങി. അമ്മ കൂലിപ്പണിക്ക് പോയിട്ട് വരുന്നതും കാത്ത് ചേട്ടന്‍ പീടികയില്‍ അരിയും സാധനങ്ങളും വാങ്ങാന്‍ പോകാന്‍ നില്ക്കു ന്നുണ്ടാകും. എന്നിട്ട് വേണം ചോറ് വെക്കാന്‍. ആ ജീവിത സര്‍ക്കസ്സിന്നിടയിലാണ് എന്റെ സര്‍ക്കസ്സ്! കുറെ സമയം കരഞ്ഞിട്ടും ആരുമെന്നെ മൈന്‍ഡ് ചെയ്തില്ല. അടുത്ത പടിയായി ഞാന്‍ ചോറു തിന്നാതെ പോയി കിടന്നുറങ്ങി. കുറേ കഴിഞ്ഞപ്പോള് വല്ല്യേട്ടന് വന്നു പൊക്കിയെടുത്ത് നല്ല രണ്ട് മൂന്ന് അടി തന്നു. ഉച്ചത്തില്‍ കരഞ്ഞ് കൊണ്ട് ഞാന്‍ കണ്ണീര് കുഴച്ച് തിന്നു ഏങ്ങലടങ്ങാതെ പോയിക്കിടന്നു.
പിറ്റേന്ന് ഉച്ചയ്ക്ക് ശേഷമുള്ള ആദ്യ പിരിയഡിന്റെ ഇടയില്‍ പ്യൂണ്‍ അനന്തേട്ടന്‍ വന്ന് രവി മാഷോടെന്തോ പറഞ്ഞു. മാഷ് എന്നോട് വീട്ടിലേയ്ക്ക് പോയ്ക്കൊള്ളാന്‍ പറഞ്ഞു. ഞാന്‍ സന്തോഷത്തോടെ പുസ്തകവുമെടുത്ത് ക്ലാസ്സില്‍ നിന്നിറങ്ങി. വരാന്തയില്‍ ചേട്ടന്‍ എന്നെയും കാത്ത് നില്ക്കുന്നുണ്ടായിരുന്നു. നാളെ എനിക്കും സര്‍ക്കസ്സിലെ കഥകള്‍ പറയാമല്ലോ എന്ന സന്തോഷമായിരുന്നു മനസ്സ് നിറയെ. റോഡില്‍ കെട്ടിനിന്ന വെള്ളം ചവിട്ടി തെറുപ്പിച്ച് ആഹ്ലാദിച്ച് ഞാന്‍ നടന്നു. ഇടയ്ക്ക് വാഹനങ്ങളില്‍ നിന്നും റോഡില്‍ വീണ ഓയിലില്‍ ചവിട്ടി കുഴികളിലെ വെള്ളത്തില്‍ മുക്കി മഴവില്ല് വിരിയുന്നത് കണ്ട് നിന്നു. മുന്നിലെത്തിയ ചേട്ടന്‍ "വേഗം വാടാ..." എന്നു ദേഷ്യപ്പെട്ടപ്പോള്‍ കൂടെ എത്താനായി ഓടി.
"ഏട്ടാ.. അമ്മ പണിക്ക് പോയി വന്നോ.. നമ്മളേത് ബസ്സിനാ സര്‍ക്കസ്സിന് പോന്നേ..? സുന്ദരത്തിനു പോകാം.. അതാ നല്ല ബസ്സ് …"
"നീ മിണ്ടാണ്ട് വേഗം വന്നാട്ടെ.." അവന്‍ വീണ്ടും ദേഷ്യപ്പെട്ടു. ഞങ്ങള്‍ വീടിന്റെ കണ്ടി കയറിയപ്പോള്‍ ആരൊക്കെയോ മുറ്റത്ത് കൂട്ടം കൂടി നില്ക്കുന്നത് കണ്ടു. എന്റിനാണപ്പ ഇവരൊക്കെ നമ്മടെ വീട്ടില്‍ വന്നിന് എന്നു വിചാരിച്ച് ഞാന്‍ അവര്‍ക്കിടയിലൂടെ ഇറയത്തേക്ക് കയറി. "കുട്ടികള് വന്നു.." എന്നാരോ പറയുന്നത് കേട്ടു.
വീടിന്നകത്തെ കട്ടിയുള്ള ഇരുട്ടില്‍ നിറയെ ആളുകളായിരുന്നു. മേല്ക്കൂരയിലെ ദ്രവിച്ച ഓലക്കീറിലൂടെ വെളിച്ചം ഇരുട്ടില്‍ നിരവധി വെള്ളിത്തൂണുകള്‍ സൃഷ്ടിച്ചിരുന്നു. അതിന്നിടയില്‍ കത്തിച്ച് വെച്ച നിലവിളക്കിനു മുന്നിലായി അച്ഛന്‍ കിടന്നുറങ്ങുന്നത് കണ്ടു.…
അലറിക്കരഞ്ഞ് കൊണ്ട് ഞാന്‍ ചായ്പ്പിലെ ഇരുട്ടില്‍ നിശ്ചലം നിര്‍വ്വികാരയായിരിക്കുന്ന അമ്മയുടെ മടിയിലേക്ക് ചെന്നു വീണു.