Showing posts with label ഓര്‍മ്മ. Show all posts
Showing posts with label ഓര്‍മ്മ. Show all posts

Wednesday, November 28, 2012

ചക്കക്കുറി



ഒരാഴ്ചയോളം നിർത്താതെ പെയ്ത ശേഷം മഴ നിന്നൊരു ദിവസമായിരുന്നു അത്.  ഇരുളിനെയും മഴക്കാറിനെയും വകഞ്ഞ്മാറ്റി വെളിച്ചം എങ്ങും പരന്നു.  മഴ കഴിഞ്ഞ മണ്ണിൽ സൂര്യപ്രകാശം പതിക്കുന്നത് പോലെ അവാച്യമായൊരു ഭൌതികാനുഭവം വേറെയില്ല.  നല്ല തെളിച്ചമുള്ള കാലാവസ്ഥയായിട്ടും കുറേ ദിവസങ്ങളായി പെയ്തിരുന്ന മഴ നിന്നിട്ടും വീട്ടിലാർക്കും ഒരു ഉത്സാഹവുമുണ്ടായിരുന്നില്ല.  അതിൽ കാര്യമുണ്ട്.  ചോറ്‌ വെക്കാനുള്ള അരിയൊക്കെ തലേന്നേ തീർന്നിരുന്നു.  അച്ഛൻ പണിക്കൊന്നും പോകാനാവാതെ കിടപ്പിലായതിനു ശേഷമായിരുന്നു വീട്ടിലെ സ്ഥിതി നന്നെ മോശമായത്.  വയറു നിറയെ കഴിക്കാൻ പോയിട്ട് നേരത്തിന് കഞ്ഞി പോലും ഉണ്ടായിരുന്നില്ല.  പുരപ്പുല്ല് വാങ്ങി മേയാൻ കഴിയാത്തതിനാൽ ദ്രവിച്ച ഓലകൾക്കിടയിലൂടെ മഴ വീട്ടിന്നകത്തേക്കും പെയ്തിരുന്നു. മഴ കനത്താൽ മേൽ‌പ്പുരക്ക് കീഴിലുള്ള കൊട്ടിലകത്തേക്ക് എല്ലാവരും പോയി നിൽക്കും.  അവിടെ മാത്രമാണ്  വീട്ടിൽ ചോരാത്ത സ്ഥലം.

പിൻഭാഗത്തെ ഞാലിയോട് ചേർത്തുണ്ടാക്കിയ ആലയിൽ നിന്നും പശു നിർത്താതെ കരയുന്നു.   തോരാ മഴ കാരണം അതിനെ പുറത്തേക്ക് മാറ്റിക്കെട്ടാനോ പുല്ല് അരിഞ്ഞ് കൊണ്ടുക്കൊടുക്കാനോ പറ്റിയിരുന്നില്ല. രാവിലെ തന്നെ കത്തുന്ന വിശപ്പുമായിട്ടാണ് വീട്ടിലെല്ലാവരും എഴുന്നേറ്റത്.  നാലാണും രണ്ട് പെണ്ണുമായി അവിടെ ആളുകൾക്ക് മാത്രം ക്ഷാമമില്ല.  ഏറ്റവും ഇളയ കുട്ടിക്ക് ഏകദേശം അഞ്ച് വയസ്സ് പ്രായമുണ്ടാകും.  എഴുന്നേറ്റയുടനെ അവൻ ദോശ കിട്ടാത്തതിന് അമ്മയെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.  എങ്ങനെ കിട്ടുമെന്നൊന്നും ആ പ്രായത്തിൽ അറിയണ്ടല്ലോ.  അവരാണെങ്കിൽ ഒന്നും പറയാതെ അടുക്കളയുടെ കട്ടിലപ്പടിയിൽ പുറത്തേക്ക് നോക്കി വെറുതെയിരുന്നു.  ദാരിദ്ര്യവും ജീവിത പ്രാരാബ്ധവും അവരെ മെല്ലിച്ചൊരു ശരീരം മാത്രമാക്കി മാറ്റിയിരുന്നു.  എപ്പോഴോ കനലടങ്ങിയ അടുപ്പിൽ നനഞ്ഞ് കുതിർന്ന വെണ്ണീർ മാത്രമായിരുന്നു ബാക്കി.  അരിക്കലത്തിലെ ശൂന്യതയെപ്പറ്റിയൊന്നും അറിയാത്ത അവൻ വിശക്കുന്നെന്ന് പറഞ്ഞ് കരയാൻ തുടങ്ങി.  ചേട്ടന്മാരും പെങ്ങന്മാരും ഓരോ മൂലക്ക് പോയി വെറുതെ ഇരിക്കുകയായിരുന്നു.  രണ്ട് പലകകൾ കല്ലിന്റെ മുകളിൽ ചേർത്ത് വെച്ചുണ്ടാക്കി അതിൽ പായ ഇട്ട കട്ടിലിൽ കിടക്കുകയാണ് അവന്റെ അച്ഛൻ.  കുഞ്ഞിമോനെ കരച്ചിൽ കേട്ട് സഹിക്കാനാവാതെ വന്നപ്പോൾ അദ്ദേഹം അമ്മയെ വിളിച്ചു.  എന്തൊക്കെയോ പിറുപിറുത്ത് അവർ ഒട്ടും തെളിയാത്ത മുഖവുമായി അങ്ങോട്ടേക്ക് പോയി.  

“നീ ആ ചാത്തോത്തെ കൈക്കോറിന്റട്ക്ക പോയി ഒരു ചക്ക തരുമോന്ന് ചോദിക്ക്
“പൈശ കൊടുക്കാണ്ട് വെറുതെ അയാള് തരുവോ” അനിഷ്ടസ്വരത്തിൽ അവർ പറഞ്ഞു.
“നമ്മളെ ചക്കക്കുറി തീരാനായില്ലേ.. ഇത് വരെ അയിന്റെ നറുക്ക് അടിച്ചിറ്റുല്ല.. തെരും, ഞാൻ പറഞ്ഞെന്ന് പറയ്..”
കുറച്ച് കഴിഞ്ഞപ്പോൾ കള്ളി ലുങ്കിയും ബ്ലൌസ്സുമിട്ട് കുറുകെ ഒരു തോർത്തുമിട്ട് ആ മെലിഞ്ഞ സ്ത്രീ ഇളയതിന്റെ കൈയും പിടിച്ച് പുറത്തേക്കിറങ്ങി.  ഉയരമുള്ള രണ്ട് കിളകൾക്കിടയിലെ വലിയ ഉരുളൻ മിനുസക്കല്ലുകൾ നിറഞ്ഞ എടയിലൂടെ ഏങ്ങിക്കൊണ്ട് അവനും അമ്മയുടെ പിന്നാലെ നടന്നു.  വലിയൊരു വീട്ടിന്റെ അടുക്കള ഭാഗത്തായിരുന്നു രണ്ടു പേരും എത്തിയത്.  ചാത്തോത്തെ തറവാട് നാട്ടിലെ പേരുകേട്ട ജന്മിയായ കിട്ടൻ നമ്പ്യാരുടേതായിരുന്നു.  ഒരുപാട് വയലും, പറമ്പും തെങ്ങിൻതോപ്പുമൊക്കെയുള്ള വലിയൊരു തറവാട്ടിലെ കാരണവരാണ് അദ്ദേഹം.  മൂന്ന് നിലകളിലായി കല്ലുകൊണ്ടുണ്ടാക്കി കുമ്മായം തേച്ച ഓടിട്ട വീട്.   നെല്ല് കൊയ്ത് കൊണ്ട് വന്നിടാനും മെതിക്കാനും പത്തായത്തിൽ നിറക്കാനുമൊക്കെയുള്ള ചാണകം തേച്ച് നിരപ്പാക്കിയ നീളൻ മുറ്റം.  

അന്നാട്ടിൽ അവന്റെ വീട് മാത്രമേ ഓലപ്പുരയായിട്ട് ഉണ്ടായിരുന്നുള്ളൂ.  അമ്മ എപ്പോഴും അത് പറഞ്ഞ് അച്ഛനെ കുറ്റപ്പെടുത്തുന്നത് അവൻ കേൾക്കാറുണ്ട്.  ഏത് മഴപെയ്താലും ചോരാത്ത, നിലത്ത് മിനുസമുള്ള കാവിയിട്ട, ഓടിട്ട വീട് അത്ഭുതത്തോടെ അവൻ നോക്കി നിന്നു. അവന്റെ വീട്ടിലാണെങ്കിൽ പുരപ്പുറത്ത് പെയ്യുന്ന മഴയിൽ കുറേ അകത്തും പെയ്യും.  അമ്മ അതൊക്കെ കീറച്ചാക്ക്കൊണ്ട് ഒപ്പി പാനിയിലാക്കി പുറത്ത് കൊണ്ട്പോയി മറിക്കും.  തലേന്ന് രാത്രി നടുഅകത്ത് വെള്ളം നിറഞ്ഞപ്പോൾ ചേട്ടൻ ഒരു കമ്പിയെടുത്ത് ചുമർ തുളച്ച് പുറത്തേക്ക് ഒഴുക്കിക്കളയുകയായിരുന്നു. 
അടുക്കള മുറ്റത്ത് കുറച്ച് സമയം നിന്നപ്പോൾ വെളുത്ത് ചുളിഞ്ഞ ശരീരവുമായി വയസ്സായൊരു പെണ്ണുങ്ങള് വന്നു.

“എന്തിനാ വന്നേ?” വന്ന സ്ത്രീ ചോദിച്ചു.  അവൻ അവരുടെ വലിയ കാതിലെ സ്വർണ്ണത്തിന്റെ തക്കകൾ ആടുന്നത് നോക്കി നിൽക്കുകയായിരുന്നു.  അമ്മയുടെ കാതിലെ ദ്വാരം അടച്ചിരുന്നത് തുളസിച്ചെടിയുടെ കഷണം കൊണ്ടായിരുന്നു.

“കൈക്കോറോട് ഒരു ചക്ക കിട്ടുമോന്ന് ചോദിക്കാൻ വന്നതാ” അമ്മ മടിയോടെ പറഞ്ഞു.
“ഓറ് കുളിക്ക്വാന്ന്. ഇവനെന്തിനാ കരയുന്ന്…?
“പൈച്ചിറ്റാന്ന്.. ഒരു മണി അരിയില്ല.. വീട്ടില്” അമ്മയുടെ ഒച്ചയും തലയും വളരെ താണിരുന്നു.

അവർ ഒന്ന് അവനെ തന്നെ നോക്കി എന്തോ പിറുപിറുത്ത് അകത്തേക്ക് പോയി.  കുറച്ച് കഴിഞ്ഞ് ഒരു പാത്രവും കോപ്പയുമായി അവർ നടു മണങ്ങി ആടിയാടി വന്ന് അത് അടുക്കള ഇറയത്തിന്റെ മൂലയിൽ വെച്ച് “ഇന്നാ” എന്ന് പറഞ്ഞ് വിളിച്ചു.  

