Tuesday, November 25, 2008

രവിതെയ്യത്തിന്റെ അന്വേഷണം

കുന്നിന്‍ മുകളിലെ കാവില്‍ തിറമഹോത്സവമാണ്. ഗ്രാമത്തിലെ മിക്കവരും പുലര്‍ച്ചെയുള്ള തണുപ്പ് വകവെക്കാതെ തെയ്യം കാണാനെത്തിയിട്ടുണ്ട്. തിറ നടക്കുന്ന ദിവസം മാത്രമേ ആ ഭാഗത്ത് ജനങ്ങള്‍ എത്തി നോക്കാറുള്ളു. മറ്റുള്ള ദിവസങ്ങളില്‍ കാവും പരിസരവും കാടുപിടിച്ചു വിജനമായിരിക്കും. ഉത്സവ രാത്രിയില്‍ ട്യൂബ് ലൈറ്റിന്റെ വെളിച്ചവും ചാന്ത്, വളകള്‍, ബലൂണുകള്‍ തുടങ്ങിയവ വില്‍ക്കുന്ന കച്ചവടക്കാരുടെ വാണിഭ ചന്തകളും, ഒക്കെയായി അവിടം ഒരു പുതിയ ലോകം പോലെ ആയിരിക്കും.

രാമന്‍ പണിക്കരുടെ മകന്‍ രവിയാണു തെയ്യം കെട്ടിയത്. രവി ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. കക്ഷി ആളൊരു 'പുഷ്പ'നാണെന്ന് പെണ്‍കുട്ടികള്‍ തമ്മില്‍ പറയാറുണ്ട്. ടൌണിലെ ഒരു തുണികടയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്നു. കാവുകളില്‍ തെയ്യക്കാലമാകുമ്പോള്‍ രവി കടയില്‍ നിന്നും ലീവെടുത്ത് ഫുള്‍ ടൈം ദൈവമായി മാറും.

തോറ്റവും, കെട്ടിയാട്ടവും, മേലേരി തുള്ളലും കഴിഞ്ഞ് രവിതെയ്യം ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം നല്‍കുന്ന തിരക്കിലാണു. സ്ത്രീ ജനങ്ങളാണു കൂടുതലും. ചുരുട്ടിപ്പിടിച്ച നോട്ടുകള്‍ക്കും നാണയങ്ങള്‍ക്കും പകരമായി ''ഭഗോതി കാക്കും ട്ടോ'' എന്നിങ്ങനെ കുറേ അനുഗ്രഹ വചനങ്ങള്‍ക്കൊപ്പം മഞ്ഞള്‍ പൊടിയും, തെച്ചിപ്പൂവും പ്രസാദമായി കൊടുക്കും. പെണ്ണുങ്ങള്‍ക്ക് അത്രയൊക്കെ മതിയല്ലോ. നോട്ടുകളും നാണയങ്ങളും തെയ്യത്തിന്റെ കൈയ്യില്‍ നിന്നും രാമന്‍പണിക്കന്‍ വാങ്ങി കൈയ്യോടെ തന്റെ അരയില്‍ കെട്ടിയ തുണി സഞ്ചിയിലിടുന്നുമുണ്ട്.

നാട്ടിലെ എല്‍.പി.സ്കൂളിലെ ഹെഡ്മാസ്റ്ററായ രാഘവന്‍ മാഷിന്റെ ഭാര്യ ഭവാനിയമ്മയും മകളായ പത്തില്‍ പഠിക്കുന്ന രമ്യയും പ്രസാദം വാങ്ങിക്കാന്‍ നില്‍ക്കുന്നുണ്ട്. മൂത്ത മകളായ കോളേജില്‍ പഠിക്കുന്ന വിദ്യയെ കൂടെ കാണുന്നില്ല.

രവിതെയ്യം രാമന്‍പണിക്കന്റെ കൈയ്യില്‍ നിന്നും മഞ്ഞള്പൊടിയും തലയിലെ ചമയത്തില്‍ നിന്നും തെച്ചിപ്പൂവും തുമ്പപ്പൂക്കളും എടുത്തു രമ്യയ്ക്ക് കൊടുത്തു. എന്നിട്ട് പറഞ്ഞു. ''ഒരാപത്തും വരാതെ ഭഗോതി കാക്കും ട്ടോ.. ഗുണം വരുംട്ടോ….''

പിന്നീട് സ്വരത്തിന്റെ ടോണ്‍ മാറ്റി,
''…ഏച്ചി വന്നിട്ടില്ലേ........?''

