കമ്പിൽ ഹൈ സ്കൂളിൽ ചേരുന്ന ചേലേരി യു.പി.ക്കാർക്ക് ഇന്ത്യയിൽ കാശ്മീരിനുള്ളത് പോലൊരു പ്രത്യേക പരിഗണന കിട്ടിയിരുന്നു. കമ്പിൽ ഹൈ സ്കൂളിന് എല്ലാ ക്ലാസ്സുകളിലും എ മുതൽ എം വരെ ഡിവിഷനുകൾ ഉണ്ടാക്കുന്നതിന് എണ്ണപ്പെട്ട സംഭാവനകൾ നൽകിയിരുന്നത് ഞങ്ങൾ ചേലേരി യു.പി.ക്കാരാണ്. അതു കൊണ്ടായിരിക്കും ഞങ്ങളെ മുന്തിയ ഇനം പൌരൻമാരായി കണക്കാക്കി ഇരിക്കാൻ പ്രത്യേകം ഏരിയ അനുവദിച്ചത് എന്നൊക്കെ ചിന്തിച്ചാൽ അത് വെറും മിസ് അണ്ടർസ്റ്റാൻഡിങ്ങ് മാത്രമാണ്.
കമ്പിലും ചേലേരിയും തമ്മിൽ വെറും നാലു കിലോമീറ്ററിന്റെ ദൂരം മാത്രേ ഉണ്ടായിരുന്നുള്ളൂ എങ്കിലും വിദ്യാഭ്യാസ നിലവാരത്തിലും വിദ്യാഭ്യാസം കൊണ്ട് ഉണ്ടാവേണ്ട സംഗതിയിലും ഞങ്ങൾ അതിവേഗം ബഹുദൂരം പിന്നിലായിരുന്നു. കമ്പിൽ സ്കൂളിലെ മാഷൻമാർ ഞങ്ങളുടെ ഒരു വാക്ക് കേട്ടാൽ തന്നെ ഏത് സ്കൂളിൽ നിന്നാണ് കുറ്റീം പൊരിച്ച് വരുന്നതെന്ന് മനസ്സിലാക്കുമായിരുന്നു. ഞാൻ എട്ടാം ക്ലാസ്സിൽ ചേർന്ന് ഫസ്റ്റ് ഡേ ഫസ്റ്റ് അവർ. രവീന്ദ്രൻ മാഷ് അറ്റൻഡൻസ് എടുക്കുകയാണ്. മാഷ് രജിസ്റ്റർ നോക്കി പേരു വിളിക്കുന്നു; ഓരോരോ ചെക്കൻമാർ എഴുന്നേറ്റ് സ്മാർട്ടായി നിന്ന്, “പ്രസന്റ് സർ..” അല്ലെങ്കിൽ “പ്രസന്റ് ടീച്ചർ..” എന്നു പറയുന്നു. പേരിലെ ആൽഫാ ഗുണം കൊണ്ട് എന്റെ ഊഴം വേഗം വന്നു. ഞാൻ എഴുന്നേറ്റ് കോൺഫിഡൻസിന്റെ അഹങ്കാരം ഒട്ടുമില്ലാതെ പറഞ്ഞു. “ആജർ..!!!” ചേലേരി യു.പി.യിൽ നിന്ന് ശീലിച്ചതല്ലേ പാലിക്കാൻ പറ്റൂ. അതു കേട്ടതും എയ്ത്ത് എച്ച് മൊത്തം സൈലന്റ്‌വാലിയായി.
മാഷ് തല പൊന്തിച്ച് “നീ ഏട്യാ.. ചേലേരിയാ.. ?”
ഞാൻ വിറച്ചു കൊണ്ട് “അതെ..”
“വേറെ ആരെല്ലാ ചേലേരീന്ന്..?”
സോമാലിയക്കാരുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ പോലെയുള്ള ഞങ്ങൾ പത്ത് പേർ എഴുന്നേറ്റ് നിന്നു.
