തെക്കേക്കരയെ പുറംലോകവുമായി കണക്റ്റ് ചെയ്യിക്കുന്ന ഹോട്ട് ലൈൻ ഒരു തെങ്ങിന്റെ പാലമാണ്. അതുമില്ലെങ്കിൽ ഇവരൊക്കെ പെഗ് അടിക്കാതെയും, പൊറോട്ട തിന്നാതെയും, ഫോൺ റീചാർജ്ജ് ചെയ്യാതെയും തെണ്ടിപ്പോയേനേ. അല്ലെങ്കിൽ ബസ്സ് കിട്ടാൻ അഞ്ച് കിലോമീറ്റർ നടന്ന് മാലോട്ട് എന്ന സ്ഥലത്തെത്തണം. ഇത്രയൊക്കെ കഷ്ടപ്പാടായിട്ടും നാട്ടുകാർക്കോ പഞ്ചായത്തുകാർക്കോ അതൊന്ന് മാറ്റി വാർപ്പിന്റെ പാലം ആക്കണമെന്ന് യാതൊരു താൽപ്പര്യവും ഉണ്ടായിരുന്നില്ല. ഞാൻ തന്നെ വേണ്ടി വന്നു എല്ലാരുടേയും കണ്ണു തുറപ്പിക്കാൻ. ഇന്ത്യക്ക് ഗാന്ധിയെ പോലെ, കമ്പ്യൂട്ടറിന് ബിൽഗേറ്റ്സിനെ പോലെ, മലയാള സിനിമക്ക് കിന്നാരത്തുമ്പി പോലെ തെക്കേക്കരക്ക് ഞാൻ രക്ഷകനായി.
എല്ലാ ഞായറാഴ്ചയും രാവിലെയും വൈകിട്ടും ഞങ്ങളുടെ മെയിൻ പരിപാടി ക്രിക്കറ്റ് കളിയാണ്. തെക്കേക്കരയിൽ അതിന് പറ്റിയ സ്ഥലമില്ലാത്തതിനാൽ വടക്കേക്കരയിലുള്ള തവളപ്പാറ പഞ്ചായത്ത് ഗ്രൌണ്ടിലാണ് കായിക പരിശീലനം. ഈ കായിക പരിശീലനം ചിലപ്പോൾ അടിപിടിയിലും സായുധ പരിശീലനത്തിലും എത്താറുണ്ട്. തെക്കേക്കര, വടക്കേക്കര, കൊളച്ചേരിപ്പറമ്പ് ഇവിടെയൊക്കെയുള്ള ചെക്കന്മാർക്ക് കഴിവിന്റെ മൂർച്ച കൂട്ടാൻ ആകെയുള്ളൊരു ഗ്രൌണ്ടാണ് അത്. ആദ്യം ഗ്രൌണ്ടിൽ എത്തുന്നവർ കുറ്റി അടിച്ച് വെക്കും. പിന്നെ ആ ടീമിൽപ്പെട്ടവർക്കേ കളിക്കാൻ പറ്റൂ. ശേഷം വരുന്നവർക്ക് കളി കഴിയുന്നത് വരെ, വെയിറ്റ് ചെയ്തു വെയിറ്റ് കൂട്ടാം, അല്ലെങ്കിൽ ആദ്യമെത്തിയവരുമായി മാച്ച് കളിക്കാം. അല്ലാതെ ഗ്രൗണ്ടിലുള്ള ഒരു പുൽക്കൊടി എങ്ങാനും തൊടാമെന്ന് ചിന്തിച്ചാൽ അവന്റെ ബോഡിക്ക് പിന്നെ ഗ്രാസ്സിന്റെ റേറ്റ് പോലുമുണ്ടാവില്ല.
