നല്ല തലവേദന കാരണം കോളേജില്‍ നിന്നും വരുമ്പോള്‍ അച്ഛന്റെ കടയില്‍ കയറുന്ന പതിവ് തെറ്റിച്ച് അന്നു ഞാന്‍ നേരെ വീട്ടിലേക്കായിരുന്നു പോയത്. പറമ്പിലേക്ക് കയറുമ്പോഴേ എന്തോ പന്തികേട് തോന്നി. ആരൊക്കയോ വീട്ടിന്റെ നടയിലും കോലായിലുമുണ്ട്. വീട്ടില്‍ എന്തോ സംഭവിച്ചിട്ടുണ്ട്. കോലായിലെ ചാരുകസേരയില്‍ അച്ഛന് മുഖം താഴ്ത്തി ഇരിക്കുന്നു. അളിയനും ചെറിയേട്ടനും കോലായില്‍ നില്‍ക്കുന്നുണ്ട്. അകത്തു നിന്ന് അമ്മയുടെയും ഏച്ചിയുടെയും അടക്കിപ്പിടിച്ച കരച്ചില് കേള്‍ക്കാം. ഞാന്‍ കോലായിലേക്ക് ഓടിക്കയറി ചെറിയേട്ടനെ പിടിച്ചുകുലുക്കി ചോദിച്ചു. “എന്താ .. എന്താ പറ്റീത് ..?” അവന് ഒന്നും പറയതെ ഒരു ഇൻലാഡ് കവര്‍ എന്റെ കൈയില്‍ തന്നു. പച്ചമഷി കൊണ്ട് തമിഴില്‍ എഴുതിയ ഒരു കത്ത്. തമിഴ് അറിയില്ലെങ്കിലും കാര്യങ്ങൾ ഏകദേശം മനസിലായി. മോഹനേട്ടനു എന്തോപറ്റിയിട്ടുണ്ട്. “എന്താ മോഹനേട്ടന്ന് പറ്റിയെ.?”
എന്റെ ഉച്ചത്തിലുള്ള ചോദ്യംകേട്ട് അച്ഛന് മുഖമുയര്‍ത്തി. ചുവന്ന് കലങ്ങിയ കണ്ണുകള്‍. അച്ഛന് കരയുന്നത് ആദ്യമായാണു കാണുന്നത്. മോഹനേട്ടന്റെ പേരു പറയുമ്പോള്‍ തന്നെ രാക്ഷസത്തിരമാല പോലെ അമ്മയ്ക്ക് നേരെ ആഞ്ഞടുക്കാറുള്ള അച്ഛന് തന്നെയോ ഇത്..! അകത്ത് അയല്‍വക്കത്തെ പെണ്ണുങ്ങള് ആരൊക്കെയോ വന്നിട്ടുണ്ട്. അതോടെ അമ്മയുടെ കരച്ചില് ഉച്ചത്തിലായി. “എങ്ങനെയാ.. എന്റെ മോന് വന്നാല്‍ അയിനോട് ഇവിടെ ആരെങ്കിലും ഒന്ന് ഉരിയാട്വോ.." അച്ഛനെയാ അമ്മ ഉദ്ദേശിച്ചത്. അമ്മയുടെ ഉച്ചത്തിലുള്ള കരച്ചിലിനെക്കാളും അച്ഛന്റെ നിശബ്ദമായ കണ്ണീര് എന്നെ വല്ലാതെ അസ്വസ്ഥനാക്കി. അപ്പോഴാണു ‘ഉപദേശി‘ നാണുഎട്ടൻ വന്നുകയറിയത്. നാട്ടിലെ എല്ലാ പ്രശ്നത്തിലും സ്വമേധയാ ഇടപെടാനും വീറ്റോ ചെയ്യാനുംഅധികാരമുള്ള സെക്രട്ടറി ജനറല്‍. മൂപ്പര് തന്റെ നീളന്‍ കുട ഇറയത്ത് തൂക്കിയിട്ട ശേഷം എല്ലാവരോടുമായി പറഞ്ഞു.
