Monday, April 30, 2012

സ്വയംവര സഹായ യന്ത്രം


സ്റ്റോറേജ് ഫുള്ളായ ഡിസ്ക് പോലെ സ്വന്തം മകൾ കല്യാണപ്രായം തികഞ്ഞ് നിൽക്കുമ്പോൾ അനിയന്റെ മകളുടെ വിവാഹം ഉറപ്പിക്കുകയെന്നത് ഏതൊരു അച്ഛനായാലും സാമാന്യം ഭേദപ്പെട്ട നിലയിൽ മാനസിക വിഷമം ഉണ്ടാക്കും.  അതും അമേരിക്കയിലുള്ള ഐ.ടി.എഞ്ചിനീയറുടേതെന്ന് കേട്ടാൽ ഇല്ലാത്ത അസൂയയും കിടക്കപ്പായീന്ന് ചാടിയെണീറ്റ് വരും.  വില്ലേജ് ആഫീസറായി നാട് ഭരിച്ച് ജീവിക്കുന്ന ശേഖരൻ നമ്പ്യാർക്കും ഇക്കാര്യത്തിൽ അങ്ങനെയുണ്ടായി.

“ഏട്ടാ മിനിക്ക് ഒരാലോചന ശരിയായിട്ടുണ്ട്..” എന്ന് സുരേന്ദ്രൻ വന്ന് പറഞ്ഞപ്പോൾ ഏതെങ്കിലും ലോക്കൽ ചെക്കൻ‌മാർ ആയിരിക്കുമെന്നേ കരുതിയുള്ളൂ.  ചെക്കൻ അമേരിക്കയിലാന്ന് കേട്ടപ്പോ അറ്റാക്ക് വന്നത് പോലെ ഞെട്ടിയത് കൊണ്ട് മിണ്ടാനായില്ല.  ചിലപ്പോൾ പെണ്ണുകാണാൻ വരുമ്പോ വഴി തെറ്റി അവന്റെ വീട്ടിൽ പോയി കയറിയതായിരിക്കും.  അല്ലാണ്ട് വില്ലേജ് ആഫീസറുടെ മോളിവിടെ നിക്കുമ്പോ ഒരു അനാദിക്കച്ചവടക്കാരന്റെ മോളെ കെട്ടാൻ കടല് കടന്ന് വരാനൊന്നും യാതൊരു ചാൻസുമില്ല.  കാര്യം ശരി തന്നെ, പെണ്ണ് പഠിക്കാനൊക്കെ നല്ലതാ.  അതിപ്പോ വിപിനയും മോശമായിരുന്നില്ല.  വിപിനയെ വെച്ച് നോക്കുമ്പോ ഇവളത്ര പറക്കുന്നതൊന്നുമല്ല.  മരുത്വയുടെ പരസ്യത്തിലെ ബിഫോർ ഫോട്ടോയാണ് മിനിയെങ്കിൽ ആഫ്റ്റർ ഫോട്ടോയാണ് വിപിന.  മിനിക്കാണെങ്കിൽ നല്ല കളറുണ്ടെന്നല്ലാണ്ട് പെണ്ണുങ്ങളുടേതായ യാതൊന്നും കാണാനില്ല.  മെലിഞ്ഞൊരു സാധനം, തലക്ക് മുകളിലൂടെ ഒരു റിങ്ങ് ഇട്ടാ എവിടേയും തടയാണ്ട് താഴേക്ക് വരും. 

അമേരിക്കക്കാരനാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല, ചിലപ്പോൾ കാണാൻ ഒരു ലുക്കുണ്ടാകില്ല. ഈ കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നോന്മാരൊക്കെ മൊട്ടയടിച്ച് താടീം മീശയുമില്ലാണ്ട് കുട്ടി ട്രൌസറുമിട്ടിട്ട് കണ്ടാൽ പെണ്ണിന്റെ അച്ഛനെ പോലെയുണ്ടാകും.  പണം, സ്റ്റാറ്റസ് എങ്ങനെ എല്ലാം കൊണ്ടും ചേരുന്ന എന്റെ മോളെ കാണാതെ ഇതൊന്നും പറയാനില്ലാത്ത അനിയന്റെ മോളെ കെട്ടാനെന്താ കാരണം എന്ന ചോദ്യത്തിന് മൂപ്പർക്ക് എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടിയില്ല.  പാർട്ടി എന്തുകൊണ്ടു തോറ്റു എന്ന ഉത്തമന്റെ ചോദ്യം പോലെ പ്രസക്തമായിരുന്നു അതും.

ഇന്റർനെറ്റിൽ ചാറ്റ് ചെയ്താണ് ചെക്കനെ പരിചയപ്പെട്ടതെന്ന് പിന്നെയാണ് അറിഞ്ഞത്.  അത് ശരി.. അപ്പോ നേരായ വഴിക്ക് വന്നതല്ല.. കമ്പ്യൂട്ടറിന് ഇങ്ങനത്തെ ഉപയോഗങ്ങളും ഉണ്ടായിരുന്നല്ലേ..  സുരേന്ദ്രാപ്പൻ കമ്പ്യൂട്ടർ വാങ്ങിയെന്ന് പറഞ്ഞ് വിപിനയും മോനും വീട്ടിൽ കുറേ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. കമ്പ്യൂട്ടറ്.. പോടാ ന്നും പറഞ്ഞ് രണ്ടിനേം കലമ്പി പേടിപ്പിച്ചു.  അന്നത് വാങ്ങിക്കൊടുത്താ മതിയായിരുന്നു. വിപിനക്ക് മുൻപ് മിനിയുടേത് ശരിയാകുമെന്ന് ഒരിക്കലും കരുതിയില്ല.  പണത്തിനു മീതെ കല്യാണാലോചന നടക്കാൻ തുടങ്ങിയോ.  ഏട്ടന്റെ മോള് നിക്കുമ്പോ അനിയന്റെ മോളുടെ കല്യാണം നടക്ക്വാന്നൊക്കെ വെച്ചാൽ ആളുകള് എന്തൊക്കെ പറയും..! ഇതൊരുമാതിരി പോസ്റ്ററൊട്ടിക്കുന്നവനെ വിട്ട് വേറെ പാർട്ടിയിൽ നിന്നു വന്നവന് സ്ഥാനം നൽകുന്നത് പോലെയായിപ്പോയി.  എങ്ങനെയെങ്കിലും വിധത്തിൽ ഇതൊന്ന് മൊടങ്ങിയാ മതിയാരുന്നു ദൈവമേ...  സകല നാട്ടിലുമുണ്ടാകും കല്യാണം മുടക്കികൾ.  ഇന്നാട്ടിലെ ക്ണാപ്പൻ‌മാരെയൊന്നും കൊണ്ട് ഒരു ഉപകാരവുമില്ല.  നമ്പ്യാരുടെ റെസ്റ്റ്‌ലെസ്സായ ശീർഷത്തിൽ നിന്നും ആത്മഗതങ്ങൾ ഇങ്ങനെ പുകഞ്ഞ് കൊണ്ടേയിരുന്നു.