കൊളച്ചേരിപ്പറമ്പ് ടീമിലെ മണി, കരുണൻ, മൊയ്ദു, രാജു, വടക്കേക്കരയിലെ പുഷ്പൻ, ഗോപു എന്നവരൊക്കെ നല്ല തണ്ടും തടിയുമുള്ള ബാല്യക്കാരാണ്. ഈ കരുണനും മണിയുമൊക്കെ കല്ലു കൊത്താനും ലോഡിങ്ങിന്റെ പണിക്കുമൊക്കെ പോകുന്നതിനാൽ കൈകൾക്കൊക്കെ നല്ല തഴമ്പുണ്ട്. കീപ്പിങ്ങ് ഗ്ലൌവിന്റെ ആവശ്യമൊന്നും അവർക്കില്ല. നല്ല കത്തി ബൌളർമാരുമാണ് പലരും. അവരുടെ ബോളെങ്ങാനും കാലിന്നിടയിലെ മിഡിൽ സ്റ്റമ്പിൽ കൊണ്ടാൽ “താരാപഥം ചേതോഹരം..” എന്ന് പാടിപ്പോകും.
ഒരു ദിവസം ഞങ്ങൾ കളിക്കാനെത്തിയപ്പോൾ നേരത്തെ എത്തിയ വടക്കേക്കരക്കാരും കൊളച്ചേരിപ്പറമ്പുകാരും തമ്മിൽ മാച്ച് കളിക്കാനുള്ള ഒരുക്കത്തിലായിരുന്നു. കളി കഴിയുന്നത് വരെ കാത്തിരിക്കാമെന്ന് തീരുമാനിച്ച് പുറത്തിരിക്കുമ്പോഴാണ് അമ്പയർ നിൽക്കാമോ എന്ന് എന്നോട് ചോദിച്ചത്. വെറുതെ ഇരിക്കണ്ടാന്ന് കരുതി ഞാൻ സമ്മതിച്ചു. ലവ്ലി റിക്വസ്റ്റുകൾ എപ്പോഴും എന്റെയൊരു വീക്നസാണ്. മാത്രമല്ല, അതിന്റെ പിറകിൽ വേറൊരു ലവ് അജണ്ട കൂടിയുണ്ട്. അമ്പയർ നിൽക്കുന്നതിന്റെ നേരെ എതിരെയുള്ള പറമ്പിലാണ് വടക്കേക്കരയുടെ രോമാഞ്ചവും തോലാഞ്ചവുമായ പ്രണയാഞ്ചവുമായ ഇന്ദുലേഖയുടെ വീട്. ഇന്ദുലേഖ ഞെരമ്പുകളില്‍ പ്രഷര്‍ കയറ്റുന്ന ഇരുപത് വയസ്സുള്ളൊരു സുന്ദരിയായ കിടാവാണ്. ഇന്ദുലേഖ എന്ന പേരു കേട്ടാല്‍ തന്നെ കൈയ്യിലെ രോമങ്ങളൊക്കെ കണ്‍തുറക്കും. അപ്പോ പിന്നെ അവളെ കണ്ടാലത്തെ കാര്യം പറയാനില്ലല്ലോ. കളിക്കിടയില്‍ ഇടക്കിടക്ക് വെള്ളം കുടിക്കാനെന്നും പറഞ്ഞ് ഓരോരുത്തനായി മുങ്ങുന്നത് അവളെ കാണാനാണ്. തവളപ്പാറ ഗ്രൌണ്ടില് ഇത്രമാത്രം പിള്ളേര് ടെന്റടിക്കുന്നതിന്റെ പിറകിലെ ചേതോവികാരം ഇന്ദൂവികാരം കൂടിയാണ്.