"ഏല്ലാ. . ഏയി.. എല്ലാരുമിങ്ങനെ കരഞ്ഞിരുന്നാൽ മതിയോ.. എയ് മ്മക്കൊന്ന് അവിടമ്പരെ പൊയി നോക്കണ്ടേ.. എന്താ സംഭവിച്ചതെന്ന് ആരിക്കെങ്കിലും അറിയൊ.. ബോഡി നാട്ടില്‍ എത്തിക്കണ്ടേ.. അങ്ങോട്ട് ബന്ധപ്പെടാന്ന്വെച്ചാല് നമ്മള കൈയ്യില്‍ ഒരു അഡ്രസ്സുമില്ല …ന്നാ പിന്നെ പെട്ടന്ന് പോകാനുള്ള ഏര്‍പ്പാട് ചെയ്യാ.. ഇപ്പൊ പുറപ്പെട്ടാല്‍ തെക്കോട്ടെക്കൊരു വണ്ടി ഇണ്ട്. അയിന് കയറി ഷൊർണ്ണൂര്‍ വരെ പോവ്വ.. ആടന്ന് സേലത്തെക്ക്. ഏതെങ്കിലും വണ്ടി കിട്ടും” പോകേണ്ട അളെയും മൂപ്പര് തന്നെ തീരുമാനിച്ചു കഴിഞ്ഞു. ഞാനുംഅദ്ദേഹം തന്നെ), പ്രേമനും (ചെറിയേട്ടന്), ശങ്കരനും (അളിയന്). പിന്നെ എന്നെ നോക്കി ഏന്താ ഇഞ്ഞിപോരുന്നോ?
ധരിച്ച ഡ്രസ്സ് പോലും മാറ്റാതെ ഞങ്ങൾ നാലു പേരും പെട്ടെന്ന് തന്നെ റെയില്‍വെ സ്റ്റേഷനില്‍ എത്തി. അപ്പോഴേക്കും വണ്ടി അനൌണ്സ് ചെയ്തു കഴിഞ്ഞിരിക്കുന്നു. ടിക്കറ്റ് എടുത്ത് ഒരു വിധം കയറിപ്പറ്റി. എന്റെ അടുത്തായിരുന്നു നാണുവേട്ടന് ഇരുന്നത്. മൂപ്പര് നല്ല മൂഡിലാണു. ഒരു ടൂര്‍ പോകുന്നതിന്റെ ഉഷാര്‍ മുഖത്ത് കാണാം. അപ്പോഴായിരുന്നു കാപ്പിക്കാരന്റെ വരവ്. നാണുവേട്ടന് കാപ്പിക്കും പഴംപൊരിക്കും ഓര്‍ഡര്‍ നല്കി. ഞാനൊഴികെ എല്ലാവരും കഴിച്ചു. നാണുവേട്ടന് എന്നോട് പറഞ്ഞു. "വല്ലതും കയിച്ചോടാ .. വെറുതെ പള്ള കാലിയാക്കണ്ട. പോയോല് പോയി. ഇഞ്ഞി എനി തടി കേടാക്കണ്ട.."
കാപ്പി കുടിച്ച് കൊണ്ട് നാണുവേട്ടന് തന്റെ വീരഗാഥകള്‍ പറയാന്‍ തുടങ്ങി, വണ്ടിക്ക് ചാടി മരിച്ച കണ്ണകുറുപ്പിന്റെ കുറുക്കന് കടിച്ചോണ്ട് പോയ കാല് കുറ്റിക്കാട്ടില്‍ നിന്ന് നാണുവേട്ടനാത്രെ എടുത്തോണ്ട് വന്നത്. വെറും കൈയ്യാലെ കുറുപ്പിന്റെ കാലും പൊക്കി പിടിച്ച് വരുന്നത് കണ്ട് മഹസര്‍ തയ്യാറാക്കാൻ വന്നപോലീസുകാരന് ബോധംകെട്ടു വീണുപോലും.. വണ്ടിയുടെ ശബ്ദത്തെ തോല്‍പ്പിക്കാന്‍ നാണുവേട്ടന് നന്നായി കഷ്ടപ്പെടുന്നുണ്ട്. പ്രേതകഥകളുടെ ദുര്‍ഗന്ധം കാരണം എനിക്ക് ശ്വാസം മുട്ടി. തലവേദന കൂടി വന്നു. ഒരു സ്വസ്ഥത വേണമല്ലോ ഈശ്വരാ..! അപ്പോഴാണ് കുറച്ചു മുന്നോട്ടായി ഒരു സീറ്റ് ഒഴിയുന്നത് കണ്ടത്. ഞാൻ അങ്ങോട്ട് മാറി.