Wednesday, November 12, 2008

കോയമ്പത്തൂരിലെ തെറ്റിദ്ധാരണ

ആഫീസിലെ ഇവന്റ് മാനേജ്മെന്റ് ടീമിന്റെ ആസ്ഥാന കാര്യവാഹകാണു ഉന്മേഷ് ലാല്‍. അഞ്ച് അഞ്ചരയടി പൊക്കം, വെളുപ്പു നിറം, വെല്‍ഡ്രെസ്സ്ഡ്, എപ്പോഴും വളരെ ഹാപ്പിയായിരിക്കും. പാടത്തെ നെല്‍ക്കതിരുകള്‍ വശങ്ങളിലേക്ക് ചാഞ്ഞ് വീണു നടവരമ്പ് മാത്രം തെളിഞ്ഞു കാണുന്നത് പോലെ മുടി നടുവിലൂടെ പകുപ്പെടുത്ത് ചീകി ഒതുക്കിയിരിക്കും. രണ്ട് കക്ഷത്തിലും ഓരോ ഇഷ്ടിക വെച്ച് ഇല്ലാത്ത മസില്‍ ഉണ്ടാക്കിക്കാണിക്കും. അതി വിനയത്തോടും അക്ഷരശുദ്ധിയോടും കൂടി പതുക്കെയേ സംസാരിക്കു. അതുകൊണ്ട് ഉന്മേഷ് ലാലിനു 'നടന്‍' എന്നൊരു വിളിപ്പേരു കൂടിയുണ്ട്.

കല്ല്യാണം-മരണ വീടുകളില്‍ പോകാനും, യൂനിയന്‍ മീറ്റിങ്ങിന് പോകാനും ആഫീസിലുള്ളവരെ സംഘടിപ്പിച്ച് കൊണ്ടുപോയി-കൊണ്ട് വരിക, ടൂര്‍ സംഘടിപ്പിക്കുക, മാസത്തില്‍ നടക്കുന്ന കള്ളുകുടി പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള സ്ഥലം, സമയം, ഡ്രിങ്ക്സ്, ടച്ചിങ്സ് എന്നിവ റെഡിയാക്കുക, ഷെയര്‍ പിരിക്കുക ഇതൊക്കെയാണു ഞങ്ങളുടെ ആഫീസിലെ ഇവന്റുകള്‍. എന്തു കാര്യവും ഏടുത്ത് അവന്റെ തലയില്‍ വെച്ച് ‘പൊക്കി’ കൊടുത്താല്‍ മതി. അവന്‍ സസന്തോഷം, ഭംഗിയായി അതു നടത്തിക്കോളും. ഒരു കുറ്റം പറയാനുള്ളത് സാരി, ചുരിദാര്‍ തുടങ്ങിയ തുണികള്‍ ചുറ്റിയ ‘വസ്തുക്കളോടുള്ള’ വീക്നസ്സ് മാത്രമാണ്.

ഒരിക്കല്‍ ടൂറിനിടയില്‍ ഞങ്ങള്‍ കോയമ്പത്തൂരില്‍ ചായ കഴിക്കാന്‍ ഒരു ഹോട്ടലില്‍ കയറി. സ്ത്രീകളുള്‍പ്പെടെ ഒരു ബസ്സ് നിറയെ ആളുകളുണ്ട്. രാവിലെ ഒന്‍പത് മണിയായിട്ടേ ഉള്ളു. സാമാന്യം വലിയ ഹോട്ടലായിരുന്നു. എല്ലാവരും കല്യാണ സദ്യയ്ക്കെന്ന പോലെ ഇരച്ചു കയറി മുഴുവന്‍ സീറ്റും കയ്യടക്കി. ചാകര കിട്ടിയ സന്തോഷത്തില്‍ ഹോട്ടല്‍ ജീവനക്കാര്‍ തലങ്ങും വിലങ്ങും പാഞ്ഞു ഓര്‍ഡറെടുത്ത് ഭക്ഷണം വിതരണം ചെയ്യാന്‍ തുടങ്ങി.