കളിച്ച് അവളുടെ മുന്നില്‍ ഷൈൻ ചെയ്യാമെന്ന് വെച്ചാൽ ഒരു സിക്സർ അടിക്കാനുള്ള ഫിറ്റ്നസ്സൊന്നും നമ്മക്കില്ല. പെണ്‍പിള്ളേര്‍ക്കൊക്കെ ബസ്സിലെ ഡ്രൈവര്‍മാരോട് ഇതെന്തോ മലമറിക്കുന്നൊരു പണിയാണെന്ന ധാരണയില്‍ ഒരു ക്രെയ്സ് ഉണ്ടല്ലോ. അതു പോലെ അമ്പയറായി നിന്നാല്‍ എന്തെങ്കിലും ഗുണമുണ്ടായാലോ. അങ്ങനെ “റൈറ്റാം ഓവർ ദി വിക്കറ്റ്, റൌണ്ട് ദി വിക്കറ്റ് ” എന്നൊക്കെ ഇന്ദുലേഖ കേൾക്കാൻ വേണ്ടി പരമാവധി ഒച്ചയിൽ പറഞ്ഞ് ഞാന്‍ തുടങ്ങി. അതിനു മുൻപ് അമ്പയറായി നിന്നിട്ടില്ലാത്തത് കൊണ്ട് ചില്ലറ അബദ്ധങ്ങളൊക്കെ പറ്റുകയും ചെയ്തു. ആദ്യ ഓവറിൽ എന്റെ അടുത്തൂടെ ബൌണ്ടറിയിലേക്ക് പോകുന്ന ബോള്‍ ഫീൽഡ് നിൽക്കുകയാണെന്ന വിചാരത്തിൽ ഞാൻ ചാടിപ്പിടിച്ചു പോയി. ചമ്മി ശ്വാസകോശമായെങ്കിലും പിന്നെ കുഴപ്പങ്ങളൊന്നുമുണ്ടായില്ല. പക്ഷേ, കളി കഴിയാറായിട്ടും അവളെ മാത്രം കണ്ടില്ല.
ഇരുപത് ഓവറായിരുന്നു കളി. വടക്കേക്കര 15 ഓവറിൽ 90 റൺസിന് പുറത്തായി. കൊളച്ചേരിപ്പറമ്പുകാരുടെ ബാറ്റിങ്ങ് തുടങ്ങി. അവർ എളുപ്പത്തിൽ ജയിക്കുമെന്നാണ് എല്ലാരും വിചാരിച്ചത്. പക്ഷേ, വടക്കേക്കരക്കാരുടേത് കട്ടക്ക് നിന്ന ബൌളിങ്ങായിരുന്നു. അതു കൊണ്ട് കളി ഇരുപതാം ഓവർ വരെ നീണ്ടു. അവസാന ഓവറിൽ ജയിക്കാൻ 4 റൺസ് വേണം. ഒരു വിക്കറ്റ് മാത്രം കൈയ്യിൽ. ബാറ്റ് ചെയ്യുന്നത് കൊളച്ചേരിപ്പറമ്പിലെ മണിയാണ്. ബൌൾ ചെയ്യുന്നത് വടക്കേക്കര പുഷ്പനും. ആദ്യത്തെ മൂന്ന് ബോളും നല്ല ട്രിക്കിൽ പുഷ്പൻ എറിഞ്ഞു. മണിക്ക് തൊടാൻ കഴിഞ്ഞത് പോലുമില്ല. നാലാമത്തെ ബോൾ തേഡ് സ്ലിപ്പിലേക്ക് തട്ടിയിട്ട് മണി രണ്ട് റൺസെടുത്തു. അഞ്ചാമത്തെ ബോൾ… ജയിക്കാൻ രണ്ട് റൺസ്... ഇരുപത്തിരണ്ട് കളിക്കാരും കാണുന്നവരുമൊക്കെ ആകാംക്ഷാ കുലോത്തമന്മാരായി നിൽക്കുകയാണ്.