അവൻ ആർത്തിയോടെ അങ്ങോട്ടേക്ക് നീങ്ങി.  കുളുത്തിൽ വെള്ളമൊഴിച്ചതും വെള്ളരിക്ക കൂട്ടാനുമായിരുന്നു അതിൽ.  അമ്മ മുറ്റത്ത് വീണു കിടന്നിരുന്ന ഒരു പ്ലാവിലയെടുത്ത് കുയിൽ കോട്ടി കൊടുത്തു.  വിശന്ന് പൊരിഞ്ഞിരുന്നതിനാൽ അവനത് വേഗം വേഗം കോരിക്കുടിച്ചു.  അമ്മ അവന്റെ പാറിപ്പറന്ന തലമുടിയിലൂടെ വിരലോടിച്ച് തിന്നുന്നതും നോക്കി നിന്നു.  പാത്രം കാലിയാകാറായപ്പോഴാണ് അവന്റെ വിശപ്പടങ്ങിയത്.  മതിയാക്കിയപ്പോൾ ബാക്കിയുള്ള വറ്റുംവെള്ളത്തിൽ വെള്ളരിക്കാച്ചാറ് ചേർത്ത് അമ്മ പാത്രമോടെ കുടിച്ചു.   എന്നിട്ട് താഴെ വീണ വറ്റുകൾ പെറുക്കികളഞ്ഞ് കിണറ്റിൽ നിന്ന് വെള്ളമെടുത്ത് ഇരുന്ന സ്ഥലം തളിച്ച്, പാത്രവും കഴുകി കമിഴ്ത്തി വെച്ചു. 

“കൊറച്ച് നെല്ല് കുത്താന്ണ്ടാര്ന്നൂ.. നീ കുത്തിത്തര്വോ.. നാണീ..” പാറുമേക്കൻ ചോദിച്ചു.

“ഓ.. അയിനെന്നാ” അവർ പാറുമേക്കന്റെ പിന്നാലെ ചായിപ്പിലേക്ക് പോയി.  അവിടെ വലിയൊരു ചെമ്പിൽ നിറയെ പുഴുങ്ങിയ നെല്ലുണ്ടായിരുന്നു.  അമ്മ അത് കുറേശ്ശെയായി മര ഉരലിലിട്ട് കുത്താൻ തുടങ്ങി.  അവൻ മിറ്റത്ത് പോയി തെങ്ങിൽ നിന്ന് വീണ വെളിച്ചിങ്ങയും പച്ചീർക്കിലിയും കൊണ്ട് വണ്ടിയുണ്ടാക്കി കളിച്ചു.  കുറേ കഴിഞ്ഞപ്പോൾ നെല്ല് കുത്തിക്കഴിഞ്ഞ് ക്ഷീണിച്ച് വിയർത്ത് അമ്മ വന്നു.  കിണറിൽ നിന്ന് കുറച്ച് പച്ചവെള്ളം കോരിക്കുടിച്ച് തളർച്ച മാറ്റാൻ മുറ്റത്തെ വരമ്പിലിരുന്നു.  അവൻ കളി നിർത്തി അവരുടെ അടുത്തേക്ക് ഓടിപ്പോയി മടിയിൽ കേറിയിരുന്നു.  
“ഓറ് മുന്നിലുണ്ട്.. നീ പോയി ചോയിച്ചോ...“ പാറുമേക്കൻ അപ്പോൾ വന്ന് പറഞ്ഞു.

കിണറിന്റെ ആൾമറയും ചുറ്റി മുൻഭാഗത്തേക്ക് ചെല്ലുമ്പോൾ കൈക്കോർ ഇറയത്തെ ചാരുകസേരയിൽ ഇരിക്കുകയായിരുന്നു.  വെളുത്ത് മെലിഞ്ഞ് മുടി നരച്ച് നീളംവെച്ചൊരാളാണ് കിട്ടൻ കൈക്കോർ.

“നീ എന്തിനാ വന്നേ” കൈക്കോറുടെ ചിലമ്പിച്ച ഒച്ച കേട്ട് കുട്ടി പേടിച്ച് അമ്മയുടെ പിന്നിലേക്ക് മാറി.
“ഒരു ചക്ക തെരാൻ ഇവന്റച്ഛൻ പറഞ്ഞു” അമ്മ താഴ്മയോടെ പറഞ്ഞു.
“നിങ്ങളെ കുറീന്റെ കണക്ക് നോക്കട്ടെ  കൈക്കോർ അകത്തേക്ക് പോയി ഒരു കണക്ക് ബുക്ക് എടുത്ത് കൊണ്ട് വന്ന് മറിച്ച് നോക്കാൻ തുടങ്ങി.  “രണ്ടുറുപ്പിയ പതിനാല് പൈശയേ ആയുള്ളൂ.. നറക്ക് ഇദ് വരെ വന്നിറ്റുല്ല, മൂന്നുറുപ്പിയ ആയാലേ ചക്ക തരാൻ പറ്റൂ
“മഴ ആയത് കൊണ്ട് പണിക്ക് പോകാനാകുന്നില്ല കൈക്കോറെ.. ഇവന്റച്ചൻ സുഖോല്ലാണ്ട് കിടക്ക്വാന്ന്.. കഞ്ഞി വെക്കാനൊന്നുല്ല... അതോണ്ടാ
“ഉം.. പാറു പറഞ്ഞിന്“ കൈക്കോർ കുറേ ആലോചിച്ച്, “നീ പോയി ഒരു ചക്ക പറിച്ചോ കുറി മുടങ്ങാണ്ട് വെക്കണം കേട്ടാ..” എന്ന് പറഞ്ഞ് അകത്തേക്ക് പോയി.  
അമ്മ അടുക്കളമിറ്റത്ത് പോയി പാറുമേക്കത്തിയോട് ഒരു കത്ത്യാളും വാങ്ങി കുന്നുമ്പുറത്തെ പ്ലാവിന്നടുത്തേക്ക് നടന്നു. 


“അമ്മേ, പഴുത്ത ചക്ക മതിയേ.. പഴുത്തത് പറിച്ചാ മതിയേ..” എന്നും പറഞ്ഞ് അവൻ അമ്മയെ നിർബ്ബന്ധിച്ചു കൊണ്ടിരുന്നു.   ഒന്നും പറയാതെ അവർ തലകുലുക്കി.  പ്ലാവിൽ ചക്കകൾ കുറവായിരുന്നു.  ആദ്യമാദ്യം കുറി വന്നവർ വലിയത് നോക്കി പറിച്ചു കൊണ്ടു പോയിരുന്നു.  “അമ്മേ.. അദാ അത് പഴ്ത്തതാണ്.. അദ് പറിക്ക്” ഈച്ചകൾ വട്ടമിട്ട് പറക്കുന്ന ഒരു മഞ്ഞ നിറത്തിലുള്ളൊരു ചക്കയെ ചൂണ്ടിക്കൊണ്ട് അവൻ തിരക്ക് കൂട്ടി.  

അമ്മ നിലത്തുണ്ടായിരുന്ന ഒരു മുളവടിയിൽ കത്തി കെട്ടിയുറപ്പിച്ച് പടർന്ന് കിടക്കുന്ന പ്ലാവിന്റെ താഴത്തെ ശിഖരത്തിൽ കയറി നിന്ന് കുറേ കഷ്ടപ്പെട്ട് ഏറ്റവും വലിയൊരു ചക്ക നോക്കി പറിച്ചിട്ടു.  അവൻ തിരക്കിട്ട് അങ്ങോട്ടേക്ക് ഓടിപ്പോയി അത് മണപ്പിച്ചും വിരൽ കൊണ്ട് അമർത്തിയും നോക്കി.  പക്ഷേ അത് പച്ച ചക്കയായിരുന്നു.  പഴുത്തത് പറിക്കാഞ്ഞത് കൊണ്ട് അവൻ കരയാൻ തുടങ്ങി.  അമ്മ ഒന്നും പറയാതെ തോർത്ത് ചുരുട്ടി തെരികയാക്കി ചക്കയെടുത്ത് തലയിൽ വെച്ചു നടന്നു.  ചാത്തോത്ത് പോയി കത്തി കൊടുത്ത് പാറുമേക്കനോട് പോട്ടേന്നും പറഞ്ഞ് വീട്ടിലേക്ക് നടന്നു.  പിറകിൽ ചിണുങ്ങിക്കൊണ്ട് അവനും.

വീട്ടിലെത്തിയപ്പോൾ ഒരു ഉത്സവത്തിന്റെ ആവേശത്തിൽ എല്ലാവരും ചേർന്ന് ചക്ക മുറിക്കാൻ തുടങ്ങി.  ചക്ക മുറ്റത്ത് വെച്ച് കത്ത്യാൾ കൊണ്ട് ചേട്ടൻ രണ്ട് മൂന്ന് തവണ കൊത്തി അത് രണ്ടാക്കി.  പിന്നെ അമ്മ അത് ചെറിയ കഷണങ്ങളായി മുറിച്ച് കത്തികൊണ്ട് അതിന്റെ പുറത്തെ മുള്ളുകൾ നേർങ്ങനെ ചെത്തിക്കളഞ്ഞു.   അതും ചവിണിയും കൊണ്ട് പോയി കരഞ്ഞ് തളർന്ന പശുവിനിട്ടു കൊടുത്തു.  നേരങ്ങളായി ഒന്നും കിട്ടാണ്ടിരുന്ന ആ മിണ്ടാപ്രാണി ആർത്തിയോടെ ചാടിയെണീറ്റ് അത് തിന്നു.  ചക്ക ചുളകളടർത്തി, കുരുവും ചുളയും വെവ്വേറെയാക്കി ചെറുതായി അരിഞ്ഞ് മഞ്ഞളും പറങ്കിയും ഇട്ട് വേവിച്ച് എല്ലാവർക്കും കൊടുത്തു.  വിശന്ന് തളർന്ന വയറുകൾക്ക് അത് അമൃതേത്തായിരുന്നു.  

ഓർമ്മകളിൽ മഴക്കാർ വന്ന് മൂടുന്ന നേരത്ത് നിരന്തരമായൊഴുകുന്ന രണ്ട് പുഴകളുണ്ടാകുന്നു..  സുതാര്യമല്ലാത്ത ജലക്കാഴ്ചകളിൽ എല്ലാം മങ്ങുന്നു ദാരിദ്ര്യത്തിന്റെ പുകപ്പുരകളിൽ ചുരുൾ നിവരുന്ന, അസ്ഥിയിൽ പോലും കനലുകളുള്ള മറക്കാനാവാത്ത കറുത്ത കാലങ്ങൾ!  കാലത്തിന്റെ കരിയിലകളിൽ ചവിട്ടി ഒരു പിന്നോക്കം മറിച്ചിലുണ്ട്.   അവിടെ ഇപ്പോഴും നനഞ്ഞ് തന്നെ ഇരിക്കുന്ന പാടവരമ്പുകളുണ്ട്..  മഴപെയ്താൽ കുതിരുന്ന, ചാണകം തേച്ച, പുരപ്പുല്ലിൻ മേലാപ്പിട്ട, മൺകട്ടകൊണ്ടുണ്ടാക്കിയ ഇടിയാറായ കൂരയുണ്ട്..  വയറ്റിലെ തീ കെടുത്താനും കണ്ണിലെ ഇരുട്ടകറ്റാനും ആയുസ്സും ആഗ്രഹങ്ങളും ഹോമിച്ച സ്നേഹത്തിന്റെ വൻ‌മരമുണ്ട്  മഴപെയ്തൊഴിഞ്ഞ മാനം പോലെ കാലമേറെയായിട്ടും ഇന്നും സുവ്യക്തമായി..!

