അന്തിച്ചെത്ത്
ആദ്യഭാഗം ഇവിടെ നിന്നും വായിക്കാം.
വല്ലിയേച്ചിയുടെ
വീട്ടിന്റെ മുകൾ നിലയിലെ ജനാലയിൽ കൂടി സുരൻ പുറത്തേക്ക് നോക്കി. എല്ലായിടത്തും കട്ടപിടിച്ച ഇരുട്ട്. വാതിലില്ലാത്ത മരയഴികൾക്കിടയിലൂടെ വയൽക്കാറ്റ്
ഓടിവരുന്നുണ്ട്. പഴയ സാധനങ്ങളും
കൊട്ടത്തേങ്ങയും ഇടുന്ന മുറിയാണ്.
എല്ലായിടത്തും ആക്രിസാധനങ്ങളും വണ്ണാമ്പലയും ഇല്ല്ട്ടക്കരിയും പൊടിയും
മാത്രം. താഴെ നിന്നും വല്ലിയേച്ചിയുടെ കുട്ടികൾ
പഠിക്കുന്ന ഒച്ചപ്പാട് കേൾക്കുന്നുണ്ട്. അമ്മായിയമ്മയും
മക്കളും ഉറങ്ങിയ ശേഷം വന്ന് വിളിക്കാമെന്നാണ് വല്ലിയേച്ചി പറഞ്ഞത്. വയസ്സായി കണ്ണും കാതും കേൾക്കാതെ കിടക്കുന്ന
അമ്മായിയമ്മ വേഗം ഉറങ്ങും; അവരൊരു പ്രശ്നമല്ല.
കഴിഞ്ഞ തവണത്തെ മീറ്റിങ്ങ് മുടങ്ങിയതിൽ വല്ലിയേച്ചിക്ക് ഭയങ്കര
വിഷമമുണ്ടായിരുന്നു. അത് കൊണ്ടാണ് പെട്ടെന്ന്
തന്നെ ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിച്ചത്. അന്തിക്കേറ്റിന്
വന്നാൽ തിരിച്ച് പോകാതെ മച്ചിന്റെ മുകളിൽ കയറിയിരിക്കുക, എല്ലാവരും ഉറങ്ങിയാൽ താഴേക്കിറങ്ങാം.
പിന്നെ രാത്രിയോ പുലർച്ചെയോ തിരിച്ചു
പോയാൽ മതി. ഇതാകുമ്പോ ആളു കാണുമെന്നോ
ചെളിയിലാകുമെന്നോ എന്നൊന്നും പേടിക്കാനില്ല.
ചിന്തകൾ അവിടെയെത്തിയപ്പോൾ ആശിച്ച് കാത്തിരുന്ന് വിപുലമായ പ്ലാനുകളും
മോഹങ്ങളുമായി ഒരുങ്ങിയിട്ടും കലങ്ങിയ ആദ്യമീറ്റിങ്ങിന്റെ ഓർമ്മകൾ ഒരുനിമിഷം
സുരന്റെ മനസ്സിലൂടെ ഓടിപ്പോയി. ചെളിയിൽ
നിന്നും വാസുവേട്ടൻ തന്നെ എക്സ്ട്രാക്റ്റ് ചെയ്തെടുക്കുമ്പോൾ കല്യാണവീട്ടിൽ
നിന്നും ഫിറ്റായി വഴിമാറി വീണു പോയതാണെന്നാണ് പറഞ്ഞത്. വാസുവേട്ടൻ ആള് ഡീസന്റായത് കൊണ്ട് മറ്റാരോടുമത്
പറഞ്ഞില്ല.