ക്യാഷ് ഓഫറൊന്നും കൊടുക്കാത്തത് കൊണ്ടാവണം മൂപ്പരുടെ ക്വട്ടേഷൻ പ്രാർത്ഥന ദൈവം എടുത്തില്ല.  എൻ‌ഗേജ്‌മെന്റ് അതിഗംഭീരമായി കഴിഞ്ഞു. കല്യാണം ആറു മാസത്തിനു ശേഷം മാത്രമേയുള്ളൂ.  സുരേന്ദ്രൻ നാട്ടിൽ വളരെ ലിബറലായത് കൊണ്ട് ആളുകളെല്ലാം സജീവമായിരുന്നു. അസൂയ കൊണ്ട് നമ്പ്യാർക്ക് അധികം അടുക്കാനും തോന്നിയില്ല; മസിലുള്ളത് കൊണ്ട് താഴേക്ക് കുനിയാനും പറ്റിയില്ല.  ആളുകളോട് മിംഗിൾ ചെയ്യാനാവാ‍തെ കൂറ ബംഗാളത്ത് പോയത് പോലായിരുന്നു മൂപ്പരുടെ അവസ്ഥ.  പയ്യനാണെങ്കിൽ സുന്ദരൻ, സുമുഖൻ, സുവിനയൻ, സുമധുര സംഭാഷണൻ.  വീട്ടുകാരും പണത്തിന്റെതായ അഹങ്കാരമില്ലാത്ത നല്ല മനുഷ്യർ.  സ്ഥല കച്ചവടത്തിന് ടോക്കൺ കൊടുക്കുന്നത് പോലെ പെണ്ണിനിട്ട് കൊടുത്ത വള തന്നെ പത്ത് പവനുണ്ടായിരുന്നു.  പയ്യന്റെ കൂടെ വന്ന വണ്ടികളുടെ കൂട്ടത്തിൽ ഒരു ഫോറിൻ രജിസ്‌ട്രേഷൻ കാർ കണ്ടത് ലോക്കൽ ചാനലിൽ പോലും വന്നു.  അന്നാട്ടിൽ ഇത്രയും നല്ല ബന്ധം വേറെയാർക്കും കിട്ടിയിരുന്നില്ല.  താഴ്ന്ന കുടുംബത്തിൽ വന്ന് സ്ത്രീധനമൊന്നും വാങ്ങാതെ പെണ്ണിനെ മാത്രം നോക്കി കല്യാണം കഴിക്കാനുള്ള ചെക്കന്റെ തീരുമാനത്തെ എല്ലാവരും ലൈക്കി.  കേട്ടവർ കേട്ടവർ നെറ്റിലെ സ്വയംവര വർത്താനം ടാഗ് ചെയ്ത് റീഷെയർ ചെയ്തു.

ഇതൊക്കെ കണ്ടും കേട്ടും ശേഖരൻ നമ്പ്യാർ അന്ന് മുഴുവൻ കഞ്ചാവടിച്ച കോഴിയെപ്പോലായിരുന്നു.  എന്താ ചെയ്യേണ്ടതെന്ന് മൂപ്പർക്കൊരു തിരിപാട് കിട്ടിയില്ല.  പെട്ടെന്ന് മനസ്സിലൊരു ഐഡിയ ഉണ്ടായി.  വീട്ടിലും ഒരു കമ്പ്യൂട്ടർ വാങ്ങിയാലോ..?  അത് വഴി ചാറ്റിങ്ങ് നടത്തി വിപിനക്കും നല്ല ചെക്കനെ കിട്ടിയാൽ മിനിയുടെ കല്യാണത്തിനു മുൻപ് തന്നെ ഇവളുടേത് നടത്താം.  ഇത് പോലെ സ്ത്രീധനമൊന്നും വേണ്ടാത്ത മണ്ടനെ കിട്ടിയാൽ രക്ഷപ്പെട്ടു.  അങ്ങനെയാണെങ്കിൽ കാശെത്രയാ ലാഭം.   

അങ്ങനെ ശേഖരൻ നമ്പ്യാർ വീട്ടിലേക്ക് നെറ്റ് കണക്ഷൻ എടുത്ത് കമ്പ്യൂട്ടർ വാങ്ങി വന്നു.  കമ്പ്യൂട്ടർ കണ്ടപ്പോൾ വിപിനയും വിനീതും വെള്ളം‌വണ്ടി കണ്ട വൈപ്പിൻ‌കാരെപ്പോലെ ഓടിവന്നു.  അവർക്കത് വിശ്വസിക്കാനേയായില്ല.  വിനീത് ബൈക്കിന് കരഞ്ഞ് പറഞ്ഞിട്ടും വാങ്ങിക്കൊടുക്കാത്ത, വീട് കെട്ടിയ കാലം മുതൽ വീട് പെയിന്റ് ചെയ്യാണ്ട് വിപിനയുടെ കല്യാണമാവട്ടെ എന്നിട്ട് ചെയ്യാം എന്ന് പറഞ്ഞയാൾ ആരും നിർബ്ബന്ധിക്കാതെ തന്നെ കമ്പ്യൂട്ടർ വാങ്ങിയിരിക്കുന്നു !  ദേശത്തെ പിശുക്കന്മാരുടെ ടീമിന്റെ ഐക്കൺ പ്ലെയറായിരുന്നു ശേഖരൻ നമ്പ്യാർ.  വീട്ടിലേക്ക് ഒരുറുപ്പികയുടെ സാധനം വാങ്ങുന്നുണ്ടെങ്കിലും കുറഞ്ഞ വില നോക്കി പത്ത് കടകളിൽ കയറിയിറങ്ങും.  കൈയ്യിൽ ചിക്കിലി ഇഷ്ടം പോലെ ഉണ്ടായിട്ടും പിരിവുകാർ വന്നാൽ ഒന്നും കൊടുക്കില്ല,  മീൻ‌കാരോടും പത്രക്കാരനോടും അമ്പത് പൈസക്ക് വരെ അടികൂടും.  ഡിസ്‌കൌണ്ട് വിൽ‌പ്പന വരുമ്പോ മാത്രമാണ് ഡ്രെസ്സെടുക്കുന്നത്.  വില കുറഞ്ഞതല്ലാതെ ക്വാളിറ്റിയുള്ളത് ഒന്നും വാങ്ങിക്കില്ല.  പുറത്തെവിടെയെങ്കിലും പോയാൽ ഒരു നാരങ്ങാവെള്ളം പോലും കുടിക്കില്ല.  പരിപ്പുണക്കിയെന്ന് പേരിൽ പഞ്ചായത്ത് മുഴുവൻ ഫെയ്‌മസായിരുന്ന മൂപ്പരുടെ ഈ മാറ്റത്തിൽ ഇന്ദിരാമ്മയും കോറസും അന്തം വിട്ടു.

