Sunday, December 20, 2009

കോളേജ് ഡേയില്‍ കോമളകുമാരി

മധുര മനോഹര മനോജ്ഞമായ കലാലയ കാലം. കോളേജില്‍ പോവുന്നതിന്‌ പ്രേമിക്കുക എന്നല്ലാതെ യാതൊരു ദുരുദ്ദേശവുമില്ല. പെണ്‍‌പിള്ളേരെ വളക്കാന്‍ ചെയ്ത മെഗാസീരിയലിലെ ഒരു എപ്പിസോഡാണ് കോമളകുമാരിയുടേത്. പ്രസ്തുത കുമാരി ഞങ്ങളുടെ കോളേജിലെ ഒരു ബ്യൂട്ടിബെല്‍ ആണ്‌. ഞാനും എന്റെ ക്ലാസ്സ്മേറ്റ് പപ്പനും ഒരേ സമയത്താണ്‌ അവളില്‍ അനുരാഗ വിലോചരരായത്. കോമളകുമാരിയില്‍ ലവ് ഇന്‍‌വെസ്റ്റ് ചെയ്യാന്‍ എനിക്ക് ഇന്ററസ്റ്റുണ്ടെന്ന് പറഞ്ഞിട്ടും അവന്‍ പിന്മാറാന്‍ കൂട്ടാക്കിയില്ല. പക്ഷേ, ക്രിക്കറ്റ് കളിക്കുമ്പോള്‍ സിക്സര്‍ അടിക്കാന്‍ പാകത്തിന്‌ ഫുള്‍‌ടോസ് ബോള്‍ എറിഞ്ഞ് തരാമെന്ന വാഗ്ദാനത്തില്‍ അവന്‍ വീണു. അങ്ങനെ കോമളകുമാരീ പരിണയ പരിശ്രമത്തില്‍ ഞാന്‍ മാത്രായി.

ബ്രോഡ് മൈന്‍‌ഡഡ് പപ്പന്‍ മാറി തന്നെങ്കിലും ഞാനുടനെ ഡാന്‍‌സര്‍മാരെയും കൂട്ടി കണ്ണൂര്‍ ബസ് സ്റ്റാന്‍‌ഡില്‍ പോയി കോമളവുമായി ഡാന്‍‌സ് ചെയ്ത് ഡ്യുയറ്റ് പാടിയില്ല. കാരണം… അവ‌ള്‍‌ക്കൊരു ലൈഫ് കൊടുക്കാന്‍ തീരുമാനിച്ചത് ഞാനും പപ്പനുമല്ലാതെ വേറെയാരും, കോമളകുമാരി പോലും അറിഞ്ഞില്ല.


എല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്കും ഞാന് കോ.കുമാരിയുടെ പിന്നില്‍ നടന്നു. ഓളു മൈന്‍ഡാക്കിയില്ല. അതു ശരി, അങ്ങനെ വിട്ടാ പറ്റില്ലല്ലൊ. അതു കൊണ്ട് കുറേ ദിവസം മുന്‍പില്‍ നടന്നു നോക്കി. എന്നിട്ടും സെയിം ഫലം. എന്നെ കണ്ടാല്‍ അവളുടെ മുഖം അവിലില്‍ കുത്തിയ പഴം പോലെയാകും.


അങ്ങനെയിരിക്കുമ്പോഴാണ്‌ അക്കൊല്ലത്തെ കോളേജ് കലോത്സവം വന്നത്. ലോക ചരിത്രത്തിലെ പല പ്രേമങ്ങളും പൂത്ത് വിടര്‍‌ന്ന് പര പരാഗണം നടത്തിയത് കലോത്സവ ദിവസത്തിലാണ്‌. കോളേജിനടുത്തെ ആളില്ലാത്ത വീടും, പൊന്തക്കാടുകളും അന്ന്‌ ഫുള്ളായിരിക്കും. പിള്ളേരൊക്കെ പ്രത്യുല്‍പ്പാദനത്തിന്റെ ഡെമോ നോക്കുന്നത് അന്നാണ്‌. മാഷന്മാരും കലാപരമായ നാറ്റമുള്ള പിള്ളേരുമെല്ലാം കലോത്സവത്തിന്റെ തിരക്കിലായതിനാല്‍ പെങ്കുട്ട്യോളുമായി ചാറ്റാന്‍ ഇഷ്ടം പോലെ അവസരം കിട്ടും. കോളേജ് ഡേയ്ക്ക് ഫുള്‍‌സ്റ്റൈലില്‍ പാന്റ്സൊക്കെയിട്ട് പോയി ഫോട്ടോയൊക്കെ എടുത്ത് വിലസിയാല്‍ കോമളകുമാരി എന്റെ കൂടെ വന്ന്‌ "ഹവാ ഹവാ.. കുച്ച്പ്പീ ലുട്ടാപ്പീ..." പാടുമെന്ന് ഞാനുറപ്പിച്ചു.


ഗൃഹനിലയൊക്കെ വളരെ ബെറ്ററായതിനാല്‍ ഞാനെപ്പോഴും മുണ്ടനാണ്‌. പാന്റിടാത്ത കന്യകന്‍. പാന്റും ആക്സസറീസും അടുത്ത വീട്ടിലെ ഉസ്മാന്റേത് വാങ്ങിക്കാം. അവന്റെ ചേട്ടന്മാരൊക്കെ ദൂഫായിലായതിനാല്‍ നല്ല സെറ്റപ്പിലാണ്‌. കോളേജ് ഡേയുടെ തലേ ദിവസം വൈകുന്നേരം ഞാന്‍ ഒരു ലക്സ് സോപ്പുമായി ഉസ്മാന്റെ വീട്ടിലെത്തി.