അപ്പോഴാണ് ഗ്രൌണ്ടിലെ ബഹളങ്ങളൊക്കെ കേട്ട് ഇന്ദുലേഖ വീടിന്റെ ടെറസ്സിൽ വന്ന് നിന്നത്. കറുത്ത ടൈറ്റ് ഫിറ്റ് ചുരിദാറിട്ട അവളെ കാണാന്‍ അന്ന് എക്സ്ട്രാ ഗ്ലാമറായിരുന്നു. അത് കണ്ടതും എന്റെ ശ്രദ്ധ പിന്നെ അങ്ങോട്ടായി. എന്നെ അമ്പയറായി നില്‍ക്കുന്നത് കണ്ട് അവള് അത്ഭുതപ്പെട്ടോ എന്തോ, അവളു പെട്ടെങ്കിലും ഇല്ലെങ്കിലും ഞാന്‍ പെട്ടു. കാരണം, അവളെ നോക്കിയ നിമിഷത്തിന്റെ വില അതി ഭയങ്കരമായിരുന്നു. ബോംബ് പൊട്ടിയത് പോലെ പതിനൊന്ന് ഔട്ടുകൾ കേട്ടാണ് മനസ്സ് തിരിച്ച് ഗ്രൌണ്ടിലെത്തിയത്. അപ്പോള്‍ കീപ്പർ ഗോപു ബോളുയർത്തിപ്പിടിച്ച് ക്യാച്ച്ഔട്ടിന് അപ്പീൽ ചെയുകയാണ്. എല്ലാവരും ഒന്നിച്ച് അപ്പീൽ ചെയുമ്പോൾ സംഗതി ശരിയായിരിക്കുമെന്ന ധാരണയില്‍ ഞാൻ കൈയുയർത്തി ഔട്ട് കൊടുത്തു.
പിന്നത്തെ കഥ ഒന്നും പറയണ്ട. വടക്കേക്കര കളിക്കാരൊക്കെ ഓടി വന്ന് പുഷ്പനെ കെട്ടിപ്പിടിച്ച് തുള്ളിച്ചാടാൻ തുടങ്ങി. ബാറ്റ് ടച്ചില്ല്ലാ.. ടച്ചില്ലാ…ന്നും പറഞ്ഞ് മണി എന്റെ നേർക്ക് ഓടി വന്നു. അവനും നോൺ സ്ട്രൈക്കർ ചെക്കനും അവരുടെ ടീമും ചേർന്ന് “ബാറ്റ് ടച്ചില്ലാണ്ട് നീ എന്തിനാടാ കൈ പൊന്തിച്ചത്..” എന്നും പറഞ്ഞ് എന്നെ പൊതിഞ്ഞു. സംഗതി അബദ്ധം പറ്റിയതാണെന്ന് എനിക്ക് തോന്നി. വടക്കേക്കരക്കാരെ വിളിച്ച് ഔട്ട് പിൻവലിക്കാൻ ഞാനൊരു ശ്രമം നടത്തിയെങ്കിലും അവരപ്പോഴേക്കും കുറ്റിയും പൊരിച്ച് ആഘോഷം തുടങ്ങിയിരുന്നു. കൊളച്ചേരിപ്പറമ്പുകാര്‍ എന്നെ ഹാന്‍ഡില്‍ ചെയ്യാന്‍ വളഞ്ഞ് നില്ക്കാന് തുടങ്ങി. അത്രയും നേരം തീ പോലത്തെ വെയിൽ കൊണ്ട് ഗ്ലാമർലെസ്സ് ആയ ബേബിയാണ് ഞാനെന്ന് ഒരുത്തനും ഓർത്തില്ല. ഒരു തെറ്റൊക്കെ ഏത് അമ്പയര്‍ക്കും പറ്റുമല്ലോ. ഇത് ഇന്റര്‍നാഷണല്‍ കളിയൊന്നുമല്ലല്ലോ. ഒക്കെ പോട്ടെ, ഇന്ദുലേഖ അവളുടെ വീട്ടിൽ നിന്ന് ഇതൊക്കെ കണ്ടും കേട്ടും ഇരിക്കുന്നുണ്ടെന്ന് എങ്കിലും അവർക്ക് ഓർമ്മിക്കാമായിരുന്നു.