എന്തായാലും കിട്ടിയ ചാൻസ് വിപിനയും വിനീതും നല്ലവണ്ണം ഉപയോഗിച്ചു.  ആദ്യമൊക്കെ ഇന്റർനെറ്റെന്ന സമുദ്രത്തിന്റെ തീരത്ത് ദാസേട്ടനെ പോലെ അന്തം വിട്ട് നിൽക്കുന്ന കുഞ്ഞികുട്ടിയായിരുന്നു വിപിന.  പതുക്കെ മിനിയോട് ‘എന്താ ഉച്ചക്ക് കൂട്ടാൻ, ചായക്കെന്താ കടി..’ എന്നിങ്ങനെ ചാറ്റ് ചെയ്തു തുടങ്ങി.  സുഹൃദ് വലയം വലുതാകുന്നതനുസരിച്ച് പിന്നെ ഓൺ‌ലൈനിൽ കണ്ടാലും നേരിൽ കണ്ടാലും വല്ലതും പറഞ്ഞാലായി.  വിനീത് ‘ഇന്ന് ഉച്ചക്ക് ഞാനൊരു സ്റ്റോൺ ചുമന്നു, രാവിലെ എഴുന്നേറ്റ് പുട്ടും കടലയും കഴിച്ചു, മാർക്കറ്റിൽ ഇന്ന് നല്ല മത്തിയുണ്ടായിരുന്നു..’ എന്നൊക്കെ എഫ്.ബി.യിൽ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയതും, വല്ലവരും റോഡിൽ ചപ്പ്ചവറുകൾ കൊണ്ടിടുമ്പോൾ അയാളെ എതിർക്കാതെ പ്ലസ്സിൽ പോയൊരു പോസ്റ്റ് ഇട്ടും സാമൂഹിക പ്രതിബദ്ധത തെളിയിച്ചു. നമ്പ്യാർക്കാണെങ്കിൽ കമ്പ്യൂട്ടറിൽ വലിയ താൽ‌പ്പര്യമില്ലായിരുന്നു.  പക്ഷേ അമേരിക്കയിൽ പോയാൽ ബുദ്ധിമുട്ടണ്ടെന്ന് കരുതി അത്യാവശ്യം വേണ്ടുന്നത് പഠിച്ചെടുക്കാമെന്ന് വെച്ചു.  അതു കൊണ്ട് വിപിന നമ്പ്യാർക്കും ഇന്ദിരാമ്മക്കും ഫേസ്ബുക്ക് അക്കൌണ്ട് ഉണ്ടാക്കി മെയിലയക്കാനൊക്കെ പഠിപ്പിച്ചു കൊടുത്തു.  ഉച്ചക്കത്തെ കഞ്ഞിക്ക് അരച്ച ചമ്മന്തിയുടെ ഫോട്ടോ നെറ്റിൽ ഇട്ടപ്പോൾ നൂറുകണക്കിന് ആളുകൾ വന്ന് “വൌ.. നൊസ്റ്റാൾജിക്.. കൊതിപ്പിച്ചു.. വായിൽ വെള്ളമൂറി.. ഇതിന്റെ റെസിപ്പി തരുമോ..” എന്നൊക്കെ കമന്റിട്ടപ്പോൾ ഇന്ദിരാമ്മക്കും നെറ്റിൽ താൽ‌പ്പര്യം വർദ്ധിച്ചു.  ആരെങ്കിലുമൊരാളെ എപ്പോ നോക്കിയാലും സിസ്റ്റത്തിന്റെ മുന്നിൽ കാണും.  പണ്ടോക്കെ കുറച്ചധികം സമയം ടി.വി. വെച്ചാൽ പോലും ഓഫാക്കുന്ന നമ്പ്യാർ, കമ്പ്യൂട്ടർ എത്ര സമയം ഉപയോഗിച്ചാലും ഒന്നും പറയില്ല.     

രണ്ട് മാസം കഴിഞ്ഞപ്പോൾ വിപിന റിയാലിറ്റി ഷോയിലെ ജഡ്‌ജിമാരെപ്പോലെ ചെവിയിൽ ഇയർഫോൺ വെച്ച് പാതിരാത്രിയിൽ ആരോടോ സംസാരിക്കുന്നതും ചുണ്ടിൽ പുഞ്ചിരി ചാലിച്ച് കീബോർഡിൽ പഞ്ചാരിയുതിർക്കുന്നതും കണ്ടപ്പോൾ മോളുടെ വലയിലേതോ അയക്കൂറ കുടുങ്ങിയെന്നുറപ്പിച്ചു.  ഇന്റർനെറ്റിന്റെ അതിവിശാല മേഘലകളിൽ വിപിന വ്യാപരിക്കുമ്പോൾ നമ്പ്യാർ അമേരിക്കൻ മരുമകന്റെ ആലോചന കാത്തിരുന്നു.  വിസിറ്റിങ്ങിന് സ്റ്റേറ്റ്‌സിൽ പോകുന്നതും മരുമകന്റെ കൂടെ വാഷിങ്ങ്‌ടൺ സിറ്റിയിൽ നിന്ന് മിയാമി ബീച്ചിലേക്ക് നടക്കുന്നതുമൊക്കെ സ്വപ്നം കണ്ടു.  നയാഗ്രയുടെ മുന്നിൽ നിന്ന് ഫോട്ടോ എടുക്കണമെന്നും അത് ഫേസ്‌ബുക്കിലിട്ട് മുഴുവനാളുകളെയും ടാഗ് ചെയ്ത് ദ്രോഹിക്കണമെന്നുമോർത്ത് പുളകിതരോമഗാത്ര ഹർഷനമ്പ്യാരായി.  പോയി വന്നാലിടുന്ന ഫോട്ടോകളിൽ ലൈക്കുകൾ കണ്ടമാനം കൂടുന്നത് കിനാവ് കണ്ട് നമ്പ്യാർ സുഖമായുറങ്ങി.

