Wednesday, November 28, 2012

ചക്കക്കുറി



ഒരാഴ്ചയോളം നിർത്താതെ പെയ്ത ശേഷം മഴ നിന്നൊരു ദിവസമായിരുന്നു അത്.  ഇരുളിനെയും മഴക്കാറിനെയും വകഞ്ഞ്മാറ്റി വെളിച്ചം എങ്ങും പരന്നു.  മഴ കഴിഞ്ഞ മണ്ണിൽ സൂര്യപ്രകാശം പതിക്കുന്നത് പോലെ അവാച്യമായൊരു ഭൌതികാനുഭവം വേറെയില്ല.  നല്ല തെളിച്ചമുള്ള കാലാവസ്ഥയായിട്ടും കുറേ ദിവസങ്ങളായി പെയ്തിരുന്ന മഴ നിന്നിട്ടും വീട്ടിലാർക്കും ഒരു ഉത്സാഹവുമുണ്ടായിരുന്നില്ല.  അതിൽ കാര്യമുണ്ട്.  ചോറ്‌ വെക്കാനുള്ള അരിയൊക്കെ തലേന്നേ തീർന്നിരുന്നു.  അച്ഛൻ പണിക്കൊന്നും പോകാനാവാതെ കിടപ്പിലായതിനു ശേഷമായിരുന്നു വീട്ടിലെ സ്ഥിതി നന്നെ മോശമായത്.  വയറു നിറയെ കഴിക്കാൻ പോയിട്ട് നേരത്തിന് കഞ്ഞി പോലും ഉണ്ടായിരുന്നില്ല.  പുരപ്പുല്ല് വാങ്ങി മേയാൻ കഴിയാത്തതിനാൽ ദ്രവിച്ച ഓലകൾക്കിടയിലൂടെ മഴ വീട്ടിന്നകത്തേക്കും പെയ്തിരുന്നു. മഴ കനത്താൽ മേൽ‌പ്പുരക്ക് കീഴിലുള്ള കൊട്ടിലകത്തേക്ക് എല്ലാവരും പോയി നിൽക്കും.  അവിടെ മാത്രമാണ്  വീട്ടിൽ ചോരാത്ത സ്ഥലം.

പിൻഭാഗത്തെ ഞാലിയോട് ചേർത്തുണ്ടാക്കിയ ആലയിൽ നിന്നും പശു നിർത്താതെ കരയുന്നു.   തോരാ മഴ കാരണം അതിനെ പുറത്തേക്ക് മാറ്റിക്കെട്ടാനോ പുല്ല് അരിഞ്ഞ് കൊണ്ടുക്കൊടുക്കാനോ പറ്റിയിരുന്നില്ല. രാവിലെ തന്നെ കത്തുന്ന വിശപ്പുമായിട്ടാണ് വീട്ടിലെല്ലാവരും എഴുന്നേറ്റത്.  നാലാണും രണ്ട് പെണ്ണുമായി അവിടെ ആളുകൾക്ക് മാത്രം ക്ഷാമമില്ല.  ഏറ്റവും ഇളയ കുട്ടിക്ക് ഏകദേശം അഞ്ച് വയസ്സ് പ്രായമുണ്ടാകും.  എഴുന്നേറ്റയുടനെ അവൻ ദോശ കിട്ടാത്തതിന് അമ്മയെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.  എങ്ങനെ കിട്ടുമെന്നൊന്നും ആ പ്രായത്തിൽ അറിയണ്ടല്ലോ.  അവരാണെങ്കിൽ ഒന്നും പറയാതെ അടുക്കളയുടെ കട്ടിലപ്പടിയിൽ പുറത്തേക്ക് നോക്കി വെറുതെയിരുന്നു.  ദാരിദ്ര്യവും ജീവിത പ്രാരാബ്ധവും അവരെ മെല്ലിച്ചൊരു ശരീരം മാത്രമാക്കി മാറ്റിയിരുന്നു.  എപ്പോഴോ കനലടങ്ങിയ അടുപ്പിൽ നനഞ്ഞ് കുതിർന്ന വെണ്ണീർ മാത്രമായിരുന്നു ബാക്കി.  അരിക്കലത്തിലെ ശൂന്യതയെപ്പറ്റിയൊന്നും അറിയാത്ത അവൻ വിശക്കുന്നെന്ന് പറഞ്ഞ് കരയാൻ തുടങ്ങി.  ചേട്ടന്മാരും പെങ്ങന്മാരും ഓരോ മൂലക്ക് പോയി വെറുതെ ഇരിക്കുകയായിരുന്നു.  രണ്ട് പലകകൾ കല്ലിന്റെ മുകളിൽ ചേർത്ത് വെച്ചുണ്ടാക്കി അതിൽ പായ ഇട്ട കട്ടിലിൽ കിടക്കുകയാണ് അവന്റെ അച്ഛൻ.  കുഞ്ഞിമോനെ കരച്ചിൽ കേട്ട് സഹിക്കാനാവാതെ വന്നപ്പോൾ അദ്ദേഹം അമ്മയെ വിളിച്ചു.  എന്തൊക്കെയോ പിറുപിറുത്ത് അവർ ഒട്ടും തെളിയാത്ത മുഖവുമായി അങ്ങോട്ടേക്ക് പോയി.  

“നീ ആ ചാത്തോത്തെ കൈക്കോറിന്റട്ക്ക പോയി ഒരു ചക്ക തരുമോന്ന് ചോദിക്ക്
“പൈശ കൊടുക്കാണ്ട് വെറുതെ അയാള് തരുവോ” അനിഷ്ടസ്വരത്തിൽ അവർ പറഞ്ഞു.
“നമ്മളെ ചക്കക്കുറി തീരാനായില്ലേ.. ഇത് വരെ അയിന്റെ നറുക്ക് അടിച്ചിറ്റുല്ല.. തെരും, ഞാൻ പറഞ്ഞെന്ന് പറയ്..”
കുറച്ച് കഴിഞ്ഞപ്പോൾ കള്ളി ലുങ്കിയും ബ്ലൌസ്സുമിട്ട് കുറുകെ ഒരു തോർത്തുമിട്ട് ആ മെലിഞ്ഞ സ്ത്രീ ഇളയതിന്റെ കൈയും പിടിച്ച് പുറത്തേക്കിറങ്ങി.  ഉയരമുള്ള രണ്ട് കിളകൾക്കിടയിലെ വലിയ ഉരുളൻ മിനുസക്കല്ലുകൾ നിറഞ്ഞ എടയിലൂടെ ഏങ്ങിക്കൊണ്ട് അവനും അമ്മയുടെ പിന്നാലെ നടന്നു.  വലിയൊരു വീട്ടിന്റെ അടുക്കള ഭാഗത്തായിരുന്നു രണ്ടു പേരും എത്തിയത്.  ചാത്തോത്തെ തറവാട് നാട്ടിലെ പേരുകേട്ട ജന്മിയായ കിട്ടൻ നമ്പ്യാരുടേതായിരുന്നു.  ഒരുപാട് വയലും, പറമ്പും തെങ്ങിൻതോപ്പുമൊക്കെയുള്ള വലിയൊരു തറവാട്ടിലെ കാരണവരാണ് അദ്ദേഹം.  മൂന്ന് നിലകളിലായി കല്ലുകൊണ്ടുണ്ടാക്കി കുമ്മായം തേച്ച ഓടിട്ട വീട്.   നെല്ല് കൊയ്ത് കൊണ്ട് വന്നിടാനും മെതിക്കാനും പത്തായത്തിൽ നിറക്കാനുമൊക്കെയുള്ള ചാണകം തേച്ച് നിരപ്പാക്കിയ നീളൻ മുറ്റം.  

അന്നാട്ടിൽ അവന്റെ വീട് മാത്രമേ ഓലപ്പുരയായിട്ട് ഉണ്ടായിരുന്നുള്ളൂ.  അമ്മ എപ്പോഴും അത് പറഞ്ഞ് അച്ഛനെ കുറ്റപ്പെടുത്തുന്നത് അവൻ കേൾക്കാറുണ്ട്.  ഏത് മഴപെയ്താലും ചോരാത്ത, നിലത്ത് മിനുസമുള്ള കാവിയിട്ട, ഓടിട്ട വീട് അത്ഭുതത്തോടെ അവൻ നോക്കി നിന്നു. അവന്റെ വീട്ടിലാണെങ്കിൽ പുരപ്പുറത്ത് പെയ്യുന്ന മഴയിൽ കുറേ അകത്തും പെയ്യും.  അമ്മ അതൊക്കെ കീറച്ചാക്ക്കൊണ്ട് ഒപ്പി പാനിയിലാക്കി പുറത്ത് കൊണ്ട്പോയി മറിക്കും.  തലേന്ന് രാത്രി നടുഅകത്ത് വെള്ളം നിറഞ്ഞപ്പോൾ ചേട്ടൻ ഒരു കമ്പിയെടുത്ത് ചുമർ തുളച്ച് പുറത്തേക്ക് ഒഴുക്കിക്കളയുകയായിരുന്നു. 
അടുക്കള മുറ്റത്ത് കുറച്ച് സമയം നിന്നപ്പോൾ വെളുത്ത് ചുളിഞ്ഞ ശരീരവുമായി വയസ്സായൊരു പെണ്ണുങ്ങള് വന്നു.

“എന്തിനാ വന്നേ?” വന്ന സ്ത്രീ ചോദിച്ചു.  അവൻ അവരുടെ വലിയ കാതിലെ സ്വർണ്ണത്തിന്റെ തക്കകൾ ആടുന്നത് നോക്കി നിൽക്കുകയായിരുന്നു.  അമ്മയുടെ കാതിലെ ദ്വാരം അടച്ചിരുന്നത് തുളസിച്ചെടിയുടെ കഷണം കൊണ്ടായിരുന്നു.

“കൈക്കോറോട് ഒരു ചക്ക കിട്ടുമോന്ന് ചോദിക്കാൻ വന്നതാ” അമ്മ മടിയോടെ പറഞ്ഞു.
“ഓറ് കുളിക്ക്വാന്ന്. ഇവനെന്തിനാ കരയുന്ന്…?
“പൈച്ചിറ്റാന്ന്.. ഒരു മണി അരിയില്ല.. വീട്ടില്” അമ്മയുടെ ഒച്ചയും തലയും വളരെ താണിരുന്നു.

അവർ ഒന്ന് അവനെ തന്നെ നോക്കി എന്തോ പിറുപിറുത്ത് അകത്തേക്ക് പോയി.  കുറച്ച് കഴിഞ്ഞ് ഒരു പാത്രവും കോപ്പയുമായി അവർ നടു മണങ്ങി ആടിയാടി വന്ന് അത് അടുക്കള ഇറയത്തിന്റെ മൂലയിൽ വെച്ച് “ഇന്നാ” എന്ന് പറഞ്ഞ് വിളിച്ചു.  

അവൻ ആർത്തിയോടെ അങ്ങോട്ടേക്ക് നീങ്ങി.  കുളുത്തിൽ വെള്ളമൊഴിച്ചതും വെള്ളരിക്ക കൂട്ടാനുമായിരുന്നു അതിൽ.  അമ്മ മുറ്റത്ത് വീണു കിടന്നിരുന്ന ഒരു പ്ലാവിലയെടുത്ത് കുയിൽ കോട്ടി കൊടുത്തു.  വിശന്ന് പൊരിഞ്ഞിരുന്നതിനാൽ അവനത് വേഗം വേഗം കോരിക്കുടിച്ചു.  അമ്മ അവന്റെ പാറിപ്പറന്ന തലമുടിയിലൂടെ വിരലോടിച്ച് തിന്നുന്നതും നോക്കി നിന്നു.  പാത്രം കാലിയാകാറായപ്പോഴാണ് അവന്റെ വിശപ്പടങ്ങിയത്.  മതിയാക്കിയപ്പോൾ ബാക്കിയുള്ള വറ്റുംവെള്ളത്തിൽ വെള്ളരിക്കാച്ചാറ് ചേർത്ത് അമ്മ പാത്രമോടെ കുടിച്ചു.   എന്നിട്ട് താഴെ വീണ വറ്റുകൾ പെറുക്കികളഞ്ഞ് കിണറ്റിൽ നിന്ന് വെള്ളമെടുത്ത് ഇരുന്ന സ്ഥലം തളിച്ച്, പാത്രവും കഴുകി കമിഴ്ത്തി വെച്ചു. 