Wednesday, January 19, 2011

പുതിയോത്ര


ചേലേരിക്കാരുടെ ദേശീയോത്സവമാണ് കൊളച്ചേരിപ്പറമ്പ് ഉരക്കുഴിപ്പാറയിലെ പുതിയോത്ര. പുതിയ ഭവവതി തിറ മഹോത്സവം എന്നത് ഒതുക്കത്തിൽ ചുരുക്കിപ്പറയുന്നതാണ് പുതിയോത്ര. സാധാരണ അമ്പലങ്ങളെയോ കാവുകളെയോ പോലെ വലിയ കെട്ടിടങ്ങളോ ചുറ്റുമതിലുകളോ പ്രതിഷ്ഠയോ നിത്യ പൂജയോ ഒന്നുമില്ല. മേൽക്കൂരയില്ലാത്ത നാലു ചുവരുകളും മരയഴി ഇട്ട വാതിലും മുന്നിൽ കാട്ടുകല്ലുകൾ അടുക്കി വെച്ചൊരു തേക്കാത്ത തറയും മുറ്റത്ത് രണ്ട് ചെമ്പകമരങ്ങളും ഒരു ആൽ മരവുമുണ്ട്. അത്രമാത്രം.

ചേലേരി വയൽ കടന്ന് കനാലിന്റരികിലൂടെ കുത്തനെയുള്ള മൊട്ടക്കുന്ന് കയറിയാൽ പുതിയോത്ര കാവിലെത്താം. ചുറ്റും അണ്ടിത്തോട്ടവും പഴയ കൽ‌പ്പണകളും മാത്രമുള്ളൊരു കാട്ടുമൂലയിലാണ് കാവ്. മുന്നിലായി മഴക്കാലത്ത് മാത്രം കൃഷി ചെയ്യുന്ന ചെറിയൊരു വയലുണ്ട്. അതിന്റപ്പുറം കൊളച്ചേരിയാണ്. പുതിയോത്ര ഉത്സവമായാൽ കാവും പരിസരവും കാട്ടുചെടികൾ വെട്ടിക്കളഞ്ഞും ചെത്തിക്കോരിയും വൃത്തിയാക്കും. കണ്ടാൽ പേടിയാവുന്ന വിജനമായ ആ സഥലം കുരുത്തോലച്ചമയങ്ങളും, ട്യൂബ് ലൈറ്റും, ചന്തകളും, മൈക്ക് സെറ്റ് പാട്ടും, ആൾപ്പെരുമാറ്റവുമൊക്കെയായി പൊടുന്നനെ രൂപം മാറി കല്യാണ വീട് പോലെ സുന്ദരമായിത്തീരും. വായ്ക്കോട്ട് കൊണ്ട് ചെത്തിക്കോരിയ നിലത്തൊക്കെ ചെമ്പകപ്പൂക്കൾ വീണ് കിടപ്പുണ്ടാകും. സൂക്ഷിച്ച് നടന്നില്ലെങ്കിൽ പകുതി ചെത്തിയ കുറുന്തോട്ടി കാലിൽ തറിച്ചേക്കും. തെയ്യം കാണാൻ ദൂരെ ജോലി ചെയ്യുന്നവരും, ബന്ധുക്കളും, നാട്ടിൽ നിന്ന് കല്യാണം കഴിഞ്ഞ് പോയവരുമൊക്കെ തലേന്ന് തന്നെ എത്തും. അവർ ബസ്സിറങ്ങി വീടുകളിലേക്ക് പോകുമ്പോൾ ആളുകൾ “തെയ്യായിറ്റ് വെരുന്നതായിരിക്ക്വല്ലേ..?” എന്ന് ലോഹ്യം ചോദിക്കും.

“ആപ്പാ.. അതെ..” എന്ന് മറുപടിയും കേൾക്കും. തെയ്യമായി വരുന്നതല്ല, തെയ്യം ആയത് കൊണ്ട് അത് കാണാൻ വരുന്നതാണ്.

കുട്ടിക്കാലത്ത് കൃസ്തുമസിന് സ്കൂൾ പൂട്ടിയാൽപ്പിന്നെ പുതിയോത്രക്ക് ആവേശത്തോടെ കാത്തിരിക്കുമായിരുന്നു. നല്ല തണുപ്പുള്ള പുലർകാലത്ത് ചൂട്ടും കത്തിച്ച് മഞ്ഞ് വീണ പുൽനാമ്പുകളെ മുടിപ്പകുപ്പ് പോലെ വിഭജിക്കുന്ന ഒറ്റവഴിയിലൂടെ തണുത്ത് വിറച്ച് അമ്മയുടെയും അടുത്ത വീട്ടുകാരുടെയും കൂടെ പുതിയോത്രമൊട്ടയിലേക്ക് പോകും. അവിടെത്തിയാൽ തെയ്യം കാണാനൊന്നുമായിരുന്നില്ല തിരക്ക്. പുതിയോത്രക്ക് മാത്രമായി കെട്ടിയുണ്ടാക്കുന്ന ‘ചന്ത’യിൽ നിന്നും കളിപ്പാട്ടങ്ങളായ തോക്ക്, പുലി നഖമാല, ഒരു പാത്രത്തിൽ കൊത്തുന്ന രണ്ട് കോഴികളുടെ കളിപ്പാട്ടം, കാറുകൾ, ബലൂണുകൾ, സിനിമാ-ക്രിക്കറ്റ് താരങ്ങളുടെ പോസ്റ്ററുകൾ, കലണ്ടറുകൾ ഇവയൊക്കെ വാങ്ങലായിരുന്നു പ്രധാന ഉദ്ദേശ്യം. പുതിയോത്രപ്പറമ്പ് നിറയെ ആളുകളായിരിക്കും. മുത്തുമാലകളും കുപ്പിവളകളും, ചാന്തും, കൺ‌മഷീം, ചൊറവളയും വാങ്ങാൻ നിൽക്കുന്ന ലേഡീസിനെ ചുറ്റിപ്പറ്റി തിരിഞ്ഞുകളിയും മാടിക്കെട്ടുമായി കുറേ വാലന്റൈൻസുണ്ടാകും. സമീപത്ത് താമസിക്കുന്ന മുസ്ലീങ്ങളും ഉത്സവത്തിന് കാര്യമായ സംഭാവന കൊടുക്കുകയും രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞ് തെയ്യം കാണാൻ നിൽക്കുകയും ചെയ്യും. അവർക്കിതൊക്കെ കൌതുകകരമായ കാഴ്ചയാണ്. മാത്രവുമല്ല, കൊള്ളിക്കിഴങ്ങ്, ഓം‌ലറ്റ്, കാപ്പി കച്ചവടമൊക്കെ നടത്തുന്നത് മിക്കവാറും ഇവരായിരിക്കും. പാതിരാത്രിക്ക് ചൂട് വെല്ലക്കാപ്പി ഊതിക്കുടിച്ച് തണുപ്പിനെ ഓടിക്കുമ്പോൾ അതിനേക്കാളൊരു ടേസ്റ്റൻ സാധനം വേറെയില്ലെന്ന് തോന്നിപ്പോകും.

പ്രൈസ് ബോർഡ് കളിയും, ചട്ടികളിയുമാണ് വേറെ അട്രാക്ഷൻസ്. തെയ്യപ്പറമ്പിൽ നിന്നും കുറച്ച് മാറി പെട്രോമാക്സ് കത്തിച്ച് വെച്ച് നാലഞ്ച് ആൾകൂട്ടങ്ങൾ ഇരുട്ടിൽ കാണാം. ഒന്നു മുതൽ ആറു വരെ എഴുതിയ ചതുരക്കട്ട ഒരു സെറാമിക് പ്ലേറ്റിലിട്ട് കറക്കും, അതേ നമ്പരുകളെഴുതിയ താഴെ വിരിച്ച ഷീറ്റുകളിൽ കാശു വെക്കാം. കട്ട വീണ നമ്പറുള്ള കള്ളിയിൽ വെച്ചയാൾക്ക് ഇരട്ടി കിട്ടും. തെയ്യപ്പറമ്പുകളിൽ ഏറ്റവും ആളു കൂടുന്ന സ്ഥലമാണിത്. ഇവരിൽ നിന്നും കമ്മിറ്റിക്കാർ ചട്ടിപ്പിരിവ് എന്ന് പറഞ്ഞ് ഉത്സവചെലവിലേക്ക് കാശ് പിരിക്കാറുണ്ട്. ചിലപ്പോൾ കാശ് വെച്ച് കളിക്കുന്ന ഇവരെ പിടിക്കാൻ പോലീസുകാർ വരും. അപ്പോൾ എല്ലാരും കൈയ്യിൽ കിട്ടിയതൊക്കെ വാരി ഇരുട്ടിലൂടെ ഒരോട്ടമാണ്. പോലീസിനെ എപ്പോഴും പ്രതീക്ഷിക്കുന്നത് കൊണ്ട് കളി നടത്തുന്നവർ ഷീറ്റ് മടക്കി ഓടാനുള്ള പൊസിഷനിൽ നോട്ടുകളൊക്കെ കൈയ്യോടെ ഷീറ്റിന്റെ അടിയിൽ പൂഴ്ത്തിവെച്ചാണ് ഇരിക്കുക. കച്ചറ ടീമിനെ ഒതുക്കാൻ ഇവരുടെ കൂടെ തണ്ടും തടിയുമുള്ള സഹായികളുമുണ്ടാവും.

