Wednesday, October 21, 2015

കഥാവശേഷൻ ഗോയിന്നൻ



മരിച്ച് മോളിലെ ലോകത്തിന്റെ സിറ്റൌട്ടിൽ നിൽക്കുകയാണ് ഗോയിന്നൻ.  താഴന്ന് മോളിലേക്കുള്ള ദൂരം വെറും സെക്കന്റുകൾ മാത്രമാണ്.  സാധാരണ നിലക്ക് അവിടെ എത്തിയാൽ ഉടനെ തന്നെ സ്വർഗമോ നരകമോ എന്ന് തീരുമാനിച്ച് സ്പോട്ട് അഡ്മിഷൻ കിട്ടേണ്ടതാണ്.  കാത്ത് നിന്ന് അക്ഷമനായപ്പോൾ ഗോയിന്നൻ കാവൽക്കാരനോട് ചൂടായി.  അല്ല ചങ്ങായീ ഞാൻ വന്നിറ്റെത്ര നേരായി.. ബിവറേജസിൽ പോലും ഞാനിത്ര നിക്കാറില്ലല്ലോ..”
മൂപ്പർ കക്കൂസിൽ പോയതാ.. ഇപ്പോ വരും.. നിനക്ക് വേറെ പണിയൊന്നുമില്ലല്ലോ.. ആട നിക്കടാ..”
ആ എന്നാ ശരി എന്നും പറഞ്ഞ് ആ ചാറ്റ് ഫിനിഷ് ചെയ്തപ്പോ ദൈവം വന്ന് ഗോയിന്നന്റെ കേസ് വിളിച്ചു.
.. നീയും തൂങ്ങിച്ചത്തതാ അല്ലേ.. ഇമ്മാതിരി കേസാണല്ല്ലോ ഇപ്പോ ഈട കൂടുതൽ വെരുന്നത്..”
അല്ല, പിന്നെ, ഞാൻ പണീം കയിഞ്ഞ് വെരുമ്പോ ഓളു വേറൊരുത്തന്റെ ഒപ്പരം കെടക്ക്ന്ന്.. പിന്നെ ഞാനെന്ത് ചെയ്യാനാ.. നിങ്ങള് പറ മൂപ്പരേ..”
നീ പ്രേമിച്ച് കെട്ടിയതല്ലേടൊ.. എന്നിറ്റെന്താടോ ഇങ്ങനെ ചെയ്തേ..”
കൊറേ പ്രാവിശ്യം ഞാനോളെ പറഞ്ഞ് നന്നാക്കാൻ നോക്കിയതാ.. ഇനി ഓനെ കാണൂല്ലാ, മിണ്ടൂല്ലാ എന്ന് പറഞ്ഞപ്പം പിള്ളേരെയോർത്ത് ഞാൻ ഷെമിച്ച്.. ഇന്നും കയ്യോടെ പിടിച്ചപ്പം ഞാൻ പിന്നെന്ത് ചെയ്യാനാ..”
നീ വേറെ പാപമൊന്നും ചെയ്തിറ്റില്ലാ.. എന്നാലും ആത്മഹത്യ ചെയ്തോണ്ട് ചെറിയൊരു പണിഷ്മെന്റ് കഴിഞ്ഞാ നിനക്ക് സ്വർഗത്തിൽ പോകാം..”
ഓ ശരി.. ശരി...”
അന്നേരം വിറച്ച് വിറച്ച് ആടിയാടി ഒരു ചെറുപ്പക്കാരി സിറ്റൌട്ടിലെത്തി.
അല്ല പെണ്ണുമ്പിള്ളേ.. നിങ്ങളെന്താ വെള്ളമടിച്ച് ചത്തതാണോ..”
അയ്യോ.. അല്ല.. എന്നെ ഭർത്താവ് കുത്തിയതാ.. അയാളേം ഒരുത്തിയേം എന്റെ വീട്ടിൽ ഞാൻ കണ്ടു.. കലമ്പായി.. അടിപിടിയായി.. ഓനെന്നെ കുത്തി.. എനിക്ക് ഓനെ ഒന്നും ചെയ്യാൻ പറ്റിയില്ല..”