"എടാ.. എന്ത്ണ്ട്..? സുഖല്ലേ.....? കൊറേ നാളായല്ലോ കണ്ടിറ്റ്....?" ഞാന്‍ ലക്സ് ചെറുതായി ഉരച്ചു.
"നീ കാര്യം പറ.. ഒരു ആവശ്യവുമില്ലാതെ നീ ഈട വെരൂലല്ലോ....?" ഉസ്മാന്‍ മസില്‍‌മാനായി പറഞ്ഞു. സാധാരണ പ്രയോഗങ്ങളൊന്നും ഇവന്റടുത്ത് നടക്കില്ലാന്നു തോന്നുന്നു. അതു കൊണ്ട് ഞാന്‍ സോപ്പ് മാക്സിമം പതപ്പിച്ചു.


"എടാ.. നീ അന്നു ആ പുതിയ പാന്റും ഷര്‍‌ട്ടുമിട്ട് ബസ്സ് സ്റ്റോപ്പില്‍ നിന്നില്ലേ, അതു കണ്ട് എന്റെ കോളേജിലെ ലൈലയൊക്കെ എന്തൊരു സ്റ്റൈലനാ എന്നു പറയുന്നത് കേട്ടു..."


"ങേ... ഉള്ളതാ...?" അവന്റെ മുഖം പട്ടിണിക്കാരന്‌ ചില്ലി ചിക്കന്‍ ഫ്രീ കിട്ടിയത് പോലെ തിളങ്ങി. പെണ്ണെന്ന വൈക്കോലെടുത്ത് കാണിച്ചാല്‍ ഏതു കാളയും ചാടി എണീക്കും. പിന്നെയല്ലേ ഉസ്മാന്‍. അങ്ങനെ പച്ചക്കള്ളം പറഞ്ഞ് ഉസ്മാനെ സുഖിയനാക്കി ഞാന്‍ കാര്യത്തിലേക്ക് കടന്നു.


"എടാ.. പിന്നെ.. അത്.. നാളെ കോളേജില്‍ കലോത്സവമാണ്... അപ്പോ എനിക്കിടാന്‍ ഒരു പാന്റും ഷര്‍‌ട്ടും വേണാരുന്നു.." ഞാന്‍ പറഞ്ഞു.


മോന്തായത്തിന്റെ തിളക്കത്തിന്‌ ഒരു സെന്റീമീറ്റര്‍ കുറവുവന്നെങ്കിലും അവന്‍ പാന്റും ഷര്‍‌ട്ടും എടുത്ത് തന്നു.


‘‘അല്ല, പാന്റിടുമ്പോള്‍ ചെരുപ്പ് ഇട്ടു പോകാന്‍ പറ്റില്ലല്ലോ. നിന്റെ ഷൂവും ബെല്‍‌റ്റും കൂടി വേണാരുന്നു…’’ ഞാന്‍ അടുത്ത കാര്യം കൂടി പറഞ്ഞു. മുഖകാന്തി ഒറ്റയടിക്ക് നാലിഞ്ച് കുറഞ്ഞെങ്കിലും സാധനങ്ങള്‍ കിട്ടി.


"എടാ. ക്യാമറയും ആ കൂളിങ്ങ് ഗ്ലാസ്സും കൂടി കിട്ടിയാല്...?"


അതോട് കൂടി ഉസ്മാന്റെ മുഖം ദോശക്കല്ല് പോലെയായെങ്കിലും അവനതും തന്നു.
ഞാന്‍ സാധനങ്ങളെല്ലാം സഞ്ചിയിലാക്കുമ്പോള്‍ അവന്‍ പറഞ്ഞു. "അല്ല, പാന്റും കുപ്പായവും എന്റെ.."


ഞാന്‍ പറഞ്ഞു “അതെ.”


"ഷൂവും ക്യാമറയും കണ്ണടയും ബെല്‍‌റ്റും എന്റെ..?" ഉസ്മാന്‍ പിന്നെയും പറഞ്ഞു.
"അതെ.. അതെ അതെ " ഞാന്‍ സമ്മതിച്ചു.


അപ്പോള്‍ നിഷ്കളങ്കിത ഹൃദയവാനായി ഉസ്മാന്‍ ചോദിച്ചു. "എന്നാപ്പിന്നെ ഞാന്‍ തന്നെ പോയാപ്പോരേ...?"


സത്യമായിട്ടും അവനിത്ര നിലവാരം ഉണ്ടെന്ന് ഞാന്‍ കരുതിയില്ല.


രാവിലെ എഴുന്നേറ്റ് ടാറു പോലത്തെ ബോഡി വെളുപ്പിക്കാന്‍ കുറേ സമയം മെനക്കെട്ട് കുളിച്ചു. അഞ്ചാറു ബക്കറ്റ് വെള്ളമെടുത്ത് ലൈഫ് ബോയ് സോപ്പും, ചേരിക്കുച്ചുമിട്ട് മേലാകെ തേച്ച് ഉരച്ചു. വെളുക്കാന്‍ തേച്ചത് ചോരപ്പാണ്ഡാവുമെന്നായപ്പോള്‍ നിര്‍ത്തി. പിന്നെ പോണ്ട്സ് പൌഡര്‍ ഒന്നു രണ്ട് കോട്ട് അടിച്ച് മുഖത്തിന്റെ മാറ്റ് ഉറപ്പ് വരുത്തി. കാര്‍ക്കൂന്തല്‍ വെളിച്ചെണ്ണയിട്ട് പശു നക്കിയത് പോലെ ചീകിയൊതുക്കി.