ഞങ്ങൾ പിള്ളേർ കൈയ്യിലുള്ള കാശൊക്കെ തീർത്താൽ പിന്നെ തെയ്യത്തിനു മുഖത്തെഴുതുന്നിടത്തും തോറ്റം പാട്ടു നടക്കുന്നിടത്തുമൊക്കെ കറങ്ങി നടക്കും. തെയ്യത്തിന് മുൻ‌പായി അതിന്റെ ഐതീഹ്യം ഒറ്റച്ചെണ്ടകൊട്ടി മൈക്കിന്റെ മുന്നിൽ നിന്ന് പാടുന്നതാണ് തോറ്റം പാട്ട്. തെയ്യത്തിന് പോയാൽ തീർച്ചയായും കാണേണ്ടൊരു കാഴ്ചയാണ് മുഖത്തെഴുത്ത്. മഷിക്കൂട്ടുകളുപയോഗിച്ച് ഈർക്കിലി കൊണ്ട് നാടൻ ഫേസ്‌ പെയിന്റർമാരുടെ കരവിരുതുകൾ മുഖങ്ങളിൽ രൌദ്ര വിസ്മയങ്ങൾ തീർക്കുന്നുണ്ടാകും. അത് കണ്ട് കണ്ണുമിഴിച്ച്, അരികിൽ ചാഞ്ഞു വീണുറങ്ങുന്ന കുഞ്ഞുശരീരങ്ങളിൽ തട്ടിയും തട്ടാതെയും പെരങ്ങി കുറേ സമയം നിൽക്കും. തണുപ്പ് സഹിക്കാഞ്ഞാൽ പുരപ്പുല്ല് നിറഞ്ഞ പറമ്പിൽ ചുള്ളിക്കമ്പും കടലാസ്സുമൊക്കെ ഇട്ട് തീകൂട്ടി അതിനു ചുറ്റുമിരിക്കും. നാട്ടിലെ ചെക്കൻ‌മാരൊക്കെ ബീഡി വലിച്ചും കള്ളുകുടിച്ചും മച്യൂരിറ്റി തെളിയിക്കുന്നത് പുതിയോത്രക്കാണ്. പണ്ടുകാലത്ത് പെണ്ണുകാണലുകൾ നടക്കുന്ന സ്ഥലങ്ങളായിരുന്നു തെയ്യക്കാവുകൾ. കാലമൊരുപാട് വറൈറ്റി സാധ്യതകൾ കല്യാണാലോചനാ സംരംഭങ്ങൾക്ക് പ്രദാ‍നം ചെയ്തെങ്കിലും, ഇന്നും ആൺ‌പെൺ കണ്ടുമുട്ടലിന്റെ ഇടങ്ങൾ തന്നെയാണ് തെയ്യപ്പറമ്പുകൾ.

രാവിലെ തുടങ്ങി അടുത്ത ദിവസം പുലർച്ചെ വരെ എത്തുന്നതാണ് തെയ്യച്ചടങ്ങുകൾ. മേലേരി തുള്ളൽ, കോഴിയെ അറക്കൽ, തിളക്കുന്ന അപ്പം വാരൽ, കായക്കഞ്ഞി, കാഴ്ചവരവ്, കലാ പരിപാടികൾ ഇതൊക്കെയാണ് ഉണ്ടാവുക. പുതിയ ഭഗവതി തെയ്യത്തിന് പുറമേ വീരൻ, വിഷ്ണുമൂർത്തി, ഭദ്രകാളി, വീരാളി എന്നീ തെയ്യങ്ങളുമുണ്ടാകും. ചെമ്പകത്തിന്റെയോ പുളിയുടേയോ പച്ചവിറക് കൊണ്ടാണ് ഒരാൾ പൊക്കത്തിൽ മേലേരി കൂട്ടുന്നത്. മേലേരിക്ക് ചുറ്റും കൂടി നിന്ന് ആളുകൾ ഫ്രണ്ടും ബാക്കും മാറിമാറി കാണിച്ച് തണുപ്പകറ്റുന്നത് കാണാം. തീയ്യസമുദായത്തിൽ‌പ്പെട്ട ചെറുപ്പക്കാർക്കാണ് തീത്തുള്ളാനുള്ള അവകാശം. അവർ കൊടും തണുപ്പത്ത് ഒറ്റത്തോർത്ത് മുണ്ടുടുത്ത് കുളിച്ച് വന്ന് “ഓ…ഹേ…യ്…” എന്ന് വിളിച്ച് തീക്കനലുകൾ തട്ടിത്തെറുപ്പിച്ച് മൂന്നു റൌണ്ട് ഓടും. അതിനു ശേഷമാണ് പുതിയ ഭഗവതി തെയ്യം ഇറങ്ങുന്നത്. പുതിയോതിയുടെ തെയ്യത്തിന് നാലു പന്തങ്ങളുണ്ടാകും. കുറച്ച് നേരം ആടിക്കഴിയുമ്പോൾ തീപ്പന്തത്തിന്റെ ചൂട് കാരണം പുതിയോതിയുടെ കൈയ്യിലെ ഓട്ടുവളകൾ ചൂടാവും. അപ്പോൾ സഹായികളായ ബന്ധുക്കൾ വെള്ളം മുക്കിയ തുണി കൊണ്ട് ഇടക്കിടക്ക് കൈ നനച്ച് കൊടുക്കും.

പുതിയോതി കത്തിച്ച് കൊടുത്ത കുത്ത് വിളക്കുമായി വെളിച്ചപ്പാട് അൽ‌പ്പം അകലെയുള്ള മായൻകുന്നിലേക്ക് പോകലാണ് പിന്നെയുള്ളൊരു ആചാരം. ആരോടും മിണ്ടാതെയും എവിടെയും നിൽക്കാതെയും തനിയെ പോയി മായൻ‌കുന്നിലെ കൽ‌വിളക്കിൽ തീ കൊളുത്തി അത് പോലെ മടങ്ങി വരണം. കൂരാപ്പി ഇരുട്ടിലൂടെ തണുപ്പും സഹിച്ച് ഒറ്റയ്ക്ക് കാട്ടു വഴിയിലൂടെ മായൻകുന്നിലേക്ക് പോകുന്ന വെളിച്ചപ്പാടിനെ സമ്മതിക്കാതെ വയ്യ. അവിടെ പോയി തിരിച്ച് വന്നാൽ മാത്രമേ എന്തെങ്കിലും ഉരിയാടാൻ പോലും പറ്റൂ. അത്രയ്ക്ക് പ്രാധാന്യമുള്ള കടുപ്പപ്പെട്ടൊരു ആചാരമാണ് മായൻ കുന്നിൽ വിളക്ക് വെക്കാൻ പോകൽ.

എല്ലാ പുതിയോത്രക്കും തെയ്യവും തോറ്റവും പോലെ സ്ഥിരമായി അടിപിടിയും ഉണ്ടാകും. ആചാരാനുഷ്ഠാനവുമായി യാതൊരു ബന്ധവുമില്ലെങ്കിലും തല്ല് ഇല്ലാത്തൊരു പുതിയോത്ര ഉണ്ടാവില്ല. ഒരു കൊല്ലക്കാലത്തെ വൈരാഗ്യങ്ങൾ പറഞ്ഞും അടിച്ചും തീർക്കുന്നത് പുതിയോത്രക്കായിരിക്കും. നാട്ടിൽ പുതിയ ദാദമാർ ഉദയം ചെയ്യുന്നതും പലരുടേയും പല്ലു കൊഴിയുന്നതും വിസ്മൃതരാകുന്നതും അന്നാണ്. അടി തുടങ്ങി എന്ന് കേട്ടാൽ പിന്നെ ആളുകളൊക്കെ ചുറ്റും പൊതിഞ്ഞ് കൂടും. അപ്പോൾ തല്ലുന്നവർക്ക് ആവേശം കയറും.

ചീരൻ ആണ് നാട്ടിലെ പ്രധാന തല്ലുകാരൻ. എല്ലാ പുതിയോത്രക്കും മൂപ്പർ അടിയുണ്ടാക്കിയിരിക്കും. അതിനിപ്പോ വെല്യ കാരണങ്ങളൊന്നും വേണ്ട. മൂപ്പർക്കിഷ്ടമല്ലാത്ത എന്തെങ്കിലും കാര്യം, അത് ശരിയായാലും തെറ്റായാലും മൂപ്പർ ഉടക്കും. കാണാൻ അത്ര വലിയ ഗുണ്ടാ ലുക്കൊന്നുമില്ലെങ്കിലും ഉള്ളിൽ കഴിക്കുന്ന വെളുത്തതും ചുവന്നതുമായ മിക്സ്ഡ് ടോണിക്കിന്റെ സപ്പോർട്ടിൽ മൂപ്പർ കുഴപ്പങ്ങളുണ്ടാക്കും. കമ്മിറ്റിക്കാരെയും കാണുന്നവരെയുമെല്ലാം ചീത്ത വിളിക്കും. ചട്ടി കളിച്ച് മൂപ്പരുടേ കാശ് പോയാൽ എല്ലാത്തിനേയും പേടിപ്പിച്ച് ഓടിക്കും. പുതിയോത്ര പറമ്പിനടുത്തുള്ള വയലിലിട്ട് ചീരൻ ഒരുപാട് പേരെ തച്ച് വലിച്ചിട്ടുണ്ട്. മൂപ്പർക്കിട്ട് രണ്ടെണ്ണം കൊടുക്കണമെന്ന് പലരും ആഗ്രഹിച്ചെങ്കിലും ജന്മസിദ്ധമായ ധൈര്യത്തിന്റെയും ദേശപാരമ്പര്യമായ ഒത്തൊരുമയുടെയും കുറവുണ്ടായതിനാൽ ഒരിക്കലുമത് നടന്നില്ല.

രണ്ടായിരത്തിയഞ്ചിലെ പുതിയോത്ര പോലെ രസമുള്ളൊരു പുതിയോത്ര പിന്നെ ഉണ്ടായിട്ടില്ല. അറുപത്തിയഞ്ചിലെ വെള്ളപ്പൊക്കം, മമ്മൂട്ടിയുടെ നായർ സാബ്, മോഹൻലാലിന്റെ ഇരുപതാം നൂറ്റാണ്ട്, സിൽക്കിന്റെ ലയനം എന്നൊക്കെ പറയുന്നത് പോലെ രണ്ടായിരത്തിയഞ്ചിലെ പുതിയോത്രയെന്ന് പറയുമ്പോ ആളുകൾക്കൊക്കെ ഒരു കോരിത്തരിപ്പാണ്. അതിനു മുൻപും പിൻപും അടിയുണ്ടായിട്ടുണ്ടെങ്കിലും അന്നത്തെ അടിയെന്ന് വെച്ചാൽ അതൊരു ഗംഭീര സംഭവമായിരുന്നു. അടിയെന്ന് കേട്ടാൽ പേടിക്കുന്നവർ പോലും അന്ന് അടിക്കാൻ മുന്നിലുണ്ടായിരുന്നു. അത്തവണയാണ് രാമൻ വെളിച്ചപ്പാടിന്റെ മകൻ ഷിബു ആദ്യമായി വെളിച്ചപ്പാടായതും മായൻ‌കുന്നിൽ വെച്ച് ദിവ്യദൃഷ്ടി കിട്ടിയതും. വെളിച്ചപ്പാടാവുന്നതിന് മുൻപ് ഷിബു ലേഡീസിലും ടോഡീസിലും മാത്രം ഇന്ററെസ്റ്റുള്ളൊരു പക്കാ ചെറു വാലിയക്കാരനായിരുന്നു. നാട്ടിലെ ആണുങ്ങളെപ്പറ്റി ഒട്ടും അറിയില്ലെങ്കിലും ലേഡീസിന്റെയെല്ലാം കം‌പ്ലീറ്റ് ഡീറ്റെയിൽ‌സ് ഷിബുവിനറിയാം. അവന് എന്തിന്റെ സൂക്കേടാണെന്ന് പെണ്ണുങ്ങൻ‌മാർക്കുമറിയാം. പാരമ്പര്യം തുടരാൻ അച്ഛൻ നിർബ്ബന്ധിച്ചത് കൊണ്ടും മോശമില്ലാത്ത കാശ് കിട്ടുമെന്നുള്ളത് കൊണ്ടുമാണ് തുള്ളലുകളും സ്റ്റെപ്പുകളുമൊക്കെ ഒതുക്കത്തിൽ പഠിച്ച് അവൻ പാർ‌ട്ട് ടൈം വെളിച്ചപ്പാടായത്. എന്നിട്ടും ആദ്യ കെട്ടലിൽ തന്നെ മായൻ‌കുന്നിൽ വെച്ച് പരദേവതയുടെ അനുഗ്രഹത്താൽ ദിവ്യദൃഷ്ടി കിട്ടി ഒരു ഞെട്ടിപ്പിക്കുന്ന പ്രവചനം നടത്തി ചേലേരിയിലും പുറനാട്ടിലും അതിപ്രശസ്തനാവുകയും ചെയ്തു.