വണ്ടിയുടെ കട കട കട താളത്തില്‍ ഞാന്‍ കണ്ണുകള്‍ അടച്ച് ധ്യാനചിത്തനായിരുന്ന് മോഹനേട്ടനെപറ്റിആലോചിച്ചു. ഓര്‍ക്കുമ്പോള്‍ ഒരു വണ്ടിയുടെ ശബ്ദമാണ് തെളിയുന്നത്. വലിയ കളിപ്പാട്ടങ്ങള്‍ ഒന്നുംഇല്ലാതിരുന്ന ബാല്യത്തില്‍ ഏട്ടന് കൊണ്ടു തന്ന അമൂല്യ സമ്മാനമായിരുന്നു താക്കോല്‍ കൊടുത്താല്‍ ഓടുന്ന തീവണ്ടി. അടുത്തകാലം വരെ അത് ഏട്ടന്റെ ഒരു ഓര്മ്മക്കുറിപോലെ ഷെല്‍ഫില്‍ കിടന്നിരുന്നു.പലപ്പൊഴും അമ്മ അതു നോക്കി നെടുവീര്‍പ്പിടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
ഞാനും മോഹനേട്ടനും തമ്മില്‍ പതിനാറു വയസിന്റെ വ്യത്യാസമുണ്ട്. ഏട്ടന് പഠിക്കാന്‍ മിടുക്കനായിരുന്നു. കോളെജില്‍ പഠിക്കുന്ന കാലത്താണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. അച്ഛനെ ഒരു ദിവസം പ്രിന്സിപ്പാള്കോളേജിലെക്ക് വിളിപ്പിച്ചു. തിരിച്ച് വീട്ടില്‍ എത്തിയ അച്ഛന് പൊട്ടിക്കരഞ്ഞു. ഒരു പാവമായിരുന്ന അച്ഛന് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത എന്തോ “വലിയ അപരാധം” ഏട്ടന് ചെയിതിട്ടുണ്ടാവാം. പിന്നീട് അവനെ കോളേജില്‍ നിന്നും പറഞ്ഞ് വിട്ടു. അതിനു ശേഷാത്രെ നാടുവിട്ടത്. ഒരുപാട് അന്വേഷിച്ചു. ഒരു വിവരവും കിട്ടിയില്ല. അമ്മ ദിവസങ്ങളോളം ജലപാനമില്ലാതെ അവനെ കാത്തിരുന്നു. പിന്നീട് ഒരു ദിവസം മദ്രാസില്‍ നിന്ന് അമ്മയ്ക്കൊരു കത്ത് വന്നു. അതോടെ ജീവിച്ചിരിപ്പുണ്ടെന്ന് മനസ്സിലായി. എല്ലാം പൊറുത്ത് അവനെ കൂട്ടികൊണ്ട് വരാന്‍ അച്ഛനും മൂത്തമാമനും പോയി. പക്ഷെ പോയവര്‍ വെറും കൈയ്യാലെയാണ് തിരിച്ച് വന്നത്. അവനെ പുറം നാട്ടിലെങ്കിലും ജീവിക്കാന്‍ അനുവദിക്കണം എന്ന് സ്വന്തം അച്ഛനോട് അഭ്യര്‍ത്ഥിച്ചെത്രെ!