അണ്ടര്‍‌വെയറിട്ട് കവചകുണ്ഡലങ്ങളെയൊക്കെ മറച്ച ശേഷം വെള്ള പാന്റും പച്ച ഷര്‍ട്ടുമിട്ട് ഇന്‍‌സൈഡ് ചെയ്ത് ബെല്‍റ്റിട്ടു. കണ്ടാല്‍ തലയണയുടെ നടുക്ക് ചൂടികൊണ്ട് കെട്ടിയത് പോലെയുണ്ട്. ഫുള്‍‌ക്കൈ മടക്കി, ഷൂ ഇട്ട് നടക്കാന്‍ നോക്കുമ്പോ പാന്റിന് നീളം അധികമായത് കാരണം നിലത്തിഴഞ്ഞ് കിടക്കുന്നു. ഇങ്ങനെ പോയാല്‍ തൂപ്പുകാരൊക്കെ മടിയന്മാരായിപ്പോകും. ഷര്‍‌ട്ടിന്റെ കൈ പോലെ പാന്റിന്റെ എക്സസ് പോര്‍‌ഷനും മടക്കി ചുരുട്ടി വെച്ച് അഡ്ജസ്റ്റ് ചെയ്തു.
പുറപ്പെടാന്‍ വേണ്ടി വീടിന്റെ ഇറയത്ത് നില്ക്കുമ്പോഴാണ്‌ അമ്മൊമ്മ എന്നെ കണ്ടത്. ഉടനെ ചോദിച്ചു. "ഉസ്മാനേ നീയെപ്പാ വന്നേ...?" പണ്ടാരടങ്ങാന്‍! വയസ്സായാല്‍ അത്യാവശ്യം കണ്ണു കാണാനൊക്കെ പഠിക്കണം. പാന്റിട്ടവരെ ബഹുമാനിക്കാനറിയാത്ത പൂവര്‍ ഫാമിലി മെംബേഴ്സ്.
കോളേജിലെത്തി. പപ്പന്‍ എന്നെ കണ്ടിട്ട് ഒന്നും മിണ്ടുന്നില്ല. മുഖം കരിമ്പനടിച്ച വെള്ള ഷര്‍ട്ട് പോലെ. അടിമുടി നോക്കുന്നു. എന്നിട്ടൊരു ചോദ്യം. "ഇതിന്റെ അടിയിലുള്ളതെങ്കിലും നിന്റേതാണോ...?" കണ്‍‌ട്രി പപ്പന്‍! മുണ്ടുമുടുത്ത് വന്നിരിക്കുന്ന വെറും ലോക്കല്‍ ജെലസി ഗൈ.


കുറച്ച് കഴിഞ്ഞപ്പോള്‍ കോമളകുമാരി വന്നു. ആദ്യമായി അവളെന്നെ നോക്കി മനോഹരമായി ചിരിച്ചു. ശോ.. കുളിരുമഴയില്‍ നനഞ്ഞ പോലെയായി ഞാന്! അവളു നടന്നു പോയിട്ടും അത്ഭുതം കൊണ്ട് തുറന്ന എന്റെ വായ കുറേ സമയത്തേക്ക് അടഞ്ഞില്ല. കുറേ ഈച്ച ഫാമിലി വന്ന് വാട്ടര്‍ റൈഡ് കളിക്കാന്‍ തുടങ്ങിയപ്പോഴാണ്‌ ഞാന്‍ വായക്ക് ഷട്ടറിട്ടത്. കോമളകുമാരി എന്നോട് ചിരിക്കുന്നത് കണ്ട പപ്പന്റെ മുഖം അന്ധകാരത്തിന്റെ കൂരിരുട്ടിലെ കരിങ്കല്ലു പോലെയായി.
ഞങ്ങള്‍ ഓഡിറ്റോറിയത്തിലേക്ക് പോയി. കോമളകുമാരി ഇരിക്കുന്നതിന്റെ അടുത്ത് സ്ഥലം പിടിച്ചു. ഉദ്ഘാടനം കഴിഞ്ഞു. ഏതോ പട്ടിണിക്കാരിയുടെ ഭരതനാട്യമാണ്‌ നടക്കുന്നത്. സ്റ്റേജിന്റെയടുത്ത് പോയി ഒരു ഫോട്ടോ എടുക്കാമെന്ന് എനിക്ക് തോന്നി. എന്റെ ന്യൂ ലുക്ക് നാലാള്‌ അറീയട്ടെ. ഞാന്‍ കൂളിങ്ങ് ഗ്ലാസ്സ് എടുത്ത് ഇല്ലാത്ത പൊടി തുടച്ച് കളഞ്ഞ്, ക്യാമറയുമെടുത്ത് എഴുന്നേറ്റു.
പിള്ളേരുടെ ഇടയിലൂടെ നടക്കുമ്പോള്‍ മടക്കി വെച്ചിരുന്ന പാന്റ് അഴിഞ്ഞത് ഞാന്‍ കണ്ടില്ല… രണ്ടടി നടന്ന് കാണില്ല... അതില്‍ ചവിട്ടി ഞാന്‍ പഴംചക്ക വീണത് പോലെ നിലത്ത് വീണു. കോമളവും പിള്ളേരുമൊക്കെ തലയറഞ്ഞ് ചിരിക്കുകയാണ്‌… ദുഷ്ടന്‍ പപ്പന്‍ എഴുന്നേറ്റ് നിന്ന്‌ ഹാ .. ഹാ.. എന്ന് അലറുന്നു. ഇവനൊന്നും ഉണ്ടായിട്ടിന്നേവരെ ചിരിച്ചിട്ടില്ലെന്നു തോന്നുന്നു. ഞാന്‍ തപ്പിപ്പിടിച്ച് എഴുന്നേറ്റ് നോക്കുമ്പോള്‍ കൂളിങ്ങ് ഗ്ലാസ്സും ക്യാമറയും പീസ് പീസായി കിടക്കുന്നു...! 