“കൊറച്ച് നെല്ല് കുത്താന്ണ്ടാര്ന്നൂ.. നീ കുത്തിത്തര്വോ.. നാണീ..” പാറുമേക്കൻ ചോദിച്ചു.

“ഓ.. അയിനെന്നാ” അവർ പാറുമേക്കന്റെ പിന്നാലെ ചായിപ്പിലേക്ക് പോയി.  അവിടെ വലിയൊരു ചെമ്പിൽ നിറയെ പുഴുങ്ങിയ നെല്ലുണ്ടായിരുന്നു.  അമ്മ അത് കുറേശ്ശെയായി മര ഉരലിലിട്ട് കുത്താൻ തുടങ്ങി.  അവൻ മിറ്റത്ത് പോയി തെങ്ങിൽ നിന്ന് വീണ വെളിച്ചിങ്ങയും പച്ചീർക്കിലിയും കൊണ്ട് വണ്ടിയുണ്ടാക്കി കളിച്ചു.  കുറേ കഴിഞ്ഞപ്പോൾ നെല്ല് കുത്തിക്കഴിഞ്ഞ് ക്ഷീണിച്ച് വിയർത്ത് അമ്മ വന്നു.  കിണറിൽ നിന്ന് കുറച്ച് പച്ചവെള്ളം കോരിക്കുടിച്ച് തളർച്ച മാറ്റാൻ മുറ്റത്തെ വരമ്പിലിരുന്നു.  അവൻ കളി നിർത്തി അവരുടെ അടുത്തേക്ക് ഓടിപ്പോയി മടിയിൽ കേറിയിരുന്നു.  
“ഓറ് മുന്നിലുണ്ട്.. നീ പോയി ചോയിച്ചോ...“ പാറുമേക്കൻ അപ്പോൾ വന്ന് പറഞ്ഞു.

കിണറിന്റെ ആൾമറയും ചുറ്റി മുൻഭാഗത്തേക്ക് ചെല്ലുമ്പോൾ കൈക്കോർ ഇറയത്തെ ചാരുകസേരയിൽ ഇരിക്കുകയായിരുന്നു.  വെളുത്ത് മെലിഞ്ഞ് മുടി നരച്ച് നീളംവെച്ചൊരാളാണ് കിട്ടൻ കൈക്കോർ.

“നീ എന്തിനാ വന്നേ” കൈക്കോറുടെ ചിലമ്പിച്ച ഒച്ച കേട്ട് കുട്ടി പേടിച്ച് അമ്മയുടെ പിന്നിലേക്ക് മാറി.
“ഒരു ചക്ക തെരാൻ ഇവന്റച്ഛൻ പറഞ്ഞു” അമ്മ താഴ്മയോടെ പറഞ്ഞു.
“നിങ്ങളെ കുറീന്റെ കണക്ക് നോക്കട്ടെ  കൈക്കോർ അകത്തേക്ക് പോയി ഒരു കണക്ക് ബുക്ക് എടുത്ത് കൊണ്ട് വന്ന് മറിച്ച് നോക്കാൻ തുടങ്ങി.  “രണ്ടുറുപ്പിയ പതിനാല് പൈശയേ ആയുള്ളൂ.. നറക്ക് ഇദ് വരെ വന്നിറ്റുല്ല, മൂന്നുറുപ്പിയ ആയാലേ ചക്ക തരാൻ പറ്റൂ
“മഴ ആയത് കൊണ്ട് പണിക്ക് പോകാനാകുന്നില്ല കൈക്കോറെ.. ഇവന്റച്ചൻ സുഖോല്ലാണ്ട് കിടക്ക്വാന്ന്.. കഞ്ഞി വെക്കാനൊന്നുല്ല... അതോണ്ടാ
“ഉം.. പാറു പറഞ്ഞിന്“ കൈക്കോർ കുറേ ആലോചിച്ച്, “നീ പോയി ഒരു ചക്ക പറിച്ചോ കുറി മുടങ്ങാണ്ട് വെക്കണം കേട്ടാ..” എന്ന് പറഞ്ഞ് അകത്തേക്ക് പോയി.  
അമ്മ അടുക്കളമിറ്റത്ത് പോയി പാറുമേക്കത്തിയോട് ഒരു കത്ത്യാളും വാങ്ങി കുന്നുമ്പുറത്തെ പ്ലാവിന്നടുത്തേക്ക് നടന്നു. 


“അമ്മേ, പഴുത്ത ചക്ക മതിയേ.. പഴുത്തത് പറിച്ചാ മതിയേ..” എന്നും പറഞ്ഞ് അവൻ അമ്മയെ നിർബ്ബന്ധിച്ചു കൊണ്ടിരുന്നു.   ഒന്നും പറയാതെ അവർ തലകുലുക്കി.  പ്ലാവിൽ ചക്കകൾ കുറവായിരുന്നു.  ആദ്യമാദ്യം കുറി വന്നവർ വലിയത് നോക്കി പറിച്ചു കൊണ്ടു പോയിരുന്നു.  “അമ്മേ.. അദാ അത് പഴ്ത്തതാണ്.. അദ് പറിക്ക്” ഈച്ചകൾ വട്ടമിട്ട് പറക്കുന്ന ഒരു മഞ്ഞ നിറത്തിലുള്ളൊരു ചക്കയെ ചൂണ്ടിക്കൊണ്ട് അവൻ തിരക്ക് കൂട്ടി.  

അമ്മ നിലത്തുണ്ടായിരുന്ന ഒരു മുളവടിയിൽ കത്തി കെട്ടിയുറപ്പിച്ച് പടർന്ന് കിടക്കുന്ന പ്ലാവിന്റെ താഴത്തെ ശിഖരത്തിൽ കയറി നിന്ന് കുറേ കഷ്ടപ്പെട്ട് ഏറ്റവും വലിയൊരു ചക്ക നോക്കി പറിച്ചിട്ടു.  അവൻ തിരക്കിട്ട് അങ്ങോട്ടേക്ക് ഓടിപ്പോയി അത് മണപ്പിച്ചും വിരൽ കൊണ്ട് അമർത്തിയും നോക്കി.  പക്ഷേ അത് പച്ച ചക്കയായിരുന്നു.  പഴുത്തത് പറിക്കാഞ്ഞത് കൊണ്ട് അവൻ കരയാൻ തുടങ്ങി.  അമ്മ ഒന്നും പറയാതെ തോർത്ത് ചുരുട്ടി തെരികയാക്കി ചക്കയെടുത്ത് തലയിൽ വെച്ചു നടന്നു.  ചാത്തോത്ത് പോയി കത്തി കൊടുത്ത് പാറുമേക്കനോട് പോട്ടേന്നും പറഞ്ഞ് വീട്ടിലേക്ക് നടന്നു.  പിറകിൽ ചിണുങ്ങിക്കൊണ്ട് അവനും.

വീട്ടിലെത്തിയപ്പോൾ ഒരു ഉത്സവത്തിന്റെ ആവേശത്തിൽ എല്ലാവരും ചേർന്ന് ചക്ക മുറിക്കാൻ തുടങ്ങി.  ചക്ക മുറ്റത്ത് വെച്ച് കത്ത്യാൾ കൊണ്ട് ചേട്ടൻ രണ്ട് മൂന്ന് തവണ കൊത്തി അത് രണ്ടാക്കി.  പിന്നെ അമ്മ അത് ചെറിയ കഷണങ്ങളായി മുറിച്ച് കത്തികൊണ്ട് അതിന്റെ പുറത്തെ മുള്ളുകൾ നേർങ്ങനെ ചെത്തിക്കളഞ്ഞു.   അതും ചവിണിയും കൊണ്ട് പോയി കരഞ്ഞ് തളർന്ന പശുവിനിട്ടു കൊടുത്തു.  നേരങ്ങളായി ഒന്നും കിട്ടാണ്ടിരുന്ന ആ മിണ്ടാപ്രാണി ആർത്തിയോടെ ചാടിയെണീറ്റ് അത് തിന്നു.  ചക്ക ചുളകളടർത്തി, കുരുവും ചുളയും വെവ്വേറെയാക്കി ചെറുതായി അരിഞ്ഞ് മഞ്ഞളും പറങ്കിയും ഇട്ട് വേവിച്ച് എല്ലാവർക്കും കൊടുത്തു.  വിശന്ന് തളർന്ന വയറുകൾക്ക് അത് അമൃതേത്തായിരുന്നു.  

ഓർമ്മകളിൽ മഴക്കാർ വന്ന് മൂടുന്ന നേരത്ത് നിരന്തരമായൊഴുകുന്ന രണ്ട് പുഴകളുണ്ടാകുന്നു..  സുതാര്യമല്ലാത്ത ജലക്കാഴ്ചകളിൽ എല്ലാം മങ്ങുന്നു ദാരിദ്ര്യത്തിന്റെ പുകപ്പുരകളിൽ ചുരുൾ നിവരുന്ന, അസ്ഥിയിൽ പോലും കനലുകളുള്ള മറക്കാനാവാത്ത കറുത്ത കാലങ്ങൾ!  കാലത്തിന്റെ കരിയിലകളിൽ ചവിട്ടി ഒരു പിന്നോക്കം മറിച്ചിലുണ്ട്.   അവിടെ ഇപ്പോഴും നനഞ്ഞ് തന്നെ ഇരിക്കുന്ന പാടവരമ്പുകളുണ്ട്..  മഴപെയ്താൽ കുതിരുന്ന, ചാണകം തേച്ച, പുരപ്പുല്ലിൻ മേലാപ്പിട്ട, മൺകട്ടകൊണ്ടുണ്ടാക്കിയ ഇടിയാറായ കൂരയുണ്ട്..  വയറ്റിലെ തീ കെടുത്താനും കണ്ണിലെ ഇരുട്ടകറ്റാനും ആയുസ്സും ആഗ്രഹങ്ങളും ഹോമിച്ച സ്നേഹത്തിന്റെ വൻ‌മരമുണ്ട്  മഴപെയ്തൊഴിഞ്ഞ മാനം പോലെ കാലമേറെയായിട്ടും ഇന്നും സുവ്യക്തമായി..!