“പുകഞ്ഞ കൊള്ളി പുരക്ക് പുറത്ത്. ഓന്റെ പേരു പറഞ്ഞ് ബാക്കിയുള്ള കുട്ടികളെ കൂടി നീ ചീത്തയാക്കെണ്ട.. നിക്കങ്ങനെ ഒരു മോനില്ല” ഒരു ന്യായാധിപനെ പോലെ അച്ഛന് അമ്മയോട് പ്രസ്താവിച്ചു. പിന്നീട് മോഹനേട്ടനെ പറ്റിയുള്ള സംസാരം വീട്ടില്‍ കുറവായിരുന്നു. മൂത്ത മകന് വഴിതെറ്റിപോയതു കൊണ്ട് വളരെ കരുതലോടെയാണു അച്ഛന് ഞങ്ങളെ വളര്‍ത്തിയത്. അവന് എടുത്ത ദുഃസ്വാതന്ത്ര്യത്തിന് ഞങ്ങളുടെ കുട്ടിക്കാലം കനത്ത വില നല്‍കേണ്ടി വന്നു.
വര്‍ഷത്തില്‍ ഒന്ന് രണ്ട് തവണയെങ്കിലും ചെമ്മീന്‍ എക്സ്പോര്‍ട്ടിന്റെ ആവശ്യത്തിന് എറണാകുളത്ത് വന്നെന്ന വ്യാജേന പാത്തും പതുങ്ങിയും മോഹനേട്ടന് അമ്മയെ കാണാൻ എത്തുമായിരുന്നു. വന്നാൽ അച്ഛന്റെ മുന്നില്‍ ഇറങ്ങില്ല. അച്ഛനും അങ്ങനെ ഒരാള്‍ വന്നതായേ ഭാവിക്കില്ല. വല്ലാത്ത ഒരു ദുര്‍വാശിയായിരുന്നു രണ്ട്പേര്‍ക്കും. ഇതിന്റെയിടയില്‍ പാവം അമ്മ ഒരു കണ്ണീര്പുഴപോലെ ഒഴുകി.
പിന്നീടെപ്പൊഴോ അവന്റെ നാട്ടിലേക്കുള്ള വരവുകള്‍ കുറഞ്ഞു. പിന്നെ പിന്നെ രാത്രി പലപ്പോഴായി കേള്ക്കുന്നഅമ്മയുടെ ദീര്‍ഘനിശ്വാസവും അച്ഛന് കേള്‍ക്കാതെയുള്ള അമ്മയുടെ നേര്‍ത്ത കരച്ചിലുമായി മാറി ഞങ്ങള്‍ക്ക് മോഹനേട്ടൻ .
വണ്ടിയിലും ലോറിയിലും ബസ്സിലുമൊക്കെ മാറി മാറി സഞ്ചരിച്ച് കാലത്ത് ആറ് മണി ആവുമ്പോഴേക്കും ഞങ്ങള്‍ സേലത്ത് എത്തിച്ചേര്‍ന്നു. വല്ലാത്ത ഒരു പൊടിക്കാറ്റ് അവിടങ്ങളിലൊക്കെ പാറി നടക്കുന്നുണ്ടായിരുന്നു. ഒരു വരണ്ട കാലാവസ്ഥ. തൊട്ടടുത്ത കോവിലില്‍ നിന്നു ഗോവിന്ദരാജിന്റെ ഓ മുരുഹാ…മുരുഹാ.. അലയടിച്ച് വരുന്നുണ്ട്. ആ ഗാനം എന്നില്‍ ഭക്തിയല്ല കൊണ്ടുവന്നത്. കനമുള്ള ഒരു കാര്‍മേഘകൂട്ടം നെഞ്ചിലേക്ക് ഉരുണ്ട് കൂടിയതു പോലെ. കണ്ണീര് കിനിഞ്ഞിറങ്ങി. എവിടെയാണ് എന്റെ ഏട്ടന് കിടക്കുന്നത്? മോർച്ചറിയിലോ ഈശ്വരാ.. ആ കാഴ്ച ഇപ്പോൾ കാണണമല്ലൊ! ഞങ്ങളെ റോഡരികില്‍ നിര്‍ത്തി നാണുവേട്ടൻ ഒന്ന് കറങ്ങി വന്നു പറഞ്ഞു.. "വാ ഒരു മലയാളീന്റെ ചായക്കടയുണ്ട് അങ്ങോട്ട് പോവ്വാ.." ഞങ്ങള്അനുസരിച്ചു.
