കുര്യാക്കോസായിരുന്നു ബ്രോക്കർ. മൂപ്പർ ഈ ഫീൽഡിൽ നല്ല തയക്കവും പയക്കവും വന്നൊരാളായിരുന്നു. മുന്തിയ കാശിന്റെ പല ആലോചനകളും മത്തായിച്ചേട്ടന് നല്ലോണം പിടിച്ചെങ്കിലും ജോണിക്കുട്ടി അടുപ്പിച്ചില്ല. ജോണിക്കുട്ടിയുടെ ദിർഹത്തിന് മുന്നിൽ പിടിച്ച് നിൽക്കാനുള്ള കപ്പാസിറ്റിയൊന്നും സിമ്പലായി വേഷം മാറിയിട്ടും മത്തായിച്ചേട്ടന്റെ രൂപയ്ക്കുണ്ടായിരുന്നില്ല. അത് കൊണ്ട് മുറുമുറുത്ത് മിണ്ടാതിരുന്നു.
കുറച്ച് നാളത്തെ കഠിന പ്രയത്നത്തിന് ശേഷം ജോണിക്കുട്ടി തന്റെ വാരിയെല്ലിനെ കണ്ടെത്തി. ഉടുമ്പൻചോലക്കാരി ആലീസ്. ഒരൽപ്പം തടി കൂടുതലാണെങ്കിലും തന്റെയും അപ്പന്റെയും സങ്കൽപ്പങ്ങളോട് ഒരു എയ്റ്റി പേർസന്റേജെങ്കിലും യോജിപ്പുണ്ടെന്ന് കണ്ടതിനാൽ ജോണിക്കുട്ടി ആ കെട്ട് ഉറപ്പിക്കാൻ സമ്മതിച്ചു. പിന്നത്തെ കാര്യങ്ങളൊക്കെ എടു പിടീന്നായിരുന്നു. പെണ്ണിന്റെ തൂക്കത്തിന് പണം കിട്ടിയത് കൊണ്ട് ജോണിക്കുട്ടിയെക്കാളും സന്തോഷം മത്തായിച്ചേട്ടനായിരുന്നു. ചടപടാന്ന് കല്യാണം കഴിഞ്ഞു.
ആലീസിനെ കെട്ടിയതിൽ ജോണിക്കുട്ടിയെ എല്ലാവരും അഭിനന്ദിച്ചു. അത്രയ്ക്ക് മിക്സ് എൻ മാച്ചായിരുന്നു രണ്ടു പേരും. കല്യാണത്തിന്റെയന്ന് ആലീസിനെപ്പറ്റി സംസാരിക്കുകയായിരുന്നു മത്തായിച്ചേട്ടനും അന്നമ്മച്ചേട്ടത്തിയും.
“ആലീസ് മോളു കൊള്ളാല്ലോടീ നല്ല സ്റ്റൈല്ണ്ട്…”
“അതെ.. മോഖമൊക്കെ തെളങ്ങ്ണ്.. ചുണ്ടൊക്കെ എന്നാ ചെമപ്പാണ്..!”
“എനിക്ക് അതോർക്കുമ്പോഴാടീ ഒരു വിഷമം…”
“അതെന്താ മനുഷ്യാ..”
“ആ കളറൊക്കെ നിന്റെ മോന്റെ വയറ്റിലല്ലേ എത്തുക..”
“ച്ചേ.. നാണോല്യാത്ത മനുഷ്യൻ..”