ഇരുട്ടാകുന്നതിന്
വേണ്ടി അടുക്കള വശത്തെ തെങ്ങ് മനപൂർവ്വം മെല്ലെയാണ് ചെത്തിയത്. പിള്ളേരും വയസ്സിത്തള്ളയും മുൻഭാഗത്തായിരുന്നു. അത് കൊണ്ട് മിന്നൽ ഓപ്പറേഷൻ നടത്തി ആരും കാണാതെ
അടുക്കളയിലെ കോവണി വഴി മുകളിലേക്ക് വേഗം കയറിക്കൂടാൻ പറ്റി. മച്ചിന്റെ മുകളിലെത്തി അവിടെ
കൂട്ടിയിട്ടിരിക്കുന്ന ഉണക്കത്തേങ്ങകളുടെ മുകളിൽ ചെരപ്പയും കത്തിയും കൊലമുട്ട്കോലുമെല്ലാം
വെച്ച് തോർത്ത് അഴിച്ച് ഒന്ന് മേലാകെ തുടച്ചു.
തെങ്ങിന്റെയും വിയർപ്പിന്റെയും നാറ്റമണം പോകുന്നേയില്ല. കുളിച്ചില്ലെങ്കിൽ തെങ്ങ് മണക്കുമെന്ന്
പറഞ്ഞപ്പോൾ ആ വിയർപ്പ് മണമാണ് എനിക്ക് ഇഷ്ടമെന്നാണ് വല്ലിയേച്ചി പറഞ്ഞത്. ഈ പെണ്ണുങ്ങളുടെയൊക്കെ ഒരു കാര്യം..!
താഴെ
നിന്ന് ചിക്കൻ കറിയുടെ മണം വരുന്നുണ്ട്. സുരന്റെ വായിൽ വെള്ളമൂറി. വീട്ടിലും പരിസരത്തുമായി വിഹരിച്ചിരുന്ന
പിടക്കോഴികൾക്ക് വല്ലിയേച്ചിയുടെ പൂവൻ
ഒരു ടി.ജി.രവിയായിരുന്നു. സ്ഥലകാല
ബോധമില്ലാത്ത വെറും കോഴി ആയ അവന് അന്നുച്ചക്ക് താലിബാൻ ശൈലിയിൽ വല്ല്യേച്ചി
വധശിക്ഷ വിധിച്ചത് സുരനു വേണ്ടി മാത്രമായിരുന്നു.
കൊട്ടത്തേങ്ങകൾക്കിടയിൽ അക്ഷമനായി കാത്തിരിക്കുമ്പോൾ ഈ ബുദ്ധി എന്താ
നേരത്തെ തോന്നാത്തത് എന്ന് മാത്രമായിരുന്നു സുരന്റെ ഇളമനസ്സിൽ.
സമയം
ടെസ്റ്റ് കളിക്കുന്ന ഇന്ത്യക്കാരുടെ വിക്കറ്റുകൾ പോലെ കൃത്യമായി കൊഴിഞ്ഞു
കൊണ്ടിരുന്നു. ഒൻപത് മണിയായി. താഴെനിന്ന് പഠിപ്പിക്കലിന്റെയും ഭക്ഷണം
കഴിക്കുന്നതിന്റെയും അടുക്കളപ്പണികളുടേയും പാത്രം കഴുകുന്നതിന്റെയുമൊക്കെ ഒച്ചകൾ
ഓരോന്നായി കുറഞ്ഞു. അൽപ്പം കഴിഞ്ഞപ്പോൾ
പിള്ളേരെയും അമ്മായിയമ്മയേയും കിടത്തിയുറക്കി വല്ലിയേച്ചി കോണി കയറി വന്നു. കോണിപ്പടിയിൽ വല്ലിയേച്ചിയുടെ ഓരോ കാലടികളും
പതിയുമ്പോൾ ഒന്നിന് ആയിരമെന്ന കണക്കിൽ സുരന്റെ ബോഡിയിലെ രോമങ്ങളും
ചാടിയെണീറ്റു. കുളിച്ച് ഫ്രെഷായി നേർത്ത
നൈറ്റിയുമായി കണ്മഷിയും പൌഡറുമൊക്കെയിട്ട്, ഹലുവയിൽ അണ്ടിപ്പരിപ്പ് പോലെ
മുക്കുത്തിയുമായി വല്ലിയേച്ചി നിന്നു.
ഭർത്താവ് ഗൾഫിൽ നിന്നും വരുമ്പോൾ ഭാര്യ ക്ലാവ് കളഞ്ഞ വിളക്ക് പോലെ ഒരുങ്ങി
നിൽക്കുന്നത് മാതിരിയുണ്ട് കണ്ടാൽ.
