Friday, May 2, 2008

ദി കര്‍ട്ടന്‍ റെയിസര്‍

ഞങ്ങളുടെ നാട്ടിലെ ജോലിക്കു പോകാതെ വാചകവും വെള്ളവുമടിച്ച്‌ നടക്കുന്നവരുടെ താവളമായിരുന്നു ഇബ്രായിയുടെ എന്നും അടഞ്ഞു കിടന്നിരുന്ന കട. ജോലിക്ക്‌ ഒട്ടും ശ്രമിക്കാതെ ഏയ്‌ അതൊന്നും നമ്മള്‍ക്ക്‌ കിട്ടില്ലാന്ന്‌ മുന്‍വിധിയോടെ പറഞ്ഞും, പണ്ടെന്നോ പി.എസ്‌.സി പരീക്ഷ അതിഗംഭീരമായി' എഴുതിയിട്ടും സര്‍ക്കാര്‍ എനിക്കു മാത്രം ജോലി തന്നില്ല എന്ന മനോഭാവത്തില്‍ അലസരും സുഖിമാന്‍മാരുമായി വാഴുന്നവരുടെ 'കലുങ്ക്‌' ആയിരുന്നു പ്രസ്തുത കടയും അതിലെ ആവശ്യത്തിലധികം കാലുകളാല്‍ ഹൈസെക്യൂരിറ്റിയുള്ള മേശയും.

തലേന്നാള്‍ നേരത്തെ ഉറങ്ങിയ കാരണം വൈകിയെണീറ്റ്‌, അച്ഛന്‍ കൊണ്ടു വന്നു, അമ്മ വെച്ച്‌, ഞാന്‍ ഉണ്ടതിനു ശേഷം അലക്കി വെച്ചതില്‍ നിന്നും കൊള്ളാവുന്നതൊരെണ്ണം എടുത്തണിഞ്ഞ്‌ പത്ത്‌ മണിയാവുമ്പോഴേക്കും എല്ലാ ദിവസവും ഞാനും സംഘത്തില്‍ ജോയിന്‍ ചെയ്തിരുന്നു. കടയുടെ മുന്നിലൂടെ പോകുന്ന പെണ്ണായി പിറന്ന ഒരൊറ്റ വസ്തുവിനേയും വെറുതെ വിടാതിരുന്ന ജീവിതത്തിലെ 'സുന്ദര വസന്തകാലം.'

ചെണ്ടപ്പുറത്ത്‌ കോലു വീഴുന്ന അമ്പലങ്ങളിലും കാവുകളിലും 'ഭക്തിയും ദൈവവിശ്വാസവും കൊണ്ടു മാത്രം' സജീവമായി പങ്കെടുത്തിരുന്ന കാലം. അങ്ങനെ സുഖമായി ദിവസങ്ങള്‍ ടിവിയില്‍ ചാനലുകള്‍ മാറിമറയുന്നതുപോലെ പോകവെ ഞങ്ങളുടെ ഗ്യാങ്ങിലെ സജിക്ക്‌ ഒരു ഓപ്പറേഷനു വേണ്ടി ടൗണിലെ ആശുപത്രിയിലേക്ക്‌ പോകേണ്ടി വന്നു. പ്രീഡിഗ്രി തോറ്റ്‌ 'തായമ്പകയും തലയിലെഴുത്തും' പഠിക്കുകയായിരുന്നു അവന്‍. കൂടെ നില്‍ക്കാന്‍ അവന്റെ വീട്ടില്‍ നിന്നും പറ്റിയ ആരുമുണ്ടായിരുന്നില്ല.

ആശുപത്രിയില്‍ ബെസ്റ്റാന്‍ഡറായി നില്‍ക്കുകയെന്നത്‌ ഭൂട്ടാന്‍ ഡാറ്റയടിച്ചതു പോലുള്ള സംഭവമാണ്‌. സുന്ദരികളായ നേഴ്സുമാരെ കണ്ടു മദിക്കാം. കിടക്കയില്‍ കിടക്കുവനെ കാണാന്‍ അവന്റെ ബന്ധുക്കള്‍ വരും അവര്‍ കൊണ്ടുവരുന്ന ആപ്പിള്‍, നാരങ്ങ തുടങ്ങിയവ തിന്നു തീര്‍ക്കാം. നിസ്വാര്‍ത്ഥ സേവനതല്‍പരത കൊണ്ട്‌ മാത്രം ഞാനൊന്ന്‌ വീട്ടില്‍ അപ്ലൈ ചെയ്തു നോക്കിയെങ്കിലും ദുഷ്ടനായ പിതാശ്രീ എന്റെ പ്രസ്തുത സങ്കല്‍പങ്ങളെ റോഡ്‌ റോളര്‍ കയറിയ തണ്ണിമത്തന്‍ പോലെയാക്കി. അങ്ങനെ കൂട്ടത്തിലെ ഏറ്റവും നല്ല വായ്നോക്കിയായ ബാബൂട്ടിയാണ്‌ സജിയുടെ കൂടെ പോകാന്‍ തിരഞ്ഞെടുക്കപ്പെട്ടത്‌. വീട്ടില്‍ ചോറിന്‌ പാത്രം വെയ്ക്കുമ്പോഴല്ലാതെ പ്രത്യേകിച്ച്‌ അന്വേഷണമൊന്നുമില്ലാത്തതിനാല്‍ ആരുടെ ഒപ്പവും എവിടേയ്ക്കും പോകാന്‍ റെഡിയാണ്‌ ബാബൂട്ടി.