അക്കൊല്ലം കമ്മിറ്റിക്കാർ സമാധാനപരമായൊരു തിറ ആഗ്രഹിച്ച് ചീരനെ സംഘാടക സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു. തെയ്യമൊക്കെ ഗംഭീരമായിരുന്നെങ്കിലും അടിയൊന്നും ഇല്ലാത്തതിനാൽ പഴയ ഒരു ഇദ് കിട്ടിയില്ല. പുതിയോതി കീയുന്നത് വരെ ഒരു ചെറിയ അടിപിടി പോലുമുണ്ടായിരുന്നില്ല. തല്ലുണ്ടാക്കണ്ട ചീരൻ തെയ്യത്തിന്റെയൊപ്പരം കാര്യക്കാരനായി നടക്കുകയാണ്. ചീരനില്ലാതെ എന്ത് തല്ല്‌ ! തല്ലില്ലാതെ എന്ത് പുതിയോത്ര !

“ഗുണം വരട്ടേ പൈതങ്ങളേ…. ഞാൻ കനിഞ്ഞരുളും പൈതങ്ങളെ….. “ എന്ന് അരുളി ചെയ്ത് പുതിയോതി ഉറഞ്ഞ് തുള്ളുന്നതിന്റെയടുത്ത് ആളുകൾ നേർച്ചയായി കൊണ്ട് വരുന്ന വെളിച്ചെണ്ണ വാങ്ങി പന്തത്തിന് ഒഴിച്ച് ഷൈൻ ചെയ്ത് നിൽക്കുകയാണ് ചീരൻ. തെയ്യത്തിന്റെയടുത്ത് ഭക്തവൽ‌സലനായി നിൽക്കുന്ന ചീരനെ കണ്ടാൽ റാഷമോൺ സിനിമയുടെയും കിന്നാരത്തുമ്പിയുടെയും സി.ഡി.കൾ അടുത്തടുത്ത് വെച്ചത് പോലെയുണ്ട്. മൂപ്പർക്ക് ലൈഫിൽ അത് വരെ ഇല്ലാത്ത പരിപാടിയായിരുന്നു അതൊക്കെ. നാട്ടുകാരൊക്കെ ബഹുമാനിക്കുന്നു, കമ്മിറ്റിക്കാരൊക്കെ വന്ന് ഓരോ കാര്യത്തിലും അഭിപ്രായം ചോദിക്കുന്നു, പെണ്ണുങ്ങളൊക്കെ കൌതുകത്തോടെ നോക്കുന്നു. ആകെ മൊത്തം സംഗതികൾ രസായി തോന്നി. രാവിലെ മുതൽ കള്ളുകുടിക്കാതെയും അടിപിടി ഉണ്ടാക്കാതെയും ചീത്ത വിളിക്കാതെയും നിന്നത് കൊണ്ട് മൂപ്പർ ഒട്ടും എനർജെറ്റിക് ആയിരുന്നില്ല. എന്തെങ്കിലും ഉള്ളിൽ ചെന്നാലല്ലേ ഒരു ധൈര്യം കിട്ടുകയുള്ളൂ. ഈ ചടങ്ങുകളുമായി ബന്ധപ്പെടുന്നവർക്ക് അതൊന്നും കഴിക്കാനും പാടില്ല. പക്ഷേ,ഗാന്ധിയേയും ശ്രീശാന്തിനെയും പോലുള്ള വലിയ വലിയ മഹാന്മാർ വരെ വികാരങ്ങൾക്ക് മുൻപിൽ തോറ്റ് മാച്ച് ഫീ കട്ടായിട്ടുണ്ട്. പിന്നെയാണ് വെറുമൊരു ഗുണ്ടയായ ചീരൻ..! പുകവലിക്കാനുള്ള കഠിനമായ ടെൻ‌ഡൻസിയെ അതിജീവിക്കാൻ മൂപ്പർക്ക് സാധിച്ചില്ല. തലേന്നു മുതൽ സുകുമാരകലകൾ ഒന്നുമില്ലാതെ തണുപ്പ് സഹിച്ച് നിൽക്കുകയല്ലേ. അവസാനം ക്ഷമകെട്ട് ചീരൻ ഒരു കാര്യം ചെയ്തു. മടിയിൽ നിന്നൊരു സിഗരറ്റെടുത്ത് പുതിയോതിയുടെ പന്തത്തിൽ വെച്ച് കത്തിച്ച് ആഞ്ഞ് വലിച്ചു.

ഒരു ഗുണ്ട ഡീസന്റാവുന്നത് സമൂഹം അത്ര പെട്ടെന്ന് അംഗീകരിക്കില്ലല്ലോ. ചീരൻ ചെയ്തത് കണ്ട് അവിടെയുണ്ടായിരുന്ന നാട്ടു മനുഷ്യർ പെട്ടെന്ന് കാട്ടുമനുഷ്യരായി മാറി. ഒരു മടക്കു പിച്ചാത്തി പോലും കൈയ്യിൽ ഇല്ലാത്ത നേരം നോക്കി പണ്ട് കർണ്ണനെ തട്ടിയത് പോലെ വെള്ളമടിക്കാത്തതിനാൽ നിരായുധനായ ചീരന്റെ മേൽ താണ്ഡവത്തിനായി ആളുകൾ ക്യൂ നിൽക്കുകയായിരുന്നു. വന്നവർ വന്നവർ എടുത്തിട്ട് പെരുമാറി. ചീരന്റെ ജീവനുള്ള ബോഡി അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടി വലിച്ച് വയലിലെ മൺ‌കട്ടകൾ ലെവൽ ചെയ്തു. എന്നിട്ടും അവിടെ കൂടിയവരിൽ കുറച്ചാൾക്ക് ഇടപെടാൻ അവസരം കിട്ടിയില്ല.

അപ്പോഴായിരുന്നു ഷിബു വെളിച്ചപ്പാട് മായൻ‌കുന്നിൽ വിളക്കും കൊളുത്തി തിരിച്ച് വരുന്നത്. സ്വീകരിച്ച് കൊണ്ടു വരാൻ കോമരവും കാര്യക്കാരും വാദ്യക്കാരും ചീരനെ കായിത്തോലു പോലെ വയലിൽ ഉപേക്ഷിച്ച് നാട്ടുകാരും അങ്ങോട്ട് പോയി. കാവിൽ കയറിയ ഉടനെ ഷിബു വാളും ചിലമ്പുമൊക്കെ ഇളക്കി തുള്ളി വിറച്ച് ഇങ്ങനെ അരുളി ചെയ്തു. “ദൈവങ്ങളേ.…ഏഴി…. ഏഴീ…. സുഖം ലാ…. സുഖം..ലാ‍… നാട്ട് പരദേവതേ… സുഖം ലാ… ജാനൂന്… സുഖം ലാ… ജാനൂന്…..”

തെയ്യസിലബസ്സിലിൽ ഇല്ലാത്ത വിചിത്രമായ വെളിച്ചപ്പെടുത്തൽ കേട്ട് ആർക്കും ഒന്നും മനസ്സിലായില്ല. അപ്പോൾ ഷിബു കാൽ ചിലമ്പുകൾ കുലുക്കി, മണി കെട്ടിയ വാൾ മായൻ‌കുന്നിന്റെ താഴേക്ക് ചൂണ്ടി ഒന്നൂടി ദൈവവിളി റിപ്പീറ്റ് ചെയ്തു. “…ഏഴി…. ഏഴീ…. സുഖം ലാ…. സുഖം..ലാ‍… ജാനൂന്… പനീ… ജാനൂന്…. പനീ...”

ഷിബു വെളിച്ചപ്പാട് ചൂണ്ടിക്കാട്ടിയ സ്ഥലത്തേക്ക് എല്ലാവരും നോക്കി. മായൻ‌കുന്നിലേക്ക് പോകുന്നതിന്റെ വഴിക്കുള്ള, സുന്ദരിയും മദാലസയും ചേലേരിയുടെ രോമാഞ്ചവും മോറോവർ മങ്ങലം കഴിയാതെ ഒറ്റയ്ക്ക് താമസിക്കുന്നവളുമായ ജാനുവിന്റെ വീടിനെ നോക്കിയാണ് ഷിബു വെളിച്ചപ്പാട് അരുളിപ്പാട് നടത്തിയത് എന്ന് കണ്ട് എല്ലാരും അങ്ങോട്ടേക്ക് ഓടി. വീട്ടിലെത്തിയപ്പോ അവരൊക്കെ അത്ഭുതപ്പെട്ടുപോയി. കാരണം ജാനു അവിടെ പനിച്ച് വിറച്ച് ബോധമില്ലാതെ കിടപ്പായിരുന്നു !!

ദിവ്യദൃഷ്ടിയിൽ ഒരു ജീവൻ രക്ഷാ പ്രവചനം നടത്തിയതിനും കാവിന്റെ പേരും പെരുമയും വർദ്ധിപ്പിച്ചതിനും ഷിബുവിന് എന്തെങ്കിലും കൊടുക്കണമെന്ന് കൂടി നിന്നവരൊക്കെ തീരുമാനിച്ചു. വെളിച്ചപ്പാടിന്റെ ഉടയാടകൾ അഴിച്ചതും ചീരനെ കൈവെക്കാൻ ചാൻസ് കിട്ടാത്തവർ ആ വിഷമം ഷിബുവിന്റെ മേൽ തീർത്തു.

മാർബിളിട്ട നിലത്തൂടെ ആട് നടക്കുന്നത് പോലെ ഉരുണ്ട് പിരണ്ടെണീറ്റ് നടക്കുമ്പോൾ "എന്തെങ്കിലും കൊണം ചെയ്യുന്നോരെ ഈറ്റ്ങ്ങൾക്കൊന്നും കണ്ടൂടാ.." എന്നായിരുന്നു ചീരനും ഷിബുവും പറഞ്ഞത്.