അത് കഷ്ടമായിപ്പോയി.. എനിറ്റും നീ ചത്തില്ലല്ലോ..”
ഇവൾടെ ജീവൻ പോയിറ്റില്ലാ.. ഇവളെ ഓൻ ആസ്പത്രീലാക്കീറ്റ്ണ്ട്..”
എനിക്കോനെ കൊല്ലണം.. എന്നെ ഒന്ന് താഴേക്ക് വിട്..”
അതൊന്നും പറ്റില്ല..” ദൈവം.
പ്ലീസ് .. ഞാൻ ഓനെ കുത്തിക്കൊന്നിറ്റ് ഇപ്പം വരാം..”
ഹേയ്.. ചത്തുകൊണ്ടിരിക്കുന്നയാളാ നീ.. ഇപ്പത്തന്നെ പകുതി ചത്തു.. അമ്മാതിരി കുത്തല്ലേ..”
വെർതെ കാഴ്ച കണ്ടിരിക്കുന്ന ഗോയിന്നൻ അപ്പോ ഇടപെട്ടു. “അല്ല കാർന്നോരേ.. നിങ്ങളു ഓളെ വിടപ്പാ.. ഓൾ ഓനെ കൊന്നിറ്റ് ഇപ്പം വെരൂലേ..”
ജീവിപ്പിക്കണമെങ്കില് സ്വർഗത്തിൽ പോകുന്ന ഒരാളെ റെക്കമെന്റ് ഉണ്ടെങ്കിലേ വിടാൻ പറ്റൂ.. ഇവിടെ റൂൾസൊക്കെ സ്ട്രിക്റ്റാ...”
എന്നാലെന്റെ കേറോപ്പിൽ ഓളെ ജീവിപ്പിക്ക്...”
ഇവളിങ്ങ് തിരിച്ച് വന്നില്ലെങ്കിൽ നിന്റെ കാര്യം പോക്കാ.. നീ നരകത്തിൽ പോകേണ്ടി വരും..”
ഓ അങ്ങനെയാണോ..”
ചെറുപ്പക്കാരി ഗോയിന്നന്റെ കാലുപിടിച്ചു പറഞ്ഞു. “ഞാൻ പോയിറ്റ് ഓനെ കൊന്നിറ്റ് ഞാനും ചത്ത് വേഗം വരും.. നിങ്ങളെന്നെ ഒന്ന് റെക്കമെന്റ് ചെയ്യ്...”
അവളുടെ കണ്ണീരു കണ്ട് ഗോയിന്നൻ ദൈവത്തിന്റെ ഫയലിൽ ഗ്യാരണ്ടർ ആയി ഒപ്പ് വെച്ചു.  ആ പെണ്ണ് ഗോയിന്നന് നന്ദിയുടെ പാലും തേനുമർപ്പിച്ച് തിരിച്ച് പോകുകയും ചെയ്തു.
പിറ്റേന്ന് ദൈവം വന്ന് ഗോയിന്നനെ നരകത്തിലേക്ക് റിക്രൂട്ട് ചെയ്തു.  “അല്ലപ്പാ നിങ്ങളല്ലേ പറഞ്ഞത് എന്നെ സ്വർഗത്തിലാക്കാമെന്ന്.. എന്നിറ്റിപ്പോ.. ഞാൻ കൊടിപിടിക്കും കേട്ടാ..” ഗോയിന്നൻ പ്രതിഷേധിച്ചു.
“എടാ മണ്ടൻ ഗോയിന്നാ നീ താഴേക്ക് നോക്ക്.. നീ ഗാരണ്ടി തന്ന് വിട്ട പെണ്ണതാ ഓൾടെ കെട്ടിയോന്റെ കൂടെ ഇരുന്ന് കഞ്ഞി കുടിക്ക്ന്ന്.. ഓളിനി വരൂല്ല മോനേ..”