പെർഫ്യൂമിന്റെ മണം സൌഗന്ധികം പൂത്തത് പോലെ മച്ചിന്റെയകത്ത് നിറഞ്ഞു. ദിവസങ്ങളായി ഇരയെടുക്കാതിരുന്നൊരു പുലി തടിച്ച്
കൊഴുത്ത ജേഴ്സി പശുവിനെ കണ്ടാലെന്നത് പോലെ സുരൻ വല്ലിയേച്ചിയുടെ നേർക്ക്
കുതിച്ചു. സ്വതവേയുള്ള കറുപ്പിന്റെയൊപ്പം
ഇല്ല്ട്ടക്കരിയും കൂടി പുരണ്ട സുരനെയും ഇരുട്ടിനെയും വേർതിരിച്ചത് ഒരടി ചതുരശ്ര
വിസ്തീർണ്ണമുള്ള തോർത്ത് മാത്രമായിരുന്നു.
വല്ലിയേച്ചിയുടെ വെളുപ്പും വൃത്തിയും ഭംഗിയുമൊക്കെ കണ്ടപ്പോൾ സുരന് തന്നോട്
തന്നെ ഒരു ആത്മവിശ്വാസക്കുറവ് തോന്നി കാലുകൾ ഹാങ്ങായി. “തിരക്കാക്കണ്ടാ.. താഴെ വന്ന് കുളിച്ച് ഭക്ഷണം
കഴിക്കാം..” എന്ന് പറഞ്ഞപ്പോൾ അവൻ അനുസരണയുള്ള കുഞ്ഞി വാവയായി.
അന്നാട്ടിലാർക്കും
കൈവരാത്ത സൌഭാഗ്യം തന്റെ മൌസ്ക്ലിക്ക് അകലത്തിലാണെന്ന സന്തോഷം സുരന്റെ കൺട്രോൾ
ഒട്ടും കളഞ്ഞില്ല. മിഠായി കടിച്ച്
പൊട്ടിച്ചും തിന്നാം, പതുക്കെ അലിയിച്ചും തിന്നാം, പക്ഷേ രണ്ടാമത്
തിന്നുന്നതിനാണല്ലോ കൂടുതൽ ടേസ്റ്റ് എന്ന ബുദ്ധിപരമായ അച്ചടക്കം കൊണ്ട്
മാത്രമായിരുന്നു അത്.
“ഒരു
മുറിയിൽ വന്ത് പാരയായോ..” എന്ന പാട്ടിലെ നാഗവല്ലിയേയും രാമനാഥനേയും പോലെ
രണ്ടുപേരും പതുപതുക്കെ താഴോട്ടിറങ്ങി.
സുരൻ കുളിമുറിയിൽ പോയി വെള്ളം കുറച്ച് സോപ്പ് കൂടുതലാക്കി ഒതുക്കത്തിൽ
മേലുകഴുകി വന്നു. വല്ലിയേച്ചി ലുങ്കി
കൊടുത്തെങ്കിലും ഭാവിയിൽ സമയനഷ്ടം വരുത്തേണ്ടെന്ന് കരുതി അതില്ലാതെ നാടൻ ബർമുഡയായ
തോർത്തുടുത്ത് ഭക്ഷണം കഴിക്കാനിരുന്നു.
മധുവിധു കാലത്തെ യുവമിഥുനങ്ങളെപ്പോലെ പരസ്പരം വാരിക്കൊടുത്തും സ്വയം കഴിച്ചും
ചോറും ചിക്കനും ഉരുളയുരുളകളായി വിഴുങ്ങി.
ഒരു രാത്രി മുഴുവൻ നാഷണൽ ഹൈവേ പോലെ നെടുനീളത്തിൽ കിടക്കുന്നുണ്ടെന്നതിനാൽ ആ
മോഹമിഥുനങ്ങൾക്ക് യാതൊരുവിധ ആക്രാന്തമോ അമിതാവേശമോ ഉണ്ടായിരുന്നില്ല. അല്ലെങ്കിലും ടെസ്റ്റ് കളിക്കാർക്ക് ട്വന്റി
ട്വന്റി മാച്ചിനോട് വലിയ താൽപ്പര്യമുണ്ടാവില്ലല്ലോ.