കുനിയുമ്പോൾ കീറാത്ത ട്രൌസർ പോലുമില്ലാത്ത ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റർ ഒളിമ്പിക്സിൽ സ്വർണ്ണം കിട്ടുന്നത് സ്വപ്നം കാണുന്നത് പോലെ വിഷസ് ആർ വിഷൻലെസ്സ്.  നമ്പ്യാരും ഭാവനയ്ക്ക് വിലങ്ങിടാതെ ഒരുപാട് മോഹിച്ചു.  പക്ഷേ പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ മേശയിൽ വെച്ച മൊബൈൽ ഫോണിന്റെ താഴെ നിന്നും മൂപ്പർക്കൊരു കത്ത് കിട്ടി.  വെറുതെ എഴുതിയിട്ടെന്തിനാ കടലാസ്സിന്റെ കാശ് കളഞ്ഞത്.. മെയിൽ അയച്ചാൽ മതിയായിരുന്നല്ലോന്നും പറഞ്ഞ് നമ്പ്യാർ അത് വായിച്ചു നോക്കി. 

“ജീവിതമെന്തെന്ന് ഇപ്പോഴാണറിഞ്ഞത്.. നിങ്ങളോടൊപ്പം ജീവിച്ച് മതിയായി.. ഫേസ്‌ബുക്കിൽ നിന്നും പരിചയപ്പെട്ട ഒരാളുമായി ഞാൻ പോവുകയാണ്നിങ്ങളെ ബ്ലോക്കുന്നു.. ഇനി എന്നെ അന്വേഷിക്കണ്ടാ.. എന്ന്, ഇന്ദിരാമ്മ.”

ഹെയർ റിമൂവറെടുത്ത് മീശക്ക് തടവിയവൻ രാവിലെ എഴുന്നേറ്റ് കണ്ണാടി കണ്ടപ്പോൾ ബോഡി ഹർത്താൽ പ്രഖ്യാപിച്ചത് പോലെ നമ്പ്യാരും സ്റ്റക്കായി. പിന്നെ, “ ലൈഫ് ബുക്കിൽ ഞാൻ ലൈക്കിയ പോസ്റ്റ് ആരാണപ്പാ റീഷെയർ ചെയ്‌തെ..” എന്നും പറഞ്ഞ് ബാലൻസ്‌ലെസ്സായി പുറകോട്ട് വീണു.

97 comments:

  1. അതാ പഴമക്കാര്‍ പറയുന്നത്,
    ഉപായം നോക്കുമ്പോള്‍ അപായവും നോക്കണമെന്ന്.
    (ഇപ്പൊ മൊത്തം ബ്ലോക്കുകള്‍ തന്നെ ! റോഡില്‍ ബ്ലോക്ക്‌, ഹാര്‍ട്ടില്‍ ബ്ലോക്ക്‌ , ഇപ്പൊ ഫേസ്ബുക്കിലും മെയിലിലും വരെ ബ്ലോക്ക് ..)

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. തേങ്ങ അടിക്കാന്‍ പറ്റീല്ല... ന്നാലും ഒന്നൂടെ അടിക്കുന്നു..

    പാർട്ടി എന്തുകൊണ്ടു തോറ്റു എന്ന ഉത്തമന്റെ ചോദ്യം പോലെ പ്രസക്തമായിരുന്നു അതും.

    ഹഹ

    ReplyDelete
  4. നന്നായിരിക്കുന്നു കുമാരേട്ടാ...ഇന്നിന്റെ നേർക്കാഴ്ച...മനുഷ്യമനസ്സുകളുടെ ചിന്തകൾ മറയില്ലാതെ നർമ്മത്തിൽ ചാലിച്ച് വിളമ്പിയപ്പോൾ സദ്യ അസ്സലായി...ആശംസകൾ

    ReplyDelete
  5. എന്റെ കുമാരാ തകര്‍ത്ത് :)

    ReplyDelete
  6. ഗൊള്ളാം.. ഉപമകള്‍ സൂപ്പര്‍.. ഇതൊക്കെ കോപ്പിയടിക്കുന്ന ബുക്ക് ഒന്നു കടം തരുമോ ?? !!

    ReplyDelete
  7. കുമാരേട്ടന്‍ റോക്ക്സ് ..!!

    ReplyDelete
  8. എഴുത്തിന്റെ ശൈലി വളരെ നന്നായി,, പിന്നെ ബാക്കി ഞാൻ മെയിൽ ചെയ്യാം. എന്നിട്ട് വിളിക്കാം.

    ReplyDelete
  9. കഥ മുന്‍പ്പ് കേട്ടത് പോലെ ഒരു തോന്നല്‍ എന്നാലും അവതരണം കൊണ്ട് ഒരു കുമാരന്‍ ടച് ഈ കഥക്കും ഉണ്ട്

    ReplyDelete
  10. എന്നത്തെയും പോലെ രസിപ്പിച്ചു.

    ReplyDelete
  11. കുമാരാ എന്നാലും ഇതിത്തിരി കടന്ന കയ്യായി പോയി. അമ്മായിമാര്‍ ഓടിപ്പോകുന്ന വ്‍ാര്‍ത്തകള്‍ക്കിടയില്‍ ചിരിയില്‍ ചാലിച്ച ചിന്തകള്‍ക്ക് നല്ല നമസ്കാരം.

    ReplyDelete
  12. ഞാന്‍ വൈകിയാണ് ഇവിടെ വന്നത്.....വളരെ രസകരം യമണ്ടന്‍

    ReplyDelete
  13. അവതരണത്തിലെ നര്‍മ്മം ആസ്വദിച്ചു. :)

    ReplyDelete
  14. കുമാരന്‍ ടച്ചുള്ള അവതരണം.കമ്പോട് കമ്പു നര്മ്മം.നന്നായി ആസ്വദിച്ചു.