“നിങ്ങളെല്ലാം ബേക്കിൽ പോയിരുന്നോ.. നിങ്ങളെ ഒപ്പരം ഇരുത്തി പഠിപ്പിച്ചാ ഇവരു കൂടെ തോറ്റു പോകും..”
മണ്ടൻമാരും അപരിഷ്കൃതരുമായ മുൻഗാമികൾ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ തലത്തിലോളം ചേലേരി സ്കൂളിന്റെ പേരുകേൾപ്പിച്ചതിനു് നിർഭാഗ്യവാന്മാരും നിഷ്കളങ്കരും നിർഗുണ പരബ്രഹ്മൻമാരുമായ ഞങ്ങളെന്ത് പിഴച്ചു?
ക്ലാസ്സിൽ മാത്രമല്ല പീടികയിൽ പോയി മുട്ടായി വാങ്ങിയാൽ പോലും ഞങ്ങളുടെ മാനം കപ്പൽ കേറുമായിരുന്നു. അന്ന് കമ്പിൽ സ്കൂളിന്റെ മുന്നിൽ നിര നിരയായി മുട്ടായി കടകളുണ്ടായിരുന്നു. ഇന്റെർവെൽ സമയത്ത് വെല്ലത്തിനു ഈച്ച പൊതിയുന്നത് പോലെ പിള്ളേരെല്ലാം അതിന്റെ മുന്നിൽ ഓടിക്കൂടും. ആ കടന്നൽ കൂട്ടത്തിലൂടെ കൈയിട്ട് ഞാൻ പത്ത് പൈസ നീട്ടി പറഞ്ഞു. “ഒരു റിബേറ്റ്..” കടക്കാരൻ “എന്നാ..??“ ഞാൻ പിന്നേം, “റിബേറ്റ്..“ കടക്കാരൻ ഒന്നും തിരിയാണ്ട് എന്നെ വിട്ട് വേറെ ചെക്കൻമാർക്ക് മുട്ടായി എടുത്ത് കൊടുക്കാൻ തുടങ്ങി. അപ്പോ പിറകിൽ നിന്നൊരു സീനിയർ ചേലേരിക്കാരൻ, “എടാ അതിന്റെ പേരു അങ്ങനൊന്ന്വല്ല.. അത് നാട്ടിലെ രാമൻമാരാർ ഇടുന്നതല്ലേ…“ എന്ന് പറഞ്ഞു.
ചേലേരി സ്കൂളിന്റടുത്തുള്ള രാമൻ മാരാരുടെ പീടികയിലെ റിബേറ്റ്, പാലീസ്, ഒയൽച്ച, തൊണ്ടക്കൊരൽ എന്ന മുട്ടായികളുടെ ശരിക്കുള്ള പേരു വേറെന്തൊക്കെയോ ആയിരുന്നു. നാട്ടിലെ പേരു പറഞ്ഞാ കടക്കാർക്കൊന്നും മനസ്സിലാകൂല്ല. അതിൽ പിന്നെ മുട്ടായി വാങ്ങുമ്പോൾ ഞാൻ അത്, അതിന്റെപ്പുറത്തേത്, ഇത് എന്നൊക്കെ ചൂണ്ടി പറയുക മാത്രമേ ചെയ്തിട്ടുള്ളൂ. വെറുതെ കാശ് കൊടുത്ത് മാനക്കേട് വാങ്ങണ്ടല്ലോ. എന്നാൽ പോപ്പിൻസിന് എല്ലാടത്തും ഒരേ പേരായിരുന്നു. പക്ഷേ അതൊക്കെ വാങ്ങാൻ അക്കാലത്തൊന്നും ഇന്ത്യ വേൾഡ് ബാങ്കിൽ നിന്നും ലോണെടുക്കാൻ തുടങ്ങിയിരുന്നില്ലല്ലോ.
കമ്പിൽ സ്കൂളിൽ കൂടുതലും ഔട്ടോഫ് മലബാർ ടീച്ചർമാരായിരുന്നു. അവർ ‘ഭ’ എന്ന് പറഞ്ഞാലും ‘ഫ’ എന്ന് പറഞ്ഞാലും ഔട്ട്പുട്ട് ‘ഫ’ എന്ന് മാത്രമായിരുന്നു. ഫാഗം, ഫംഗി, ഫാരതം, ഫൂമി, ഫാസൻ എന്നൊക്കെ കേൾക്കുമ്പോൾ ചിരി വരാതിരിക്കണമെങ്കിൽ നല്ല കൺട്രോൾ വേണം.