പാത്രങ്ങൾ
അടച്ച് വെച്ച് കൈയ്യും വായുമൊക്കെ കഴുകി രണ്ടു പേരും പിന്നെ ബെഡ്‌റൂമിലേക്ക്
നീങ്ങി. സുരൻ കട്ടിലിലിരുന്ന് ചുറ്റിലും
ഒന്ന് നോക്കുമ്പോൾ വല്ലിയേച്ചി വാതിലടച്ച് മന്ദാകിനിയായി അടുത്തേക്ക് വന്നു. സുരൻ അവരുടെ കൈ പിടിച്ച് അടുത്തിരുത്തി. വല്ലിയേച്ചിയെ പാലപൂത്തത് പോലെ നാണം കൊണ്ട്
നിറഞ്ഞു. സുരന്റെ ക്ഷമക്കെട്ടുകളെ മുഴുവൻ
തകർത്തെറിഞ്ഞ് ആവേശത്തിരമാലകൾ ആർത്തലച്ച് കുത്തിയൊഴുകി. പതിനാറ് കൂട്ടം കറികൾ വിളമ്പിയ ഇലയിൽ നിന്നും
അച്ചാർ തൊട്ടെടുത് സദ്യ കഴിക്കാൻ തുടങ്ങുന്നത് പോലെ സുരൻ വല്ലിയേച്ചിയുടെ ലിപ്സിൽ
തന്റെ ലിപ്സ് ചേർത്ത് ടേസ്റ്റ് ടെസ്റ്റ് ചെയ്യാൻ തുടങ്ങവെ….,
പെട്ടെന്ന്
അമ്മായിയമ്മയുടെ മുറിയിൽ നിന്നുമൊരു ദൈന്യതയാർന്ന കരച്ചിൽ കേട്ടു. “അയ്യോ.. ഓടിവായോ… അയ്യോ…”
അപ്രതീക്ഷിതമായ
ആ നിലവിളിയിൽ അവർ രണ്ടുപേരും ഞെട്ടിവിറച്ച് അകന്നു മാറി. നെല്ലുകുത്ത് മില്ലിൽ കറന്റ് പോയപ്പോൾ ബെൽറ്റ്
കറങ്ങുന്ന ഒച്ച പോലെ രണ്ടുപേരുടെയും കിതപ്പ് മാത്രം കേട്ടു. തെർമോമീറ്ററിൽ രസം താഴുന്നത് പോലെ ഓടി
എവറെസ്റ്റ് കയറിയ വികാരങ്ങളൊക്കെ അതിലും വേഗത്തിൽ തിരിച്ചിറങ്ങി നിശ്ചലരായി. ഒന്ന് സ്റ്റക്കായെങ്കിലും വല്ലിയേച്ചി ഉടനെ
നോർമലായി, “അമ്മായിയമ്മയാണ്.. ഞാൻ പോയി നോക്കീറ്റ് വരട്ടെ…” എന്നും പറഞ്ഞ് വാതിൽ തുറന്ന് അടുത്ത മുറിയിലേക്ക് പോയി. സാരമില്ല പേടിക്കാനൊന്നുമില്ല, അവർ വേഗം
വരുമെന്ന പ്രതീക്ഷയിൽ സുരൻ ടെൻഷനേതുമില്ലാതെ ഇരുന്നു. പക്ഷേ അപ്പുറത്തെ വിളി നിലവിളിയായി
മാറിയിരുന്നു. കുറച്ച് കഴിഞ്ഞ്
വല്ലിയേച്ചി ഓടി വന്ന് പറഞ്ഞു “തള്ളക്ക് നെഞ്ച് വേദനയാണ്.. ഡോൿടറെ കാണിക്കാൻ
കൊണ്ട് പോണം പോലും.. നീ മോളില് പോയിരിക്ക്, ഞാൻ അപ്പുറത്തെ വീട്ടിലെ ആരെയെങ്കിലും
വിളിച്ച് ആസ്പത്രീല് പോയി കാണിച്ചിറ്റ് ഇപ്പം വരാം..”