    ReplyDelete
  15. ഹി ഹി ഹിാഹാഹഹഹ..

    സംഗതി കലക്കി കെട്ടോ..

    ReplyDelete
  16. നമ്പ്യാര് വെവരം അറിഞ്ഞു ......... നര്‍മ്മം ഇഷ്ടമായി .

    ReplyDelete
  17. കൊക്കിനു വെച്ചത് കൊളക്കോഴിക്കു കൊണ്ടു...ഇക്കാലത്ത് മക്കളെക്കാള്‍ അമ്മായിമാര്‍ ആണ് നെറ്റിലും മൊബൈല്‍ ലോവിലും വീഴുന്നത് എന്നത് വാസ്തവം....
    സരസമായ പ്രയോഗങ്ങള്‍ വായനാ രസിപ്പിച്ചു...!

    ReplyDelete
  18. താനെ കയറിപ്പോവുമായിരുന്ന ഒരു ക്യുരങ്ങിനല്ലോ നമ്പ്യാരദ്ദേഹം ഏണി കൊണ്ടുക്കൊടുത്തത് ...

    ReplyDelete
  19. സൂപര്‍ ....ഞാനും ലൈക്കി !!

    ReplyDelete
  20. ഹ ഹ.. കുമാര 'സംഭവങ്ങള്‍' തന്നെ....

    ദില്‍വാലെ ദുല്‍ഹനിയാ ലെ ജായേഗാ എന്നാണല്ലോ.. അഥവാ ടാഗ് ചെയ്യപ്പെട്ടവന്‍ പോസ്റ്റും കൊണ്ട് പോയി...

    ReplyDelete
  21. വളരെ രസകരമായി...
    ഫേസ് ബുക്ക്‌ കൊണ്ടു ഇങ്ങനെയും ഗുണങ്ങള്‍ ഉണ്ട്...
    ഭാവുകങ്ങള്‍ നേരുന്നു...സസ്നേഹം..

    www.ettavattam.blogspot.com

    ReplyDelete
  22. കള്ളക്കുമാരാ!
    എനിക്കെല്ലാം മനസ്സിലായി!!

    ReplyDelete
  23. ഇതിനെന്താ പറയാ...വേലിയില്‍ ഇരുന്ന പാമ്പിനെ മടിയില്‍ എടുത്ത്‌ വെച്ചെന്നോ.

    ReplyDelete
  24. ഇത്തിരി തമാശയായി അവതരിപ്പിച്ചതാണങ്കിലും ഇന്നത്തെ സമൂഹത്തിന് ചിന്തിക്കാന്‍ ഒത്തിരിയുണ്ട് ..

    ReplyDelete
  25. “ജീവിതമെന്തെന്ന് ഇപ്പോഴാണറിഞ്ഞത്.. നിങ്ങളോടൊപ്പം ജീവിച്ച് മതിയായി.. ഫേസ്‌ബുക്കിൽ നിന്നും പരിചയപ്പെട്ട ഒരാളുമായി ഞാൻ പോവുകയാണ്… നിങ്ങളെ ബ്ലോക്കുന്നു.. ഇനി എന്നെ അന്വേഷിക്കണ്ടാ.. എന്ന്, ഇന്ദിരാമ്മ.”കഥയില്‍ അല്പം കാര്യം...കുമാരേട്ടന്റെ മറ്റൊരു സംഭവം തന്നെ

    ReplyDelete
  26. ന്‍റെ കുമാരേട്ടാ
    ഉപമകള്‍ കൊണ്ടൊരു കടല്‍..
    കലക്കി ....

    ReplyDelete
  27. കൊക്കിന് വെച്ചത് ഞണ്ടിന്. ഒഹ് കലക്കി

    ReplyDelete
  28. ഇതുമൊരു സംഭവം തന്നെ കുമാരാ...ബ്രാന്റ് ന്യൂ ഉപമകളുടെ മാലപ്പടക്കമാണല്ലോ...!!

    ReplyDelete
  29. ഞാനും ലൈക്കി....
    ------------------------

    വിനീത് ബൈക്കിന് കരഞ്ഞ് പറഞ്ഞിട്ടും "വാങ്ങിക്കൊടുത്ത"

    ഇവിടെ വാങ്ങിക്കൊടുത്ത എന്നാണോ അതോ "വാങ്ങിക്കൊടുക്കാത്ത" എന്നാണോ

    ReplyDelete
    Replies
    1. വാങ്ങിക്കൊടുക്കാത്ത.. ആണ്. തിരുത്തിയിട്ടുണ്ട്. ശ്രദ്ധാപൂർവ്വമായ വായനക്ക് നന്ദി.

      Delete
  30. ലൈഫ് ബുക്കില്‍ ഫേസ് ബുക്കിന്റെ കളികള്‍...

    രസ്സായിട്ടുണ്ട്..

    ReplyDelete
  31. എന്റെ കുമാരേട്ടാ........

    ReplyDelete
  32. ഉപമകള്‍ കൊണ്ട് കൂടുതല്‍ ഈ കളി കളിച്ചാല്‍ പേരങ്ങു മാറ്റുവേ..
    " ഉച്ചക്കത്തെ കഞ്ഞിക്ക് അരച്ച ചമ്മന്തിയുടെ ഫോട്ടോ നെറ്റിൽ ഇട്ടപ്പോൾ നൂറുകണക്കിന് ആളുകൾ വന്ന് “വൌ.. നൊസ്റ്റാൾജിക്.. കൊതിപ്പിച്ചു.. വായിൽ വെള്ളമൂറി.. ഇതിന്റെ റെസിപ്പി തരുമോ. ".ഹ ഹഹാ ..ഇത് കലക്കി

    ReplyDelete
  33. രസകരമായി പറഞ്ഞിരിക്കുന്നു... തല വഴി താഴേക്ക്‌ ഒരു റിംഗിട്ടാല്‍ എവിടേയും തങ്ങാതെ വീഴുമെന്ന ഉപമ നന്നേ പിടിച്ചു... ആശംസകള്‍

    ReplyDelete
  34. അപാരം ....
    നര്‍മ്മം എങ്ങിനെ കൈകാര്യം ചെയ്യണം എന്ന് ശ്രീ കുമാരന്‍ ഈ പോസ്റ്റിലൂടെ വൃത്തിയായി കാണിച്ചു തന്നു. ഓരോ സന്ദര്‍ഭത്തിനും ഉപമകള്‍ മെനയാന്‍ ഉള്ള ആ കഴിവിന് മുന്നില്‍ നമിക്കുന്നു.