പടം വര : സ്നേഹ

Sunday, November 1, 2009

ഓര്‍മ്മകളിലൊരു ഉപ്പ്മാവ്

ഇപ്പോഴത്തെ ഉച്ചക്കഞ്ഞിക്ക് മുമ്പ് സ്കൂളുകളില്‍ ഉപ്പുമാവായിരുന്നു കൊടുത്തിരുന്നത്. അന്ന് എല്‍.പി.സ്കൂളില്‍ നിന്നും കഴിച്ച ഉപ്പുമാവിനോളം രുചിയുള്ള ഒന്ന് പിന്നീട് കഴിച്ചിട്ടില്ല. രാവിലെ മൂന്നാമത്തെ പിരിയഡ് കഴിയാറാവുമ്പോഴേക്കും സ്കൂള്‍ മുഴുവന്‍ ഉപ്പുമാവിന്റെ മണം പരക്കും. പിന്നത്തെ പഠിത്തമൊക്കെ ഒരു വകയാണ്. ഇടയ്ക്കിടയ്ക്ക് കഞ്ഞിപ്പുരയുടെ നേര്‍ക്ക് നോക്കിയും, ആരും കാണാതെ വായിലൂറിക്കൂടിയ വെള്ളമിറക്കിയും, കൂടിക്കൂടി വരുന്ന വിശപ്പിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ സഹിച്ചും ഒരു മണി ആവാന്‍ കാത്ത്നില്ക്കും .

ക്ലാസ്സിലെ സീനിയര്‍ മെംബേഴ്സിനാണ് ഉപ്പുമാവ് ഉണ്ടാക്കാനുള്ള ചാര്‍ജ്ജ് . അവര്‍ക്ക് രണ്ട് പിരിയഡ് കഴിഞ്ഞ് ഉപ്പുമാവുണ്ടാക്കാന്‍ പോകാം. മാഷന്മാരുടെ ചൂരല്‍ പ്രയോഗങ്ങളില്‍ നിന്നും രക്ഷനേടുകയുമാവാം.

“ആരാ ഉപ്പുമാവുണ്ടാക്കാന്‍ പോകുന്നത്..?” എന്നു കുഞ്ഞമ്പുമാഷ് ക്ലാസ്സില്‍ ചോദിക്കുമ്പോള്‍ പിന്നിലെ ബെഞ്ചില്‍ നിന്നും അജി, അച്ചപ്പന്‍ സന്തോഷ്, വെറിയന്‍ രാജന് തുടങ്ങിയവര്‍ ധീരജവാന്മാരായി എഴുന്നേറ്റ് പോകും. രണ്ടു മൂന്നു വര്‍ഷങ്ങളായി മാഷന്മാരുടെയും ടീച്ചര്‍മാരുടെയും കണ്ണിലുണ്ണികളായി സെയിം ക്ലാസ്സില്‍ സെയിം ബെഞ്ചില്‍ സെയിം പൊസിഷനില്‍ വിലസുന്ന ചെറുപ്പക്കാരാണിവര്‍.

അടുത്ത പിരിയഡിലെ ചോദ്യങ്ങളില്‍ നിന്നും അതിനുശേഷം ഉറപ്പായി പ്രതീക്ഷിക്കാവുന്ന അടിയില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ഞാനും ഉപ്പുമാവുണ്ടാക്കാന്‍ എഴുന്നേറ്റ് നിന്നാല്‍ തന്നെ പ്രയോജനമില്ല. “നീ പോണ്ട, ആട ഇരിക്ക്” എന്നു പറഞ്ഞ് ഇരുത്തിക്കളയും കണ്ണില് ചോരയില്ലാത്ത മാഷന്മാര്‍. കാണാന്‍ തീരെ വര്‍ക്കത്തില്ലാത്തത് കൊണ്ട് പാചകകലാ കായിക പ്രവൃത്തികളില്‍ ഒരിക്കലും എന്നെപ്പോലെയുള്ള അശുക്കള്‍ക്ക് സ്ഥാനമില്ലായിരുന്നു.

ഉപ്പുമാവ് ഉണ്ടാക്കുന്ന ഓയില്‍ അമേരിക്കയില്‍ നിന്നും സപ്ലൈ ചെയ്യുന്നതാണ്. പത്ത് ലിറ്റര്‍ കൊള്ളുന്ന ചെറിയ ഇരുമ്പ് ടിന്നുകളിലായിരിക്കും ഈ ഓയില്‍ സൂക്ഷിച്ചിരിക്കുക. ഉപ്പുമാവുണ്ടാക്കിയതിന് ശേഷം കാലിയാകുന്ന ഈ ടിന്നുകള്‍ ചെറിയ പൈസയ്ക്ക് കുട്ടികള്‍ക്ക് വാങ്ങാവുന്നതാണ്. ഈ ടിന്നുകള്‍ കൊണ്ട് പല ഉപയോഗങ്ങളുണ്ട്. വെള്ളം നിറച്ച് വെക്കാം, മണ്ണെണ്ണ വാങ്ങാം, ഒരു വശം മുറിച്ച് കളഞ്ഞ് പഴയ റബ്ബര്‍ ചെരുപ്പ് കൊണ്ട് ടയറുണ്ടാക്കി വണ്ടിയുണ്ടാക്കാം. അമേരിക്കയില്‍ നിന്നും കിട്ടുന്ന ഓയില്‍ കൊണ്ടുണ്ടാക്കിയ ഉപ്പുമാവ് തിന്ന് വളര്‍ന്നവരൊക്കെ പിന്നീട് അമേരിക്കയെ തന്നെ തെറി വിളിച്ച് നടന്നു. പാവം അമേരിക്ക! അയിന് ചോയിക്കാനും പറയാനും ആരുമില്ലല്ലോ.

ഒരു മണി ബെല്ല് അടിച്ചാല്‍ തേനീച്ചക്കൂടിളകിയ പോലെ നൂറു കണക്കിന് കാലിവയറുകള്‍ കഞ്ഞിപ്പുരയുടെ നേര്‍ക്ക് സകല ബഞ്ചും ഡെസ്കും കടന്നുതുള്ളി ഓടും. ചിലപ്പോള്‍ ഏതെങ്കിലും ടീച്ചര്‍ സ്റ്റാഫ് റൂമിലേക്ക് പോകുന്നുണ്ടാകും. പിള്ളേരുടെ കൂട്ടയോട്ടത്തിനിടയില്‍ പെട്ടുപോയ അവരെ കണ്ടാല്‍ മലവെള്ളപ്പാച്ചിലിന്നിടയില്‍ വീഴാതെ നില്ക്കുന്ന മരം പോലെ തോന്നും.

ഉപ്പുമാവ് ഉണ്ടാക്കിയ ദേശസ്നേഹികള്‍ തന്നെയാണ് സപ്ലൈ ചെയ്യുന്നതും. അവിടെ ക്രമസമാധാന പരിപാലനത്തിന് അനന്തന്‍ മാഷോ ഗിരിജ ടീച്ചറോ വടിയെടുത്ത് നില്‍പ്പുണ്ടാകും. ഉപ്പുമാവ് വാങ്ങുന്നത് വാട്ടിയ വാഴയിലയിലോ, ഉപ്പില ചപ്പിലോ വീട്ടില്‍ നിന്നും കൊണ്ടുവരുന്ന പാത്രത്തിലോ ആയിരിക്കും. ചിലര്‍ രാവിലെ വീട്ടിലെ അടുപ്പില്‍ വെച്ച് വാട്ടിയെടുത്ത വാഴയില മടക്കി നോട്ട്പുസ്തകത്തില്‍ വെച്ചിട്ടുണ്ടാകും. വേറെ ചിലര്‍ സ്കൂളിലേക്ക് പോകുന്ന വഴിക്ക് ഉപ്പിലമരത്തിന്റെ ഇല പറിച്ചെടുത്ത് പുസ്തകത്തില്‍ വെക്കും. ഇതൊന്നുമില്ലെങ്കില്‍ പാഠപുസ്തകത്തിലോ കൈയ്യിലോ വാങ്ങിക്കും. ഇന്നു ചെറിയ ബ്ലോഗറും വലിയ പണക്കാരനുമായ ഒരാള്‍ പണ്ട് സ്ലേറ്റില്‍ പോലും ഉപ്പുമാവ് വാങ്ങിക്കഴിച്ചിരുന്നു.

ഗോതമ്പ് റവ കൊണ്ടുള്ള ഉപ്പുമാവിനേക്കാള്‍ രുചി മഞ്ഞ നിറത്തിലുള്ള ഉപ്പുമാവിനാണ്. നേരിയ പൊടി ആയതിനാല്‍ അത് ചെറിയ ഉരുളകളാക്കാന്‍ പറ്റും. നല്ല രുചിക്ക് പുറമേ ആസ്വാദ്യമായ മണവുമാണതിന്.

വരി നില്ക്കുന്ന എല്ലാ കുട്ടികള്‍ക്കും കൊടുത്ത് കഴിഞ്ഞ് ബാക്കിയുണ്ടെങ്കില്‍ വീണ്ടും കൊടുക്കും. ഇതിനു വേണ്ടി ആദ്യമേ കഴിച്ചവരില്‍ ചിലര്‍ ചീനച്ചട്ടിയുടെ അടുത്ത് കാത്തിരിക്കുന്നുണ്ടാവും. അവര്‍ ചീനച്ചട്ടിയുടെ ചുറ്റും കൂടിനിന്നു ഉന്തും തള്ളുമുണ്ടാക്കി കൈനീട്ടും. ഒരാള്‍ക്ക് ഓരോ കയില് അത്രേ ഉണ്ടാവൂ. അതു തന്നെ എല്ലാര്‍ക്കും കിട്ടുകയുമില്ല. അപ്പോഴേക്കും ഉപ്പുമാവ് കഴിയാറായിട്ടുണ്ടാകും. അന്നേരം അച്ചപ്പന്‍ സന്തോഷോ, വെറിയന്‍ രാജനോ ആരെങ്കിലും "വാരിക്കോ....." എന്ന് വിളിച്ചു പറയും. അപ്പോള്‍ ക്യു സിസ്റ്റവും മര്യാദയും തെറ്റിച്ച് ആര്‍ക്കും ചട്ടിയില്‍ പറ്റിയിരിക്കുന്നത് കൈയ്യിട്ട് വാരാം. പത്തിരുപത് കൈകള്‍ ഉന്തും തള്ളുമായി ചീനച്ചട്ടിയില്‍ കൈയ്യിട്ട് വാരും. കിട്ടിയാല്‍ കിട്ടി.. ഇല്ലെങ്കില്‍ ചട്ടി ക്ലീന്‍..!