Thursday, October 18, 2012

അന്തിച്ചെത്ത്


കള്ളു ചെത്തുകാരൻ സുരൻ ചാത്തോത്ത് വീടിന്റെ അടുക്കളഭാഗത്തെ തെങ്ങും ചെത്തി താഴെയിറങ്ങി ചുവട്ടിൽ കുറച്ച് വെള്ളമൊഴിച്ച് നിവർന്നപ്പോൾ വല്ലിയേച്ചി മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു.  ഇക്കണ്ട തെങ്ങുകളെല്ലാം കേറുമ്പോൾ മുറ്റത്തും പറമ്പിലുമെല്ലാം നോക്കിയിട്ടും ആളെ കണ്ടിരുന്നില്ല.  മഴയ്ക്ക് ശേഷം സന്ധ്യാരശ്മികളേറ്റ് നിൽക്കുന്ന റോസാപ്പൂവിനെപോലെ സുന്ദരിയായിരുന്നു വല്ലിയേച്ചി.  ചന്ദനക്കളറുള്ള നൈറ്റിയിൽ ഗോതമ്പ് നിറമുള്ള ശരീരവടിവ് വേർതിരിച്ചറിയാൻ പറ്റുന്നില്ല.  കെട്ടിവെച്ച മുടിയിൽ ഈറൻ മാറാൻ വെളുത്ത തോർത്ത് ചുറ്റിയിരിക്കുന്നു.  കരിമഷികൾ അതിരിട്ട വിടർന്ന കണ്ണിലെ കാന്തരശ്മികളെയും നനഞ്ഞ് തുടുത്ത ചെഞ്ചുണ്ടുകളിലെ തൂമന്ദഹാസത്തെയും നേരിടാനാവാതെ താഴോട്ട് നോക്കി.  നൈറ്റിയിൽ നിന്ന് പുറത്തേക്ക് പാവാടയുടെ വെൺഞൊറികൾ തലനീട്ടുന്നുണ്ടായിരുന്നു.  “ദോശക്ക് കൂട്ടാൻ കള്ള്” സ്റ്റീൽ ഗ്ലാസ്സ് നീട്ടിക്കൊണ്ട് അവർ പറഞ്ഞു.  ഇടതു കൈ ചെരപ്പയിലേക്ക് നീണ്ടപ്പോൾ വലതു കൈ ഗ്ലാസ്സിനായി നീട്ടി.  കൈ വിരലിൽ അറിയാതെന്ന പോലെ പിടിക്കാനായി സുരൻ നോട്ടം മനപൂർവ്വം മുഖത്തേക്കാക്കി.  ഗ്ലാസ്സിനൊപ്പം തണുത്ത് മൃദുലമായ വിരലുകളെ ഒന്നിച്ച് കൂട്ടിപ്പിടിച്ച് കള്ളൊഴിക്കുമ്പോഴാണ് അതിലൊരു കടലാസ്സ് കുറിപ്പ് കണ്ടത്.  “ഇന്ന് രാത്രി പത്ത് മണിക്ക് വരിക.”  


കാന്തത്തിന്റെമേൽ വീണ ഇരുമ്പ് പൊടി പോലെ രോമങ്ങൾ ആ സ്പോട്ടിൽ ഞാനോ നീയോ എന്ന് മത്സരിച്ച് എഴുന്നേറ്റ് നിന്നു.  


വല്ലിയേച്ചി മുപ്പത്തിയഞ്ച് വയസ്സുള്ളൊരു വലിയ ചേച്ചിയാണെന്നത് റെക്കോർഡ്സിൽ മാത്രമേയുള്ളൂ.  എന്ത് കണ്ടാലും അത്ര വയസ്സുണ്ടെന്നും സ്കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികളുണ്ടെന്നും ആരും പറയില്ല, അത്രക്ക് ഗ്ലാമറാണ്.   അത് കൊണ്ട് നാട്ടിലെ യൂത്ത്സിന്റെ ഇടയിൽ വല്ലിയേച്ചിക്ക് യമഹ RX 100 ബൈക്ക് പോലെ വലിയ ഡിമാൻഡായിരുന്നു. അവിടത്തെ തെങ്ങുകൾ ചെത്താൻ തുടങ്ങിയത് മുതലാണ് സുര വല്ലിയേച്ചിയുമായി പരിചയത്തിലാകുന്നത്.  ഒരേ നാട്ടിൽ ആയിരുന്നിട്ടും അതിനു മുൻപ് കണ്ടാൽ ചിരിക്കുമെന്നല്ലാതെ അധികം ലോഗ്യം ഉണ്ടായിരുന്നില്ല.  ചെത്താൻ പോയത് മുതൽ മിണ്ടിപ്പറഞ്ഞും കുശലം ചോദിച്ചും ദോശക്ക് കള്ളു കൊടുത്തും നന്നായി അടുത്തു.  അമ്മിക്കുട്ടി പോലത്തെ ഷേപ്പും കളറുമാണെങ്കിലും വല്ലിയേച്ചിക്കും സുരയോട് സംസാരിക്കാൻ താൽ‌പ്പര്യമായിരുന്നു.  തെങ്ങെല്ലാം ചെത്തി കഴിഞ്ഞാൽ രണ്ടുപേരും കുറേ നേരം അടുക്കള ഭാഗത്ത് സംസാരിച്ചിരിക്കുമായിരുന്നു.  ആദ്യമാദ്യം ഗൾഫ് ജോലിയുടെ ഭാവിയെപ്പറ്റിയും മക്കളുടെ പഠിത്തത്തെപ്പറ്റിയും എക്സ്പയറി ഡേറ്റ് കഴിയാറായി കിടക്കുന്ന അമ്മായിയമ്മയെപ്പറ്റിയുമൊക്കെ ആയിരുന്നെങ്കിൽ പിന്നീടത് അപ്പുറത്തെ വീട്ടിലെ ബിന്ദു മൊബൈലിൽ സംസാരിച്ചോണ്ട് പോകുന്നതിനെയും മൂന്ന് കുട്ടികളുള്ള സുമതി മാർബിൾ പണിക്കാരന്റെ കൂടെ ഒളിച്ചോടിപ്പോയതിനെയും ബസ്സിൽ പെണ്ണിനെ കിളുമ്പിയതിന് കണ്ടക്ടർ ബാബുവിന് അടികിട്ടിയതും പോലുള്ള ഇന്ററെസ്റ്റിങ്ങ് കാര്യങ്ങളെ പറ്റിയായി.  ഭർത്താവ് നാട്ടിലില്ലാത്ത പെണ്ണുങ്ങളോട് മിണ്ടുമ്പോ ചെറുപ്പക്കാർക്കുണ്ടാകുന്ന ആവേശവും പെട്രോളൊഴിച്ച് തീയുടെ അടുത്ത് പോകാൻ പോലുമുള്ള ഹെൽ‌പ്പിങ്ങ് മെന്റാലിറ്റിയും സുരയിൽ നുരകുത്തിയിരുന്നെങ്കിലും അറിയാത്ത പുഴയാകുമ്പോ ആഴം അറിഞ്ഞിട്ട് ഇറങ്ങിയാ പോരേ എന്ന ചിന്തയായിരുന്നു പിന്നോട്ട് വലിച്ചത്.


തങ്ങൾക്കിടയിലുള്ള മഞ്ഞുമല തകർക്കാനും പ്രണയ പായക്കപ്പൽ ചാൽ മാറ്റി ഓടിക്കാനുമുള്ള അവസരം സുര പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുത്തു.  ഏത് സങ്കടാവസ്ഥയിലും മനുഷ്യന്മാരെ ഹെല്പ് ചെയ്യുന്ന ദൈവങ്ങൾ തന്നെയാണ് ആ പ്രണയാർത്ഥിയേയും സഹായിച്ചത്.  അരി വെന്തോന്ന് അറിയാൻ ഒന്ന് രണ്ട് വറ്റെടുത്ത് ഞെക്കി നോക്കുന്നത് പോലെ പെൺ‌മനസ്സ് അറിയാൻ അവനൊരു ടെസ്റ്റ് നടത്തി.  അന്ന് സന്ധ്യക്ക് സംസാരിക്കുമ്പോൾ കാവിൽ പോകാറില്ലേന്ന് മനപൂർവ്വം ചോദിച്ചു.  “ഉണ്ടല്ലോ കഴിഞ്ഞയാഴ്ച കൂടി പോയിന്.. ഇനി കുറച്ച് ദിവസം കഴിഞ്ഞിട്ടേ പോകാൻ പറ്റൂ.“ അതും പറഞ്ഞ് സഡൻ ബ്രേക്കിട്ടു.  ആ നിർത്തിയിടത്ത് ഒരു നിഗൂഢസ്മിത ബസ് സ്റ്റോപ്പുണ്ടായിരുന്നു എന്നത് സുര കണ്ടുപിടിച്ചു.  പ്രതീക്ഷിച്ച തുടക്കം കിട്ടിയ അവനുടനെ “അതെന്താ പോകാത്തെ.. അതെന്താ പോകാത്തെ..” എന്ന് പറഞ്ഞ് ചൊറയാൻ തുടങ്ങി.  


“അത് പിന്നെ, ഒന്നൂല്ല
“പറയ്.. എന്താ പോകാത്തെ..?” സുര പതമുള്ളിടത്ത് പാതാളമാക്കാൻ തുടങ്ങി.
“ഒന്നൂല്ലാ, പോകാൻ പറ്റൂല്ല
“അതെന്താ പോകാൻ പറ്റാത്തെ..?” സുര വിടാതെ നിബ്ബന്ധിച്ചു കൊണ്ടിരുന്നതിനാൽ അവർക്ക് എന്തെങ്കിലും പറയാതെ രക്ഷയില്ലെന്നായി.
“അത്.. എനിക്ക്.. ആയിന്” വല്ലിയേച്ചിയിൽ സ്ത്രീസമ്പൂർണ്ണ ഭാവത്തിന്റെ കോഹിന്നൂർ രത്നമുണ്ടെന്ന അഭിമാനവും ആൺചെക്കനോട് അക്കാര്യം പറയുവാനുമുള്ള നാണവികാരവും ഒരേസമയം ഓളം വെട്ടി.
“എന്താ ആയത് വല്ല്യേച്ചീ?” സംഗതി പിടികിട്ടിയെങ്കിലും സന്തോഷമടക്കി സുര പൊട്ടൻ കളിച്ചു. “നിനക്കറീല്ല ഛീ” എന്നൊക്കെ പറഞ്ഞ് വല്ലിയേച്ചി പിന്നെയും ഉരുണ്ടു.  എന്നാൽ മൂത്രം പിടിച്ച് കയറുക എന്നത് പോലെ സുര ചോദിച്ചോണ്ടിരുന്നു.  ഒരു രക്ഷയുമില്ലാതായപ്പോ “എനിക്ക് പിരിയഡാണ്..” എന്ന് പറഞ്ഞ് വല്ലിയേച്ചി ആപ്പിൾ കടിച്ച ഹവ്വയേച്ചിയായി.  


ഓപ്പൺ ടോക്കിന് തടസ്സമായി നിന്നിരുന്ന ‘ഓറെന്തെങ്കിലും ബിജാരിച്ചാലോ’ എന്ന ഫോർമാലിറ്റിയുടെ ചെങ്കൽ മതിലായിരുന്നു അന്നേരം ചടപടോന്ന് ഇടിഞ്ഞ് പൊളിഞ്ഞ് വീണത്.