    എന്തായാലും കിട്ടിയ ചാൻസ് വിപിനയും വിനീതും നല്ലവണ്ണം ഉപയോഗിച്ചു. ആദ്യമൊക്കെ ഇന്റർനെറ്റെന്ന സമുദ്രത്തിന്റെ തീരത്ത് ദാസേട്ടനെ പോലെ അന്തം വിട്ട് നിൽക്കുന്ന കുഞ്ഞികുട്ടിയായിരുന്നു വിപിന. പതുക്കെ മിനിയോട് ‘എന്താ ഉച്ചക്ക് കൂട്ടാൻ, ചായക്കെന്താ കടി..’ എന്നിങ്ങനെ ചാറ്റ് ചെയ്തു തുടങ്ങി. ഫ്രന്റ്ഷിപ്പ് വലുതാകുന്നതനുസരിച്ച് പിന്നെ ഓൺ‌ലൈനിൽ കണ്ടാലും നേരിൽ കണ്ടാലും വല്ലതും പറഞ്ഞാലായി. വിനീത് ‘ഇന്ന് ഉച്ചക്ക് ഞാനൊരു സ്റ്റോൺ ചുമന്നു, രാവിലെ എഴുന്നേറ്റ് പുട്ടും കടലയും കഴിച്ചു, മാർക്കറ്റിൽ ഇന്ന് നല്ല മത്തിയുണ്ടായിരുന്നു..’ എന്നൊക്കെ എഫ്.ബി.യിൽ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയതും, വല്ലവരും റോഡിൽ ചപ്പ്ചവറുകൾ കൊണ്ടിടുമ്പോൾ അയാളെ എതിർക്കാതെ പ്ലസ്സിൽ പോയൊരു പോസ്റ്റ് ഇട്ടും സാമൂഹിക പ്രതിബദ്ധത തെളിയിച്ചു.

    നര്‍മ്മമെങ്കിലും യാഥാര്‍ത്ഥ്യം ഇത് തന്നെയല്ലെ ....??? ആശംസകള്‍

    ReplyDelete
  35. രസിച്ചു...അല്ല രസിപ്പിച്ചു...ത്വാതികമായ ഒരു അവലോകനം തന്നെ നടത്തി....

    ReplyDelete
  36. വായന രസകരം.. :)

    >> ഫോട്ടോ എടുക്കണമെന്നും അത് ഫേസ്‌ബുക്കിലിട്ട് മുഴുവനാളുകളെയും ടാഗ് ചെയ്ത് ദ്രോഹിക്കണമെന്നുമോർത്ത് << .. :) ദ്രോഹം തന്നെ
    സഹിച്ചേ ഒക്കൂ
    ടാഗ് ചെയ്യാൻ പറ്റാതാക്കാനുള്ള ഓപ്ഷൻ ഫേസ്ബുക്കിൽ നോക്കീട്ട് കിട്ടീലാ.
    കൂഠറ ടഗിങ്ങ്..!!

    ReplyDelete
  37. കുമാരേട്ടാ...ഈ ഉപമ.. ഉപമ.. എന്ന് പറയുമ്പോള്‍ ഒരൊന്നന്നര ഉപമ ആയിരിക്കും എന്ന് കരുതിയില്ല..

    കുറെ സ്ഥലത്ത് ചിരിപ്പിച്ചു കേട്ടോ..

    ReplyDelete
  38. ഹഹഹഹ അങ്ങനെ ഇന്തിരാമയ്ക്കും ഒരു ജീവിതം കിട്ടി....... "തലക്ക് മുകളിലൂടെ ഒരു റിങ്ങ് ഇട്ടാ എവിടേയും തടയാണ്ട് താഴേക്ക് വരും."....പ്രയോഗം ഇഷ്ട്ടമായി.....

    ReplyDelete
  39. "ചക്കിന് വച്ചത് കൊക്കിന് കൊണ്ടു "
    കുമാരന്‍ കസറിയേട്ടൊ ..
    ഒരു കാര്യം പറയാതെ വയ്യ ..
    വരികളിലൂടെയുള്ള ഈ ഉപമ ..
    എന്തു ആപ്റ്റ് ആണ് മാഷേ ..
    കൂറ ബംഗാളത്ത് പൊയ പൊലെ ..
    വേണ്ട സ്ഥലത്ത് അതി ഗംഭീരമായത് അവതരിപ്പിച്ചു
    അതിനൊരു കഴിവൊക്കെ വേണം കേട്ടൊ .. നമിച്ചു !
    അസൂയക്കും കഷണ്ടിക്കും മരുന്നില്ലാന്ന പണ്ടുള്ളവര്‍ പറയാ ..
    പക്ഷേ കഷണ്ടിക്കൊക്കെ ഇപ്പൊള്‍ പലതുമുണ്ട് ..
    അസൂയ .. അതിനിപ്പൊഴും ഒരു കുന്തവും ഫലിക്കില്ല ..
    ദൈവമെ പ്രായമായ പെണ്‍പില്ലേരുള്ള തന്തമാരൊക്കെ
    ഇമ്മാതിരി തുടങ്ങിയാല്‍ പാവം ചെറുപ്പക്കാര്‍ തെണ്ടി പൊകുമല്ലൊ ..
    നര്‍മ്മതില്‍ പൊതിഞ്ഞ് കൂട്ടുകാരന്‍ വരച്ചു വച്ചത് ഒരു ഗുണപാഠമാണ്..
    ഒരുപാടിഷ്ടമായീ .. സ്നേഹപൂര്‍വം.. റിനി

    ReplyDelete
  40. കുമാരേട്ടാ..ഏറെ ഇഷ്ടമായി കേട്ടോ ഈ കഥ..ചക്കിനു വച്ചത് കൊക്കിനു മാത്രമല്ല, കുളക്കോഴിയ്ക്കും ഏറ്റെന്ന് പറയുന്നതുപോലെയാണല്ലോ കാര്യങ്ങൾ.. ഇന്നത്തെ ചില യാഥാർത്ഥ്യങ്ങളെ മനോഹരമായ നർമ്മഭാവന‌യോടെ-അതും കുറിയ്ക്കുകൊള്ളുന്ന നർമ്മങ്ങൾ- അവതരിപ്പിച്ച് കുമാരേട്ടന് പ്രത്യേക അഭിനന്ദനങ്ങൾ....ആശംസകളും...