ഞെട്ടിപ്പിക്കുന്ന ആ ഡിസ്കവറിയില്‍ വീണപ്പോഴുണ്ടായ വേദനയും ചമ്മലും ഒന്നുമല്ലായിരുന്നു.
ഉസ്മാന്റെ മുഖമല്ല പേരു ഓര്‍‌ത്തപ്പോ തന്നെ എന്റെ ഫുള്‍ ജീവനും ഗുഡ് ബൈ പറഞ്ഞിരുന്നു. എങ്ങനെയാണ് അവനെയൊന്ന് സമാധാനിപ്പിക്കുകയെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ഉത്സവപ്പറമ്പില്‍ പെട്ടുപോയ ശവപ്പെട്ടിക്കച്ചവടക്കാരനെ പോലെ ഞാനിരുന്നു. മിമിക്രിയും മോണോ ആക്റ്റുമൊക്കെ അവാര്‍‌ഡ് പടം പോലെ ഫീല്‍ ചെയ്തു. പപ്പനോട് നല്ല തല വേദന എന്നും പറഞ്ഞ് ഉച്ച കഴിഞ്ഞ് ഞാന്‍ വീട്ടിലേക്ക് പോയി. പിന്നീട് അന്നു മുഴുവന്‍ പുറത്തിറങ്ങിയില്ല. ഉസ്മാനോട് എന്തു പറയുമെന്നാലോചിച്ച് എന്റെ ഉറക്കം കംപ്ലീറ്റ് പോയി. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് പുറത്ത് വന്നപ്പോള്‍ ഉസ്മാന്‍ അതാ എന്നെയും കാത്തിരിക്കുന്നു! 


ഞാന്‍ പേടിച്ച് പേടിച്ച് ക്യാമറയും കണ്ണടയും ഇഹലോകവാസം വെടിഞ്ഞ വിവരം പറഞ്ഞു. എന്നിട്ട് കണ്ണുമടച്ച് തെറിവിളിക്കായി സൈലന്റ് വാലനായി നിന്നു. പക്ഷേ, അവനു യാതൊരു വിഷമവുമില്ല. ഒന്നും മനസ്സിലാകാതെ നില്ക്കുമ്പോള്‍ കാതില്‍ ഹണിറെയിന്‍ പോലെ അവന്റെ ശബ്ദം കേട്ടു.


“അതു പോട്ടെ.. എന്റെ വിസ വന്നു... അടുത്തയാഴ്ച ഗള്‍‌ഫിലേക്ക് പോകുകയാ..."
ഒരു ഫുള്‍‌ലെങ്ങ്ത്ത് ശ്വാസം വിട്ട് ഞാന്‍ പറഞ്ഞു. “ഉസ്മാനേ നീയൊരു ജെന്റില്‍‌മാന്‍ തന്നെ…”
അന്നു വൈകിട്ട് ഞാന്‍ വായനശാലയില്‍ നിന്നു പത്രം വായിക്കുകയായിരുന്നു. സായാഹ്ന പത്രമായ സുദിനത്തിലെ ഒരു വാര്‍ത്ത കണ്ട് ഞാന്‍ ഞെട്ടി.. പിന്നെ കോരാതെ തരിച്ചു…


... കോമളകുമാരി മുങ്ങി. കൂടെ ബസ് ഡ്രൈവറും....

Sunday, December 13, 2009

മാര്യേജ് ബ്രേക്കര്‍

എല്ലാ നാട്ടിലുമുള്ള സഹൃദയരായ കലാസ്നേഹികളാണല്ലോ കല്യാണം മുടക്കികള്‍. ഇവരുടെ ഹാര്‍ഡ് വര്‍ക്കിന്റെ ഫലമായി മുടങ്ങിപ്പോയ ആലോചനകള്‍ എത്ര ജിഗാബൈറ്റെന്ന് അളക്കാനേ പറ്റില്ല. അന്വേഷണവുമായി വരുന്നവര്‍ ഒരു പണിയും തൊരവുമില്ലാതെ വെറുതെ നില്‍ക്കുന്ന ഇവരുടെ കൈയ്യില്‍ തന്നെ കൃത്യമായി വന്നു പെടും. പെണ്ണിനെയോ ചെക്കനെയോ പറ്റി ഇക്കൂട്ടരോട് അന്വേഷിച്ചാല്‍ "ഓ.. അതോ.. അതു വേണോ..?... ഒരു കുട്ടിയുടെ ഭാവിയല്ലേ ഞാനൊന്നും പറയുന്നില്ലേ.. നിങ്ങളുടെ ഇഷ്ടം..." ഇമ്മാതിരി ഒരൊറ്റ എക്സ്ക്ലമേറ്ററി ഡയലോഗില്‍ കാര്യങ്ങള്‍ പീസ്പീസാക്കും. വന്നവര്‍ പ്ലേസ് ക്ലീനാക്കും. നല്ല നിലയില്‍ കഴിയുന്നവര്‍ പോലും ഇവരുടെ പണിയുടെ ഗുണം അനുഭവിച്ചിട്ടുണ്ട്. ഞങ്ങളുടെ നാട്ടിലെ പ്രൊപ്പോസല്‍ ഡിഫ്യൂസിങ്ങ് സെന്ററാണ്‌ നാരായണന്‍ നായരുടെ ചായക്കട. ഇവിടെ നിന്നും പണി കിട്ടാത്ത കല്യാണാലോചനക്കാര്‍ വളരെ കുറവാണ്‌. ബാങ്കില്‍ ജോലി ചെയ്യുന്ന രാമകൃഷ്ണന്‍ നമ്പ്യാരുടെ മകന്‍ ശരത്ത് ഇവരുടെ ഒരു വിക്റ്റിം ആയി‌.

ബാംഗ്ലൂരില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ്‌ ശരത്. മുപ്പത് വയസ്സ്, സുമുഖന്‍, സുന്ദരന്‍, സത്സ്വഭാവി. ബാര്‍, ബ്രാ, ബ്ലോഗ് എന്നീ മൂന്നു 'ബി'കളോട് യാതൊരു താല്‍പര്യവുമില്ല. നല്ല സാമ്പത്തികമുള്ളത് കൊണ്ട് നോ അല്ലല്‍ ആന്റ് അലട്ടല്‍സ്. ഒരു വിഷമമുള്ളത് ശരത്തിന്റെ അനുജത്തി രമ്യ ഒരു അന്യമതക്കാരന്റെ കൂടെ ഇറങ്ങിപ്പോയി കല്യാണം കഴിച്ചു എന്നുള്ളതാണ്‌. വാശിക്കാരനായ രാമകൃഷ്ണന്‍ നമ്പ്യാര്‍ക്ക് അതു തീരെ ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. അതുകൊണ്ട് മകളുമായി പിന്നീട് യാതൊരു ബന്ധവും ഉണ്ടായില്ല.