പാവം
സുരൻ! അവന്റെ കണ്ണിൽ നിന്ന് വന്നത്
വെള്ളമല്ല, ചോരയായിരുന്നു.. ചോര..!
വേറെ
വഴിയൊന്നുമില്ലാത്തതിനാൽ തള്ളയെ പ്രാകിക്കൊണ്ട് അവൻ മുകളിലേക്ക് പോയി. താഴെ നിന്നുള്ള ആളുകളുടെ ഒച്ചപ്പാടും
പിള്ളേരുടെ കരച്ചിലും വണ്ടിയുടെ ശബ്ദവും ഒക്കെ കേട്ട് സുരൻ മച്ചിന്റെമേൽ
വിഷാദകുമാരനായി കാത്തിരുന്നു. ഫാർഗോ ലോറി
ഹൈഗിയറിൽ കുന്ന് കയറുന്നത് പോലെ സമയം ഇഴഞ്ഞിഴഞ്ഞ് പോയി. പതിനൊന്ന് മണി കഴിഞ്ഞിട്ടും പോയവരാരും തിരിച്ച്
വന്നില്ല. എലിയോ പെരുച്ചാഴിയോ മെരുവോ
പാമ്പോ എന്തോ ഇടക്കിടക്ക് ഒച്ചയുണ്ടാക്കുന്നുണ്ട്. വിജനമായൊരു വീട്ടിന്റെ തട്ടിൻപുറത്ത് ഒറ്റക്ക്
നിൽക്കുകയല്ലേ സുരന് മൊത്തമായും ചില്ലറയായും പേടിയായിത്തുടങ്ങി. ധൈര്യം കിട്ടാൻ അവൻ ചെരപ്പയിലുണ്ടായിരുന്ന
കള്ളെടുത്ത് കുറേ അകത്താക്കി പിന്നെയും കാത്തിരുന്നു. വയലിൽ നിന്നുള്ള തണുത്ത കാറ്റേറ്റപ്പോൾ
കല്ലേറിന്റെ സമയത്ത് കടകളുടെ ഷട്ടർ പോലെ കണ്ണുകൾ താനേ അടഞ്ഞു പോയി. പിന്നെ എപ്പോഴോ കൊട്ടത്തേങ്ങകൾക്കിടയിൽ
വാഴക്കുല പോലെ അനന്തശയനത്തിൽ ഉറങ്ങിപ്പോയി.
ജനലിലൂടെ
സൂര്യൻ വന്ന് കണ്ണിൽ കുത്തിയപ്പോഴാണ് ഉറക്കം ഞെട്ടിയത്. പൂരഫിറ്റായതിനാൽ കണ്ണ് തുറന്നയുടനെ ഒന്നും
പിടികിട്ടിയില്ല. താഴെ നിന്ന് ആളുകൾ
അടക്കിപ്പിടിച്ച് വർത്തമാനം പറയുന്നതിന്റെ ഒച്ചപ്പാട് കേൾക്കുന്നുണ്ട്. വെറുമൊരു കുട്ടിത്തോർത്തുടുത്ത്
കൊട്ടത്തേങ്ങകൾക്കിടയിലാണ് തന്റെ കിടപ്പെന്നറിഞ്ഞ് ഞെട്ടിയപ്പോൾ സംഭവങ്ങൾ
വ്യക്തമാകാൻ കുറച്ച് സമയമെടുത്തു.
കാര്യങ്ങൾ ഓർഡറിലായപ്പോൾ ഞെട്ടിയെണീറ്റ് താഴേക്കിറങ്ങാൻ നോക്കുമ്പോ
കോണിപ്പടിയുടെ ചുവട്ടിലും അടുക്കളയിലുമൊക്കെ നിറയെ പെണ്ണുങ്ങൾ. ഇതെന്താ ഇത്രയധികം ആൾക്കാർ ഈ വീട്ടിൽ എന്ന്
അമ്പരന്ന് വർത്തമാനം ശ്രദ്ധിച്ചപ്പോഴാണ് ആ ദു:ഖകരവും ഞെട്ടിപ്പിക്കുന്നതുമായ
രഹസ്യം അവനറിഞ്ഞത്. വല്ലിയേച്ചിയുടെ
അമ്മായിയമ്മ ആ രാത്രിയോടൊപ്പം വിടപറഞ്ഞിരുന്നു!