    ReplyDelete
  41. കുമാരേട്ടാ . . .ഒരിടത്ത മാത്രം ഒരു ചെറിയ കല്ല്‌ കടി തോന്നി - -
    "പെണ്ണുങ്ങളുടേതായ യാതൊന്നും കാണാനില്ല. മെലിഞ്ഞൊരു സാധനം, തലക്ക് മുകളിലൂടെ ഒരു റിങ്ങ് ഇട്ടാ എവിടേയും തടയാണ്ട് താഴേക്ക് വരും."
    നമ്പ്യാര്‍ തന്റെ അനിയന്റെ മോളെ കുറിച്ച് അങ്ങനെ ഒക്കെ മനസ്സില്‍ ചിന്തിക്കുമോ ? ? ? അസൂയ ആണെങ്കിലും വല്യച്ചന്‍ വല്യച്ചന്‍ തന്നെ അല്ലെ . . .??? അതോ ന്യൂ ജെനെരശന്‍ വല്യച്ചന്‍ ആണോ :ഡി

    ബാക്കി ഭാഗം അടിപൊളി . . . :) :) :)

    ReplyDelete
  42. “ ലൈഫ് ബുക്കിൽ ഞാൻ ലൈക്കിയ പോസ്റ്റ് ആരാണപ്പാ റീഷെയർ ചെയ്‌തെ..” എന്നും പറഞ്ഞ് ബാലൻസ്‌ലെസ്സായി പുറകോട്ട് വീണു.

    ReplyDelete
  43. കലക്കി ട്ടൊ
    ഈ ഫേസ്ബുക്കിന്റെ ഒരു കാര്യം
    ഞാൻ ഇനി ചാറ്റ് ചെയ്യാൻ നടക്കുവ വല്ല അമേരിക്കയേയും വന്ന് കൊത്തിയാലൊ ഹിഹിഹി

    ReplyDelete
  44. നര്‍മ്മം ഒത്തിരി ഇഷ്ടമായി.
    പോസ്റ്റും ആശയവും ഒക്കെ കൂടി ആകെ മൊത്തം ടോട്ടല്‍....... കൊള്ളാം!!!
    (പിന്നെ മുകളിലെ കൂളിന്റെ അഭിപ്രായം പരിഗണനീയമാണ്.)

    ReplyDelete
  45. ഇന്ദിരാമ്മ പണി പറ്റിച്ചു...ചിരിച്ച് ചിരിച്ച് .. കുമാരേട്ടാ ആസ്വദിച്ചു..!!

    ReplyDelete
  46. ലൈക്കി..ഇതൊന്നും ഉപമയല്ല ഉൽ‌പ്രേക്ഷയാണിഷ്ടാ :))

    ദേ..ദിദും സൂപ്പർ....

    ക്യാഷ് ഓഫറൊന്നും കൊടുക്കാത്തത് കൊണ്ടാവണം മൂപ്പരുടെ ക്വട്ടേഷൻ പ്രാർത്ഥന ദൈവം എടുത്തില്ല.

    ReplyDelete
  47. രസകരമായ അവതരണം. ചിരിയിലൂടെ കാര്യം പറഞ്ഞു.

    ReplyDelete
  48. ആ നമ്പ്യാർക്ക് അങ്ങനെ തന്നെ വേണം...:))

    കുമാരേട്ടൻ പ്ലസിനെയും ഫേസ്ബുക്കിനെയുമൊക്കെ കുത്തേണ്ടയിടത്ത് കുത്തിയിട്ടുണ്ടല്ലോ...:))

    കൊള്ളാം...:))

    ReplyDelete
  49. ഇന്നത്തെ കാലത്തിന്റെ കഥ...

    കൊള്ളാം, കുമാരേട്ടാ...
    :)

    ReplyDelete
  50. തലക്ക് മുകളിലൂടെ ഒരു റിങ്ങ് ഇട്ടാ എവിടേയും തടയാണ്ട് താഴേക്ക് വരും. Amazing

    ReplyDelete
  51. കഥ നല്ല രസകരമായി തന്നെ എഴുതിയിരിക്കുന്നു ... :)
    ഭാവുകങ്ങള്‍ , ഇനിയും ഇത് പോലെ ചിരിപ്പിക്കുന്ന കഥകള്‍ എഴുതു ...

    ReplyDelete
  52. നര്‍മ്മത്തിലെ വേഗത ആസ്വദിച്ചു!!!

    ReplyDelete
  53. This comment has been removed by the author.

    ReplyDelete
  54. “ഈ കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നോന്മാരൊക്കെ മൊട്ടയടിച്ച് താടീം മീശയുമില്ലാണ്ട് കുട്ടി ട്രൌസറുമിട്ടിട്ട് കണ്ടാൽ പെണ്ണിന്റെ അച്ഛനെ പോലെയുണ്ടാകും.“ കൊള്ളാമല്ലോ കുമാരേട്ടാ ഇതവരുടെ ട്രേഡ്മാർക്ക് ആണോ...!

    ReplyDelete
  55. അയ്യോ! ചതിച്ചോ....

    ReplyDelete
  56. അമേരിക്ക ഒന്നും കാണാതാണോ മുഖപുസ്തകം കൊണ്ടിറങ്ങിയത്.:)). തികച്ചും ആനുകാലികം. അഭിനന്ദനങ്ങൾ!

    ReplyDelete
    Replies
    1. ,,,,,സന്തോഷം കൊണ്ട്. ബോധം വന്ന നമ്പ്യാര്‍ അവിടെ നിന്നും എണീറ്റ്‌ ഫേസ്ബുക്ക് റീ ഓപ്പണ്‍ ചെയ്തു.
      ഇങ്ങനെ ഞാനീ കഥ മുഴുമിപ്പിച്ചു.

      Delete
  57. ha ha ha nice,..!

    ReplyDelete
  58. തൃശൂര്‍ പൂരത്തിന് അമിട്ടുകള്‍ പൊട്ടിക്കുന്നത് പോലെ ആണല്ലോ കുമാറേട്ടന്‍ ഓരോ ഉപമകള്‍ പൊട്ടിക്കുന്നത് ... അടിപൊളി !!