ഹോട്ടല്‍ സ്വാമി വിലാസം എന്ന് ഇംഗ്ലീഷില്‍ എഴുതി കെട്ടിതൂക്കിയ ബോര്‍ഡ്. ഒന്ന് രണ്ട് നീളന്‍ ബെഞ്ച് നിരത്തിയിട്ട ഒരു കരിപിടിച്ച ചായക്കട. നാണുവേട്ടൻ നാല് ചായക്ക് ഓഡര്‍ നല്കി മുതലാളിയെ പരിചയപ്പെട്ടു. പാലക്കാട്ടുകാരൻ രാജൻ. പിന്നെ കൂടുതല്‍ വളച്ച്കെട്ടില്ലാതെ കാര്യത്തിലേക്ക് കടന്നു. മോഹനേട്ടന്റെ പേരു പറയുമ്പോഴേക്കും അയാള്‍ക്ക് ആളെ മനസിലായി. " നമ്മ മോഹണ്ണനാ.. തെരിയും തെരിയും. ഇതൊക്കെ അവരുടെ ഏരിയാ.." ആ പറഞ്ഞ "ഏരിയാ" എന്താണെന്ന് ഞങ്ങള്‍ക്ക് പിടികിട്ടിയില്ല. പിന്നീടുള്ള സംഭാഷണത്തില്‍ അത് പുറത്തായി. മോഹനേട്ടന് ആ ഏരിയായിലുള്ള ഒരു ദാദയാണ് പോലും. ചെറിയ പരിഭ്രമത്തോടെ നാണുവേട്ടൻ കൈയ്യിലുള്ള കത്ത് അയാളെ ഏല്‍പ്പിച്ചു. കത്ത് വായിക്കവെഅവിശ്വസനീയമായ എന്തോ പോലെ നെറ്റി ചുളിഞ്ഞ് വരുന്നത് കാണാമായിരുന്നു. പൊട്ടിച്ചിരിച്ച് കൊണ്ടാണു വായന അവസാനിപ്പിച്ചത്. “ഇതു നിങ്ങളെ ആരോ പറ്റിച്ചതാ.. മോഹണ്ണന്‍ ഇന്നലെ വൈകീട്ടും ഇവിടെ വന്ന് ചായ കഴിച്ച് പോയതാ.”
ഞങ്ങൾ നാലുപേരും മുഖത്തോട് മുഖം നോക്കി. നാണുവേട്ടൻ ഞാന്‍ അപ്പൊഴേ പറഞ്ഞില്ലേ എന്ന അര്‍ത്ഥത്തില്‍ തലയാട്ടി ശരിവെച്ചു. മുതലാളി അകത്തേക്ക് നോക്കി ഉച്ചത്തിൽ ഒരു നീട്ടിവിളി. "ഡൈ സെൽവം.." അകത്ത്നിന്ന് ഉടുമ്പിനെ പോലത്തെ ഒരു അണ്ണൻകുട്ടി ഇറങ്ങിവന്നു. “ഡൈ നീ സീഗ്രം പോയി നമ്മ മോഹണ്ണനെ കൂപ്പിട്ട്വാ. ഇവങ്ങളൊക്കെ മോഹണ്ണ റിലാറ്റീവ്സ്..”ഞങ്ങളെ ബഹുമാനപുരസ്സരം നോക്കിയ ശേഷം ചെക്കന് ഒരുസൂചിതുമ്പിയെ പോലുള്ള മൊപ്പഡിൽ ചാടിക്കയറി പറന്നു പോയി. ഞങ്ങള്‍ക്ക് ആകാംക്ഷ കൊണ്ട് ഒന്നും മിണ്ടാനായില്ല. ഇരിപ്പുറക്കുന്നില്ല. കുറച്ച് കഴിഞ്ഞ് ആ മോപ്പഡ് കടയുടെ മുന്നില്‍ വന്നു നിന്നു. ഞാന്‍ പിന്നിലിരിക്കുന്ന ആളെ സൂക്ഷിച്ച് നോക്കി. ഒരപരിചിതന്.. മെലിഞ്ഞ ഒരു എല്ലിന്കൂട്. താടിയും മുടിയും തെങ്ങിന്റെ വേരിറങ്ങിയതുപോലെ. പക്ഷേ ചോര ചുവപ്പിച്ച കണ്ണുകളില്‍ ഒരു പരിചയം, രക്ത ബന്ധത്തിന്റെ എന്തോ ഒരു മിന്നലാട്ടം. ഞാന്‍ അടുത്തു പോയി കണ്ണിലേക്ക് നോക്കി. അതെ.. മോഹനേട്ടന്!