ഞാനും സുബ്രഹ്മണ്യനും റഷീദും ഒരു മേശയ്ക്കു ചുറ്റുമാണു ഇരുന്നത്. ഉന്മേഷ് കൈയ്യിലൊരു ഹാന്‍ഡ് ബാഗും, കക്ഷത്തില്‍ ഇഷ്ടികയും വെച്ച് ലേഡീസിന്റെ ടേബിളില്‍ ചെന്ന് “ദാ ഇവിടെ രണ്ട് പുട്ട്, ദാ അവിടെ നാലു ഇഡ്ഡലി, അവിടെ പൊറോട്ട കൊടുക്കു” എന്നൊക്കെ വിളിച്ചു പറഞ്ഞ് ഷൈന്‍ ചെയ്തു നില്ക്കുകയാണു. ഞങ്ങളെയൊന്നും മൈന്‍ഡ് ചെയ്യുന്നു പോലുമില്ല. അവന്റെ നില്‍പ്പും കൈകാര്യം ചെയ്യലും കാണുമ്പോള്‍ ഹോട്ടലിലെ സ്റ്റാഫ് ആണെന്നു തോന്നും.

അപ്പോള്‍ കറുത്ത് തടിച്ച ഒരു കൊമ്പന്‍ മീശക്കാരന്‍ ഞങ്ങളുടെ അടുത്തുള്ള ചെയറില്‍ വന്നു ഇരുന്നു. അയാളു കുറേ സമയമായി ഒരു ചായക്കു പറയുന്നു. സപ്ലയര്‍മാരെല്ലാം ഞങ്ങളുടെ വയര്‍ നിറക്കലുമായി എന്‍ഗേജ്ഡായതിനാല്‍ അയാളുടെ ചീളു ചായക്കേസൊന്നും ആരും അറ്റന്‍ഡ് ചെയ്തില്ല.

ഞാന്‍ റഷീദിനോട് പറഞ്ഞു. “ടാ നമുക്ക് ഉന്മേഷിനു ഒരു പണി കൊടുത്താലോ?”
റഷീദ് പറഞ്ഞു “എങ്ങനെ?”
“അതൊക്കെയുണ്ട് നീ കണ്ടോ.”
ഞാന്‍ ഉന്മേഷിനോട് ഒരു “ഏയ് ഇവിടെ ഒരു പൊറോട്ട” എന്നു പറഞ്ഞു. എന്നിട്ട് ആ തടിയന്‍ കേള്‍ക്കെ റഷീദിനോട് പറഞ്ഞു “ഇവിടത്തെ സപ്ലയര്‍മാരൊന്നും കൊള്ളില്ലന്നെ”
ഉന്മേഷ് ഇപ്പോ കൊണ്ടു വരാം എന്നു പറഞ്ഞു കിച്ചനിലേക്ക് നോക്കി ഓര്‍ഡര്‍ ചെയ്തു. അത് കണ്ടയുടനെ അയാള്‍ ഉന്മേഷിനോട് “ഒരു ചായ” എന്ന് പറഞ്ഞു.

അയാള്‍ രണ്ട് പ്രാവശ്യം കൂടി വിളിച്ചു പറഞ്ഞു. അവന്‍ ലേഡീസിനെ ഊട്ടുന്ന തിരക്കിലത് കേട്ടില്ല. ഞങ്ങള്‍ ചിരിയടക്കാന്‍ പാടുപെട്ടു. അയാള്‍ ഉന്മേഷിനോട് ഉച്ചത്തില്‍ “ടേയ് ഇങ്കൈ വാ…” എന്നു പറഞ്ഞു. ഉന്മേഷ് ലേഡീസിനോട് “കണ്ടില്ലേ കോയമ്പത്തൂരിലും എനിക്ക് സുഹ്രുത്തുക്കളുണ്ട്. ഞാനിപ്പോ വരാട്ടോ” എന്നു പറഞ്ഞ് വിളിച്ചതെന്തിനെന്നറിയാനെത്തി.

ആ തടിമാടന്‍ ഉന്മേഷിനെ കോളര്‍ പിടിച്ച് പൊക്കിയെടുത്ത് പറഞ്ഞു. '’തിരുട്ട് പയലേ.. എവ്വളവു നേരമാച്ച് ഞാന്‍ ഉങ്കളോട് ടീക്ക് ചൊല്ലുന്നു..? തിരുട്ട് മൂഞ്ചി.’'

കക്ഷത്തിലെ ഇഷ്ടികയൊക്കെ പൊടിഞ്ഞ് ഉന്മേഷ് കാറ്റഴിച്ച ബലൂണ്‍ പോലെയായി. രണ്ടു കൈയ്യും കൂപ്പി അവന്‍ പറഞ്ഞു. ''…ഞാനിങ്കൈ ആളല്ല... പിടി വിടണ്ണാ.. പിടിവിട്…’’