“പണ്ടാരാണ്ട് പറഞ്ഞത് പോലെ നായിന്റെ വാല് ഓടക്കൊഴലിലിട്ടത് പോലെ ആയല്ലോ ദൈവമേ..” പാവം ഗോയിന്നൻ.

Monday, October 19, 2015

പ്രതിഷേധം

കയിൽക്കണ കൊണ്ട് ടോപ്പപ്പ് ചെയ്ത് ഒരു കിണ്ണം ചോറ് മോരൊഴിച്ച മത്തിക്കറി ചേർത്ത് ഫിനിഷ് ചെയ്തതിനു ശേഷം കുറ്റ്യേറയത്ത് പെരുമ്പാമ്പിനെ പോലെ റെസ്റ്റെടുക്കുമ്പോഴാണ് നാട്ടിലെ ചെറുപ്പക്കാരുടെ നിദ്രാവിഹീനരാത്രികളിലെ കൊതുകുറാണിയായിരുന്ന അങ്ങ്ട്ടേലെ സുലുവും ഫ്രന്റ്സും കൂടി സിനിമാപ്പടം കാണാൻ പോകുന്നത് ഓമനക്കുട്ടൻ കണ്ടത്. കണ്ട സിനിമയാണെങ്കിലും കൂടെ പോയാൽ ഒന്നിച്ചോ പിന്നിലോ ഇരിക്കാൻ പറ്റിയാലോ എന്നൊരു ചിന്ത പെട്ടെന്നു പൊട്ടിമുളച്ച് വളർന്ന് വിരിഞ്ഞ് പൂവായി കായായി മാറി.
മഹദ്കാര്യങ്ങൾ മറ്റന്നാളത്തേക്ക് മാറ്റിവെക്കരുതെന്നല്ലേ സീനിയേഴ്സ് പറഞ്ഞിരിക്കുന്നത്. ലെവളുമാരുടെ ഒരു പത്തടി ഗ്യാപ്പിൽ കണ്ട സിനിമ തന്നെ കാണാൻ കൊട്ടകയിലേക്ക് കുട്ടനും ചൽത്താ രഹാ ഹെ.
ആണുങ്ങളുടെ ക്യൂവിൽ തിരക്കുണ്ടെങ്കിൽ അവളെ കൊണ്ട് ടിക്കറ്റെടുത്ത് തരാൻ പറയണം അപ്പോ അവരുടെ മുന്നിലോ പിന്നിലോ ഒപ്പരമോ ഇരിക്കാം, ടിക്കറ്റെടുക്കാൻ പറയുമ്പോൾ മുണ്ട് മാടിക്കെട്ടണോ അഴിച്ചിടണോ, ഒന്നിച്ചിരുന്നാൽ എന്തൊക്കെ ചെയ്യണ്ട.. ഇമ്മാതിരിയുള്ള ചിന്തകൾ ടാക്കീസിലെത്തിയപ്പോ തന്നെ പൊളിഞ്ഞ് പാളീസായി. കാരണം ആണുങ്ങളുടെ ക്യൂവിൽ വളരെ കുറച്ചാളുകൾ മാത്രം. പോട്ടെ, സാരമില്ല എല്ലാ കാര്യങ്ങളും നുമ്മ വിചാരിച്ച പോലെ നടന്നാൽ പിന്നെ ദൈവത്തിനു പണിയില്ലാണ്ടായിപ്പോകില്ലേ..
ടാക്കീസിനകത്ത് കയറി അവളുടെ തൊട്ട് പിന്നിൽ ഇരിക്കാം എന്നാൽ ടച്ചപ്പെന്തെങ്കിലും നടത്താം എന്ന ആലോചനയും മാലപ്പടക്കത്തിന്റെ അവസാന എണ്ണം പോലെ പൊട്ടിത്തീർന്നു. അവളുമാർ ലാസ്റ്റ് വരിയിലെ ചുമരിന്നടുത്താണിരുന്നത്, നേരെമുന്നിലായി ഏതോ ഫാമിലീസും. ദൈവത്തിന്റെ പണി തന്നെ.