കാല്‍വെള്ളയില്‍ നിന്ന് ഒരു തെരുപ്പ് മുകളിലോട്ട് കയറി തലയിലെത്തി ഒന്ന് മിന്നി. ഒരു നിമിഷം..! മരിച്ച് പോയഏട്ടനെ ജീവനോടെ കണ്ടെത്തിയ സന്തോഷമോ സങ്കടമോ തോന്നിയില്ല. ഒരു മരവിപ്പ്..! ഇതായിരുന്നോ ഏട്ടന്? ഇതിന് വേണ്ടിയായിരുന്നോ ഇത്രേടം വരെ വന്നത്?
പിന്നെ കുറേനേരം അവനെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമമായിരുന്നു. പ്രായമായ അച്ഛനും അമ്മയുംജലപാനമില്ലാതെ കണ്ണീരൊഴുക്കുന്നതിനെ പറ്റിയൊക്കെ പറഞ്ഞു. എല്ലാം കേട്ടിട്ടും മോഹനേട്ടന്റെ വിളറിയ മുഖത്ത് ഒരു വികാരവും കണ്ടില്ല. എല്ലാറ്റിനോടും "പിന്നേ വറാം" എന്ന ഒറ്റവാക്കില്‍ പറഞ്ഞൊഴിഞ്ഞു. അവസാനം ഗത്യന്തരമില്ലാതെ ഇനി നീ ചത്താലും നാട്ടില്‍ നിന്ന് ആരും വരില്ല എന്ന് പറഞ്ഞ് പിരിയേണ്ടി വന്നു ഞങ്ങള്‍ക്ക്. വരാന്‍ നേരം മോഹനേട്ടന് എന്റെ ചുമലില്‍ സ്നേഹപൂര്‍വ്വം കൈ വെച്ചു. ഞാന്‍ ആ തണുത്ത കൈ തട്ടികളഞ്ഞു. ചിരിച്ച് കൊണ്ട് “ഹൊ ഹൊ നിനക്കും തിമിറാ.." എന്ന് മോഹനേട്ടന് പറഞ്ഞു. അത്രയ്ക്ക് വേണ്ടിയിരുന്നില്ലെന്ന് പിന്നീടെനിക്ക് തോന്നി.
പോയതു പോലെ തിരിച്ചും കിട്ടിയ വാഹനങ്ങളില്‍ തൂങ്ങിപിടിച്ച് ഞങ്ങള്‍ നാട്ടിലേക്ക് തിരിച്ചു. എല്ലാവരും ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. അമ്മയ്ക്ക് സന്തോഷമായി. "ന്റ മോന് ജിവനോടെ ഇണ്ടല്ലോ മുത്തപ്പാ" അവന്റെ വിശേഷങ്ങള്‍ അമ്മ നിര്‍ത്താതെ ചോദിച്ചു. കളവ് പറയാന്‍ സ്വതവെ മിടുക്കനായ എനിക്കു വാക്കുകള്‍ക്ക് പഞ്ഞമുണ്ടായില്ല. പക്ഷേ അച്ഛന് ഒന്നും ചോദിച്ചില്ല. അത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും വിഷമമായി. പിന്നീടങ്ങോട്ട് അച്ഛന് പുറത്തൊന്നും പോവാതായി. കൂടുതലൊന്നും സംസാരിക്കതെയായി. വല്ലതും പറയുന്നെങ്കില്‍ എന്നോട് മാത്രം. എല്ലാ തെറ്റുകളും ഏറ്റു പറഞ്ഞ ഒരു കുറ്റവാളിയേപ്പോലേ അച്ഛന് മുറിക്കുള്ളില്‍ തന്നെ ദിവസങ്ങള്‍ തള്ളിനീക്കി.