തങ്കമണി ടീച്ചറാണ് ഞങ്ങൾക്ക് മലയാളം എടുത്തിരുന്നത്. എങ്ങനെയാണെന്നറിയില്ല എല്ലാ കൊല്ലവും ടീച്ചർ ഗർഭിണിയായിരിക്കും. അത് കൊണ്ട് ടീച്ചർക്ക് നിത്യ ഹരിത നായകൻ, നിത്യ കല്യാണി എന്നൊക്കെ പറയുന്നത് പോലെ നിത്യഗർഭിണി എന്ന അഡീഷണൽ പേരുമുണ്ടായിരുന്നു. എല്ലാ കൊല്ലവും ടീച്ചർ പ്രസവിക്കാൻ പോകുന്നത് കൊണ്ട് പോർഷൻ ഒരിക്കലും തീരില്ല. അപ്പോൾ ഇടക്ക് വെച്ച് വേറാരെങ്കിലും വരും; അവർ ചുരുങ്ങിയ സമയത്തിനുള്ളിൽ എന്തെങ്കിലും കാട്ടിക്കൂട്ടി പാഠം തീർക്കും. അങ്ങനെ മാറി വന്നത് ഒരു റോസമ്മ ടീച്ചറായിരുന്നു. എന്നെക്കൊണ്ട് പഠിപ്പിച്ചാലൊന്നും തീരില്ലാന്നു ടീച്ചർക്കും ആയമ്മക്ക് അതിനുള്ള കപ്പാകുറ്റിയൊന്നും ഇല്ലെന്ന് ഞങ്ങൾക്കും നന്നായറിയാം. ക്ലാസ്സൊന്നും എടുക്കാൻ ടീച്ചർ മെനക്കെട്ടില്ല. വന്നയുടനെ പൊതി പോലുമിടാത്ത ഒരു ഗൈഡ് തുറന്ന് നോട്ട് പറയാൻ തുടങ്ങി. ഇടക്കിടക്ക് അത് ഒരു മടിയുമില്ലാതെ പറയുകയും “നിങ്ങക്ക് നല്ല മാർക്ക് കിട്ടണമെങ്കിൽ എല്ലാരും ഫാസൻ ഗൈഡ് വാങ്ങിക്കോ..” ഗൈഡ് വാങ്ങി പഠിച്ചോളാൻ പറയുന്ന ടീച്ചർമാരുടെയൊക്കെ ഒരു സ്റ്റാൻഡേർഡ്..!
ഞങ്ങളുടെ ക്ലാസ്സിൽ ഇസ്മായിൽ എന്നൊരു തമാശക്കാരനുണ്ടായിരുന്നു. എപ്പോഴും എന്തെങ്കിലും കോമഡി അവൻ അറിഞ്ഞോ അറിയാതെയോ സംഭവിച്ചു കൊണ്ടിരിക്കും. ഒരു ക്ലാസ്സ് പരീക്ഷക്ക് തങ്കമണി ടീച്ചർ നഖശിഖാന്തം എന്ന് വാക്യത്തിൽ പ്രയോഗിക്കാൻ പറഞ്ഞു. ഇസ്മായിൽ എഴുതിയത് ഇങ്ങനെയായിരുന്നു. ‘എന്റെ വീട്ടിലെ പൂച്ചയും കോഴിയും അടി കൂടിയപ്പോൾ പൂച്ചയുടെ നഖശിഖാന്തം പുറത്ത് വന്നു.’