എന്റെ ക്ലാസ്സില്‍ കുട്ടിരാമന്‍ എന്നൊരു കുട്ടിയുണ്ടായിരുന്നു. ഒരു അവാര്‍ഡ് ടൈപ്പ്. കീറിത്തുടങ്ങിയ മുഷിഞ്ഞ ഷര്‍ട്ടും ട്രൌസറും. പാറിപ്പറക്കുന്ന തലമുടി. എപ്പോഴും ഉറക്കം തൂങ്ങിയിരിക്കും. ഉച്ച സമയമാവുമ്പോഴാണ് അവനില്‍ വല്ല ചലനവും കാണുന്നത് തന്നെ. മാഷന്മാര് വല്ല ചോദ്യവും ചോദിച്ചാല്‍ വെറുതെ എഴുന്നേറ്റ് നില്ക്കും , യാതൊരു വികാരവുമില്ലാതെ കിട്ടുന്ന അടിയും വാങ്ങി ഇരിക്കും. ഏസ് യൂഷ്വല്‍ ആള്‍വെയ്സ്. വളരെ പാവപ്പെട്ട കുടുംബമായിരുന്നു അവന്റേത്. അച്ഛനുമമ്മയും അന്നന്ന് കൂലിപ്പണിയെടുത്ത് കൊണ്ട് വരുന്നതില്‍ നിന്നു അരിയും സാമാനങ്ങളും വാങ്ങിയിട്ട് വേണം ആറു മക്കളടങ്ങിയ ആ വീട്ടില്‍ ചോറു വെയ്ക്കാന്‍. ആ കഷ്ടപ്പാടുകള്‍ക്കിടയില്‍ സ്കൂളില്‍ പോയാല്‍ കിട്ടുന്ന ഒരു നേരത്തെ ഉപ്പുമാവിന്റെ വില എത്ര രൂപയില്‍ ഒതുക്കാനാവും..!

ഒരു ദിവസം ഇങ്ങനെ വാരാനായി കൂടി നില്ക്കുന്നവരില്‍ കുട്ടിരാമനുമുണ്ടായിരുന്നു. "വാരിക്കോ.." എന്ന അച്ചപ്പന്‍ സന്തോഷിന്റെ അലര്‍ച്ച കേട്ടതും മറ്റുള്ള കൈകള്‍ക്കൊപ്പം കുട്ടിരാമനും ചട്ടിയില്‍ കൈയിട്ടു. അക്രാന്തത്തോടെ ഉപ്പുമാവിന്നായി പിടിവലി നടത്തുന്ന കൈക്കൂട്ടത്തിനിടയില്‍ കുട്ടിരാമനും ആവത് ശ്രമിച്ചു. കഷ്ടകാലത്തിന് ഇവന്റെ കൈ വേറൊരുത്തന്റെ കൈയ്യിലാണ് കിട്ടിയത്. ഉപ്പുമാവെന്നു കരുതി അവന്‍ കുട്ടിരാമന്റെ കൈ പിടിച്ച് വലിച്ചു. ബാലന്‍സ് തെറ്റിയ കുട്ടിരാമന്‍ ചട്ടിയിലേക്ക് കോയന്‍ ബോക്സ് മുകളിലാക്കി തലയും കുത്തി വീണു. അവന്‍ ചട്ടിയില്‍ കിടന്ന് കാലു മുകളിലാക്കി പിടക്കാന്‍ തുടങ്ങി. സന്തോഷും രാജനും കൂടി കുട്ടിരാമന്റെ തോളില്‍ പിടിച്ച് പുറത്തേക്ക് വലിച്ചെടുത്തു.

തലയിലും മുഖത്തും ഉപ്പുമാവില്‍ പെരങ്ങിയ കുട്ടിരാമനെ കണ്ട് പിള്ളേരൊക്കെ ചിരിച്ച് മറിയാന്‍ തുടങ്ങി. പക്ഷേ ഒന്നും സംഭവിച്ചെന്ന് തോന്നാതെ വായിലുള്ള ഉപ്പുമാവ് വിഴുങ്ങിക്കൊണ്ട് കുട്ടിരാമന്‍ പറഞ്ഞു.

"വീണെങ്കിലെന്താ.. എനക്ക് ഇഷ്ടം പോലെ ഉപ്പുമാവ് കിട്ടിയല്ലോ..."

മുഖത്ത് പുരണ്ടിരിക്കുന്ന ഉപ്പുമാവിന്‍ തരികള്‍ അവന്റെ കണ്ണിലെ ലാവാപ്രവാഹത്തില്‍ അലിഞ്ഞില്ലാവുന്നത് ഞാന്‍ കണ്ടു.

Tuesday, July 14, 2009

ആ പ്രണയ ലേഖനം ഓര്‍മ്മിക്കുമ്പോള്‍...

എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി ഒരു പ്രണയ ലേഖനം കാണുന്നത്. എന്റെ ക്ലാസ്സിലെ മനോഹരന്‍ എന്ന മൂന്നാം വര്‍ഷക്കാരന്‍ ഇന്റര്‍വെല്‍ സമയത്ത് പത്താം ക്ലാസ്സിന്റെ മര അഴികള്‍ക്കിടയിലൂടെ ‘ലെറ്റര്‍’ എന്ന് വിളിക്കുന്ന നാലായി മടക്കിയ കടലാസ്സ് കൊടുക്കുന്നതും ഏതോ വെളുത്ത കൈവിരലുകള്‍ അതു വാങ്ങുന്നതും കണ്ട് ഞാന്‍ അന്തം വിട്ട് നിന്നു. ഒന്നു വായിക്കാന്‍ താ എന്ന എന്റെ നിരന്തര ശല്യപ്പെടുത്തലിന്റെ അവസാനം ഒരു ദിവസം അവളുടെ മറുപടി അവനെനിക്ക് കാണിച്ചു തന്നു. ചങ്ങമ്പുഴ കവിതകള്‍ പകര്‍ത്തിയ വരികള്‍ക്ക് ചുറ്റും ഐ.ലവ്.യു. എന്ന് പല വര്‍ണ്ണങ്ങളില്‍ കുനുകുനാ എഴുതിയിരുന്നു.

തുമ്പി എന്നു വിളിപ്പേരുള്ള വലിയ കണ്ണുകളുള്ള ഒരു പെണ്‍കുട്ടിയെ ആണ് മനോഹരന്‍ പ്രേമിച്ചിരുന്നത്. അവളും മനോഹരനും ഒന്നിച്ചു എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് പ്രണയം തുടങ്ങിയത്. തുമ്പി ജയിച്ച് പത്താം ക്ലാസ്സിലെത്തിയപ്പോഴും മനോഹരന്‍ എട്ടില്‍ തന്നെ തുടര്‍ന്നു. സ്കൂളിലെ ഏറ്റവും സുന്ദരിയായിരുന്നു തുമ്പി. അവളെ കാണാന്‍ ആണ്‍കുട്ടികള്‍ ഇന്റര്‍വെല്‍ സമയങ്ങളില്‍ അവളുടെ ക്ലാസ്സിന്റെ മുന്നില്‍ കൂടി വെറുതെ നടക്കുമായിരുന്നു. തുമ്പിയുടെ ക്ലാസ്സിലെ പിള്ളേര്‍ക്കൊക്കെ അവളുടെ കൂടെ പഠിക്കുന്നതിനാല്‍ വലിയ ഗമ ആയിരുന്നു.

മനോഹരന് തുമ്പി അയച്ചതു പോലെയുള്ള സാഹിത്യസൌരഭ്യമാര്‍ന്ന പ്രണയ ലേഖനം ഒരെണ്ണം കിട്ടാന്‍ ഞാനും കുറച്ചൊക്കെ ആഗ്രഹിച്ചു. സുന്ദരിമാരുടെ ഒരു ചിരി, ഒരു നോട്ടം പോലും ദിവസങ്ങളോളം ഭാരമില്ലാതെ നടക്കാന്‍ പ്രാപ്തമാക്കുന്ന കാലമായിട്ടും, പഠിക്കുന്ന കാര്യം വിട്ട് വേറൊന്ന് ചിന്തിക്കുവാന്‍ എന്റെ ഭൌതികത പലപ്പോഴും എന്നെ അശക്തനാക്കി. തിരമാലകള്‍ പോലെ കൂട്ടമായി നടന്നു വരുന്ന മുഴുപാവാ‍ടക്കാരികളെ കാണുമ്പോ തന്നെ വിറക്കുന്നതിനാല്‍ പ്രണയലേഖനം കൊടുക്കുന്നത് പോയിട്ട് അവരോടൊന്ന് മിണ്ടാന്‍ പോലും ആ നാളുകളില്‍ കഴിഞ്ഞില്ല.

അങ്ങനെ ആരെയും പ്രണയിക്കാതെയും ഒരു പ്രണയ ലേഖനം പോലുമെഴുതാതെയും എന്റെ സ്കൂള്‍ കാലം കഴിഞ്ഞു. മനോഹരന്‍ പിന്നെയും തോറ്റു പഠിപ്പ് മതിയാക്കി ബസ്സില്‍ ക്ലീനറായി ജോലി ചെയ്യാന്‍ തുടങ്ങി. തുമ്പി നിയമം പഠിക്കുവാന്‍ ദൂരെ എവിടേക്കോ പോയി. അവരുടെ പ്രണയം എങ്ങനെയാണ് അവസാനിച്ചതെന്നറിയില്ല. ഞാന്‍ സ്കൂളിനടുത്ത് തന്നെയുള്ള ഒരു പാരലല്‍ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. ആദ്യ വര്‍ഷത്തെ അപരിചിതത്വവും അമ്പരപ്പും കഴിഞ്ഞ് രണ്ടാം വര്‍ഷമായി. പഠിക്കാനുള്ള സമ്മര്‍ദ്ദ മതിലുകള്‍ എന്റെ മുന്നില്‍ ചെറുതായി. കാണുന്ന സുന്ദരികളോടെല്ലാം പ്രേമം തോന്നിത്തുടങ്ങി.

ഫസ്റ്റിയര്‍ ബാച്ചില്‍ ശ്രീദേവി എന്നൊരു പെണ്‍കുട്ടി ഉണ്ടായിരുന്നു. വെളുത്ത് വട്ട മുഖവും നീണ്ട മുടിയില്‍ തുളസിക്കതിരും ചൂടി വരുന്ന ഒരു തനി നാടന്‍ സുന്ദരി. അവള്‍ കണ്ണുകളില്‍ മഷിയെഴുതി കൈ നിറയെ കുപ്പി വളകളിടുമായിരുന്നു. അതിന്റെ കിലുകിലാരവം എപ്പോഴും അവളുടെ ആഗമനമറിയിക്കാന്‍ മുന്നേ നടന്നു. കുപ്പിവളകളോടുള്ള ഇഷ്ടം അവളെ എനിക്ക് പ്രിയങ്കരിയാക്കി. അവളെയോര്‍ത്ത് രാത്രികളില്‍ ഉറക്കമില്ലാതായി. കോളേജില്ലാത്ത പകലുകളെ ഞാന്‍ വെറുക്കാന്‍ തുടങ്ങി. അവളെ എങ്ങനെയെങ്കിലും എന്റെ ഇഷ്ടംഒന്നറിയിക്കാന്‍ പല വട്ടം ശ്രമിച്ചെങ്കിലും അപകര്‍ഷത എനിക്ക് വിലങ്ങിട്ടു. ഒരു കത്ത് കൊടുക്കാമെന്നു വെച്ചാ അവളത് വാങ്ങുമെന്ന് ഉറപ്പുമില്ല. അത്രയ്ക്ക് ധൈര്യവുമെനിക്കുണ്ടായില്ല. ദിവസങ്ങള്‍ അങ്ങനെ യാതൊരു പുരോഗതിയുമില്ലാതെ പോകുമ്പോഴാണ് അപ്രതീക്ഷിതമായി എനിക്ക് മറ്റൊരാളില്‍ നിന്നും പ്രണയ ലേഖനം കിട്ടാനിടയായത്.