പിന്നീട് സംഭാഷണത്തിൽ ഡീപ് ബ്ലൂ വേഡ്സും ആരും കാണാതെ വല്ലപ്പോഴും അത്യാവശ്യം ബോഡി ടച്ചിങ്ങും പതിവായി.  എന്നിട്ടും ആൺ-പെൺ സൌഹൃദങ്ങളിൽ സംഭവിക്കേണ്ടുന്ന മിനിമവും മാക്സിമവുമായ ഉൽ‌പ്പാദനപരമായ ആ കാര്യം മാത്രം നടന്നിരുന്നില്ല.  പല തവണ ചോദിച്ചിട്ടും അതിനുള്ളൊരു സമ്മതപത്രം കിട്ടിയില്ല.  സൌന്ദര്യം, നിറം, വിദ്യാഭ്യാസം, ജോലി, വയസ്സ് തുടങ്ങിയവയിൽ തന്റെ നിലവാരം കുറവായത് കൊണ്ടായിരിക്കുമോ? ആറ്റിറ്റ്യൂഡ് ഉണ്ടായിട്ടും അവരേക്കാൾ ആൾറ്റിറ്റ്യൂഡ് കുറവായത് കൊണ്ടാണോ? കട്ടബോഡിയും കട്ടിമീശയും കട്ടക്ക് വെള്ളമടിയും കാളരാഗത്തിൽ പാടാനും കഴിവുള്ള എന്നെ ഇഷ്ടമല്ലേ? നാട്ടിലെ ചെറുപ്പക്കാർക്കിടയിൽ വ്യാപകമായ ഇമ്മാതിരി സൌഹൃദങ്ങൾ എനിക്കും പറ്റില്ലേ? ഇനി ഞാനൊരു കന്നിസ്വാമി ആയത് കൊണ്ടായിരിക്കുമോ? എന്നൊക്കെ സംശയങ്ങൾ മധുരക്കള്ള് പോലെ സുരമനസ്സിൽ നുരഞ്ഞ് പതഞ്ഞു പൊന്തി.  ക്ഷമകെട്ട് എന്നെ ഇഷ്ടമല്ലേ എന്നൊരു ദിവസം ചോദിക്കുകയും ചെയ്തു. അയ്യോ അങ്ങനെയല്ല, എനിക്കും ഇന്ററെസ്റ്റുണ്ട് പക്ഷേ, പെട്ടെന്ന് പറ്റില്ല, സമയമാകട്ടെ ഒരു ദിവസം രാത്രി വീട്ടിലേക്ക് വിളിക്കാമെന്ന് വല്ലിയേച്ചി വാക്ക് കൊടുത്തു.  അതിന്റെ ആശ്വാസത്തിൽ പിന്നീടുള്ള സംസാരങ്ങളിൽ എരിവും പുളിയുമായി മസാല കൂടുതലായിരുന്നു.  എത്ര മണിക്ക് എങ്ങനെ ഏത് റൂട്ടിലൂടെ വരണം എന്ന് പോലും പ്ലാൻ ചെയ്തിട്ടും ഡേറ്റ് മാത്രം കിട്ടിയില്ല.  അത് സസ്പെൻസാണ്, പറയില്ലാന്നായിരുന്നു അവരുടെ അഭിപ്രായം.  പെണ്ണുങ്ങൾക്ക് ഇക്കാര്യത്തിലൊക്ക് തനത് ശീലങ്ങളുണ്ടല്ലോ ക്ഷമിക്കാതെ വഴിയില്ല.  ചെമ്പ് നിറയെ ബിരിയാണി ഉണ്ടാക്കിയിട്ട് അതിന്റടുത്ത് മണവും കേട്ട് വെള്ളമൂറി നിൽക്കേണ്ടി വരുന്നത് പോലെയായി സുരന്റെ സ്ഥിതി.  അത് വിവരിക്കാൻ പത്മരാജനെയോ വിഷ്വൽ ചെയ്യാൻ ഭരതനെയോ കൊണ്ട് പോലുമാകുമായിരുന്നില്ല.


അങ്ങനെ കുറേനാളായി കാത്ത് കാത്തിരുന്ന ക്ഷണമായിരുന്നു സന്ധ്യക്ക് ഗ്ലാസ്സിൽ കുറിപ്പ് രൂപത്തിൽ കരഗതമായത്.


അപ്പൂപ്പൻ താടിയുടേത് പോലെയായിരുന്നു സുരന്റെ പിന്നത്തെ കാര്യങ്ങൾ.  മനസ്സൊരു വഴിക്കും, കാലൊരു വഴിക്കും ബോഡി വേറൊരു വഴിക്കും കാറ്റിനങ്ങനെ പോകുന്നു.  നിൽക്കുകയാണോ നടക്കുകയാണോന്ന് അറിയുന്നില്ല, ആരാണ് എതിരെ വരുന്നതെന്നോ ആരാണ് മിണ്ടുന്നതെന്നോ അറിയുന്നില്ല.  കുളിക്കുമ്പോ വെള്ളം കോരി കിണർ വറ്റിയതും സോപ്പ് തീർന്നതുമറിഞ്ഞില്ല.  തെങ്ങിൻ ചൂരും കള്ളിന്റെ മണവും പോകാൻ ചേരിക്കുച്ചിട്ട് തേച്ച് തേച്ച് തൊലിപൊട്ടിച്ചു. നഖം മുതൽ തലവരെ വൃത്തിയാക്കിയിട്ടൊന്നും മതിയാവുന്നില്ല, ഷേവ് ചെയ്തിട്ടും ചെയ്തിട്ടും തൃപ്തിയാകുന്നുമില്ല.  വായ് നാറാതിരിക്കാൻ ഒരു ട്യൂബ് പേസ്റ്റ് മുഴുവനുമെടുത്ത് പല്ലു തേച്ചു, ഏമ്പക്കം വിടുമ്പോൾ മണം വന്നാലോ, അതു കൊണ്ട് കുറച്ച് വിഴുങ്ങുകയും ചെയ്തു. ഫസ്റ്റ് ഇമ്പ്രഷൻ ബെസ്റ്റ് ഇമ്പ്രഷൻ ആയില്ലെങ്കിൽ ചിലപ്പോളത് ലാസ്റ്റ് ഇമ്പ്രഷനും ആയേക്കാമല്ലോ.  അതുകൊണ്ട് മണത്തിന്റെയും വൃത്തിയുടേയും കാര്യത്തിൽ നിബ്ബന്ധമായും ഐ.എസ്.ഒ. നിലവാരം പുലർത്തണം.  പിൻഭാഗത്ത് കൈ എത്താത്തതിനാൽ ഒരു പാട്ട കുട്ടിക്കൂറ പൌഡർ ബെഡ്ഷീറ്റിൽ കുടഞ്ഞിട്ട് അതിൽ വീണുരണ്ടു.  ലിപ്സ് മൃദുലമാകാൻ ഇടക്കിടക്ക് തുപ്പൽ കൊണ്ട് ഡ്രിപ്പ് ഇറിഗേഷൻ നടത്തി.  എവിടെയെങ്കിലും പോകുമ്പോ ഇടുന്ന പുത്തൻ അയിഷ അണ്ടർവെയറും അലക്കി ഇസ്തിരിയിട്ട് വെച്ച കാവിമുണ്ടും ഷർട്ടുമിട്ടു. അമ്പലത്തിന്റെ പുറത്ത് നിൽക്കുന്ന ചെരുപ്പിന്റെ റോളാണ് അണ്ടർവെയറിനെങ്കിലും ഒരു വഴിക്ക് പോകുന്നത് കൊണ്ട് കിടക്കട്ടെയെന്ന് വെച്ചു.  പതിനൊന്ന് മണിയാണ് മീറ്റിങ്ങ് ടൈം.  അത് വരെ സമയം കളയാൻ ചോയിപ്പുറത്തെ വിനോദന്റെ കല്യാണത്തിനു പോകാം.  വീട്ടിൽ നിന്ന് രാത്രി മുങ്ങേണ്ടുന്ന പൊല്ലാപ്പും ഒഴിവാക്കാം.  അവിടന്ന് ഒരു പത്തരക്ക് ശേഷം ഇറങ്ങിയാ മതി.  വല്ലിയേച്ചിയുടെ വീടിന്റെ മുൻഭാഗത്ത് പഞ്ചാ‍യത്ത് റോഡാണ്, അതിലൂടെ കയറാൻ പറ്റില്ല, ആരെങ്കിലും കണ്ടേക്കും.  വയലിലൂടെ പോയി വീടിന്റെ അടുക്കള ഭാഗത്ത് കയറാം, രാത്രി അതിലൂടെയൊന്നും ആരും വരാനില്ല.  വയലരികിൽ തന്നെയാണ് വീട്, അതിനാൽ നേരെപോയി കയറാം. പതിനൊന്നാകുമ്പോൾ അടുക്കള വാതിൽക്കൽ നിൽക്കുമെന്നാണ് പറഞ്ഞത്.  വല്ലിയേച്ചിയേയും കൂട്ടി വയലിലേക്ക് ചാഞ്ഞ തെങ്ങിന്റെ മുകളിൽ കെട്ടിപ്പിടിച്ച് കിടക്കണം, രണ്ട് ലിറ്റർ കള്ള്‌ കിട്ടുന്ന തെങ്ങാണ്.  ടൈറ്റാനിക്ക് പടത്തിലെ പോലെ കുറേ സമയം അങ്ങനെ കാറ്റുമേറ്റ് സംസാരിച്ച് കിടക്കണം ശോ..!!!


നിങ്ങൾ ശാസിച്ചോളൂ ഞാൻ നേരെയാകില്ലാന്ന് പറയുന്ന അച്ചുമ്മാന്നേ പോലെ കുരുത്തംകെട്ട രോമങ്ങൾ പിന്നെയും ചാടിയെണീറ്റ് സ്റ്റെഡിയായി നിന്നു.


കല്യാണവീട്ടിലെത്തിയ സുരയുടെ അവസ്ഥ നിലാവത്തിറക്കി വിട്ട കോഴിയുടേത് പോലായിരുന്നു.  ബോഡിയും കൺ‌ട്രോൾ സ്റ്റേഷനും തമ്മിലുള്ള ബന്ധം കം‌പ്ലീറ്റ് വിഛേദിക്കപ്പെട്ടിരുന്നു.  ആലോചന വേറെയിടത്തായതിനാൽ കല്യാണത്തിന്റെ ഒരുക്കങ്ങളിലോ സദ്യവട്ടങ്ങളിലോ കോൺസൻ‌ട്രേഷൻ കൊടുക്കാനേ പറ്റിയില്ല.  പരിചയക്കാർ ചിരിക്കുന്നുണ്ടെങ്കിലും അതിനനുസരിച്ച് പ്രതികരിക്കാൻ പറ്റുന്നില്ല.  എന്തെങ്കിലും പണി എടുക്കണ്ടേന്ന് വിചാരിച്ച് പച്ചക്കറി മുറിക്കാൻ ഇരുന്നെങ്കിലും കടലവണ്ണത്തിൽ മുറിക്കേണ്ടതിനെ അവിയലിന്റെ അളവിലും സാമ്പാറിന് മുറിക്കേണ്ട വെണ്ടക്ക, ഉപ്പേരിക്ക് പോലെയും തറിച്ച് മുറിച്ച് ആളുകളുടെ കോമഡിസ്റ്റാറായി.  അതിന്നിടയില് കത്തിയൊന്ന് പാളി ചോരവന്നപ്പോൾ മുറിക്കൽ നിർത്തി എഴുന്നേറ്റു, ഒരു ശുഭകാര്യത്തിന് പോകുമ്പോൾ ചോര കാണുന്നത് നല്ല ലക്ഷണമെന്നോർത്ത് സമാധാനിച്ചു.  സാധാരണ കല്യാണ വീടുകളിലെത്തിയാൽ നമുക്ക് പറ്റിയ പെൺകുട്ടികളുണ്ടോന്ന് പരതാറുണ്ടെങ്കിലും കടലാസ്സ്പുഷ്പങ്ങൾ പോലെ കുട്ടികളുണ്ടായിട്ടും, തായമ്പൊയിലിലെ മഞ്ജു ഇങ്ങോട്ട് ചിരിച്ചിട്ടും മൈൻഡാക്കിയില്ല.  ഏത് കല്യാണത്തിനു പോയാലും നാലു പെഗെങ്കിലും ചോപ്പ് വെള്ളം അടിക്കുന്നതായിരുന്നു.  ഇത്തവണ ചങ്ങാതിമാർ വായിൽക്കൊണ്ട് മുട്ടിച്ചിട്ടും പിടിച്ച് വലിച്ചിറ്റും വേണ്ടാന്ന് പറഞ്ഞു. രണ്ട് വട്ടം ചോറു വാങ്ങി കുത്തിക്കയറ്റാറുണ്ടെങ്കിലും വായെത്തുന്നിടത്ത് മനസ്സെത്താത്തതിനാൽ ഒരു മണി വറ്റ് ഇറക്കാനായില്ല.  അതിന്നിടയിൽ കുടിക്കാൻ കൊണ്ട് വെച്ച കഞ്ഞിവെള്ളം കണ്ട് ‘പായസം വേണ്ടാ..’ന്ന് പറഞ്ഞ് ആളുകളുടെ ചിരി പിന്നെയും വാങ്ങിക്കൂട്ടി.  പോയിറ്റ് ചെയ്യേണ്ടുന്ന കാര്യങ്ങളെയും ആരെങ്കിലും കണ്ടാലോന്ന് പേടിച്ചും ഒരഞ്ചാറ് കൊല്ലത്തേക്കുള്ള ടെൻഷൻ മുഴുവനും ഒറ്റയടിക്ക് അനുഭവിച്ചു.  ഗെയിലിന്റെ ഗ്യാസ് പൈപ്പ് പോലത്തെ ഉറപ്പുള്ളത് കൊണ്ടാണ്, അല്ലെങ്കിൽ ടെൻഷൻ കാരണം ചോരഞെരമ്പുകളൊക്കെ എപ്പോഴോ പൊട്ടിത്തെറിച്ചേനേ!