പിന്നെ വന്നവരൊക്കെ ആ വരിയിൽ മാത്രമായിരുന്നു ഇരുന്നത്. കുട്ടൻ മാത്രം പിറകിൽ ഒരു കസേരയിൽ, മുന്നിലൊക്കെ കളം കാലി.
സീനിമ തുടങ്ങി ഇടക്ക് കറന്റ് പോയപ്പോൾ ആൺപിറന്നവന്മാർ കൂവാനും കസേരയിൽ ചവിട്ടി ഒച്ചപ്പാടുണ്ടാക്കിയും തങ്ങളുടെ സർഗശേഷി പുറത്തെടുത്തു. അത് കണ്ട് ഇവനൊരാണാണോ ആണോ എന്നൊന്നു സുലൂം ടീമും സംശയിച്ചാലോന്ന് വെച്ച് ഓമനക്കുട്ടനും തന്നാലായ രീതിയിൽ മുന്നിലെ കസേരയിൽ ചവിട്ടി പ്രതിഷേധിച്ചു.
കഷ്ടകാലം! അത് ഒരു വരിയിൽ നിരനിരയായി ഉറപ്പിച്ച കസേരകളായിരുന്നു. ചവിട്ട് കൊണ്ടത് പോയി അതിന്റെ മുന്നിലത്തേതിന്റെ മോളിൽ വീണു, അത് പോയി മറ്റതിന്റെ മോളിലും, അത് അതിനടുത്തതിന്റെ മോളിലും.. ചടെ പടെ എന്ന് പറഞ്ഞ് പത്ത് വരി കസേരകളും മറിഞ്ഞുവീണു..
അമ്മാതിരി ചെയ്ത്ത് ചെയ്തവനെ ലേഡീസെല്ലാം ബഹുമാനത്തോടെ നോക്കി, കുട്ടൻ ചെസ്റ്റും വിരിച്ച് ജിമ്മായി നിന്നു. അപ്പോഴേക്കും കറന്റും വന്നു, യുവവിപ്ലവകാരിയെ അന്വേഷിച്ച് ടാക്കീസിലെ നടത്തിപ്പുകാരായ തടിയന്മാരും വന്നു. ഒരു സപ്പോർട്ടിനു കുഴപ്പം ഉണ്ടാക്കിയവന്മാരെ നോക്കിയെങ്കിലും ഒരുത്തനും മൈൻഡാക്കിയില്ല. കർണനെ വിശ്വസിച്ച് മഹാഭാരത യുദ്ധത്തിന്റെ ക്വട്ടേഷൻ എടുത്ത ദുര്യോധനന്റെ അവസ്ഥ.
ഓരോന്നായി വീണുകിടന്ന കസേരകൾ കഷ്ടപ്പെട്ട് നിവർത്തി വെക്കുമ്പോൾ സുലുവും ടീമും ആർത്തട്ടഹസിച്ച് ചിരിക്കുന്നത് സിനിമയിൽ കോമഡി സീൻ കണ്ടായിരിക്കും എന്നാകണേ എന്നായിരുന്നു ഓമനക്കുട്ടന്റെ പ്രാർത്ഥന.

Tuesday, October 13, 2015

ഏൻ എമർജൻസി കേസ്

രാഘവാട്ടൻ ആശുപത്രി കട്ടിലിൽ കിടന്നു ഭാര്യ സാവിത്രിയേച്ചി പൊളിച്ചു കൊടുത്ത ഒരു ഓറഞ്ച് തിന്നുമ്പോഴാണ് വളരെ തിരക്ക് പിടിച്ച രീതിയിൽ ഒരു ചെറുപ്പക്കാരൻ വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയത്. അപരിചിതനായതിനാൽ രണ്ടുപേരും, ഒരു കസേരയിലിരുന്ന് ഫേസ്ബുക്കിൽ ലൈക്കടിച്ച് കൊണ്ടിരുന്ന മകൾ സുപ്രിയയും ഞെട്ടിയെണീറ്റു.