എപ്പോ കണ്ടാലും മോന്റെ കല്യാണമൊന്നും ഇല്ലേ എന്നു പറഞ്ഞ് രാമകൃഷ്ണന്‍ നമ്പ്യാരെ നാട്ടുകാര്‍ ശല്യപ്പെടുത്തും. ജോലിക്കാര്യത്തിലും കല്യാണക്കാര്യത്തിലും അവനവനില്ലാത്ത ക്യൂരിയോസിറ്റി നാട്ടുകാര്‍ക്കുണ്ടാവുമല്ലോ. ഈ ചോദ്യം കേട്ട്കേട്ട് മടുത്ത് ശരത്തിനെ കല്യാണം കഴിപ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. പെണ്ണു കാണാന്‍ കൂടെ പോകാന്‍ അകന്ന ബന്ധുവായ ബാബുമോനെ ഏര്‍പ്പാടാക്കി. ബാബുമോന് ഒരു ഇരുപത്തിയഞ്ച് വയസ്സ് കാണും. പക്ഷേ ഡയലോഗ് നൂറ്റിഇരുപത്തിയഞ്ചുകാരന്റേതാണ്. ഒരു വസ്തു അറിയില്ല എങ്കിലും എന്തു കാര്യത്തെക്കുറിച്ചും എത്ര സമയം വേണമെങ്കിലും സംസാരിക്കും. പ്രീഡിഗ്രി വരെ പഠിച്ചതിനാല്‍ യാതൊരു ജോലിക്കും പോകില്ല. അല്‍പ്പം ഒന്നു പൊക്കിയാല്‍ മതി; ബാബുമോന്‍ മൌണ്ട് എവറസ്റ്റ് വരെ കയറിക്കോളും. വിതൌട്ട് ഓക്സിജന്‍.

ഒരു ശനിയാഴ്ച്ച ശരത്തും ബാബുമോനും കൂടി പെണ്ണു കാണാനിറങ്ങി. അന്നും ഞായറാഴ്ച്ചയുമായി കുറേ പെണ്‍കുട്ടികളെ കണ്ടു. അതില്‍ ഇഷ്ടപ്പെട്ട ഏതാനും ജാതക കുറിപ്പുകള്‍ ചേരുമോ എന്നു നോക്കാന്‍ വേണ്ടി ജ്യോത്സ്യനെ ഏല്‍പ്പിച്ചു. അതില്‍ നിന്നും ജ്യോത്സ്യര്‍ അങ്ങേര്‍ക്കിഷ്ടപ്പെട്ട മൂന്നെണ്ണം സെലക്റ്റ് ചെയ്തു. അതു പ്രൊസീഡ് ചെയ്യാന്‍ വീട്ടില്‍ പറഞ്ഞേല്‍പ്പിച്ച് ശരത്ത് ബാംഗ്ലൂര്‍ക്ക് പോയി. പോകുമ്പോള്‍ രണ്ട് ദിവസം കൂടെ വന്നതിന്‌ ബാബുമോന് ഒരു വലിയ ഗാന്ധിയെ കൊടുത്തു. അവനത് വാങ്ങിയില്ല എങ്കിലും ശരത്ത് നിര്‍ബ്ബന്ധിച്ച് പോക്കറ്റിലിട്ടു കൊടുത്തു.

ആ ആലോചനകളൊക്കെ ശരത്ത് പിറ്റേ ആഴ്ച്ച വന്നപ്പോഴേക്കും ക്ലീന്‍ ബൌള്‍ഡായിരുന്നു. കാരണമായി പറഞ്ഞത് അനുജത്തിയുടെ അന്യമതക്കാരനുമായുള്ള വിവാഹമായിരുന്നു. പോയത് പോട്ടെ എന്നു വിചാരിച്ച് ആ ശനിയും ഞായറും കുറേ വീടുകളില്‍ പോയി. ജാതകപ്പൊരുത്തമുള്ള പെണ്‍കുട്ടികളുടെ ഡീറ്റയില്‍സ് പ്രൊസീഡ് ചെയ്യാനായി അച്ഛനെ ഏല്‍പ്പിച്ചു ശരത്ത് തിരിച്ച് പോയി. വേണ്ട വേണ്ടാ എന്നൊക്കെ പറഞ്ഞുവെങ്കിലും ബാബുമോന്‌ രൂപ കൊടുക്കാന്‍ മറന്നില്ല. പക്ഷേ ആ ആലോചനകളും നല്ലവരായ നാട്ടുകാരുടെ ഇടപെടലുകളാല്‍ തകര്‍ക്കപ്പെട്ടു.
നാട്ടിലെ സുഹൃത്തുക്കളോട് പറഞ്ഞ് ബാബുമോന്‍ കുറേ അന്വേഷിച്ചുവെങ്കിലും ആലോചനകള്‍ മുടങ്ങിക്കോണ്ടേയിരുന്നു. എല്ലാ ആലോചനകളും നാരായണന്‍ നായരുടെ ചായക്കട വരെ വരുന്നുണ്ട്. പിന്നെ ബര്‍മുഡ ട്രയാങ്കിളില്‍പെട്ട കപ്പല്‍ പോലെ. കുറച്ച് ആലോചനകള്‍ നിശ്ച്ചയത്തോടടുത്തെത്തിയിട്ടും എന്തൊക്കെയോ കാരണങ്ങളാല്‍ അലസിപ്പോയി. അതോടെ ശരത്തിന്‌ മടുത്തു. ഇനി പെണ്ണുകാണാനില്ലെന്നു അവന്‍ തീരുമാനിച്ചു. അങ്ങനെയിരിക്കുമ്പോള്‍ രാമകൃഷ്ണന്‍ നമ്പ്യാരുടെ ആഫീസിലുള്ള വിജയന്‍ നമ്പ്യാരുടെ ബന്ധത്തിലുള്ള ഒരു ആലോചന വന്നു. കുറേ നിര്‍ബ്ബന്ധിച്ചപ്പോള്‍ ഇതിനു കൂടി പോകാമെന്നും മേലാല്‍ ഈ പണിക്കില്ലെന്നും പറഞ്ഞ് അവന്‍ ബാബുമോനെയും കൂട്ടി പെണ്ണു കാണാന്‍ പോയി.