    ReplyDelete
  59. ആഖ്യാനം കിടിലന്‍....

    ReplyDelete
  60. ആ ചമ്മന്തിക്കഥ ശരിക്കും ചിരിപ്പിച്ചു!
    കഥ രസികന്‍!

    ReplyDelete
  61. ഒരു പ്ലസ്‌ എന്‍റെ വകയും

    ReplyDelete
  62. rasakaramayi........ blogil puthiya post....... CINEMAYUM, PREKSHAKARUM AAVASHYAPPEDUNNATHU........

    ReplyDelete
  63. റീയാലിറ്റി ഷോയിലെ ജഡ്ജിമാര്‍ക്കും കിടക്കപ്പൊറുതിയില്ലന്നുവെച്ചാല്‍...:))) അവര് ജീവിച്ചു പോകട്ട് കുമാരാ..

    ReplyDelete
  64. "അമേരിക്കക്കാരനാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല, ചിലപ്പോൾ കാണാൻ ഒരു ലുക്കുണ്ടാകില്ല. ഈ കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നോന്മാരൊക്കെ മൊട്ടയടിച്ച് താടീം മീശയുമില്ലാണ്ട് കുട്ടി ട്രൌസറുമിട്ടിട്ട് കണ്ടാൽ പെണ്ണിന്റെ അച്ഛനെ പോലെയുണ്ടാകും"

    ശ്രദ്ധിച്ചോ ആവോ ?
    ആഫ്രിക്കക്കാരുവരെ വന്നിട്ടുണ്ട്‌ എന്നാലും ഒരമേരിക്കക്കാരൻ പോലും തിരിഞ്ഞു നോക്കീട്ടില്ല.
    ഇങ്ങനാണേൽ കച്ചോടം പൊളിയും.
    സൂക്ഷിച്ചാ ദുഃഖിക്കേണ്ട...

    ReplyDelete
  65. enthoram kathakalaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    ReplyDelete
  66. കുമാരോ....കൊള്ളാം..നന്നായിട്ടുണ്ട് .....

    ReplyDelete
  67. വൈകിയാണല്ലോ ഇവിടെയെത്തിയത്.
    വായിച്ചു രസിച്ചു.

    ReplyDelete
  68. കുമാരാ നന്നായി ചിരിപ്പിച്ചു

    നന്ദി. തുടരുക

    സജീവ്‌

    ReplyDelete
  69. പതിവുപോലെ ഉപമയും ഉല്‍പ്രേക്ഷയും ഒക്കെ കൂടെ നന്നായി രസിപ്പിച്ചു.
    ചിരിക്കുള്ള വകുപ്പുമായി ഇനിയും പോരട്ടെ പുതിയ രചനകള്‍ ....ഭാവുകങ്ങള്‍ നേരുന്നു. :)

    ReplyDelete
  70. ചിരിപ്പിച്ചു കുമാരേട്ടാ... ആശംസകൾ....

    ReplyDelete
  71. blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane...........

    ReplyDelete
  72. കുമാരാ.. പിന്നേം ചിരിപ്പിച്ചല്ലോ..
    ഇനിയും ഇനിയും പോരട്ടേ!

    ReplyDelete
  73. kumaaretta ... supper ... funny writing

    ReplyDelete
  74. കുമാരേട്ടാ ഗംഭീരം ഈ ഭാവന.! ഹാ ഹാ ഹാ .

    “ജീവിതമെന്തെന്ന് ഇപ്പോഴാണറിഞ്ഞത്.. നിങ്ങളോടൊപ്പം ജീവിച്ച് മതിയായി.. ഫേസ്‌ബുക്കിൽ നിന്നും പരിചയപ്പെട്ട ഒരാളുമായി ഞാൻ പോവുകയാണ്… നിങ്ങളെ ബ്ലോക്കുന്നു.. ഇനി എന്നെ അന്വേഷിക്കണ്ടാ.. എന്ന്, ഇന്ദിരാമ്മ.”

    ഒരുപാട് ചിരിപ്പിച്ചൂ ട്ടോ. അങ്ങനെ കാര്യമായി മലയാളം പഠിക്കാനൊന്നും പറ്റിയില്ലേലും രസിച്ചു വായിച്ചു. ആശംസകൾ.

    ReplyDelete
  75. ആ നമ്പ്യാരുടെ ഒരു ഭാഗ്യം നോക്കണേ...!

    മുഖപുസ്തകത്തിൽ കൂടി വിവരം വെച്ചാലുള്ള പ്ലസ്
    പോയന്റുകളാണല്ലോ ഉപമാലങ്കാരങ്ങളാൽ തകർത്തടിച്ച് വെച്ചിട്ടുള്ളതിവിടെ...

    ReplyDelete
  76. ഹെയർ റിമൂവറെടുത്ത് മീശക്ക് തടവിയവൻ രാവിലെ എഴുന്നേറ്റ് കണ്ണാടി കണ്ടപ്പോൾ ബോഡി ഹർത്താൽ പ്രഖ്യാപിച്ചത് പോലെ നമ്പ്യാരും സ്റ്റക്കായി.

    ശരിക്കും ചിരിച്ചു പോയി.....

    ReplyDelete
  77. "കുനിയുമ്പോൾ കീറാത്ത ട്രൌസർ പോലുമില്ലാത്ത ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റർ ഒളിമ്പിക്സിൽ സ്വർണ്ണം കിട്ടുന്നത് സ്വപ്നം കാണുന്നത് പോലെ" :-))
    *തമാശരൂപത്തിൽ സത്യങ്ങൾ തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങൾ*

    വെയ്റ്റ് ലിഫ്റ്റ് ചെയ്യുമ്പോൾ ട്രൌസർ കീറിയാലുള്ള നാണക്കേട്‌ സ്വർണ്ണമെഡൽ കിട്ടിയ്യാലും തീരില്ല ! :-))

    ഇനിയിപ്പോൾ ഒരു കമ്പ്യൂട്ടറും ഒരു ഫെ. ബു. അക്കൌണ്ടും തരപ്പെടുത്തിക്കൊടുത്താൽ കുറെ പേര്ക്ക് രക്ഷപ്പെടാം അല്ലേ....:-))

    കുമാരേട്ടാ വളരെ നന്നായിട്ടുണ്ട് കേട്ടോ :-))

    ReplyDelete