കല്യാണം കഴിഞ്ഞു. ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടേതും പോലെ സംഭവബഹുലമായ ആദ്യരാത്രിയും രണ്ടാമത്തെ രാത്രിയും കഴിഞ്ഞ് മൂന്നാമത്തെ ദിവസം ജോണിക്കുട്ടിയും ആലീസും ഹണിമൂണിനായി വീഗാലാൻഡിലേക്ക് പോയി. അവിടെയെത്തി വസ്ത്രങ്ങൾ മാറ്റിയ ശേഷം രണ്ടു പേരും വേവ് പൂളിലിറങ്ങി. കുറച്ച് പ്രാവശ്യം തിരകളിൽ കളിച്ച ശേഷം ജോണിക്കുട്ടി കരയിൽ വന്നിരുന്ന് ബാക്കിയുള്ള കളേഴ്സ് നോക്കാൻ തുടങ്ങി. വേവ് പൂളിനു ചുറ്റുമായിരിക്കും ആളുകൾ ഏറ്റവും ഉണ്ടാവുക. പണ്ടത്തെ പുഴക്കടവുകളിൽ കാണുന്ന കാഴ്ചകൾ ഇന്ന് ഇവിടെ ആരെയും പേടിക്കാതെ കാണാമല്ലോ. ആൺപിറന്നവന്മാരെല്ലാം പേരിനൊന്ന് കുളിച്ചെന്ന് വരുത്തി സീനറി കാണാൻ വേഗം കരക്ക് കയറി ഇരിക്കുകയാണ്. വീട്ടിൽ സ്വർണ്ണം വെച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ, എന്നൊക്കെ പറയാമെങ്കിലും അണ്ണാൻ മൂത്താലും മരംകയറ്റം മറക്കില്ലല്ലൊ.
പൂളിലെ ഈറൻ കാഴ്ചകൾ കണ്ട് നിന്നപ്പോ കുറച്ച് സമയം ആലീസിനെ മറന്നു പോയി. താൻ മറ്റുള്ളവളുമാരെ നോക്കുന്നത് കണ്ടാൽ ആലീസെന്ത് വിചാരിക്കുമെന്ന് കരുതി പെട്ടെന്ന് ജോണിക്കുട്ടി തിരിച്ച് പൂളിലേക്ക് നോക്കി. അപ്പോൾ ആലീസിനെ കാണാനില്ല. അവിടെ ആണും പെണ്ണും ആർത്ത് അട്ടഹസിച്ച് നീന്തിത്തുടിക്കുകയാണ്. പെണ്ണുങ്ങളുടെ ഇടയിലൊന്നും അവളെ കാണുന്നേയില്ല! ഇനി നീന്തലറിയാതെ മുങ്ങിപ്പോയിരിക്കുമോ എന്റെ കർത്താവേ..? തന്റെ പതിനഞ്ച് ലക്ഷം വെള്ളത്തിലായോ..” ജോണിക്കുട്ടി ഭ്രാന്തെടുത്തത് പോലെ “ആലീസേ.. ആലീസേ… “ എന്നു പൂളിലേക്ക് നോക്കി നിലവിളിക്കാൻ തുടങ്ങി. അതു കണ്ട് ആളൂകളൊക്കെ എന്തു പറ്റിയെന്ന് അന്വേഷിച്ച് ചുറ്റും കൂടി. ജോണിക്കുട്ടി പരിഭ്രാന്തനായി ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പിന്നെയും വിളിച്ച് കൂവി.
“ആലീസേ.. ആലീസേ…”
“എന്താ ചേട്ടാ.. ഞാൻ ഇവിടെയുണ്ടല്ലോ..” തൊട്ടടുത്ത് നിന്നും ഒരു സ്ത്രീശബ്ദം.
“നിങ്ങളെയല്ലാ, ഞാനെന്റെ ഭാര്യയേയാ വിളിച്ചത്…” ആ കറുമ്പിപ്പെണ്ണിനോടത് പറഞ്ഞ ശേഷം വീണ്ടും പൂളിലേക്ക് തന്നെ നോക്കി ആലീസേന്ന് നിലവിളിക്കാൻ തുടങ്ങി.
“അയ്യോ.. ജോണിക്കുട്ടിച്ചായാ.. ഞാൻ തന്നെയാ ആലീസ്.. ഞാനൊന്ന് കുളിച്ചതല്ലേയുള്ളൂ..”
ചാണകക്കുണ്ടിൽ വീണ വീനസ് വില്യംസിനെപ്പോലെ നിൽക്കുന്ന ആലീസിനെ കണ്ട് ജോണിക്കുട്ടി തരിച്ച് നിന്നു പോയി. അവന്‍ സ്വയമിങ്ങനെ പറഞ്ഞു. “അത്യുന്നതങ്ങളില്‍ മെയ്ക്കപ്പിന് സ്‌തുതി...”