പുലർച്ചെയാണ് ബോഡി വീട്ടിലേക്ക് കൊണ്ടു വന്നത്. ദുബായിൽ നിന്ന് അവരുടെ മകനും വല്ലിയേച്ചിയുടെ
ബിഗ് ഹസ്ബിയുമായ രാധാകൃഷ്ണേട്ടൻ വരാൻ വേണ്ടി കാത്തു നിൽക്കുകയാണ്.
മൊബൈൽ
ഫോണിലെ വല്ലിയേച്ചിയുടെ എടുക്കാവിളികൾ നോക്കവെ മദ്യപാനം ആരോഗ്യത്തിനും കേടാണെന്ന്
സർക്കാർ പറയുന്നത് എത്ര ശരിയാണെന്നായിരുന്നു സുരന്റെ മനസ്സിൽ..!
താഴെ
മുഴുവൻ ആളുകളാണ്. ഇവിടെ നിന്നും, അതും ഈ
കോലത്തിൽ ഇറങ്ങുന്നത് കണ്ടാൽ എന്ത് പറയും..!
വേറൊരു വഴിയുമില്ല, രാത്രിയാകാതെ ഇവിടന്ന് ഇറങ്ങാൻ പറ്റില്ല. അത് വരെ ഇതിനകത്ത് തന്നെ ഒളിച്ചിരിക്കുക
മാത്രമേ വഴിയുള്ളൂ. കള്ള് കൊടുക്കാഞ്ഞ് ഷാപ്പ്
മുതലാളിയും വീട്ടിലെത്താഞ്ഞ് വീട്ടുകാരും ഇപ്പോൾ വിളിക്കാൻ തുടങ്ങും. അവരോട് എവിടെയാണുള്ളതെന്ന് എങ്ങനെ പറയാനാ..
മൊബൈലിന്റെ കഴുത്തിന് പിടിച്ച് ഞെക്കിക്കൊന്നു.
പ്രത്യേക
സാഹചര്യങ്ങളിൽ പഴയ പുട്ടുംപാനിയിലും മാലിന്യ നിർമ്മാർജ്ജനം നടത്താമെന്നും ചായക്ക്
പകരം കള്ള് കൊണ്ട് ഫാസ്റ്റിങ്ങ് ബ്രേക്ക് ചെയ്യാമെന്നും സുരൻ അന്ന് ലോകത്തിന്
തെളിയിച്ചു കൊടുത്തു.
ഒന്നും
ചെയ്യാനില്ലാതെ വിശന്ന് പൊരിഞ്ഞ് രാത്രിയാവാൻ കാത്തിരിക്കുമ്പോഴാണ് താഴെ
വീട്ടിന്റെ പിറകിലെ വാഴക്കൂട്ടത്തിൽ നിന്നൊരു ഫോൺ വിളി കേട്ടത്. “ഹലോ.. നീ ഏട്യാ ഉള്ളേ.. ഞാനീട മരിച്ച
വീട്ടിലാ.. നമ്മളെ ചാത്തോത്തെ രാധാകൃഷ്ണേട്ടന്റെ അമ്മ.. ഇന്നലെ രാത്രി.. പിന്നാ.. ഞി
ആ ബാബൂനേം കൂട്ടി പോയിറ്റ് ഒരു ആറ് ഫുള്ളും ഒരു കെയ്സ് ബീയറും വാങ്ങീറ്റ് വാ.. പിന്നെ ടച്ചിങ്ങ്സ് മറക്കണ്ട.. ബില്ലോ..ഓ, അതൊക്കെ ഈടത്തെ ചെലവില്‍ തന്നെ..