ഇസ്മായിലിന്റെ വേറൊരു കോമഡിയുണ്ട്. ഒരു ദിവസം തങ്കമണി ടീച്ചർ നോട്ട് പറഞ്ഞു തരികയായിരുന്നു. “മലേഷ്യയുടെ തലസ്ഥാനം…., കോലാലംപൂർ…” എല്ലാവരും നിശബ്ദമായി എഴുതുമ്പോൾ ഇസ്മായിൽ കേൾക്കാത്തത് പോലെ ഒച്ചത്തിൽ, “ടീച്ചറേ.. കോലാലം…??”
ടീച്ചർ ബാക്കി വാക്ക് പൂരിപ്പിച്ചു. ഇസ്മായിൽ നിഷ്കളങ്കനായി പിന്നെയും, “കോലാലം..???” അപ്പോഴേക്കും ഇസ്മായിലിന്റെ അടുത്തിരിക്കുന്നവരിൽ നിന്നും ഒരു അടക്കിപ്പിടിച്ച ചിരി മുളച്ചു പൊന്തി. മനസ്സിൽ കുരുട് ഒന്നുമില്ലാത്ത ടീച്ചർ വീണ്ടും ഫിൽ ചെയ്തു. ഇസ്മയിൽ ഒട്ടും ചിരിക്കാതെ, പഠിക്കാനുള്ള അടക്കാനാവാത്ത ത്വര കൊണ്ട് വീണ്ടും, “കോലാലം…” അതും കൂടി ആയപ്പോൾ ക്ലാസ്സ് മുഴുവൻ ചിരിച്ചു മറിഞ്ഞു.
ഞങ്ങളെ പഠിപ്പിക്കുന്നത് നിത്യഗർഭിണിയേയും റോസമ്മ ടീച്ചറിനേയും പോലത്തെ ഏജ് ഓവറായ ടീംസ് ആണെങ്കിൽ അപ്പുറത്തെ ക്ലാസ്സിൽ ഗോതമ്പിന്റെ നിറവും പനങ്കുല പോലത്തെ മുടിയും ഒത്ത ഉയരവുമുള്ളൊരു സുന്ദരിയായിരുന്നു. ആ ടീച്ചർ മാല ഇടില്ല, വള ഇടില്ല, കാത് പോലും കുത്തിയിട്ടില്ല. താഴ്ത്താവുന്നതിന്റെ പരമാവധി താഴത്തേക്ക് ഇറക്കിയാണ് ടീച്ചർ സാരി ഉടുക്കുക. ടീച്ചറുടെ മസാല ദോശ മടക്കിയത് പോലത്തെ വയറും ഉഴുന്നുവട പോലത്തെ പൊക്കിളും കാണാൻ പോകുന്ന വഴിയിൽ ആൺകുട്ടികൾ കൂടി നിൽക്കും. എപ്പോഴെങ്കിലും ടീച്ചർ റൂട്ട് തെറ്റിയെങ്കിലും ഞങ്ങളുടെ ക്ലാസ്സിൽ കേറിയെങ്കിൽ എന്നെല്ലാരും ആശിക്കാറുണ്ട്. പക്ഷേ ഞങ്ങൾക്കൊരിക്കലും ആ ഭാഗ്യം ഉണ്ടായില്ല. അപ്പുറത്ത് അല്ലുഅർജുനന്റെ പടം കളിക്കുമ്പോൾ ഇപ്പുറത്ത് അടൂരിന്റെ അവാര്‍ഡ് പടം കാണേണ്ടി വന്ന ഫാൻസുകാരെ പോലെ നിത്യഗര്‍ഭിണി ടീച്ചറുടെ ക്ലാസിൽ ഞങ്ങളിരുന്നു മുരടിച്ചു.
രാജേന്ദ്രൻ എന്നൊരു മാഷുണ്ടായിരുന്നു. അയാൾക്ക് എപ്പോഴും സിഗരറ്റ് വലിക്കണം. ഇടക്ക് ഞങ്ങളിലാരെയെങ്കിലും പീടികയിലേക്കയച്ച് വാങ്ങിപ്പിക്കും. മാഷൻമാർക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്കുന്നത് പിള്ളേർക്ക് വലിയ സന്തോഷമുള്ള കാര്യമായിരുന്നു. ഒരു ദിവസം ഇസ്മായിലിനെ ആണ് അയച്ചത്. വാങ്ങിക്കൊണ്ട് വന്നപ്പോൾ ഒരെണ്ണം കുറവ്. അതെവിടാടാ എന്ന് ചോദിച്ചപ്പോൾ അവൻ കൂളായി പറഞ്ഞു. “അത് ഞാൻ വലിച്ചിന് മാഷേ..” പിള്ളേരെക്കൊണ്ട് വാങ്ങിപ്പിക്കൽ അന്നത്തോടെ മാഷ് നിർത്തി.