അവസാനം രാത്രിയിലെ ക്ലോക്കിന്റേത് പോലെ നെഞ്ചിൽ നിന്നുള്ള ഒച്ചപ്പാടിനെയും ടെൻഷനെയും ഫുൾ വോ‌ള്യത്തിലാക്കി സമയം പത്തര മണിയായി.  

ആളുകളുടെയും ചങ്ങാതിമാരുടെയും ശ്രദ്ധയിൽപ്പെടാതെ വിറകാലുകളുമായി കല്യാണവീട്ടിൽ നിന്ന് പതുക്കെ ഇടവഴിയിലേക്കിറങ്ങി.  അവിടവിടെയായി വാട്ടർസപ്ലൈക്കാർ കൂട്ടം കൂടിയിരുന്ന് കുപ്പിയും മനസ്സും പങ്ക് വക്കുന്നുണ്ട്. കാവിമുണ്ടും കറുപ്പ് ഷർട്ടുമായതിനാൽ (അതൊക്കെ രാത്രിയാത്രയിലെ പ്ലാനിങ്ങാണ്) പെട്ടെന്നാരുടെയും ശ്രദ്ധയിൽ പെടില്ല, പോരാത്തതിന് നല്ല കൂരിരുട്ടും.  ഫുൾമൂൺ ആയിരുന്നെങ്കിൽ ബുദ്ധിമുട്ടായേനേ.  ഇടവഴി നേരെ ചെന്നവസാനിക്കുന്നത് വയലിലേക്കാണ്.  വയലിന്റെ കൃത്യം നടുക്ക് നിന്നും ഇടത്തേക്കുള്ള വരമ്പിലൂടെ നേരെ നടന്നാൽ എത്തുന്നത് തെക്കേക്കര അങ്ങാടിയിലേക്കാണ്.  വരമ്പിന്റെ പകുതിയെത്തി ഇടത് ഭാഗത്തേക്ക് തിരിഞ്ഞ് ചിറയിലേക്ക് കയറിയാൽ കറക്റ്റായി വല്ലിയേച്ചിയുടെ അടുക്കള ഭാഗത്തെത്തും.  വീട്ടിൽ മക്കളും അമ്മായിയമ്മയും ഉറങ്ങിക്കാണും, അവിടെത്തിയാൽ പിന്നെയൊന്നും പേടിക്കാനില്ല. വയൽ കടക്കുമ്പോൾ ആരെങ്കിലും വന്നാൽ മാത്രമേ പ്രശ്നമുള്ളൂ, അത് മാത്രമാണ് ഈ സാഹസിക യാത്രയിലെ കാൽക്കുലേറ്റഡ് റിസ്ക്.  


വയലിന്റെ നടുക്കെത്തി നാലുപാടും കറങ്ങി വല്ലയിടത്തു നിന്നും വെളിച്ചം വരുന്നുണ്ടോന്ന് നോക്കി.  ഇല്ല, അപ്പോ മിഷൻ അന്തിക്കേറ്റ് തുടങ്ങാം.  ചുറ്റുപാടും ഞാറ് നടാൻ വേണ്ടി ചളി കുഴച്ചിട്ടിരിക്കുന്ന വയലും വലക്കണ്ണികൾ പോലത്തെ വരമ്പും മാത്രം. കൃഷിയൊക്കെ ഇപ്പോ പത്രത്തിലെ കാർഷികരംഗം പേജുകളിൽ മാത്രമാണെങ്കിലും കുടുംബശ്രീക്കാരൊക്കെ ഉള്ളത് കൊണ്ട് പണികൾ ചിലയിടത്തൊക്കെ നടക്കുന്നുണ്ട്.  ഇരുവശത്തും തെങ്ങും കവുങ്ങും വാഴയും നിറഞ്ഞ ചിറകളും അതിന്റപ്പുറം ഇടക്കിടക്ക് ചില വീടുകളും.  ലൈറ്റൊന്നും കാണുന്നില്ല, എല്ലാവരും ഉറങ്ങീന്ന് തോന്നുന്നു, ഇനി പേടിക്കാനേയില്ല.  വായ നാറാതിരിക്കാനും ധൈര്യത്തിനും കരുതിയിരുന്ന മുട്ടായി എടുത്ത് വായിലിട്ട് ചവച്ചു.  ഇരുട്ടായിരുന്നിട്ടും ടോർച്ച് എടുക്കാത്തത് മനപൂർവ്വമാണ്, അതാകുമ്പം ആരെങ്കിലും കാണും.  മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ കുനിഞ്ഞ് വരമ്പിൽ മാത്രം ശ്രദ്ധിച്ച് നടന്നു.  ഞെക്കി ഞെക്കി മൊബൈലിൽ എണ്ണിയാലൊടുങ്ങാത്ത അക്കങ്ങൾ മുളക്കാൻ തുടങ്ങി.  കുറച്ച് നടന്നപ്പോൾ ബസ്ക്ലീനർ വാസുവിന്റെ വീടിന്റെ കിണറ്റുകരയിൽ നിന്നും വെള്ളം വീഴുന്ന ഒച്ച കേട്ടു.  മൂപ്പർ ബസ്സ് ഹാൾട്ടാക്കി വന്ന് കുളിക്കുകയാണ്.  കുറച്ച് സമയം മൊബൈൽ രണ്ട് കൈകൊണ്ടും പൊത്തിപ്പിടിച്ച് അനങ്ങാണ്ട് നിന്നു.  കണ്ണ് ഇരുട്ടുമായി പൊരുത്തപ്പെട്ടപ്പോൾ വെളിച്ചമില്ലെങ്കിലും പോകാൻ പറ്റുമെന്നായി. ഒച്ചയുണ്ടാക്കാണ്ട് മെല്ലെ നടന്നു.  വീട് കടന്നപ്പോൾ ധൈര്യമായി.  ഇനി അഞ്ചാറ് കണ്ടം കൂടി കഴിഞ്ഞാൽ രക്ഷപ്പെട്ടു.  അവിടന്ന് ഇടത്തേക്ക് തെറ്റിയാൽ വല്ലിയേച്ചിയുടെ വീടായി. ഓറ്‌ കാത്തിരിക്കുകയാകും ഇപ്പോൾ..! ലിറ്റർ കണക്കിന് ചോര ഒന്നായി തിളച്ച് പതച്ച് മറിയാൻ തുടങ്ങി


പെട്ടെന്നാണ് കുറച്ച് മുന്നിലൊരു മങ്ങിയ വെളിച്ചം കണ്ടത്


ഒന്ന് പതറി സർവ്വാംഗം വിറച്ചു.. ആരാണതെന്നറിയില്ല, എന്തിനാ രാത്രി ഈ ഭാഗത്ത് വന്നതെന്ന് ചോദിച്ചാൽ എന്താ പറയുക! ആലോചിച്ച് നിൽക്കാൻ സമയമില്ല, സഡൻ ആക്ഷൻ നടത്തേണ്ട സമയമാണിത്..  വേഗം വയലിലേക്കിറങ്ങി. മുട്ടോളം ചെളിയാണ്, നാട്ടി നടാൻ വേണ്ടി ഒരുക്കിയിട്ടതാണ്.  കാർട്ടൂണിൽ ടോം ജെറിയെ പിടിക്കാൻ ക്ലോം.. ക്ലോം.. എന്ന് ഒച്ചയുണ്ടാക്കി നടക്കുന്നത് പോലെ കാലു പൊക്കി നീട്ടിവെച്ച് കണ്ടത്തിന്റെ നടുവിലെത്തി അനങ്ങാതെ മണങ്ങി നിന്നു.. എതിരെ വന്നയാൾ സഞ്ചിയും തൂക്കി ആടിയാടി നടന്നു പോയി.. പീടികക്കാരൻ രാഘവേട്ടൻ കട പൂട്ടി കള്ളുംകുടിച്ച് വരികയാണ്.  പണ്ടാരക്കാലനു വരാൻ കണ്ട നേരം!  കാലു മുഴുവൻ ചെളിയായി.. ഇനി ഇതൊക്കെ വൃത്തിയാക്കണ്ടേ.  വരമ്പിലേക്ക് നടക്കാൻ നോക്കി. കാലു ചെളിയിൽ പൂണ്ടിരിക്കുകയാണ്.  പണ്ട് രാത്രിസേവയിൽ ഓടുമ്പോൾ എടുക്കാൻ മറന്ന ചെരിപ്പ് നോക്കി ലോക്കൽ ഷെർലക്ഹോംസുമാർ ഒരാളെ പൊക്കിയിരുന്നു.  അത് കൊണ്ടാണ് കക്കൂസിൽ പോകുമ്പം ഇടുന്ന തയഞ്ഞ സ്പഞ്ചിന്റെ ചെരിപ്പ് ഇട്ടത്.  വലിച്ച് നോക്കി, കിട്ടുന്നില്ല, ആഞ്ഞ് വലിച്ചു.. വള്ളിപൊട്ടി ചെരിപ്പവിടെ നിന്നു, കാലിങ്ങ് പോന്നു. അതെടുക്കാൻ കുനിഞ്ഞപ്പോൾ മൊബൈൽ ഫോൺ തവള തുള്ളുന്നത് പോലെ പോക്കറ്റിൽ നിന്നും താഴേക്ക് വീണു..!  കൈയിട്ട് തപ്പി നോക്കി.. അതോടെ കൈയ്യിലും ചെളിയായി..  കുറേ തിരഞ്ഞിട്ടും കിട്ടിയില്ല,  മാവിൽ മുങ്ങിയ പഴം‌പൊരി ആയ സ്ഥിതിക്ക് ഇനിയത് കിട്ടിയിട്ടും കാര്യമില്ല.  പോട്ടെ, അതൊക്കെ ഇഷ്ടപ്പെട്ടാൽ വല്ലിയേച്ചി തന്നെ വാങ്ങിത്തരും, അവരുടെ കൈയ്യിൽ നല്ല കാശുണ്ട്.  ആദ്യം വന്ന കാര്യം നടക്കട്ടെ എന്നോർത്ത് കാലു വലിച്ച് നടക്കാൻ നോക്കി.. അനക്കാൻ പറ്റുന്നില്ല..  ശക്തിയോടെ വലിച്ചെടുത്ത് മാറ്റി ചവിട്ടിയപ്പോൾ കാലു ആഴത്തിലേക്ക് പൂണ്ട് പോയി.. പെട്ടെന്ന് ബാലൻസ് തെറ്റി സ്ലിപ്പായി മുഖമടച്ച് വയലിൽ വീണു!! എങ്ങനെയൊക്കെയോ തപ്പിപ്പിടിച്ച് എഴുന്നേറ്റപ്പോൾ മേലാസകലം ചെളിയിൽ കുളിച്ച് മസാലമുക്കിയ കടല പോലെയായി.  കാലു പൊന്തിച്ചെടുക്കാനും നടക്കാനും കുറേ ശ്രമിച്ചു നോക്കി.. പൊന്തുന്നേയില്ല.. മുട്ടോളം ചെളിയിൽ പൂണ്ടിരിക്കുന്നു...!  