“രാഘവേട്ടനല്ലേ.. ഞാൻ വിവേക്..” ഏത് വിവേകമില്ലാത്തവനാണിത് തനിക്ക് ചേരാത്ത പേരും കൊണ്ട് വന്നതെന്നായി രാഘവാട്ടന്റെ മനോരഥം.
“എന്നെ അറിയില്ലല്ലേ.. ഞാൻ പരിചയപ്പെടുത്താം.. ഒരു മിനിറ്റേ.. ഇപ്പോ വരാം..” അതും പറഞ്ഞ് അയാൾ ടോയിലറ്റിൽ കയറി വാതിലടച്ചു.
അച്ഛനെ അറിയുന്ന വല്ലവരുമാകാം, കാണാൻ കൊള്ളാലോ, മൊഞ്ചനാ.. എന്ന് സുപ്രിയയുടെ മനസ്സിൽ.
എനിക്കറിയാത്ത ഒരാൾ ഏതാപ്പാ ഇങ്ങേരെ അറിയുന്നതായിട്ട്.. കാണാൻ കൊള്ളാം നല്ല ജോലിയൊക്കെ ഉള്ളതാണെന്ന് തോന്നുന്നു.. എന്ന് സാവിത്രിയേച്ചിയുടെ മനസ്സിൽ.
ഇതേതാ എനിക്കറിയാത്ത ഒരുത്തൻ? സുപ്രിയയുടെ കൂടെ പഠിക്കുന്നവന്മാരോ മറ്റോ ആകുമോ? ലൈനാണോ?? ഇനി സാവിത്രിയുടെ ആരെങ്കിലും അടുപ്പക്കാരാണോ?? ഇന്നത്തെ ചെക്കന്മാർക്ക് പ്രായമുള്ള പെണ്ണുങ്ങളോടും ചാട്ടമുണ്ടല്ലോ... അങ്ങനെ രാഘവേട്ടന്റെ മനസ്സിലും ചിന്തകൾ തിളച്ചു മറിഞ്ഞ് മറീനാ ബീച്ച് പോലായി.
പരസ്പരം ചോദിച്ചപ്പോൾ ആർക്കും അയാളെ അറിയില്ല, സുപ്രിയക്ക് പറ്റിയ ചെക്കനാണെന്ന് സാവിത്രിയേച്ചി പറഞ്ഞപ്പോൾ സുപ്രിയ ലൈക്കടി നിർത്തി കണ്ണാടി നോക്കി ചെറുപ്പക്കാരനെ നേരിടാനൊരുങ്ങി. ചെമന്ന മുഖത്ത് ഇപ്പോഴത്തെ ഫാഷനായ മുഖക്കുരു ഇല്ലാത്തതിൽ അവൾക്കൊരു വിഷമം തോന്നാതിരുന്നില്ല.
അപ്പോഴേക്കും പുറത്ത് വന്ന ചെറുപ്പക്കാരൻ പറഞ്ഞു. “ഒന്നും വിചാരിക്കല്ലേ.. എനിക്ക് നിങ്ങളെയും നിങ്ങൾക്ക് എന്നെയും അറിയില്ല, പുറത്ത് വെച്ച് ബോർഡ് നോക്കിയാണ് പേരു മനസ്സിലായത്... ഒരു അത്യാവശ്യമായതോണ്ടാ.. ഒന്ന് ടോയിലറ്റിൽ പോകാൻ വന്നതാ...”
‘ഒരു മിനിറ്റാണെകിൽ ഒരു മിനിറ്റ്, നീ എന്നെ മോഹിപ്പിച്ചല്ലോടാ ദുഷ്ടാ.. നിന്റെ കോർക്കിളകാൻ കണ്ട സമയം..‘ സുപ്രിയ ഇങ്ങനെ പിറുപിറുത്തു.