സ്കൂളിലൊക്കെ റാഗിങ്ങ് ഉണ്ടെന്ന് പറഞ്ഞാ ആരെങ്കിലും വിശ്വസിക്കുമോ. എന്നാ കമ്പിൽ സ്കൂളിൽ ഞങ്ങൾക്ക് അതും അനുഭവിക്കേണ്ടി വന്നു. സ്കൂളിലെ വില്ലൻ റോൾ കൈകാര്യം ചെയ്തിരുന്ന അബ്ദുൽ കാദറാണ് ഞങ്ങളെ റാഗ് ചെയ്ത് പീഢിപ്പിച്ചത്. ഞങ്ങളുടെ കൂടെ എട്ടാം ക്ലാസ്സിൽ മൂന്നാം സെമസ്റ്ററാണ് കാദർ. എല്ലാവർക്കും പേടിയിൽ നിന്നും ജനറേറ്റ് ചെയ്യപ്പെടുന്നൊരു തരം ബഹുമാനമാണ് അവനോട്. ഒരു ദിവസം അവന്റെ വകയൊരു ഓർഡറിറങ്ങി. ട്രൌസ്സറിട്ട് വരുന്നവരെല്ലാം ഇനി മുതൽ മുണ്ട് ഉടുത്തേ വരാൻ പാടുള്ളൂ. ഞാനും പിന്നെ നാലഞ്ച് കുട്ടികളും മാത്രമേ അന്ന് ട്രൌസറിടാറുള്ളൂ. പാന്റ്സൊക്കെ അന്ന് വലിയ ലക്ഷ്വറിയാണ്. ബഹുഭൂരിപക്ഷം കുട്ടികളും മുണ്ടാണ് ഉടുക്കുന്നത്. ഞങ്ങൾ ട്രൌസ്സർ ഇട്ട് വരുന്ന സംഘികൾ ആദ്യമൊന്നും അവനെ കാര്യമാക്കിയില്ല. പക്ഷേ ഓരോ ദിവസവും കാദറും കൂട്ടാളികളും ഞങ്ങളെ പിടിച്ച് നിർത്തി തുട പിടിച്ച് ഞെരിച്ച് തലക്ക് മേട്ടാൻ തുടങ്ങിയപ്പോൾ അവരൊക്കെ മുണ്ടൻമാരായി. അവസാനം ഞാൻ മാത്രമായി.