ആ ഒരൊറ്റ രാത്രികൊണ്ട് സുരൻ അലുവാലിയയേക്കാൾ കൂടുതൽ കേരളത്തിലെ നെൽകൃഷിയെ വെറുക്കുന്നവനായി മാറി!!


രാവിലെ ബസ്സിലേക്ക് പോകുന്ന വാസുവേട്ടനാണ് അതാദ്യം കണ്ടത്.. ചളിക്കണ്ടത്തിന്റെ നടുഭാഗത്ത്  കാനായികുഞ്ഞിരാമന്റെ കരവിരുത് പോലെ ഒരു ക്ലേമോഡലിങ്ങ് പ്രതിമ നിൽക്കുന്നു!!!


ന്തിച്ത്ത് സീസൺ -2 ഇവിടുടരുന്നു...

Saturday, September 29, 2012

സുന്ദർ, ഒരു സമകാലിക കാമുകൻ



ഇരുപത്തിയൊന്ന് പ്രാവശ്യം ‘ഹാപ്പി ബേർത്ത്ഡേ..’ കേട്ട അഞ്ജലിയെന്ന കോളേജ് വിദ്യാർത്ഥിനിയുടെ സ്വൈരജീവിതത്തെ താളംതെറ്റിച്ചാണ് സുന്ദരനെന്ന റോമിയോ ഓട്ടോ ഓടിച്ച് കയറി വന്നത്.  അബദ്ധവശാൽ അമ്മയോടൊന്നിച്ച് മാർക്കറ്റിൽ പോയി വരുമ്പോൾ ഒരു ദിവസം സുന്ദരന്റെ ആട്ടോയിൽ കേറിയതായിരുന്നു തുടക്കം.  അന്നത്തെ അഞ്ച് കിലോമീറ്ററിൽ ഒരു മീറ്റർ പോലും സുന്ദരൻ പിന്നിലേക്കുള്ള കണ്ണാടിയിൽ നിന്നും കണ്ണെടുത്തുമില്ല; ഇരുപതിൽ കൂടുതൽ സ്പീഡിൽ ഓടിച്ചതുമില്ല.  സന്തോഷ് പണ്ഡിറ്റിന്റെ ബിരുദങ്ങൾ പോലെ കാമുകിമാർ ഒരു പാട് ഉണ്ടായിട്ടും അഞ്ജലിയെ കൂടി അക്കമ്മഡേറ്റ് ചെയ്യാനുള്ള തോന്നൽ അന്നാണ് സുന്ദരന്റെ മനോമുകുരാന്ധകാരത്തിൽ അങ്കുരിച്ചത്.   

സ്നേഹം കൊണ്ട് മൂടുന്ന അച്ഛനുമമ്മയും ചേട്ടനും, ഒരൊറ്റ ഹൃദയം പോലെയുള്ള മുംതാസ് എന്ന കൂട്ടുകാരി, ആഹ്ലാദഭരിതമായ കോളേജ് ജീവിതം- ഇതിന്നിടയ്ക്ക് പ്രണയമെന്ന വികാരമോ വിചാരമോ തോന്നിയിട്ടില്ല.  വനിതാ കോളേജിലായിരുന്നു പഠിക്കുന്നതെങ്കിലും, പോകുന്ന വഴിയിലും ബസ്സിൽ വെച്ചും അമ്പലത്തിലും ഷോപ്പിങ്ങിന്നിടയിലും കണ്ണുംകടാക്ഷവും ചുറ്റിക്കളിയുമായി പ്രലോഭനങ്ങൾ ഒരുപാടുണ്ടായിട്ടുണ്ടെങ്കിലും അതിലൊന്നും മനസ്സുടക്കാറില്ല.  കൂട്ടുകാരികളിൽ പലർക്കും പ്രണയമുണ്ടായിരുന്നിട്ടും വീട്ടുകാരെ പേടിയായത് കൊണ്ടും പഠനത്തിലുപരിയായൊരു കാര്യം മനസ്സിൽ ഇല്ലായിരുന്നു.  രണ്ടു കൈയ്യും കൂട്ടി മുട്ടിയാലേ ഒച്ചയുണ്ടാകൂ എന്നത് കൊണ്ട് ചൂളംവിളികൾക്കപ്പുറം ചിപ്പുകളെ പതപ്പിക്കുന്ന ഫോൺ‌വിളികളും ശേഷമുണ്ടാകേണ്ട കാര്യങ്ങളും സംഭവിച്ചില്ല.  അതിനാൽ വൊഡാഫോൺ മൊബൈൽ കമ്പനിക്ക് ഭേദപ്പെട്ട ഒരു കസ്റ്റമറെ നേടാനും പറ്റിയില്ല. 

സുന്ദരൻ എന്നത് പേരിൽ മാത്രമേയുള്ളൂ എന്ന കാര്യം ആ പേരുകാരന് ഒഴിച്ച് ലോകത്തെല്ലാവർക്കും അറിയാമായിരുന്നു.  അത് ഒരിക്കൽ വണ്ടി ചെക്കിങ്ങിന്നിടയിൽ പോലീസുകാരൻ നേരിട്ടും ചോദിച്ചതാണ്.  “എന്താടാ നിന്റെ പേരു..?” എസ്.ഐ.യുടെ തല ജീപ്പിന്റെ ഫ്രണ്ടിൽ ഉണ്ടായിട്ടും കോൺസ്റ്റബിൾ വാലാട്ടി.  “സുന്ദരൻ..” സുന്ദരൻ ഉവാച.  അത് കേട്ടയുടനെ പോലീസുകാരൻ “നിനക്കത്രക്കൊന്നും ഗ്ലാമറില്ലല്ലോടാ..” എന്ന് പറഞ്ഞ് ഉത്തരം മുട്ടിച്ചപ്പോഴെങ്കിലും സ്വന്തം ഗ്ലാമറിലുള്ള വിശ്വാസം അവന് കുറക്കാമായിരുന്നു.  അതിനു പകരം ഇത്രേം നല്ല പേരിട്ട അച്ഛനോടായിരുന്നു കക്ഷിക്ക് ദ്വേഷ്യമുണ്ടായത്. 

ഈ ലോലകാമുകന്മാർക്ക് മുഖം പോലെ പേരിനോടും ഭയങ്കര സ്നേഹമായിരിക്കും.  പഴഞ്ചൻ പേരിട്ട് തങ്ങളെ അപരിഷ്കൃതരാക്കിയ വീട്ടുകാരോട് അവർക്ക് കടുത്ത ദ്വേഷ്യമായിരിക്കും.  കാണാൻ ഭംഗിയുള്ള ചെറുപ്പക്കാർ കുഞ്ഞിരാമൻ, സർവ്വോത്തമൻ, വനജൻ, ഭക്തവത്സലൻ, കനകാംബരൻ, രാധാകൃഷ്ണൻ, കുഞ്ഞിക്കണ്ണൻ തുടങ്ങിയ താളിയോലക്കാലത്തെ പേരുമായി ഐഫോൺ യുഗത്തിലെ പെൺകുട്ടികളോട് സംസാരിക്കാൻ പെടുന്ന പാടിന് കഷ്ടപ്പാടെന്ന് പറഞ്ഞാൽ പോര.  പേരിലെ അപരിഷ്കൃതത്വം മാറ്റി മോഡേണാവാൻ  ർ, ൽ,ൻ, തുടങ്ങിയ ചില്ലക്ഷരങ്ങൾ മീശ പോലെ വെട്ടിയൊതുക്കിയാൽ മതിയെന്നാണ് അവരുടെ വിശ്വാസം.  പ്രശാന്തൻ-പ്രശാന്ത്, ശശിധരൻ-ശശിധർ, സതീശൻ-സതീഷ്, കുമാരൻ-കുമാർ, മത്തായ്-എം.എ.തായ്, കുഞ്ഞിരാമൻ-കെ.എൻ.റാം എന്നിങ്ങനെ പേരുകൾ മോഡിഫൈ ചെയ്ത് ആത്മവിശ്വാസം നേടുന്നത് പോലെ സുന്ദരനും സുന്ദർ എന്നേ പരിചയപ്പെടുത്താറുള്ളൂ.  സുന്ദരൻ എന്ന് പറയുമ്പോൾ ഒരു കഞ്ഞി ഫീലാണെങ്കിൽ സുന്ദർ എന്ന് പറഞ്ഞാ ആരുമൊന്ന് ശ്രദ്ധിക്കും.  ബൈക്ക് ആൾട്ടർ ചെയ്തത് പോലെ പേരു വെട്ടിയതിനു ശേഷം കക്ഷിക്ക് പരിചയപ്പെടുന്നവരോട് പേരു പറയാൻ ഭയങ്കരമായ ഒരു ഉത്സാഹ തള്ളിച്ചയായിരുന്നു.  എന്തൊക്കെ മാറ്റിയാലും കോലവും, പലപൂവിൽ തേൻ‌നുകരൽ സ്വഭാവവും മാറ്റാൻ കഴിയാത്തത് പോലെ സുന്ദരനും ഒന്നാംതരം പുഷ്പനും ശാന്തസമുദ്രം പോലെ കാമുകിമാരുള്ളവനുമായിരുന്നു.  ടിഷ്യൂ പേപ്പർ പോലെയാണ് വിദ്വാൻ കാമുകിമാരെ ഉപയോഗിക്കുന്നതും കളയുന്നതും.  ഗ്ലാമർ മാറ്റി നിർത്തിയാൽ നാട്ടിലെല്ലാവർക്കും അറിയാവുന്ന ആ അനാവശ്യ അധിക യോഗ്യത തന്നെയായിരുന്നു അഞ്ജലിക്കും രണ്ടാമതൊന്ന് ആലോചിക്കാതെ സുന്ദരന്റെ ഫ്രീ ലൈഫ് ലിഫ്റ്റ് നിരസിക്കാൻ പ്രേരണയായത്.

ടോയ്ലറ്റ് ബ്രഷ് പോലത്തെ മുടിയും പല്ലിളകിയ ചീർപ്പ് പോലത്തെ മീശയും സർവ്വേക്കല്ലിൽ കാക്ക തൂറിയത് പോലത്തെ ഗോപിപൊട്ടും ബോണ്ട പോലെ കൊഴുത്ത മോന്തായവും പുട്ടുകുറ്റിക്ക് ചൂടി ചുറ്റിയത് പോലെ കൈയ്യിൽ കെട്ടിയ ചരടുകളും ഷർട്ടിനുമേൽ കാക്കിഷർട്ടുമിട്ട രൂപവും എല്ലാമെല്ലാം സഹിക്കാമായിരുന്നു.  പേഴ്സിന്റെ സിബ്ബ് പോലെ നീളത്തിൽ ഒരുപാതി തുറന്ന ഗേറ്റ് പോലെ പല്ല് കാണിച്ചുള്ള ചിരി; അത് മാത്രം അഞ്ജലിക്ക് അൺസഹിക്കബിളായിരുന്നു.  കോളേജിലേക്ക് പോകാൻ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ, തിരിച്ച് വീട്ടിലേക്ക് വരുമ്പോൾ, ടൌണിൽ ബസ്സ് കാത്ത് നിൽക്കുമ്പോൾ, അമ്പലത്തിലും മാർക്കറ്റിലും പോകുമ്പോൾ എല്ലായിടത്തും സുന്ദരൻ അഞ്ജലിയർപ്പിക്കാനായി വീട്ടിൽ നിന്ന് പുറത്താക്കിയ പൂച്ച നിൽക്കുന്നത് പോലെ കാത്തിരിക്കുന്നുണ്ടാകും.  എത്ര അവഗണിച്ചിട്ടും മുഖം കറുപ്പിച്ചിട്ടും നോക്കാണ്ടിരുന്നിട്ടും യാതൊരു ഫലവുമുണ്ടായിരുന്നില്ല.  അവന്റെയത്ര ക്ഷമയും ഊർജ്ജവും ആത്മാർത്ഥതയും എല്ലാരും കാണിച്ചിരുന്നെങ്കിൽ ഇന്ത്യ ലോകത്ത് ഒന്നാം നമ്പർ ആകുമായിരുന്നു.