തീരെ വയ്യാതായപ്പോള്‍ അച്ഛനെ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കി. വീടും ആശുപത്രിയുമായി എന്റെ ദിവസങ്ങള്‍ ചുരുങ്ങി. എന്നെ കണ്ടില്ലെങ്കില്‍ അച്ഛന് വല്ലാതെ അസ്വസ്ഥനാവുമായിരുന്നു. അതു കൊണ്ട് അച്ഛന്റെ അരികില്‍ നിന്ന് ഞാന്‍ മാറിയില്ല. ദിവസങ്ങള്‍ പലതും പോയിമറഞ്ഞു. ഈ തിരക്കിനിടെ ഞങ്ങള്‍ മോഹനേട്ടനെ മുഴുവനായും മറന്ന് പോയിരുന്നു. മഴപെയ്ത് തോര്‍ന്ന് മാനം തെളിഞ്ഞ ഒരു കര്‍ക്കിടക സന്ധ്യയ്ക്ക് അച്ഛന് മോഹനേട്ടനെപറ്റി എന്തോ അവ്യക്തമായി ചോദിച്ചു. നിമിഷങ്ങള്‍ കൊണ്ട് അതൊരു തേങ്ങലായി. പിന്നെ എന്റെ മടിയില്‍ കിടന്ന് എന്നെന്നേക്കുമായി വിടപറഞ്ഞു.
പതിനാറാം നാള് ചടങ്ങുകളൊക്കെ കഴിഞ്ഞു. പിറ്റേ ദിവസം രാവിലെ കടയുടെ താക്കോല്‍ അമ്മ ഏല്‍പ്പിച്ചു. അപ്പോള്‍ അമ്മയുടെ കൈ വിറക്കുന്നുണ്ടായിരുന്നു. അച്ഛനെ മനസില്‍ ധ്യാനിച്ച് താക്കോല്‍ വാങ്ങി ഞാന്‍ മുറ്റത്തേക്കിറങ്ങി. അലക്ക് കല്ലിമ്മേലില് ഒരു ബലിക്കാക്ക അലമുറയിട്ട് കരയുന്നു. അതു കേട്ട് അകത്ത് നിന്ന് അമ്മ വിളിച്ച് പറഞ്ഞു. "അയിന എറിഞ്ഞ് പായിക്കെടാ ദുരിതം തീര്‍ന്നില്ലേ മുത്തപ്പാ..”
ഞാന്‍ കടയിലെത്തി പൂട്ട് തുറന്ന് ആദ്യത്തെ നിരപ്പലക മാറ്റിവെച്ചു. പെട്ടെന്ന് നിരപലകള്ക്കിടയില് നിന്ന് കുറേ ദിവസമായി കാത്തിരിക്കുന്നത് പോലെ ഒരു നീല ഇന്‍ലാന്‍ഡ് എന്റെ കാലിലേക്ക് ചാടി വീണു. ഞാനത് പൊട്ടിച്ച് വായിച്ചു. ഉള്ളടക്കം ഇതായിരുന്നു. “മോഹണ്ണന്‍ മരിച്ച് പോയി.. ഒരു ഏക്സിഡന്റ് ആയിരുന്നു. ആദ്യം ആളെ തിരിച്ചറിഞ്ഞില്ല. കുറച്ചു ദിവസം മോര്‍ച്ചറിയില്‍ വച്ചു. പിന്നെ ഇവിടെ തന്നെ മറവ് ചെയ്തു…എന്ന് രാജന് " നെഞ്ച് പിളര്‍ക്കുന്ന വേദനയോടെ ഞാന്‍ കത്തിലെ ദിവസങ്ങള്‍ കൂട്ടിനോക്കി…
അച്ഛനും മോഹനേട്ടനും ഒരേ ദിവസമാണ് മരിച്ചത്.. ആരായിരുന്നു ആദ്യം...! മരണത്തില്‍ ആര് അരെയാണു തോല്‍പ്പിച്ചത്? ആരുടെ വാശിയാണ് വിജയിച്ചത്!
............................................................
(ഇതൊരു അനുഭവമല്ല, കഥ മാത്രമാണ്.)