പൊതുവെ ഈ വില്ലൻമാരുടെ ഒരു പ്രശ്നം ഇതാണ്. അവരെ അനുസരിക്കുന്നില്ലെന്ന് കണ്ടാൽ വിട്ടു കളയുന്നതിനു പകരം അതൊരു ചലഞ്ച് ആയെടുക്കും. അവന്റെ ക്ലാസ്സിൽ തന്നെയുള്ളൊരുത്തൻ പറഞ്ഞത് കേട്ടില്ലെന്ന് കണ്ടപ്പോ കാദറിന്റെ വാശി ഡബിൾഡ് ആയി. പ്രതികാര ദുർഗനായ കാദറിന്റെയും അസിസ്റ്റന്റിന്റെയും തുടയിൽ നുള്ളു കൊണ്ട് എന്റെ കണ്ണിലൂടെ സുവർണ്ണ ചകോരങ്ങൾ പറക്കാൻ തുടങ്ങി. കാദറിങ്ങ് മാഷൻമാരോട് പറയാമെന്ന് വെച്ചാ പിന്നെ എന്റെ സ്കൂളിൽ പോക്ക് തന്നെ ഉണ്ടാവില്ല. വീട്ടിലാണെങ്കിൽ പാന്റ് വാങ്ങിത്തരാം മാത്രം സെറ്റപ്പൊന്നും ഇല്ല. അതൊക്കെ നമ്മൾ ജനിച്ചത് മുതൽ കാണുന്നതാണല്ലോ. ചേട്ടനു പോലും പുതിയ മുണ്ട് വാങ്ങുന്നത് ഓണത്തിനും വിഷുവിനുമാണ്. അപ്പോ പിന്നെ എന്തായിരിക്കും റിപ്ലൈ എന്ന് ഭാഗ്യ പരീക്ഷണം നടത്തി ഡെയിലി കിട്ടുന്നതിനു പുറമേ രണ്ടടി കൂടുതൽ വാങ്ങിക്കുന്നതെന്തിനാ. അതിന്നിടയിൽ അടുത്തയാഴ്ച മുതൽ മുണ്ടുടുത്ത് വന്നില്ലെങ്കിൽ നിന്റെ അവസാനമാ ഡേഷ് മോനേ എന്ന് വെള്ളിയാഴ്ച കാദർ എനിക്ക് ലാസ്റ്റ് വാണിങ്ങ് തന്നു.
ശനിയും ഞായറും കുത്തിയും കുത്താതെയും ഇരുന്ന് ആലോചിച്ചപ്പോൾ ചേട്ടന്റെ മുണ്ട് ഉടുത്ത് പോകാമെന്ന് ഒരു ബൾബ് കത്തി. തിങ്കൾ രാവിലെ ചേട്ടന്റെ ഒരു ഡബിൾ പോളിയെസ്റ്റർ സെക്കന്റ് ഹാന്റ് മുണ്ട് എടുത്ത് ഉയരക്കുറവ് അഡ്ജസ്റ്റ് ചെയ്യാൻ വീതി മടക്കി ഉടുത്ത്, അന്നത്തെ ഫാഷൻ അനുസരിച്ച് മുണ്ടിന്റെ കോന്തല മുട്ടിനു താഴേക്ക് ടൈ പോലെയിട്ട് സ്കൂളിലേക്ക് പോയി. ആദ്യമായി മുണ്ട് ഉടുക്കുന്നതിന്റെ വിഷമം അനുഭവിച്ചാൽ മാത്രമേ അറിയാൻ പറ്റൂ. ഇടക്കിടക്ക് മാടിക്കെട്ടാൻ തോന്നും, അഴിഞ്ഞു പോയോ എന്ന് തൊട്ട് നോക്കിക്കൊണ്ടിരിക്കും. അടിയിലൂടെ കാറ്റടിച്ച് കയറുന്നുണ്ടാകും, വലതു കൈയ്യിലാണെങ്കിൽ ഒരു കെട്ട് പുസ്തകമുണ്ട്. മുണ്ടനായതിന്റെ ചമ്മലുമായി ഞാൻ സ്കൂളിന്റെ ഗേറ്റിലെത്തി. അപ്പോഴേക്കും ഉള്ളിൽ നിന്നൊരാരവം കേട്ടു. ഇന്ന് സമരമാണല്ലോ വേഗം വീട്ടിലേക്ക് പോകാമല്ലോ എന്ന് കരുതി ഹാപ്പിയായി. പക്ഷേ എന്നെ സ്വീകരിക്കാൻ വരുന്ന കാദറിന്റെയും ടീമിന്റെയും ഒച്ചപ്പാടായിരുന്നു അത്. ആ തെണ്ടികളെല്ലാം എന്നെ ചുറ്റി വളഞ്ഞ് തുള്ളിച്ചാടി “ഹൊയ്.. ഹൊയ്..” എന്ന് ഒച്ചയുണ്ടാക്കി. ഞാൻ ചമ്മി ശ്വാസകോശമായി നിന്നു. എന്നെ ഒരു വട്ടം പ്രദക്ഷിണം വെച്ചതിനു ശേഷം ആഘോഷമായി തന്നെ അവൻമാർ പോയി. കഴിഞ്ഞല്ലോ എന്ന ആശ്വാസത്തിൽ നിൽക്കുമ്പോൾ പുറകിൽ നിന്നും വേറെ ചില പിള്ളേരുടെ കൂവൽ കേട്ടു. ഇതെന്താ ഇനിയും സ്വീകരണമുണ്ടോ എന്ന് ആലോചിച്ചപ്പോൾ തണുത്ത് കുളിർത്തൊരു കാറ്റ് താഴ്‌വാരത്തെ തഴുകിക്കടന്നു പോയി. തൊട്ടു നോക്കിയപ്പോൾ മുണ്ട് നഹീ..!!! നഹീ..!!! പുസ്തകക്കെട്ടും പിടിച്ച് താലമേന്തിയ സാലഭഞ്ജികയെ പോലെ ഞാൻ ഗേറ്റിൽ നിന്നു.