വലത് കൈ കൊണ്ട് സാധനം തരുമ്പോ എടത് കൈ കൊണ്ട് പൈസ തരും.. സുരനെ വിളിച്ചിറ്റ്
കിട്ട്ന്നില്ല, ഓനുണ്ടെങ്കിൽ കള്ള് കിട്ട്വാരുന്ന്..” മൊട്ടക്കെവീട്ടിലെ രാജനാണ്.
പണ്ടാരക്കാലന്മാർക്ക് ഇന്ന് നല്ല കോള് തന്നെ.
വലിയൊരു കുടി ചാൻസ് നഷ്ടപ്പെട്ട ദു:ഖത്തിൽ സുരൻ വിധിയെ പഴിച്ചൊരു നീളൻ
നെടുവീർപ്പിട്ടു.
താൽക്കാലിക
ബാർ ആയ വാഴക്കൂട്ടത്തിൽ നിന്ന് ചങ്ങാതിമാർ മതിയാവോളം പെഗടിക്കുന്നതും, ആളുകൾ
കണ്ടമാനം വന്നു പോകുന്നതും രാധാകൃഷ്ണാട്ടനെയും കൊണ്ട് കാറു വന്നതും, തീരെ
ചുരുങ്ങിയ നിലവിളികളോടെ ബോഡിയെടുക്കുന്നതും ആളുകൾ ഓരോന്നായി പോകുന്നതും ചുറ്റും
ഇരുട്ടാവുന്നതും എയർഫ്രീ വയറുമായി കിടക്കുന്ന സുരൻ അറിയുന്നുണ്ടായിരുന്നു. ഇരുട്ടിയാലുടനെ സ്ഥലം വിടാമെന്ന് വെച്ചപ്പോൾ
മരണവാർത്തയറിഞ്ഞ് മാനേഴ്സില്ലാത്ത ആളുകൾ രാത്രിയിൽ പോലും വന്നുകൊണ്ടിരുന്നു. അതിനാൽ പത്ത് മണി വരെ സുരന് താഴെ ഇറങ്ങാൻ
പറ്റിയില്ല. വീട്ടിലെ ലൈറ്റുകൾ
എല്ലാമണഞ്ഞ് കുറച്ച് കഴിഞ്ഞപ്പോൾ തന്റെ തൊഴിലുപകരണങ്ങളുമെടുത്ത് സ്ലോമോഷനിൽ
താഴേക്കിറങ്ങി.
അമ്മയെ
അവസാനമായി ഒന്ന് കാണാൻ പറ്റാത്തതിന്റെ സങ്കടത്തിൽ ഉറക്കം വരാതെ കിടക്കുകയായിരുന്നു
രാധാകൃഷ്ണേട്ടൻ. പത്തിരുപത് കൊല്ലമായി
അന്യനാട്ടിൽ കിടന്ന് കഷ്ടപ്പെടുകയാണ്.
ഇപ്പോൾ അത്യാവശ്യം ജീവിക്കാനുള്ള ചുറ്റുപാടൊക്കെ ആയി. വീട്ടിലാണെങ്കിൽ വയസ്സായ അമ്മയും മൂത്ത്പഴുത്ത്
നിൽക്കുന്ന ഭാര്യയുമേയുള്ളൂ. ഇനി തിരിച്ച്
പോകുന്നില്ല, നാട്ടിൽ തന്നെ എന്തെങ്കിലും ജോലി സംഘടിപ്പിച്ച് കഴിയാമെന്നുമൊക്കെ
തീരുമാനിച്ച് നിൽക്കുമ്പോഴായിരുന്നു അമ്മ മരിച്ചെന്ന ഫോൺ വന്നത്. അങ്ങനെയാണ് കെട്ടും ഭാണ്ഡവുമൊക്കെയെടുത്ത്
പോറ്റിയ നാടിനോട് ഗുഡ്‌ബൈ ചൊല്ലിയത്. ആളൊരു
മധ്യവയസ്കനായ പാവത്താനാണ്. കലശത്തട്ടിന്റെ
തണ്ട് പോലെ നടുവളഞ്ഞ ബോഡിയും, കഷണ്ടി കേറിമേഞ്ഞ തലമുടിയും, കറുത്ത മഷിയിൽ മുക്കിയ
ചോക്കുപോലെ പകുതി നരച്ച മീശയുമുള്ളൊരു പാവത്താനാണ് കക്ഷി. വല്ലിയേച്ചിയും മൂപ്പരും ഒന്നിച്ച് പോകുന്നത്
കണ്ടാൽ ഫോർഡ് കാർ ബജാജ് ഓട്ടോറിക്ഷയെ കെട്ടിവലിക്കുന്നത് പോലെയുണ്ടാകും.