പെണ്ണിന്റെ കുടുംബവും നല്ല സാമ്പത്തിക സ്ഥിതിയുള്ളവരായിരുന്നു. അച്ഛനുമമ്മയും ജോലിക്കാര്‍, ഒരു ആങ്ങളയുള്ളത് മുന്തിയ റാങ്കുള്ള പട്ടാളക്കാരന്‍. ചായ കുടിച്ച ശേഷം ശരത്ത് കുട്ടിയുമായി സംസാരിക്കാന്‍ പോയി. ബാബുമോന്‍ പെണ്ണിന്റെ ആങ്ങളയായ രാജനുമായി കുശലം പറഞ്ഞു. കുറച്ച് സമയം കൊണ്ട് തന്നെ ബാബുമോനെ രാജനു വളരെ ഇഷ്ടപ്പെട്ടു. സംസാരത്തിന്നിടെ ബാബുമോന്റെ ഫോണ്‍ "കുഞ്ഞിപ്പെണ്ണേ.. നിന്നെ കാണാന്‍ എന്നെക്കാളും ചന്തം തോന്നും...." എന്നടിച്ചു. അവന്‍ ഫോണില്‍ സംസാരിക്കാന്‍ തുടങ്ങിയത് കൊണ്ട് യുദ്ധമുന്നണിയില്‍ നിന്നും രാജന്‍ രക്ഷപ്പെട്ടു. അങ്ങോട്ട് വരുന്ന ദിവസം വിളിച്ച് പറയാന്‍ വേണ്ടി ബാബുമോന്റെ ഫോണ്‍ നമ്പര്‍ രാജന്‍ വാങ്ങിച്ചു.

തന്റെ പെണ്ണന്വേഷണ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടതിന്റെ വിഷമം ആദ്യമായി ശരത്ത് മറന്നു. അത്രയ്ക്ക് ക്യൂട്ടും, സുശീലാമ്മയും, ഏജുറിച്ചുമായിരുന്നു പെണ്‍കുട്ടി. ജാതകവും കറക്റ്റായിട്ട് മാച്ചി. ആലോചനകള്‍ പുരോഗമിച്ചു. പാരഗണ്‍ വരാതിരിക്കാന്‍ കാര്യങ്ങളൊക്കെ രഹസ്യമായിട്ടായിരുന്നു നടത്തിയിരുന്നത്.

പക്ഷേ, നിശ്ചയ തീയതി തീരുമാനിച്ചപ്പോള്‍ പെണ്ണിന്റെ അച്ഛന് പത്മനാഭന്‍ നമ്പ്യാര്ക്ക് ഒരു അനോണി ഫോണ്‍ സന്ദേശം കിട്ടി. ശരത്തിന്‌ ബാംഗ്ലൂരില്‍ വേറെ ഭാര്യയുണ്ടെന്ന് മാത്രേ ആ നല്ല ശമരിയാക്കാരന്‍ പറഞ്ഞുള്ളൂ. അതൊന്നും കാര്യമാക്കാതെ ഇരു വീട്ടുകാരും ആലോചനയുമായി മുന്നോട്ട് പോയി. പക്ഷേ, നിശ്ചയത്തിന്റെ തലേന്ന് ഒരു കാള്‍ കൂടി വന്നു.

 ഇത്തവണ രാജനായിരുന്നു ഫോണ്‍ എടുത്തത്. പ്രായമുള്ള ഒരാളുടെ സംസാരം പോലെ രാജന് തോന്നി. കുറച്ച് സമയം അയാളുമായി സംസാരിച്ചതിനു ശേഷം നിങ്ങള്‍ ചെയ്ത് തന്നത് വളരെ ഉപകാരമാണെന്നും ഞങ്ങളുടനെ പോയി ആലോചന ഉപേക്ഷിച്ച വിവരം പറയുകയാണെന്നും രാജന്‍ പറഞ്ഞു. ഫോണ്‍ കട്ടായ ഉടനെ രാജന്‍ കാളര്‍ ഐ.ഡി.യില്‍ നിന്നും നമ്പരെടുത്ത് തിരിച്ച് വിളിച്ചു. ആരും എടുത്തില്ല. കുറച്ച് കഴിഞ്ഞ് എടുത്തപ്പോള്‍ അതു കോയിന്‍ ബോക്സ് ആണെന്നും വിളിച്ചത് ആരാണെന്ന് അറിയില്ലെന്നും പറഞ്ഞു. നാരായണന്‍ നായരുടെ ചായക്കടയുടെ അടുത്തുള്ള വായനശാലയിലേതായിരുന്നു ആ കോയിന്‍ ബോക്സ്.