കരുണന്റേയും മണിയുടേയുമൊക്കെ ഒരു കൈയ്യിൽ നിന്ന് തന്നെ എന്റെ ഫുൾ ബോഡിക്കുള്ള മെറ്റീരിയൽസ് കിട്ടും. അതുകൊണ്ട് അവിടെ അധിക സമയം നിന്നാൽ എന്നെ അടിച്ച് പൊറുക്കി വാരിക്കെട്ടേണ്ടി വരുമെന്നൊരു ഇന്നർകാൾ എനിക്കുണ്ടായി. പേടിച്ചിട്ടൊന്നുമല്ല, നമ്മളായിട്ട് അവരുടെ കൈക്ക് പണിയുണ്ടാക്കണ്ടല്ലോ. ഇന്ദുലേഖയുടെ വീടും, കപ്പണകളും തൈക്കുണ്ടുകളും ഫസ്റ്റ് ലാപ്പിൽ ഫിനിഷ് ചെയ്ത് ഞാനോടി. “നിക്കട ആട.. നിക്കടാ ആട..” എന്നും പറഞ്ഞ് കുറ്റിയും ബാറ്റുമായി കൊളച്ചേരിപ്പറമ്പ് മൊത്തം എന്റെ പിറകെ. ഒരു പാവം അമ്പയറെ കുറേ പേർ ചെയ്സ് ചെയ്യുന്നത് കണ്ട നാട്ടുകാരൊക്കെ അന്തം വിട്ടു നിന്നു. “എന്താടാ ബാറ്റില്ലാതെ റൺസെടുക്കാനോടുന്നത്..?” എന്ന് ചോദിച്ച കുന്നുമ്മലെ ബാലാട്ടന് “ഇന്ന് ക്രിക്കറ്റില്ല, മാരത്തോണാ..” എന്ന് നോൺ സ്റ്റോപ്പായി ഓട്ടത്തിന്നിടയിൽ റിപ്ലൈ കൊടുത്തു.
തവളപ്പാറ, വടക്കേക്കര കൺട്രികൾ ക്രോസ്സ് ചെയ്ത് ഞാൻ റെയ്സ് നിർത്തിയത് ഫിനിഷിങ്ങ് പോയന്റായ തെക്കേക്കര പാലത്തിന്റെയടുത്ത് എത്തിയ ശേഷം മാത്രായിരുന്നു. കടന്ന ഉടനെ പാമ്പൻപാലം തള്ളി നീറ്റിലിറക്കി. പിന്നെ കുറച്ച് ദൂരെ പോയി തിരിഞ്ഞ് നോക്കി. ടീം കൊളച്ചേരിപ്പറമ്പ് തോടിന്റെ അപ്പുറം നിന്ന് തെറി വിളിക്കുകയും ഒരുളൻ കല്ല് പൊറുക്കി എറിയുകയും ചെയ്യുന്നുണ്ട്. ഏറ് കൊള്ളാത്ത ദൂരത്തിൽ സേഫായി നിന്ന് “ധൈര്യമുണ്ടെങ്കിൽ ഇക്കരെ വാടാ..” എന്ന് ഞാനവരെ വെല്ലു വിളിച്ചു. ഒരുത്തനും വന്നില്ല. അല്ല പിന്നെ, എന്നോടാ കളി..!
അടുത്ത മാസം പഞ്ചായത്തുകാർ വാർപ്പിന്റെ പാലമുണ്ടാക്കി തെക്കേക്കര രാഷ്ട്രത്തിന് സമർപ്പിച്ചു. ആ ഒരു മാസം മുഴുവൻ നാട്ടുകാരുടെ വായിൽ എന്റെ പേരു മാത്രമായിരുന്നു. മുന്നിലും പിന്നിലും രാഷ്ട്രീയ ബ്ലോഗ് കമന്റുകളിൽ പോലുമില്ലാത്ത കുറേ ഡാഷ് വേഡ്സ് ഉണ്ടെന്ന് മാത്രം. അത് പിന്നെ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ദിവസവും അഞ്ച് പത്ത് കിലോമീറ്ററൊക്കെ കഷ്ടപ്പെട്ട് നടക്കുമ്പോൾ ആരായാലും തെറി വിളിച്ച് പോകും.
എന്തായാലും എന്റെ തടിരക്ഷിക്കൽ ആക്ഷന്റെ ഫലമായി പുതിയ പാലം കിട്ടിയല്ലൊ. അപ്പോൾ അക്കൂട്ടർക്ക് പാലത്തിന് എന്റെ പേരിടാമായിരുന്നു. ഈ രാമസേതു എന്ന് പറയുന്നത് പോലെ, കുമാരസേതു.