തലേന്നും
ഉറക്കമൊഴിച്ച് ക്ഷീണിതരായിരുന്നതിനാൽ വല്ലിയേച്ചിയും മക്കളും കിടന്നയുടനെ
ഉറക്കമായിരുന്നു. ഭക്ഷണമൊന്നും
കഴിക്കാത്തതിനാൽ വയറിൽ നിന്നും സൌണ്ട് ക്ലിപ്പ്സ് വരാൻ തുടങ്ങിയപ്പോൾ കുറച്ച്
വെള്ളം കുടിക്കാമെന്ന് കരുതി രാധാകൃഷ്ണേട്ടൻ എണീറ്റു. തളർന്നുറങ്ങുന്ന വല്ലിയേച്ചിയെ
ശല്യപ്പെടുത്തേണ്ടെന്ന് കരുതി ലൈറ്റിടാൻ പോയ കൈകളെ തിരിച്ച് വിളിച്ചു. അടുക്കളയിൽ പോയി തപ്പിപ്പിടിച്ച് ലൈറ്റിന്റെ
സ്വിച്ച് കണ്ടുപിടിച്ചതും അതിൽ വിരലമർത്തിയതും ചരിത്രപ്രാധാന്യമുള്ള
നിമിഷമായിരുന്നു. കാരണം നൂറിൽ നൂറ്
കൃത്യതയോടെ മണിക്കൂറും മിനിറ്റും സെക്കന്റും യോജിച്ച അതേ ദിവ്യ
മുഹൂർത്തത്തിലായിരുന്നു കോണിപ്പടിയുടെ പടികളെല്ലാമിറങ്ങി അടുക്കളയുടെ വിരിമാറിലേക്ക്
സുരനും കാലെടുത്ത് വെച്ചത്…!
പുലിത്തോലിന്
പകരം കുട്ടിത്തോർത്ത് മാത്രമിട്ട്, ജഡയിൽ നിന്ന് പോകുന്ന ഗംഗയെപ്പോലെ വണ്ണാമ്പല
ചൂടി, ചുടലച്ചാരത്തിന് പകരം ഇല്ല്ട്ടക്കരിയും, ഡമരുകത്തിനും കുന്തത്തിനും
പകരം കൈകളിൽ ചെരപ്പയും കോലുമായി
നിൽക്കുന്ന ഭീകരരൂപത്തെ കണ്ടപ്പോൾ ദക്ഷന്റെ തലയെടുക്കാൻ സംഹാരരുദ്രനായി വരുന്ന
പരമശിവനാണെന്നായിരുന്നു പാവം രാധാകൃഷ്ണേട്ടൻ തെറ്റിദ്ധരിച്ചത്..!
പത്മവ്യൂഹത്തിനകത്ത്
പാസ്‌വേഡ് മറന്ന അഭിമന്യുവിനെപ്പോലെ സുരൻ അന്തംവിട്ട് സ്റ്റക്കായി നിൽക്കവേ
രാധാകൃഷ്ണേട്ടന്റെ ബോധമണ്ഡലത്തിലേക്കുള്ള സകല കണക്ഷൻസും
വിച്ഛേദിക്കപ്പെട്ടിരുന്നു. പിറന്ന
മണ്ണിലേക്ക് ബാക്ക്സ്ട്രോക്ക് നടത്തുന്നതിന്നിടയിൽ പുള്ളിക്കാരൻ “ഉയ്യെന്റമ്മേ…”എന്ന ഞെട്ടൽ കംപ്ലീറ്റ് ചെയ്തോന്ന് സംശയമായിരുന്നു..!