കോളേജിലെ ക്ലാസ്സു കഴിഞ്ഞാല്‍ എനിക്ക് ടൈപ്പ് റൈറ്റിങ്ങിനും കൂടി പോകണമായിരുന്നു. എല്ലാവരും ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോ ഞാന്‍ വിശപ്പ് സഹിച്ച് ടൈപ്പ് റൈറ്റിങ്ങ് മിഷ്യനുമായി ഗുസ്തി പിടിക്കുകയായിരിക്കും. കോളേജ് വിട്ട് ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചെല്ലുമ്പോ രാധാമണിയും അവിടെ ടൈപ്പ് ചെയ്യുന്നുണ്ടാവും. വെളുത്ത് മെലിഞ്ഞ് കാണാന് തരക്കേടില്ലാത്ത ഒരു കുട്ടി. കാണുമ്പോ ചിരിക്കും; എന്തെങ്കിലും സംസാരിക്കും എന്നല്ലാതെ കൂടുതല്‍ അടുപ്പമൊന്നും അവളുമായി ഉണ്ടായിരുന്നില്ല.

മാഷ് എന്തിനോ പുറത്തേക്ക് പോയ ഒരു ദിവസം ഞാനും രാധാമണിയും തനിച്ചായി. അവളുടെ സീറ്റ് എന്റെ നേരെ പിന്നില്‍ ചുമരരികിലായിരുന്നു. ഞങ്ങള്‍ക്കിടയിലുള്ള ജനല്‍ പടിയിലായിരുന്നു ഞാന്‍ എന്റെ കോളേജ് പുസ്തകങ്ങള്‍ വെച്ചിരുന്നത്. അവള്‍ കൈ നീട്ടി പുസ്തകങ്ങള്‍ എടുത്ത് മറിച്ചു നോക്കുന്നത് ഞാന്‍ ടൈപ്പ് ചെയ്യുന്നതിനിടയില്‍ കാ‍ണുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞ് അവളെന്റെ ചുമലില്‍ തൊട്ടു. ഞാന്‍ നോക്കിയപ്പോള്‍ അവള്‍ നീല നിറത്തിലുള്ള ഒരു മടക്കിയ കടലാസ്സ് എന്നെ കാണിച്ച് ആ നോട്ടു ബുക്കിലേക്ക് വെച്ചു. അനാദികാലം മുതല് ഞാന്‍ കൊതിച്ച കനിയാണ് എന്റെ നോട്ട് ബുക്കിലെന്ന് എനിക്ക് മനസ്സിലായി. നെഞ്ചിടിപ്പും കൈ വിറയലും കാരണം പിന്നീട് ഞാന്‍ അടിച്ചത് മുഴുവന് തെറ്റായിരുന്നു.

വീട്ടിലെത്തി ആരും കാണാതെ കത്തെടുത്ത് വായിച്ചു. നല്ല കൈയക്ഷരമായിരുന്നു അവളുടേത്. ഒട്ടും അക്ഷരതെറ്റുമില്ല. എന്നെ ഇഷ്ടമാണെന്നും എത്രയും പെട്ടെന്ന് മറുപടി കൊടുക്കണമെന്നും അതിലെഴുതിയിരുന്നു. പക്ഷേ ശ്രീദേവി ഉള്ളില്‍ നിറദീപമായി നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ എനിക്ക് രാധാമണിയോട് താ‍ല്‍പ്പര്യം തോന്നിയില്ല. ശ്രീദേവിയുടെ സൌന്ദര്യത്തിന് മുന്നില്‍ രാധാമണി ഒന്നുമല്ലായിരുന്നു. അതു കൊണ്ട് അവളോട് എനിക്കൊന്നും തോന്നിയില്ല. പക്ഷേ രാധാമണി കാണുമ്പോഴൊക്കെ എന്നോട് കണ്ണുകളാല്‍ മറുപടി ചോദിക്കാന്‍ തുടങ്ങി. ഒന്നും പറയാതെ ഞാന്‍ ഒഴിഞ്ഞുമാറി നടന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ലേറ്റായി പോയി കുറച്ച് ദിവസം അവളെ കാണാതിരുന്നു. പക്ഷേ അവളതു മനസ്സിലാക്കി കെട്ടിടത്തിന്റെ മുകളിലേക്കുള്ള ഏണിപ്പടിയില്‍ ഞാന് വരുന്നത് വരെ കാത്തു തീ പാറുന്ന നോട്ടത്തിനാലെന്നെ ശിരച്ഛേദം ചെയ്തു. പിന്നെ ഞാന്‍ ടൈപ്പിങ്ങ് രാവിലത്തേക്ക് മാറ്റി അവളെ ക്രൂരമായി ഒഴിവാക്കി. പിന്നെ അവളെ കണ്ടതേയില്ല.

ശ്രീദേവിയെ മറ്റാരും സ്വന്തമാക്കുന്നതിനു മുന്‍പ് എത്രയും പെട്ടെന്ന് അവളോട് സംസാരിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു. അതിനായി ഒരു ദിവസം ക്ലാസ്സ് വിട്ട ശേഷം കൂട്ടുകാരെയെല്ലാം ഒഴിവാക്കി അവള്‍ വരുന്നത് വരെ ഞാന്‍ കോളേജില്‍ കാത്തു നിന്നു. അന്നു അവളുടെ കൂടെ രണ്ട് കൂട്ടുകാരികളും ഉണ്ടായിരുന്നു. മൂന്നു പേരും എന്നോട് ചിരിച്ച് ക്ലാസ്സിലേക്ക് പോയി. പിള്ളേരൊക്കെ വന്നു തുടങ്ങുന്നതേയുള്ളു. ഇനിയും കാത്തു നില്‍ക്കാന്‍ വയ്യ. അവളെ തനിച്ച് പുറത്തേക്ക് വിളിച്ചിട്ട് കാര്യം പറയാം. ഇന്നു നടന്നില്ലെങ്കില്‍ മരിച്ചു പോകുമെന്ന അവസ്ഥയില്‍ കിട്ടുന്ന ഒരു ധൈര്യത്തോടെ ഞാന്‍ അബോധാവസ്ഥയില്‍ അവളുടെ ക്ലാസ്സിലേക്ക് നടന്നു.

ശ്രീദേവിയുടെ മടിയിലുള്ള പുസ്തകത്തില്‍ നോക്കി മൂന്നു പേരും വായിക്കുകയാണ്. ഞാന്‍ നടന്ന് മുന്നിലെത്തിയത് അതില്‍ ലയിച്ചതിനാല്‍ അവര്‍ കണ്ടില്ല. ഞാന്‍ വിറക്കുന്ന കൈകള്‍ രണ്ടും ഡെസ്കില്‍ വെച്ച് അവളെ വിളിക്കാന്‍ നോക്കി. പെട്ടെന്ന് അവര്‍ വായിക്കുന്ന പുസ്തകം കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഒന്നും പറയാനാവാതെ ഞാന്‍ പുറത്തേക്ക് നടന്നു. ഒരു പെണ്‍കുട്ടിയെക്കുറിച്ചുള്ള സ്വഭാവ സങ്കല്‍പ്പങ്ങളില്‍ കരിനിഴലായി ആ കാഴ്ച. അവളെപ്പറ്റി കണ്ട സ്വപ്നങ്ങളൊക്കെ തകര്‍ന്നു പോയി. പിന്നീടൊരിക്കലും അവളോട് പഴയ ഇഷ്ടം തോന്നിയില്ല.

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ദിവസം രാത്രി പത്രമാഫീസില്‍ എന്റെ മുന്നില്‍ ഒരു ചരമ ഫോട്ടോയുമായി ഒരു ചെറുപ്പക്കാരന്‍ എത്തി. വൈകി വരുന്നവര്‍ക്ക് കൊടുക്കുന്ന പതിവ് അവഗണനയോടെ ഞാന്‍ അയാളുടെ മുഖത്ത് നോക്കാതെ മാറ്റര്‍ വായിച്ച ശേഷം പിറകില്‍ പേരെഴുതാനായി ഫോട്ടോ എടുത്തു. മുല്ലപ്പൂ മാലയും സ്വര്‍ണ്ണാഭരണങ്ങളുമണിഞ്ഞ ഒരു ചെറുപ്പക്കാരിയുടെ കല്യാണ ദിവസമെടുത്ത ചിത്രമായിരുന്നു അത്. പെട്ടെന്ന് ആ മുഖം എവിടെയോ കണ്ട പോലെ എനിക്ക് തോന്നി. ഒന്നു കൂടി സൂക്ഷിച്ചു നോക്കി. അതു രാധാമണിയായിരുന്നു… നെഞ്ചിലൂടെ പറന്ന മിന്നല്‍പ്പിണരിലുണ്ടായ നടുക്കം മറച്ച് ഞാന് അയാളോട് ചോദിച്ചു.

“ഇവര് എങ്ങനെയാണ് മരിച്ചത്?...”
“തീ കൊളുത്തി ആത്മഹത്യ ചെയ്തതാ…” അയാള്‍ പറഞ്ഞു.

ഓര്‍മ്മകളില്‍ ടൈപ്പ് റൈറ്ററിന്റെ പെരുമ്പറ മുഴങ്ങി... നീലക്കടലാസ്സില്‍ കറുത്ത മഷികളിലെഴുതിയ അക്ഷരങ്ങളെന്റെ മനസ്സിലേക്കോടിയെത്തി. എന്റെ കണ്ണുകള്‍ ഈറനാവുന്നത് അയാളില്‍ നിന്നു ഞാന്‍ മറച്ചു പിടിച്ചു. അവളെവിടെ എന്നു ഒരിക്കലും ഞാന്‍ അറിയുക പോലുമില്ലെന്നിരിക്കെ എന്തു കൊണ്ടായിരിക്കണം ആ വാര്‍ത്ത എന്റെ കൈകളില്‍ തന്നെ എത്തി ചേര്‍ന്നത്? അത്രമേല്‍ തീവ്രമാ‍യിരുന്നോ അവളുടെ സ്നേഹ സങ്കല്‍പ്പങ്ങള്‍! ജന്മങ്ങള്‍ക്കപ്പുറത്തേക്ക് പോലും നിശ്ശബ്ദമായി പിന്തുടരുക എന്നത് പ്രണയത്തിന്റെ നിയോഗമായിരിക്കാം.

പ്രിയപ്പെട്ട രാധാമണീ, ദുരിതപഥങ്ങള്‍ താണ്ടി നീ നടന്നു പോയ വഴിയിലൂടെ പിന്തുടര്‍ന്ന് എന്നെങ്കിലും കണ്ടുമുട്ടുമ്പോള്‍ എന്റെ കൈയ്യില്‍ നിനക്കു തരാന്‍ ഒരു മറുപടിയുണ്ടായിരിക്കും.