തിരിച്ചു കിട്ടിയ മുണ്ടിനു ബാലൻ കെ.നായർ വന്നു പോയതിനു ശേഷമുള്ള സീമയുടെ സാരിയുടെ ഷേപ്പായിരുന്നു. വീട്ടിലെത്തി അതിന്റെ കോലം കണ്ടപ്പോൾ ഏട്ടനൊന്നും പറഞ്ഞില്ല. അക്കാലത്ത് അവൻ അമ്മായി മാഷിന്റടുത്ത് ചെണ്ട പഠിക്കാൻ പോകുന്നുണ്ടായിരുന്നു. അന്ന് അമ്മിക്കല്ലിനു പകരം എന്നെ കുനിച്ചിരുത്തിയാണ് പ്രാക്റ്റീസ് ചെയ്തത്. അല്ലാതെ വെറുതെ എന്തെങ്കിലും പറഞ്ഞ് വാക്കുകൾ വേസ്റ്റാക്കുന്ന പരിപാടി ഞങ്ങളുടെ കുടുംബത്തിലില്ല.
അന്നത്തെ നാണക്കേടിന് എങ്ങിനെ പകരം വീട്ടണം എന്നായിരുന്നു പിന്നെ മനസ്സിൽ നിറയെ. രണ്ടാഴ്ചത്തെ ലീവിനു ഗൾഫിൽ നിന്നും വന്നവന് കല്യാണത്തലേന്ന് തോന്നുന്നത് പോലെ എന്ത് വേണം എങ്ങനെ വേണം എന്നറിയാത്തൊരു ദുരവസ്ഥ. നേരിട്ട് ഏറ്റുമുട്ടുന്നത് എന്തായാലും ആലോചിക്കയേ വേണ്ട. ആര്യൻ സിനിമയിലെ മോഹൻലാലിനെ പോലെ നാടുവിട്ട് ബോംബെയിൽ പോയി വലിയ ഗുണ്ടയായി തിരിച്ചു വന്ന് കാദറിനെ അടിച്ച് നിരത്തുന്നത് ഞാൻ എല്ലാ ദിവസവും സ്വപ്നത്തിൽ റീപ്ലേ ചെയ്തു കണ്ടു. ചില വലിയ സംഭവങ്ങൾക്ക് പിറകിൽ കുഞ്ഞി കുഞ്ഞി സ്വപ്നങ്ങളായിരിക്കും എന്ന ചരിത്ര സത്യം എന്റെ കാര്യത്തിൽ സത്യമായി ഭവിച്ചു.