 രാജന്‍ ഉടനെ തന്നെ ശരത്തിന്റെ വീട്ടില്‍ വിളിച്ച് സീരിയസ്സായി സംസാരിക്കാനുണ്ടെന്നും ഞാനും അച്ഛനും അങ്ങോട്ട് വരുന്നുണ്ടെന്നും നിങ്ങള്‍ ബന്ധുക്കളെല്ലാം വീട്ടില്‍ തന്നെ നില്‍ക്കണമെന്നും പറഞ്ഞു. ഈ ആലോചനയും വേ മാറിപ്പോയി എന്നു ശരത്തിനു മനസ്സിലായി.
രാജനും പത്മനാഭന്‍ നമ്പ്യാരും ചെല്ലുമ്പോള്‍ വീട്ടില്‍ ശരത്തും അച്ഛനുമമ്മയും, മാമന്‍മാരും, ബാബുമോനും ഉണ്ടായിരുന്നു. ബാബുമോന്‍ രാജനോടും അച്ഛനോടും ലോഹ്യമൊക്കെ പറഞ്ഞ് കുടിക്കാന്‍ വെള്ളം കൊടുത്തു.

 എല്ലാവരും ആകെ ടെന്‍ഷനിലായിരുന്നു. പത്മനാഭന്‍ നമ്പ്യാര്‍ ഞങ്ങള്‍ക്ക് കിട്ടിയ ഫോണ്‍ കാളിനെപ്പറ്റി സംസാരിക്കാന്‍ തുടങ്ങി. ബാബുമോന്‍ ഉടനെ "അതൊക്കെ ആരോ വെറുതെ പറഞ്ഞുണ്ടാക്കുന്നതാ... " എന്നു പറഞ്ഞു. അപ്പോളവന്റെ ഫോണ്‍ റിങ്ങ് ചെയ്തു. അവന്‍ ഫോണെടുത്ത് ഹലോ .. ഹലോ.. എന്ന് കുറെ തവണ പറഞ്ഞു. ആരും എടുക്കാഞ്ഞിട്ട് ഫോണ്‍ പോക്കറ്റിലിട്ട് തിരിഞ്ഞപ്പോള്‍ രാജന്‍ മുന്നില്‍ നില്‍ക്കുന്നത് കണ്ടു. അവന്‍ രാജന്റെ നേരെ നോക്കിയതും, ടപ്പേ.. ന്ന് പറഞ്ഞ് രാജന്റെ വലംകൈ ബാബുമോന്റെ കവിളില്‍ സീല്‍ഡായി.
  
എല്ലാവരും ഞെട്ടിത്തരിച്ച് നില്‍ക്കെ രാജന്‍ പറഞ്ഞു. "ഇവനാ.. കല്യാണം മുടക്കാന്‍ വിളിച്ചത്..." ബാബുമോന്‍ തലയില്‍ പൊട്ടിത്തെറിച്ച നക്ഷത്രങ്ങളുടെ എണ്ണം എടുക്കുകയായിരുന്നു. ഏകദേശ കാല്‍ക്കുലേഷന്‍ കിട്ടിയപ്പോള്‍ അവന്‍ പുറത്തേക്ക് ഏറോസ്പീഡില്‍ കുതിച്ചു.

 ആരുമൊന്നും മനസ്സിലാകാതെ നിന്നപ്പോള്‍ രാജന്‍ കപ്പലിലെ കള്ളനായ ബാബുമോനെ പിടിച്ച കഥ പറഞ്ഞു. കല്യാണം മുടക്കാന്‍ വേണ്ടി വിളിച്ചയാളിനോട് എന്തെങ്കിലും സൂചന കിട്ടുമോ എന്നറിയാന്‍ വേണ്ടി രാജന്‍ മനപൂര്‍വ്വം അവന്‌ അനുകൂലമായി സംസാരിച്ചിരുന്നല്ലോ. ആ സമയത്ത് വിളിച്ചയാളിന്റെ മൊബൈല്‍ ബെല്ലടിച്ചു. ഫോണിലൂടെ ആ റിങ്ങ് ടോണ്‍ കേട്ടപ്പോള്‍ രാജന്‌ ഈ പാട്ട് എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് തോന്നി. പെട്ടെന്ന് ബാബുമോന്റെ മുഖത്തിന്റെ മോന്തായം മോണിറ്ററില്‍ മിന്നിമറിഞ്ഞു. ബാക്ക്ഗ്രൌണ്ടില്‍ "കുഞ്ഞിപ്പെണ്ണേ.. നിന്നെക്കാണാന്‍.. എന്നെക്കാളും ചന്തം തോന്നും...." എന്ന സോങ്ങും.

 ഇവിടെ എത്തിയതിനു ശേഷം ബാബുമോന്റെ മൊബൈലിലേക്ക് ഒന്നുകൂടി ഡയല്‍ ചെയ്ത് കണ്‍ഫേം ആക്കിയതിന്‌ ശേഷമാണ്‌ മോന്തയുടെ ഷേപ്പ് മാറ്റിക്കൊടുത്തത്.

എന്തിനാണ്‌ ബാബുമോന്‍ കല്യാണാലോചനകള്‍ മുടക്കിയതെന്ന് ആര്‍ക്കും മനസ്സിലായില്ല. തന്റെ റെവന്യൂ സ്രോതസ്സ് നിര്‍ത്തലാക്കാന്‍ പട്ടാളക്കാരന്‍ എന്തു ബുദ്ധിയാണ് പ്രയോഗിച്ചതെന്ന് ബാബുമോനും മനസ്സിലായില്ല !

Sunday, December 6, 2009

കാണാമറയത്ത്...

ഐഡന്റിറ്റി കാര്‍ഡ് വരുന്നതിനു മുമ്പുള്ള ഒരു ഇലക്ഷന്‍ കാലം. നാട്ടിലെ യു.പി.സ്കൂളാണ്‌ ബൂത്ത്. രണ്ട് പ്രധാന പാര്‍ട്ടികള്‍ക്കും തുല്യ ശക്തിയുള്ള പ്രദേശമാണ്. എങ്കിലും ഒരു ഗ്യാപ്പ് കിട്ടിയാല്‍ രണ്ട് പാര്‍ട്ടിക്കാരും കള്ള വോട്ട് ചെയ്യും. അതു കൊണ്ട് ബൂത്ത് ഏജന്റുമാര്‍ വളരെ അലര്‍ട്ട് ആയിരിക്കും. ഏജന്റുമാര്‍ അമേരിക്കയും താലിബാനും പൊലെയായത് കൊണ്ട് ബൂത്തില്‍ വാക്കേറ്റവും ഉന്തും തള്ളും പതിവാണ്‌.