സജി ഓപ്പറേഷന്‍ കഴിഞ്ഞ്‌ റൂമില്‍ വേദനയും സഹിച്ച്‌ കിടക്കുമ്പോള്‍ ബാബൂട്ടി നേഴ്സുമാരുടെ നേഴ്സുമാരുടെ സൗഹൃദം സമ്പാദിക്കു തിരക്കിലായിരുന്നു.

കൂട്ടത്തില്‍ ഒരു സുന്ദരിയെ ബാബൂട്ടിക്ക്‌ വളരെ ഇഷ്ടപ്പെട്ടു. എങ്ങനെയും അവളെ പാട്ടിലാക്കാനുള്ള ശ്രമങ്ങള്‍ കിട്ടിയ അവസരം വെച്ച്‌ അവന്‍ തുടങ്ങി.

'ടാ... അവളു വരുന്നുണ്ടെടാ....'കട്ടിലില്‍ നിന്നും ചാടിയെണീറ്റ്‌ ബാബൂട്ടി സജിയോട്‌ പറഞ്ഞു.
സജി നോക്കിയപ്പോള്‍ പള്‍സ്‌ നോക്കാന്‍ നേഴ്സ്‌ വരുന്നതാണ്‌ കണ്ടത്‌. ബാബൂട്ടി തന്റെ പശു നക്കിയ പോലത്തെ മുടി ഒന്നു കൂടി ഒതുക്കി വെച്ചു നേഴ്സിനെ സ്വീകരിക്കാന്‍ പല്ലുകള്‍ റെഡിയാക്കി വെച്ചു.
'അയ്യേ... ഇത്രയും വൃത്തികെട്ട ചിരിയോ' എന്നു മനസ്സില്‍ പറഞ്ഞ്‌ നേഴ്സ്‌ സജിയുടെ പള്‍സ്‌ എടുക്കാന്‍ തുടങ്ങി.
'സിസ്റ്ററെ..., എവിടെയോ കണ്ടതു പോലെ. പേരു ഷീബ എന്നാണോ...'
ബാബൂട്ടി അവളെ ട്യൂണ്‍ ചെയ്യാന്‍ തുടങ്ങി. ഇങ്ങനെയൊരുത്തനെ മൈന്‍ഡ്‌ ചെയ്യാതെ നേഴ്സ്‌ അവളുടെ ഡ്യൂട്ടിയും ചെയ്തു പോയി.
'നീയിങ്ങു വന്നേ...' കട്ടിലില്‍ ചാരിയിരുന്നു കൊണ്ട്‌ സജി വിളിച്ചു.
'എന്താടാ.. വേദനയുണ്ടോ' ബാബൂട്ടി സജിയുടെ അടുത്തിരുന്നു കൊണ്ടു ചോദിച്ചു.ബാബൂട്ടിയുടെ തല പിടിച്ച്‌ താഴ്ത്തി നടുപ്പുറത്ത്‌ കൈമുട്ട്‌ മടക്കി ഒന്നു ചാര്‍ത്തി സജി പറഞ്ഞു.
'നിന്നോട്‌ പല തവണയായി ഞാന്‍ പറയുന്നു. വേണ്ടാത്ത പണിക്ക്‌ പോകണ്ടാന്നു'
'നീ പോടാ, അവള്‍ക്കെന്നോട്‌ ഒരു നോട്ടമുണ്ട്‌.'
'പോടാ. അത്ര ഗതികേടൊന്നും അവള്‍ക്കില്ല'
'ഏതായാലും നിന്നോടവള്‍ക്ക്‌ ഒന്നും തോന്നാനിടയില്ല. കാരണം നീ വികലാംഗനാണല്ലോ'
സജിയുടെ കൈകളില്‍ നിന്നും രക്ഷപ്പെട്ട്‌ ബാബൂട്ടി പറഞ്ഞു.
'എടാ.....' ഞാനിവിടുന്ന്‌ ഇറങ്ങിക്കോട്ടെ, നിന്റെ പണി ഞാന്‍ കഴിക്കും.'
'അല്ലേലും നീ ചെയ്യണം. നിനക്ക്‌ കൂട്ടു കിടക്കാന്‍ കൊതുകു കടീം കൊണ്ട്‌ രാത്രി ഒരു പോള കണ്ണടക്കാതെ കാവല്‍ കിടന്ന എന്നോടു തന്നെ നീ ചെയ്യണം.' ബാബൂട്ടി പറഞ്ഞു.
'നീ കൂടുതല്‍ സെന്റിയാവല്ലേ. അനങ്ങാതെ നിന്നാല്‍ നിനക്കു നല്ലത്‌. 'ഞാനൊന്നു ഉറങ്ങട്ടെ. ഭയങ്കര ക്ഷീണം. ആരെങ്കിലും വന്നാല്‍ വിളിക്കണ്ട' കട്ടിലില്‍ നിവര്‍ന്നു കിടന്നു കൊണ്ട്‌ സജി പറഞ്ഞു.
'അതെയതെ.. ആരെങ്കിലും വന്നാല്‍ എന്താ അസുഖമെന്നു ചോദിച്ചാല്‍ നീ തെണ്ടിപ്പോകും'.
'ടാ........., അയ്യോ.. അമ്മേ.. ' ബാബൂട്ടിയെ തല്ലാന്‍ ചാടിയെണീറ്റ സജി അരയ്ക്ക്‌ കൈയ്യും കൊടുത്ത്‌ കട്ടിലില്‍ വീണു.
''ബൂൂ‍ഹഹഹാാ‍... എന്നാ നീ റെസ്റ്റെടുക്ക്‌. ഞാനെന്റെ ഭാര്യയാവാന്‍ പോകുന്നവളെ ഒന്നു കണ്ടിട്ടു വരട്ടെ'.'ലാ...ലാ...ലാ... ' മുണ്ട്‌ മാടിക്കുത്തിക്കൊണ്ട്‌ ബാബൂട്ടി പുറത്തേക്കു നടന്നു.