കരയുദ്ധത്തിൽ ഫലമില്ലാണ്ട് വ്യോമയുദ്ധം തുടങ്ങുന്ന പട്ടാളത്തിനെപ്പോലെ സുന്ദരന്റെ അടുത്ത ശ്രമം അഞ്ജലിയുടെ സെൽഫോണിലേക്കായിരുന്നു.  രാത്രി ഉറങ്ങാൻ കിടന്നപ്പോൾ “ഞാനാണ്.. സുന്ദർ.” എന്ന സൌണ്ട് കേട്ടപ്പോ ആ മോന്തക്ക് ഇതിലും മേച്ചായൊരു ശബ്ദം ഒരു കടയിലും കിട്ടില്ലാന്ന് അവൾക്കുറപ്പായിരുന്നു.  എന്താ വേണ്ടതെന്നതിന് “ഒന്നുല്ല,, വെറുതെ.. വിളിച്ചതാണ്..” എന്ന കൊഞ്ചൻ വർത്താനം കട്ടാക്കിയ ഉടനെ ആ നമ്പർ “നായിന്റെ മോൻ” എന്നാക്കി ഗൂഗിളിൽ നിന്നൊരു പട്ടിയുടെ പടവും ചേർത്ത് സേവ് ചെയ്തു വെച്ചു.  ഞെക്കുവിൻ എടുക്കപ്പെടും എന്ന കാമുക മൂലമന്ത്ര പ്രകാരം ഡോഗ്സൺ പലതവണ രാത്രിപകൽ ഭേദമില്ലാതെ വിളിച്ചെങ്കിലും വൊഡാഫോൺ കമ്പനിക്ക് ഭാഗ്യമുണ്ടായിരുന്നില്ല.  കാമുകന്റെ അടുത്ത ശ്രമം എസ്.എം.എസ്. വഴി പ്രണയലേഖനം അയച്ചായിരുന്നു.  “നീയില്ലാത്തെ ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെ.., ഉദിക്കും സൂര്യന്റെ തിളക്കം കാണുമ്പോ ഓർക്കും ഞാനെന്റെ അഞ്ജുനെ, ഊഷരമായ എന്റെ ലൈഫിലെ ഉർവ്വശിയാണ് നീ.., കരകാണാക്കടലിൽ കണ്ട ക്യൂൻഎലിസബത്താണ് നീ” ഇത്യാദിയുള്ള ആട്ടോ കാമുകന്റെ കീമുത്തുകൾ പലതും വായിച്ച് നോക്കാതെ ഡെലീറ്റ് ചെയ്യപ്പെട്ടു.  ഇനി അഥവാ ഡെലീറ്റ് ചെയ്യാണ്ടിരുന്നാ എന്നോട് ഇഷ്ടമുണ്ടായിട്ടല്ലേ അവൾ മെസേജ് ഡെലീറ്റ് ചെയ്യാണ്ടിരുന്നേ എന്നെങ്ങാനും അവൻ ചോദിച്ചേക്കും.  ഇന്ന് ഇട്ട ചുരിദാറിൽ അതിസുന്ദരിയായിട്ടുണ്ട് എന്ന മെസേജ് കിട്ടിയതിൽ പിന്നെ ആ ചുരിദാർ അവൾ വീട്ടുജോലിക്ക് വരുന്ന ചേച്ചിയുടെ മകൾക്ക് കൊടുത്തു.

ജനിച്ചതിനെല്ലാം മരണമുണ്ട്, പുസ്തകത്തിനെല്ലാം അവസാന പേജുണ്ട്, സിനിമക്ക് ക്ലൈമാക്സുണ്ട്, മുറിക്കെല്ലാം വാതിലുണ്ട്, എല്ലാ കുപ്പിയിലും ലാസ്റ്റ് സിപ്പുണ്ട്, റിയാലിറ്റിഷോവിലെല്ലാം എലിമിനേഷനുണ്ട് എന്നൊക്കെ പോലെ ഈ കഥയിലും ഒരു അവസാനം വേണ്ടേ.  അത് നൂറു ദിവസം കളിക്കുന്ന കോമഡിയാണോ അരദിവസം ഓടുന്ന അവാർഡാണൊ എന്നൊക്കെ അറിയാൻ അധിക ദൂരമൊന്നും ഓടേണ്ടി വന്നില്ല.  നെറ്റിലും ടി.വി.യിലും വീട്ടിലും റോഡിലും ബസ്സിലും ചെയ്യുന്നതും കാണുന്നതുമെല്ലാം പരസ്പരം ഷെയർ ചെയ്യുന്നവരായിരുന്നു അഞ്ജലിയും മുംതാസും.  വൺ‌വേ കാമുകനെപ്പറ്റി ആദ്യം മുതലേ മുംതാസിനെ അറിയിച്ചിരുന്നു.  പക്ഷേ, അഞ്ജലിയെപ്പോലെ പ്രണയകാര്യങ്ങളിൽ കടുത്തൊരു എതിരഭിപ്രായം ആയിരുന്നില്ല മുംതാസിന്റേത്.  ഇങ്ങനെ എന്നും പിറകെ നടത്തിക്കുന്നതിൽ അവൾക്ക് യോജിപ്പുണ്ടായിരുന്നില്ല.  ഇത്രമാത്രം മോഹിക്കപ്പെട്ട് നിരന്തരമായി നിരാശാരഹിതനായി പിന്തുടരുന്ന ആ സുന്ദരരൂപനെ ഒന്ന് കാണണമെന്ന് അവൾ പറയുകയുമുണ്ടായി.  അത് പറഞ്ഞ നാവ്‌ അകത്തേക്കിട്ട് പിന്നെയും ആയിരക്കണക്കിന് പറഞ്ഞിട്ടും അരിയും ഗോതമ്പും റവയും മൈദയുമായി കൊറേ സാധനങ്ങൾ നാവിലൂടെ അകത്തേക്ക് പോയതിനും ശേഷമാണ് “ഇയാളാണോ.. ആ സുന്ദരൻ..!“ എന്ന ആശ്ചര്യം ആ നാവിലുണ്ടായത്.

രണ്ടുപേരും ബസ്സ് കയറാൻ കോളേജ് സ്റ്റോപ്പിന്റെ മുന്നിൽ നിൽക്കുമ്പോഴാണ് സുന്ദരൻ നാട്ടിലേക്കാണ് കയറിക്കോന്ന് പറഞ്ഞ് മുചക്രം മുന്നിൽ കൊണ്ട് വന്ന് നിർത്തിയത്.  ഈ പണ്ടാരക്കാലനെക്കൊണ്ട് ഇവിടേം സൈര്യമില്ലാണ്ടായല്ലോന്ന് മനസ്സിൽ പറഞ്ഞ് ദൂരെയെങ്ങാണ്ടും നോക്കി ഇല്ലാന്ന് തലയാട്ടി.  പി.റ്റി.ഉഷക്ക് ലോസാഞ്ചലസിൽ പോയതിന്റെത്ര ദശാംശക്കണക്ക് സെക്കന്റുകൾ പോലും മുംതാസിന് ആളെ മനസ്സിലാക്കാൻ വേണ്ടി വന്നില്ല.  അവളുടെ മുഖത്ത് അഞ്ജലിയുടേത് പോലെ കറുപ്പോ വെറുപ്പോ ചവർപ്പോ ആയിരുന്നില്ല, നല്ല അത്തർ പൂശിയ ഒന്നാംതരം അറേബ്യൻ പുഞ്ചിരിയായിരുന്നു.  തിരിച്ച് ഓടിക്കുമ്പോൾ സുന്ദരന്റെ മനസ്സിൽ ആ ചിരി നോട്ട് ചെയ്യപ്പെട്ടു.

“എടീ.. ഇത് അവനല്ലേ.. സുന്ദർ..ർ..ർ.ർ..”
“മ് അവൻ കുറേ കൂടുന്നുണ്ട്.. ഇന്ന് ഞാൻ ചേട്ടനോട് പറയും..”
“നീ ചേട്ടനെ കൊണ്ട് തല്ലിക്കുമോ..”
“പോട്ടേന്ന് വിചാരിച്ചതാ.. പക്ഷേ അവൻ തന്നേ.. തന്നേന്ന് പറയുകയാണ്..”
“എടീ.. കൊതുകിനെ ആരെങ്കിലും വെടി വെച്ച് കൊല്ലുമോ..”
“അവൻ കൊതുകല്ല, കൂതറയാ..”
“എടീ.. നിനക്ക് വേണ്ടെങ്കിൽ ആ ഫയൽ ഇങ്ങോട്ട് സെന്റ് ചെയ്യ്..”
“നിനക്കെന്തിനാ.. പ്രേമിക്കാനോ..”
“എന്താ പ്രേമിച്ചാൽ...”
“നീ പ്രേമിച്ചോ.. അവന്റെ അഹങ്കാരം തീർക്കണം..”
“അത് തീർത്തോളാം പൌഡർ ടിന്ന് പോലെ.. നീ നമ്പർ താ..”

സ്ഥിരം ക്വാട്ടയായ മൂന്നടിച്ച് തവളപ്പാറ മിനിസ്റ്റേഡിയത്തിന്റെ പടവിൽ കിടന്ന് ആകാശത്തെ തേങ്ങാപ്പൂളും നോക്കി ഫോണിൽഏതോ ഒരുത്തിയെ ട്യൂൺ ചെയ്യുമ്പോഴാണ് സുന്ദരന് അജ്ഞാത നമ്പറിൽ നിന്നുള്ള മിസ്കാൾ വന്നത്.  ഓട്ടോയുടെ പിറകിൽ ഏരിയൽ ഫോണ്ടിൽ മാക്സിമം വലുപ്പത്തിൽ ബോൾഡാക്കി വൺ‌മിസ്കാൾ എന്ന് ഫോൺ നമ്പർ എഴുതി വെച്ചതിനാൽ ഒത്തിരി കാളുകളും കോളുകളും അത് വഴി കിട്ടിയിരുന്നു.  സേവ് ചെയ്യാത്ത നമ്പറിൽ നിന്നും മിസ്കാൾ വന്നാൽ ഏതൊരു ആ‍ണിനും തോന്നുന്ന ഒരു ത്വര, ഉന്മേഷം, ആവേശം, പ്രതീക്ഷ ഇവയൊക്കെ കൊണ്ട് ഏതെങ്കിലും പെണ്ണായിരിക്കണമേ എന്ന പ്രാർഥനയോടെ വിളിച്ച് കൊണ്ടിരുന്നവളെ കട്ടാക്കി വന്നതിലേക്ക് ഞെക്കി.  മറുതലക്കലെ കളമൊഴിനാദം കേട്ടയുടനെ ഫിറ്റായി തൂങ്ങിയിരുന്ന സകല ഞെരമ്പിലൂടെയും ചോര പരന്നൊഴുകി രോമക്കൊടികൂപങ്ങൾ കൊടിമര രൂപികളായി.  നമ്മൾ ഇന്ന് കണ്ടിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ മനസ്സിലായില്ലെങ്കിലും അഞ്ജലിയുടെ കൂടെയെന്ന് പറഞ്ഞപ്പോൾ ബ്രേക്ക് ലൈറ്റ് പോലെ പെട്ടെന്ന് കത്തി.