രമേശനാണ്‌ ഒരു പാര്‍ട്ടിയുടെ ഏജന്റ്. പോളിങ്ങ് ബൂത്തില്‍ വളരെ കര്‍ക്കശക്കാരനും പിടിവാശിക്കാര നുമാണ്‌ രമേശന്‍. യാതൊരു വിട്ടു വീഴ്ചയ്ക്കും നില്‍ക്കില്ല. മറ്റേ പാര്‍ട്ടിക്കാരുടെ ഒരു ഉള്‍ട്ട പരിപാടിയും രമേശന്റെയടുത്ത് ചെലവാകില്ല. നാട്ടിലുള്ള എല്ലാവരുടേയും ഡീറ്റെയില്‍സ് രമേശന്റെ കൈയ്യിലുണ്ട്. നാട്ടിലെ ഏതു വീട്ടിലും എപ്പോള്‍ വേണമെങ്കിലും കയറിച്ചെല്ലാവുന്നത്ര സ്വാതന്ത്ര്യവും കക്ഷിക്കുണ്ട്. അതു കൊണ്ടാവാം രമേശന്‌ ചില വീടുകളില്‍ എന്തൊക്കെയോ ചുറ്റിക്കളിയുണ്ടെന്ന് ജെലസി പീപ്പിള്‍സ് പറയുന്നുണ്ട്. ആരോപണമില്ലെങ്കില്‍ പിന്നെന്ത് പൊതു പ്രവര്‍ത്തനം! ഈ മോഡേണ്‍ കാലത്ത് അതിലൊന്നും വലിയ കാര്യമില്ലല്ലോ. ബ്ലോഗില്‍ രണ്ട് കഥകള്‍ പെണ്ണുങ്ങളെപ്പറ്റി എഴുതിയാല്‍ അശ്ലീലമെന്ന് ചിലര്‍ ആരോപിക്കാറുണ്ടല്ലോ. അത്രേള്ളു.

പ്രത്യേകിച്ചൊരു പ്രശ്നവുമില്ലാതെ വോട്ടെടുപ്പ് തുടരുകയായിരുന്നു. ഉച്ച കഴിഞ്ഞു. അപ്പോഴാണ്‌ നീല സാരിയും ബ്ലൌസും ധരിച്ച ഒരു സ്ത്രീ വോട്ട് ചെയ്യാന്‍ എത്തിയത്. അവള്‍ ആദ്യത്തെ ഉദ്യോഗസ്ഥന്‌ സ്ലിപ്പ് കൊടുത്തു. അയാള്‍ ഉറക്കെ വായിച്ചു. "അറുന്നൂറ്റി നാല്‍പ്പത്തിയഞ്ച്... പുതിയ പുരയില്‍ സരസു..." വോട്ടേഴ്സ് ലിസ്റ്റ് മാര്‍ക്ക് ചെയ്യുകയായിരുന്ന രമേശന്‍ പെട്ടെന്ന്‌ ഒരു പുഞ്ചിരിയോടെ തല ഉയര്‍ത്തി. അവന്റെ കവിളുകള്‍ തക്കാളി പോലെ ചുവന്നിരുന്നു.

വോട്ട് ചെയ്യാന്‍ വന്ന സ്ത്രീയെ കണ്ട രമേശന്റെ മുഖം കറുത്തു. അവന്‍ എഴുന്നേറ്റ് നിന്ന് ഉച്ചത്തില്‍ പറഞ്ഞു. "ഇതു സരസുവല്ല.." എല്ലാവരും രമേശന്റെ ഒച്ച കേട്ട് ഞെട്ടി. ഞാന്‍ തന്നെയാണ്‌ സരസു എന്നു വന്ന സ്ത്രീ വിളിച്ച് പറഞ്ഞു. രമേശന്‍ വിട്ടില്ല. മറ്റേ പാര്‍ട്ടിക്കാരും സ്ത്രീയുടെ ഭാഗം ചേര്‍ന്ന് തര്‍ക്കിക്കാന്‍ തുടങ്ങി. ഒച്ചപ്പാട് കേട്ട് പ്രവര്‍ത്തകര്‍ പുറത്ത് തടിച്ച്കൂടി.

രമേശന്‍ ഭ്രാന്തെടുത്തത് പോലെ “ഇത് സരസു അല്ല.. കള്ള വോട്ട് ചെയ്യാന്‍ വന്നിന്..” എന്നൊക്കെ ഉറക്കെ പറഞ്ഞ് തര്‍ക്കിക്കുന്നുണ്ട്. മറ്റേ ഏജന്റും വന്ന സ്ത്രീയും അതിനെ എതിര്‍ത്തും പറയുന്നു. പോളിങ്ങ് ഉദ്യോഗസ്ഥന്മാര്‍ രണ്ടു കൂട്ടരേയും ശാന്തരാക്കാന്‍ ആവുന്നത് ശ്രമിച്ചു. സംഗതി കയ്യാങ്കളിയിലെത്തുമെന്നു തോന്നിച്ചു.

അപ്പോള്‍ പോളിംഗ് ഓഫീസര്‍ രമേശനോട് ചോദിച്ചു. "ഇതു സരസു അല്ല എന്ന്‌ നിങ്ങള്‍ക്ക് എന്താണിത്ര ഉറപ്പ്? വല്ല തെളിവുമുണ്ടോ...?"

ഉടനെ രമേശന്‍ ആവേശത്തില്‍, "സരസുവിന്റെ വലത്തേ തുടയില്‍ ഒരു കറുത്ത മറുകുണ്ട്."