അല്‍പ്പസമയം കഴിഞ്ഞ്‌ ബാബൂട്ടി തിരിച്ചു വരുമ്പോള്‍ സജി ഉറങ്ങുകയായിരുന്നു. ബാബൂട്ടി ഒരു ഓറഞ്ച്‌ എടുത്ത്‌ പൊളിച്ച്‌ തിന്നു. അപ്പോഴാണ്‌ സജിയുടെ ഇന്‍സ്റ്റിറ്റിയൂട്ടിലെ കുറേ പെണ്‍കുട്ടികള്‍ വരുന്നതു കണ്ടത്‌. ചാകര കണ്ട മുക്കുവനെ പോലെ ബാബൂട്ടി ആക്ടീവായി.
'ഹലോ എല്ലാവരുമുണ്ടല്ലോ. സുഖം തയെല്ലേ. ബിന്ദൂ, ലേഖേ, സിന്ധൂ.. അല്ല.. രമ വന്നില്ലേ?' ബാബൂട്ടി ഡാം തുറന്നു വിട്ടു.
പെണ്‍പിള്ളേര്‍ 'ഈ ശല്യം ഇവിടേയും വന്നോ' എന്നു മനസ്സില്‍ പറഞ്ഞു പരസ്പരം നോക്കി.
'സജി ഉറങ്ങുവാണോ? എന്താണസുഖം? എന്താണു പറ്റിയത്‌? ആക്സിഡന്റാണോ? ഇപ്പോ എങ്ങനെയുണ്ട്‌?'
'അതെ, വിളിക്കണ്ടാന്നു പറഞ്ഞിട്ടുണ്ട്‌. അസുഖം..... അതു പിന്നെ... ഒരു ഓപ്പറേഷനാ...' ബാബൂട്ടി ഒന്നു മടിച്ചു.
'അയ്യോ... ഓപ്പറേഷനോ.. എന്തിനാ ഓപ്പറേഷന്‍?.. സീരിയസ്സാണോ?' പെണ്‍പിള്ളേര്‍ വിടാതെ ചോദിച്ചു കൊണ്ടിരുന്നു.
'അതു... ഒരു ചെറിയ ഓപ്പറേഷനാ.. ഒരു ദിവസത്തെ റെസ്റ്റേ വേണ്ടൂ.... ഇന്നു തന്നെ പോകാം..'
'എവിടെയാ.. കാണട്ടെ..'
'അവിടെ.....'ബാബൂട്ടി സജിയുടെ അരക്കെട്ടിലേക്ക് കൈ ചൂണ്ടി.
'എവിടെ......?'
സുന്ദരിമാരുടെ കുത്തിക്കുത്തിയുള്ള ചോദ്യങ്ങള്‍ക്കു മുന്‍പില്‍ ബാബൂട്ടി തളര്‍ന്നു.
അവന്‍ പതുക്കെ സജി പുതച്ചിരുന്ന വെളുത്ത മുണ്ട്‌ പൊക്കി.. തെയ്യക്കോലങ്ങള്‍ക്ക്‌ തീ കത്തിക്കാന്‍ വെച്ചിരുന്ന കോത്തിരി പോലത്തെ ഓപ്പറേഷന്‍ ചെയ്തത്‌ കണ്ടതും പെണ്‍പിള്ളേരെല്ലാം 'അയ്യേ....' എന്ന്‌ മുഖം പൊത്തിച്ചിരിച്ചു കൊണ്ടു പുറത്തേക്കു ഓടിപ്പോയി....