സ്കൂളിന്റെ ഗ്രൌണ്ടിൽ നിന്നും കുറച്ച് താഴത്തോട്ടായി ഒരു വീടുണ്ടായിരുന്നു. കള്ളുചെത്തുകാരൻ ബാലനും ഭാര്യ അമ്മിണിയുമാണ് ആ വീട്ടിൽ ഇരുമെയ്യും ഒരു ലിവറുമായി കഴിയുന്നത്. അമ്മിണി അതിസുന്ദരിയാണ്; അത് എല്ലാവരേക്കാളും ഒരു ഇഞ്ച് എങ്കിലും കൂടുതൽ ബാലനായിരിക്കുമല്ലോ അറിയുന്നത്. അതു കോണ്ട് തന്നെ മൂപ്പർ അൺലിമിറ്റഡായി ഭാര്യയെ സ്നേഹിക്കുന്നൊരാളാണ്. ചെത്തു കഴിഞ്ഞു വന്നാൽ പിന്നെ അമ്മിണിയേയും ചെത്തി വീട്ടിൽ തന്നെ ഇരിക്കും; തനിച്ചാക്കി ദൂരെ എവിടെയും പോകില്ല. ബാലൻ എല്ലാ ദിവസവും ഒരു നാലര കഴിഞ്ഞാൽ അന്തിക്കേറാൻ ഏറ്റുപാട്ടത്തിലേക്ക് പോകും. പിന്നെ വരുന്നത് ആറര മണി കഴിഞ്ഞായിരിക്കും. കണവൻ പോയാൽ അമ്മിണി അടുക്കള ഭാഗത്തുള്ള ഓപ്പൺ എയർ ഓലമറപ്പുരയിൽ കുളിക്കാൻ തുടങ്ങും. വൈകിട്ട് ഉസ്കൂൾ വിട്ട ശേഷം അബ്ദുൾ കാദർ വീടിന്റടുത്തെ ഒരു മാവിൽ കയറി ഇതു കാണാറുണ്ടെന്ന് ക്ലാസിലെ എന്റെ ക്ലോസ് ഫ്രന്റ് ബിജു സീക്രട്ടായി എന്നോട് പറഞ്ഞു.
ഒരു വെള്ളിയാഴ്ച വൈകുന്നേരം. അന്ന് നാലരയ്ക്കാണ് സ്കൂൾ വിടുന്നത്. ബെല്ലടിച്ചയുടനെ എല്ലാവരും പുറത്തേക്കോടിയപ്പോൾ കാദർ ഗ്രൌണ്ടിലേക്കുള്ള ചെറിയ ഗേറ്റിലൂടെ വെച്ചത് എടുക്കാൻ പോകുന്നത് പോലെ കത്തിച്ചു വിടുന്നത് കണ്ടു. ഞങ്ങൾ കാദറിന്റെ ബോഡി പ്രൊഫൈലിനെ ഫോളോ ചെയ്തു. കുറച്ച് ദൂരം പോയപ്പോൾ ബാലൻ വരുന്നത് കണ്ടു. ഞാനും ബിജുവും മുൻപേ എഴുതി വെച്ച ഡയലോഗുകൾ അയാൾ കേൾക്കെ പറഞ്ഞു. “എടാ കാദർ ഗ്രൌണ്ടിന്റെ അപ്രത്തൊരു വീട്ടിൽ കുളി സീൻ കാണാൻ പോയിറ്റ്ണ്ട്...” “അതവന്റെ സ്ഥിരം പരിപാടിയല്ലേടാ.. ഭയങ്കര സ്റ്റൈലാന്ന് പോലും.. അതേതോ ഏറ്റുകാരന്റെ വീടാ..” വെള്ളിത്തിരയിലെ സ്ഫടികം ജോർജ്ജിന്റെ വില്ലേജ് രൂപമായ ബാലൻ അത് കേട്ട് സ്റ്റക്കായി ഞങ്ങളെ തുറിച്ചു നോക്കി. കരിമരുന്നിനു തിരി കൊളുത്തി ഓടുമ്പോൾ പോലും വെടിക്കെട്ടുകാരൻ തിരിഞ്ഞു നോക്കാറുണ്ട്. പക്ഷേ ഞങ്ങൾ തിരിഞ്ഞ് നോക്കിയതേയില്ല.
കുറച്ച് കഴിഞ്ഞ് പിള്ളേരുടെ ഒച്ചപ്പാടും കൂക്കി വിളികളും കേട്ട് നോക്കിയപ്പോൾ ബാലി രാവണനെയും കോണ്ട് പോകുന്നത് പോലെ ബാലൻ കാദറിനെയും തൂക്കി ഹെഡ്മാഷിന്റെ മുറിയിലേക്ക് പോകുന്നത് കണ്ടു.