Tuesday, December 29, 2015

ഊതിക്കൽ..

നല്ല നിലാവുള്ള രാത്രി, സുന്ദരമായ റോഡ്, കാറിൽ അല്പം മദ്യപിച്ച് സുന്ദരിയായ പുത്തൻ ഭാര്യയെ തൊട്ടു തലോടിയും കിന്നാരം പറഞ്ഞുമുള്ള യാത്ര.. ഇതൊക്കെ അനുഭവിച്ച് വീട്ടിലെത്താനുള്ള തിരക്കിൽ പോകുകയാണ് വക്കീൽ രാമകൃഷ്ണൻ.
ആ സുന്ദര നിമിഷങ്ങളെ നശിപ്പിച്ച് എടങ്ങേറാക്കാനായിട്ടാണ് ചെക്കിങ്ങ് നടത്തുന്ന പോലീസുകാർ കൈനീട്ടിയത്. അന്നേരം രാമകൃഷ്ണൻ വക്കീലിന്റെ സകല ഫിറ്റും ഗുഡ്ബൈ പറഞ്ഞ് പിരിഞ്ഞു.
കല്യാണം കഴിഞ്ഞ് അധികനാളായിട്ടില്ല, പുതുക്കക്കാരി ഭാര്യ ബീനയേയും കൂട്ടി ഒരു പാർട്ടി കഴിഞ്ഞ് വരികയാണ്. അവൾ കാണാതെ മൂന്നാലെണ്ണം വീശിയിട്ടുണ്ട്. കള്ളടിക്കലും പോലീസ് പിടിക്കലുമൊക്കെ മദ്യപാനജീവിതത്തിൽ സാധാരണമാണ്. ഭാര്യയുള്ളപ്പോ ആദ്യമായാണടിച്ചത്. അവന്മാർ ഊതിച്ചാൽ ഇവളെന്ത് വിചാരിക്കും.. എന്നോർത്ത് വക്കീലിന്റെ ഉള്ളുകാളി.
കാർ നിർത്തിയതും ഇറങ്ങാൻ പോലും സമ്മതിക്കാതെ പോലീസ് പഴയകാല മൊബൈൽ പോലത്തെ ഒരു സാധനമെടുത്ത് നീട്ടി ഊതാൻ പറഞ്ഞു. എത്ര മെല്ലെ ഊതിയിട്ടും പോലീസിന്റെ മെഷിൻ ഒച്ചയുണ്ടാക്കാനും വക്കീലിന്റെ നെഞ്ചിലെ മെഷീൻ പടപടാന്ന് അടിക്കാനും തുടങ്ങി.
“ഞാൻ കഴിച്ചിട്ടില്ല.. ഈ മെഷിൻ കമ്പ്ലയിന്റായിരിക്കും.. ഞാനൊരു വക്കീലാ.. നിങ്ങളെ പണി ഞാൻ തെറിപ്പിക്കും.. ഇത് കേടാണ്...” വക്കീൽ പിടിച്ച് നിൽക്കാൻ അവരോട് ചൂടായി.
“സാർ.. ഇത് കേടൊന്നുമല്ല.. “
“ഹേയ്.. അല്ലാണ്ട് ഇങ്ങനെ വെരാൻ സാധ്യതയില്ല...”
“എന്നാ വൈഫിനെക്കൊണ്ട് ഊതിക്കട്ടെ സാർ...”
“ഓ ആയ്ക്കോട്ടെ...” രക്ഷപ്പെട്ടെന്ന ആശ്വാസത്തിൽ വക്കീൽ.
ഭാര്യ ഊതിയതും ഫയർ എഞ്ചിന്റെ സൌണ്ടിൽ വിസിലടിക്കാൻ തുടങ്ങി...
ദയനീയമായി വൈഫിനെ നോക്കി വക്കീൽ പറഞ്ഞു..
“യൂ റ്റൂ... ബീനാ.....”

3 comments:

  1. നേരെ മറിച്ച്... "കണ്ടോ, ഒരു സ്ത്രീ ഊതിയപ്പോള്‍ പോലും മെഷീന്‍ ബീപ് അടിയ്ക്കുന്നതു കണ്ടില്ലേ, അതു കേടാണെന്ന് ഉറപ്പല്ലേ" എന്നും പറഞ്ഞ് ഊരിപ്പോരുകയായിരുന്നില്ലേ വേണ്ടിയിരുന്നത്...

    :)

    പുതുവത്സരാശംസകള്‍, കുമാരേട്ടാ...

    ReplyDelete
  2. ഹാ ഹാ ഹാ.നന്നായി.ഇവിടെ കിടങ്ങൂരു നടന്ന സംഭവമാ.

    ReplyDelete