അഞ്ജലിക്ക് ഇക്കാര്യത്തിലൊന്നും താല്പര്യമില്ലെന്നും പേടിയാണെന്നും എന്നെ വേണമെങ്കിൽ വിളിച്ചോയെന്നും കേട്ടപ്പോൾ കിട്ടിയതിന്റെ നൂറിരട്ടി ഊർജ്ജമാണ് പ്രേമിച്ച് കല്യാണം കഴിക്കുന്നതൊക്കെ മണ്ടത്തരമാണെന്ന് അവൾ മൊഴിഞ്ഞപ്പോൾ സുന്ദറിന് കിട്ടിയത്.  സുന്ദർ ഒരു സൂരി നമ്പൂതിരിപ്പാടാകുമോ എന്ന കൊഞ്ചൽ ചിരിചോദ്യത്തിന് ഇ.എം.എസിനെപ്പോലെ എനിക്ക് വിക്കുണ്ടോ എന്നാണ് സുന്ദർ ആകാംക്ഷപ്പെട്ടത്.  സംസാരിച്ച അരമണിക്കൂറിന്നിടക്ക് വാഷർ ലൂസായ ടാപ്പിൽ നിന്ന് വെള്ളം വീഴുന്നത് പോലെ മിനിറ്റിന് മിനിറ്റിന് കാൾസ് വന്നു കൊണ്ടിരിക്കുന്നത് കണ്ട് ഇതാരാ ഇങ്ങനെ രാത്രി വിളിക്കുന്നതെന്ന് ചോദിച്ചപ്പോൾ കസ്റ്റമർ കെയറീന്നാ എന്നായിരുന്നു സുന്ദരൻ മറുപടി.  നാളെത്തന്നെ പുതിയ സിമ്മെടുത്ത് അതിൽ നിന്ന് വിളിക്കാമെന്ന് നോട്ടായെഴുതുകയും ചെയ്തു.  ഒപ്പം എന്നും രാത്രിയിൽ വിളിക്കുന്നവളെ മനസ്സിൽ തെറിപറഞ്ഞു.  നാളെ കോളേജ് സ്റ്റോപ്പിൽ വെച്ച് കാണാമെന്ന് പറഞ്ഞ് ആ നവകാമുകയുവമിഥുനങ്ങൾ അന്നത്തെ രാത്രിയോട് ഗുഡ്നൈറ്റ് പറഞ്ഞു.

ചറപറ ചറപറ മഴ പെയ്യുന്നത് പോലെയായിരുന്നു ആ രാത്രി മുതൽ പിറ്റേന്ന് വൈകുന്നേരം വരെ മുംതാസിന്റെ ഫോണിൽ എസ്.എം.എസ്. വന്ന് നിറഞ്ഞത്.  കോളേജിൽ ലഞ്ച് ബ്രേക്കിന് ദിനേശ് ബീഡിക്കാരുടെ പത്രവായന പോലെ ഒരാളതൊക്കെ വായിക്കുകയും മറ്റുള്ളവർ ആർത്ത് ചിരിക്കുകയും ചെയ്തു.  അവയിൽ പലതും തനിക്ക് അയച്ചതിന്റെ കോപ്പിയാണല്ലോന്ന് അഞ്ജലി തിരിച്ചറിഞ്ഞു. 

“ഇന്ന് വൈകിട്ട് കാണാൻ വരും, ആ സുന്ദരനെ ഞാൻ സ്നേഹിച്ച് കൊല്ലാക്കൊല ചെയ്യും നീ കണ്ടോ..“  മുംതാസ് പറഞ്ഞു. 
“നിനക്കെന്തിന്റെ കാറ്റാ..? കൊല്ലുകയോ പോറ്റുകയോ എന്തെങ്കിലും ചെയ്യ്. അവസാനം മൂലക്കിരിക്കുന്ന മഴു എടുത്ത് കാലിനിട്ടത് പോലെയാവരുത്..”
“കുറച്ച് കാലം ടൈം‌പാസ്സും മണിസേവറും കോളേജിൽ വരാൻ മൂഡ്പ്രൊവൈഡറുമായി ഒരാൾ. അങ്ങനത്തെ ലളിതമായ ആഗ്രഹങ്ങൾ എനിക്കുണ്ടായിക്കൂടേ..” മുംതാസ് അത് പറഞ്ഞയുടനെ ഇന്റർവെൽ ആയി.

രണ്ട് രൂപയുടെ ചിക് ഷാമ്പൂ വാങ്ങി വണ്ടി നന്നായി കഴുകി ഫ്ലോർ മാറ്റുകൾ നിലത്തിട്ട് ബ്രഷ് കൊണ്ടുരച്ച്, ഒരുമണിക്കൂർ എടുത്ത് കുളിച്ച് മൂന്ന് പ്രാവശ്യം ഷേവ് ചെയ്ത്, മീശ ചീപ്പിട്ട് ചീകി, കടലാസ്സ് മടക്കിയത് പോലെ ഇസ്തിരിയിട്ട ഷർട്ടിട്ട്, ടാങ്ക് കണക്കിന് തുപ്പലിറക്കി ചുണ്ട് നനച്ച്, മൂന്നരയ്ക്ക് വിടുന്ന കോളേജിന്റെ മുന്നിൽ മൂന്ന് മണിക്ക് തന്നെ സുന്ദരൻ ഹാൾട്ടായി.  തന്റെ പ്രണയ ഹൈവേ യാത്രയിൽ ഇത് വരെ കണ്ടുമുട്ടിയിട്ടില്ലാത്ത ഒരു സവിശേഷപുഷ്പമാണ് കൈയ്യിലൊതുങ്ങാൻ പോകുന്നത് എന്നതിന്റെ എല്ലാ തയ്യാറെടുപ്പുകളും കോരിത്തരിപ്പുകളും ആ കാമുക ദേഹത്തിലുണ്ടായിരുന്നു. 

മൂന്നരയായി, കോളേജ് വിട്ടു, മെഷീനിൽ നിന്ന് പോപ്പ്കോണുകൾ പൊരിഞ്ഞ് വരുന്നത് പോലെ സുന്ദരികളായ പെൺകൂട്ടങ്ങൾ പുറത്തേക്കിറങ്ങി.  ഗേറ്റിന്റെയും ബസ്സ് സ്റ്റോപ്പിന്റെയും അൽ‌പ്പമകലെ ആൽമരത്തിന്റെ ചുവട്ടിൽ വെച്ച വണ്ടിയിൽ ബോഡി ചായ്ച്ച്, വിറയകറ്റാൻ കൈകൾ കെട്ടി, ഷൂസിട്ട കാൽ കൊണ്ട് ചിക്കിച്ചികഞ്ഞ് മൾട്ടികോണ പ്രണയ നായകൻ കാത്തിരുന്നു.  ചിലപ്പോ ഇതൊരു തട്ടിപ്പാണെങ്കിലോ എന്ന നെഗറ്റീവ് എനർജിയെ തകർത്ത് തരിപ്പണമാക്കി മുംതാസ് നടന്നു വന്നു.  എന്താണ് ഇവളുടെ ഉദ്ദേശം എന്ന അമ്പരപ്പിൽ അഞ്ജലിയും സഹപാഠിനികളും ഫ്ലെക്സ് ബോർഡുകൾക്ക് മറപറ്റി നിന്നു.

മുംതാസിന്റെ ഓരോ ചുവടിനനുസരിച്ച് കാറ്റടിക്കുമ്പോ നിവരുന്ന ടയർ പോലെ സുന്ദരൻ സന്തോഷിച്ചുണർന്നു, ഒരടി ഗ്യാപ്പിലെത്തി മുംതാസ് നിന്നു.  ആദ്യരാത്രി കഴിഞ്ഞ് പുറത്തിറങ്ങിയ മണവാട്ടിയെ പോലെ സുന്ദരൻ നാണിച്ചു.  മുംതാസ് ഹായ് പറഞ്ഞു, സുന്ദരന്റെ വരണ്ട തൊണ്ടയിൽ നിന്നും കാറ്റല്ലാണ്ട് ഒന്നും വന്നില്ല.  മുംതാസ് എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു, സുന്ദരന്റെ ബീയർതുടുപ്പ് കവിൾ പിന്നേം ചോക്കുന്നു, മുംതാസ് കുണുങ്ങി ചിരിക്കുന്നു, സുന്ദരന്റെ വായുടെ സിബ്ബടയുന്നേയില്ല.  ഇതൊക്കെ കണ്ട്, “അവന്റെ വൃത്തികെട്ട പല്ലിന്റെ ഗ്യാപ്പ്.. അതെപ്പഴാ ഒന്നടക്ക്വാ..”ന്ന് പറഞ്ഞ് അഞ്ജലി പല്ല് ഞെരിച്ചു.

ശ്രീശാന്ത് റണ്ണപ്പ് അടക്കം ഒരോവർ എറിഞ്ഞ് തീരുന്നത്ര സമയം, അപ്പോഴേക്കും രണ്ട് ബൈക്കിൽ നാലഞ്ച് ചെറുപ്പക്കാർ പറന്ന് വന്ന് സഡൻ ബ്രേക്കിട്ട് നിർത്തി.  “നീ ഞമ്മന്റെയാള് പെണ്ണിനോട് മിണ്ട്വോടാ..” എന്ന് പറഞ്ഞ് സുന്ദരന്റെ കഴുത്തിന് പിടിച്ചു.  വീപ്പ മറിഞ്ഞൊഴുകി ടാർ പരന്ന സ്ഥലമായത് കൊണ്ട് മാത്രമല്ല കറക്റ്റ് ടൈമിൽ മുങ്ങിയതും കൊണ്ട് കൂടിയാണ് മുംതാസ് നിന്നയിടത്ത് പിന്നൊരിക്കലും പുല്ല് മുളക്കാഞ്ഞത്.  പേടിച്ച് അമ്പരന്നു പോയ സുന്ദരൻ ഇതെന്റെ ഫ്രണ്ടാന്ന് പറഞ്ഞപ്പോ ആദ്യത്തെ അടി ഫ്രണ്ട് ബോഡിക്ക് കിട്ടി.  പിന്നെ മൊത്തിക്ക് അടിക്കുന്നു, വയറിനിടിക്കുന്നു, പിന്നാമ്പുറത്ത് കൈമുട്ട് മടക്കി കുത്തുന്നു, നിലത്തിട്ട് ചവിട്ടുന്നു, ഉരക്കുന്നു, തേക്കുന്നു..  നടുവിന് ചവിട്ട് കൊണ്ട് ബോഡി റിറ്റ്സ് കാറിന്റെ ബാക്ക് പോലെയും, മുഖത്തിന്റെ മുക്കാൽഭാഗത്തും അടികൊണ്ട് വീർത്തതിനാൽ ശരിക്കും കാൽമുഖനുമായി.  

ടോം ആന്റ് ജെറി റേഡിയോയിൽ കേട്ടത് പോലെ ഒന്നും മനസ്സിലാകാണ്ട് നിന്ന അഞ്ജലിയും പിള്ളേരും ചോദിച്ചു.  “എടീ അവന്മാരേതാ നിന്റെ ക്വട്ടേഷനാണോ..?”

പൊട്ടിച്ചിരിച്ച് കൊണ്ട് മുംതാസ്.  “അയ്യോ എനിക്കവരെ അറിയുകയേ ഇല്ല.  കാലം മാറിയതറിഞ്ഞില്ലേ മക്കളേ.. ഇതാണ് സദാചാര പോലീസുകാർ…!!!

പിന്നീട് സുന്ദരൻ സ്വന്തം അമ്മയെ വരെ പെങ്ങളേ എന്നാണ് വിളിച്ചിരുന്നത്.